Showing posts with label ശ്രീനിവാസന്‍. Show all posts
Showing posts with label ശ്രീനിവാസന്‍. Show all posts

12 May 2014

ഗോഡ്സ് ഓണ്‍ കണ്‍ട്രി - ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവിശ്വസനീയ കാഴ്ചകള്‍ 4.70/10

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന പ്രമേയമാണ് വാസുദേവ് സനലും കൂട്ടരും ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. രാഖി പീഡന കേസിലെ പ്രതികളെ നിയമത്തിന്റെ പരമാവധി ശിക്ഷ നല്‍ക്കുവാന്‍ വേണ്ടി പോരാടുന്ന അഭിഭാഷകന്‍ മാത്യു, മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന മുഹമ്മദ്‌, വ്യക്തിപരമായ ഒരു അത്യാവശ്യത്തിനു വേണ്ടി 75 ലക്ഷം രൂപയുടെ കള്ളപണം കൈമാറുവാന്‍ വേണ്ടി നടക്കുന്ന മനുകൃഷ്ണ എന്നിവരുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഒരു പകല്‍ ഈ മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ സിനിമയുടെ രചന നിര്‍വഹിച്ചത് അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതുമുഖങ്ങളായ അരവിന്ദ് കൃഷ്ണയും, അരുണ്‍ ജയിംസും ചേര്‍ന്നാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും, തഹാസിന്റെ ബാനറില്‍ ഹസീബ് ഹനീഫും, എയ്ഞ്ചല്‍ വാര്‍ക്സിന്റെ ബാനറില്‍ അജി മേടയിലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ആന്റോ ജോസെഫിന്റെ വിതരണ കമ്പനിയായ ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യുന്നു.

കഥ, തിരക്കഥ: ആവറേജ്
അപരിചിതരായ കുറെ വ്യക്തികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നത് എന്നും പുതുമ നല്‍ക്കുന്ന ഒരു പ്രമേയം തന്നെ. അവ സമൂഹത്തിലെ ചില അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവ കൂടിയാകുമ്പോള്‍ അല്ലെങ്കില്‍ കാലികപ്രസക്തിയുള്ളതാകുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിക്കും. അതരത്തില്ലുള്ള ഒരു പ്രമേയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ തിരക്കഥരചയ്താക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമാണ് സിനിമയിലുടനീളം. അതുലുപരി, ഒട്ടുമിക്ക കഥാസന്ദര്‍ഭങ്ങളും അവിശ്വസനീയമായ രീതിയിലായതും പ്രേക്ഷകരെ ബോറടിപ്പിച്ചു. കഥയിലോ സിനിമയ്ക്കോ ആവശ്യമില്ലാത്ത ഒട്ടനേകം ദ്വയാര്‍ഥ പ്രയോഗങ്ങളും തെറിവിളികളും വേണ്ടുവോളം ഈ സിനിമയിലുണ്ട്. പ്രമേയത്തിന്റെ ശക്തികൊണ്ടും, ആദ്യ പകുതിയിലെ കഥാഗതിയുടെ മിടുക്കുകൊണ്ടും പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും രസിച്ചുതന്നെയാണ് സിനിമ കാണുന്നത്. രണ്ടാം പകുതിയും ക്ലൈമാക്സും പൂര്‍ണമായും പ്രവചിക്കാനവുന്ന സംഭവങ്ങളിലെക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോക്കുന്നത്. ഇത് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിക്കാത്തത് എന്ന് കരുതണം. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചുവെങ്കില്‍ മറ്റൊരു ട്രാഫിക്കോ പാസഞ്ചാറോ ആയിതീരുമായിരുന്ന സിനിമയാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി.

സംവിധാനം: ബിലോ ആവറേജ്
ഓരോ കഥയും അവതരിപ്പിക്കേണ്ട രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയിലെങ്കില്‍, ആ കഥയിലുള്ള സാരാംശം അവരിലെക്കെത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, ട്രാഫിക്കും പാസഞ്ചറും പോലെ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ വാസുദേവ് സനല്‍ പരാജയപെട്ടു എന്ന് തന്നെ പറയേണ്ടിവരും. വാസുദേവ് സനലിന്റെ ആദ്യ സിനിമയായ ഇരുവട്ടം മണവാട്ടിയുടെ കഥയുടെ അവതരണവും പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. ഒരു പകല്‍ നടക്കുന്ന സംഭവങ്ങള്‍ ഇതിവൃത്തമായിട്ടുള്ള നിരവധി സിനിമകള്‍ മലയാളികള്‍ കണ്ടുമടുത്തതാണ്. അതെ രീതിയില്‍ തന്നെയാണ് ഈ സിനിമയും അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നയിടത്താണ്‌ സംവിധായകന് തെറ്റുപറ്റിയത്. വേഗതയോടെ കഥ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം വരെ അനാവശ്യമായതും അവിശ്വസനീയമായതുമായ സംഭവങ്ങള്‍കൊണ്ടു വലിച്ചുനീട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു. അനവസരത്തിലുള്ള തമാശകളും ബോറന്‍ അനുഭവമായിരുന്നു. പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടീനടന്മാരുടെ പ്രകടനവും, ചടുലതയോടെയുള്ള ദ്രിശ്യങ്ങളും ഉള്ളതുകൊണ്ട്   നിര്‍മ്മാതാവ് സാമ്പത്തിക കെണിയില്‍പെടാതെ രക്ഷപെടുമെന്ന് തോന്നുന്നു.

സാങ്കേതികം: എബവ് ആവറേജ്
അരവിന്ദ് കൃഷ്ണയും അരുണ്‍ ജെയ്മ്സും ചേര്‍ന്ന് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും യോജിക്കുന്നതരത്തിലാണ് എന്നത് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണമാകുന്നു. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ രംഗങ്ങള്‍ സന്നിവേശം ചെയ്തത് രതീഷ്‌ രാജാണ്. ചടുലതയോടെ രംഗങ്ങള്‍ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ രതീഷ്‌ ഈ സിനിമയെ രണ്ടാം പകുതിയില്‍ കൈവിട്ടതിന്റെ ഫലമാണ് രണ്ടാം പകുതിയിലെ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍ക്ക് കാരണമായത്‌. അനു എലിസബത്ത്‌ ജോസും അരുണ്‍ ഗോപിനാഥും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളാനുള്ളത്. രണ്ടും മോശം പാട്ടുകളാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് പോക്കുന്നവയല്ല. എം. ബാവയുടെ കലാസംവിധാനവും, റഷീദ് അഹമ്മദിന്റെ മേക്കപും മോശമായില്ല.

അഭിനയം: എബവ് ആവറേജ്
ഫഹദ് ഫാസില്‍, ലാല്‍, ശ്രീനിവാസന്‍, നന്ദു, ജയരാജ്‌ വാര്യര്‍, വിജയകുമാര്‍, മണികുട്ടന്‍, പ്രശാന്ത്‌ നാരായണന്‍, ടോഷ് ക്രിസ്റ്റി, ജോബി, നെല്‍സണ്‍, ജാഫര്‍ ഇടുക്കി, വി.കെ.ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, നിയാസ്, സാദിക്ക്, ചാലി പാല, മൈഥിലി, ഇഷ തല്‍വാര്‍, ലെന, ലക്ഷ്മിപ്രിയ, അഞ്ചു അരവിന്ദ്, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് മനുകൃഷ്ണന്‍. മനുകൃഷ്ണന്‍ എന്ന കഥാപാത്രമായി മാറുവാന്‍ ഫഹദ് ഫാസിലിനു നിഷ്പ്രയാസം സാധിച്ചു. ലാലിന്‍റെ മുഹമ്മദും ശ്രീനിവാസന്റെ മാത്യുവും പ്രേക്ഷകരുടെ കയ്യടി നേടുന്നില്ലയെങ്കിലും ഇരുവരും മോശമല്ലാതെ അവരവുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നന്ദുവും, മണികുട്ടനും, ലെനയും, ജാഫറും, ജോബിയും, സുധീറും മോശമാക്കാതെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ്, ലാല്‍ എന്നിവരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഘട്ടന രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
2. പ്രവചിക്കനാവുന്ന കഥാഗതി
3. രണ്ടാം പകുതിയും ക്ലൈമാക്സും

ഗോഡ്സ് ഓണ്‍ കണ്‍ട്രി റിവ്യൂ: അഭിനേതാക്കളുടെ മികവില്‍ ഒരുവട്ടം കണ്ടിരിക്കാമെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വാസുദേവ് സനല്‍
രചന: അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌, അജി മേടയില്‍, ഹസീബ് ഹനീഫ്
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായഗ്രഹണം: അരവിന്ദ് കൃഷ്ണ, അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌ ജോസ്, അരുണ്‍ ഗോപിനാഥ്
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം: പ്രദീപ്‌ കടക്കാശ്ശേരി
വിതരണം: ആന്‍ മെഗാ മീഡിയ, തഹാസ്, എയ്ഞ്ചല്‍ വര്‍ക്സ് 

28 Feb 2013

ഷട്ടര്‍ - ജോയ് മാത്യു തുറന്ന ഷട്ടറിലൂടെ മികച്ചൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു 7.20/10

ജോണ്‍ അബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ നായകന്‍ ജോയ് മാത്യു ആദ്യമായി രചന നിര്‍വഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് ഷട്ടര്‍. 17-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും, 9-മത് ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ ഷട്ടറിനു, 2012ലെ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള സില്‍വര്‍ ക്രോ ഫീസെന്റ് അവാര്‍ഡ്‌ ലഭിച്ചു. അബ്ര ഫിലിംസിന്‍റെ ബാനറില്‍ സരിത ആന്‍ തോമസ്‌ നിര്‍മ്മിച്ച ഷട്ടറില്‍ ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌, സജിത്ത മടത്തില്‍, റിയ സൈറ, പ്രേംകുമാര്‍, അഗസ്റ്റിന്‍, വിജയന്‍ പെരിങ്ങോട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഹരി നായര്‍ ചായാഗ്രഹണവും, ബിജിത്ത് ബാല ചിത്രസന്നിവേശവും, ഷഹബാസ് അമ്മന്‍ സംഗീതവും, രംഗനാഥ് രവി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: വെരി ഗുഡ്
ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കെത്തിയ റഷീദ്, അയാളുടെ സുഹൃത്തുക്കളുടെ പ്രേരണയാലും മദ്യത്തിന്‍റെ ലഹരിയാലും ഒരു തെറ്റ് ചെയ്യുകയും, അതിനെ തുടര്‍ന്ന് വലിയൊരു അബദ്ധത്തില്‍ ചെന്ന് ചാടുകയും, തുടര്‍ന്ന്, റഷീദ് ചില മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കഥയാണ് ഷട്ടര്‍ എന്ന സിനിമയുടേത്. തെറ്റായ കൂട്ടുകെട്ടും മദ്യത്തിന്റെ ലഹരിയും ഒരു മനുഷ്യനെ ഏതെല്ലാം തരത്തില്‍ മോശക്കരനാക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഷട്ടര്‍ എന്ന ഈ സിനിമ. മുന്‍ തലമുറയില്‍പെട്ടവര്‍ക്ക് ഈ സിനിമ ഒരു ഓര്‍മ്മപെടുത്തലാണെങ്കില്‍, ഈ തലമുറയിലുള്ളവര്‍ക്ക് ഇതൊരു പാഠമാണെന്ന് കരുതാം. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ഈ സിനിമ തിരക്കഥ എഴുതിയിരിക്കുന്നത്. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ നല്ലൊരു സന്ദേശവും സമൂഹത്തിനു നല്‍ക്കുന്നു. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച തിരക്കഥയാണ് ഷട്ടര്‍ എന്ന സിനിമയുടെത്‌. ജോയ് മാത്യുവിന് അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
കാലികപ്രസക്തിയുള്ളൊരു പ്രമേയവും കഥയും രചിക്കുന്നതിനോടൊപ്പം കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പിന്‍ബലത്തോടെ ഒരു ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുവാനും ജോയ് മാത്യുവിന് സാധിച്ചു. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങള്‍ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും മനസ്സിലാകുവാനും ആസ്വദിക്കുവാനും സാധിക്കുന്ന രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തതാണ് ജോയ് മാത്യു ചെയ്ത മികച്ച കാര്യം. ഓരോ കഥയും സമീപിക്കേണ്ട രീതിയില്‍ സംവിധായന്‍ സമീപിച്ചാല്‍, അതൊരു വന്‍വിജയമാകുമെന്നതിന്റെ തെളിവാണ് ഷട്ടറിന്റെ വിജയം. മറ്റൊരു എടുത്തു പറയേണ്ട ഘടകം എന്നത് ഈ സിനിമയിലെ അഭിനേതാക്കളാണ്. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുകൊണ്ട്‌ ജോയ് മാത്യു മികവു തെളിയിച്ചു. ഫിലിം ഫെസ്റിവലില്‍ മാത്രം പ്രദര്‍ശിപ്പിച്ചു, ചില സിനിമാ പ്രേമികള്‍ക്ക്  മാത്രം കാണുവാന്‍ അവസരം ഉണ്ടാക്കാതെ, കേരളത്തിലെ പ്രമുഖ പ്രദര്‍ശനശാലകളില്‍ ഈ സിനിമ റിലീസ് ചെയ്ത നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും നന്ദി!


സാങ്കേതികം:എബവ് ആവറേജ്
ഷട്ടര്‍ എന്ന ഈ സിനിമയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടഗങ്ങളില്‍ രംഗനാഥ് രവിയുടെ ശബ്ദമിശ്രണവും ഹരി നായരുടെ ചായാഗ്രഹണവും ഉള്‍പെടുന്നു.  ഓരോ രംഗങ്ങളും വിശ്വസനീയമായ ശബ്ദം നല്‍ക്കി സിനിമയുടെ മാറ്റുക്കൂട്ടുന്നതില്‍ രംഗനാഥ് രവി നിര്‍വഹിച്ച പങ്കു ചെറുതല്ല. അതുപോലെ വിശ്വസനീയമായ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ ഹരി നായര്‍ പകര്‍ത്തിയതും മികവു പുലര്‍ത്തി. ബിജിത്ത് ബാലയുടെ ചിത്രസന്നിവേശം ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയില്ലെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സിലും മികവു പുലര്‍ത്തി. ഷഹബാസ് അമ്മനാണ് ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചത്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതകുന്നവയാണ്.
 

അഭിനയം: വെരി ഗുഡ്
ലാല്‍, വിനയ് ഫോര്‍ട്ട്‌, ശ്രീനിവാസന്‍, പുതുമുഖം സജിത മടത്തില്‍ എന്നിവരുടെ അവിസ്മരണീയമായ പ്രകടനമാണ് ഷട്ടര്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. ഒഴിമുറിയ്ക്ക് ശേഷം ലാലിന് ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റഷീദ്. റഷീദിന്റെ മാനസിക സംഘര്‍ഷങ്ങള്‍ മികച്ച ഭാവഭിനയത്തോടെ അവതരിപ്പിച്ച ലാലിന് അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ടെന്നറിയില്ല. മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് പുതുമുഖം സജിത മടത്തിലാണ്. അതുപോലെ, വിനയ് ഫോര്‍ട്ടും ശ്രീനിവാസനും മികച്ച പിന്തുണ നല്‍ക്കി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലാല്‍, വിനയ്, സജിത മടത്തില്‍ എന്നിവരുടെ അഭിനയം
2. കഥ, തിരക്കഥ
3. സംവിധാനം 
4. ശബ്ദമിശ്രണം
5. മികച്ചൊരു സന്ദേശം നല്‍ക്കുന്നു. 

ഷട്ടര്‍ റിവ്യൂ: റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ മികച്ചൊരു സന്ദേശം പ്രേക്ഷകരിലെക്കെത്തിച്ച ജോയ് മാത്യുവിന്‍റെ ഷട്ടര്‍, മലയാള സിനിമയില്‍ പുതിയൊരു വഴിത്തിരിവാകുമെന്നുറപ്പ്.

ഷട്ടര്‍ റേറ്റിംഗ്: 7.20/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [വെരി ഗുഡ്]
ടോട്ടല്‍ 21.5/30 [7.2/10]

രചന, സംവിധാനം: ജോയ് മാത്യു
നിര്‍മ്മാണം: സരിത ആന്‍ തോമസ്‌
ബാനര്‍: അബ്ര ഫിലിംസ്
ചായാഗ്രഹണം: ഹരി നായര്‍
ചിത്രസന്നിവേശം:ബിജിത്ത് ബാല
ഗാനരചന, സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം: സുനില്‍ കൊച്ചനൂര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: രംഗനാഥ് രവി

17 Feb 2013

സെല്ലുലോയ്ഡ് - ഓരോ മലയാള സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ 7.50/10

  
വിനു എബ്രഹാം രചിച്ച "നഷ്ട നായിക" എന്ന നോവലിനേയും, ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ.സി.ഡാനിയലിന്റെ ജീവചരിത്രത്തെയും ആസ്പദമാക്കി സംവിധായകന്‍ കമല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിനിമയാണ് സെല്ലുലോയ്ഡ്‌. മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവചരിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് സെല്ലുലോയ്ഡ്‌. 

1928 തിരുവിതാംകൂറിലെ പട്ടം ദേശത്തു ജീവിച്ചിരുന്ന ജെ.സി.ഡാനിയല്‍ നാടാര്‍ എന്ന വ്യക്തിയുടെ സിനിമ മോഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് സാക്ഷാല്‍ ഫാല്‍കെയുടെ അടുത്താണ്. ഫാല്‍കെയില്‍ നിന്നും സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ച ഡാനിയല്‍, ഒരു മലയാള സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. ഡാനിയല്‍ തന്റെ സകല സമ്പാദ്യങ്ങളും വിറ്റു ക്യാമറയും സിനിമയ്ക്കാവശ്യമുള്ള സാധങ്ങളും മറ്റും വാങ്ങുന്നു. സിനിമയുക്ക് വേണ്ടി നല്ലൊരു കഥ കണ്ടെത്തുന്നു. ആ കഥയ്ക്ക്‌ വിഗതകുമാരന്‍ എന്ന് നാമകരണം ചെയ്യുന്നു. റോസമ്മ എന്ന ദളിത് ക്രിസ്ത്യന്‍ യുവതിയെ വീഗതകുമാരനിലെ പ്രധാന കഥാപാത്രമായ നായര്‍ യുവതിയുടെ വേഷം അഭിനയിക്കാന്‍ ക്ഷണിക്കുന്നു. സിനിമ എന്തെന്ന് പോലും അറിയാത്ത റോസമ്മ, ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നു. അങ്ങനെ, ജെ.സി.ഡാനിയല്‍ അയാളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു. ക്യാപിറ്റോള്‍ തിയറ്ററില്‍ മലയാളത്തിലെ ആദ്യ സിനിമ വിഗതരകുമാരന്‍ പ്രദര്‍ശനത്തിനു സജ്ജമാകുന്നു. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു ശേഷം ആ നാട്ടില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. അതോടെ വിഗതകുമാരന്‍ എന്ന സിനിമ എന്നെന്നേക്കുമായി പെട്ടിയിലാകുന്നു. തുടര്‍ന്ന് ഡാനിയലിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ ലോകം അറിയുന്നു. ഇതാണ് സെല്ലുലോയ്ഡ്‌ എന്ന സിനിമയുടെ കഥ.

കഥ,തിരക്കഥ: ഗുഡ് 
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്?, എന്ത് കാരണങ്ങളാലാണ് വിഗതകുമാരന്‍ റിലീസ് ആകാതിരുന്നത്?, എന്ത് കൊണ്ടാണ് ജെ.സി.ഡാനിയല്‍ എന്ന വ്യക്തിയെ അംഗീകരിക്കാന്‍ വൈകിയത്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വിനു എബ്രഹാമിന്റെ "നഷ്ടനായിക" എന്ന നോവലും, ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയും ലോകത്തോട്‌ പറഞ്ഞത്. മേല്പറഞ്ഞ രണ്ടു വ്യക്തികളില്‍ നിന്നും ലഭിച്ച അറിവില്‍ നിന്നണ് കമല്‍ ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഒരു ജീവചരിത്രം സിനിമയാക്കുമ്പോള്‍, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷനും ആ സിനിമയും കഥയും ദഹിക്കണമെന്നില്ല. പക്ഷെ ഈ സിനിമയില്‍ ഒരൊറ്റ രംഗം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല, യുക്തിയെ ചോദ്യം ചെയ്യുന്നില്ല, കൃത്രിമത്വം തോന്നിപ്പിക്കുന്നുമില്ല. 1928ലെ ആദ്യ മലയാള സിനിമ എങ്ങനെയാണ് ഉണ്ടാക്കിയത് എന്നുള്ള ചരിത്രം അറിയുവാന്‍ താല്പര്യമുള്ളവര്‍ക്കും, വര്‍ഷങ്ങളായി സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ സിനിമയുടെ തിരക്കഥ അവരുടെ മനസ്സിനെ സ്വാധീനിക്കും എന്നുറപ്പാണ്. കമലിനോടൊപ്പം നിര്‍മ്മാണ പങ്കാളിത്തം ഏറ്റെടുത്ത ഉബൈദിനെയും അഭിനന്ദിക്കുന്നു!

സംവിധാനം: വെരി ഗുഡ്
1928ല്‍ ജെ.സി.ഡാനിയല്‍ സിനിമ സ്വന്തമായി നിര്‍മ്മിക്കണമെന്നു തീരുമാനിക്കുന്ന കാലഘട്ടം, 1930ല്‍ വിഗതകുമാരന്‍ പ്രദര്‍ശനത്തിനെത്തുന്ന കാലഘട്ടം, 1938ല്‍ സിനിമ മോഹം ഉപേക്ഷിച്ചു ഡാനിയല്‍ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന കാലഘട്ടം,1966ല്‍ ഡാനിയല്‍ ജീവിച്ചിരിക്കുന്നു എന്ന് ചെലങ്ങാട് ഗോപാലകൃഷ്ണന്‍ അറിയുന്ന കാലഘട്ടം, 1975ല്‍ മരണപെട്ട ജെ.സി.ഡാനിയലിനെ 2000ത്തില്‍ ആദരിക്കുന്ന കാലഘട്ടം എന്നിവയെല്ലാം മികച്ച രീതിയില്‍ കോര്‍ത്തിണക്കി, വിശ്വസനീയമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചു, എല്ലാ കഥാപാത്രങ്ങളുടെ അഭിനയത്തിന്‍റെ കാര്യങ്ങളിലും അവരുടെ വേഷവിധാനത്തിലും മേക്കപ്പിലും വരെ സംവിധായകന്‍ ശ്രദ്ധിച്ചു എന്നത് പ്രശംസനീയം തന്നെ. ഒരു രംഗം പോലും ബോറടിപ്പിക്കാതെ സംവിധാനം ചെയ്തു എന്നത് ഈ സിനിമയുടെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ്. മേഘമല്‍ഹാറും പെരുമഴക്കാലവും കറുത്തപക്ഷികളും നെഞ്ചിലേറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും, മേല്പറഞ്ഞ സിനിമകളുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇനി കൂട്ടിനു സെല്ലുലോയ്ഡ്‌ എന്ന സിനിമയും. 

സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിനോട് മുഖസാമ്യം തോന്നുന്ന രീതിയില്‍ പ്രിഥ്വിരാജിന് രൂപപെടുത്തിയെടുത്ത മേക്കപ്മാന്‍ പട്ടണം റഷീദിനും വസ്ത്രാലങ്കാരം നിര്‍വഹിച്ച എസ്.ബി.സതീശനും സാധിച്ചു. അതുപോലെ 1928, 1930, 1938, 1966 എന്നീ പഴയകാലത്തിലേക്ക്‌ പ്രേക്ഷകരെ കൊണ്ടുപോകുന്നതില്‍ സുരേഷ് കൊല്ലത്തിന്റെ കലാസംവിധനത്തിനും സാധിച്ചു. ഈ സവിശേഷതകളൊക്കെ ക്യാമറയില്‍ പകര്‍ത്തിയ വേണുവും തനിക്കു ലഭിച്ച അവസരം നല്ല രീതിയില്‍ ഉപയോഗിച്ചു. വേണു പകര്‍ത്തിയ രംഗങ്ങള്‍ ഇഴച്ചില്‍ തോന്നിപ്പിക്കാതെ കെ.രാജഗോപാല്‍ കോര്‍ത്തിണക്കുകയും ചെയ്തു. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ രണ്ടു ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് എം.ജയചന്ദ്രനാണ്. മികച്ച പാട്ടുകളാണ് ഈ സിനിമയ്ക്ക് വേണ്ടി എം.ജയചന്ദ്രന്‍-റഫീക്ക് അഹമ്മദ്-ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. തപസ് നായകിന്റെ ശബ്ദമിശ്രണം മികവു പുലര്‍ത്തിയ മറ്റൊരു ഘടകമാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!   

അഭിനയം: ഗുഡ്   
വാസ്തവം, തലപ്പാവ്, ഉറുമി, ഇന്ത്യന്‍ റുപ്പി, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം പ്രിഥ്വിരാജിന് ലഭിച്ച ശക്തമായ കഥാപാത്രമാണ് ജെ.സി.ഡാനിയല്‍. ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു. മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞുപോകുന്ന ഈ സിനിമയില്‍ രണ്ടു കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ സ്നേഹിച്ച 35 വയസുള്ള ചെറുപ്പക്കാരനായും, സ്വത്തുക്കളെല്ലാം നഷ്ടപെട്ടു ദുരിത ജീവിതം നയിക്കേണ്ടി വന്ന മധ്യവയസ്ക്കനായും, ജരാനരകള്‍ ബാധിച്ചു രോഗാവസ്ഥയില്‍ കഴിയുന്ന വൃദ്ധനായും അഭിനയിച്ച പ്രിഥ്വിരാജ് പ്രേക്ഷകര്‍ക്ക്‌ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. മലയാള സിനിമയിലെ ആദ്യ നായിക റോസമ്മയായി അഭിനയിച്ചത് പിന്നണി ഗായിക ചാന്ദിനിയാണ്. സിനിമ എന്തെന്നറിയാത്ത പാവപെട്ട ക്രിസ്ത്യന്‍ ദളിത്‌ പെണ്‍കുട്ടിയായി ചാന്ദിനിയും മികച്ച രീതിയില്‍ അഭിനയിച്ചു. മമ്ത മോഹന്‍ദാസ്‌, ശ്രീനിവാസന്‍, ജയരാജ് സെഞ്ച്വറി, ശ്രീജിത്ത്‌ രവി, ടീ.ജി.രവി, ചെമ്പില്‍ അശോകന്‍, രമേശ്‌ പിഷാരടി, സിദ്ദിക്ക്, നെടുമുടി വേണു, ജയരാജ് വാര്യര്‍, തലൈവാസല്‍ വിജയ്‌, മീന ഗണേഷ്, ശ്രുതി ദിലീപ് എന്നവരും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍
2.കമലിന്‍റെ സംവിധാനം
3.പ്രിഥ്വിരാജിന്‍റെ അഭിനയം
4.വേണുവിന്‍റെ ചായാഗ്രഹണം
5.എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍
6.മേക്കപ്പ്, വസ്ത്രാലങ്കാരം,ശബ്ദമിശ്രണം
7.കലാസംവിധാനം
 
സെല്ലുലോയ്ഡ്‌ റിവ്യൂ: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവിതകഥ, ആദ്യ മലയാള സിനിമയുടെ കഥ, മലയാള സിനിമ ഇഷ്ടപെടുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമാകഥ. കമലിനും പ്രിഥ്വിയ്ക്കും അഭിനന്ദനങ്ങള്‍!

സെല്ലുലോയ്ഡ്‌ റേറ്റിംഗ്: 7.50/10
1.കഥ,തിരക്കഥ: 7/10 [ഗുഡ്]
2.സംവിധാനം: 8/10 [വെരി ഗുഡ്]
3.സാങ്കേതികം: 4/5 [വെരി ഗുഡ്]
4.അഭിനയം: 3.5/5 [ഗുഡ്]   
ടോട്ടല്‍ 22.5/30 [7.50/10] 

തിരക്കഥ,സംഭാഷണം,സംവിധാനം: കമല്‍
കഥ: വിനു എബ്രഹാം
നിര്‍മ്മാണം: കമല്‍, ഉബൈദ്
ബാനര്‍: പ്രൈം ടൈം സിനിമ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: തപസ് നായക്
വിതരണം:മുരളി ഫിലിംസ്

9 Dec 2012

ചാപ്‌റ്റേഴ്‌സ് - വിവിധ അദ്ധ്യായങ്ങള്‍ മികവുറ്റ അവതരണത്തിലൂടെ കോര്‍ത്തിണക്കിയ ഹൈപ്പര്‍ ലിങ്ക് സിനിമ 6.20/10

2012ലെ പരീക്ഷണ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന പുതിയ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമ കൂടി നിര്‍മ്മിക്കപെട്ടിരിക്കുന്നു - ചാപ്‌റ്റേഴ്‌സ്. നവാഗതരായ സുനില്‍ ഇബ്രാഹിം[കഥ,തിരക്കഥ,സംവിധാനം], ഷഫീര്‍ സേട്ട്[നിര്‍മ്മാണം], എം.ആര്‍.വിബിന്‍ [സംഭാഷണങ്ങള്‍,ഗാനരചന] എന്നിവരാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. മലയാള സിനിമയില്‍ ഇന്നോളം പരീക്ഷിക്കപെടാത്ത അവതരണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നാല് അദ്ധ്യായങ്ങളിലൂടെ നാല് സ്ഥലങ്ങളില്‍ നടക്കുന്ന കുറെ സംഭവങ്ങള്‍. ആ സംഭവങ്ങളില്‍ അറിഞ്ഞോ അറിയാതയോ പെട്ടുപോകുന്ന കുറെ മനുഷ്യര്‍. മേല്പറഞ്ഞ സംഭവങ്ങള്‍ തമ്മില്‍, അതിലെ വ്യക്തികള്‍ തമ്മില്‍, അവര്‍ പോലും അറിയാതെ ഒരു ബന്ധം ഉണ്ടാകുന്നു. കഥാവസാനം, ആരും ഒന്നും തിരിച്ചറിയാതെ ആര്‍കും ദോഷകരമായി ഒന്നും സംഭവിക്കാതെ എല്ലാരും ചില നന്മകള്‍ തിരിച്ചറിയുന്നു. ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും, പ്രേക്ഷകരെ നിരാശപെടുത്താതെ മുമ്പോട്ടു നീങ്ങുന്ന സന്ദര്‍ഭങ്ങളും സംവിധാനവും ഈ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്ക്കുന്നുണ്ട്. സുനില്‍ ഇബ്രാഹിമിന്റെ കഥയ്ക്ക്‌, സുനില്‍ തന്നെ തിരക്കഥ എഴുതി, എം.ആര്‍.വിബിനുമായി ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതി, സംവിധാനം നിര്‍വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഷഫീര്‍ സേട്ടാണ്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, മെജോ ജോസഫ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കൃഷ്ണകുമാര്‍, അന്‍വര്‍, ജോബി, കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചുരുങ്ങിയ കാലയളവില്‍ പണം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതാണ് ഒന്നാം അദ്ധ്യയമെങ്കില്‍..., രണ്ടാം അദ്ധ്യയത്തില്‍ സേതു എന്ന വ്യക്തിയും അമ്മയുടെ പ്രായമുള്ള മറ്റൊരു സ്ത്രീയും നടത്തുന്ന ബസ്‌ യാത്രയും, അതിലൂടെ അവര്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങളുമാണെങ്കില്‍..., അരുണ്‍, ചൂണ്ട, കാനു, ജിന്‍സി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് അവരുടെ സുഹൃത്തുക്കളും കമിതാക്കളുമായ ശ്യാമിനെയും പ്രിയയും ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നതാണ് മൂന്നാം  അദ്ധ്യായത്തിലെങ്കില്‍..., സേതുവിന്റെയും ഭാര്യ ആനിയുടെയും സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന മകന്റെയും കഥയാണ് നാലാം അദ്ധ്യായത്തില്‍ പറഞ്ഞുപോകുന്നത്. മേല്പറഞ്ഞ എല്ലാ സംഭവങ്ങളുടെയും ചുരുളഴിയുന്നത് തുടര്‍ന്നുള്ള രംഗങ്ങളിലാണ്. എന്താണ് മേല്പറഞ്ഞ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്നാണു ഈ സിനിമയുടെ സസ്പെന്‍സ്. കൃഷ്ണകുമാറായി നിവിന്‍ പോളിയും, അന്‍വര്‍ ആയി ഹേമന്ത് മേനോനും, ജോബിയായി വിജീഷും, കണ്ണനായി ധര്‍മജന്‍ ബോള്‍ഗാട്ടിയും, സേതുവായി ശ്രീനിവാസനും, അരുണായി വിനീത് കുമാറും, ചൂണ്ടയായി ഷൈനും, ശ്യാമായി രെജത് മേനോനും, കാനുവായി അജു വര്‍ഗീസും, പ്രിയയായി ഗൌതമി നായരും, ജിന്‍സിയായി റിയ സൈറയും, ആനിയായി ലെനയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: എബവ് ആവറേജ്
നാല് സ്ഥലങ്ങളിലായി സംഭവിക്കുന്ന നാല് വ്യതസ്ത സംഭവങ്ങള്‍. ആ സംഭവങ്ങള്‍ക്ക് കാരണക്കാരായ ആളുകള്‍ അറിയാതെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു. ഇതിനു മുമ്പും മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപെട്ട പ്രമേയമാണെങ്കിലും, മേല്പറഞ്ഞ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ തിരക്കഥകൃത്ത് സുനില്‍ ഇബ്രാഹിം തിരഞ്ഞെടുത്ത കഥാസന്ദര്‍ഭങ്ങള്‍ പുതുമയുള്ളതും, പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമാണ്. വിവിധ സ്ഥലങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ തമ്മില്‍ കഥാവസാനം വിശ്വസനീയമായ ഒരു ബന്ധം ഇല്ലായെങ്കില്‍, ആ സിനിമ ഒരു ദുരന്തമായി തീരുമായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സുനില്‍ ഇബ്രാഹിം വിശ്വസനീയമായ രീതിയില്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഓരോ കഥാസന്ദര്‍ഭങ്ങളെയും, ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെയാണ് ഓരോ അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേകതയാണ് മറ്റുള്ള ഹൈപ്പര്‍ ലിങ്ക് സിനിമകളില്‍ നിന്നും ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നവാഗതനായ എം.ആര്‍.വിബിന്‍ എന്നയാളുമായി ചേര്‍ന്നാണ് സുനില്‍ ഇബ്രാഹിം ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗങ്ങളിലുള്ള സംഭാഷണങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപ്പിച്ചു.നിവിന്‍ പോളി അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തോട് അയാളുടെ അച്ഛന്‍ സ്വന്തം മകളുടെ[കൃഷ്ണകുമാറിന്റെ അനുജത്തിയുടെ] വിവാഹ കാര്യം സംസാരിക്കുന്ന സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം. സിനിമയുടെ മൂല കഥയിലും ഒട്ടനേകം തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും, പുതുമയുള്ള അവതരണം സിനിമയെ രക്ഷിച്ചു. 
 
സംവിധാനം: എബവ് ആവറേജ്
സുനില്‍ ഇബ്രാഹിമിന്റെ ആദ്യ സിനിമ സംരംഭം ഒരു വിജയചിത്രമാകുവാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം, ഇന്നത്തെ തലമുറയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരാണ് സിനിമ തിയറ്ററില്‍ പോയി കാണുന്നത്. യഥാര്‍ത്ഥ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് സുനില്‍ ഇബ്രാഹിമും കൂട്ടരും ഉണ്ടാക്കിയിരിക്കുന്നത്. പുതുമയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും രചിച്ച സംവിധായകന്, വിശ്വസനീയതയോടെ കഥപറയുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ പ്രതീക്ഷ രീതിയില്‍ അവരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള, സസ്പെന്‍സ് നിറഞ്ഞ ത്രില്ലിംഗ് ആയ രംഗങ്ങളോ ഒരുക്കുവാന്‍ സാധിച്ചില്ല. സിനിമയുടെ ആദ്യഭാഗം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് മുമ്പോട്ടു പോകുന്നത്. ശ്രീനിവാസനും കെ.പി.എ.സി.ലളിതയും യാത്ര ചെയ്യുന്ന ബസ്‌ അടങ്ങുന്ന രണ്ടാം അദ്ധ്യായം അനാവശ്യമായി വലിച്ചുനീട്ടിയിരിക്കുന്നു. അതുപോലെ ആദ്യം അവതരിപ്പിച്ച അദ്ധ്യായത്തിലെ സുഹൃത്തുക്കള്‍ തമ്മിലുള്ള രംഗങ്ങളും വെട്ടിചുരുക്കമായിരുന്നു. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ആദ്യ സിനിമ സംരംഭം എന്ന രീതിയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാം. 

സാങ്കേതികം: ഗുഡ്
താരതമ്യേനെ പുതുമുഖമായ ചായഗ്രഹകാന്‍ കൃഷ്‌ കൈമളിന്റെ മികച്ച വിഷ്വല്‍സ് ഈ സിനിമയെ പുതുമ തോന്നിപ്പിക്കുന്ന രീതിയിലാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. പുതുമയുള്ള ചിത്രസന്നിവേശത്തിലൂടെ വി.സാജനും സിനിമയുടെ മാറ്റുകൂട്ടുവാന്‍ സഹായിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്, എം.ആര്‍.വിബിന്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് ഈണമിട്ട പാട്ടുകളും വ്യതസ്തത പുലര്‍ത്തുന്നു. മെജോ തന്നെ നല്‍ക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് ചേരുന്നവയാണ്‌. കലാസംവിധാനം നിര്‍വഹിച്ച ജോതിഷ് ശങ്കര്‍, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ്, സമീറ സനീഷ് നിര്‍വഹിച്ച വസ്ത്രാലങ്കാരം എന്നിവയും സിനിമയോട് ചേര്‍ന്നുപോകുന്നു. 

അഭിനയം: എബവ് ആവറേജ്
ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത് മേനോന്‍, രെജത് മേനോന്‍, വിജീഷ്, ധര്‍മജന്‍, അജു വര്‍ഗീസ്‌, വിനീത് കുമാര്‍, ഷൈന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഹനീഫ്, സാദിക്ക്, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, ചാലി പാല, ഗൌതമി നായര്‍, റിയ സൈറ, ലെന,കെ.പി.എ.സി.ലളിത,വിനീത കൃഷ്ണചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടിനടന്മാരെയാണ് ഈ സിനിമയില്‍ അഭിനയിപ്പിചിരിക്കുന്നത്. അഭിനയ സാധ്യതകള്‍ ഏറെയൊന്നും ഇല്ലാത്ത കഥാപാത്ര രൂപികരണമാണെങ്കിലും, തികഞ്ഞ ആത്മാര്‍ഥതയോടെ ഓരോ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചേട്ടായീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുരേഷ് കൃഷ്ണ അദേഹത്തിന്റെ ശബ്ദത്തിലൂടെ ഈ സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1.കഥ,തിരക്കഥ
2.കഥയുടെ അവതരണം
3.ചായാഗ്രഹണം, ചിത്രസന്നിവേശം
4.പശ്ചാത്തല സംഗീതം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1.സിനിമയുടെ ആദ്യ ഭാഗം

ചാപ്‌റ്റേഴ്‌സ് റിവ്യൂ: സംഭവബഹുലമല്ലാത്ത ഒരു കഥയുടെ സാങ്കേതിക തികവോടുകൂടിയ വ്യതസ്തമായ അവതരണവും സുനില്‍ ഇബ്രഹിന്റെ ചാപ്‌റ്റേഴ്‌സിനെ പുതുമയുള്ള ഹൈപ്പര്‍ ലിങ്ക് സിനിമയാക്കുന്നു. 
 
ചാപ്‌റ്റേഴ്‌സ് റേറ്റിംഗ്: 6.20 / 10
കഥ,തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍  18.5/30 [6.20/10]


കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: എം.ആര്‍. വിബിന്‍, സുനില്‍ ഇബ്രാഹിം
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്, ക്യാമ്പസ്‌ ഓക്സ്
ചായാഗ്രഹണം:കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം:വി. സാജന്‍
ഗാനരചന:റഫീക്ക് അഹമ്മദ്, എം.ആര്‍. വിബിന്‍
സംഗീതം:മെജോ ജോസഫ്
പശ്ചാത്തല സംഗീതം:മെജോ ജോസഫ്
കലാസംവിധാനം:ജോതിഷ് ശങ്കര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: രമ്യ മുവീസ് റിലീസ്

19 Nov 2012

തീവ്രം - പ്രേക്ഷകര്‍ പ്രതീക്ഷിച്ച തീവ്രതയും ഗുണനിലാവരാവും സിനിമയ്ക്കില്ല! 4.70/10

സെക്കന്റ്‌ ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയാണ് തീവ്രം. സ്പടികത്തിലെ ആടു തോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ രൂപേഷ് പീതംബരനാണ് തീവ്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വി.സി.ഐ.ഫിലിംസിന് വേണ്ടി വി.സി.ഇസ്മെയിലാണ് തീവ്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ നിര്‍മ്മാണ കമ്പനി എല്‍. ജെ.ഫിലിംസാണ് തീവ്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വ്യക്തിയുടെ കൊലപാതകം നടക്കുന്നു. ആ കൊലപാതകത്തിന്റെ പ്രതിയെ കണ്ടുപിടിക്കേണ്ട ചുമതല ലഭിക്കുന്നത് സി.ഐ.അലക്സ്‌ കുര്യനും, എസ്.ഐ.രാമചന്ദ്രന്‍ നായര്‍ക്കുമാണ്. ഇവരുടെ കേസ് അന്വേഷണത്തിനടയില്‍ അതെ നഗരത്തിലെ ഒരു ഓട്ടോ റിക്ഷ ഡ്രൈവര്‍ രാഘവിന്റെ തിരോദ്ധനം നടക്കുന്നു. രാഘവന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അലക്സും രാമചന്ദ്രനും ഈ കേസും അന്വേഷിക്കുന്നു. രാഘവന്റെ തിരോദ്ധനമായി ബന്ധപെട്ടു അവര്‍ ഹര്‍ഷവര്‍ദ്ധന്‍ എന്ന സംഗീത സംവിധായകനെ കണ്ടുമുട്ടുന്നു. ഹര്‍ഷവര്‍ദ്ധനും അലക്സും തമ്മില്‍ മറ്റൊരു കേസുമായി ബന്ധപെട്ടു മുമ്പേ പരിചയമുണ്ടായിരുന്നു. ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് അലക്സ് ഹര്ഷവര്‍ദ്ധനെ കാണുവാന്‍ വന്നിരിക്കുന്നത്. ആരാണ് ഹര്‍ഷവര്‍ദ്ധന്‍? എന്തിനാണ് അലക്സ് അയാളെ അന്വേഷിച്ചു വന്നത്? ആരാണ് രാഘവന്റെ തിരോദ്ധനത്തിനു പിന്നില്‍? എന്നെല്ലാമാണ് ഈ സിനിമയുടെ കഥയിലൂടെ ചുരുലഴിയുന്നത്. ഹര്‍ഷവര്‍ദ്ധനായി ദുല്‍ഖറും, അലക്സായി ശ്രീനിവാസനും, രാമചന്ദ്രന്‍ നായരായി വിനയ് ഫോര്‍ട്ടും, രാഘവനായി വിനു മോഹന്റെ അനുജന്‍ അനു മോഹനും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
പ്രമേയപരമായോ കഥാപരമായോ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ല എന്നതുതന്നെയാണ് തീവ്രത്തിനുള്ള അടിസ്ഥാനമായ പോരായ്മകളില്‍ ഒന്ന്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഒരു കൊലപാതകം ഈ സിനിമയുടെ പ്രധാന കഥയുമായി യാതൊരു ബന്ധവുമില്ല എന്നാണു പ്രേക്ഷകര്‍ക്ക്‌ തോന്നുന്നത്. യഥാര്‍ത്തത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ അലസ്കിന്റെയും രാമചന്ദ്രന്‍ നായരുടെയും കഴിവ് തെളയിക്കുവാന്‍ വേണ്ടിയാണ് ആ കൊലപാതകത്തിന്റെ പ്രതിയെ പിടികൂടുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ രൂപേഷ് ഉള്‍പെടുത്തിയത്‌ എന്ന് തോന്നുന്നു. പക്ഷെ, സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ അത് മനസ്സിലാകാതെ പോകുന്നു എന്നിടത്താണ് തിരക്കഥ രചയ്താവ് കൂടിയായ സംവിധായകന്‍ പരാജയപെട്ടത്‌..... അതുപോലെ, ആദ്യപകുതിയില്‍ തന്നെ സസ്പെന്‍സ് ഒന്നും ഇല്ല എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നതോടെ തീവ്രത്തിന്റെ തീവ്രത നശിക്കുന്നു. മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമേ സിനിമയുടെ രണ്ടാം പകുതിയിലെ കഥാ സന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് രൂപേഷ് തിരക്കഥ എഴുതിയിരിക്കുന്നത്. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ശ്രീനിവാസനും വിനയ് ഫോര്‍ട്ടും തമ്മിലുള്ള നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും, ദുല്‍ഖറും നായിക ശിഖയും വിഷ്ണു രാഘവും റിയ സാറയും തമ്മിലുള്ള സൗഹൃദവും കാണികള്‍ക്ക് രസിക്കുന്ന രീതിയില്‍ വന്നിട്ടുണ്ട്. അവതരണത്തിലെന്ന പോലെ കഥയിലും പുതുമ ഉണ്ടായിരുന്നുവെങ്കില്‍ ഉസ്താദ് ഹോട്ടല്‍, സെക്കന്റ്‌ ഷോ എന്നീ സിനിമകള്‍ പോലെ തീവ്രവും പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു.

സംവിധാനം: ആവറേജ് 
കഥയിലില്ലത്ത പുതുമ അവതരണത്തില്‍ കൊണ്ടുവരാന്‍ രൂപേഷ് ശ്രമിച്ചതാണ് ഈ സിനിമയ്ക്ക് തുണയായത്. ആദ്യ പകുതില്‍ ശ്രീനിവാസനും വിനയ് ഫോര്‍ട്ടും ചേര്‍ന്നുള്ള രംഗങ്ങളും, രണ്ടാം പകുതിയില്‍ നാല്‍വര്‍ സംഘത്തിന്റെ സൌഹൃദം ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമാണ് ഏറ്റവും മികച്ച രീതിയില്‍ രൂപേഷ് സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ശ്രീനിവാസന്‍ ദുല്‍ഖറിന്റെ വീട്ടില്‍ കേസ് അന്വേഷണവുമായി ചെല്ലുന്ന രംഗങ്ങളും മികച്ചതായി അനുഭവപെട്ടു. രണ്ടാം പകുതിയിലെ സ്ലോ മോഷന്‍ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. ഈ സിനിമയിലെ ചില രംഗങ്ങള്‍ മികച്ചു നിന്നപ്പോള്‍, മറ്റുചിലത് അനാവശ്യമായി അനുഭവപെട്ടു. സിനിമയില്‍ യാതൊരു പ്രയോജനവുമില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ച ഒരു പരസ്യം കാണിച്ചിട്ടുണ്ട്. അതുപോലെ ഉണ്ണി മുകുന്ദന്‍ എന്ന നടനെ കൊണ്ട് എന്തൊക്കയോ പറയിപ്പിക്കുനുണ്ട്. ഇതെല്ലാം ഈ സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളല്ല എങ്കിലും ഒഴിവാക്കാമായിരുന്ന രംഗങ്ങളായിരുന്നു. 


സാങ്കേതികം: എബവ് ആവറേജ് 
ഒരു പ്രതികാര കഥയായതു കൊണ്ടാവും ചായഗ്രഹകാന്‍ ഹരി നായര്‍ സിനിമയിലുടനീളം കുറവ് വെളിച്ചം ഉപയോഗിച്ചത്. പകല്‍ നടക്കുന്ന രംഗങ്ങള്‍ക്ക് പോലും ഒരു ഇരുട്ടുമയം തോന്നിപ്പിച്ചിരുന്നു. ഈ കുറവൊഴികെ മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ ഹരിയ്ക്കു സാധിച്ചു. ഹരിയ്ക്കു പൂര്‍ണ പിന്തുണ നല്‍ക്കികൊണ്ട് കപില്‍ ഗോപാലകൃഷ്ണന്‍ മികച്ച രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി. അതുപോലെ തന്നെ സിറില്‍ കുരുവിളയുടെ കലാസംവിധാനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. റഫീക്ക് അഹമ്മദ്, അരുണ്‍ നാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് റോബി എബ്രഹാം ഈണമിട്ട മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍... സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരെല്ലാം സംവിധായകനെ മികച്ച രീതിയില്‍ സഹായിച്ചവരാണ്. 

അഭിനയം: എബവ് ആവറേജ് 
ഹര്‍ഷവര്‍ദ്ധന്‍ എന്ന പ്രതികാരദാഹിയായ ചെറുപ്പകാരനെയും, സംഗീതത്തെ ഇഷ്ടപെടുന്ന ഇന്നത്തെ തലമുറയിലെ പ്രധിനിധിയായും മികച്ച രീതിയില്‍ അഭിനയിക്കുവാന്‍ ദുല്‍ഖറിനു സാധിച്ചു. ഈ സിനിമയിലെ എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ച നാല് വ്യക്തികളാണ് ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌, വിഷ്ണു രാഘവ്, അനു മോഹന്‍..പേടിയുള്ള പോലീസ് ഉദ്യോഗസ്ഥനെ പലതവണ ശ്രീനിവാസന്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ സിനിമയിലെ ബുദ്ധിമാനായതും അതെ സമയം പേടിയുമുള്ള പോലീസിനെ അച്ചടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ജനാര്‍ദനന്‍, പി.ശ്രീകുമാര്‍, ശിഖ നായര്‍, റിയാ സാറ എന്നിവരും, സംവിധായകരായ ആഷിക് അബു, മാര്‍ടിന്‍ പ്രകാട്ട്, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സംഭാഷണങ്ങള്‍ 
2. കഥയോടുള്ള റിയലസ്റ്റിക്ക് സമീപനം 
3. ദുല്‍ഖര്‍ സല്‍മാന്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌ എന്നിവരുടെ അഭിനയം 
4. ചായാഗ്രഹണം, ചിത്രസന്നിവേശം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത കഥ 
2. പുതുമകളില്ലാത്ത തിരക്കഥയും കഥാപാത്രങ്ങളും 
3. ക്ലൈമാക്സ് [സ്ലോ മോഷന്‍ സംഘട്ടനം]
4. ശിഖ നായരുടെ അഭിനയം 

തീവ്രം റിവ്യൂ: ത്രസിപ്പിക്കുന്ന രംഗങ്ങളോ കഥാഗതിയില്‍ സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍തങ്ങളോ ഇല്ലാത്ത തീവ്രം, ദുല്‍ഖറിന്റെ തീവ്ര ആരാധകര്‍ക്കും ഒരല്‍പം വയലന്‍സ് സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്കും മാത്രം വേണ്ടിയുള്ളതാണ്.  

തീവ്രം റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]


രചന, സംവിധാനം: രൂപേഷ് പീതാംബരന്‍ 
നിര്‍മ്മാണം: വി.സി.ഇസ്മെയില്‍ 
ചായാഗ്രഹണം: ഹരി നായര്‍ 
ചിത്രസന്നിവേശം: കപില്‍ ഗോപാലകൃഷ്ണന്‍ 
സംഗീതം: റോബി എബ്രഹാം 
വരികള്‍: റഫീക്ക് അഹമ്മദ്‌, അരുണ്‍ കെ നാരായണന്‍ 
കലാസംവിധാനം: സിറില്‍ കുരുവിള്ള 
വിതരണം: എല്‍.. ജെ. ഫിലിംസ് 

16 Sept 2012

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം - ഭൂപടത്തില്‍ ഇല്ലാത്ത ഒരിടവും ലോകത്തോരിടത്തും സംഭവിക്കാത്ത കഥാസന്ദര്‍ഭങ്ങളും 2.30 / 10

പ്രശസ്ത എഴുത്തുകാരന്‍ സേതുമാധവന്റെ ദേശത്തിന്റെ കഥ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ജോ ചാലിശ്ശേരിയാണ് ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്തിന്റെ തിരക്കഥ രചിച്ചത്. നവാഗതനായ രതീഷ്‌ സുകുമാരനാണ്  സംഭാഷണങ്ങള്‍ എഴുതിയതു. തിരക്കഥകൃത്ത് ജോ ചാലിശേരിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡേവിഡ്‌ കാച്ചപ്പിള്ളി നിര്‍മ്മിച്ച ഈ സിനിമയില്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, ഇനിയ, രാജശ്രീ നായര്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാധവന്‍കുട്ടി അധ്യാപകനായി ജോലി ചെയ്യുന്നത് കേരളത്തിലെ ഒരോണംകേറാമൂലയിലാണ്. ആ നാട്ടുവാസികള്‍ക്കെല്ലാം മാധവന്‍കുട്ടി മാഷ്‌ പ്രിയപെട്ടവനാണ്. കവലയിലെ പീടിയുടെ മുകളിലാണ് മാധവന്‍കുട്ടി മാഷ്‌ താമസിക്കുന്നത്. ഭാര്യയും കുട്ടികളും താമസിക്കുന്നത് മറ്റൊരു നാട്ടിലായാതിനാല്‍, തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടി ഭാമയാണ് മാഷിന്റെ വീട്ടിലെ ഭക്ഷണം പാചകം ചെയ്യുന്നത്. മാധവന്‍കുട്ടി മാഷിനു അവള്‍ സ്വന്തം അനുജത്തിയെ പോലെയാണ്. അതെ നാട്ടിലെ തൊഴില്‍രഹിതനായ മുരളിയുമായി ഭാമ അടുപ്പത്തിലായിരുന്നു. മുരളിയും ഭാമയും തമ്മിലുള്ള അടുപ്പം അറിയാവുന്നത് മാധവന്‍കുട്ടി മാഷിനു മാത്രമാണ്. 

ആ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ്‌ എഴുത്തച്ചനും, പ്രതിപക്ഷ നേതാവ് സുഗുണനും തമ്മില്‍ എന്നും പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി തകര്‍ക്കമാണ്. അതിനിടയില്‍ ആ നാട്ടില്‍ ഒരു മോഷണം നടക്കുന്നു. ആ കുറ്റം ചെയ്തവരെ പിടികൂടാനായി എഴുത്തച്ചന്‍  പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അയാളുടെ സുഹൃത്തു ഇടിക്കുളയെ സമീപിക്കുന്നു. ഇരുവരും ചേര്‍ന്ന് കള്ളനെ പിടികൂടാന്‍ സാധിക്കാതെ നാട്ടുകാരുടെ വിമര്‍ശനത്തിനു ഇരകളാകുന്നു. അങ്ങനെയിരിക്കെ എഴുത്തച്ചന്‍ മാധവന്‍കുട്ടി മാഷിനെ സമീപിക്കുകയും കള്ള സാക്ഷി പറയുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനു താല്പര്യമില്ലാത്ത മാഷ് നാടുവിടുന്നു. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ആ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. ഭാമയെ ആരോ പീഡിപ്പിച്ചു കൊല്ലുന്നു. തുടര്‍ന്ന് കഥ വേറൊരു വഴിത്തിരിവിലാകുന്നു. ആരാണ് ഭാമയെ കൊന്നത് എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും ക്ലൈമാക്സും. മാധവന്‍കുട്ടി മാഷായി ശ്രീനിവാസനും, മുരളിയായി നിവിന്‍ പോളിയും, ഭാമയായി പുതുമുഖം ഇനിയയും, എഴുത്തച്ചനായി നെടുമുടി വേണുവും, ഇടിക്കുളയായി ഇന്നസെന്റും, സുഗുണനായി സുരാജും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: മോശം 
സേതുമാധവന്‍ (സേതു) എഴുതിയ ചെറുകഥ ദേശത്തിന്റെ വിജയം എന്ന ചെറുകഥയുടെ തിരക്കഥ രൂപമാണ് സംവിധായകന്‍ ജോ ചാലിശ്ശേരി എഴുതിയിരിക്കുന്നത്. സമീപകാലത്തിറങ്ങിയ മലയാള സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് തന്നെ പറയുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ. ഒരന്തവും കുന്തവുമില്ലാതെ മുന്നോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അവര്‍ തമിലുള്ള സംഭാഷണങ്ങളും. ശ്രീനിവാസനെയും നെടുമുടി വേണുവിനെയും പോലുള്ള അതുല്യ നടന്മാര്‍ ഇത്തരം പരിതാപകരമായ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഇവരോട് പ്രേക്ഷകര്‍ക്ക്‌ വെറുപ്പാണ് തോന്നുന്നത്. ജോ ചാലിശേരിയുടെ പാഴയിപോയ ഒരു ശ്രമം എന്ന നിലയില്‍ പ്രേക്ഷകര്‍ ജോവിനോട് ക്ഷമിക്കട്ടെ. 

സംവിധാനം: മോശം 
തിരക്കഥയുടെ കാര്യം പറഞ്ഞപോലെയാണ് ജോവിന്റെ സംവിധാന രീതിയും. ലോകത്തൊരിടത്തും സംഭവിക്കാന്‍ സാധ്യതയില്ലാത്ത രീതിയില്‍ ഈ സിനിമയുടെ കഥയും സിനിമയെയും കൊണ്ടെത്തിച്ചത് സംവിധായകന്റെ ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ എന്തെന്ന് പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സന്തോഷ്‌ പണ്ഡിട്ടിനെ പോലുള്ളവരെ പോലെ മുദ്രകുത്തപെടാന്‍ സ്വയം വഴിയോരുക്കിയിരിക്കയാണ് ഈ പുതുമുഖ സംവിധായകന്‍. 

സാങ്കേതികം: ആവറേജ് 
സമീര്‍ ഹക്ക് ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ ലൊക്കേഷനുകള്‍ മാത്രമാണ് ഏക ആശ്വാസം. സമീറിന് നന്ദി! സമീര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സജിത്ത് ഉണ്ണികൃഷ്ണന്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. മോഹന്‍ സിതാര ഈണമിട്ട ഒരു പാട്ടു കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഗിരീഷ്‌ മേനോന്റെ കലാസംവിധാനം മികവു പുലര്‍ത്തുന്നു. 

അഭിനയം: ആവറേജ് 
ശ്രീനിവാസന്‍, നിവിന്‍ പോളി, നെടുമുടി വേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ശശി കലിങ്ക, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, രാജശ്രീ നായര്‍, ഇനിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.... ശ്രീനിവാസനും നെടുമുടിയും അവരവരുടെ രംഗങ്ങള്‍ ബോറാക്കിയില്ല. പക്ഷെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം അദേഹത്തിന്റെ ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നാണ്. പരിതാപകരം എന്ന് തന്നെ പറയേണ്ടി വരും. നിവിന്‍ പോളിയും സുരാജും ഒക്കെ സിനിമയുടെ ഒരു ഭാഗം എന്നല്ലാതെ അഭിനയ സാധ്യത ഒന്നുമില്ലാത്ത വേഷങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. രാജശ്രീയും ഇനിയും നിരാശപെടുത്തിയില്ല.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ലോക്കെഷന്‍സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സംവിധാനം 
2. തിരക്കഥ, സംഭാഷണങ്ങള്‍ 
3. ക്ലൈമാക്സ് 
4. ചിത്രസന്നിവേശം 

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം റിവ്യൂ: ജോ ചാലിശ്ശേരി എന്ന നവാഗത സംവിധായകന്‍ സിനിമയോടുള്ള സ്നേഹംകൊണ്ടാണോ അതോ നിര്‍മ്മാതാവിന്റെ പ്രേരണയിലാണോ ഈ സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിച്ചത്? പ്രേക്ഷകരോട് എന്തിനീ കൊലവെറി?

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം റേറ്റിംഗ്: 2.30/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 7 / 30 [2.3/10]

തിരക്കഥ, സംവിധാനം:ജോ ചാലിശ്ശേരി 
കഥ: സേതുമാധവന്‍ 
സംഭാഷണങ്ങള്‍: രതീഷ്‌ സുകുമാരന്‍
നിര്‍മ്മാണം: ഡേവിഡ്‌ കാച്ചപ്പിള്ളി
ചായാഗ്രഹണം: സമീര്‍ ഹക്
ചിത്രസന്നിവേശം: സജിത്ത് ഉണ്ണികൃഷ്ണന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിത്താര 
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ 

28 May 2012

ഡയമണ്ട് നെക്ലെയ്സ്


ഒരു മറവത്തൂര്‍ കനവ്‌, മീശമാധവന്‍, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പികുകയും ചിന്തിപ്പികുകയും ചെയ്ത സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. നിറം, ഫോര്‍ ദി പീപ്പിള്‍, അറബിക്കഥ എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചു ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. അറബിക്കഥയ്ക്ക് ശേഷം ദുബൈയില്‍ ജീവിക്കുന്നവരുടെ കഥപറയുന്ന ഹൃദയസ്പര്‍ശിയായ ഒരു സിനിമ എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ഡയമണ്ട് നെക്ക്ലെയ്സ്, ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന സമ്പന്നരുടെ കഥപറയുന്ന സിനിമയാണ്. ദുബൈയിലെ പേരുകേട്ട ആശുപത്രിയിലെ മിടുക്കനായ ഡോക്ടര്‍ അരുണ്‍കുമാറാണ് ഈ കഥയിലെ നായകന്‍. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചു സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്ന മായ, അരുണ്‍കുമാര്‍ ജോലി ചെയുന്ന ആശുപത്രിയിലെ നേഴ്സ് ലക്ഷ്മി, പാലക്കാട് ഒറ്റപാലത്ത് ജനിച്ചു വളര്‍ന്ന ഗ്രാമീണ പെണ്‍കുട്ടി കലാമണ്ഡലം രാജശ്രീ എന്നിവരുടെ സാന്നിധ്യം അരുണ്‍കുമാര്‍ എന്ന ഡോക്ടറിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, മേല്പറഞ്ഞ നാലുപേരുടെയും ജീവിതത്തിലുണ്ടാകുന്ന കുറെ സംഭവങ്ങളും, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെയാണ് ഈ സിനിമയുടെ കഥ. അരുണ്‍കുമാറായി ഫഹദ് ഫാസിലും, മായയായി സംവൃത സുനിലും, ലക്ഷ്മിയായി സെക്കന്റ്‌ ഷോ ഫെയിം ഗൌതമി നായരും, കലാമണ്ഡലം രാജശ്രീയായി പുതുമുഖം അനുശ്രീ നായരും അഭിനയിക്കുന്നു.

എല്‍.ജെ.ഫിലിംസിന് വേണ്ടി സംവിധായകന്‍ ലാല്‍ ജോസ്, അനിത പ്രൊഡക്ഷന്സിനു വേണ്ടി ദുബായ് മലയാളി പി.വി.പ്രദീപ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സമീര്‍ താഹിറാണ്. ദുബായ് നഗരത്തിന്റെ സമ്പന്നതയും, പാലക്കാടിന്റെ ഗ്രാമീണതയും ഒരുപോലെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്ത സമീര്‍ താഹിറിന്റെ മികവുറ്റ വിഷ്വല്‍സ് ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചത് വിദ്യാസാഗറാണ്. രഞ്ജന്‍ എബ്രഹാമാണ് ചിത്രസന്നിവേശം. ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചവരും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചവരും മികവുറ്റ അഭിനയം കാഴ്ചവെച്ചതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. ഫഹദ് ഫാസില്‍, ശ്രീനിവാസന്‍, കൈലെഷ്, മണിയന്‍പിള്ള രാജു, മിഥുന്‍ രമേശ്‌, ശിവജി ഗുരുവായൂര്‍, മോയിദീന്‍ കോയ, സംവൃത സുനില്‍, രോഹിണി, ഗൌതമി നായര്‍, അനുശ്രീ നായര്‍, ശ്രീദേവി ഉണ്ണി, സുകുമാരി, ജയ മേനോന്‍ എന്നിവരോടൊപ്പം ചില പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കഥ, തിരക്കഥ: ഗുഡ്
ദുബായ് പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ കൈയിലുള്ള പണമെല്ലാം ധൂര്‍ത്തടിച്ചു കളഞ്ഞു, യുവത്വം അടിച്ചുപൊളിച്ചു, ജീവിതം ഒരു ആഘോഷമാക്കി നടക്കുന്ന ചെറുപ്പകാര്‍ തിരിച്ചറിയാതെ പോകുന്ന കുറെ വിഷയങ്ങളാണ് ഈ സിനിമയിലൂടെ ഇന്നത്തെ സമൂഹത്തിനോട് ഇക്ബാല്‍ കുറ്റിപുറം പറയുവാന്‍ ഉദ്ദേശിച്ചത്. സെവന്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപുറം കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ച ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയിലൂടെ മികച്ചൊരു സന്ദേശം നല്‍കുന്നതിനോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഥാകൃത്ത്‌ മറന്നില്ല. മൂന്ന് സാഹചര്യങ്ങളില്‍ ജീവിക്കുന്ന മായ, ലക്ഷ്മി, രാജശ്രീ എന്നീ സ്ത്രീകളുമായി മൂന്നുത്തരത്തിലുള്ള ബന്ധം പുലര്‍ത്തുന്ന ഡോക്ടര്‍ അരുണ്‍കുമാര്‍ എന്ന വ്യക്തിയിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. കഴുത്തറ്റം കടംകയറി നില്‍ക്കകള്ളിയില്ലാതെ പെടാപാടുപെടുന്ന അരുണ്‍കുമാറിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളില്‍ മായയും ലക്ഷ്മിയും രാജശ്രീയും അരുണിനെ സഹായിക്കുന്നു. ജീവിതം വെറുമൊരു തമാശയായി കണ്ടിരുന്ന അരുണ്‍, ഈ മൂന്ന് സ്ത്രീകളുടെ സാന്നിധ്യവും അവരുടെ സ്നേഹവും കാരണം ചില ജീവിത യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയുന്നു. അതുപോലെ തന്നെ, 70 ലക്ഷം വിലമതിക്കുന്ന ഒരു ഡയമണ്ട് നെക്ക്ലെയ്സ് അരുണ്‍കുമാറിന്റെ ജീവിതത്തില്‍ വലിയൊരു വഴിതിരുവുണ്ടാക്കുന്നു. ദുബായ് എന്ന മായലോകത്തെ മായകാഴ്ചകള്‍ക്കപ്പുറം നല്ലൊരു സന്ദേശം കൂടി ഈ സിനിമയിലുള്ളതാണ് പ്രേക്ഷരെ ഈ സിനിമയോടടുപ്പിച്ചത്. 

സംവിധാനം: ഗുഡ്
മസാലയുടെ ചേരുവകളൊന്നും ശരിയാവാതെ  ലാല്‍ ജോസ് അണിയിച്ചൊരുക്കിയ സ്പാനിഷ്‌ മസാലയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. ചെറിയതും ക്ഷമിക്കവുന്നതുമായ ഒന്ന് രണ്ടു തെറ്റ്കുറ്റങ്ങളുള്ള തിരക്കഥയെ, മനോഹരമായി സംവിധാനം ചെയ്തു അവതരിപ്പിച്ചത് ലാല്‍ ജോസ് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. അറിഞ്ഞും അറിയാതെയും നായകന്‍ ചെയുന്ന തെറ്റുകള്‍ അയാളുടെ അറിവ് കേടായി  പ്രേക്ഷകര്‍ക്ക്‌ തോന്നിയിട്ടിലെങ്കില്‍, ഈ സിനിമയിലെ നായകനും വില്ലനും ഒരാളാണ് എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നുമായിരുന്നു. അതുപോലെ തന്നെ, മികച്ച ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കുകയും കഴിവുള്ള നടീനടന്മാരെ ഈ സിനിമയില്‍ അഭിനയിപ്പിക്കുകയും ചെയ്തതാണ് ലാല്‍ ജോസ് ചെയ്ത മികച്ച കാര്യങ്ങളില്‍ ഒന്ന്. ലാളിത്യമാര്‍ന്ന രീതിയില്‍ കഥപറയുന്ന ലാല്‍ജോസിന്റെ സംവിധാന മികവാണ് ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയെ യഥാര്‍ത്ഥ വജ്രം പോലെ തിളങ്ങുന്നതാക്കിയത്.       

സാങ്കേതികം: ഗുഡ്
ബിഗ്‌ ബി, നിദ്ര എന്നീ സിനിമകള്‍ കണ്ടവരാരും സമീര്‍ താഹിര്‍ എന്ന ചായഗ്രാഹകന്റെ  വിഷ്വല്‍സ് മറക്കാനവുകയില്ല. നല്ലൊരു ചായഗ്രഹകാനും മികച്ചൊരു സംവിധായകനും ചേര്‍ന്നാല്‍, സിനിമയിലെ വിഷ്വല്‍സ് ഡയമണ്ട് പോലെ തിളങ്ങും എന്ന് തെളിയിച്ച സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. ദുബൈയിലെ വിലകൂടിയ ലോക്കെഷനുകളും ബുര്‍ജ് ഖലിഫയും ഒക്കെ ഈ സിനിമയിലെ ഫ്രെയുമാകള്‍ക്ക് ശോഭ കൂട്ടുമ്പോള്‍, പാലക്കാടിലെ നാലുകെട്ട് തറവാടും, നെല്പാടങ്ങളും കണ്ണിനു കുളിര്‍മയേകുന്നു. സമീര്‍ ചിത്രീകരിച്ച ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ്. സിനിമയുടെ രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയിരിക്കുന്നതായി അനുഭവപെട്ടെങ്കിലും, ഒരു ഫീല്‍ ഗുഡ് മൂവി എന്ന രീതിയില്‍ ഈ സിനിമയിലെ രംഗങ്ങള്‍ കൃത്യമായി യോജിപ്പിക്കുവാന്‍ രഞ്ജന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്‌ രചിച്ച വരികള്‍ക്ക് സംഗീത സാമ്രാട്ട് വിദ്യാസാഗര്‍ ആണ് സംഗീതം നല്‍കിയത്. "അനുരാഗ വിലോച്ചന"നും, "ആരെഴുതിയാവോ"വും പ്രേക്ഷകര്‍ നെഞ്ചിലെറ്റിയതിനു ശേഷം "നിലാമലരെ നിലാമലരെ"യും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നിലാമലരെ പോലെതന്നെ, "തൊട്ടു തൊട്ടു" എന്ന പാട്ടും ഏറെ ശ്രദ്ധ നേടിയ പാട്ടാണ്. മോഹന്‍ദാസിന്റെ കലാസംവിധാനവും, അരുണ്‍ മനോഹരിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേയിക്കപ്പും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
 
അഭിനയം: ഗുഡ്
മലയാള സിനിമയിലെ തന്റെടമുള്ള നായകന്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ഏക നടനാണ്‌ ഫഹദ് ഫാസില്‍. 10 വില്ലന്മാരെ അടിച്ചിട്ട് ജയിക്കുന്ന രീതിയിലോ വില്ലന്മാരെ തെറിയും നീണ്ട ഡയലോഗുകളും പറഞു തോല്‍പ്പിക്കുന്ന രീതിയിലോ അല്ല ഫഹദ് എന്ന നടനെ തന്റെടമുള്ള നടന്‍ എന്ന് വിശേഷിപ്പിച്ചത്‌. സിനിമയിലെ രണ്ടാമൂഴത്തില്‍ നായകനായും വില്ലനായും ഒരേസമയം വെല്ലുവെളി നേരിടേണ്ടി വരുന്ന കഥാപാത്രങ്ങള്‍ സ്വീകരിച്ച ഫഹദിന്റെ തന്റെടത്തെ അഭിനന്ദിക്കുക തന്നെ വേണം. സ്വീകരിച്ച കഥാപാത്രങ്ങള്‍ എല്ലാം അതിമനോഹരമായി അഭിനയിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ഫഹദ് മലയാള സിനിമയിലെ അടുത്ത സൂപ്പര്‍ സ്റാര്‍ ആകുമെന്നതില്‍ സംശയമില്ല. ഒരു പുതുമുഖം എന്ന രീതിയില്‍ ഗൌതമി നായരുടെ അഭിനയവും മനോഹരമായിട്ടുണ്ട്. കലാമണ്ഡലം രാജശ്രീയായി അഭിനയിച്ച പുതുമുഖം അനുശ്രീയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. സംവൃതയും, ശ്രീനിവാസനും, രോഹിണിയും, മണിയന്‍പിള്ള രാജുവും പിന്നെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന പ്രമുഖരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.  


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. തിരക്കഥ,സംഭാഷണങ്ങള്‍
2. ലാല്‍ ജോസിന്റെ സംവിധാനം
3. സമീര്‍ താഹിറിന്റെ ചായാഗ്രഹണം
4. ഫഹദ് ഫാസില്‍, ഗൌതമി നായര്‍, അനുശ്രീ, സംവൃത എന്നിവരുടെ അഭിനയം
5. വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. രണ്ടാം പകുതിയിലെ ചില കഥാസന്ദര്‍ഭങ്ങള്‍
 


ഡയമണ്ട് നെക്ക്ലെയ്സ് റിവ്യൂ: പത്തരമാറ്റ് വജ്രത്തില്‍ പൊതിഞ്ഞ നെക്ലെയ്സ് നല്‍കുന്ന ശോഭ പോലെ, സമ്പന്നമായ ലോക്കെഷനിലും മികവുറ്റ സംവിധാനത്തിലും നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലും പൊതിഞ്ഞ നല്ലൊരു സന്ദേശം നല്‍കുന്ന കഥയും സിനിമയും അണിയിചൊരുക്കുവാന്‍ ആത്മാര്‍ഥതയോടെ ശ്രമിച്ച ലാല്‍ജോസിനും ഇക്ബാല്‍ കുറ്റിപുറത്തിനും അഭിനന്ദനങ്ങള്‍!

ഡയമണ്ട് നെക്ക്ലെയ്സ് റേറ്റിംഗ്: 7.00 / 10
കഥ, തിരക്കഥ: 7 / 10[ഗുഡ്]
സംവിധാനം: 7 / 10[ഗുഡ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ടോട്ടല്‍: 21 / 30 [7 / 10]
 
സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: ലാല്‍ ജോസ്, പി.വി.പ്രദീപ്‌
കഥ,തിരക്കഥ,സംഭാഷണം: ഇക്ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: വിദ്യാസാഗര്‍
കലാ സംവിധാനം: മോഹന്‍ദാസ്‌
മേയിക്കപ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍
വിതരണം: എല്‍.ജെ.ഫിലിംസ്

30 Mar 2012

ഔട്ട്‌സൈഡര്‍

ഗൌരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരിഷ് ലാല്‍ നിര്‍മ്മിച്ച്‌ പ്രേംലാല്‍ സംവിധാനം ചെയ്ത സിനിമയാണ് ഔട്ട്‌സൈഡര്‍. ആത്മകഥ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത സംവിധായകന്‍ പ്രേംലാല്‍, ശ്രീനിവാസനെ നായകനാക്കി അണിയിച്ചൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ഔട്ട്‌സൈഡര്‍. ആത്മകഥ എന്ന സിനിമയിലെ പ്രമേയം കണ്ണിനു കാഴ്ചയില്ലാത്ത ഒരച്ചന്റെയും അമ്മയുടെയും മകളുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണെങ്കില്‍, സ്വന്തം മകളുടെ ജീവന്‍ സംരക്ഷിക്കേണ്ടിവരുന്ന ഒരച്ഛന്റെ കഥയാണ് ഔട്ട്‌സൈഡര്‍ എന്ന സിനിമയുടെത്. ശ്രീനിവാസനെ കൂടാതെ ഇന്ദ്രജിത്ത്, പശുപതി, സായികുമാര്‍, ഗംഗ ബാബു, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത്‌ രവി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രേംലാല്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. സമീര്‍ ഹക്ക് ചായഗ്രഹണവും, സംജിത് സന്നിവേശവും, സംഗീത് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 

ബോട്ട് ഡ്രൈവറായി ജോലി ചെയ്തും തയ്യല്‍ക്കട നടത്തിയും കുടുംബം പോറ്റുന്ന ശിവന്‍കുട്ടി ജീവിക്കുന്നത് മകള്‍ മഞ്ജുവിന് വേണ്ടിയാണ്. മഞ്ജുവിന്റെ ഇരട്ട സഹോദരിയുടെ കൊലപാതകത്തിന് ശേഷം ശിവന്‍കുട്ടി ആരെയെല്ലമോ ഭയക്കുന്നു. അയാളുടെ അയല്‍വാസിയും നാട്ടിലെ പ്രധാന റൌഡിയുമായ മുകുന്ദനെയും   ശിവന്കുട്ടിയ്ക്ക് പേടിയായിരുന്നു. പക്ഷെ, മുകുന്ദന്‍ ഒരിക്കല്‍ പോലും ശിവന്‍കുട്ടിയുടെ മകളോട് മോശമായി പെരുമാറുകയോ തെറ്റായ ഉദ്ദേശത്തോടെ അവളോട്‌ സംസരിക്കയോ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം കൊമ്പന്‍ ലോറന്‍സ് എന്ന കൊലയാളി ശിവന്‍കുട്ടിയെ തേടി നാട്ടിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസും ലോറന്‍സും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അയാളെ ആരോ വെടിവെച്ചു കൊല്ലാന്‍ ശ്രമച്ചതിന്റെ പ്രതികാരമായി അതെ നാട്ടില്‍ വീണ്ടും വരുന്ന ലോറന്‍സിനെ ശിവന്‍കുട്ടിയും ഭയപെടുന്നു. ആരാണ് ലോറന്‍സ്? എന്തിനാണ് ശിവന്‍കുട്ടി എല്ലാവരെയും ഭയപെടുന്നത്? എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും. ശിവന്കുട്ടിയായി ശ്രീനിവാസനും, മുകുന്ദനായി ഇന്ദ്രജിത്തും, ലോറന്‍സായി പശുപതിയും, മന്ജുവായി ഗംഗയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ആത്മകഥ എന്ന സിനിമയ്ക്ക് ശേഷം പ്രേംലാല്‍ രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രമേയം പുതുമയുള്ളതും ത്രില്ലിങ്ങുമാണ്. മകളുടെ ജീവിന് ആപത്താകുമെന്നു കരുതി ആരെയെക്കയോ ഭയപെട്ടു ജീവിക്കുന്ന ഒരാളിനെ തേടി ഒരു അപരിചിതന്‍ ഒരു ലക്ഷ്യവുമായി വരുന്നു. എന്തിനെയാണ് അയാള്‍ ഭയപെടുന്നത്? ആരാണ് അയാളുടെ ജീവിതത്തിലേക്ക് വരുന്ന ഔട്ട്‌സൈഡര്‍ എന്നതാണ് പ്രേംലാല്‍ ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. കഥയിലുള്ള പുതുമ സിനിമയുടെ കഥസന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളുടെ സ്വഭാവത്തിലും ഇല്ലാത്തത് കൊണ്ടാണ്
പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ത്രില്ലിംഗ് ആയോ കുടുംബ കഥയായോ അനുഭവപെടാഞ്ഞത്. തിരക്കഥയിലുള്ള അപാകതകള്‍ സിനിമയിലുടനീളം വെളിവാകുന്ന തരത്തില്‍ സിനിമ ചിത്രീകരിച്ചതും, സിനിമയുടെ വേഗത നഷ്ടപെടുത്തുന്ന രീതിയില്‍ മുമ്പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയെ പ്രേക്ഷകരില്‍ നിന്നും അകറ്റി.   
 
സംവിധാനം: ബിലോ ആവറേജ്
ആത്മകഥയും ഔട്ട്‌സൈഡറും തമ്മില്‍ താരതമ്യം ചെയ്യപെടെണ്ട സിനിമകളെങ്കിലും, ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രേംലാല്‍ ആത്മ കഥ എന്ന സിനിമയ്ക്ക് വേണ്ടി പരിശ്രമിച്ചത് പോലെ ഔട്ട്‌സൈഡറിന് വേണ്ടി ശ്രമിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
സംവിധായകന്‍ ഈ സിനിമയെ പൂര്‍ണമായ ത്രില്ലിംഗ് സിനിമ എന്ന രീതിയില്‍ സമീപിചിരുന്നുവേന്ക്കില്‍, ഈ സിനിമയെ ഇതിലും മികച്ച രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. എങ്കിലും സിനിമയിലെ ചില രംഗങ്ങള്‍ മോശമാവാതെ ത്രില്ലിങ്ങായി അനുഭവപെടുകയും ചെയ്തു എന്ന പറയുന്നതില്‍ തെറ്റില്ല. പ്രേംലാല്‍ എന്ന സംവിധായകനില്‍ നിന്നും ആത്മകഥ പോലെ മറ്റൊരു നല്ല സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കേണ്ടി വരും എന്ന് സാരം.

സാങ്കേതികം: ആവറേജ്
മലയോര പ്രദേശങ്ങളിലുള്ള പശ്ചാത്തലങ്ങള്‍ മലയാളി സിനിമ പ്രേമികള്‍ക്ക് എന്നും പ്രിയപെട്ടതാണ്. അങ്ങനെയുള്ളൊരു സ്ഥലത്താണ് പ്രേംലാല്‍ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സമീര്‍ ഹക്ക് പകര്‍ത്തിയ വിഷ്വല്‍സ് ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഈ സിനിമയ്ക്ക് വേണ്ടി സന്നിവേശം നിര്‍വഹിച്ച സംജിതും മോശമാക്കാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. സംഗീത് ഈണമിട്ട പാട്ടുകളും നിലവാരം പുലര്‍ത്തിയിട്ടുണ്ട്.  


അഭിനയം: ആവറേജ്
മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അച്ഛന്‍ കഥാപാത്രം ശിവന്‍കുട്ടിയായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെയ്ക്കുവാന്‍ ശ്രീനിവാസന് സാധിച്ചു. നാട്ടിലെ ചട്ടമ്പിയായി ഇന്ദ്രജിത്തും, ശ്രീനിവാസന്റെ മകളായി പുതുമുഖം ഗംഗയും, ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സായികുമാറും,
ചെമ്പില്‍ അശോകനും മോശമാക്കിയില്ല. ശക്തമായ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള പശുപതി ഈ സിനിമയിലെ പ്രകടനത്തിലൂടെ പ്രേക്ഷരെ നിരാശപെടുത്തി. മലയാളിയായ ലോറന്‍സിന്റെ തമിഴ് ശൈലിയിലുള്ള സംഭാഷണവും ചലനങ്ങളും ഭാവാഭിനയവും പശുപതിയില്‍ നിന്നും ആരും പ്രതീക്ഷിക്കാത്തത് കൊണ്ടാവണം പ്രേക്ഷകര്‍ നിരാശപെട്ടത്‌.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം
2. ലോക്കെഷന്‍സ്
3. ശ്രീനിവാസന്‍, ഇന്ദ്രജിത്ത് എന്നിവരുടെ ഭേദപെട്ട അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഇഴങ്ങുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
2. സംവിധാനം 
3. പ്രവചിക്കനാവുന്ന കഥയും ക്ലൈമാക്സും

ഔട്ട്‌സൈഡര്‍ റിവ്യൂ: പുതുമയുള്ള പ്രമേയം കണ്ടെത്തിയ സംവിധായകന്‍ പ്രേംലാലിന്, ശക്തമായ തിരക്കഥ രചിയ്ക്കുവാനോ നടീനടന്മാര്‍ക്ക് മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍കുവാനോ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഒരുക്കുവാനോ സാധിച്ചില്ല എന്നത് ഈ സിനിമയുടെ പരാജയത്തിന് പ്രധാന കാരണങ്ങളായി.

ഔട്ട്‌സൈഡര്‍ റേറ്റിംഗ്: 3.70 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.7 / 10]   
 
രചന, സംവിധാനം: പ്രേംലാല്‍
നിര്‍മ്മാണം: ഗിരീഷ്‌ ലാല്‍
ബാനര്‍: ഗൌരി മീനാക്ഷി മൂവീസ്
ചായാഗ്രഹണം: സമീര്‍ ഹക്ക്
ചിത്രസന്നിവേശം: സംജിത്
വരികള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: സംഗീത്

14 Feb 2012

ഉന്നം

2011ല്‍ റിലീസ് ചെയ്ത മലയാള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപെടുകയും പ്രേക്ഷകപ്രീതി നേടി വിജയിക്കുകയും ചെയ്ത സിനിമകളാണ് ട്രാഫിക്കും, സോള്‍ട്ട് ആന്‍ഡ്‌ പെപ്പറും. ഈ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ആസിഫ് അലി, ശ്രീനിവാസന്‍, ലാല്‍ എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് സിബി മലയില്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഉന്നം. മര്‍ഡര്‍-2 എന്ന ഹിന്ദി സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത മലയാളി പ്രശാന്ത്‌ നാരായണനും ഈ സിനിമയില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കറന്‍സി എന്ന സിനിമയുടെ സംവിധായകനും മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്ന സിനിമയുടെ തിരക്കഥ രചയ്താവുമായ സ്വാതി ഭാസ്കറാണ് ഉന്നം സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുനിയില്‍ പ്രൊഡക്ഷന്സും ആര്‍.ആര്‍ എന്റര്‍ടൈന്‍മെന്റ്സും വേണ്ടി നൗഷാദ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഉന്നം സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അജയന്‍ വിന്‍സെന്റാണ്. ബിജിത്ത് ബാലയാണ് ചിത്രസന്നിവേശം.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൈവേ റോഡില്‍ നിര്‍ത്തിയിട്ടിരുക്കുന്ന ലോറിയില്‍ നിന്നും പോലിസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണയ്ക്ക് 5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ലഭിക്കുന്നു. ആ മയക്കുമരുന്ന് കച്ചവടം ചെയ്തു പണം സമ്പാദിക്കുവനായി ബാലകൃഷ്ണ അയാളുടെ സുഹൃത്ത്‌ സണ്ണിയെ ഫോണില്‍ വെളിക്കുന്നു. ഭാര്യയുടെ മരണത്തിനു ശേഷം മയക്കുമരുന്ന് കച്ചവടവും കള്ളക്കടത്തുമൊക്കെ ഉപേക്ഷിച്ചു കേരളത്തില്‍ ജീവിക്കുന്ന സണ്ണിയുടെ അവശേഷിക്കുന്ന ഏക ആഗ്രഹം മകനെ പോലെ സ്നേഹിക്കുന്ന അലോഷിയ്ക്ക് നല്ലൊരു ജീവിതം നല്‍ക്കുക എന്നതാണ്. അതിനു വേണ്ടി ഒരിക്കല്‍ക്കൂടി സണ്ണി ബാലകൃഷ്ണയുടെ ആവശ്യപ്രകാരം മയക്കുമരുന്ന് കച്ചവടം ചെയ്തു കൊടുക്കുവാന്‍ തീരുമാനിക്കുന്നു. മയക്കുമരുന്ന കച്ചവടം ചെയ്യുവാന്‍ സണ്ണിയെ സഹായിക്കുന്നതിനായി അയാള്‍ ആലോഷിയെയും, ടോമിയും, മുരുകന്‍ അണ്ണനെയും ബഷീറിനെയും കൂടെ കൂട്ടുന്നു. മയക്കുമരുന്ന് കച്ചവടം ചെയ്തു കിട്ടുന്ന ലാഭം ഇവരെല്ലാം തുല്യമായി വീതിക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ, സണ്ണിയും ആലോഷിയും മുരുകന്‍ അണ്ണനും, ടോമിയും ബഷീറും ഒരു ലക്ഷ്യത്തിനായി ഒരുമിക്കുന്നു. 

മയക്കുമരുന്ന് കച്ചവടം ചെയ്തു കോടികണക്കിന് പണം സമ്പാദിക്കുക എന്ന ലക്‌ഷ്യം പൂര്‍ത്തികരിക്കുന്നതിനിടയില്‍ അന്ജംഗ സംഘത്തിലെ ഒരുവന്‍ എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് പണം മുഴുവന്‍ മോഷ്ടിക്കുന്നു. ഈ സംഭവിത്തിനു ശേഷം സണ്ണിയുടെയും ആലോഷിയുടെയും ടോമിയുടെയും മുരുഗന്‍ അണ്ണന്റെയും ബഷീറിന്റെയും ജീവിതം എങ്ങനെയൊക്കെ ആകുന്നു എന്നതാണ് ഈ സിനിമയുടെ കഥ. ആരാണ് അവരെ കബളിപ്പിച്ചത്? എന്തിനാണ് അയാള്‍ അത് ചെയ്തത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ബാലകൃഷ്ണയായി ശ്രീനിവാസനും, സണ്ണിയായി ലാലും, ആലോഷിയായി ആസിഫ് അലിയും, ടോമിയായി ഹിന്ദി സിനിമ നടന്‍ പ്രശാന്ത്‌ നാരായണനും, മുരുഗന്‍ അണ്ണനായി നെടുമുടി വേണുവും, ബഷീറായി പുതുമുഖ നടനുമാണ്‌ അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ രചയ്താവും സംവിധായകനുമായ സ്വാതി ഭാസ്കറിന്റെ രചനയില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ഉന്നം. കറന്‍സി, മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്നീ സിനിമകളാണ് സ്വാതി ഭാസ്കറിന്റെ രചനയിലുള്ള മറ്റു സിനിമകള്‍. കള്ളനോട്ടും ഗൂണ്ട സംഘങ്ങളും പ്രധാന വിഷയമായ കറന്‍സിയ്ക്ക് ശേഷം ഒരു കുടുംബ കഥയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി സ്വാതി ഭാസ്കര്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മൂന്നാമത് സിനിമയായ ഉന്നം കൈകാര്യം ചെയ്യുന്ന വിഷയം മേല്‍പറഞ്ഞവയില്‍ നിന്നും വ്യതെസ്തമാണ്. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയുടെ ഔദ്യോഗികമായ റീമേക്കാണ് ഈ സിനിമ. ഏതു മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന കുറെ മനുഷ്യരാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. മലയാള സിനിമയില്‍ എന്നുവരെ ആരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഒരു കഥ തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിച്ചതിന് സ്വാതി ഭാസ്കറും സിബി മലയിലും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതൊരു കഥയാണെങ്കിലും കഴമ്പുള്ള തിരക്കഥയിലെങ്കില്‍ ആ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകാന്‍ സാധ്യതയില്ല. ഉന്നം സിനിമയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. വ്യതസ്തമായ കഥയാണെങ്കിലും, തിരക്കഥയിലുള്ള അപാകതകള്‍ സിനിമയെ ദോഷകരമായി ബാധിച്ചു. ഉന്നം സിനിമയില്‍ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്ന ഒരുപാട് രംഗങ്ങളുടെ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കുന്നു. ത്രില്ലിംഗ് ആയ രംഗങ്ങള്‍ പ്രതീക്ഷിച്ചു സിനിമ കാണുന്ന പ്രേക്ഷരെ നിരാശപെടുത്തുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ ഭൂരിഭാഗവും. ഉന്നം സിനിമ പരാജയപെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി തിരക്കഥകൃത്ത് സ്വാതി ഭാസ്കര്‍ തന്നെയാണ്.
  

സംവിധാനം: ആവറേജ്
മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 1980-90കളില്‍ ഒട്ടേറെ കുടുംബ കഥകള്‍ സംവിധാനം ചെയ്ത സിബി മലയിലിന്റെ പുതിയ സിനിമയാണ് ഉന്നം. അപൂര്‍വ രാഗവും വയലിനും ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ ഉന്നവും ഒരു പരീക്ഷണ സിനിമ തന്നെ. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയിലെ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അതേപടി ഈ സിനിമയില്‍ പകര്‍ത്തിയിരിക്കുന്നു. സിബി മലയിലിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകന് സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ഈ സിനിമ മോശമാകാന്‍ പ്രധാന കാരണം. 


അതുപോലെ തന്നെ, ഈ സിനിമയിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തതും അവരുടെ അഭിനയവും സിബി മലയില്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ശ്രീനിവാസനെ പോലെ ഒരു നടനെ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയില്‍ അദേഹത്തിന് സംവിധായകന്‍ നല്കിയിരികുന്നത്. ആസിഫ് അലിയെ പോലെ താരതമ്യേന പുതുമുഖ നടനു കൈകാര്യം ചെയ്യാന്‍ വിഷമമുള്ള കഥാപാത്രമാണ് ഈ സിനിമയിലെ അലോഷി. ഈ പോരായ്മകള്‍ക്ക് ആക്കം കൂട്ടുവാനായി സിബി മലയില്‍ കണ്ടുപിടിച്ച പുതുമുഖ സംഗീത സംവിധായകനാണ് ജോണ്‍. പി.വര്‍ക്കി. ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എന്താണ് എന്ന് മനസിലാക്കണമെങ്കില്‍ ഈ സിനിമ പത്ത് പ്രാവശ്യമെങ്കിലും കാണണം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയില്‍ ഉണ്ടെങ്കിലും പ്രശാന്ത്‌ നാരായണന്‍ എന്ന ഹിന്ദി നടനെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തിയത്തിനു സിബിയ്ക്ക് നന്ദി. മലയാള സിനിമയിലേക്ക് ശക്തനായ ഒരു വില്ലനെ സംഭാവന ചെയ്തിരിക്കുന്ന സംവിധായകന്‍ സിബി മലയില്‍. ഈ സിനിമ രണ്ടു മണിക്കൂര്‍ കണ്ടു മുഴുവിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിച്ചത് സിബി മലയിലിന്റെ സംവിധാന പാടവം തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല.   

സാങ്കേതികം: എബവ് ആവറേജ്
ഡാം 999 എന്ന സിനിമയ്ക്ക് ശേഷം അജയന്‍ വിന്‍സെന്റ്‌ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് ഉന്നം. മികച്ച വിഷ്വല്‍സ് ഒരുക്കി സിനിമയുടെ കഥാഗതിയില്‍ വേഗത കൊണ്ടുവരാന്‍ ശ്രമിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, മികച്ച രീതിയില്‍ സെറ്റുകള്‍ ഉണ്ടാക്കി കലാസംവിധാനം നിര്‍വഹിച്ച സമീറ സനീഷും മികവു പുലര്‍ത്തി. സിനിമയുടെ തുടക്കത്തില്‍ കഥാപാത്രങ്ങളെ പരിച്ചയപെടുത്തുന്ന രംഗങ്ങള്‍ മികച്ച രീതിയില്‍ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ബിജിത്ത് ബാലയാണ്. ഈ സിനിമയിലെ പാട്ടുകള്‍ ഒഴികെ മറ്റെല്ലാ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരും മോശമാക്കാതെ ഈ സിനിമയ്ക്ക് വേണ്ടി ജോലികള്‍ ചെയ്ത്തിട്ടുണ്ട്.
 

അഭിനയം: ആവറേജ്
മലയാള സിനിമയിലെ കഴിവുള്ള നടന്മാരായ നെടുമുടി വേണുവും, ശ്രീനിവാസനും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു. പക്ഷെ ശ്രീനിവാസനെയോ നെടുമുടിയിനെയോ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളാണ് ഇരുവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ
സിനിമയിലെ നായകതുല്യമായ വേഷം അഭിനയിച്ചിരിക്കുന്ന ആസിഫ് അലിയും നിരാശപെടുത്തി. ഹിന്ദി സിനിമയിലെ വില്ലന്‍ പ്രശാന്ത്‌ നാരായണന്‍ ആദ്യ മലയാള സിനിമയാണ് ഉന്നം. പ്രശാന്തിന്റെ ഭാവങ്ങളും ഹിന്ദി ഭാഷ കലര്‍ന്ന മലയാള ഉച്ചാരണവും ഒരു വില്ലന്റെ രൂപഭാവം നല്‍ക്കുന്നു. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് പ്രശാന്ത് നാരായണനാണ്. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍, പ്രശാന്ത്‌ നാരായണന്‍, നെടുമുടി വേണു, രാജേഷ്‌ ഹെബ്ബാര്‍, ചെമ്പില്‍ അശോകന്‍, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍, മനു നായര്‍, റീമ കല്ലിങ്ങല്‍, ശ്വേത മേനോന്‍, കെ.പി.എ.സി.ലളിത, ചിത്ര അയ്യര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പുതുമയുള്ള കഥ
2. പ്രശാന്ത്‌ നാരായണന്‍, ലാല്‍ എന്നിവരുടെ അഭിനയം
3. അതിയശ്യോക്തി ഇല്ലാത്ത രംഗങ്ങള്‍
4. അജയന്‍ വിന്‍സെന്റ് ഒരുക്കിയ ഫ്രെയിമുകള്‍, സമീറ സനീഷിന്റെ കലാസംവിധാനം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
3. ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ക്ക് അനിയോജ്യമ
ല്ലാത്ത കഥാപാത്രങ്ങള്‍
4. കഥയില്‍ യാതൊരു ആവശ്യവുമില്ലാത്ത പാട്ടുകള്‍
5. പാട്ടിന്റെ വരികള്‍, സംഗീത സംവിധാനം
 


ഉന്നം റിവ്യൂ: മലയാളി സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള പുതുമ നിറഞ്ഞ കഥയാണ് ഈ സിനിമയുടെതെങ്കിലും, ആ കഥയ്ക്ക്‌ അനിയോജ്യമല്ലാത്തതും അവിശ്വസനീയവുമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയ തിരക്കഥകൃത്ത് സ്വാതി ഭാസ്കറിനും, സസ്പെന്‍സ് ഇല്ലാത്ത കഥാഗതിയും ത്രില്ലടിപ്പിക്കാത്ത രംഗങ്ങളും ചിത്രീകരിച്ച സംവിധായകന്‍ സിബി മലയിലിനും ഉന്നം പിഴച്ചു.

ഉന്നം റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സിബി മലയില്‍
നിര്‍മ്മാണം: നൗഷാദ്, ബഷീര്‍
കഥ, തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമീദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ജോണ് പി.വര്‍ക്കി
സംഘട്ടനം: മാഫിയ ശശി
വസ്ത്രാലങ്കാരം: സമീറ സനീഷ്