15 Jun 2012

ബാച്ചിലര്‍ പാര്‍ട്ടി

മലയാള സിനിമ പ്രേമികള്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി. അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ അമല്‍ നീരദും വി.ജയസുര്യയും ചേര്‍ന്ന് നിര്‍മ്മിച്ച ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചതും സംവിധായകന്‍ അമല്‍ നീരദാണ്. കുട്ടികാലം മുതലേ പരസ്പരം അറിയാവുന്ന അഞ്ചു സുഹൃത്തുക്കളാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ നായകന്മാര്‍. കൊട്ടേഷന്‍ സംഘത്തലവന്‍ പ്രകാശ്‌ കാമത്തിന്റെ അങ്കരക്ഷകരായ അയ്യപ്പനും ഫക്കീറും, ചെറിയ കൊട്ടേഷനുകളും തരികിടകളുമായി ജീവിക്കുന്ന ഗീവര്‍ഗീസും ബെന്നിയും, പ്രണയിനിയെ സ്വന്തമാക്കി അവളുമൊത്ത്‌ ജീവിക്കാന്‍ വേണ്ടി മറ്റൊരു നാട്ടിലേക്ക് ഓടിപ്പോയ ടോണിയുമാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അയ്യപ്പനായി കലാഭവന്‍ മണിയും, ബെന്നിയായി റഹ്മാനും, ഗീവര്‍ഗീസായി ഇന്ദ്രജിത്തും, ടോണിയായി ആസിഫ് അലിയും, ഫകീറായി വിനായകനുമാണ് അഭിനയിക്കുന്നത്. കഥയുടെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഇവരുടെ രക്ഷക്കായി എത്തുന്ന കഥാപാത്രമായി പ്രിഥ്വിരാജും, ചാപ്പ കുരിശിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രമ്യ നമ്പീശനും, അന്യഭാഷാ സിനിമകളിലെ വെല്ലുന്ന ഐറ്റം ഡാന്‍സ്മായി പത്മപ്രിയയും അതിഥി താരങ്ങളായി ബാച്ചിലര്‍ പാര്‍ട്ടിയിലുണ്ട്. ഉണ്ണി ആര്‍, സന്തോഷ്‌ എച്ചിക്കാനം എന്നിവര്‍ ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദിന്റെ ചായാഗ്രഹണം, വിവേക് ഹര്‍ഷന്റെ ചിത്രസന്നിവേശം, രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
അന്‍വര്‍ എന്ന സിനിമയുടെ തിരക്കഥയിലൂടെ ഏറെ സുപരിചിതനായ ഉണ്ണിയും, സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ടോണി എന്ന സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി അയ്യപ്പനും, ബെന്നിയും, ഗീവര്‍ഗീസും, ഫകീറും ടോണിയുമൊത്ത് ചേര്‍ന്ന് വില്ലന്മാരെ നേരിടുന്നതാണ് ഈ സിനിമയുടെ കഥ എന്ന ഒറ്റവാക്കില്‍ പറയാം.
ഉണ്ണിയും സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ യുവാക്കളെ ത്രിപ്ത്തിപെടുതുവാന്‍ വേണ്ടി വെള്ളമടിയും പുകവലിയും പച്ചയ്ക്ക് പറയുന്ന തെറികളും രണ്ടു അര്‍ത്ഥമുള്ള സംഭാഷണങ്ങളും ഒരുപാടുണ്ട്. ഈ ചേരുവകളെല്ലാം സിനിമയ്ക്ക് ആവശ്യമായതോ, ആ കഥാപാത്രങ്ങളുടെ സ്വഭാവത്തെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തുവാണോ ഉള്ളതല്ല. ബാച്ചിലേര്‍സ് ഈ സിനിമ ആഘോഷമാക്കി മാറ്റണമെന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമായിരുന്നു ഇത്തരത്തിലുള്ള തിരക്കഥയ്ക്ക് പിന്നില്‍. പ്രത്യേകിച്ച് സംഭവ വികാസങ്ങള്‍ ഇല്ലാത്ത ഒരു കഥ സിനിമയാകമെങ്കിലും, സിനിമയുടെ അവസാനം പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള സംഭവങ്ങള്‍ എങ്കിലും ഉണ്ണിയ്ക്കും സന്തോഷിനും എഴുതാമായിരുന്നു. യുവാക്കള്‍ക്ക് വേണ്ടിയുള്ള ഘടഗങ്ങളെല്ലാം ചേര്‍ത്തൊരുക്കിയ ആദ്യ പകുതി, അമല്‍ നീരദ് എന്ന ചായഗ്രഹന്റെയും വിവേക് ഹര്‍ഷന്‍ എന്ന ചിത്രസന്നിവേശകന്റെയും രാഹുല്‍ രാജ് എന്ന സംഗീത സംവിധായകന്റെയും കഴിവുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ബോറാടിക്കാതെ കണ്ടിരിക്കുവാന്‍ സാധിച്ചു. എന്നാല്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ കഥ സഞ്ചരിക്കുന്ന വഴിയും കഥാസന്ദര്‍ഭങ്ങളും കണ്ടപ്പോള്‍, ഉണ്ണിയും സന്തോഷും ഈ സിനിമയുടെ തിരക്കഥ രചനയുടെ പാതിവഴിയെ ഉപേക്ഷിച്ചു പോയതാണോ എന്നുവരെ സംശയിച്ചു. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷണ ക്ലൈമാക്സ് വ്യതസ്തമാണെങ്കിലും, പ്രേക്ഷകരുടെ പറ്റിക്കുന്ന രീതിയില്‍ ആകണമെന്നില്ലയിരുന്നു. കെട്ടുറപ്പുള്ള തിരക്കഥയാണ് ഏതൊരു സിനിമയുടെയും നട്ടലെന്നു ഓര്‍മ്മപെടുത്തുന്നു.

സംവിധാനം: ബിലോ ആവറേജ്
മമ്മൂട്ടിയുടെ ബിഗ്‌ ബി, മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ് ജാക്കി, പ്രിഥ്വിരാജിന്റെ അന്‍വര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ബാച്ചിലര്‍ പാര്‍ട്ടി. കഴിവുള്ള സാങ്കേതിക വിദഗ്ധരാണ് അമല്‍ നീരദ് സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത് എന്ന സത്യം വീണ്ടും തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്ല സാങ്കേതിക മികവോടെ സിനിമയോടെ സിനിമയെടുക്കുവാന്‍ സാധിച്ച അമല്‍, കഥയോ തിരക്കഥയോ മികച്ചത്താക്കുവാന്‍ മറന്നുപോയീ എന്ന് കരുതാം. ബിഗ്‌ ബി എന്ന അമലിന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുവനുള്ള പ്രധാന കാരണം ആ സിനിമയില്‍ ഒരു കഥയുള്ളത് കൊണ്ടായിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ പുതുമയുള്ള കഥ തിരഞ്ഞെടുക്കുന്നതിനെക്കാള്‍, മികച്ച വിഷ്വല്‍സ് ഒരുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. എന്നിരുന്നാലും, ഈ സിനിമയുടെ ആദ്യപകുതി യുവാക്കള്‍ ആസ്വദിച്ചു എന്നതില്‍ തര്‍ക്കമില്ല. അതിനു പ്രധാന കാരണം ചായഗ്രഹണവും പാട്ടുകളും പശ്ചാത്തല സംഗീതവും കലാസംവിധാനവും ഒക്കെ തന്നെ. സിനിമയുടെ അവസാനത്തെ 30 മിനിറ്റില്‍ സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട്‌, ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ സിനിമാകണ്ടിറങ്ങുന്ന പ്രേക്ഷകരെ ഓര്‍ത്തുപോകുന്നു. 

സാങ്കേതികം: ഗുഡ്
അമല്‍ നീരദ് എന്ന സംവിധയകനെക്കള്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം അമല്‍ എന്ന ചായഗ്രഹകനെയാണ്. അതിമനോഹരം, അത്യുഗ്രന്‍ എന്നതില്‍ കുറഞ്ഞൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തെ പറ്റി പറയുവാനില്ല. ഈ സിനിമ പ്രേക്ഷകരെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പിടിചിരുത്തിയെങ്കില്‍, അതിനെ പ്രധാന കാരണം ചായാഗ്രഹണം തന്നെ. ആസിഫ് അലിയും നിത്യ മേനോനും അഭിനയിച്ച കാര്‍മുകിലിന്‍ എന്ന പാട്ടിന്റെ ചിത്രീകരണവും, ഇരുവരും താമസിക്കുന്ന വീടും, അന്ജംഗ സംഗം സഞ്ചരിക്കുന്ന വഴികളും, മൂന്നാര്‍ എന്ന ലൊക്കേഷനും പ്രേക്ഷകര്‍ക്ക്‌ ഒരു വിഷ്വല്‍ സദ്യ തന്നെയായിരുന്നു സമ്മാനിച്ചത്‌. അമലിന്റെ ദ്രിശ്യങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്ത വിവേക് ഹര്‍ഷനും അഭിനന്ദനം അര്‍ഹിക്കുന്നു. റഫീക്ക് അഹമ്മദ്‌ രചിച്ചു രാഹുല്‍ രാജ് ഈണമിട്ട 4 പാട്ടുകളും മികച്ച നിലവാരം പുലര്‍ത്തിയവയാണ്. "ബാച്ചിലര്‍ ല്യ്ഫാണ് അഭയം എന്നയ്യപ്പ...", "കാര്‍മുകിലിന്‍...", "വിജനസുരഭി..." "കപ്പ കപ്പ പുഴുക്ക്..." എന്നെ ഗാനങ്ങളും അവയുടെ ചിത്രീകരണവും മികച്ച നിലവാരം പുലര്‍ത്തി. ഈ സിനിമയുടെ മറ്റൊരു സവിശേഷത എന്നത് രാഹുല്‍ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഓരോ രംഗങ്ങളും യുവാക്കളെ ത്രില്ലടിപ്പികുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ സിനിമയുടെ പശ്ചാത്തല സംഗീതം. അതില്‍ നൂറു ശതമാനു വിജയിച്ചിരിക്കുന്നു രാഹുല്‍ രാജ്. പ്രോഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ച ജോസഫ്‌ നെല്ലിക്കലും, കലാസംവിധാനം നിര്‍വഹിച്ച പ്രതാപും, ശബ്ദമിശ്രണം നിര്‍വഹിച്ച തപസ് നായകും, വസ്ത്രാലങ്കാരം നിര്‍വഹിച്ച പ്രവീണും, മേയിക്കപ് ചെയ്ത രഞ്ജിത്തും അഭിനന്ദനം അര്‍ഹിക്കുന്നു!

അഭിനയം: എബവ് ആവറേജ് 
മറ്റെല്ലാ അമല്‍ നീരദ് സിനിമകളിലെയും പോലെ അമലിന്റെ ബാച്ചിലേര്‍സിന് വേണ്ടിയുള്ള ഈ പാര്‍ട്ടിയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുനുണ്ട്. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍ മണി, വിനായകന്‍, ആശിഷ് വിദ്യാര്‍ഥി, ജോണ്‍ വിജയ്‌, ജിനു ജോസ്, സുനില്‍ സുക്കട, കൊച്ചുപ്രേമന്‍, നിത്യ മേനോന്‍, ലെന, തെസ്നി ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രിഥ്വിരാജ്, പത്മപ്രിയ, രമ്യ നമ്പീശന്‍ എന്നിവരും ബാച്ചിലര്‍ പാര്‍ട്ടിയിലുണ്ട്. മിതത്വമാര്‍ന്ന അഭിനയം കാഴ്ചവെച്ചു കൊണ്ട് റഹ്മാനും, ഇന്ദ്രജിത്തും അവരവരുടെ റോളുകള്‍ മികവുറ്റതാക്കി. സമീപകാലത്തിറങ്ങിയ ആസിഫ് അലി സിനിമകളെ അപേക്ഷിച്ച് നല്ല അഭിനയമാണ് ആസിഫ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ, കലാഭവന്‍ മണിയും, വിനായകനും, ആശിഷ് വിദ്യാര്‍ഥിയും, ലെനയും, നിത്യ മേനോനും സുനില്‍ സുക്കടയും ഒക്കെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് മികച്ച പിന്തുണ നല്‍ക്കി.         

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അമല്‍ നീരദിന്റെ ചായാഗ്രഹണം
2. റഹ്മാന്‍, ഇന്ദ്രജിത്ത് എന്നിവരുടെ അഭിനയം
3. രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും, പശ്ചാത്തല സംഗീതവും
4. സിനിമയുടെ ആദ്യ പകുതി
5. സന്നിവേശം, വസ്ത്രാലങ്കാരം, കലാസംവിധാനം 
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ

2. ക്ലൈമാക്സ് രംഗങ്ങള്‍
3. രണ്ടു അര്‍ത്ഥമുള്ള സംഭാഷണങ്ങള്‍
4. രണ്ടാം പകുതിയിലെ ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
5. സ്ലോ മോഷന്‍ രംഗങ്ങള്‍ 


ബാച്ചിലര്‍ പാര്‍ട്ടി റിവ്യൂ: സാങ്കേതിക മികവോടെയും നടീനടന്മാരുടെ താരമൂല്യം ഉപയോഗിച്ചും അമല്‍ നീരദ് ഒരുക്കിയ 'ബാച്ചിലര്‍ പാര്‍ട്ടി' ബാച്ചിലേര്‍സിനെ ത്രിപ്ത്തിപെടുത്തുമെങ്കിലും, നല്ലൊരു കഥയുടെയോ കെട്ടുറപ്പുള്ള തിരക്കഥയുടെയോ പിന്‍ബലമില്ലാത്തതിനാല്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവരെയും കുടുംബ പ്രേക്ഷകരെയും നിരാശപെടുത്തും.

ബാച്ചിലര്‍ പാര്‍ട്ടി റേറ്റിംഗ്: 4.20 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ടോട്ടല്‍: 12.5 / 30 [4.2 / 10]


ചായാഗ്രഹണം, സംവിധാനം: അമല്‍ നീരദ്
കഥ, തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: അമല്‍ നീരദ്, വി.ജയസുര്യ
ബാനര്‍: അമല്‍ നീരദ് പ്രൊഡക്ഷന്‍സ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: രാഹുല്‍ രാജ്
പശ്ചാത്തല സംഗീതം: രാഹുല്‍ രാജ്
കല സംവിധാനം: പ്രതാപ് ആര്‍, ജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ
ശബ്ദ മിശ്രണം: തപസ് നായക്
മേയിക്കപ്: രഞ്ജിത്ത് അമ്പാടി
വിതരണം:
എ.എന്‍.പി. റിലീസ്

9 Jun 2012

വാദ്ധ്യാര്‍


അലസ മനോഭാവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കാന്‍ ആഗ്രഹിക്കുന്ന, പഴയ തലമുറയുടെ വാക്കുകളെ പുച്ചിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയായ അനൂപ്‌ കൃഷ്ണനാണ് വാദ്ധ്യാര്‍ എന്ന സിനിമയിലെ നായകന്‍. ഉപരിപഠനം പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്ന അനൂപിന്, നാട്ടിന്‍പുറത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി ജോലി ലഭിക്കുന്നു. അധ്യാപകനാകാന്‍ താല്പര്യമില്ലാത്ത അനൂപിന് അമ്മയുടെ നിര്‍ബന്ധപ്രകാരം ആ ജോലി സ്വീകരിക്കേണ്ടി വരുന്നു. അങ്ങനെ, കുട്ടികളെക്കാള്‍ പക്വതയില്ലാത്ത അനൂപ്‌ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാകുന്നു. തുടര്‍ന്ന് അനൂപിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. അനൂപായി ജയസുര്യ അഭിനയിക്കുന്ന ഈ സിനിമയില്‍ ആന്‍ അഗസ്റ്റിന്‍, മേനക, വിജയരാഘവന്‍, നെടുമുടി വേണു, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ജയകൃഷ്ണന്‍, മണികണ്ടന്‍, കൊച്ചുപ്രേമന്‍, ബിജു കുട്ടന്‍, അനൂപ്‌ ശങ്കര്‍, കല്പന, ഗീത വിജയന്‍, വനിതാ കൃഷ്ണചന്ദ്രന്‍, പൊന്നമ്മ ബാബു, സീമ ജി. നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. 

ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.സുധീഷ്‌ നിര്‍മ്മിച്ച വാദ്ധ്യാര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയത് നവാഗതനായ രാജേഷ്‌ രാഘവനും, സംവിധാനം ചെയ്തത് നവാഗതനായ നിധീഷ് ശക്തിയുമാണ്. പ്രദീപ്‌ നായര്‍ ചായാഗ്രഹണം നിര്‍വചിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാമാണ്. സന്തോഷ്‌ വര്‍മ, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക് ആര്‍.ഗൌതം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 

 
കഥ,തിരക്കഥ: മോശം
സര്‍ക്കാര്‍ സ്കൂളും, അവിടത്തെ പാവങ്ങളായ കുട്ടികളും, മടിയന്മാരായ അധ്യാപകരും, അവിടെയ്ക്ക് നന്മയുടെ വെളിച്ചവുമായി എത്തുന്ന നായകനും മലയാള സിനിമയില്‍ ഇതിനു മുമ്പും കഥാപാത്രങ്ങളായിട്ടുണ്ട്. അതെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു കഥ പറഞ്ഞിരിക്കുകയാണ് രാജേഷ്‌ രാഘവന്‍ എന്ന നവാഗത തിരക്കഥകൃത്ത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കുഴപ്പങ്ങളും, കൂടുതല്‍ ഫീസ്‌ മേടിച്ചു വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്കൂളുകളെ പരിഹസിച്ചുമുള്ള കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ഈ സിനിമയുടെ മൂല കഥ അഥവാ പ്രമേയം എന്നത് ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടതാണ്. മേല്പറഞ്ഞ വസ്തുതകളെല്ലാം മോഹന്‍ലാല്‍ നായകനായ സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ജയരാജ്‌-ശ്രീനിവാസന്‍ ടീമിന്റെ വിദ്യാരംഭം, കഴിഞ്ഞ വര്ഷം റിലീസായ മാണിക്യക്കല്ല് എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ പരിച്ചതമാണ്. അങ്ങനെയുള്ളൊരു സന്ദര്‍ഭത്തില്‍, അതെ കഥാസന്ദര്‍ഭങ്ങള്‍ വീണ്ടും കാണുവാന്‍ പ്രേക്ഷകര്‍ തയ്യാറാവുമെന്ന് രാജേഷ്‌ രാഘവനെ തോന്നുവാനുള്ള കാരണം മനസിലാകുന്നില്ല. ഈ സിനിമയുടെ പരാജയത്തിനൊരു കാരണം ഈ സിനിമയുടെ കഥയും തിരക്കഥയും തന്നെ. 

സംവിധാനം: മോശം
നവാഗതനായ നിധീഷ് ശക്തി സംവിധാനം നിര്‍വഹിച്ച ആദ്യ സിനിമ സംരംഭം സമ്പൂര്‍ണ പരാജയമാണ് എന്ന് എഴുതുന്നതില്‍ ഖേദിക്കുന്നു. കണ്ടുമടുത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുതുമ നല്‍കിയില്ലെങ്കിലും, വ്യതസ്തമായ രീതിയില്‍ ഈ സിനിമയുടെ കഥ അവതരിപ്പിക്കുവാന്‍ നിധീഷിന് കഴിഞ്ഞിരുന്നുവെങ്കില്‍, ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. ഈ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂറില്‍ താഴെ കൊണ്ടുവരുകയും പ്രേക്ഷകരെ ബോറടിപ്പിക്കാതെ വിട്ടതുമാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ നിധീഷ് ചെയ്ത ഏറ്റവും മികച്ച കാര്യം

സാങ്കേതികം: ബിലോ ആവറേജ്
പ്രദീപ്‌ നായരാണ് വാദ്ധ്യാര്‍ എന്ന സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നാട്ടിന്‍പുറത്തെ സ്കൂളും പരിസരവും പകര്‍ത്തി വെച്ചിരിക്കുന്നു എന്നല്ലാതെ ഒരു ചായഗ്രഹകാന്‍ എന്ന നിലയില്‍ പുതിയതൊന്നും ഈ സിനിമയിലില്ല. രഞ്ജന്‍ എബ്രഹാം ആണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ്‌ നായര്‍, സന്തോഷ്‌ വര്‍മ എന്നിവരുടെ വരികള്‍ക്ക് ആര്‍. ഗൌതം സംഗീതം നല്‍കിയിരിക്കുന്നു. അനൂപ്‌ ശങ്കര്‍ പാടിയ വാ വാ വാദ്ധിയാരെ എന്ന തമിഴ് റീമിക്സ് ഗാനം ഉള്‍പ്പടെ രണ്ടു ഗാനങ്ങളുണ്ട് ഈ സിനിമയില്‍. 

അഭിനയം: ആവറേജ്  
ജയസുര്യയുടെ തന്നെ മുന്‍കാല സിനിമകളായ കുഞ്ഞളിയന്‍, പയ്യന്‍സ് എന്നീ സിനിമകളെ ഓര്‍മ്മപെടുത്തുന്ന അഭിനയമാണ് വാദ്ധ്യാരിലേത്. സജി സുരേന്ദ്രന്റെ കുഞ്ഞളിയന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന ഈ സിനിമയില്‍ , മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേനക സുരേഷ്കുമാര്‍ സ്കൂളിലെ പ്രധാന അധ്യാപികയുടെ വേഷത്തിലെത്തുന്നു. ആന്‍ അഗസ്റ്റിന്‍ നായികയാവുന്ന ഈ സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. കുറെ നാളുകള്‍ക്കു ശേഷം വിജയരാഘവന് ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെത്. ചെറിയ വേഷമാണെങ്കിലും നെടുമുടി വേണുവും, സലിം കുമാറും, അനൂപ്‌ ചന്ദ്രനും അവരവരുടെ റോളുകള്‍ നന്നായി അവതരിപ്പിച്ചു.
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. വാ വാ വാദ്ധ്യിയാരെ എന്ന റീ മിക്സ് ഗാനം
2. 2 മണിക്കൂറിനുള്ളില്‍ സിനിമ അവനസാനിക്കുന്നു



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. സംവിധാനം
3. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
4. ചായാഗ്രഹണം  

 

വാദ്ധ്യാര്‍ റിവ്യൂ: മോഹന്‍ലാലിന്‍റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ശ്രീനിവാസന്റെ വിദ്യാരംഭം, പ്രിഥ്വിരാജിന്റെ മാണിക്യകല്ല്‌ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയൊരു പശ്ചാത്തലത്തില്‍ കാണുവാന്‍ കുഴപ്പമില്ലത്തവര്‍ക്കു പോലും കണ്ടിരിക്കാന്‍ പ്രയാസമുള്ള സിനിമയാണ് നിധീഷ് ശക്തിയുടെ വാദ്ധ്യാര്‍.
 
വാദ്ധ്യാര്‍ റേറ്റിംഗ്: 2.20 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 6.5 / 30 [2.2 / 10]


സംവിധാനം: നിധീഷ് ശക്തി
കഥ,തിരക്കഥ,സംഭാഷണം: രാജേഷ്‌ രാഘവന്‍
നിര്‍മ്മാണം: എന്‍.സുധീഷ്‌
ബാനര്‍: ലക്ഷ്മി നാഥ് ക്രിയേഷന്‍സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: സന്തോഷ്‌ വര്‍മ, രാജീവ്‌ നായര്‍
സംഗീതം: ആര്‍. ഗൌതം

വിതരണം: കലാസംഘം റിലീസ് 

8 Jun 2012

വീണ്ടും കണ്ണൂര്‍

കേരള രാഷ്ട്രീയത്തിലുള്ള ഉള്ളുകളികളും, കണ്ണൂര്‍ എന്ന സ്ഥലത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും, പുതിയൊരു പ്രത്യേയശാസ്ത്രത്തിന്റെ തുടക്കം കുറിക്കലും ഒക്കെ ചര്‍ച്ചചെയ്യുന്ന സിനിമയാണ് വീണ്ടും കണ്ണൂര്‍. ജയകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്ന അനൂപ്‌ മേനോനാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 1999ല്‍ കെ.കെ.ഹരിദാസ്‌- റോബിന്‍ തിരുമല ടീമിന്റെ കണ്ണൂര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ വീണ്ടും കണ്ണൂര്‍ എന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് യഥാക്രമം റോബിന്‍ തിരുമലയും കെ.കെ.ഹരിദാസും ചേര്‍ന്നാണ്. കേരളത്തില്‍ നടന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ കാലികപ്രസക്തിയുള്ള നിരവധി സംഭവങ്ങള്‍ ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്നു. രാഷ്ട്രീയത്തില്‍ മുന്നേറുവാനായി ജനപ്രതിനിധികള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും, അതില്‍ സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും ഒക്കെ ഈ സിനിമയില്‍ കഥാസന്ദര്‍ഭങ്ങളാകുന്നു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായ മാടായി സുരേന്ദ്രന്റെ ഏക മകനാണ് ജയകൃഷ്ണന്‍. ഡല്‍ഹിയില്‍ നിന്നും പഠനവും ജോലിയും ഒക്കെ കഴിഞു കേരളത്തില്‍ എത്തുന്ന ജയകൃഷ്ണന്‍, കണ്ണൂരിന്റെ ഇന്നത്തെ അവസ്ഥ കണ്ടു ഞെട്ടുന്നു. ഒരിക്കല്‍, ജയകൃഷ്ണന് നേരെയുണ്ടായ ഒരു അക്രമത്തില്‍ നിന്നും അയാള്‍ രക്ഷപെടുന്നു. എന്നാല്‍ അയാള്‍ക്ക് പകരം ആ അക്രമത്തിനിരയാകേണ്ടി വന്ന 5 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപെടുകയും ചെയ്ത സംഭവം അയാളെ മാനസികമായി തളര്‍ത്തുകയും ചെയുന്നു. ഈ ദുരിതങ്ങളില്‍ നിന്നും കണ്ണൂര്‍ നിവാസികളെ രക്ഷിക്കുവാനായി പുതിയൊരു രാഷ്ട്രീയ ആശയം കൊണ്ടുവരാന്‍ ജയകൃഷ്ണന്‍ ശ്രമിക്കുന്നതും, ആ ശ്രമങ്ങള്‍ക്കിടയില്‍ അയാള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശനങ്ങളുമാണ് ഈ സിനിമയുടെ കഥ. ജയകൃഷ്ണനായി അനൂപ്‌ മേനോനും, മാടായി സുരേന്ദ്രനായി ശിവജി ഗുരുവായൂരും അഭിനയിക്കുന്നു.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ശക്തമായ ഒരു പ്രമേയം തിരഞ്ഞെടുക്കാന്‍ റോബിന്‍ തിരുമലയ്ക്ക് കഴിഞ്ഞെങ്കിലും, നല്ലൊരു കഥ രൂപപെടുത്തിയെടുക്കുവാനോ പുതുമയുള്ള കഥ സന്ദര്‍ഭങ്ങള്‍ രചിക്കുവാനോ സാധിച്ചില്ല. 6 വര്ഷം മുമ്പ് പുറത്തിറങ്ങിയ ജയറാം നായകനായ സുന്ദര്‍ ദാസിന്റെ പൗരന്‍ എന്ന സിനിമയിലും ചര്‍ച്ച ചെയ്ത വിഷയം പുതിയ കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ കേരളത്തില്‍ വരണമെന്ന് തന്നെയാണ്. ആ സിനിമ ഒരു പരാജയമായത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണോ, അതെ കാരണങ്ങള്‍ തന്നെയാണ് വീണ്ടും കണൂരിനെയും ബാധിച്ചിരിക്കുന്നത്. മനോജ്‌.കെ.ജയന്‍-വാണി വിശ്വനാഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കണ്ണൂര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന വിശേഷണം ഈ സിനിമയ്ക്ക് ആവശ്യമില്ല. 1997ല്‍ കണ്ണൂരില്‍ നടന്ന കാര്യങ്ങളാണ് ആ സിനിമയുടെ കഥയെങ്കിലും, കെ.കെ.ഹരിദാസ്‌ എന്ന സംവിധായകന്റെ കഴിവുകൊണ്ടും റോബിന്‍ തിരുമലയുടെ തിരക്കഥ രചനയാലും ആ സിനിമ ശ്രദ്ധിക്കപെട്ടു. അതെ ചേരുവകളെല്ലാം ചേര്‍ത്തുകൊണ്ട് ഈ കാലഘട്ടത്തില്‍ സിനിമയുണ്ടാക്കവുവാന്‍ ശ്രമിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയില്ല എന്നതിന്റെ തെളിവാണ് വീണ്ടും കണ്ണൂര്‍ എന്ന സിനിമയുടെ പരാജയം..


സംവിധാനം: മോശം
രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥപറയുന്ന മലയാള സിനിമകള്‍ പ്രേക്ഷകര്‍ എക്കാലവും സ്വീകരിചിരിച്ചിട്ടുണ്ട്. പക്ഷെ, കഥയും പ്രമേയവും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് നല്ലൊരു സംവിധായകന് മാത്രം സാധിക്കുന്ന കാര്യമാണ്. കണ്ണൂര്‍ എന്ന സിനിമയിലൂടെ ആ നാടിന്‍റെ രാഷ്ട്രീയ പശ്ചാത്തലം മലയാളികള്‍ക്ക് സുപരിചിതമാക്കികൊടുക്കുവാന്‍ സാധിച്ച ഹരിദാസിന്, വീണ്ടും കണ്ണൂര്‍ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍, മേല്പറഞ്ഞ വിഷയങ്ങളിളൊന്നും ശ്രദ്ധപതിപ്പിക്കുവാന്‍ സാധിക്കാതെ പോയി. സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും അനാവശ്യമായ പാട്ടുകള്‍ കുത്തിനിറച്ചു സിനിമയുടെ വേഗത കളഞ്ഞു. അതുപോലെ തന്നെ, സിനിമയുടെ കഥയും പ്രമേയവും ഒക്കെ നശിപ്പിക്കുന്ന വിധം സസ്പെന്‍സ് ഉള്‍കൊള്ളിക്കുവാന്‍ വേണ്ടി മാത്രം കഥാവസാനം ഒരു സസ്പെന്‍സും, സിനിമ പെട്ടന്ന് അവസാനിപ്പിച്ചുകൊണ്ട് ക്ലൈമാക്സും ബോറാക്കി. 
 

 
സാങ്കേതികം: ആവറേജ്
ജിത്തു ദാമോദര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും ബിജിത്ത് ബാലയുടെ ചിത്രസന്നിവേശവും റോബിന്‍ തിരുമലയുടെ സംഗീതവുമെല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നു. ഒരു ആക്ഷന്‍ മൂടിലുള്ള ത്രില്ലര്‍ സിനിമയ്ക്ക് ആവശ്യമായ രീതിയിലുള്ള വേഗത ഈ സിനിമ നിലനിര്‍ത്തുന്നുന്ടെങ്കിലും, നിലവാരമില്ലാത്ത സംവിധാനത്താല്‍ സാങ്കേതിക വശങ്ങളൊന്നും പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നതെയില്ല.

അഭിനയം: ആവറേജ് 
വീണ്ടും കണ്ണൂര്‍ എന്ന ഈ സിനിമ രണ്ടു മണിക്കൂര്‍ പ്രേക്ഷകര്‍ കണ്ടിരുന്നുവെങ്കില്‍ അതിനോരെയൊരു കാരണം അനൂപ്‌ മേനോന്‍ എന്ന നടന്റെ സാന്നിധ്യമാണ്. മികച്ച രീതിയില്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്. കാതല്‍ സന്ധ്യ നായികയാവുന്ന ഈ സിനിമയില്‍ ശിവജി ഗുരുവായൂര്‍, റിസഭാവ, ടിനി ടോം, ഇര്‍ഷാദ്, രാജീവ്‌ പിള്ള, അരുണ്‍, മനുരാജ്, ബാബു നമ്പൂതിരി, അംബിക മോഹന്‍, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍
2. പ്രമേയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. ക്ലൈമാക്സ് 


വീണ്ടും കണ്ണൂര്‍ റിവ്യൂ: കാലികപ്രസക്തിയുള്ള നിരവധി സംഭവങ്ങള്‍ ചരച്ചചെയ്യുന്ന സിനിമയാണ് എങ്കിലും, കെട്ടുറപ്പില്ലാത്ത തിരക്കഥയാലും മോശം സംവിധാനത്താലും തിരക്കഥകൃത്തും സംവിധായകനും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ഉദേശിച്ച കാര്യങ്ങളൊന്നും അവരിലേക്കെത്തിയില്ല.

വീണ്ടും കണ്ണൂര്‍ റേറ്റിംഗ്: 3.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 1 / 10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 9 / 30 [3 / 10]


സംവിധാനം: കെ.കെ.ഹരിദാസ്
രചന, സംഗീത സംവിധാനം: റോബിന്‍ തിരുമല
നിര്‍മ്മാണം: ലത്തീഫ് തിരൂര്‍
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: ബിജിത്ത് ബാലാ
ബാനര്‍: ഗോള്‍ഡന്‍ വിങ്ങസ്  
 

31 May 2012

തിരുവമ്പാടി തമ്പാന്‍

ജിനി സിനിമാസിന് വേണ്ടി അലക്സാണ്ടര്‍ ജോണ്‍ നിര്‍മ്മിച്ച്‌, ശിക്കാറിനു ശേഷം എസ്.സുരേഷ് ബാബുവിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തിരുവമ്പാടി തമ്പാന്‍... തൃശൂരിലെ പ്രശസ്ത തറവാട്ടുകാരായ തിരുവമ്പാടി വീട്ടിലെ അപ്പന്‍ മാത്തന്‍ തരകനും മകന്‍ തമ്പാന്‍ തരകനും ആനക്കമ്പകാരാണ്. കുറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരത്തിന് ആനകളെ നല്ക്കുന്നതും തിരുവമ്പാടി തറവാട്ടുകാരാണ്. തൃശ്ശൂര്‍ നഗരത്തിലെ പ്രമാണിമാരായ ഇവരെ, നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ബഹുമാനുവും ഇഷ്ടവുമൊക്കെയാണ്. ഒരിക്കല്‍, തൃശ്ശൂര്‍ പൂരത്തിന് വേണ്ടി ആനകളെ മേടിക്കുവാനായി മാത്തനും തമ്പാനും, മാത്തന്റെ അളിയന്‍ കുഞ്ഞുണിയും, ഇവരുടെ ശിങ്കിടികളും ചേര്‍ന്ന് മധുരയ്ക്കടുത്തുള്ള ഗജമേളയ്ക്ക് പോകുന്നു. മധുരയില്‍ വെച്ച് മാത്തന്റെ ജീവിതത്തില്‍ ചില അവിചാരിത സംഭവങ്ങളുണ്ടാകുന്നു. അങ്ങനെ, മധുരയിലെ ചില ഗുണ്ടകളുമായി എറ്റുമുട്ടലുണ്ടാകുന്നു.അങ്ങനെ, മധുരയിലെ വമ്പന്മാരായ ശക്തിവേലുമായി തിരുവമ്പാടിക്കാര്‍ വഴക്കിലാകുന്നു. തുടര്‍ന്ന്, ശക്തിവേലും കൂട്ടരും മാത്തനെയും തമ്പാനെയും തേടി കേരളത്തിലെത്തുന്നു. മാത്തന്റെ ജീവന് ആപത്തൊന്നും വരാതെ തമ്പാന്‍ സംരക്ഷിക്കുന്നതാണ് ഈ സിനിമയുടെ കഥ. തിരുവമ്പാടി തമ്പാനായി ജയറാമും, തിരുവമ്പാടി മാത്തനായി ജഗതി ശ്രീകുമാറും, ശക്തിവേലായി തമിഴ് സിനിമ നടന്‍ കിഷോറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപ്-കലാഭവന്‍ മണി ടീമിന്റെ ദി ഫിലിംസ്റ്റാര്‍ എന്ന സിനിമയ്ക്ക് ശേഷം എസ്.സുരേഷ് ബാബു രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രധാന കഥ എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ശത്രുതയും പകവീട്ടലുമാണ്. സ്നേഹനിധിയായ അപ്പന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന കരുത്തനായ മകന്റെ കഥയാണ് തിരുവമ്പാടി തമ്പാനിലൂടെ എസ്.സുരേഷ് ബാബു പറഞ്ഞിരിക്കുന്നത്. സ്ഥിരം പകവീട്ടല്‍ സിനിമകളില്‍ നിന്നും ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിക്കുമ്പോള്‍, ത്രസിപ്പിക്കുന്ന കുറെ രംഗങ്ങളും ജയറാം-കിഷോര്‍ ടീമിന്റെ സംഭാഷണങ്ങളും മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയുള്ളൂ. ജഗതിയും ജയറാമും തമ്മില്ലുള്ള അപ്പന്‍-- മകന്‍ സ്നേഹ ബന്ധവും, ജഗതിയോട് കിഷോര്‍ അവതരിപ്പിക്കുന്ന ശക്തിവേലിനു പക തോന്നുവാന്‍ ഉണ്ടായ കാരണങ്ങളും കെട്ടിച്ചമച്ചത് പോലെ അനുഭവപെട്ടു. ശിക്കാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവമ്പാടി തമ്പാന്‍ ഏറെ പിന്നില്‍ ആണെങ്കിലും, ഷാജി കൈലാസിന്റെ താണ്ഡവം, കലാഭവന്‍ മണിയുടെ ഫിലിംസ്റ്റാര്‍ എന്നീ ദുരന്ത സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എസ്.സുരേഷ് ബാബു നിരാശപെടുത്തിയിട്ടില്ല.  

സംവിധാനം:ആവറേജ് 
ശിക്കാറിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനിലൂടെ ആദ്യമായിട്ടാണ് ജയറാം ഒരു പത്മകുമാര്‍ സിനിമയില്‍ നായകനാകുന്നത്. സംവിധായകനെന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടന്മാരെ അഭിനയിപ്പിച്ചു എന്നതാണ് പത്മകുമാര്‍ ചെയ്ത മികച്ച കാര്യം. മലയാള സിനിമയിലെ വില്ലന്മാരെ വെല്ലുന്ന അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. കിഷോറിനൊപ്പം ജയപ്രകാശും മികച്ച രീതിയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ജയറാമും കിഷോറും തമ്മില്ലുള്ള പകവീട്ടലും, വെല്ലുവെളി അടങ്ങുന്ന രീതിയിലുള്ള സംഭാഷണങ്ങളും പ്രേക്ഷകരെ ത്രസിപ്പിച്ചു. പക്ഷെ, കഥയുടെ കാര്യത്തിലും ക്ലൈമാക്സിന്റെ കാര്യത്തിലും സംവിധായകന് തെറ്റുപറ്റി. ജഗതി പകരം ജഗതി മാത്രം എന്ന് തെളിയിക്കുന്നതാണ് ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭാവം.സിനിമയില്‍ ജഗതി അഭിനയിക്കുന്നുണ്ടെങ്കിലും, ശബ്ദം മറ്റാരുടെതാണെന്നു വ്യക്തമാകും. കേരളത്തില്‍ ജഗതിയുടെ ശബ്ദം അനുകരിക്കുന്നവരില്‍ മിടുക്കന്മാരെ ഉപയോഗിച്ച് ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നുവെങ്കില്‍, ആ കഥാപാത്രം ഇതിലും മികച്ചതാകുമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ പത്മകുമാര്‍ ശ്രദ്ധിക്കാത്ത വലിയൊരു പിഴവാണ് ഇത്. മികച്ച അഭിനേതാക്കളും, മനോജ്‌ പിള്ള എന്ന ചായഗ്രാഹകാനും, സംജത് എന്ന ചിത്രസന്നിവേശകനും അവരവരുടെ പ്രവര്‍ത്തന മേഘലകളില്‍ മികവു പുലര്‍ത്തിയതിനാല്‍, എം.പത്മകുമാറിന് തരക്കേടില്ലാത്ത ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മനോജ്‌ പിള്ളയാണ് ഈ സിനിമയുടെ ചായാഗ്രാഹകന്‍. ത്രില്ലിംഗ് ആയ നിരവധി രംഗങ്ങളും, രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിലുള്ള ക്ലൈമാക്സ് രംഗങ്ങളും, "ആരാണ് നീ..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുമ്പോള്‍, ഗജമേളയും തൃശൂര്‍ പൂരത്തിന്റെ ദ്രിശ്യങ്ങളും സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്ത പോലെ അനുഭവപെട്ടു. സംജതാണ് സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ ഗജമേളയും തൃശൂര്‍ പൂരവും കാണിക്കുന്ന രംഗങ്ങള്‍ സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്തത് കല്ലുകടിയായി അനുഭവപെട്ടു. ഈ സിനിമയ്ക്ക് വേണ്ടി ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് പാട്ടുകളുടെ വരികള്‍ ചിട്ടപെടുത്തിയത്.  ഔസേപച്ചനാണ് സംഗീത സംവിധായകന്‍.. ആരാണ് നീ... എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. മറ്റെല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്.

അഭിനയം: എബവ് ആവറേജ് 
ജയറാം കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ഇതെങ്കിലും, ജഗതിയും നെടുമുടി വേണുവിനെയും പോലുള്ള മികച്ച താരങ്ങളുള്ള സിനിമയാണെങ്കിലും, ഈ സിനിമയിലെ താരം കിഷോറാണ്. അത്യുജ്വല അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ ജയപ്രകാശും സമുദ്രക്കനിയും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് ജയറാമാണ്. ജയറാം, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കിഷോര്‍, ജയപ്രകാശ്, സമുദ്രക്കനി, ടി.ജി.രവി, ജയരാജ്‌ വാര്യര്‍, ബാബു നമ്പൂതിരി, നന്ദു, അനില്‍ മുരളി, സന്തോഷ്‌, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ഷാജു, വി.കെ.ശ്രീരാമന്‍, ഹരിപ്രിയ, ശ്രീലത നമ്പൂതിരി, താര കല്യാണ്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ജയറാം, കിഷോര്‍, ജയപ്രകാശ് എന്നിവരുടെ അഭിനയം
2.ജയറാം-കിഷോര്‍ എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ 
3.ചായാഗ്രഹണം, ചിത്രസന്നിവേശം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.ജഗതിയുടെ ഡബ്ബിംഗ് 

തിരുവമ്പാടി തമ്പാന്‍ റിവ്യൂ: കഥയിലും അവതരണത്തിലും പുതുമയില്ലെങ്കിലും, ത്രസിപ്പിക്കുന്ന രംഗങ്ങളും അഭിനേതാക്കളുടെ മികവുറ്റ പ്രകടനവും തിരുവമ്പാടി തമ്പാനെ സ്ഥിരം ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യതസ്തമാക്കുന്നു. 

തിരുവമ്പാടി തമ്പാന്‍ റേറ്റിംഗ്: 4.60 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം:5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 14/30 [4.6/10]

സംവിധാനം: എം.പത്മകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: എസ്.സുരേഷ് ബാബു
നിര്‍മ്മാണം: അലക്സാണ്ടര്‍ ജോണ്‍
ബാനര്‍:: ജിനി സിനിമ
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: സംജത് 
വരികള്‍:: ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ഔസേപ്പച്ചന്‍

30 May 2012

ഹീറോ


സിനിമയ്ക്കുള്ളിലെ സിനിമ എന്ന പ്രമേയം സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക മലയാള സിനിമകളുടെയും കഥയായിരുന്നു എന്നതിനാല്‍, ഇത്തരത്തിലുള്ള പ്രമേയം പ്രേക്ഷകര്‍ക്ക്‌ ആവര്‍ത്തന വിരസത തോന്നിപ്പിക്കും എന്ന വസ്തുത മനസ്സിലാക്കാതെ നിര്‍മ്മിക്കപെട്ടിട്ടുള്ള എല്ലാ സിനിമകളും വന്‍പരാജയം നേരിടേണ്ടി വന്നവയാണ്. പുതിയ കഥകള്‍ ചര്‍ച്ചചെയ്യപെടുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു വിജയമാക്കികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്തതും കേട്ടുപഴകിയതുമായ ഒരു കഥ സിനിമയാക്കാന്‍ ശ്രമിച്ച് പരാജയപെട്ടവരുടെ കൂട്ടത്തില്‍, പുതിയമുഖം സിനിമയുടെ സംവിധായകന്‍ ദീപനും യുവ നടന്‍ പ്രിഥ്വിരാജും ഒന്നിച്ച സെവന്‍ ആര്‍ട്സിന്റെ ഹീറോ എന്ന സിനിമയും ഉള്‍പെടുന്നു. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച ഹീറോ എന്ന സിനിമയുടെ പ്രധാന കഥ എന്നത് സിനിമയ്ക്കുള്ളിലെ സിനിമയും, സിനിമയില്‍ നായകന്മാര്‍ക്ക് ഡ്യൂപ്പ് ആയി സംഘട്ടന രംഗങ്ങളിളൊക്കെ അഭിനയിക്കുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെയും ജീവിതവുമാണ്. ഈ സിനിമയിലെ നായകന്‍ ടാര്‍സന്‍ ആന്റണി എന്ന ഡ്യൂപ്പ് നടന്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ആദിത്യന്‍ എന്ന പ്രഗല്‍ബനായ സംവിധായകന്റെ സിനിമയില്‍ നായകനാകുന്നു. അതോടെ ആന്റണിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ടാര്‍സന്‍ ആന്റണിയായി പ്രിഥ്വിരാജും സംവിധായകന്‍ ആദിത്യനായി അനൂപ്‌ മേനോനും വേഷമിടുന്ന ഹീറോയില്‍ യാമി ഗൌതം എന്ന ഉത്തരേന്ത്യന്‍ നടി നായികയാകുന്നു. 

മലയാള സിനിമയില്‍ ഒരുകാലത്ത് എല്ലാ സിനിമകള്‍ക്കും സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരുന്ന ധര്‍മരാജന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ സാമ്പത്തിക നില മോശമാവുകയും, അതിനെ തുടര്‍ന്ന് പഴയ ശിഷ്യന്മാരെയെല്ലാം കാണുവാനും പുതിയ സിനിമയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കണം എന്ന അപേക്ഷിക്കുവാനും മാസ്റ്റര്‍ തീരുമാനിക്കുന്നു. പല ശിഷ്യന്മാരും കൈവിടുന്ന സമയത്ത്, മാസ്റ്ററുടെ രക്ഷ്ക്കായി എത്തുന്ന പ്രിയപ്പെട്ട ശിഷ്യനാണ് ടാര്‍സന്‍ ആന്റണി. ആദിത്യന്‍ സംവിധാനം ചെയുന്ന പുതിയ സിനിമയിലെ നായകന്‍ പ്രേമാനന്ദ് എന്ന സൂപ്പര്‍ സ്റ്റാറിനു ഡ്യൂപ്പ് ആയി സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുവാനാണ് ആന്റണി എത്തുന്നത്. ആന്റണിയുടെ അത്യുജ്വല പ്രകടനം പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവുകയും, സിനിമ ഹിറ്റ്‌ ആവുകയും, അതില്‍ അഭിനയിച്ച നായികയ്ക്ക് ആന്റണിയോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. നായികയെ ഏറെ നാളായി പ്രണയിക്കുന്ന സൂപ്പര്‍ സ്റാര്‍ പ്രമാനന്ദിനു ആന്റണിയുടെ വളര്‍ച്ചയില്‍ അസൂയ തോന്നുകയും അയാളോട് ശത്രുത തോന്നുകയും ചെയ്യുന്നു. പ്രേമാനന്ദ് നായനാകുന്ന ആദിത്യന്റെ അടുത്ത സിനിമയില്‍ നിന്നും ആന്റണിയെ ഒഴിവാക്കുവാന്‍ പ്രേമാനന്ദ് ആദിത്യനോട് ആവശ്യപെടുന്നു. പ്രമാനന്ദിന്റെ പെരുമാറ്റം ഇഷ്ടമാകാത്ത ആദിത്യന്‍ തന്റെ സിനിമയില്‍ നിന്നും പ്രമാനന്ദിനെ ഒഴിവാക്കി പകരം ആന്റണിയെ നായകനാക്കുകയും ചെയുന്നു. തുടര്‍ന്ന് ആന്റണിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഹീറോ എന്ന സിനിമയുടെ ക്ലൈമാക്സ്. സൂപ്പര്‍ സ്റ്റാര്‍ പ്രമാനന്ദനായി തമിഴ് നടന്‍ ശ്രീകാന്തും, ധര്‍മരാജന്‍ മാസ്റ്ററായി തലൈവാസല്‍ വിജയിയും അഭിനയിച്ചിരിക്കുന്നു. 
 


കഥ, തിരക്കഥ: മോശം 
പുതിയമുഖം എന്ന സിനിമയ്ക്ക് ശേഷം വിനോദ് ഗുരുവായൂര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ച ദീപന്റെ ഹീറോ, പ്രിഥ്വിരാജിന്റെ സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മോശം സിനിമയാണ്. മലയാള സിനിമ പ്രേക്ഷകര്‍ കണ്ടുമടുത്ത കഥയാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഇതേ പശ്ചാത്തലത്തില്‍, സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്ററുടെയും അയാളുടെ ശിഷ്യന്റെയും കഥപറയുന്ന ഈ സിനിമയില്‍, ഓരോ 20 മിനിറ്റിലും സംഘട്ടന രംഗങ്ങള്‍ കാണിക്കുന്നുണ്ട്. ഈ സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടി ഒരു കഥയുണ്ടാക്കിയത് പോലെ അനുഭവപെടുന്ന രംഗങ്ങളാണ് ഈ സിനിമയിലെത്. കണ്ടുമടുത്ത കഥയും കേട്ടുപഴകിയ സംഭാഷണങ്ങളും മാത്രമാണ് വിനോദ് എഴുതുയ ഹീറോ സിനിമയുടെ തിരക്കഥ. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പറയുവാന്‍ പോകുന്ന സംഭാഷണങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കനാവും. 200ല്‍ പരം ഉയരമുള്ള മലമുകളില്‍ നിന്ന് താഴേക്കു വീണ നായകന് പരുക്കുകളൊന്നും പറ്റാതെ രക്ഷപെട്ടത് പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹീറോ എന്ന സിനിമയുടെ പരാജയത്തോനു പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥയാണ്. 

സംവിധാനം: ബിലോ ആവറേജ് 
ലീഡര്‍, പുതിയമുഖം എന്നീ സിനിമകള്‍ക്ക്‌ ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹീറോ. പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഒരു ആക്ഷന്‍ സിനിമയായിരുന്നു പുതിയമുഖം. പുതിയമുഖത്തില്‍ നിന്ന് ഹീറോയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ദീപന്‍, സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ വരെ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കുത്തേറ്റ നായകന്റെ സുഹൃത്തിന് തൊട്ടടുത്ത രംഗത്തില്‍ പരുക്കുകള്‍ ഇല്ലാതെ കാണിക്കുകയും, അതിനടുത്ത രംഗങ്ങള്‍ മുതല്‍ കയ്യൊടിഞ്ഞ രീതിയില്‍ കാണിച്ചതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അണിയറപ്രവര്‍ത്തകര്‍ ഓര്‍ക്കുക. ഇത് പോലെ ഒട്ടനേകം കുഴപ്പങ്ങള്‍ ഹീറോ എന്ന ഈ സിനിമയില്‍ കാണുവാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ മാത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രേക്ഷകര്‍ കണ്ടുമടുത്ത ഒരു പ്രമേയം സിനിമയാക്കുവാന്‍ തീരുമാനിച്ച ദീപന്റെ ധൈര്യം അപാരം തന്നെ. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നല്ല സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള നിര്‍മ്മാണ കമ്പനിയായ സെവന്‍ ആര്‍ട്സ്, ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തിയത് എന്തെന്ന് മനസിലാകുനില്ല. 

സാങ്കേതികം: ബിലോ ആവറേജ്
ഈ സിനിമയുടെ ചായഗ്രഹകാന്‍ ഭരണി കെ. ധരന്‍ കുറെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തിലില്ല. സാംജത് ആണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് പ്രേക്ഷകരെ പരമാവധി ബോറടിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഷിബു ചക്രവര്‍ത്തിയും അനില്‍ പനച്ചൂരാനും എഴുതിയ വരികളുടെ അര്‍ഥം മനസിലാകണമെങ്കില്‍ പാട്ടുകളെല്ലാം മൂന്ന് നാല് തവണയെങ്കിലും കേള്‍ക്കണം. ഗോപി സുന്ദര്‍ നാളിതുവരെ സംഗീതം നല്‍കിയ ഏറ്റവും മോശം പാട്ടുകളാണ് ഈ സിനിമയിലെത്. കനല്‍ കണ്ണന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തിരക്കഥ രചന പോലെ ഈ സിനിമയിലെ സാങ്കേതിക വശങ്ങളും നിരശപെടുത്തുന്നു.

അഭിനയം: ആവറേജ് 
ദീപന്റെ ഹീറോ എന്ന സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രിഥ്വിരാജ്, ശ്രീകാന്ത്, അനൂപ്‌ മേനോന്‍, ബാല, തലൈവാസല്‍ വിജയ്‌, നെടുമുടി വേണു, നന്ദു, അരുണ്‍, ടിനി ടോം, അനൂപ്‌ ചന്ദ്രന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിക്ക്, ചാലി പാല, കിരണ്‍ രാജ്, ദിനേശ് പണിക്കര്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, യാമി ഗൌതം, സരയൂ, കെ.പി.എ.സി.ലളിത എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ടാര്‍സന്‍ ആന്റണിയുടെ വേഷം മോശമാക്കാതെ അവതരിപ്പിക്കുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു. സ്ഥിരം ശൈലിയിലുള്ള അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് അനൂപ്‌ മേനോനും, തലൈവാസല്‍ വിജയിയും, നെടുമുടി വേണും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. പക്ഷെ, വില്ലന്‍ റോളില്‍ അഭിനയിച്ച ശ്രീകാന്തിന്റെ അഭിനയം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. അതുപോലെ തന്നെ നായികയായി അഭിനയിച്ച യാമിയും മോശം പ്രകടനമാണ് നടത്തിയത്.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. തലൈവാസല്‍ വിജയ്‌, അനൂപ്‌ മേനോന്‍ എന്നിവരുടെ അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2 സംവിധാനം 
3.ആക്ഷന്‍ രംഗങ്ങള്‍
4.പാട്ടുകള്‍ 
5.ശ്രീകാന്ത്, യാമി ഗൌതം എന്നിവരുടെ അഭിനയം

 

ഹീറോ റിവ്യൂ: രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍, ഓരോ 20 മിനിറ്റിലും ആക്ഷന്‍ രംഗങ്ങള്‍ ഉള്പെടുത്തിയാലോ, നായകന്റെ ഹീറോയിസം കാണിക്കുവാന്‍ വേണ്ടി മസിലുകളുള്ള ശരീരം പ്രദര്‍ശിപ്പിച്ചലോ ഒരു സംവിധായകനും നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുണ്ടാക്കുവാന്‍ സാധിക്കുകയില്ല എന്നതിന്റെ തെളിവാണ് ദീപന്‍-പ്രിഥ്വിരാജ് ടീമിന്റെ ഹീറോ.

ഹീറോ റേറ്റിംഗ്: 2.80 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം:
2 / 5 [ബിലോ ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 8.5 / 30 [2.8 / 10]


സംവിധാനം: ദീപന്‍
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ജി.പി.വിജയകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: വിനോദ് ഗുരുവായൂര്‍
ചായാഗ്രഹണം: ഭരണി.കെ.ധരന്‍
ചിത്രസന്നിവേശം: സംജത്ത്
സംഘട്ടനം: കനല്‍ കണ്ണന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന്‍
സംഗീതം: ഗോപി സുന്ദര്‍
എഫക്ട്ട്സ്: മുരുകേഷ്
വിതരണം:
സെവന്‍ ആര്‍ട്സ് റിലീസ്