Showing posts with label ആഷിക് അബു. Show all posts
Showing posts with label ആഷിക് അബു. Show all posts

12 Apr 2014

ഗ്യാംഗ്സ്റ്റര്‍ - അതിഭീകരമാം വിധം പൈശാചികം!!! 3.80/10

അധോലോക സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ വിഷയമാക്കിയിട്ടുള്ള നിരവധി സിനിമകള്‍ മലയാളത്തിലും അന്യഭാഷാ സിനിമകളിലും നിര്‍മ്മിക്കപെടാറുണ്ട്. അവയോരോന്നും കാണുവാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികള്‍. മമ്മൂട്ടിയുടെ തന്നെ സിനിമകളായ സാമ്ര്യജ്യവും അതിരാത്രവും ബിഗ്‌ ബി യുമൊക്കെ തന്നെ അതിനുദാഹരണം. അധോലോക പരിവേഷം നന്നായി ഇണങ്ങുന്ന നടന്മാരില്‍ ഒരാളായ മമ്മൂട്ടിയും, നവയുഗ സംവിധായകരില്‍ സ്വന്തം കഴിവ് തെളിയച്ച ആഷിക് അബുവും ചേരുമ്പോള്‍ മറ്റൊരു മികച്ച ആക്ഷന്‍ സിനിമ പ്രേക്ഷകര്‍ ആഗ്രഹിക്കുക തെറ്റല്ല. പ്രേക്ഷകരെല്ലാവരും അമിത പ്രതീക്ഷയിലാണെന്ന് അറിയാവുന്ന ഏതൊരു സംവിധായകനും തിരക്കഥകൃത്തും പുതുമയുള്ള എന്തെങ്കിലും അവര്‍ക്ക് നല്‍ക്കുവാനെ ശ്രമിക്കുകയുള്ളു. പക്ഷെ, ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത് വിപരീതമാണ്.

കണ്ടുമടുത്തതും കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥാഗതിയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കൃത്യമായി സമന്വയിപ്പിച്ചത് എങ്ങനെയെന്ന് ആഷിക് അബുവിനും അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും മാത്രമറിയാവുന്ന കാര്യമാണ്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന സിനിമയുടെ പരസ്യവാചകം അതിഭീകമാം വിധം സാധാരണം എന്നാണെങ്കില്‍, ഗ്യാംഗ്സ്റ്ററിന് പ്രേക്ഷകര്‍ നല്‍ക്കുന്ന അവസാനവാചകം അതിഭീകരമാം വിധം പൈശാചികം എന്നതാവും.

ഓ.പി.എം.ന്റെ ബാനറില്‍ സംവിധായകന്‍ ആഷിക് അബു തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടിയെ കൂടാതെ ശേഖര്‍ മേനോന്‍, കുഞ്ചന്‍, ജോണ്‍ പോള്‍, ടി.ജി.രവി, ഹരീഷ് പരേടി, ദിലീഷ് പോത്തന്‍, നൈല ഉഷ, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുമുണ്ട്. അഭിലാഷ് കുമാറും അഹമ്മദ് സിദ്ദികും(കെ.ടി.മിറാഷ് - സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഫെയിം) ചേര്‍ന്നാണ് ഗ്യംഗ്സ്റ്ററിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ആല്‍ബി ചായാഗ്രഹണവും, സൈജു ശ്രീധരന്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും, അജയന്‍ ചാലിശേരി കലാസംവിധാനവും, ഡാന്‍ ജോസ് ശബ്ദമിശ്രണവും, സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണക്സ്‌ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കും ചേര്‍ന്ന് എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് അവരോളം തന്നെ കാലപഴക്കമുള്ളതാണെന്ന് അറിയണമെങ്കില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച അധോലോക നായക കഥാപാത്രങ്ങള്‍ കണ്ടാലറിയാം. രണ്ടു അധോലോക സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലും അവയ്ക്കൊടുവില്‍ നായകന്‍ ജയിച്ചു വരുന്നതുമൊക്കെ എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണെന്ന് അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും അറിയാത്തതാണെന്ന് അവിശ്വസനീയമായ കാര്യമാണ്. മമ്മൂട്ടിയുടെ താരമൂല്യം വിറ്റുകാശാക്കാന്‍ സാധ്യതകള്‍ ഏറെയുള്ള ഒരു സാഹചര്യത്തില്‍ സിനിമ ലാഭകരമാവുക എന്നത് ഒരു പ്രശനമെയല്ല. ആ സ്ഥിതിയ്ക്ക് ഓരോ രംഗങ്ങളും പ്രവചിക്കാനാവുന്ന ഗതിയിലായാലും, മുന്‍കാല സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുമടുത്തതായാലും തിരക്കഥകൃത്തുക്കളെ ദോഷകരമായി ബാധികുകയില്ലല്ലോ എന്ന ചിന്തയാവും ഇതിനു പിന്നില്‍. ഒരു പുതുമയും അവകാശപെടാനില്ലാത്ത ഈ തിരക്കഥ മമ്മൂട്ടിയെ എങ്ങനെ ആകര്‍ഷിച്ചു എന്നത് മനസ്സിലാകാത്ത മറ്റൊരു കാര്യമാണ്. ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതിയാല്‍ ഉണ്ടാവുന്ന ഫലം മനസ്സിലാക്കാന്‍ അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കിനും സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ്
വെടിയും പുകയും നിറഞ്ഞ അന്തരീക്ഷം, സ്ലോ മോഷനില്‍ നടക്കുന്ന അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന നായകന്‍, കണ്ടാല്‍ മാന്യരെന്നു തോന്നിക്കാത്ത കുറെ അനുയായികള്‍, എന്തിനോ വേണ്ടി മരിക്കുന്ന നായകന്റെ കുടുംബം, തെറ്റുകള്‍ മാത്രം ചെയ്യുന്ന കുറെ വില്ലന്മാര്‍ക്ക് നടുവിലേക്ക് കഞ്ചാവ് വലിച്ചും പെണ്ണുങ്ങളെ പീഡിപ്പിച്ചും അവതരിക്കുന്ന പ്രധാന വില്ലന്‍, നായകനും വില്ലനും തമില്ലുള്ള മൗനം, പ്രതികാരം, പകവീട്ടല്‍, കൊലപാതകങ്ങള്‍, അങ്ങനെ കണ്ടുമടുത്ത കഥാപാത്രങ്ങളുടെയും കഥാസന്ദര്‍ഭങ്ങളുടെയും ഘോഷയാത്രയാണ് ഈ ആഷിക് അബു സിനിമ. മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമകള്‍ ഒന്നുംതന്നെ അവകാശപെടാനില്ലയെങ്കിലും, പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുംവിധമെങ്കിലും ചിത്രീകരിക്കാമായിരുന്നു. രണ്ടാം പകുതിയില്‍ അക്ബര്‍ അലി തിരിച്ചു വന്നതിനു ശേഷമുള്ള രംഗങ്ങള്‍ പലതിലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകണമെങ്കില്‍ ഈ സിനിമ ഒരുവട്ടം കൂടി കാണേണ്ടിവരും. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പ്രേക്ഷകര്‍ സ്വീകരിച്ചത് ബിഗ്‌ ബി എന്ന സിനിമയുടെ പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആ കഥാപാത്രം നടത്തുന്ന പ്രവര്‍ത്തികളാണ്. അതരത്തില്ലുള്ള പുതുമയുള്ള പശ്ചാത്തലമെങ്കിലും ഈ സിനിമയ്ക്ക് ആഷിക് അബുവിന് നല്‍കാമായിരുന്നു. മമ്മൂട്ടിയുടെ ആരാധകരെ വെറുപ്പിക്കുന്ന മറ്റൊരു ഘടകം എന്നത് ശേഖര്‍ മേനോന്‍ എന്ന നടന് മമ്മൂട്ടിയെക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ നല്‍ക്കി എന്നതിനാലാണ്. ഇതൊക്കെ ആഷിക് അബുവിന് പറ്റിയ അബദ്ധങ്ങള്‍ മാത്രമാണ്. ആല്‍ബി എന്ന ചായഗ്രഹകാന്‍ സംവിധയകനോടൊപ്പം കൂടെയില്ലയിരുന്നെങ്കില്‍, ഒരു പക്ഷെ ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമ രണ്ടാം ദിനം തിയറ്ററുകളില്‍ നിന്ന് പോകുമായിരുന്നു. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഇടുക്കി ഗോള്‍ഡ്‌ വരെ പ്രേക്ഷകരെ ആസ്വദിപ്പിച്ച ആഷിക് അബുവിനോട് എല്ലാവര്‍ക്കും ക്ഷമിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്


ആല്‍ബി എന്ന ചായഗ്രാഹകന്റെ ഏറ്റവും മികച്ച വിഷ്വല്‍സ് എന്നതിലുപരി മലയാള സിനിമയില്‍ കാണാത്തതരം ഉജ്വലമായ ചില ഫ്രെയിമുകള്‍ ഈ സിനിമയിലൂടെ മലയാളികള്‍ക്ക് കാണുവാന്‍ സാധിക്കും. സമീപകാല മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. അല്‍ബി പകര്‍ത്തിയ രംഗങ്ങള്‍ തരക്കേടില്ലാതെ കോര്‍ത്തിണക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് രംഗങ്ങള്‍ മുന്‍പോട്ടു പോകുന്നതെങ്കിലും, അവയൊന്നും ചിത്രസന്നിവേശകന്റെ കുഴപ്പമല്ല എന്ന പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാനാവും. ദീപക് ദേവ് ഈണമിട്ട പശ്ചാത്തല സംഗീതം ചില രംഗങ്ങളെ രസിപ്പിക്കുമെങ്കിലും, പ്രേക്ഷര്‍ക്കു ഓര്‍ത്തിരിക്കുവാനുള്ള മഹിമായൊന്നുമില്ല. അജയന്‍ ചാലിശേരിയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ഡാന്‍ ജോസിന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അക്ബര്‍ അലി എന്ന അധോലോക നായകനെ മികച്ച രീതിയില്‍ തന്നെ മമ്മൂട്ടി അവതരിപ്പിച്ചു. ഇതിലും മികച്ച രീതിയിലാണ് അദ്ദേഹം താരദാസിനെയും അലകസാണ്ടറെയും  ബിലാലിനെയും അവതരിപ്പിച്ചതെങ്കിലും, അക്ബര്‍ അലിയും മമ്മൂട്ടിയുടെ ആരാധകരെ ആവേശഭരിതരാകുമെന്നുറപ്പ്. ശേഖര്‍ മേനോന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം പല രംഗങ്ങളിലും അമിതാഭിനയമായി തീര്‍ന്നു. കുഞ്ചനും ജോണ്‍ പോളിനും കൈകാര്യം ചെയ്യുവാന്‍ സാധിക്കാത്ത കഥാപാത്രമായി ഈ സിനിമയിലെ വില്ലന്‍ വേഷങ്ങള്‍. നൈല ഉഷയും അപര്‍ണ്ണ ഗോപിനാഥും വെറുതെ വന്നുപോയി. ടി.ജി.രവിയും ദിലീഷ് പോത്തനും ഹരീഷ് പരേടിയും മോശമാക്കിയില്ല.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആല്‍ബിയുടെ ചായാഗ്രഹണം
2. മമ്മൂട്ടി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. സംഭാഷണങ്ങള്‍
3. സംവിധാനം
4. രണ്ടാം പകുതിയിലെ രംഗങ്ങള്‍

ഗ്യാംഗ്സ്റ്റര്‍ റിവ്യൂ: മമ്മൂട്ടി എന്ന താരത്തെ ആരാധിക്കുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന പരീക്ഷണം മാത്രമാണ് ഗ്യാംഗ്സ്റ്ററെങ്കില്‍, മമ്മൂട്ടി എന്ന നല്ല  നടനെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ഇതൊരു സിനിമ ദുരന്തം മാത്രം.

ഗ്യാംഗ്സ്റ്റര്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

നിര്‍മ്മാണം, സംവിധാനം: ആഷിക് അബു
ബാനര്‍: ഓ.പി.എം.
രചന: അഭിലാഷ് കുമാര്‍, അഹമ്മദ് സിദ്ദിക്ക്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: അജയന്‍ ചാലിശ്ശേരി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ് 

14 Oct 2013

ഇടുക്കി ഗോള്‍ഡ്‌ - ഒരുവട്ടം ആസ്വദിക്കാം ഈ നൊസ്റ്റാള്‍ജിക് സൗഹൃദ ലഹരി! 5.50/10

1976 കാലഘട്ടത്തില്‍ ഇടുക്കിയിലെ സ്കൂളില്‍ സഹപാഠികളായിരുന്ന മൈക്കള്‍, മദന്‍ മോഹന്‍, രവി, ആന്റണി, രാമന്‍ എന്നിവരാണ് ഈ കഥയിലെ നായകന്മാര്‍. സ്കൂള്‍ കാലഘട്ടത്തിനു ശേഷം പലവഴിയ്ക്കു പിരിഞ്ഞ സുഹൃത്ത്‌ സംഘത്തെ തേടി 35 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കള്‍ കേരളത്തിലെത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒരിടവേളയെടുത്ത് ഓര്‍മ്മകള്‍ അയവറക്കാനായി സുഹൃത്തുക്കളെ തേടിയെത്തിയ മൈക്കളും, അവിവാഹിതനായി കഴിയുന്ന രവിയും, വിവാഹ ബന്ധം വേര്‍പ്പിരിയലിലെത്തിനില്‍ക്കുന്ന മദനും, ഭാര്യയുടെ നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ആന്റണിയും, രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്ന രാമനും ഒരുമിച്ചു കൂടുന്നു. ജീവിത പ്രശ്നങ്ങളെല്ലാം മറന്നുള്ള ഒത്തുചേരല്‍ കൊഴിപ്പിക്കാനായി അഞ്ചംഗ സംഘം വീണ്ടും ഇടുക്കിയിലെ സ്കൂളും അവര്‍ ചിലവഴിച്ച സ്ഥലങ്ങളും ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാനായി അവിടെയ്ക്ക് യാത്രതിരിക്കുന്നു. ആ യാത്രയില്‍ അവര്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ആഗ്രഹിച്ചതും ഇടുക്കി ഗോള്‍ഡാണ്. എന്താണ് ഇടുക്കി ഗോള്‍ഡ്‌? അവര്‍ക്കത്‌ ലഭിക്കിമോ? എന്നെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സും ക്ലൈമാക്സും. ഇടുക്കിയിലെക്കുള്ള യാത്രയിലൂടെ അവരുടെ ഭൂതകാലത്തിലെ സൗഹൃദവും, വര്‍ത്തമാനകാലത്തിലെ ജീവിത പ്രശ്നങ്ങളും, അതോടൊപ്പം ചില ഓര്‍മ്മപെടുത്തലുകളുമാണ് ഈ സിനിമയുടെ കഥ. മൈക്കളായി പ്രതാപ് പോത്തനും, മദന്‍ മോഹനായി മണിയന്‍പിള്ള രാജുവും, രവിയായി രവീന്ദ്രനും, ആന്റണിയായി ബാബു ആന്റണിയും, രാമനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ അഞ്ചാമത്തെ സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥക്രുത്തുക്കള്‍ ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദാണ് ചായാഗ്രഹണം. വി. സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ആവറേജ്
ഡാ തടിയാ എന്ന ആഷിക് അബു സിനിമയ്ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് എഴുതിയ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ല. അഞ്ചു സുഹൃത്തുക്കളുടെ ഭൂതകാലത്തിലെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തെ ജീവിതവും അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞവയെല്ലാം രസാവഹമായ ഘടകങ്ങളാണെങ്കിലും, മറുവശത്ത്‌, ശക്തമായ കഥയുടെ പിന്‍ബലമില്ലാതെ എഴുതിയ തിരക്കഥ എന്ന രീതിയില്‍ ഒരുപാട് കുറവുകള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതവും ഓര്‍മ്മകളും ഇഷ്ടാനിഷ്ടങ്ങളും പറയുവാന്‍ എന്തിനാണ് മദ്യപാനവും പുകവലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒട്ടുമിക്ക രംഗങ്ങളും ഒന്നുകില്‍ തുടങ്ങുന്നത് അല്ലെങ്കില്‍ അവസാനിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗതിലെന്നത് ബോറന്‍ രീതിയായി മാറിയിരിക്കുന്നു. ഈ രംഗങ്ങള്‍ ആരെയും വഴിതെറ്റിക്കുന്ന കാരണത്താലല്ല പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. അതിനു കാരണം, സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കണ്ടുമടുത്ത രംഗങ്ങളായാതുക്കൊണ്ടാണ്. ഒരുപാട് കഴിവുകളുള്ള ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
ആഷിക് അബു എന്ന സംവിധായകന്റെ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ ഇടുക്കി ഗോള്‍ഡ്‌ പ്രദര്‍ശനത്തിനെത്തിയത്. നൊസ്റ്റാള്‍ജിയും സൗഹൃദവും സമാസമം ചേര്‍ത്തു ഒരല്പം നര്‍മ്മവും കലര്‍ത്തി, മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് നല്‍കി, അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ച സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ മറന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രംഗങ്ങളും, അവരുടെ തമാശകള്‍ കലര്‍ന്ന സംഭാഷണങ്ങളും, അവര്‍ ചെറുപ്പത്തില്‍ കാട്ടുന്ന തോന്ന്യാസങ്ങളും, തേനീച്ചക്കൂട്ടില്‍ ആന്റണി സ്പര്‍ശിക്കുന്ന രംഗവും, ക്ലൈമാക്സ് രംഗവുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലംക്കൂടി തിരക്കഥയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഇടുക്കി ഗോള്‍ഡ്‌. അഞ്ചംഗ സംഘത്തിന്റെ ഭൂതകാലം ഓരോ പാഠങ്ങളായി അവതരിപ്പിച്ചത് പുതുമ നല്‍കിയപ്പോള്‍, അവരുടെ വര്‍ത്തമാനകാലം ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ ചിത്രീകരിച്ചത് പ്രേക്ഷകരെ മുഷിപ്പിച്ചു. ഇത് കൂടാതെ, നല്ല പാട്ടുകളുടെ അഭാവം സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളില്‍ ഒന്നാണ്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഡാ തടിയാ വരെയുള്ള സിനിമകള്‍ കണ്ടിരുന്നു വേഗത ഈ സിനിമയില്‍ നഷ്ടപെട്ടത് എന്തുകൊണ്ടെന്നറിയില്ല. യുവാക്കളെ മാത്രം ആകര്‍ഷിക്കുന്ന അവതരണ രീതി കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റും എന്ന് ആഷിക് അബു ചിന്തിക്കാത്തതും എന്തുകൊണ്ടെന്നറിയില്ല. അമിത പ്രതീക്ഷിയില്ലാതെ ഒരുവട്ടം കണ്ടിരിക്കാം എന്ന പരസ്യവാചകം വരും ദിവസങ്ങളില്‍ ഈ സിനിമയ്ക്ക് നല്‍കിയാല്‍, ഇടുക്കി ഗോള്‍ഡ്‌ ഒരുപക്ഷെ ഓള്‍ കേരള ഗോള്‍ഡ്‌ ആയി മാറുവാന്‍ സാധ്യതയുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 
ഷൈജു ഖാലിദിന്റെ മനോഹരമായ ഫ്രെയിമുകളും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഇടുക്കിയുടെ ദ്രിശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ചായാഗ്രഹണം സമീപകാലത്തെ മികച്ച ചായാഗ്രഹണങ്ങളില്‍ ഒന്നാണ്. അഞ്ചംഗ സംഘത്തിന്റെ കഥപറയുന്ന രണ്ടു കാലഘട്ടങ്ങളും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വി.സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഇടകലര്‍ന്നു കാണിച്ച രംഗങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയത് ചിലയിടങ്ങളില്‍ മികവു പുലര്‍ത്തിയപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അപകതയായി തോന്നി. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും, പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. പ്രത്യേകിച്ച്, ബാബു ആന്റണിയെ അവതരിപ്പിച്ച രംഗങ്ങളുടെ പശ്ചാത്തല സംഗീതം. അജയന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോനക്സിന്റെ മേക്കപ്പും അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: എബവ് ആവറേജ്
എണ്‍പത്കളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന രവീന്ദ്രനും ബാബു ആന്റണിയും ശക്തമായൊരു തിരിച്ചുവരവ് നടത്തിയ സിനിമയായിട്ടായിരിക്കും ഇടുക്കി ഗോള്‍ഡ്‌ അറിയപെടുക എന്നതില്‍ തര്‍ക്കമില്ല. മ്ലേച്ഛന്‍ രവി എന്ന കഥാപാത്രവും ആന്റണി എന്ന കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. സിനിമാ ജീവിതത്തിലെ രണ്ടാംവരവ് ഗംഭീരമാക്കി ജൈത്രയാത്ര തുടരുന്ന പ്രതാപ് പോത്തനും, മലയാള സിനിമയിലെ സ്ഥിര സാന്നിധ്യങ്ങളായ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവര്‍ അഞ്ചുപേരും മലയാള സിനിമയിലെ നിറസാന്നിധ്യമാകും എന്നതില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ലാലും ജോയ് മാത്യുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ, സജിത മടത്തില്‍, പ്രസീത മേനോന്‍, ശശി കലിങ്ക എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സംഭാഷണങ്ങള്‍
2. ഷൈജു ഖാലിദിന്റെ ചായാഗ്രഹണം
3. ബിജിബലിന്റെ പശ്ചാത്തല സംഗീതം
4. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ റിവ്യൂ: നൊസ്റ്റാള്‍ജിയയും സൗഹൃദവും സമാസമം ചേര്‍ത്തു ആഷിക് അബു തയ്യാറാക്കിയ ഇടുക്കി ഗോള്‍ഡ്‌ യുവാക്കളെ രസിപ്പിക്കുന്നു.

ഇടുക്കി ഗോള്‍ഡ്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 16.5/30[5.5/10]

സംവിധാനം: ആഷിക് അബു
കഥ: സന്തോഷ്‌ ഏച്ചിക്കാനം
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: എം.രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം:ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വി.സാജന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: അജയന്‍ ചാല്ലിശ്ശേരി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോനക്സ്
സംഘട്ടനം:അന്‍പറിവ്
വിതരണം:രജപുത്ര ആന്‍ഡ്‌ കാളീശ്വരി റിലീസ്

7 Jan 2013

അന്നയും റസൂലും - പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ റിയലസ്റ്റിക്ക് പ്രണയകാവ്യം 7.50/10

കൊച്ചിയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന പൊന്നാനി സ്വദേശി റസൂലും, ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ട വൈപ്പിന്‍ക്കാരി അന്നയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ ശക്തമായ കഥ പറയുന്ന സിനിമയാണ് അന്നയും റസൂലും. പ്രശസ്ത ചായഗ്രഹകാന്‍ രാജീവ്‌ രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും നിര്‍മ്മിച്ചിരിക്കുന്നത് വിനോദ് വിജയനും സെവന്‍ ആര്‍ട്സ് മോഹനും ചേര്‍ന്നാണ്. അന്നയായി ദക്ഷിണ ഇന്ത്യയിലെ പ്രമുഖ നടിയും ഗായികയുമായ ആന്‍ഡ്രിയ ജറമിയയും റസൂലായി മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസിലുമാണ്‌ അഭിനയിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, പി.ബാലചന്ദ്രന്‍, ജോയ് മാത്യു, എം.ജി.ശശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ സെക്കന്റ്‌ ഷോ, നി കൊ ഞാ ചാ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സണ്ണി വെയിനും ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ചാപ്പ്റ്റേഴ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം, പുതുമുഖങ്ങളായ സൗബിന്‍ ഷാഹിര്‍, ജിന്‍സ് ഭാസ്കര്‍, നി കൊ ഞാ ചാ ഫെയിം സിജ റോസ്, 22 ഫീമെയില്‍ കോട്ടയം ഫെയിം ശ്രിന്ദ അഷബ്, മുത്തുമണി, പുതിയ തീരങ്ങള്‍ ഫെയിം മോളി എന്നിവരുമുണ്ട്. രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് എന്നിവരുടെ കഥയ്ക്ക്‌ സന്തോഷ്‌ എച്ചിക്കാനം തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. മധു നീലകണ്ഠന്‍ ചായാഗ്രഹണവും, ബി.അജിത്കുമാര്‍ ചിത്രസന്നിവേശവും, തപസ് നായക് ശബ്ദമിശ്രണവും, കെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഒരു ബോട്ട് യാത്രക്കിടയില്‍ അന്നയെ റസൂല്‍ കാണുന്നു. കണ്ട ആദ്യ നിമിഷം മുതലേ അന്നയെ റസൂല്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മയുടെ മരണശേഷം മൂകനായി ജീവിക്കുന്ന അപ്പനും, തല്ലും വഴക്കുമായി നടക്കുന്ന കൌമാരക്കാരന്‍ അനുജനും മാത്രമുള്ള അന്നയുടെ ജീവിതം കഷ്ടപാടുകള്‍ നിറഞ്ഞതാണ്‌. ജേഷ്ടന്‍ ഹൈദരും, പൊന്നാനിയില്‍ വേറൊരു ഭാര്യയും കുട്ടികളുമായി കഴിയുന്ന ബാപ്പയും മാത്രമുള്ള റസൂലും ജീവിക്കുവാന്‍ വേണ്ടി കഷ്ടപെടുന്നയാളാണ്. കഷ്ടപാടുകളുടെ ലോകത്തില്‍ അന്നയ്ക്കു ലഭിച്ച ചെറിയ സന്തോഷമാണ് റസൂലിന്റെ പ്രണയം. ഒരുപാട് നാളത്തെ പ്രണയ അഭ്യര്‍ത്ഥനയ്ക്ക് ശേഷം റസൂലിന്റെ സ്നേഹത്തിനു മുന്നില്‍ അന്ന കീഴടങ്ങുന്നു. ഒരിക്കല്‍, ഇരുവരുടെയും പ്രണയം അന്നയുടെ വീട്ടില്‍ അറിയുന്നു. തുടര്‍ന്ന് അന്നയുടെയും റസൂലിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ,തിരക്കഥ: വെരി ഗുഡ്
മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഇത്രയും റിയലസ്റ്റിക്കായ തിരക്കഥയും സംഭാഷണങ്ങളും ഒരു തിരക്കഥകൃത്തും എഴുതിയിട്ടില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് സന്തോഷ്‌ എച്ചിക്കാനം പുതിയൊരു അധ്യായം മലയാള സിനിമയില്‍ തുടങ്ങിയിരിക്കുകയാണ്. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അന്നയെയും റസൂലിനെയും, സിനിമയിലെ മറ്റു അഭിനേതാക്കളെയെല്ലാം നേരിട്ട് പരിചയമുള്ളതുപോലെ അനുഭവപെടുന്നുണ്ട്. ഈ സിനിമയുടെ കഥ പറയുന്നതിന് ആവശ്യമല്ലാത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അന്നയെ പോലെ ഒരു പെണ്‍കുട്ടി റസൂലിനെ പോലെ ഒരു അപരിചിതനെ പ്രേമിക്കുവാന്‍ എത്രത്തോളം സമയമെടുക്കുമോ, അത്രത്തോളം സമയമെടുക്കുന്നത് പോലെ പ്രേക്ഷകര്‍ക്ക്‌ തോന്നുന്ന വിധത്തിലുള്ള രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അനിവാര്യമായ സംഭാഷണങ്ങളും നടീനടന്മാരുടെ അഭിനയവും രംഗങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. മട്ടാഞ്ചേരിയിലെ ജനങ്ങള്‍ എങ്ങനെയോക്കെയാണോ സംസാരിക്കുന്നത്, അതെ രീതിയിലാണ് സിനിമയുടെ സംഭാഷണങ്ങള്‍. സന്തോഷ്‌ എച്ചിക്കാനം എന്ന തിരക്കഥ രചയ്താവിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച തിരക്കഥയാണ് അന്നയും റസൂലും. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ് 
ശേഷം, രസികന്‍, ക്ലാസ് മേറ്റ്സ്, സീത കല്യാണം, ഇവന്‍ മേഘരൂപന്‍ എന്നീ സിനിമകളുടെ ചായഗ്രഹകനായിരുന്ന രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമാണ് അന്നയും റസൂലും. തിരക്കഥയിലെ ഓരോ രംഗങ്ങളും ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിച്ചു, അഭിനേതാക്കളെ സ്വഭാവീകതയോടെ അഭിനയിപ്പിച്ചു, റിയാലിറ്റി കൈവിടാതെ ശബ്ദമിശ്രണം ചെയ്തു സിനിമയെ ഉന്നത നിലവാരത്തില്‍ കൊണ്ടെത്തിച്ചത് രാജീവ്‌ രവിയുടെ കഴിവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ പുതുമുഖ നടീനടന്മാരെ കണ്ടുപിടിച്ചു നല്ല രീതിയില്‍ അവരെകൊണ്ട് അഭിനയിപ്പിക്കുവാന്‍ രാജീവ്‌ രവിയ്ക്ക് സാധിച്ചു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, രണ്ടു വ്യതസ്ത മതങ്ങളിലുള്ള ആണും പെണ്ണും തമ്മിലുള്ള പ്രണയകഥകളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും വളരെ കളര്‍ഫുള്‍ ആയ ദ്രിശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അതിലുപരി പ്രേക്ഷകരെ രസിപ്പിക്കുന്നതിനായുള്ള എല്ലാ ഘടഗങ്ങളും ആ സിനിമകളില്‍ ഉണ്ടായിരുന്നു. ആ സിനിമകളില്‍ നിന്നെല്ലാം വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ് രാജീവ്‌ രവിയുടെ അന്നയും റസൂലും. ഇത്രയും റിയലസ്റ്റികായ, മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു പ്രണയകഥയും മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ബാലു മഹേന്ദ്രയുടെ യാത്ര, പ്രിയദര്‍ശന്റെ താളവട്ടം, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, രാജീവ്കുമാറിന്റെ ക്ഷണക്കത്ത് തുടങ്ങിയ വ്യതസ്ത പ്രണയകഥകള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും നൊമ്പരമുണര്‍ത്തുന്ന ചലച്ചിത്ര അനുഭവങ്ങളാണ്. അതെ ശ്രേണിയില്‍ മലയാളികള്‍ ഇന്നും എന്നും എന്നാളും ഓര്‍ക്കും അന്നയെയും റസൂലിനെയും. രാജീവ്‌ രവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
തപസ് നായകിന്റെ ശബ്ദമിശ്രണം, മധു നീലകണ്ടന്റെ സ്വഭാവീകതയോടെയുള്ള ചായഗ്രഹണവും, ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശവും, മെഹബൂബിന്റെ സംഗീതത്തിലുള്ള പാട്ടുകളും, നാഗരാജിന്റെ കലാസംവിധാനവും തുടങ്ങി ശ്യാം കൌശലിന്റെ സംഘട്ടന രംഗങ്ങള്‍ വരെ പുതുമയുള്ളതായിരുന്നു. സിനിമയുടെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദങ്ങള്‍ പകര്‍ത്തിയതുകൊണ്ട് ഓരോ രംഗങ്ങള്‍ക്കും ജീവനുള്ളതുപോലെ അനുഭവപെട്ടു. അനാവശ്യമായ വെളിച്ചമോ കളറുകളൊ നല്‍ക്കാതെ യഥാര്‍ത്ഥ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മധു നീലകണ്ടനും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യാനുഭവം സമ്മാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍ അജിത്കുമാറിന്റെ സന്നിവേശവും മികവുറ്റതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, മനോജിന്റെ മേക്കപും, നാഗരാജിന്റെ കലാസംവിധാനവും, ശ്യാം കൌശലിന്റെ സംഘട്ടനവും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ മെഹബൂബ് സംഗീതം നല്‌ക്കിയ കണ്ടു രണ്ടു കണ്ണ്, കായലിനരികെ എന്ന് തുടങ്ങുന്ന പാട്ടുകള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കെ എന്ന പേരില്‍ ഒരാളാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് വീണ്ടും സംഗീതം നല്ക്കിയിരിക്കുന്നത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!  

അഭിനയം: വെരി ഗുഡ്
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഫഹദ് ഫാസിലിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റസൂല്‍. ഫഹദ് അഭിനയിച്ച സിനിമകളില്‍ ഏറ്റവും മികച്ച രീതിയില്‍ അഭിനയിചിരിക്കുന്നതും അന്നയും റസൂലിലുമാണ്. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായിരിക്കും ഈ സിനിമയിലെ കഥാപാത്രം. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് റസൂലിന്റെ സുഹൃത്തുക്കളായി അഭിനയിച്ച ആഷ്‌ലി(സണ്ണി വെയ്ന്‍), അബു(ഷൈന്‍), കോളി(സൗബിന്‍), അബുവിന്റെ ഭാര്യ(ശ്രിന്ദ) എന്നിവരാണ്. മട്ടാഞ്ചേരിയിലെ ആളുകള്‍ എങ്ങനെയാണോ പെരുമാറുന്നത് ആ ഭാവപ്രകടനങ്ങള്‍ തെല്ലിടെ വ്യതാസമില്ലാതെയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവും, രഞ്ജിത്തും, ജോയ് മാത്യുവും, പി.ബാലചന്ദ്രനും, ഒട്ടെറ പുതുമുഖങ്ങളും ഒക്കെ മികവുറ്റ രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നായിക നടി ആന്‍ഡ്രിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് അന്നയും റസൂലും. ആദ്യ മലയാള സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ അവിസ്മരണീയമാക്കി അന്ന എന്ന കഥാപാത്രത്തെ. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ ആന്‍ഡ്രിയയ്ക്ക് ലഭിക്കട്ടെ എന്ന ആശംസിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍
2.റിയലസ്റ്റിക് രീതിയിലുള്ള സംവിധാനം
3.എല്ലാ നടീനടന്മാരുടെയും അഭിനയം
4.ചായാഗ്രഹണം, ശബ്ദമിശ്രണം
5.പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം

അന്നയും റസൂലും റിവ്യൂ: കെട്ടുറപ്പുള്ള കഥയും, റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ സാങ്കേതിക പിന്‍ബലവും, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൂടിച്ചേര്‍ന്ന അന്നയും റസൂലും, നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട സിനിമയാണ്.

അന്നയും റസൂലും റേറ്റിംഗ്: 7.50/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 22.5/30 [7.5/10]

സംവിധാനം: രാജീവ്‌ രവി
കഥ: രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ്
തിരക്കഥ,സംഭാഷണം:സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി
ചായാഗ്രഹണം: മധു നീലകണ്ടന്‍ 
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
കലാസംവിധാനം:നാഗരാജ്
ശബ്ദമിശ്രണം: തപസ് നായക്
ഗാനരചന: അന്‍വര്‍ അലി, റഫീക്ക് തിരുവള്ളൂര്‍
സംഗീതം: കെ
മേക്കപ്പ്: മനോജ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം:ശ്യാം കൌശല്‍
വിതരണം: ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ്

23 Dec 2012

ഡാ തടിയാ - പ്രകാശം പരന്നു, പ്രേക്ഷകര്‍ ചിരിച്ചു, മേഘരൂപനായി തടിയന്‍ ജനഹൃദയങ്ങളിലേക്ക്...6.80/10

ഡാ തടിയാ എന്ന് ഒരു തവണ പോലും ജീവിതത്തില്‍ വിളികേള്‍ക്കാത്ത തടിയന്മാരുണ്ടാവില്ല. കാരണം, സ്വഭാവമായാലും പെരുമാറ്റമായാലും തടിയുള്ളവര്‍ മറ്റുള്ളവരിലില്‍ നിന്നും ഏറെ വ്യതസ്ത പുലര്‍ത്തുന്നവണ്. അവരുടെ ശരീരത്തിലുള്ള വലുപ്പം പോലെ, മനസ്സും ചിന്തയും വളരെ വലുതാണ്‌ എന്നാണു ഈ സിനിമയിലൂടെ ആഷിക് അബുവും കൂട്ടരും പ്രേക്ഷകരോട് പറയുന്നത്. 140 കിലോ തൂക്കമുള്ള ലുക്കാ ജോണ്‍ പ്രകാശ് എന്ന ലൂക്കാച്ചനാണ് ഡാ തടിയായിലെ നായകന്‍. പ്രകാശ്‌ കോണ്‍ഗ്രസ്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച അന്തരിച്ച പ്രകാശിന്റെ കൊച്ചുമകനാണ് ലൂക്കാ. ലൂക്കാച്ചന്റെ ഭക്ഷണ കാര്യത്തിലും ജീവിതത്തിലും ത്രിപ്ത്തരല്ലാത്ത മാതാപിതാക്കള്‍, ഒട്ടുമിക്ക ദിവസങ്ങളിലും ലൂക്കച്ചനെ ശകാരിക്കുമായിരുന്നു. ആ വീട്ടില്‍ ലൂക്കാച്ചനെ സ്നേഹിച്ചിരുന്നത് അമ്മുമ്മയും, ഷഡി എന്ന വിളിപെരുള്ള അച്ഛന്റെ അനുജന്റെ മകന്‍ സണ്ണിയുമാണ്

വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്റെ സന്തത സഹചാരിയാണ് സണ്ണി. ചെറുപ്പം മുതലേ അവന്‍ കാട്ടികൂട്ടുന്ന വിക്രിയകളില്‍ നിന്നും അവനെ രക്ഷിക്കുന്നത് ലൂക്കാച്ചനാണ്. അവര്‍ വളര്‍ന്നു വലുതായപോഴും സ്ഥിതി മറിചൊന്നുമല്ല. ബാല്യകാലസഖി ആയിരുന്ന ആന്‍ മേരി താടിക്കാരന്‍ ഒരിക്കല്‍ ലൂക്കാച്ചനെ തേടി വരുന്നതോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് തോന്നിയ പ്രണയം വീണ്ടും തോന്നുന്നു. ചെറുപ്പത്തില്‍ തടിച്ചും ഇപ്പോള്‍ മെലിഞ്ഞും ഇരിക്കുന്ന ആന്‍, ലൂക്കാച്ചനോട് തടി കുറയ്ക്കാന്‍ ആവശ്യപെടുന്നു. അങ്ങനെ, ആന്‍ മേരിയുടെ നിര്‍ദേശ പ്രകാരം ലൂക്കാച്ചന്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്നു. തുടര്‍ന്ന്, ലൂക്കാച്ചന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്‍ രക്ഷപെട്ടു ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നതുമാണ് ഈ സിനിമയുടെ കഥ.

ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്ക് വേണ്ടി ആന്റോ ജോസഫ് നിര്‍മ്മിച്ച്‌, ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയില്‍ പുതുമുഖം ശേഖര്‍ മേനോനാണ് തടിയനായി അഭിനയിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ രചയ്താക്കളായ ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവരാണ് ഈ സിനിമയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം - ഷൈജു ഖാലിദ്‌, ചിത്രസന്നിവേശം - മനോജ്‌, ഭവന്‍ ശ്രീകുമാര്‍, സംഗീതം - ബിജിബാല്‍, കലാസംവിധാനം - ബാവ, ശബ്ദമിശ്രണം - ഡാന്‍ ജോസ്, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്, വസ്ത്രാലങ്കാരം - സമീറ സനീഷ്.

കഥ,തിരക്കഥ: ഗുഡ് 
പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കികൊണ്ട്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന രചയ്തക്കളാണ് ശ്യാം പുഷ്കരനും, ദിലീഷ് നായരും, അഭിലാഷ് കുമാറും. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത കഥയാണ് ഈ സിനിമയുടെതെങ്കിലും, പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. എച്ചുകെട്ടില്ലാത്ത രംഗങ്ങളും, സത്യസന്ധമായ നര്‍മ്മവും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പുതുമയും. തടിയന്മാര്‍ അനുഭവിക്കുന്ന മാനസിക പ്രശനങ്ങളിലേക്ക് മാത്രം കഥ ഒതുക്കാതെ, രാഷ്ട്രീയത്തിലെ ചില ഉള്ളുകളിലും ആക്ഷേപ ഹാസ്യത്തിലൂടെ പറഞ്ഞുപോകാനും രചയ്താക്കള്‍ മറക്കുന്നില്ല.അതുപോലെ, ഔഷദ മരുന്നകള്‍ വിറ്റഴിയാന്‍ പരസ്യങ്ങളിലൂടെ പ്രേക്ഷകരെ വഞ്ചിക്കുന്നതും ആക്ഷേപ ഹാസ്യത്തിലൂടെ ഈ സിനിമയില്‍ ചര്‍ച്ചചെയുന്നു. ശ്യാമിനും, ദിലീഷിനും, അഭിലാഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
ഇന്നത്തെ സിനിമ പ്രേമികളുടെ പള്‍സ്‌ അറിഞ്ഞ സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെ തെളിയിച്ചതാണ് മേല്പറഞ്ഞ വസ്തുത. ഡാ തടിയാ എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ഇത്തവണെയും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. രസകരമായി വികസിക്കുന്ന കഥ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ ആഷികിനു കഴിഞ്ഞു. സിനിമയുടെ രണ്ടാം പകുതിയുടെ അവസാനം നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു എന്നതും, രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയതായും അനുഭവപെട്ടു. ആദ്യപകുതി 45 മിനിട്ടുകള്‍ക്കുള്ളില്‍ അവസാനികുകയും, രണ്ടാം പകുതി 1 മണിക്കൂര്‍ 15 മിനുറ്റ് നീണ്ട നിന്നതും ചിത്രസന്നിവേശകന്റെ അശ്രദ്ധയാണോ, അതോ സംവിധായകന്റെ തീരുമാനമാണോ എന്നറിയില്ല. ഈ കാരണം കൊണ്ടാണ് രണ്ടാം പകുതി വലിച്ചുനീട്ടിയതായി തോന്നിയത്. പ്രകാശം പരന്നതിനും, പ്രേക്ഷകര്‍ ചിരിച്ചതിനും, മേഘരൂപനായി തടിയന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്തിനും സംവിധാന മികവു തന്നെ. ആഷികിനും അഭിനന്ദനങ്ങള്‍! 

സാങ്കേതികം: ഗുഡ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കി ഈ സിനിമയെ ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റിയതിന്റെ കഴിവ് ഷൈജു ഖാലിദ് എന്ന ചായഗ്രഹകന്റെതാണ്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ചിത്രീകരിച്ചതും പുതുമയോടെയാണ്. ഷൈജു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് മനോജും, ഭവന്‍ ശ്രീകുമാറും ചേര്‍ന്നാണ്. രണ്ടാം പകുതി എന്തുകൊണ്ടാണ് കൂടുതല്‍ സമയം നീട്ടിയത് എന്ന് മനസിലാകുന്നില്ല. രണ്ടാം പകുതിയില്‍ പ്രേക്ഷര്‍ക്കു ഒരല്പം ബോറടിച്ചതിന്റെ കാരണവും ഇത് തന്നെയാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. മേലെ മോഹവാനം, എന്താണ് ഭായ് എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ രസമുള്ളവയാണ്. ഇത് കൂടാതെ ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുവാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗാനവും, സിനിമയുടെ ആദ്യമുള്ള പഞ്ചാരപാട്ടും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നുണ്ട്. ഈ സിനിമയെ ഹൃദ്യമായ അനുഭാവമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബിജിബാല്‍. മനസ്സിന് കുളിര്‍മ നല്‍ക്കുന്ന പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും പുതിയ ഒരു ഉണര്‍വ് നല്‍ക്കി. അതുപോലെ തന്നെ, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്ത ഓരോ വ്യക്തിയും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, നിവിന്‍ പോളി, ആന്‍ അഗസ്റ്റിന്‍, അരുന്ധതി നാഗ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ശ്രീരാമന്‍, കുഞ്ചന്‍, വിനയ് ഫോര്‍ട്ട്‌, ജയരാജ് വാരിയര്‍, എന്‍.എല്‍.ബാലകൃഷ്ണന്‍, മജീദ്‌, ജോസ്മോന്‍, തേസ്നി ഖാന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ആഷിക് അബു കണ്ടെത്തിയ ശേഖര്‍ മേനോന്‍ ഈ സിനിമയിലെ തടിയന്റെ വേഷം ചെയ്യുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഒന്നുമില്ലാത്ത കഥാപാത്രം മോശമക്കാതെ അഭിനയിക്കുവാന്‍ ശേഖറിന് സാധിച്ചു. മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയാണ്. തന്മയത്ത്വോടെ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രീനാഥിനും സാധിച്ചു. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് നിവിന്‍ പോളിയാണ്. ഒരല്പം സസ്പെന്‍സ് നിറഞ്ഞ വേഷമായത് കൊണ്ട് നിവിന്‍ അവതരിപ്പിച്ച രാഹുല്‍ വൈദ്യര്‍ എന്ന കഥാപാത്രത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല. അരുന്ധതി നാഗാണ് ലൂകാച്ചന്റെ അമ്മുമ്മയുടെ വേഷം അഭിനയിച്ചത്. അരുന്ധതിയും അവരുടെ കഥാപാത്രം മികവുറ്റതാക്കി. ശ്രീരാമനും, കുഞ്ചനും, മണിയന്‍പിള്ള രാജുവും, വിനയ് ഫോര്‍ട്ടും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. നായികയായി അഭിനയിച്ച ആന്‍ അഗസ്റ്റിനൊഴിച്ചാല്‍ മറ്റെല്ലാവരും അവരവുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനേതാക്കളുടെ കഥാപാത്ര രൂപികരണം
2.ആഷിക് അബുവിന്റെ സംവിധാനം 
3.തിരക്കഥ, സംഭാഷണങ്ങള്‍
4.ചായാഗ്രഹണം
5.പാട്ടുകള്‍, പശ്ചാത്തല സംഗീതം
6.ശ്രീനാഥ് ഭാസി, നിവിന്‍ പോളി എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ക്ലൈമാക്സ് സംഘട്ടന രംഗങ്ങള്‍
2.ആന്‍ അഗസ്റ്റിന്റെ അഭിനയം 

ഡാ തടിയാ റിവ്യൂ: പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഡാ തടിയാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുവഴി നന്മയുടെ പ്രകാശം പരത്തുകയും ചെയുന്നു.

ഡാ തടിയാ റേറ്റിംഗ്: 6.80 / 10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20.5/30 [6.8/10] 

സംവിധാനം: ആഷിക് അബു
കഥ,തിരക്കഥ,സംഭാഷണം:ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്റോ ജോസഫ് ഫിലിം കമ്പനി
ചായാഗ്രഹണം: ഷൈജു ഖാലിദ്‌
ചിത്രസന്നിവേശം: മനോജ്‌, ഭവന്‍ ശ്രീകുമാര്‍
ഗാനരചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ബാവ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്‍ മെഗാ മീഡിയ

30 Apr 2012

22 ഫീമെയില്‍ കോട്ടയം

അന്യഭാഷാ സിനിമകള്‍ക്ക്‌ മുമ്പില്‍ മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്തിയ സിനിമകളായ ആദാമിന്റെ മകന്‍ അബു, ട്രാഫിക്‌ എന്നീ സിനിമകള്‍ക്ക്‌ ശേഷം, മറ്റൊരു ശക്തമായ പ്രമേയം 22 ഫീമെയില്‍ കോട്ടയം എന്ന മലയാള സിനിമയിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുവാന്‍ പോകുന്നു. കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്നുവരുന്ന ക്രൂരതകളോട്, സ്ത്രീകള്‍ തന്നെ പ്രതികരിച്ചാല്‍ എന്ത് സംഭവിക്കും എന്നതാണ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന പ്രധാന വിഷയം. ബംഗാലൂരു പോലുള്ള വന്‍കിട നഗരങ്ങളില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ് ആഷിക് അബുവും ശ്യാം പുഷ്കരനും അഭിലാഷ് കുമാറും ഈ സിനിമയ്ക്ക് കഥയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആ വിഷയത്തോടും കഥയോടും നീതിപുലര്‍ത്തുന്ന രീതിയില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ഇത്രയും ശക്തമായ ഒരു പ്രമേയം സിനിമയക്കുവാന്‍ തീരുമാനിച്ച കഥാക്രുത്തുക്കള്‍ക്കും, സംവിധായകനും, നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍!

കോട്ടയം ജില്ലയില്‍ ജനിച്ചു വളര്‍ന്ന, ഇപ്പോള്‍ ബംഗാലൂരില്‍ നേഴ്സായി ജോലി ചെയുന്ന, 22 വയസ്സ് പ്രായമുള്ള ടെസ്സ കെ. എബ്രഹാമാണ് ഈ സിനിമയിലെ നായിക. കാനഡയില്‍ നേഴ്സിംഗ് ജോലി ലഭിക്കുവാനായി ശ്രമിക്കുന്ന ടെസ്സ, വിസ എജന്റ് സിറില്‍ മാത്യുവിനെ പരിച്ചയപെടുന്നു. ആ ബന്ധം വളര്‍ന്നു സൌഹൃദത്തിലും, തുടര്‍ന്ന് അവര്‍ തമ്മില്‍ പ്രണയത്തിലുമാകുന്നു. അങ്ങനെയിരിക്കെ, ടെസ്സയുടെ ജീവിതത്തില്‍ അവിചാരിതമായി കുറെ സംഭവങ്ങളുണ്ടാകുന്നു. ആ ദുരന്തങ്ങളെല്ലാം സഹിച്ചു, അവള്‍ അവളെ ദ്രോഹിച്ചവര്‍ക്കെതിരെ നടത്തുന്ന പ്രതികാരമാണ് ഈ സിനിമയുടെ കഥ. ടെസ്സയായി റീമ കല്ലിങ്ങലും, സിറില്‍ മാത്യുവായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയുടെ തിരക്കഥ രചയ്താക്കളില്‍ ഒരാളായ ശ്യാം പുഷ്കരനും, സിനിമ നടി ലെനയുടെ ഭര്‍ത്താവ് അഭിലാഷ് കുമാറും ചേര്‍ന്നാണ് 22 ഫീമെയില്‍ കോട്ടയം സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാര്‍ത്ഥ വിഷയം, സിനിമയ്ക്കവശ്യമുള്ള എല്ലാ ഘടഗങ്ങളും ചേര്‍ത്ത് അവതരിപ്പിച്ചത് കൊണ്ട്, എല്ലാതരം പ്രേക്ഷകര്‍ക്കും കണ്ടിരിക്കുവാനും മനസിലാക്കുവാനും, അതിലുപരി സിനിമയിലൂടെ നല്‍കുന്ന സന്ദേശം ഉള്‍കൊള്ളുവാനും സാധിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്നുവരുന്ന ക്രൂരതകള്‍ക്കെതിരെ അവര്‍ തന്നെ പ്രതികരിക്കണം എന്നതാണ് ടെസ്സയുടെ ജീവിതത്തിലൂടെ തിരക്കഥ രചയ്താക്കളും സംവിധായകനും പ്രേക്ഷകര്‍ക്ക്‌ നല്‍ക്കുന്ന സന്ദേശം. ഈ സിനിമയില്‍ ടെസ്സ പ്രതികാരത്തിനായി സ്വീകരിക്കുന്ന വഴികള്‍ തന്നെ സ്വീകരിക്കണം എന്ന അര്‍ത്ഥമില്ല. സിനിമ എന്ന രീതിയില്‍ ഒരല്പം അതിശയോക്തി ടെസ്സയുടെ പ്രതികാര രീതിയില്‍ ഉണ്ടെങ്കിലും, ആ രംഗങ്ങളെല്ലാം വിശ്വസനീയമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടു എന്നിടത്താണ് തിരക്കഥകൃത്തുകള്‍ വിജയിച്ചത്.
 


സംവിധാനം: വെരി ഗുഡ്
സംവിധായകന്റെ കലയാണ്‌ സിനിമ എന്ന വിശേഷണം അര്‍ത്ഥമാകുന്ന രീതിയിലാണ് ആഷിക് അബു 22 ഫീമെയില്‍ കോട്ടയം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമയില്‍ നിന്നും സോള്‍ട്ട് ആന്‍ഡ്‌ പെപ്പറില്‍ എത്തിയപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വളര്‍ന്നിരുന്ന ആഷിക് അബു, താന്‍ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായ സംവിധായകരില്‍ ഒരാളാണ് എന്ന് ഈ സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്. സമാന്തര സിനിമയില്‍ കാണുന്നത് പോലെ, സാധാരണ പ്രേക്ഷര്‍ക്കൊന്നും മനസിലാക്കാതെ രംഗങ്ങളിലൂടെ കഥ പറഞ്ഞിരുന്നുവെങ്കില്‍, അംഗീകാരങ്ങള്‍ ലഭിക്കുവാന്‍ സാധ്യത കൂടുമായിരുന്നു. അംഗീകാരങ്ങള്‍ ലക്ഷ്യമാക്കാതെ, എല്ലാ സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ മനസിലാകും വിധത്തില്‍ ഈ സിനിമയെ സമീപിച്ച ആഷിക് അബുവിന് നന്ദി! അതുപോലെ തന്നെ, നായികയെ ഒരു തെറ്റും ചെയ്യാത്ത പതിവ്രതയായി ചിത്രീകരിക്കാതെ, എല്ലാ മനുഷ്യരെയും പോലെ ഒരല്പം തെറ്റുകുറ്റങ്ങളും കുറവുകളും ഒക്കെയുള്ള ഒരു സാധാരണ പെണ്ണായി ചിത്രീകരിച്ചതും വിശ്വസനീയമായി അനുഭവപെട്ടു. ഇതെല്ലാം സംവിധായകന്റെ കഴിവ് തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല. മികവുറ്റ സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയില്‍ ഉപയോഗിച്ചതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആഷിക് അബുവിന്റെ അടുത്ത സിനിമ സംരംഭമായ 'ഇടുക്കി ഗോള്‍ഡ്‌' നായി
എല്ലാ സിനിമ പ്രേമികളെയും പോലെ നിരൂപണവും കാത്തിരിക്കുന്നു. 
 
സാങ്കേതികം: വെരി ഗുഡ്
ട്രാഫിക്‌, സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകളിലൂടെ ദ്രിശ്യവിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയ ഷൈജു ഖാലിദ്‌ എന്ന ചായഗ്രാഹകന്റെ അത്യുജ്വല വിഷ്വല്‍സ് ആണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കാണുവാന്‍ സാധിക്കുന്നത്. ഒരു സിനിമയിലെ ഓരോ രംഗങ്ങളും ഓര്‍ത്തിരിക്കുവാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിക്കുന്നു എങ്കില്‍, അത് ചായഗ്രഹകാന്‍ എന്ന നിലയില്‍ ഷൈജു ഖാലിദിന്റെ വിജയം തന്നെയാണ്. ഷൈജു ക്യാമറയില്‍ പകര്‍ത്തിയ വിഷ്വല്‍സ് വിവേക് ഹര്‍ഷനാണ് സന്നിവേശം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ, റെക്സ് വിജയന്‍ നല്‍ക്കിയ പശ്ചാത്തല സംഗീതം ആ രംഗങ്ങളെ മികവുറ്റതാക്കുന്നു. ഭാവയുടെ കല സംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആര്‍. വേണുഗോപാല്‍, റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ബിജിബാലാണ് സംഗീത സംവിധാനം നല്ക്കിയിരിക്കുന്നത്. ടൈറ്റില്‍ ഗാനം ഉള്‍പ്പടെ മൂന്ന് ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. 


അഭിനയം: വെരി ഗുഡ്
സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള കഥകള്‍ മലയാള സിനിമയില്‍ ഉണ്ടാകുക എന്നത് വളരെ വിരളമാണ്. അങ്ങനെയുള്ള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം ദുഖപുത്രികളാണ്. അതില്‍ നിന്നും വ്യതസ്തമായ കഥാപാത്രമാണ് ടെസ്സ. ടെസ്സയായി അതിമനോഹരമായ പ്രകടനമാണ് റീമ കല്ലിങ്ങല്‍ ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. റീമയോടൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലും മികച്ച അഭിനയമാണ്
കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, പ്രതാപ്‌ പോത്തനും, ടീ.ജി.രവിയും, സത്താറും, കുറെ പുതുമുഖങ്ങളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. 

   
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം,കഥ
2. ആഷിക് അബുവിന്റെ സംവിധാനം
3. സംഭാഷണങ്ങള്‍
4. ചായാഗ്രഹണം, ചിത്രസന്നിവേശം, പശ്ചാത്തല സംഗീതം
5. ഫഹദ്, റീമ, പ്രതാപ് പോത്തന്‍, ടീ.ജി.രവീ എന്നിവരുടെ അഭിനയം

 
22 ഫീമെയില്‍ കോട്ടയം റിവ്യൂ: സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്ന ടെസ്സയെ പോലെയുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത് എന്ന ശക്തമായ പ്രമേയം, പൂര്‍ണ വിശ്വസനീയതയോടെ അവതരിപ്പിച്ച സംവിധായകന്‍ ആഷിക് അബുവിനും, സംവിധായകനെ സഹായിച്ച നിര്‍മ്മാതാവ് ഓ.ജി സുനിലിനും, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്ത ഷൈജു ഖാലിദ്‌, വിവേക് ഹര്‍ഷന്‍, ബിജിബാല്‍, റെക്സ് വിജയന്‍, സമീറ സനീഷ് തുടങ്ങിയവര്‍ക്കും, നടീനടന്മാരായ റീമ കല്ലിങ്ങല്‍, ഫഹദ് ഫാസില്‍, പ്രതാപ് പോത്തന്‍, സത്താര്‍, ടീ.ജി.രവീ എന്നിവര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍!  
 

22 ഫീമെയില്‍ കോട്ടയം റേറ്റിംഗ്: 7.70 / 10
കഥ,തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ടോട്ടല്‍: 23 / 30 [7.7 / 10]

 
സംവിധാനം: ആഷിക് അബു
നിര്‍മ്മാണം: ഓ.ജി.സുനില്‍
ബാനര്‍: ഫിലിം ബ്രൂവരി
കഥ,തിരക്കഥ,സംഭാഷണം: ശ്യാം പുഷ്ക്കരന്‍, അഭിലാഷ് കുമാര്‍
ചായാഗ്രഹണം: ഷൈജു ഖാലിദ്‌
ചിത്രസന്നിവേശം:വിവേക് ഹര്‍ഷന്‍
വരികള്‍: വേണുഗോപാല്‍ ആര്‍., റഫീക്ക് അഹമ്മദ്‌
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേയിക്കപ്: റഹീം കൊടുങ്ങല്ലൂര്‍
വിതരണം: ഷേണായിസ് സിനിമാസ്