Showing posts with label നെടുമുടി വേണു. Show all posts
Showing posts with label നെടുമുടി വേണു. Show all posts

22 Sept 2013

നോര്‍ത്ത് 24 കാതം - നേര്‍ദിശയിലേക്കു നയിക്കുന്ന നല്ല സിനിമ 7.00/10

ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും നായികാനായകന്മാരാകുന്ന സിനിമയാണ് നോര്‍ത്ത് 24 കാതം. നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യാത്രകള്‍ ചിലരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന തലവാചകത്തോടെ പ്രേക്ഷകരിലെക്കെത്തിയ നോര്‍ത്ത് 24 കാതം, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ നേര്‍ദിശയിലേക്ക് നയിക്കുന്ന വിരളം സിനിമകള്‍ ഉള്‍പെടുന്നു. അപരിചിതരായ ഗോപാലകൃഷ്ണന്‍ മാഷും, ഹരികൃഷ്ണനും, നാരായണിയും ഒരു ട്രെയിന്‍ യാത്രക്കിടയില്‍ പരിച്ചയപെടുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ മൂവരും കൊല്ലം ജില്ലയിലെ ഒരു സ്ഥലത്ത് നിന്നും കോഴിക്കോടിലേക്കു യാത്ര പോകുന്നു. ഹര്‍ത്താല്‍ ദിനമായതിനാല്‍ മൂവരും ഏറെ ദുരിതങ്ങള്‍ അനുഭവിച്ചുക്കൊണ്ടാണ് യാത്ര ചെയ്യുന്നത്. ആ യാത്രയ്ക്കൊടുവില്‍, ഏറെ പ്രത്യേകതയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണന്റെ ജീവിത ശൈലിയും ദിനചര്യകളും മാറുന്നു. ഹര്‍ത്താല്‍ ദിനത്തിലുള്ള യാത്ര അയാളെ പലതും പഠിപ്പിക്കുന്നു. എന്തിനാണ് മൂവരും ആ യാത്ര നടത്തുന്നത്?, എന്ത് കാരണങ്ങള്‍ക്കൊണ്ടാണ് ഹരികൃഷ്ണന്റെ സ്വഭാവത്തില്‍ മാറ്റം വന്നത്? എന്നതാണ് ഈ സിനിമയുടെ കഥ. ഹരികൃഷ്ണനായി ഫഹദ് ഫാസിലും, ഗോപാലകൃഷ്ണന്‍ മാഷായി നെടുമുടി വേണുവും, നാരായണിയായി സ്വാതിയും അഭിനയിച്ചിരിക്കുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയ്ക്ക് ശേഷം ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ സിനി ആര്‍ട്ട്സിന് വേണ്ടി സി.വി.സാരഥി നിര്‍മ്മിച്ചിരിക്കുന്ന നോര്‍ത്ത് 24 കാതതിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ദിലീപ് ഡെന്നിസ് ചിത്രസന്നിവേശവും ഗോവിന്ദ് മേനോന്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഗോവിന്ദ് മേനോനും റെക്സ് വിജയനുമാണ് ഈ സിനിമയിലെ പാട്ടുകളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ഗുഡ്
സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രത്യേകള്‍ ഏറെയുള്ള വ്യക്തികളും, ദിനച്ചര്യകളില്‍ കൃത്യനിഷ്ഠതയും അമിതമായ വൃത്തിയും കാത്തുസൂക്ഷിക്കുന്ന വ്യക്തികളും സമൂഹത്തിന്റെ പരിഹാസം ഏറ്റുവാങ്ങുന്നവരാണ്. അത്തരത്തിലുള്ള സ്വഭാവഗുണങ്ങളുള്ള ഹരികൃഷ്ണന്റെ മേല്പറഞ്ഞ സ്വഭാവങ്ങള്‍ എല്ലാം ഒരു യാത്രയോടെ മാറിമറയുന്നു. ചില യാത്രകളും യാത്രക്കിടയില്‍ വന്നു ചേരുന്ന അനുഭവങ്ങളും പരിച്ചയപെടുന്ന വ്യക്തികളും ഒരാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നതാണ് ഈ സിനിമയിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രേക്ഷകരോട് പറയുന്നത്. ഒരല്പം ഇഴച്ചില്‍ ആദ്യപകുതിയില്‍ അനുഭവപെട്ടിട്ടുണ്ടെങ്കിലും, ഹരികൃഷ്ണന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കികൊടുക്കുവാന്‍ വേണ്ടിയുള്ള കഥാസന്ദര്‍ഭങ്ങളായതിനാല്‍ പ്രേക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍, മൂവരുടെയും യാത്ര തുടങ്ങി അവസാനിക്കുന്നതു വരെയുള്ള രംഗങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിച്ചു.കഥയ്ക്ക്‌ അനിവാര്യമാല്ലത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അതുപോലെ, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകനും മനസ്സിലാകുന്ന രീതിയില്‍ കഥ പറഞ്ഞതും തിരക്കഥയുടെ കഴിവ് തന്നെ. 


സംവിധാനം: ഗുഡ്
ഒരു നവാഗത സംവിധായകനാണ് താനെന്ന പ്രേക്ഷകര്‍ക്ക്‌ തോന്നാത്തവിധം ഈ സിനിമ സംവിധാനം ചെയ്യുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് സാധിച്ചിട്ടുണ്ട്. കഥയില്‍ അടങ്ങിയിട്ടുള്ള ചെറിയ സന്ദേശം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയും വേഗതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന് കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ഓരോ കഥയ്ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തും, കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുക്കൊണ്ടും ഏവര്‍ക്കും രസിക്കാവുന്ന ചിന്തിക്കാവുന്ന ഒരു സിനിമയെടുത്തു വിജയിപ്പിച്ചു. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളോ, രംഗങ്ങളോ, പാട്ടുകളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഒന്നും തന്നെ ഈ സിനിമയില്ല. ഈ ഓണക്കാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവകള്‍ക്കും ഒന്നിച്ചിരുന്നു ആസ്വദിക്കാനാവുന്ന സിനിമ തന്നെയാണ് നോര്‍ത്ത് 24 കാതം. അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
നവാഗതനായ ജയേഷ് നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള യാത്രയില്‍ മൂവരും ട്രെയിനിലും, ഓട്ടോയിലും, ബസ്സിലും, ബൈക്കിലും, ബോട്ടിലും, ജീപ്പിലും, ടെമ്പോ വാനിലും, കാറിലും, വഞ്ചിയിലും, നടന്നുമൊക്കെ നടത്തുന്ന യാത്രകളും എത്തിച്ചേരുന്ന സ്ഥലങ്ങളും വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കാന്‍ ജയേഷ് നായര്‍ക്ക്‌ സാധിച്ചു. മേല്പറഞ്ഞ രംഗങ്ങളെല്ലാം വേഗതയോടെ കോര്‍ത്തിണക്കുവാന്‍ ദിലിപ് ഡെന്നിസിന് കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്  പുതുമുഖം ഗോവിന്ദ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് പാട്ടുകളും സിനിമയുടെ കഥാസന്ദര്‍ഭങ്ങളുമായി ചേര്‍ന്ന് പോകുന്നവയാണ്. വ്യതസ്തമായ രീതിയില്‍ ചിട്ടപെടുത്തിയ സിനിമയുടെ ടൈറ്റില്‍ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഗോവിന്ദ് മേനോന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകുന്ന രീതിയിലായത് പ്രേക്ഷകരെ രസിപ്പിച്ചു. രാജാകൃഷ്ണന്റെ ശബ്ദമിശ്രണവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മലയാള സിനിമയിലെ നവയുഗത്തിനു തുടക്കമിട്ട ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ സിനിമയിലെ ഹരികൃഷ്ണന്‍. പ്രത്യേകതകള്‍ ഏറെയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണനെ അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ താന്‍ തന്നെയാണ് എന്ന് പ്രേക്ഷകരെ ബോധ്യപെടുത്തുന്ന വിധമായിരുന്നു ഫഹദിന്റെ അഭിനയം. രാജിവ് നാഥ്-മോഹന്‍ലാല്‍ ടീമിന്റെ അഹം എന്ന സിനിമയിലെ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തെ ഓര്‍മ്മപെടുത്തുന്ന വിധത്തില്‍ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനോപ്പം മലയാളത്തിലെ രണ്ടാമത്തെ സിനിമയില്‍ അഭിനയിച്ച സ്വാതി റെഡ്ഡിയും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ഇവരോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച നെടുമുടി വേണു അത്ഭുതപെടുത്തുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ നെടുമുടി വേണുവിന്റെ അഭിനയം സമീപകാലത്തെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കെണ്ടാതാണ്. ചെറിയ വേഷങ്ങളിലെത്തിയ തമിഴ് നടന്‍ പ്രേംജി അമരനും, ജിനു ജോസും, ചെമ്പന്‍ വിനോദ് ജോസും, ശ്രീനാഥ് ഭാസിയും മികവു പുലര്‍ത്തി. തലൈവാസല്‍ വിജയ്‌, ഗീത, മുകുന്ദന്‍, വിജയന്‍ പെരിങ്ങോട്, പ്രിവിന്‍ വിനിഷ്, ദീപക് നാഥന്‍, സലാം, ശ്രിന്ദ ആഷബ് എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. ഫഹദ് ഫാസില്‍, നെടുമുടി വേണു എന്നിവരുടെ അഭിനയം
4. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സംവിധാനം
5. പശ്ചാത്തല സംഗീതം

നോര്‍ത്ത് 24 കാതം റിവ്യൂ: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ മികച്ചൊരു സന്ദേശം നല്‍ക്കുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

നോര്‍ത്ത് 24 കാതം റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്] 
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം:സി.വി.സാരഥി
ബാനര്‍: സൂര്യ സിനി ആര്‍ട്ട്സ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: ഗോവിന്ദ് മേനോന്‍, റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: ഗോവിന്ദ് മേനോന്‍
കലാസംവിധാനം:ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
സൗണ്ട് ഡിസൈനര്‍: രാജകൃഷ്ണന്‍
വിതരണം: ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സ്

29 Sept 2012

പുതിയ തീരങ്ങള്‍ - കേട്ടുമടുത്ത കഥയും കണ്ടുമടുത്ത അവതരണവും വന്നടിയുന്ന പഴയ തീരങ്ങള്‍ 3.80/10

കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന പെണ്‍കുട്ടി താമരയും കെ.പി.എന്ന് വിളിക്കുന്ന അനാഥനായ മധ്യവയസ്ക്കനും ചില കാരണങ്ങളാല്‍ ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന രണ്ടു വ്യക്തികളാണ്. മുക്കുവനായ അച്ഛന്‍ ഒരിക്കല്‍ തിരകള്‍ക്കിടയില്‍ പെട്ട് ഒരു അപകടത്തില്‍ മരണമടഞ്ഞതിനു ശേഷം ആ കടപ്പുറത്ത് താമര ഒറ്റയ്ക്കാണ്. കടപ്പുറത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും മീന്‍ പിടിക്കാന്‍ കടലില്‍ പോയും ജീവിക്കുന്ന മോഹനനും, സംവിധായകനാകാന്‍ നടക്കുന്ന അപ്പച്ചനും, മുഴുകുടിയനായ അച്ഛന്‍ കാരണം ദുരിതം അനുഭവിക്കുന്ന ശാരങ്കനനുമാണ് താമരയുടെ ഉറ്റ ചങ്ങാതിമാര്‍. ഒരിക്കല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ താമരയ്ക്കും ചങ്ങാതിമാര്‍ക്കും കടലില്‍ നിന്നും ഒരജ്ഞാതനെ കിട്ടുന്നു. അയാളാണ് കെ.പി. എന്ന് വിളിപെരിലുള്ള മധ്യവയസ്ക്കനായ അനാഥന്‍. അച്ഛനെ നഷ്ടപെട്ട താമരയ്ക്ക് കിട്ടിയ ഒരു ആശ്വാസവും തുണയും ധൈര്യവുമൊക്കെയായി അച്ഛന്റെ പ്രായമുള്ള കെ.പി.യുടെ സാന്നിധ്യം. അങ്ങനെ, അച്ഛനും മകളുമായി കെ.പി.യും താമരയും കടപ്പുറത്ത് കഴിയുന്നതിനിടയിലാണ് കെ.പി.യെ കാണാതാവുന്നത്. ആ അന്വേഷണം ചെന്നെത്തുന്നത് യഥാര്‍ഥത്തില്‍ കെ.പി.ആരാണ് എന്ന് അറിയുന്നിടത്താണ്. ആരാണ് കെ.പി.? എങ്ങനെയാണ് അയാള്‍ കടലില്‍ എത്തുന്നത്? ഇതാണ് പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ കഥ.  

കെ.പി. യായി നെടുമുടി വേണുവും, താമരയായി നമിത പ്രമോദും, മോഹനനായി നിവിന്‍ പോളിയും വേഷമിടുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക് വേണ്ടി മറ്റൊരു തിരക്കഥ രചയ്താവ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്‌. സ്പാനിഷ് മസാലയ്ക്ക് ശേഷം ബെന്നി പി.നായരമ്പലം രചന നിര്‍വഹിക്കുന്ന പുതിയ തീരങ്ങള്‍, കടലിന്റെ പശ്ചാത്തലത്തില്‍ ബെന്നി എഴുതുന്ന രണ്ടാമത്തെ സിനിമയാണ്. സത്യന്‍ അന്തിക്കാട്‌ സിനിമകളിലെ സ്ഥിരം ചായഗ്രഹകാന്‍ വേണുവാണ് ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. കെ.രാജഗോപാല്‍ ചിത്രസന്നിവേശവും ഇളയരാജ സംഗീതവും കൈതപ്രം ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ബിലോ ആവറേജ്
മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട്‌ സിനിമയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ഭൂരിഭാഗം സിനിമകളിലെയും കഥാതന്തു എന്നത്  ജീവിതത്തില്‍ ഒറ്റപെട്ടു പോയവര്‍ അവിചാരിതമായി ഒന്നിക്കുന്നു എന്നാണ്. പശ്ചാത്തലം മാത്രം മാറ്റിയെഴുതി പുതിയ നടീനടന്മാരെ അഭിനയിപ്പിച്ചത്‌ കൊണ്ടൊന്നും സിനിമയുടെ മൂല കഥയ്ക്ക്‌ വ്യത്യാസം വരുമെന്ന ബെന്നി പി.നായരമ്പലത്തിന്റെ ധാരണ തെറ്റി.തുറയില്‍ ഒറ്റപെട്ടു പോകുന്ന താമരയുടെയോ, ചില ദുരന്തങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ഒറ്റപെട്ടു പോയ കെ.പി.യുടെയോ പൂര്‍വകാല കഥകള്‍ക്കൊന്നും യാതൊരു കഴമ്പും ഇല്ലാതെയാണ് ബെന്നി എഴുതിയിരിക്കുന്നത്. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളിലൂടെ സുപരിചിതമായ കഥാപാത്രങ്ങളിലൂടെ പ്രവചിക്കനവുന്ന സംഭാഷണങ്ങളിലൂടെ ബോറടിപ്പിക്കുന്ന കഥാഗതിയിലൂടെ മുമ്പോട്ടു പോകുന്ന പുതിയ തീരങ്ങള്‍ ബെന്നി പി.നായരമ്പലത്തിന്റെ ഏറ്റവും മോശം തിരക്കഥയാണ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ജോലിയ്ക്ക് പോകുവാന്‍ മടിയുള്ള ഭര്‍ത്താവും, പ്രണയം മനസ്സില്‍ സൂക്ഷിച്ചു വെയ്ക്കുന്ന വിക്കുള്ള കാമുകനും, അയാള്‍ ഇഷ്ടപെടുന്ന ജീവിക്കാന്‍ കഷ്ടപെടുന്ന പെണ്‍കുട്ടിയും, അങ്ങനെ നീളുന്നു കണ്ടുമടുത്ത കഥാപാത്രങ്ങള്‍. സിനിമയിലെ ഏക ആശ്വാസം എന്നത് മോളി കണ്ണമാലി അവതരിപ്പിച്ച വെറോണി അമ്മായി എന്ന കഥാപാത്രമാണ്. സിനിമയാണെന്നോ അഭിനയമാണെന്നോ എന്നൊന്നും അറിയാതെ തന്റെ തനതായ ശൈലിയില്‍ മോളി കണ്ണമാലി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണുവിനു പകരം, ജീവിതത്തില്‍ ഒറ്റപെട്ടു പോയ കഥാപാത്രം വെറോണി അമ്മായിയുടെതായിരുന്നുവെങ്കില്‍ ഈ സിനിമ ഇത്രയും വലിയൊരു ബോറടി ആകുകയില്ലയിരുന്നു.

സംവിധാനം: ബിലോ ആവറേജ് 
1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലും ഒരേ വര്‍ഷത്തില്‍ തന്നെ വ്യതസ്തങ്ങളായ, സന്ദേശമുള്ള, നന്മയുള്ള എത്രയൊ കുടുംബകഥകള്‍ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്‌. അദേഹം ഇപ്പോള്‍ ഓരോ വര്‍ഷവും സംവിധാനം ചെയ്യുന്ന ഓരോ സിനിമകളുടെയും മൂലകഥ എന്നത് ഒന്നുതന്നെയാണ്. അതുകൂടാതെ ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളും, പശ്ചാത്തലം മാത്രം വ്യതാസമുള്ള ഒരേ കഥാസന്ദര്‍ഭങ്ങളും, സിനിമയുടെ ക്ലൈമാക്സും. ഈ സിനിമ പൂര്‍ണ മനസ്സോടെയാണോ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്തിരിക്കുന്നത് എന്നതില്‍ സംശയം തോന്നിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയിക്കുന്ന മോഹനനും താമരയും തമില്ലുള്ള യുഗ്മ ഗാനം ചിത്രീകരിച്ചിരിക്കുന്നത് തന്നെ ഒരു ഉദാഹരണം. "രാജഗോപുരം കടന്നു" എന്ന പാട്ടിന്റെ ലൊക്കേഷനുകള്‍ കടലില്‍ നിന്നും ഏറെ വ്യതസ്തമായ ഒരിടത്താണ് എന്നത് അവിശ്വസനീയമായി അനുഭവപെടുന്നുണ്ട്. കഥയുടെ ക്ലൈമാക്സില്‍ നെടുമുടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങളും കെട്ടിച്ചമച്ചപോലെ അനുഭവപെട്ടു. എന്നാണാവോ ഇനിയൊരു നല്ല സന്ദേശമടങ്ങുന്ന ജീവിതഗന്ധിയായ ഒരു സത്യന്‍ അന്തിക്കാട്‌ സിനിമ കാണാന്‍ പറ്റുക?  

സാങ്കേതികം: ആവറേജ് 
സത്യന്‍ അന്തിക്കാടിന്റെ സംവിധാനം പോലെ മോശമായിരുന്ന ഒന്നായിരുന്നു വേണുവിന്റെ ചായാഗ്രഹണവും. മനോഹരമായ ഫ്രെയ്മുകള്‍ ഒരുക്കുവാന്‍ സാധ്യത ലഭിച്ചിട്ടും വേണു അതൊന്നും പൂര്‍ണമായി പ്രയോജനപെടുത്തിയില്ല. കടലിന്റെ മനോഹാരിത ഒപ്പിയെടുത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. കെ.രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് രക്ഷയായില്ല. വേണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തു ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ സിനിമ അവസാനിപ്പിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഇളയരാജയാണ്. ഇളയരാജയുടെ കേട്ടുമറന്ന അതെ ഈണങ്ങള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിട്ടുണ്ട്. ജോസഫ് നെല്ലികലാണ് കലാസംവിധാനം. എസ്. ബി.സതീശന്റെ വസ്ത്രാലങ്കാരവും പാണ്ട്യന്റെ മേക്കപും സിനിമയ്ക്ക് ദോഷകരമായി ബാധിച്ചിട്ടില്ല.  

അഭിനയം: എബവ് ആവറേജ്
നിവിന്‍ പൊളി, നമിത പ്രമോദ്, നെടുമുടി വേണു, സിദ്ദിക്ക്, ചെമ്പില്‍ അശോകന്‍, ഗോപകുമാര്‍, സിദ്ധാര്‍ത് ശിവ, ഇന്നസെന്റ്, ധര്‍മജന്‍ ബോള്‍ഗാട്ടി, മോളി കണ്ണമാലി, മല്ലിക, മഹിമ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. സിനിമയിലെ കുറെയേ പോരായ്മകള്‍ ഒരുപരുധി വരെ പരിഹരിക്കപെട്ടത്‌ നെടുമുടി വേണു, സിദ്ധാര്‍ത് ശിവ, മോളി കണ്ണമാലി, നിവിന്‍ പോളി, ചെമ്പില്‍ അശോകന്‍ എന്നിവരുടെ തനതായ അഭിനയ ശൈലി കൊണ്ടാണ്. കെ.പി. എന്ന കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുവാന്‍ നെടുമുടി വേണുവിനു സാധിച്ചു. താരതമ്യേനെ പുതുമുഖമായ നമിത പ്രമോദും മോശമാക്കാതെ താമരയെ അവതരിപ്പിച്ചിട്ടുണ്ട്. സഹാനടന്മാരായ സിദ്ധാര്‍ത് ശിവയും ചെമ്പില്‍ അശോകനും, നായകതുല്യമായ കഥാപാത്രം മോഹനനെ അവതരിപ്പിച്ച നിവിന്‍ പോളിയും, പുതുമുഖം മോളി കണ്ണമാലിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നടീനടന്മാരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കേട്ടുമടുത്ത കഥ
2.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3.പഴഞ്ജന്‍ അവതരണവും സംവിധാനവും
4.ഇളയരാജയുടെ പാട്ടുകള്‍ 

പുതിയ തീരങ്ങള്‍ റിവ്യൂ: ഒരായിരം പ്രാവശ്യമെങ്കിലും മലയാള സിനിമകളും സത്യന്‍ അന്തിക്കാട്‌ സിനിമകളും കണ്ട അതെ കഥ, പുതിയ നടീനടന്മാരെ അഭിനയിപ്പിച്ചുകൊണ്ട് പുതിയ പശ്ചാത്തലത്തില്‍ ഏതൊരു സത്യന്‍ അന്തിക്കാട്‌ ആരധകനെയും നിരാശപെടുത്തും വിധം അവതരിപ്പിച്ചിരിക്കുന്നു.

പുതിയ തീരങ്ങള്‍ റേറ്റിംഗ്: 3.80/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
കഥ,തിരക്കഥ,സംഭാഷണം: ബെന്നി പി.നായരമ്പലം
നിര്‍മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്‍ മെഗാ മീഡിയ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം:കെ.രാജഗോപാല്‍
ഗാനരചന:കൈതപ്രം
സംഗീതം:ഇളയരാജ
വസ്ത്രാലങ്കാരം:എസ്.ബി.സതീശന്‍
മേക്കപ്പ്:പാണ്ട്യന്‍
കലാസംവിധാനം: ജോസെഫ് നെല്ലിക്കല്‍
വിതരണം: ആന്‍ മെഗാ മീഡിയ