10 Nov 2013

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ - ഓരോ മാതാപിതാക്കളും കുട്ടികളോടൊപ്പം കണ്ടിരിക്കേണ്ട സിനിമ!!! 6.70/10

രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ നിരവധി സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കുന്ന മങ്കിപ്പെനും, അത്ഭുതപെടുത്തുന്ന അഭിനയം കാഴ്ചവെച്ച സനൂപ് സന്തോഷും മലയാള സിനിമ പ്രേമികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപെട്ടവയായി മാറിയിരിക്കുന്നു. കൌതുകകരമായ സിനിമാ പേരുകള്‍ മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് കൂടുതല്‍ ആകര്‍ഷിക്കാറുള്ളത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ എന്ന ഈ സിനിമ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും തോമസ്‌ ജോസഫ്‌ പട്ടത്താനവും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നാണ്.

19മത്തെ വയസ്സില്‍ ഒളിച്ചോടി വിവാഹം ചെയ്ത റോയ് ഫിലിപ്പ് - സമീറ എന്നിവരുടെ ഏക മകനാണ് റയാന്‍ ഫിലിപ്പ്. കണക്കില്‍ മുള്ളി എന്ന ഇരട്ടപേരില്‍ സ്കൂളില്‍ അറിയപെടുന്ന റയാന്‍ ഫിലിപ്പ് സ്കൂളിലെ മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്ഥിരം തലവേദനയാണ്. ഹോംവര്‍ക്ക് ചെയ്യാത്തെ സ്കൂളില്‍ വരുകയും, പപ്പന്‍ എന്ന കണക്ക് അധ്യാപകന്റെ ശകാരവും അടിയും ലഭിക്കുക എന്നതും റയാന്‍ ഫിലിപ്പിന് പുത്തരിയല്ല. പപ്പന്‍ സാറിനോടുള്ള പകയും, ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയുമായുള്ള ശത്രുതയും റയാന്റെ മനസ്സില്‍ വളര്‍ന്നു. റയാന്‍ ഫിലിപ്പിന്റെ സുഹൃത്തുക്കളും അവനോടൊപ്പം പപ്പനെതിരെ പാരവെയ്ക്കുവാന്‍ കൂടി. വലിയൊരു പ്രശനത്തില്‍ ചെന്നുപെടുന്ന റയാന്‍ ഫിലിപ്പിനെ അച്ഛന്‍ റോയ് ഫിലിപ്പും ശകാരിക്കുന്നു. ഇതിനിടയിലാണ് റയാന്‍ ഫിലിപ്പിന് മങ്കിപെന്‍ എന്ന മാന്ത്രിക പേന ലഭിക്കുന്നത്. തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. റയാന്‍ ഫിലിപ്പായി നടി സനൂഷയുടെ സഹോദരന്‍ സനൂപ് സന്തോഷ്‌ അഭിനയിക്കുന്നു. പപ്പനായി വിജയ്‌ ബാബുവും, റോയ് ഫിലിപ്പായി ജയസുര്യയും, സമീറയായി രമ്യ നമ്പീശനും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
ഷാനില്‍ മുഹമ്മദിന്റെ കഥയ്ക്ക്‌ ഷാനിലും റോജിന്‍ തോമസും ചേര്‍ന്ന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച കഥാസന്ദര്‍ഭങ്ങളുള്ള മലയാള സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. സ്കൂള്‍ കുട്ടികളുടെ മനസ്സ് തുള്ളിച്ചാടുന്ന കുരങ്ങനെ പോലെയാണ് എന്ന് വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ പറയുവാന്‍ തിരക്കഥക്രുത്തുക്കള്‍ക്ക് സാധിച്ചു. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കുവാന്‍ സാധിക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. അതിലുപരി, സ്കൂള്‍ കുട്ടികള്‍ക്ക് ഗ്രഹിക്കുവാനും പ്രബല്യത്തിലാക്കുവാനും കഴിയുന്ന നിരവധി കൊച്ചു സന്ദേശങ്ങള്‍ ഈ സിനിമയിലൂടെ ചര്ച്ചചെയ്യുണ്ട്. അവയെല്ലാം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ജീവിതത്തില്‍ ശീലമാക്കെണ്ടാതാണ് എന്നൊരു സത്യവും എല്ലാവര്‍ക്കും മനസ്സിലാക്കികൊടുക്കുവാന്‍ ഷാനിലിനും റോജിനും സാധിച്ചു. മങ്കിപെനിന്റെ സഹായത്തോടെ റയാന്‍ ഫിലിപ്പ് മനസിലാക്കുന്ന പത്തു കാര്യങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന രംഗങ്ങളും, സ്കൂള്‍ വാഹനങ്ങളുടെ വേഗത കുറച്ചുകൊണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കുക എന്ന റയാന്‍ എഴുതിവെയ്ക്കുന്ന രംഗങ്ങളും, ക്ലൈമാക്സില്‍ മങ്കിപെന്‍ ആരാണ് എന്ന തിരിച്ചറിയുവാന്‍ വേണ്ടി റയാനും അച്ഛന്‍ റോയിയും നടത്തുന്ന സംഭാഷണങ്ങളും ഈ സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ചിലതാണ്. ഈ മേന്മാകളൊക്കെ ഉണ്ടെങ്കിലും, ചില രംഗങ്ങള്‍ക്ക് ലോജിക്കില്ലാത്തെ രീതിയില്‍ അനുഭവപെടുന്നുമുണ്ടായിരുന്നു. ഉദാഹരണം, കണക്കു മാഷ്‌ മാത്രം കുട്ടികളോട് സ്നേഹത്തോടെ പെരുമാറുക, കണക്കില്‍ മാത്രം ശോഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സ്കൂളിലെ മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കുക എന്നിവയെല്ലാം ലോജിക്കില്ലത്തതായി തോന്നിയെങ്കിലും, അവയൊന്നും സിനിമയെ ദോഷകരമായി ബാധിച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടി മികച്ച സന്ദേശങ്ങള്‍ നല്ക്കുന്നതോടൊപ്പം അവരെയും മാതാപിതാക്കളെയും രസിപ്പിക്കുന്നതിലും വിജയിച്ച ഷാനില്‍-റോജിന്‍ ടീമിന് അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
തിരക്കഥ രചയ്തക്കളായ റോജിന്‍-ഷാനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ രംഗങ്ങളും ഏവര്‍ക്കും ആസ്വദിക്കുന്ന രീതിയില്‍ അതിശയോക്തിയില്ലാതെ സംവിധാനം ചെയ്തിരിക്കുന്നത് പ്രശംസനീയം തന്നെ. മങ്കിപെന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഫാന്റസി സിനിമ എന്ന് മാത്രം പ്രതീക്ഷിച്ചു സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സംവിധായകര്‍ക്ക് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. കുട്ടികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുതിര്‍ന്നവരെയും അവരുടെ ബാല്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുവാനും, കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ജീവിതത്തില്‍ ശീലമാക്കാവുന്ന ഒരുപിടി സന്ദേശങ്ങളും കൃത്യമായ അളവില്‍ നല്‍കുവാനും സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. റയാന്‍ ഫിലിപ്പ് എന്ന കഥാപാത്രം അവതരിപ്പിക്കുവാന്‍ സനൂപ് സന്തോഷിനെ കണ്ടെത്തിയതാണ് ഈ സിനിമ വിജയിക്കുവാനുള്ള പ്രധാന കാരണം. സനൂപിനെ പോലെ കുറെ കുട്ടികളെ മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും വിജയകാരണങ്ങളില്‍ ഒന്നാണ്. മികച്ച രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാനും, നല്ല പാട്ടുകള്‍ ഉള്പെടുത്തുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിക്കുവാനും റോജിനും ഷാനിലിനും സാധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
നീ കൊ ഞ ച, ഹൗസ്ഫുള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം നീല്‍ ഡി കൂഞ്ഞ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണിത്. വ്യതസ്തമായ ഫ്രെയിമുകള്‍ ഒരുക്കിക്കൊണ്ട് ഓരോ രംഗങ്ങള്‍ക്കും മിഴിവേകുവാന്‍ നീല്‍ ഡി കൂഞ്ഞയ്ക്ക് സാധിച്ചിട്ടുണ്ട്. റയാന്‍ ഫിലിപ്പ് താമസിക്കുന്ന വീടും കടലോരവും സ്കൂള്‍ പരിസരവും അങ്ങനെ എല്ലാ ലോക്കെഷനുകളും സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ രീതിയിലായത് വിശ്വസനീയത കൂട്ടുവാന്‍ കാരണമായിട്ടുണ്ട്. നീല്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ പ്രജിഷ് പ്രകാശാണ് സന്നിവേശം ചെയ്തത്. ഒരല്പം ഇഴച്ചില്‍ രണ്ടാം പകുതിയില്‍ അനുഭവപെട്ടെങ്കിലും, രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കുവാന്‍ പ്രെജിഷിനും സാധിചു. സിബി പടിയറ, അനു എലിസബത്ത്‌, മമത എന്നിവരുടെ വരികള്‍ക്ക് നടി രമ്യ നമ്പീശന്റെ സഹോദരന്‍ രാഹുല്‍ സുബ്രമണ്യം ഈണം പകര്‍ന്നിരിക്കുന്നു. കണിമലരെ..മമ മലരേ...എന്ന തുടങ്ങുന്ന പാട്ടാണ് നാല് പാട്ടുകളടങ്ങുന്ന ഈ സിനിമയിലെ ഏറ്റവും മികച്ചത്. അതുപോലെ തന്നെ, ഓരോ രംഗങ്ങള്‍ക്കും മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം നല്ക്കുവാനും രാഹുലിന് സാധിച്ചു. വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും, ജിത്തു കെ.ഡി-ബിനോയ്‌ കൊല്ലം എന്നിവരുടെ മേക്കപ്പും, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് അനിയോജ്യമായ രീതിയിലാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
കാഴ്ച എന്ന ബ്ലെസി സിനിമയിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയിലെക്കിതിയ ബാലതാരമായിരുന്നു സനൂഷ. 7 വര്‍ഷങ്ങള്‍ക്കു ശേഷം സനൂഷയുടെ സഹോദരന്‍ സനൂപ്, സഹോദരിയേക്കാള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയിലെക്കെത്തിയിരിക്കുന്നു. റയാന്‍ ഫിലിപ്പ് എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകര്‍ ഈ സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്ന ബാലതാരത്തിന്റെ അഭിനയം മോശമായാല്‍, ഈ സിനിമ വലിയ ഒരു പരാജയമാകുമായിരുന്നു. പക്ഷെ, മിതത്വമാര്‍ന്ന അഭിനയത്തിലൂടെ റയാന്‍ ഫിലിപ്പ് എന്ന പോക്കിരിയെ അവതരിപ്പിച്ചുക്കൊണ്ട് സനൂപ് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സനൂപിനു അഭിനന്ദനങ്ങള്‍! സനൂപിന്റെ സുഹൃത്തുക്കളായി അഭിനയിച്ച മറ്റു ബാലതാരങ്ങളും മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ബാലതാരങ്ങളെ കൂടാതെ ജയസുര്യ, മുകേഷ്, വിജയ്‌ ബാബു, ജോയ് മാത്യു, ഇന്നസെന്റ്, ശശി കലിങ്ക, രമ്യ നമ്പീശന്‍ എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയസുര്യയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ റോയ് ഫിലിപ്പ്. വിജയ്‌ ബാബുവും, ജോയ് മാത്യുവും നൂറു ശതമാനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു രീതിയിലാണ് അവരവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷും ഇന്നസെന്റും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അഭിനയിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.സനൂപ് സന്തോഷിന്റെ (റയാന്‍ ഫിലിപ്പ്) അഭിനയം
2.മികച്ച സന്ദേശം നല്‍ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍
3.രസകരമായ സംഭാഷണങ്ങള്‍
4.ക്ലൈമാക്സ് 
5.ചായാഗ്രഹണം
6.പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ റിവ്യൂ: രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ കൊച്ചു കൊച്ചു സന്ദേശങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് നല്‍ക്കുന്ന ഈ സിനിമ ഓരോ മാതാപിതാക്കളും അവരുടെ കുട്ടികളോടൊപ്പം കണ്ടിരിക്കേണ്ടതാണ്.

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ റേറ്റിംഗ്: 6.70/10 
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20/30 [6.7/10]

രചന, സംവിധാനം: റോജിന്‍ തോമസ്‌, ഷാനില്‍ മുഹമ്മദ്‌
കഥ: ഷാനില്‍ മുഹമ്മദ്‌ 
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ്‌ പട്ടത്താനം
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: നീല്‍ ഡി കൂഞ്ഞ
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
ഗാനരചന: സിബി പടിയറ, അനു എലിസബത്ത്‌ ജോസ്, മമത
സംഗീതം: രാഹുല്‍ സുബ്രമണ്യം
കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍
മേക്കപ്പ്: ജിത്തു കെ.ഡി, ബിനോയ്‌ കൊല്ലം
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍
വിതരണം: ഫ്രൈഡേ ടിക്കറ്റ്സ്

9 Nov 2013

കഥവീട് - കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട വീട് 4.60/10

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പൂവന്‍പഴം, എം.ടി.വാസുദേവന്‍‌ നായരുടെ ദാര്‍-എസ്-സലാം, മാധവികുട്ടിയുടെ നെയ്പ്പായസം എന്നീ ചെറുകഥകള്‍ക്ക് കാലനുശ്രിത മാറ്റങ്ങള്‍ വരുത്തി സോഹന്‍ലാല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിനിമയാണ് കഥവീട്. ആന്തോളോജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോബ്‌ ജി.ഉമ്മനും, ബി പോസിറ്റീവ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ബവേഷ് പട്ടേലും ചേര്‍ന്നാണ്. കുഞ്ചാക്കോ ബോബന്‍, ലാല്‍, മനോജ്‌ കെ.ജയന്‍, ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, ഭാമ, ഋതുപര്‍ണ സെന്‍ഗുപ്ത, മല്ലിക, സ്വപ്ന മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടി.ഡി.ശ്രീനിവാസന്‍ ചായാഗ്രഹണവും, വി.ടി.ശ്രീജിത്ത്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും, ഓ.എന്‍.വി.കുറുപ്പും സോഹന്‍ലാലും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. 

യുവ സിനിമ സംവിധായകനായ രാജ് കാര്‍ത്തിയുടെ സ്വപ്ന സാക്ഷാത്കാരമാണ് കഥവീട് എന്ന അയാളുടെ സിനിമ. ദാമ്പത്യം വേര്‍പ്പെടുത്തിക്കൊണ്ട് ഇരുവഴിക്കും പിരിഞ്ഞ മാതാപിതാക്കളെ ഓര്‍ത്തുകൊണ്ട്‌ എന്നും സങ്കടപെടാറുള്ള രാജ് കാര്‍ത്തിയുടെ കഥവീട് എന്ന സിനിമയുടെ പ്രമേയവും ഭാര്യ-ഭര്‍തൃ ബന്ധത്തെ കുറിച്ച് തന്നെയാണ്. അന്തോളജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന മൂന്ന് കഥകളുള്ള രാജ് കാര്‍ത്തിയുടെ സിനിമയുടെ ആദ്യകഥ നടക്കുന്നത് 1960 കാലഘട്ടത്തിലാണ്. കല്യാണപ്പിറ്റെന്നു മുതല്‍ വാര്‍ദ്ധക്യ കാലഘട്ടം വരെയുള്ള അബ്ദുള്‍ഖാദറിന്റെയും ബീവിയുടെയും സ്നേഹത്തിന്റെ കഥയാണ് ആദ്യ കഥയിലൂടെ രാജ് കാര്‍ത്തി പറയുന്നത്. രാജ് കാര്‍ത്തിയുടെ ജീവിതത്തില്‍ അയാള്‍ പരിചയപെട്ട മേജര്‍ മുകുന്ദന്റെയും മേജറിന്റെ പത്നി റീത്തയുടെയും കഥയാണ് രണ്ടാമത്തെ കഥയ്ക്ക്‌ ആധാരം. അകാലത്തില്‍ ഭാര്യയെ നഷ്ടപെടുന്ന വിവരം കുട്ടികളില്‍ നിന്നും ഒളിച്ചുവെച്ചുക്കൊണ്ട് കഷ്ടപെടുന്ന ബാലചന്ദ്രന്റെ ഒറ്റപെടലിന്റെ കഥയാണ് രാജ് കാര്‍ത്തിയുടെ മൂന്നാമത്തെ ലഘു സിനിമ. ഇതിനു പുറമേ രാജ് കാര്‍ത്തിയുടെയും അയാളുടെ കാമുകി ജീനയുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളും ഈ സിനിമയിലൂടെ ചര്‍ച്ചചെയുന്നു. രാജ് കാര്‍ത്തിയായി കുഞ്ചാക്കോ ബോബനും, അബ്ദുള്‍ ഖാദറായി മനോജ്‌ കെ.ജയനും, മേജര്‍ മുകുന്ദനായി ലാലും, ബാലചന്ദ്രനായി ബിജു മേനോനും, ജീനയായി ഭാമയും, റീത്തയായി ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയും, അബ്ദുള്‍ഖാദര്‍ സാഹിബിന്റെ ബീവിയായി മല്ലികയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
മികവുറ്റ മൂന്ന് പ്രമേയം ലഭിച്ചിട്ടും സോഹന്‍ലാലിന് ശക്തമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സാധിക്കാതെ പോയതാണ് ഈ സിനിമയുടെ പരാജയം.ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ വ്യതസ്ത തലങ്ങള്‍ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചു എന്നതല്ലാതെ പ്രത്യേകിച്ച് മേന്മയൊന്നും ഈ സിനിമയുടെ തിരക്കഥയിലില്ല. ഒരു സംവിധായകന്റെ കാഴ്ചപ്പാടിലൂടെ മൂന്ന് കുടുംബത്തിന്റെ കഥ പറയുന്ന രീതിയൊക്കെ പഴഞ്ചനാണെന്ന് സോഹന്‍ലാല്‍ മനസ്സിലാക്കിയില്ല. തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതപെട്ടിരിക്കുന്നത്. സ്നേഹവും വിട്ടുവീഴ്ചയും വിശ്വാസവുമാണ് ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമെന്നും, വേര്‍പാപാടാണ് ഏറ്റവും വലിയ ദുഖമെന്നും ഇതിലും മികച്ച രീതിയില്‍ പല സിനിമകളിലും പ്രേക്ഷകര്‍ കണ്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമ എല്ലാകാലവും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നതാണെങ്കില്‍, കഥവീട് ഒരിക്കലും ഓര്‍ക്കാത്ത ഒരു സിനിമയായി മാറുമെന്നുറപ്പ്. 

സംവിധാനം: ആവറേജ്
ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയ്ക്ക് ശേഷം സോഹന്‍ലാല്‍ സംവിധാനം ചെയ്ത കഥവീടിലൂടെ ദാമ്പത്യ ജീവിതത്തിലെ സ്നേഹവും വിട്ടുവീഴ്ചയും വെറുപ്പും വേര്‍പാടിന്റെ നൊമ്പരവും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കികൊടുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. കാലമെത്രയായാലും സാഹചര്യങ്ങള്‍ ഏതായാലും ഭാര്യ-ഭര്‍തൃ ബന്ധത്തിലെ സ്നേഹവും വിട്ടുവീഴച്ചയും ആദ്യ കഥയിലൂടെ പറഞ്ഞു തരുന്നു സംവിധായകന്‍. 1960 കാലഘട്ടം വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ സോഹന്‍ലാലിന് സാധിച്ചു. പക്ഷെ, നാടകീയമായ കഥാസന്ദര്‍ഭങ്ങളും കെട്ടിച്ചമച്ച സംഭാഷണങ്ങളും ആ കഥയുടെ ആസ്വാദനത്തെ മോശമായി ബാധിച്ചു. കഥാനായകന്‍ രാജ് കാര്‍ത്തിയും കാമുകി ജീനയും തമിലുള്ള ബന്ധം അവതരിപ്പിക്കുന്ന രംഗങ്ങള്‍ കഴമ്പില്ലാത്തതുപോലെ അനുഭവപെട്ടു. മേജര്‍ മുകുന്ദനും ഭാര്യ റീത്തയും തമിലുള്ള കഥാസന്ദര്‍ഭങ്ങളും ആ കഥയുടെ ക്ലൈമാക്സ് രംഗങ്ങളും, ഭാര്യയുടെ മരണത്താല്‍ ഒറ്റപെടുന്ന ബാലചന്ദ്രന്റെ മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരെ നൊമ്പരപെടുത്തി. പക്ഷെ, പഴഞ്ചന്‍ രീതിയിലുള്ള അവതരണം മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമയൊന്നും സമ്മാനിക്കാതെ ഏവരെയും ബോറടിപ്പിച്ചു. വൈക്കം മുഹമ്മദ്‌ ബഷീറും മാധവികുട്ടിയും എം.ടി.വാസുദേവന്‍‌ നായരും സംവിധായകനോട് പൊറുക്കട്ടെ.

സാങ്കേതികം: എബവ് ആവറേജ്
ഓ.എന്‍.വി. കുറുപ്പ്, സംവിധായകന്‍ സോഹന്‍ലാല്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണമിട്ട മൂന്ന് ഹൃദ്യമായ പാട്ടുകള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കാട്ടിലെ പൂമണം..., മറക്കനുള്ളത്...എന്നീ പാട്ടുകള്‍ സമീപകാലത്തെ മികച്ച വരികളാണ്. ടി.ഡി.ശ്രീനിവാസന്റെ ദ്രിശ്യങ്ങള്‍ മികവു പുലര്‍ത്തി. വ്യതസ്ത കഥാപശ്ചാത്തലത്തിലെ രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ശ്രീനിവാസിന് സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയ്ക്ക് ദോഷം ചെയ്യാത്ത രീതിയില്‍ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കുവാന്‍ വി.ടി.ശ്രീജിത്തിനും സാധിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായത് സംവിധായകന്റെ അവതരണ രീതിയിലുള്ള പ്രശ്നങ്ങള്‍ കൊണ്ടുതന്നെയാണ്. അരുണ്‍ കല്ലുമ്മുടിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
കുറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഈ സിനിമയിലെ രാജ് കാര്‍ത്തി. വൈകാര്യ മുഹൂര്‍ത്തങ്ങളെല്ലാം മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ ചാക്കോച്ചനു സാധിച്ചു. ലാലിന്‍റെ മേജര്‍ മുകുന്ദനും ബിജു മേനോന്റെ ബാലചന്ദ്രനും മനോജ്‌ കെ ജയന്റെ അബ്ദുള്‍ഖാദറും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്ത റീത്തയെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. ഭാമ അവതരിപ്പിച്ച ജീനയും ബീവിയുടെ വേഷത്തിലെത്തിയ മല്ലികയും മോശമാക്കിയില്ല. ഇവരെ കൂടാതെ, കലാഭവന്‍ ഷാജോണ്‍, കൃഷ്ണപ്രസാദ്, കെ.ടി.സി.അബ്ദുള്ള, വെങ്കിടരാമന്‍, ടോണി, സ്വപ്ന മേനോന്‍, പാര്‍വതി നായര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.നടീനടന്മാരുടെ അഭിനയം
2.ടി.ഡി.ശ്രീനിവാസന്റെ ചായാഗ്രഹണം
3.എം.ജയചന്ദ്രന്റെ സംഗീതം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥാസന്ദര്‍ഭങ്ങള്‍
2.സംവിധാനം 
3.ഇഴഞ്ഞുനീങ്ങുന്ന ആദ്യപകുതി

കഥവീട് റിവ്യൂ: ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ പലമുഖങ്ങള്‍ വരച്ചുകാട്ടുന്ന മൂന്ന് ചെറുകഥകളെ ആസ്പദമാക്കി സോഹന്‍ലാല്‍ എഴുതിയ കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാലും പഴഞ്ചന്‍ സംവിധാന രീതിയാലും നിര്‍മ്മിക്കപെട്ട ജീവനില്ലാത്ത വീടാണ് സോഹന്‍ലാലിന്‍റെ കഥവീട്.

കഥവീട് റേറ്റിംഗ്: 4.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്] 
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.6/10]

തിരക്കഥ, സംവിധാനം: സോഹന്‍ലാല്‍
കഥ: വൈക്കം മുഹമ്മദ്‌ ബഷീര്‍, എം.ടി.വാസുദേവന്‍‌ നായര്‍, മാധവികുട്ടി 
ബാനര്‍: വിഷ്വല്‍ ഡ്രീംസ്‌, ബി പോസിറ്റീവ് മൂവി ക്രിയേഷന്‍സ് 
നിര്‍മ്മാണം: ജോബ്‌ ഉമ്മന്‍, ബവേഷ് പട്ടേല്‍
ചായാഗ്രഹണം: ടി.ഡി.ശ്രീനിവാസ്
ചിത്രസന്നിവേശം: വി.ടി.ശ്രീജിത്ത്‌
ഗാനരചന: ഓ.എന്‍.വി.കുറുപ്പ്, സോഹന്‍ലാല്‍
സംഗീതം: എം.ജയചന്ദ്രന്‍
കലാസംവിധാനം: അരുണ്‍ കല്ലുമ്മൂട്
വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
വിതരണം: സ്നേഹ ഫിലിംസ് റിലീസ്

16 Oct 2013

പട്ടം പോലെ - പ്രേക്ഷകരിലില്‍ നിന്നും പറന്നകലുന്ന പട്ടങ്ങള്‍ 4.00/10

പ്രശസ്ത ചായാഗ്രാഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പട്ടം പോലെ. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് പട്ടം പോലെ നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം മാളവിക മോഹനും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്മാരാകുന്ന പട്ടം പോലെയില്‍ അനൂപ്‌ മേനോന്‍, ലാലു അലക്സ്, ജയപ്രകാശ്, നന്ദു, സുനില്‍ സുഖദ, അര്‍ച്ചന കവി, സീത, ഉഷാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റെ കഥാതന്തു വികസിപ്പിച്ചു കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. അഴകപ്പന്‍ ചായഗ്രഹണ മേല്‍നോട്ടം വഹിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് സെല്‍വകുമാറാണ്. രാജ മുഹമ്മദാണ് ചിത്രസന്നിവേശം. സന്തോഷ്‌ വര്‍മ്മ, അണ്ണാമലൈ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.

അയല്‍വാസികളായ കാര്‍ത്തിയും റിയയും സൗഹൃദത്തിനൊടുവില്‍ പ്രണയിക്കാന്‍ തുടങ്ങുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ചെയുന്നു. വീട്ടുക്കാര്‍ വിവാഹ ബന്ധത്തിന് എതിര്‍പ്പുണ്ടാക്കും എന്ന ഭയത്താലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിക്കുന്നത്. ആലപ്പുഴയില്‍ നിന്നും ഒളിച്ചോടി ഊട്ടിയിലെത്തിയ കാര്‍ത്തിയും റിയയും ചില കാരണങ്ങളാല്‍ വേര്‍പിരിയുന്നു. തുടര്‍ന്ന് കാര്‍ത്തിയുടെയും റിയയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കാര്‍ത്തിയായി ദുല്‍ഖര്‍ സല്‍മാനും റിയയായി മാളവിക മോഹനും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രണയകാലം എന്ന സിനിമയ്ക്ക് ശേഷം കെ.ഗിരീഷ്‌ കുമാര്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ പ്രണയകഥയാണ് പട്ടം പോലെ. ഗൌതം മേനോന്റെ വിണ്ണെയ് താണ്ടി വരുവായാ, കമലിന്റെ നിറം, ഫാസിലിന്റെ അനിയത്തിപ്രാവ് എന്നീ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന സിനിമയാണ് പട്ടം പോലെ. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കു മാത്രം ഇഷ്ടമാകുന്ന രീതിയിലുള്ള തിരക്കഥയാണ് കെ.ഗിരീഷ്‌ കുമാര്‍ എഴുതിയിരിക്കുന്നത്. യുക്തിയ്ക്ക് നിരക്കാത്ത രംഗങ്ങളോ, അശ്ലീലം വിളമ്പുന്ന സംഭാഷണങ്ങളോ ഇല്ലാത്ത ഈ സിനിമയുടെ തിരക്കഥ കുടുംബ പ്രേക്ഷകരെയും ത്രിപ്തിപെടുത്തിയേക്കാം. അതുപോലെ, സംഭാഷണങ്ങളിലുള്ള നര്‍മ്മങ്ങളും പ്രേക്ഷകരെ രസിപ്പിചേക്കാം. മേല്പറഞ്ഞവയെല്ലാം തിരക്കഥയിലെ നല്ല വശങ്ങളാണെങ്കില്‍, പ്രവചിക്കാനവുന്ന കഥയും ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും തണുപ്പന്‍ ക്ലൈമാക്സും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രണയകാലം എന്ന സിനിമയുടെ പരാജയം കെ. ഗിരീഷ്‌ കുമാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നൊരു സംശയവുമുണ്ട്. ആ സിനിമയുടെ തിരക്കഥയില്‍ ഗിരീഷ്‌ കുമാറിന് പറ്റിയ തെറ്റുകള്‍ ഇതിലും ആവര്‍ത്തിക്കുന്നതായി അനുഭവപെട്ടു.

സംവിധാനം: ബിലോ ആവറേജ്
അന്യഭാഷാ സിനിമകളുമായി സാമ്യങ്ങള്‍ ഏറെയുള്ള രീതിയിലാണ് അഴകപ്പന്‍ പട്ടം പോലെ സംവിധാനം ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍പെട്ട നായികയും ഹിന്ദുവായ നായകനും കായലോരങ്ങളില്‍ പ്രണയിച്ചു നടക്കുന്നതും, കമിതാക്കളുടെ ചഞ്ചലപെടുന്ന മനസ്സും, മാറുന്ന തീരുമാനങ്ങളും ഒക്കെ എത്രെയോ അന്യഭാഷാ സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. ഇന്നത്തെ തലമുറയിലെ കുട്ടികളെ ലക്ഷ്യംവെച്ച് സംവിധാനം ചെയ്ത സിനിമ എന്ന നിലയില്‍, ഒരല്പം വേഗതയോടെയെങ്കിലും ഈ സിനിമയുടെ കഥ അവതരിപ്പിക്കാമായിരുന്നു. അഴകപ്പന്റെ മേല്‍നോട്ടത്തിലുള്ള സെല്‍വകുമാറിന്റെ ചായാഗ്രഹണവും, എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകളും, ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, നടീനടന്മാരുടെ അഭിനയവും സിനിമയ്ക്ക് ഉണര്‍വ് നല്‍കിയതിനാല്‍, രണ്ടു മണിക്കൂര്‍ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടു പോകാതെയിരുന്നു. സംവിധാനം തനിക്കു പറ്റിയ പണിയാണോ എന്ന് അഴകപ്പന്‍ ഒരിക്കല്‍ക്കൊടി ചിന്തിച്ചതിനു ശേഷം മാത്രം രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായിരിക്കും അഴകപ്പനും  പ്രേക്ഷകര്‍ക്കും നല്ലത്.

സാങ്കേതികം: എബവ് ആവറേജ്
അഴകപ്പന്റെ ചായാഗ്രഹണ മേല്‍നോട്ടത്തില്‍ നവാഗതനായ സെല്‍വകുമാറാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിചത്. ആലപുഴയിലെ കായലുകളും, തമിഴ് നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ അഗ്രഹാരങ്ങളും അമ്പലവും പരിസരവും മികച്ച വിഷ്വല്‍സിലൂടെ സിനിമയില്‍ ഉള്‍പെടുത്തിക്കൊണ്ട് മികച്ച അനുഭവം പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു. സെല്‍വകുമാര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് രാജ മുഹമ്മദാണ്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയ്ക്ക് പ്രധാന കാരണം സന്നിവേശത്തിലുള്ള കുറവുകള്‍ തന്നെ. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന "മഴയെ...തൂമഴയെ..."എന്ന് തുടങ്ങുന്ന പാട്ട് ഹൃദയവും ഇമ്പമുള്ളതുമാണ്. അണ്ണാമല എഴുതിയ ഒരു തമിഴ് പാട്ടും ഈ സിനിമയിലുണ്ട്. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, ഷാജി നിര്‍വഹിച്ച വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: എബവ് ആവറേജ്
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രണയകഥയാണ് പട്ടം പോലെ. ഈ സിനിമയിലെ കാര്‍ത്തി എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുതന്നെയാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായ മാളവിക മോഹന്‍ മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു പുതുമുഖ നടിയാണെന്ന തോന്നലുളവാക്കാതെ തന്മയത്ത്വത്തോടെ റിയയെ മാളവിക അവതരിപ്പിച്ചിട്ടുണ്ട്. മാളവികയുടെ അച്ഛനായി ലാല് അലക്സും ദുല്‍ഖര്‍ സല്‍മാന്റെ അച്ചനാനായി തമിഴ് നടന്‍ ജയപ്രകാശും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ചെറിയ വേഷങ്ങളില്‍ അനൂപ്‌ മേനോനും നന്ദുവും അര്‍ച്ചന കവിയും സീതയും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. എം.ജയചന്ദ്രന്റെ പാട്ടുകള്‍
2. ചായാഗ്രഹണം
3. ദുല്‍ഖര്‍ സല്‍മാന്‍ - മാളവിക മോഹന്‍ കൂട്ടുകെട്ട്
4. നടീനടന്മാരുടെ അഭിനയം
5. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങള്‍
3. പ്രവചിക്കാനാവുന്ന ക്ലൈമാക്സ്

പട്ടം പോലെ റിവ്യൂ:  മനോഹരമായ ലോക്കെഷനുകളും ഹൃദ്യമായ പാട്ടുകളുമടങ്ങുന്ന പട്ടം പോലെ, കൌമാരക്കാര്‍ക്കും സ്കൂള്‍-കോളേജ് കുട്ടികള്‍ക്കും മാത്രം ഇഷ്ടമായേക്കാവുന്ന പ്രണയ കഥയാണ്.

പട്ടം പോലെ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

കഥാതന്തു, സംവിധാനം: അഴകപ്പന്‍
ചായാഗ്രഹണ സംവിധാനം: അഴകപ്പന്‍
രചന: കെ.ഗിരീഷ്‌ കുമാര്‍
നിര്‍മ്മാണം: സി. കരുണാകരന്‍
ബാനര്‍: കാള്‍ട്ടണ്‍ ഫിലിംസ്
ചായാഗ്രഹണം: സെല്‍വകുമാര്‍
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
ഗാനരചന: സന്തോഷ്‌ വര്‍മ്മ, അണ്ണാമലൈ
സംഗീതം: എം. ജയചന്ദ്രന്‍
കലാസംവിധാനം: ഗോകുല്‍ദാസ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: ഷാജി പഴൂക്കര
വിതരണം: കാള്‍ട്ടണ്‍ ഫിലിംസ്, കാസ്, കലാസംഘം റിലീസ്

14 Oct 2013

ഇടുക്കി ഗോള്‍ഡ്‌ - ഒരുവട്ടം ആസ്വദിക്കാം ഈ നൊസ്റ്റാള്‍ജിക് സൗഹൃദ ലഹരി! 5.50/10

1976 കാലഘട്ടത്തില്‍ ഇടുക്കിയിലെ സ്കൂളില്‍ സഹപാഠികളായിരുന്ന മൈക്കള്‍, മദന്‍ മോഹന്‍, രവി, ആന്റണി, രാമന്‍ എന്നിവരാണ് ഈ കഥയിലെ നായകന്മാര്‍. സ്കൂള്‍ കാലഘട്ടത്തിനു ശേഷം പലവഴിയ്ക്കു പിരിഞ്ഞ സുഹൃത്ത്‌ സംഘത്തെ തേടി 35 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കള്‍ കേരളത്തിലെത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒരിടവേളയെടുത്ത് ഓര്‍മ്മകള്‍ അയവറക്കാനായി സുഹൃത്തുക്കളെ തേടിയെത്തിയ മൈക്കളും, അവിവാഹിതനായി കഴിയുന്ന രവിയും, വിവാഹ ബന്ധം വേര്‍പ്പിരിയലിലെത്തിനില്‍ക്കുന്ന മദനും, ഭാര്യയുടെ നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ആന്റണിയും, രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്ന രാമനും ഒരുമിച്ചു കൂടുന്നു. ജീവിത പ്രശ്നങ്ങളെല്ലാം മറന്നുള്ള ഒത്തുചേരല്‍ കൊഴിപ്പിക്കാനായി അഞ്ചംഗ സംഘം വീണ്ടും ഇടുക്കിയിലെ സ്കൂളും അവര്‍ ചിലവഴിച്ച സ്ഥലങ്ങളും ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാനായി അവിടെയ്ക്ക് യാത്രതിരിക്കുന്നു. ആ യാത്രയില്‍ അവര്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ആഗ്രഹിച്ചതും ഇടുക്കി ഗോള്‍ഡാണ്. എന്താണ് ഇടുക്കി ഗോള്‍ഡ്‌? അവര്‍ക്കത്‌ ലഭിക്കിമോ? എന്നെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സും ക്ലൈമാക്സും. ഇടുക്കിയിലെക്കുള്ള യാത്രയിലൂടെ അവരുടെ ഭൂതകാലത്തിലെ സൗഹൃദവും, വര്‍ത്തമാനകാലത്തിലെ ജീവിത പ്രശ്നങ്ങളും, അതോടൊപ്പം ചില ഓര്‍മ്മപെടുത്തലുകളുമാണ് ഈ സിനിമയുടെ കഥ. മൈക്കളായി പ്രതാപ് പോത്തനും, മദന്‍ മോഹനായി മണിയന്‍പിള്ള രാജുവും, രവിയായി രവീന്ദ്രനും, ആന്റണിയായി ബാബു ആന്റണിയും, രാമനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ അഞ്ചാമത്തെ സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥക്രുത്തുക്കള്‍ ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദാണ് ചായാഗ്രഹണം. വി. സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ആവറേജ്
ഡാ തടിയാ എന്ന ആഷിക് അബു സിനിമയ്ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് എഴുതിയ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ല. അഞ്ചു സുഹൃത്തുക്കളുടെ ഭൂതകാലത്തിലെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തെ ജീവിതവും അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞവയെല്ലാം രസാവഹമായ ഘടകങ്ങളാണെങ്കിലും, മറുവശത്ത്‌, ശക്തമായ കഥയുടെ പിന്‍ബലമില്ലാതെ എഴുതിയ തിരക്കഥ എന്ന രീതിയില്‍ ഒരുപാട് കുറവുകള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതവും ഓര്‍മ്മകളും ഇഷ്ടാനിഷ്ടങ്ങളും പറയുവാന്‍ എന്തിനാണ് മദ്യപാനവും പുകവലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒട്ടുമിക്ക രംഗങ്ങളും ഒന്നുകില്‍ തുടങ്ങുന്നത് അല്ലെങ്കില്‍ അവസാനിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗതിലെന്നത് ബോറന്‍ രീതിയായി മാറിയിരിക്കുന്നു. ഈ രംഗങ്ങള്‍ ആരെയും വഴിതെറ്റിക്കുന്ന കാരണത്താലല്ല പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. അതിനു കാരണം, സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കണ്ടുമടുത്ത രംഗങ്ങളായാതുക്കൊണ്ടാണ്. ഒരുപാട് കഴിവുകളുള്ള ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
ആഷിക് അബു എന്ന സംവിധായകന്റെ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ ഇടുക്കി ഗോള്‍ഡ്‌ പ്രദര്‍ശനത്തിനെത്തിയത്. നൊസ്റ്റാള്‍ജിയും സൗഹൃദവും സമാസമം ചേര്‍ത്തു ഒരല്പം നര്‍മ്മവും കലര്‍ത്തി, മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് നല്‍കി, അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ച സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ മറന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രംഗങ്ങളും, അവരുടെ തമാശകള്‍ കലര്‍ന്ന സംഭാഷണങ്ങളും, അവര്‍ ചെറുപ്പത്തില്‍ കാട്ടുന്ന തോന്ന്യാസങ്ങളും, തേനീച്ചക്കൂട്ടില്‍ ആന്റണി സ്പര്‍ശിക്കുന്ന രംഗവും, ക്ലൈമാക്സ് രംഗവുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലംക്കൂടി തിരക്കഥയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഇടുക്കി ഗോള്‍ഡ്‌. അഞ്ചംഗ സംഘത്തിന്റെ ഭൂതകാലം ഓരോ പാഠങ്ങളായി അവതരിപ്പിച്ചത് പുതുമ നല്‍കിയപ്പോള്‍, അവരുടെ വര്‍ത്തമാനകാലം ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ ചിത്രീകരിച്ചത് പ്രേക്ഷകരെ മുഷിപ്പിച്ചു. ഇത് കൂടാതെ, നല്ല പാട്ടുകളുടെ അഭാവം സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളില്‍ ഒന്നാണ്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഡാ തടിയാ വരെയുള്ള സിനിമകള്‍ കണ്ടിരുന്നു വേഗത ഈ സിനിമയില്‍ നഷ്ടപെട്ടത് എന്തുകൊണ്ടെന്നറിയില്ല. യുവാക്കളെ മാത്രം ആകര്‍ഷിക്കുന്ന അവതരണ രീതി കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റും എന്ന് ആഷിക് അബു ചിന്തിക്കാത്തതും എന്തുകൊണ്ടെന്നറിയില്ല. അമിത പ്രതീക്ഷിയില്ലാതെ ഒരുവട്ടം കണ്ടിരിക്കാം എന്ന പരസ്യവാചകം വരും ദിവസങ്ങളില്‍ ഈ സിനിമയ്ക്ക് നല്‍കിയാല്‍, ഇടുക്കി ഗോള്‍ഡ്‌ ഒരുപക്ഷെ ഓള്‍ കേരള ഗോള്‍ഡ്‌ ആയി മാറുവാന്‍ സാധ്യതയുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 
ഷൈജു ഖാലിദിന്റെ മനോഹരമായ ഫ്രെയിമുകളും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഇടുക്കിയുടെ ദ്രിശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ചായാഗ്രഹണം സമീപകാലത്തെ മികച്ച ചായാഗ്രഹണങ്ങളില്‍ ഒന്നാണ്. അഞ്ചംഗ സംഘത്തിന്റെ കഥപറയുന്ന രണ്ടു കാലഘട്ടങ്ങളും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വി.സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഇടകലര്‍ന്നു കാണിച്ച രംഗങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയത് ചിലയിടങ്ങളില്‍ മികവു പുലര്‍ത്തിയപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അപകതയായി തോന്നി. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും, പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. പ്രത്യേകിച്ച്, ബാബു ആന്റണിയെ അവതരിപ്പിച്ച രംഗങ്ങളുടെ പശ്ചാത്തല സംഗീതം. അജയന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോനക്സിന്റെ മേക്കപ്പും അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: എബവ് ആവറേജ്
എണ്‍പത്കളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന രവീന്ദ്രനും ബാബു ആന്റണിയും ശക്തമായൊരു തിരിച്ചുവരവ് നടത്തിയ സിനിമയായിട്ടായിരിക്കും ഇടുക്കി ഗോള്‍ഡ്‌ അറിയപെടുക എന്നതില്‍ തര്‍ക്കമില്ല. മ്ലേച്ഛന്‍ രവി എന്ന കഥാപാത്രവും ആന്റണി എന്ന കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. സിനിമാ ജീവിതത്തിലെ രണ്ടാംവരവ് ഗംഭീരമാക്കി ജൈത്രയാത്ര തുടരുന്ന പ്രതാപ് പോത്തനും, മലയാള സിനിമയിലെ സ്ഥിര സാന്നിധ്യങ്ങളായ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവര്‍ അഞ്ചുപേരും മലയാള സിനിമയിലെ നിറസാന്നിധ്യമാകും എന്നതില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ലാലും ജോയ് മാത്യുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ, സജിത മടത്തില്‍, പ്രസീത മേനോന്‍, ശശി കലിങ്ക എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സംഭാഷണങ്ങള്‍
2. ഷൈജു ഖാലിദിന്റെ ചായാഗ്രഹണം
3. ബിജിബലിന്റെ പശ്ചാത്തല സംഗീതം
4. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ റിവ്യൂ: നൊസ്റ്റാള്‍ജിയയും സൗഹൃദവും സമാസമം ചേര്‍ത്തു ആഷിക് അബു തയ്യാറാക്കിയ ഇടുക്കി ഗോള്‍ഡ്‌ യുവാക്കളെ രസിപ്പിക്കുന്നു.

ഇടുക്കി ഗോള്‍ഡ്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 16.5/30[5.5/10]

സംവിധാനം: ആഷിക് അബു
കഥ: സന്തോഷ്‌ ഏച്ചിക്കാനം
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: എം.രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം:ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വി.സാജന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: അജയന്‍ ചാല്ലിശ്ശേരി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോനക്സ്
സംഘട്ടനം:അന്‍പറിവ്
വിതരണം:രജപുത്ര ആന്‍ഡ്‌ കാളീശ്വരി റിലീസ്

12 Oct 2013

കാഞ്ചി - വെടിയുണ്ടയില്ലാത്ത തോക്കിലെ കാഞ്ചിവലിച്ച പാവം പ്രേക്ഷകര്‍! 3.70/10

ബോംബെ മാര്‍ച്ച്, കര്‍മ്മയോദ്ധ എന്നീ സിനിമകള്‍ക്ക്‌ ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച സിനിമയാണ് കാഞ്ചി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാഞ്ചി സംവിധാനം ചെയ്തിരിക്കുന്നത് ജി.എന്‍.കൃഷ്ണകുമാറാണ്. വസന്തബാലന്റെ അങ്ങാടിതെരു, മധുപാലിന്റെ ഒഴിമുറി, മണിരത്നത്തിന്റെ കടല്‍ എന്നീ സിനിമകളുടെ തിരക്കഥ രചിച്ച ജയമോഹനാണ് കാഞ്ചിയുടെ രചന നിര്‍വഹിച്ചത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രവിചന്ദ്രനും ചിത്രസന്നിവേശം നിര്‍വഹിച്ചത് ബാബു രത്നവുമാണ്. ജി.എന്‍.പത്മകുമാറിന്റെ വരികള്‍ക്ക് അഫ്സല്‍ യുസഫ് ഈണം പകര്‍ന്നിരിക്കുന്നു.  


മാധവന്‍ എന്ന സാധരണക്കരാനായ നാട്ടിന്‍പുറത്തുകാരനാണ് ഈ കഥയിലെ നായകന്‍. കല്യാണമുറപ്പിച്ചത്തിന്റെ സന്തോഷം കെട്ടടുങ്ങത്തിനുമുമ്പ് തന്നെ മാധവന്‍ ഒരു കെണിയില്‍പെടുന്നു.അയാളുടെ പലച്ചരക്കുക്കടയുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുകയും, അയാള്‍ അതിനു ദ്രിക്സാക്ഷിയാകുകയും ചെയ്യുന്നു. പണത്തിനും സ്വാധീനത്തിനും കയ്യൂക്കിനും പേരുകേട്ട പെരുങ്ങോടനാണ് കൊലയാളി. ശത്രുതയുടെ പേരില്‍ അതെ നാട്ടിലെ മറ്റൊരു പ്രമുഖ വ്യാപാരിയുടെ മകനെയാണ് പെരുങ്ങോടന്‍ പട്ടാപ്പകല്‍ കൊല ചെയ്തത്. ഈ രണ്ടു വന്‍ശക്തികളുടെയും ഭീഷണിക്ക് മുമ്പില്‍ അകപെടുന്ന മാധവന്റെ നിസ്സഹയാവസ്ഥയും, അതില്‍ നിന്നും അയാള്‍ രക്ഷപെടുന്നതുമാണ് കാഞ്ചിയുടെ കഥ. മാധവനായി ഇന്ദ്രജിത്തും, പെരിങ്ങോടനായി മുരളി ഗോപിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഒഴിമുറി എന്ന മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ തിരക്കഥകൃത്താണ് ജയമോഹന്‍. ഒരുപാട് പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്ന ഒരു പ്രമേയമാണ് ഈ സിനിമയുടെതെങ്കിലും, കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമായ കഥാസന്ദര്‍ഭങ്ങളും സിനിമയുടെ രസംകൊല്ലികളായി. ഈ സിനിമയുടെ കഥയിലെ പല പ്രധാന വഴിത്തിരുവുകളിലും പ്രധാന സാക്ഷിയവുന്നത് ഒരു തോക്കാണ്. പലരിലൂടെയും കൈമാറിയ തോക്ക് അവസാനം വില്ലനെ കൊല്ലുന്നതിനു വരെ നായകനെ സഹായിച്ചു. മേല്പറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയതയോടയാണ് ജയമോഹന്‍ എഴുതിയിരിക്കുന്നത് എന്നതും സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി ജീവിക്കുന്ന പെരുങ്ങോടന്‍ എന്ന കഥാപാത്രവും ഒരല്പം അളവുകൂടിയ രീതിയിലാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. അങ്ങാടിതെരു, ഒഴിമുറി, കടല്‍ എന്നീ വ്യതസ്തവും പുതുമയുള്ളതുമായ കഥകള്‍ എഴുതിയ ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള നിലവാരമില്ലത്തൊരു തിരക്കഥ എഴുതുവാന്‍ സാധിച്ചത് അതിശയം തന്നെ.

സംവിധാനം: ബിലോ ആവറേജ്
കോളേജ് ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷം അതെ ഗണത്തില്‍പെടുത്താവുന്ന ഒരു സിനിമയുമായി പ്രേക്ഷകരിലെക്കെത്തിയ ജി. എന്‍. കൃഷ്ണകുമാര്‍ ഇക്കുറിയും പ്രേക്ഷകരെ നിരാശപെടുത്തി. എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ട സ്ഥിരം കാഴ്ചകളാണ് ഈ സിനിമയിലും സംവിധായകന്‍ ചിത്രീകരിക്കുവാന്‍ തീരുമാനിച്ചത്. ഇഴഞ്ഞുനീങ്ങുന്ന കഥാഗതിയ്ക്ക് പുറമേ സ്ലോ മോഷന്‍ രംഗങ്ങള്‍ക്കൂടി ചേര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ വെറുപ്പോടെയാണ് സിനിമ കണ്ടുതീര്‍ത്തത്. കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു എന്നതല്ലാതെ സംവിധായകന്റെ കുപ്പായമണിഞ്ഞ കൃഷ്ണകുമാര്‍ മറ്റൊന്നും ഈ സിനിമയുടെ മൂല്യം കൂട്ടുവാന്‍ വേണ്ടി ചെയ്തിട്ടില്ല. പലരാലും കൈമാറി സഞ്ചരിക്കുന്ന തോക്കിന്റെ രംഗങ്ങളെല്ലാം സംവിധാനമാറിയാത്ത ഒരാള്‍ ചിത്രീകരിച്ചതുപോലെ അനുഭവപെട്ടു. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയെ വലിച്ചുനീട്ടി രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിച്ചപ്പോള്‍, സംവിധായകന്‍ എന്നയാളുടെ ജോലി വിജയകരമായി കൃഷ്ണകുമാര്‍ പൂര്‍ത്തികരിചുക്കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു. അങ്ങനെ, ഹനീഫ് മുഹമ്മദ്‌ എന്ന നിര്‍മ്മാതാവ് മൂന്നാമങ്കത്തിലും പരാജയപെട്ടു. പരജിതനായാലും, ബോംബെ മാര്‍ച്ചും കര്‍മ്മയോദ്ധയും അപേക്ഷിച്ച് കാഞ്ചി തന്നെ ഭേദം.

സാങ്കേതികം: ആവറേജ്
ത്രസിപ്പിക്കുന്ന സിനിമ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ത്രസിപ്പിക്കാത്ത രസിപ്പിക്കാത്ത ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് രവിചന്ദ്രനാണ്.രവി ചന്ദ്രന്റെ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുന്നതിന്റെ പരമാവധി നീട്ടിയത് ബാബു രത്നമാണ്. ജി. എന്‍. പത്മകുമാര്‍ എഴുതിയ വരികളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അഫ്സല്‍ യുസഫാണ്. മുരളി ഗോപി ആലപിച്ച ടൈറ്റില്‍ പാട്ടും, ഒരു യുഗ്മഗാനവും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നില്ല. കോയയുടെ കലാസംവിധാനവും, ട്വിന്‍സിന്റെ വസ്ത്രാലങ്കാരവും, ബിജുവിന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് പോവുന്നവയാണ്.

അഭിനയം: ആവറേജ് 
പെരുങ്ങോടന്‍ എന്ന കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചു വിശ്വസനീയത നല്‍ക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രമാണെങ്കിലും, തന്മയത്ത്വോടെയുള്ള മുരളി ഗോപിയുടെ സമീപനം സമീപകാലഘട്ടത്തിലെ ഏറ്റവും മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നായി മാറ്റുവാന്‍ അദ്ദഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ വേഷത്തില്‍ ഇന്ദ്രജിത്തും മോശമക്കാതെ മാധവനെ അവതരിപ്പിച്ചു. ഒരല്പം വ്യതസ്തമായി അഭിനയിച്ചത് പി.ബാലചന്ദ്രനാണ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധെയനായിക്കൊണ്ടിരിക്കുന്ന ഷൈന്‍ ടോമിനും ലഭിച്ച നല്ല കഥാപാത്രമായിരുന്നു ഈ സിനിമയിലെത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ജോയ് മാത്യു, പി.ബാലചന്ദ്രന്‍, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സത്താര്‍, അര്‍ച്ചന ഗുപ്ത, സിജ റോസ്, ദേവി അജിത്‌, രേണുക, സോജ, ചിത്ര ഷേണായി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപിയുടെ അഭിനയം


സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന കഥാഗതി
3. കൃഷ്ണകുമാറിന്റെ സംവിധാനം
4. ക്ലൈമാക്സ്

കാഞ്ചി റിവ്യൂ: കേട്ടുപഴകിയതും കണ്ടുമടുത്തതുമായൊരു പഴഞ്ചന്‍ പ്രതികാര കഥയുമായി ജയമോഹനും ജി.എന്‍.കൃഷ്ണകുമാറും പാവം പ്രേക്ഷകരെയും നിര്‍മ്മതിവിനെയും വഞ്ചിച്ചു!

കാഞ്ചി റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11/30[3.7/10]

സംവിധാനം: ജി.എന്‍.കൃഷ്ണകുമാര്‍
രചന: ജയമോഹന്‍ 
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്
ചായാഗ്രഹണം: രവിചന്ദ്രന്‍
ചിത്രസന്നിവേശം: ബാബു രത്നം
ഗാനരചന: ജി.എന്‍.പത്മകുമാര്‍
സംഗീതം: അഫ്സല്‍ യുസഫ്
കലാസംവിധാനം: കോയ
വസ്ത്രാലങ്കാരം: ട്വിന്‍സ്
മേക്കപ്പ്: ബൈജു ബാലരാമപുരം
വിതരണം: റെഡ് റോസ് റിലീസ്