9 Jul 2011

ത്രീ കിങ്ങ്സ്

ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് കൃഷ്ണപുരം രാജ കൊട്ടാരത്തില്‍  നിന്നും ദേവിയുടെ സ്വര്‍ണ വിഗ്രഹം മോഷണം പോകുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണപുരം കൊട്ടാരത്തിലെ പിന്‍തലമുറക്കാരായ സഹോദരങ്ങളുടെ മക്കള്‍ ആ വിഗ്രഹം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. മേല്പറഞ്ഞ കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഈ സിനിമ കാണാത്ത ആളുകള്‍ വിചാരിക്കും ഈ സിനിമ വടക്കന്‍ വീരഗാഥയോ, ഉറുമിയോ പോലെ ഒരു ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയാണെന്ന്. എന്നാല്‍, ത്രീ കിങ്ങ്സ് എന്ന സിനിമ തികച്ചും വെത്യസ്ത പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മുഴുനീള ഹാസ്യചിത്രമാണ്. 

പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന വി.കെ.പ്രകാശ്‌ എന്ന സംവിധായകന്റെ 11-മത് സിനിമയാണ് ത്രീ കിങ്ങ്സ്. ഈ സിനിമയില്‍ , സഹോദരങ്ങളുടെ മക്കളായ മൂന്ന് യുവ രാജാക്കന്മാരായി രാമനുണ്ണി രാജാ [കുഞ്ചാക്കോ ബോബന്‍], ഭാസ്കരനനുണ്ണി രാജാ [ഇന്ദ്രജിത്ത്], ശങ്കരനുണ്ണി രാജാ  [ജയസുര്യ] എന്നിവരാണ് നഷ്ടപെട്ടുപോയ വിഗ്രഹത്തിനു വേണ്ടി മത്സരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ മൂവരും കടുത്ത പാരവെപ്പുമായി അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കുന്നു. അതിനോടപ്പം, മൂവരും സ്നേഹിക്കുന്ന പെണ്‍കുട്ടികളുടെ മുമ്പില്‍ ഓരോരുത്തരും പല വീരവാദങ്ങള്‍ പറഞ്ഞു നടക്കുന്നു. പണക്കാരനായ ഒരു ബിസിനെസ്സുകാരന്റെ[ജഗതി ശ്രീകുമാര്‍] മക്കള്‍ രഞ്ജു [ആന്‍ അഗസ്റ്റിന്‍], മഞ്ജു[കാതല്‍ സന്ധ്യ], അഞ്ചു[സംവൃത സുനില്‍] എന്നിവരെയാണ് ബദ്ധ ശത്രുക്കളായ ഇവര്‍ മൂവരും [റാം, ഭാസി, ശങ്കര്‍] യഥാക്രമം സ്നേഹിക്കുന്നത്. അങ്ങനെയിരിക്കെയാണ്, മൂവരും സ്വര്‍ണ വിഗ്രഹം ഇരിക്കുന്ന സ്ഥലം അറിയുന്നതും, അത് തേടി കണ്ടുപിടിക്കുവാന്‍ വേണ്ടി കാമുകിമാരോടോത്തു യാത്രതിരിക്കുന്നതും.തുടര്‍ന്ന് മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ത്രീ കിങ്ങ്സ് എന്ന സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ഗുലുമാല്‍ എന്ന സിനിമയുടെ തിരക്കഥ രചയ്താവ് വൈ.വീ.രാജേഷ്‌ ആണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയത്. ബാലരമയില്‍ വരുന്ന കഥകള്‍ പോലെ വിചിത്രമായ ഒന്നാണ് ഈ സിനിമയുടെ കഥ. എന്ത് കാരണം കൊണ്ടാണ് ഇങ്ങനൊരു കഥ രാജേഷും പ്രകാശും ചേര്‍ന്ന് തിരഞ്ഞെടുത്തത് എന്ന മനസിലാകുന്നില്ല. മോശം കഥയാണെങ്കിലും, തരക്കേടില്ലാത്ത തിരക്കഥ രൂപപെടുത്തിയെടുക്കാന്‍ രാജേഷിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ ഏറെക്കുറെ നന്നായിത്തന്നെ വന്നിട്ടുണ്ട് പല തമാശ രംഗങ്ങളും. മൂവരും തമ്മിലുള്ള പാരവെപ്പും, മോഷ്ട്ടിക്കാനായി ജഗതിയുടെ വീട്ടില്‍ കയറുന്ന രംഗങ്ങളെല്ലാം ചിരിയുണര്‍ത്തുന്നവയായിരുന്നു. ശ്രീ ശാന്തിനെയും, പ്രിഥ്വിരാജിനെയും, സുര്യയെയും, സീരിയല്‍ നടന്മാരെയും, സില്‍സില ഹരി ശങ്കറെയും ഒക്കെ കളിയാക്കിയതും നന്നായി. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ മൂവരും, കാമുകിമാരും വിഗ്രഹം അന്വേഷിചിറങ്ങുന്ന രംഗങ്ങള്‍ വളരെ മോശമായാണ് രാജേഷ്‌ എഴുതിയിരിക്കുന്നത്. ഒരു തമാശപോലും നന്നായില്ല എന്നുമാത്രമല്ല, അതുവരെ സിനിമയില്‍ കണ്ട തമാശകള്‍ പോലും മോശമായി തോന്നി. കുറെക്കൂടെ ശ്രദ്ധിച്ചു തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച മുഴുനീള ഹാസ്യ സിനിമകളുടെ ഗണത്തില്‍ പെടുത്തമായിരുന്നു. 

സംവിധാനം: ബിലോ ആവറേജ്
ഗുലുമാലിനു ശേഷം വീ.കെ.പ്രകാശ്‌ മലയാളത്തില്‍ സംവിധാനം ചെയുന്ന സിനിമയാണ് ത്രീ കിങ്ങ്സ്. ഒരു മുഴുനീള ഹാസ്യ സിനിമ എന്ന രീതിയിലാണ് ഈ സിനിമയെ അദ്ദേഹം സമീപിചിരിക്കുന്നതെങ്കിലും, 10 ലേറെ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനില്‍ നിന്നും കുറെക്കൂടെ പക്വതയാര്‍ന്ന സംവിധാന രീതിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. സിനിമയില്‍ പല രംഗങ്ങള്‍ കാണുമ്പോഴും, സംവിധായകന്‍ എന്നയാള്‍ ഉറങ്ങിപ്പോയോ എന്ന് തോന്നിപോകും. ഇതിലെ നടീനടന്മാരുടെ അഭിനയംപോലും ശ്രദ്ധിക്കാതെ വെറുതെ ഇരിക്കുകയായിരുന്നു എന്ന് തോന്നുന്നു വീ.കെ.പ്രകാശ്‌. തമാശ നല്ലവണ്ണം കൈകാര്യം ചെയുന്ന ഇന്ദ്രജിത്തിനെയും, ജയസുര്യയെയും, ജഗതിയെയും, സുരാജിനെയും, സലിം കുമാറിനെയും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ വീ.കെ.പ്രകാശ്‌ ശ്രമിച്ചത് പോലുമില്ല. 

സാങ്കേതികം: ആവറേജ് 
പല രംഗങ്ങളും അനിയോജ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ വേണുവിനു സാധിച്ചു. കഥയും, സംവിധാനവും മോശമാണെങ്കിലും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരെ വെറുപ്പിക്കാതെ നല്ല കളര്‍ഫുള്ളായി രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് വേണു വീണ്ടും അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചു. കുട്ടികള്‍ക്ക് ചിരിക്കാന്‍ വേണ്ടി കാര്‍ട്ടൂണ്‍ സിനിമകളിലെ പോലെയുള്ള രംഗങ്ങള്‍ ഒരുക്കാന്‍  സ്പെഷ്യല്‍ എഫ്ഫെക്ട്സ്  നല്‍ക്കിയ രാജേഷിനും സാധിച്ചു. ഈ സിനിമയിലെ "ചക്കരമാവിന്‍"... എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. മഹേഷ്‌ നാരായണനാണ് ചിത്രസംയോജനം.

അഭിനയം: ആവറേജ്
ജയസുര്യയും, ഇന്ദ്രജിത്തും നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്‍, കുഞ്ചാക്കോ ബോബനും, സംവൃതയും, സന്ധ്യയും മോശമാക്കാതെ അവര്‍ക്ക് പിന്തുണ നല്‍ക്കി. എന്നാല്‍ ആന്‍ അഗസ്റ്റിന്‍ എന്ന അഭിനയിത്രിയുടെ അഭിനയം പരിതാപകരം എന്ന പറയുന്നതില്‍ ഖേദമുണ്ട്. വളരെ മോശം പ്രകടനമാണ് ആന്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. ജഗതിയും, സുരാജും, സലിം കുമാറും, അശോകനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസുര്യ, ജഗതി ശ്രീകുമാര്‍, അശോകന്‍, ശ്രീജിത്ത്‌ രവി, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാമചന്ദ്രന്‍ എന്നിവരാണ് ത്രീ കിങ്ങ്സിലെ അഭിനേത്താക്കള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. സിനിമയുടെ ആദ്യ പകുതി
2. ഇന്ദ്രജിത്ത്- ജയസുര്യ-കുഞ്ചാക്കോ ബോബന്‍ പാരവെപ്പുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, സംവിധാനം
2.സിനിമയുടെ രണ്ടാം പകുതി
3.ആന്‍ അഗസ്റ്റിന്‍
4.നിലവാരമില്ലാത്ത തമാശകള്‍

ത്രീ കിങ്ങ്സ് റിവ്യൂ: കാര്‍ട്ടൂണ്‍ സിനിമകള്‍ ഇഷ്ടപെടുന്ന കൊച്ചു കുട്ടികള്‍ക്കും, ചിരിക്കാന്‍ വേണ്ടി തയ്യാറെടുത്തു സിനിമ കാണാന്‍ പോകുന്നവര്‍ക്കും ഇഷ്ടമായേക്കാം ത്രീ കിങ്ങ്സ്.

ത്രീ കിങ്ങ്സ് റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: വി.കെ.പ്രകാശ്‌
കഥ,തിരക്കഥ,സംഭാഷണം: വൈ.വി.രാജേഷ്‌
നിര്‍മ്മാണം: അബ്ദുല്‍ നാസര്‍ [ജീവന്‍]
ചായാഗ്രഹണം: വേണു
ചിത്രസംയോജനം: മഹേഷ്‌ നാരായണന്‍ 
സംഗീതം: ഔസേപ്പച്ചന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി, അനൂപ്‌ ശങ്കര്‍     

7 Jul 2011

വയലിന്‍

കുടുംബസദ്ദസുകളുടെ പ്രിയപ്പെട്ട സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്ത വയലിന്‍ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രണയവും, സംഗീതവുമാണ്. ആന്‍ഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആസിഫ് അലിയും, നിത്യ മേനോനുമാണ്. കയം എന്ന സിനിമയ്ക്ക് ശേഷം വിജു രാമചന്ദ്രന്‍ തിരക്കഥ രചിച്ച സിനിമയാണ് വയലിന്‍. എ.ഓ.പി.എല്‍. നിര്‍മ്മിച്ച വയലിന്‍ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് മനോജ്‌ പിള്ളയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകള്‍ കൂടാതെ, ഹിന്ദി സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിക്കാറുള്ള ആനന്ദ് രാജ് ആനന്ദ് വയലിന്‍ സിനിമയിലെ ഒരു പാട്ടിനു വേണ്ടി സംഗീതം നല്ക്കിയിട്ടുണ്ട്.

ആന്‍ഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഏഞ്ചല്‍ [ നിത്യ മേനോന്‍ ] താമസിക്കുന്നത് ഫോര്‍ട്ട്‌ കൊച്ചിയിലെ റോസ് വില്ലയിലാണ്. മുന്‍കോപിയും, പുരുഷവിദ്വെഷിയുമായ അവള്‍ താമസിക്കുന്നത് മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെയാണ്. കേക്കുകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ഇവരുടെ തൊഴില്‍. ഒരിക്കല്, ഇവര്‍ താമസിക്കുന്ന റോസ് വില്ലയുടെ ഒരു ഭാഗത്ത് താമസിക്കുന്നതിനായി ഇടുക്കിയില്‍ നിന്നും എബി [ആസിഫ് അലി] വരുന്നു. എബിയുടെ വരവ് ഇഷ്ടമാകാത്ത ഏഞ്ചല്‍, എബിയുമായി ആദ്യമൊക്കെ ഉടക്കിലാണെങ്കിലും, പിന്നീട് എബിയുടെ വയലിന്‍ വായന ഇഷ്ടമാകുമ്പോള്‍ എബിയോടുള്ള ദേഷ്യമെല്ലാം മാറുകയും, അവര്‍ തമ്മിലുള്ള സൗഹൃദം ഉടലെടുക്കുകയും ചെയ്യുന്നു. ആ സൗഹൃദം വളര്‍ന്നു പ്രണയത്തിലെത്തുന്നു. പക്ഷെ, എബിയുടെ വരവും, റോസ് വില്ലയിലുള്ള താമസം ചില ആളുകള്‍ക്ക് ഇഷ്ടമാകുന്നില്ല. ആ ഇഷ്ടക്കേട് വളര്‍ന്നു വലിയ വഴക്കിലും, പ്രതികാരത്തിലും എത്തുന്നു. ഈ പ്രശനങ്ങളൊക്കെ ധൈര്യത്തോടെ നേരിടുകയാണ് ഏഞ്ചല്‍ , കൂടെ എബിയും. അങ്ങനെയിരിക്കെ, അവരുടെ ജീവിതത്തില്‍ അവിചാരിതമായി ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. എന്താണ് ഏഞ്ചലിന്റെയും, എബിയുടെയും ജീവിതത്തില്‍ ഉണ്ടായത്? എങ്ങനെയാണ് അവര്‍ അതെല്ലാം തരണം ചെയ്യുന്നത് എന്നതാണ് സിബി മലയിലിന്റെ വയലിന്‍ എന്ന സിനിമയുടെ കഥ. 

തിരക്കഥ: ബിലോ ആവറേജ്
നവാഗത തിരക്കഥ രചയ്താക്കളെല്ലാം പുതുമ നിറഞ്ഞ കഥകളും തിരക്കഥകളും സിനിമയാക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ വിജു രാമചന്ദ്രന്‍ എഴുതിയ വയലിന്‍ എന്ന സിനിമയില്‍ കണ്ടുമടുത്ത കഥയും,  കഥാപാത്രങ്ങളും, സംഭാഷങ്ങളും ധാരാളമുണ്ട്. നിത്യ മേനോന്‍ അവതരിപ്പിച്ച ഏഞ്ചല്‍ എന്ന കഥാപാത്രം മലയാള സിനിമയില്‍ മഞ്ജു
വാര്യരും, മീര ജാസ്മിനും ഒരുപാട് സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ, എബിയുടെ നിഷ്കളംഗമായ നായക കഥാപാത്രവും ദിലീപിന്റെയും, ജയറാമിന്റെയും രൂപത്തില്‍ കണ്ടിട്ടുണ്ട്. വയലിന്‍ സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന സംഭാഷങ്ങളടക്കം മുമ്പ് കണ്ടിട്ടുള്ളതാണ്. വിജു രാമചന്ദ്രന്റെ കഴിവുകേടാണ് ഈ സിനിമയെ ഈ നിലവാരത്തില്‍ എത്തിച്ചത്.

സംവിധാനം: ആവറേജ്
സിബി മലയിലിനെ
പോലെ ഇത്രയും പരിചയ സമ്പത്തുള്ള ഒരു സംവിധായകന്‍ ഈ തിരക്കഥ സിനിമയാക്കാന്‍ തയ്യാറായത് അത്ഭുതമായി തോന്നുന്നു. എങ്കിലും, ഒരു ബിലോ ആവറേജ് തിരക്കഥ മോശമല്ലാത്ത രീതിയില്‍ കണ്ടിരിക്കാവുന്ന തരത്തിലാക്കിയത് സിബി മലയിലിന്റെ സംവിധാന മികവു തന്നെ. പുതുമകളില്ലെങ്കിലും സിനിമയുടെ അവസാനമുള്ള രംഗങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ സിബി മലയിലിന് സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ്
ഫോര്‍ട്ട്‌ കൊച്ചിയുടെ മനോഹാരിത ഒപ്പിയെടുക്കാന്‍ മനോജ്‌ പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്. നല്ല വിഷ്വല്‍സ് ഉള്ളതുകൊണ്ട് കണ്ടുമടുത്ത രംഗങ്ങളാണെങ്കിലും  ഈ സിനിമ ബോറടിപ്പിക്കാത്ത മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട് സിബിക്കും കൂട്ടര്‍ക്കും. സംഗീത സാന്ദ്രമായ പ്രണയകഥയില്‍ നിന്നും ഇതിലും മികച്ച പാട്ടുകളാണ് പ്രതീക്ഷിച്ചത്. എങ്കിലും, ബിജി ബാല്‍ ഒരുക്കിയ "ഹിമകണം" എന്ന പാട്ട് നന്നായിരുന്നു. അതുപോലെ തന്നെ ആനന്ദ് രാജ് ആനന്ദ് ഈണമിട്ട "എന്റെ മോഹങ്ങളെല്ലാം" എന്ന പാട്ടും നല്ലതായിരുന്നു. ബിജിബാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്ലരീതിയില്‍ ഗുണം ചെയ്ത്തിട്ടുണ്ട്. 


അഭിനയം: ആവറേജ്
ആസിഫ് അലിയും, നിത്യ മേനോനും തരക്കേടില്ലാത്ത അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം, ലക്ഷ്മി രാമകൃഷ്ണനും, വിജയരാഘവനും, നെടുമുടി വേണുവും, ജനാര്‍ദനനും, ചെമ്പില്‍ അശോകനുമെല്ലാം നല്ല പിന്തുണ നല്ക്കിയിട്ടുണ്ട് നായകനും നായികയ്ക്കും. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം എബിയുടെ സുഹൃത്തിന്റെ വേഷത്തിലെത്തിയ അഭിഷേകിന്റെതാണ്. അപൂര്‍വ രാഗത്തിലൂടെ സിനിമയില്‍ വന്ന അഭിഷേക് മികച്ച അഭിനേതാവ് ആകുമെന്ന്
യാതൊരു സംശയവുമില്ല. ഇവര്‍ക്കൊപ്പം, റീന ബഷീര്‍, ശ്രീജിത്ത്‌ രവി, അനില്‍ മുരളി എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. സംവിധാനം
2. ചായാഗ്രഹണം, പാട്ടുകള്‍ 
3. ആസിഫ് അലി, നിത്യ മേനോന്‍
    

സിനിമയുടെ മൈനസ് പോയിന്റ്സ്
1. പുതുമയില്ലാത്ത കഥ
2. കണ്ടുമടുത്ത കഥ സന്ദര്‍ഭങ്ങള്‍
3. തിരക്കഥ


വയലിന്‍ റിവ്യൂ: സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള സിബി മലയിലിന്റെ ഈ വയലിനില്‍,  സംഗീത സാന്ദ്രമായ പ്രണയ രംഗങ്ങളോ, പ്രണയത്തിനു അനിയോജ്യമായ സംഗീതമോ ഇല്ല. 

വയലിന്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]    

സംവിധാനം: സിബി മലയില്‍
കഥ,തിരക്കഥ,സംഭാഷണം: വിജു രാമചന്ദ്രന്‍
നിര്‍മ്മാണം: എ.ഓ.പി.എല്‍ 
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: ബിജിബാല്‍, ആനന്ദ്‌ രാജ് ആനന്ദ്

30 Jun 2011

ബോംബെ മാര്‍ച്ച്‌ 12

അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ബാബു ജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബോംബെ മാര്‍ച്ച്‌ 12. മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി നായകനാകുന്ന ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം 1993-ല്‍ ബോംബെയില്‍ നടന്ന സ്പോടനങ്ങളും, അതിനെ തുടര്‍ന്ന് കുറെ നിരപരാധികളായ മനുഷ്യരെ തീവ്രവാദികളായി തെറ്റുധരിക്കുകയും, അവരും,അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന യാതനകളുമാണ്.
റെഡ് റോസ് ക്രിയെഷന്സിനു വേണ്ടി ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച ഈ സിനിമയില്‍ സനാതന ഭട്ട്, സമീര്‍ എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി ഒരു അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

ബോംബെയില്‍ നടന്ന സ്പോടനങ്ങള്‍ നിരപരാധിയായ ഷാജഹാന്‍ [ ഉണ്ണി മുകുന്ദന്‍ ] എന്ന വ്യെക്തിയുടെയും, അയാളുടെ കുടുംബംഗങ്ങളുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അലപുഴയില്‍ ജീവിക്കുന്ന മുക്രിയുടെ മകനാണ് ഷാജഹാന്‍.പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബോംബെയില്‍ എത്തുന്ന ഷാജഹാന്‍ തീവ്രവാദികളുടെ കൈയ്യില്‍ അകപെടുന്നു. അയാളെ, അവര്‍ എല്ലാരും ചേര്‍ന്ന് തീവ്രവാദിയാക്കി മാറ്റുന്നു. പിന്നീട് ഒളിവിലാകുന്ന ഷാജഹാന്‍ സനാതന ഭട്ട് എന്ന പൂജാരിയെ പരിച്ചയപെടുന്നു. കുറെ ദിവസങ്ങള്‍ക്കു ശേഷം, പോലിസ് വെടിവെപ്പില്‍ ഷാജഹാന്‍ കൊല്ലപെടുന്നു. അതിന് സനാതന ഭട്ട് അയാള്‍ പോലുമറിയാത്ത കാരണക്കരനാകുന്നു. ആ സംഭവത്തിന്‌ ശേഷം, കുറ്റബോധം കാരണം സനാതന ഭട്ട് മതപരിവര്‍ത്തനം നടത്തി സമീറായി മാറുന്നു. അങ്ങനെ, സമീര്‍ ഷാജഹാന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കുന്നു.കുറെ നാളുകള്‍ക്കു ശേഷം, തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ശക്തമാകുന്നത് തടയാന്‍ വേണ്ടി നടത്തുന്ന അന്വേഷണത്തില്‍ പോലിസ് സമീറിനെ കാണുകയും, സമീറിനെ സംശയിക്കുകയും ചെയ്യുന്നു. അങ്ങനെ, അയാള്‍ സമീര്‍ അല്ലെന്നും, സനാതന ഭട്ട് ആണെന്നും തെളിയുന്നു. ഷാജഹാന്റെ മരണത്തിനു അയാള്‍ ഉത്തരവാദിയാണെന്ന് അറിയുന്ന ഭാര്യയും, വീട്ടുകാരും സമീറിനെ വെറുക്കുന്നു. പിന്നീട്, സമീറിന് 9 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നു. ഒരു മതവിഭാഗത്തില്‍ വിശ്വസിച്ചു ജീവിക്കുന്നയാളുകള്‍ മാത്രം തീവ്രവാദികളാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു രാജ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന സന്ദേശമാണ് ഈ സിനിമയിലൂടെ ബാബു ജനാര്‍ദനന്‍ നല്‍ക്കുന്നത്.

തിരക്കഥ റേറ്റിംഗ്: ആവറേജ്
പത്തുവര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഒരു തിരക്കഥ രചയ്താവില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരക്കഥ രചനയാണ് ഈ സിനിമയില്‍ അദ്ദേഹം സ്വീകരിച്ചത്. സിനിമ കാണുന്ന പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കും വിധം കഥ വളചൊടിചിരിക്കുന്നത്  എന്തിനാണ് എന്ന മനസിലാകുന്നില്ല. സിനിമയുടെ ആദ്യപകുതി ഇഴഞ്ഞാണ് നീങ്ങുന്നത്‌ എന്നത് ഈ സിനിമയുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. 93ലും, 98ലും, 2002 ലും, 2007 ലും സംഭവിക്കുന്ന കാര്യങ്ങള്‍ കാണിക്കുമ്പോള്‍ അത് മനസിലാക്കിയെടുക്കാനും, കഥയുമായി ബന്ധപെടുത്താനും പ്രേക്ഷകര്‍ ഏറെ വിഷമിക്കുന്നുണ്ട്. കണ്ടുമടുത്തതാണെങ്കിലും തീവ്രവാദം എന്ന പ്രമേയം എന്നും ശക്തമായ ഒന്നാണ്. അത് തിരഞ്ഞെടുത്തു സിനിമയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളായത് കൊണ്ട് ഈ സിനിമയുടെ തിരക്കഥ ഒരു ശരാശരി നിലവാരത്തില്‍ അവസാനിച്ചു. 


സംവിധാനം റേറ്റിംഗ്: ബിലോ ആവറേജ്
നല്ല തിരക്കഥ രചയ്താക്കള്‍ സിനിമ സംവിധാനം ചെയ്‌താല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ നമ്മള്‍ ഇതിനു മുമ്പും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. അതെ പ്രശ്നങ്ങളാണ് ഈ സിനിമയെയും ബാധിച്ചിരിക്കുന്നത്. നല്ലൊരു സംവിധായകന്‍ ഈ സിനിമ സംവിധാനം ചെയ്തിരുന്നെങ്കില്‍ എത്രയും കുഴപ്പങ്ങള്‍ ഉണ്ടാകില്ലായിരുന്നു. എങ്കിലും, കണ്ടിരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്തിട്ടുണ്ട് ബാബു ജനാര്‍ദനന്‍.


സാങ്കേതികം റേറ്റിംഗ്: ആവറേജ്
വിപിന്‍ മോഹന്റെ ചായഗ്രഹണമോ, വിജയ്‌ ശങ്കറിന്റെ ചിത്രസംയോജനമോ ഈ സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്തില്ല. പുതുമുഖ സംഗീത സംവിധായകന്‍ അഫ്സല്‍ ഒരുക്കിയ പാട്ടുകള്‍ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്. സോനു നിഗം, ഗണേഷ് സുന്ദരം എന്നിവര്‍ ആലപിച്ച "ചക്കരമാവിന്‍..." എന്ന പാട്ടും, എം.ജി.ശ്രീകുമാര്‍ ആലപിച്ച "ഓണവില്ലും..." എന്ന പാട്ടും മനോഹരമായിട്ടുണ്ട്. പട്ടണം റഷീദിന്റെ മേയിക്കപ് ഈ സിനിമയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയായത്‌ കൊണ്ട് പല കഥപാത്രങ്ങള്‍ക്കും വേഷത്തിലും, മേയിക്കപിലും വ്യെത്യാസം ആവശ്യമാണ്‌. പക്ഷെ, റോമയുടെ കഥാപാത്രത്തിനും, മറ്റുചില കഥാപാത്രങ്ങള്‍ക്കും യാതൊരു വെത്യാസവും സിനിമയില്‍ കണ്ടില്ല എന്നത് മേയിക്കപ് മോശമായത് കൊണ്ടാണ്.  


അഭിനയം റേറ്റിംഗ്: ഗുഡ്
മമ്മൂട്ടിയും, റോമയും, സാദിക്കും, ശ്രീരാമനും ഉള്‍പ്പടെ എല്ലാ അഭിനെത്തക്കളും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിക്ക് ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെത്. പുതുമുഖം ഉണ്ണി മുകുന്ദന്‍ നല്ല പ്രകടനമാണ് ആദ്യ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ലാല്‍, സാദിക്ക്, ശ്രീരാമന്‍, കൊച്ചു പ്രേമന്‍, അരുണ്‍, സുധീര്‍ കരമന, മണികണ്ടന്‍, ഇര്‍ഷാദ്, അ
നില്‍ മുരളി, റോമ, ശാരി, സീമ.ജി.നായര്‍ എന്നിവരാണ്‌ അഭിനയിച്ചിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. മമ്മൂട്ടിയുടെ അഭിനയം
2. പ്രമേയം,കഥ
3. പാട്ടുകള്‍ 
4. സിനിമയുടെ രണ്ടാം പകുതി 


സിനിമയുടെ മൈനസ് പോയിന്റ്സ്
1. മനസിലാക്കാന്‍ പ്രയാസമുള്ള രീതിയില്‍ എഴുതിയ തിരക്കഥ.
2. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. 
3. മമ്മൂട്ടി - റോമ താരജോടി.
4. മേയിക്കപ് 


ബോംബെ മാര്‍ച്ച്‌ 12  റിവ്യൂ: ആയിരം അപരാധികള്‍ രക്ഷപെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന നിയമമുള്ള ഇന്ത്യയില്‍ ...ഒരു മതവിഭാഗത്തില്‍ വിശ്വസിച്ചു ജീവികുന്നയാളുകളെ മാത്രം തീവ്രവാദികളാണെന്നു  തെറ്റുധരിക്കുകയും, അവര്‍  ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു എന്ന സന്ദേശം നല്‍കുന്ന ഒരു സിനിമ.   

ബോംബെ മാര്‍ച്ച്‌ 12 റേറ്റിംഗ്: ആവറേജ് [ 2.5 / 5 ] 

രചന, സംവിധാനം: ബാബു ജനാര്‍ദനന്‍
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ചായാഗ്രഹണം: വിപിന്‍ മോഹന്‍
ചിത്രസംയോജനം: വിജയ്‌ ശങ്കര്‍
സംഗീതം: അഫ്സല്‍ യുസഫ്
വരികള്‍: റഫീക്ക് അഹമ്മദ്‌
മേയിക്കപ്: പട്ടണം റഷീദ്

26 Jun 2011

ആദാമിന്റെ മകന്‍ അബു

ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും  നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ് സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു. ദേശീയ തലത്തില്‍ ഏറ്റവും നല്ല സിനിമ, നല്ല നടന്‍[സലിം കുമാര്‍], നല്ല ചായാഗ്രഹണം[മധു അമ്പാട്ട്], നല്ല പശ്ചാത്തല സംഗീതം[ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി] എന്നിവയാണ് ഈ സിനിമയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍. ഈ അംഗീകാരങ്ങള്‍ കൂടാതെ സംസ്ഥാന തലത്തില്‍ നല്ല സിനിമ, നല്ല നടന്‍, നല്ല പശ്ചാത്തല സംഗീതം, നല്ല തിരക്കഥ[സലിം അഹമ്മദ്‌] എന്നീ  പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചു. അല്ലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദും, അഷ്‌റഫ്‌ ബേദിയും ചേര്‍ന്ന് നിര്‍മ്മിച്ച്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സലിം അഹമ്മദ്‌ തന്നെയാണ്. സംവിധായകന്റെ ജീവിത അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. തലശേരിക്കടുത്ത് കണ്ടകുന്ന് എന്ന കൊച്ചു ഗ്രാമത്തില്‍..., ഹജ്ജിനു പോകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന അബുവിന്റെയും, ഭാര്യ ആയിഷുവിന്റെയും കഥയാണ് ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം അഹമ്മദ്‌ പറയുന്നത്

അത്തറ് കച്ചവടക്കാരനായ അബുവിന്റെ വര്‍ഷങ്ങളായ ആഗ്രഹമാണ് ഹജ്ജു ചെയ്യാനായി സൌദി അറേബിയയില്‍ പോകണമെന്ന്. അത്തറ് വിറ്റും, പശുവിന്റെ പാല് കറന്നു വിറ്റും ആണ് അബുവും ആയിഷയും ജീവിക്കുന്നത്.  ഇവരുടെ മകന്‍ സത്താര്‍ ഗള്‍ഫില്‍ ആണെങ്കിലും അയാള്‍ ഇതുവരെ ഈ വൃദ്ധദമ്പതികളെ കാണണോ അന്വേഷിക്കാനോ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, അബുവിനും മകനോട്‌ യാതൊരു അടുപ്പവും ഇല്ല.  നാളിതുവരെയുള്ള സംബാദ്യങ്ങളെല്ലാം സൂക്ഷിച്ചു വെച്ച്... അബുവും, ആയിഷയും ഹജ്ജിനു പോകാന്‍ പാസ്സ്പോര്‍ട്ട് എടുക്കുന്നു. വിമാന യാത്രയ്ക്കുള്ള ടിക്കറ്റിനും, അവിടത്തെ ചിലവിനുമൊക്കെയായി  ധാരാളം പണം ചെലവ് വരും എന്നറിയാവുന്ന അബുവും ആയിഷയും അവര്‍ മക്കളെപോലെ സ്നേഹിക്കുന്ന പശുവിനെ വിറ്റു വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നു. ഇനിയും പണം വേണം എന്നത് കൊണ്ട് അബു വീട്ടു മുറ്റത്തുള്ള പ്ലാവ് വിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ, യാത്രയ്ക്ക് മുമ്പുള്ള പൊരുത്തം നോക്കല്‍ ചടങ്ങുമായി സന്തോഷത്തില്‍ കഴിയുകയാണ് അബുവും, ആയിഷയും. പക്ഷെ, ചില കാരങ്ങങ്ങള്‍ കൊണ്ട് അബുവിന് പണം സ്വീകരിക്കാന്‍ പറ്റുന്നില്ല. അബുവിന്റെ ഹജ്ജിനു പോകാനുള്ള ആഗ്രഹം സഫലമാകുമോ? എന്ത് കാരണം കൊണ്ടാണ് അബു പണം സ്വീകരിക്കാത്തത്? മേല്പറഞ്ഞ രംഗങ്ങളെല്ലാം മനോഹരമായി തിരക്കഥയില്‍ ഉള്‍പെടുത്താന്‍ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

തിരക്കഥ: വെരി ഗുഡ്
ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട് മലയാള സിനിമ ചരിത്രത്തില്‍. പക്ഷെ, ആ സിനിമകള്‍ കാണുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് മനസിലാക്കാനും, ദഹിക്കാനും പ്രയാസമാണ്. ആദമിന്റെ മകന്‍ അബു എന്ന സിനിമയുടെ പ്രത്യേകത എന്നത് ഈ സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകും, മനസിലാകും എന്നത് തന്നെയാണ്. അത്രയ്ക്കും ലളിതമായ രീതിയിലാണ് ഈ സിനിമയെ സലിം അഹമ്മദ്‌ സമീപിച്ചിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥയില്‍ കഥയ്ക്ക്‌ ആവശ്യമില്ലാത്ത രംഗങ്ങളോ, സംഭാഷണങ്ങളോ ഒന്നുമില്ലാത്ത സത്യസന്ധമായിട്ടാണ് സലിം അഹമ്മദ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. മാതാപിതാകള്‍ക്ക് പ്രയോജനമില്ലാത്ത മക്കളെ..., വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന പൊള്ളയായി പ്ലാവുനോട് ഉപമിച്ചതും, കഥയുടെ അവസാനം...അബു പുതിയ ഒരു പ്ലാവിന്‍തൈ നടുന്നത്, മുമ്പോട്ടുള്ള ജീവിതത്തിലെ പുതിയ പ്രതീക്ഷകളുമായി ഉപമിച്ചതും മനോഹരമായി സിനിമയില്‍ വന്നിട്ടുണ്ട്. ഇങ്ങനെ ഒരു ആശയം ഉള്പെടുത്തിയത്തിനു സലിം അഹമ്മദിന് നന്ദി!. നട്ടലുല്ലൊരു തിരക്കഥയാണ് ഏതൊരു സിനിമയുടെയും അടിസ്ഥാനം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ സിനിമയുടെ വിജയം.


സംവിധാനം: ഗുഡ്
നവാഗത
സംവിധായകന്‍ ആണ് താനെന്നു തോന്നിക്കാത്ത വിധം നല്ല രീതിയില്‍ സംവിധാനം ചെയ്യാന്‍ സലിം അഹമ്മദിന് സാധിച്ചു. ഇങ്ങനെ ഒരു ആശയം തിരഞ്ഞെടുത്തു സംവിധാനം ചെയ്തതിനു സലിം അഹമ്മദിന് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയും ഇതു പോലത്തെ സിനിമകള്‍ ഉണ്ടാക്കാന്‍ സലീമിനു കഴിയട്ടെ.

സാങ്കേതികം: വെരി ഗുഡ്
മനോഹരങ്ങളായ ദ്രിശ്യങ്ങള്‍ ഒരുക്കി സംവിധായകന് എല്ലാവിധ പിന്തുണയും നല്‍ക്കിയ മധു അമ്പാട്ടിനും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയ ഐസക് തോമസിനും കൂടി അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. അംഗീകാരങ്ങള്‍ ലഭിച്ചില്ലെങ്കിലും മേയിക്കപ് മാന്‍ പട്ടണം റഷീദിന്റെ കഴിവ് തന്നെയാണ് സലിം കുമാറിനെ അബുവാക്കി മാറ്റി..., ഇത്രത്തോളം സ്ഥാനം പ്രേക്ഷക മനസ്സില്‍ നേടികൊടുത്തത്
.

അഭിനയം: വെരി ഗുഡ്
ഹാസ്യ നടന്‍ എന്ന നിലയില്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപെട്ടവനായ സലിം കുമാറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല വേഷമാണ് അബു.ഈ സിനിമയിലുടനീളം സലിം കുമാര്‍ അബുവായി ജീവിക്കുന്ന പോലെയാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. ഈ വേഷം മറ്റൊരു നടനും ഇത്ര മനോഹരമായി അഭിനയിച്ചു ഭലിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സലിം കുമാറിനെ അബുവാക്കി മാറ്റിയ മേയ്ക്കപ്പ് മാന്‍ പട്ടണം റഷീദ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ആയിഷയായി സറീന വഹാബും നന്നായിത്തന്നെ അഭിനയിച്ചു. ട്രാവല്‍ എജെന്റ് അഷറഫ് ആയി മുകേഷും, മരക്കച്ചവടക്കരനായ ജോണ്‍സണായി കലാഭവന്‍ മണിയും, ഹൈദര്‍ എന്ന ചായ കടക്കാരനായി സുരാജും, അയല്കാരനും സുഹൃത്തുമായ ഗോവിന്ദന്‍ മാഷായി നെടുമുടി വേണുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, തമ്പി ആന്റണി, റോസ്‌ലിന്‍, ശശി കലിംഗ, ടീ.എസ്.രാജു എന്നിവരുമുണ്ട് ഈ സിനിമയില്‍. കുറെ നാളുകള്‍ക്കു ശേഷം സുരാജിനെയും, കലാഭവന്‍ മണിയെയുമൊക്കെ നല്ല കഥാപാത്രങ്ങള്‍ സ്വീകരിച്ചു അഭിനയിക്കുനത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 . പ്രമേയത്തിലും, കഥയിലുമുള്ള പുതുമ.
2 . സലിം കുമാറിന്റെ അഭിനയം
3 . തിരക്കഥയിലുള്ള ലാളിത്യം.
4 . സിനിമയുടെ സാങ്കേതിക മികവ്

5 . സംവിധാന ശൈലി

ആദാമിന്റെ മകന്‍ അബു റിവ്യൂ : നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ആദാമിന്റെ മകന്‍ അബു. മലയാളത്തില്‍ നല്ല സിനിമകള്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് സിനിമ. ആദാമിന്റെ മകന്‍ അബു എന്ന സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍!

ആദാമിന്റെ മകന്‍ അബു റേറ്റിംഗ്: വളരെ നല്ല സിനിമ [ 4.5 / 5 ]

രചന, സംവിധാനം: സലിം അഹമ്മദ്‌
നിര്‍മ്മാണം: അഷ്‌റഫ്‌ ബേദി, സലിം അഹമ്മദ്‌
വിതരണം: ലാഫിംഗ് വില്ല[സലിം കുമാര്‍]
ചായാഗ്രഹണം: മധു അമ്പാട്ട്
മേയിക്കപ്: പട്ടണം റഷീദ്
സംഗീതം: രമേശ്‌ നാരായണന്‍
പശ്ചാത്തല സംഗീതം: ഐസക് തോമസ്‌

18 Jun 2011

രതിനിര്‍വ്വേദം

അതുല്യ പ്രതിഭകളായ മണ്‍മറഞ്ഞുപോയ പത്മരാജനും, ഭരതനും തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് രതിനിര്‍വ്വേദം. 25 വയസ്സുള്ള രതി എന്ന യുവതിയോട് 16 വയസ്സുള്ള കൌമാരക്കാരനായ പപ്പുവിന് തോന്നുന്ന സ്നേഹത്തിന്റെയും മോഹത്തിന്റെയും കഥയാണ് രതിനിര്‍വ്വേദം. രതി ചേച്ചിയായി ജയഭാരതിയും, പപ്പുവായി കൃഷ്ണചന്ദ്രനുമാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വര്‍ഷങ്ങള്‍ക്കു ശേഷം... പത്മരാജന്റെ തിരക്കഥയെ അടിസ്ഥാനമാക്കി...രേവതി കലമന്ദിറിന്റെ ബാനറില്‍... ടി.കെ.രാജീവ് കുമാര്‍ സംവിധാനത്തില്‍... പപ്പുവും, രതി ചേച്ചിയും പുതിയ രതിനിര്‍വ്വേദത്തിലൂടെ പുനര്‍ജനിച്ചിരിക്കുന്നു. പുതിയ രതിനിര്‍വ്വേദത്തില്‍‍ രതി ചേച്ചിയായി ശ്വേത മേനോനും, പപ്പുവായി പുതുമുഖം ശ്രീജിത്ത്‌ വിജയുമാണ് അഭിനയിച്ചിരിക്കുന്നത്.

സ്കൂള്‍ പഠനത്തിനു ശേഷമുള്ള ഒഴിവുകാലം ആഘോഷിക്കാനായി പപ്പു അവന്റെ അമ്മയുടെ കൂടെ...അമ്മയുടെ നാട്ടില്‍ എത്തുന്നു. അമ്മയുടെ വീടിനു തൊട്ടടുത്ത വീട്ടിലുള്ള രതി എന്ന യുവതിയുമായി പപ്പു സൗഹൃദത്തിലാകുന്നു. സര്‍പ്പദോഷം ഉള്ളതുകാരണം പ്രായമേറെയായിട്ടും രതി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അവിടത്തെ കുട്ടികളുമായും പപ്പുവിനോപ്പവും കളിച്ചും ചിരിച്ചും നടക്കലാണ് രതിയുടെ പ്രധാന ജോലി. രതിയുടെ പെരുമാറ്റവും പ്രകൃതവും കൊണ്ട് പപ്പുവിന് രതിയോടു സ്നേഹവും അതിലുപരി രതിയെ സ്വന്തമാക്കാനുള്ള മോഹവും തോന്നുന്നു. തുടര്‍ന്ന്..., പപ്പുവിന്റെയും രതിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് രതിനിര്‍വ്വേദം എന്ന സിനിമയുടെ കഥ.

തിരക്കഥ: എബവ് ആവറേജ്
പപ്പുവിന് രതി ചേച്ചിയോട് തോന്നിയ വികാരങ്ങള്‍, അങ്ങനെ തോന്നാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്നിവ മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് പത്മരാജന്‍. അന്നും ഇന്നും എന്നും പത്മരാജനെ അതുല്യ പ്രതിഭ എന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നതിന്റെ തെളിവാണ് ഈ സിനിമയുടെ തിരക്കഥ. പത്മരാജന്റെ മഹത്തായ സൃഷ്ടികളുടെ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ലെങ്കിലും, രതിനിര്‍വ്വേദം എന്ന സിനിമയ്ക്ക് പ്രണയത്തിന്റെ പുതിയൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുചെല്ലാന്‍ സാധിച്ചിട്ടുണ്ട്.
 

സംവിധാനം: ആവറേജ് 
പത്മരാജന്റെ തിരക്കഥയില്‍ ഒട്ടുംതന്നെ മാറ്റം വരുത്താതെയാണ് ടി.കെ.രാജീവ്കുമാര്‍ പുതിയ രതിനിര്‍വ്വേദം സംവിധാനം ചെയ്തിരിക്കുന്നത്. രതിനിര്‍വ്വേദം എന്ന സിനിമ  പഴയ കാലഘട്ടത്തിന്റെ സിനിമയാണ്. പുതിയ രതിനിര്‍വ്വേദം സിനിമയില്‍...തിരക്കഥയ്ക്ക് ഒട്ടും മാറ്റം വരുത്താതെ...അതെ തിരക്കഥ തന്നെ ഉപയോഗിച്ചാല്‍ പിന്നെ എന്തിനാണ് പുതിയ രതിനിര്‍വ്വേദം സിനിമ കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുന്നത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍...വര്‍ത്തമാനകാലവുമായി  യാതൊരു ബന്ധം പോലും തോന്നിയില്ല ടി.കെ.രാജിവ് കുമാറിന്റെ രതിനിര്‍വ്വേദം സിനിമയ്ക്ക്. ഭരതന്റെയോ പത്മരാജന്റെയോ സിനിമകള്‍ കാണുമ്പോള്‍ സിനിമയിലുടനീളം ഒരു ഭരതന്‍-പത്മരാജന്‍ കൈയൊപ്പ്‌ പതിഞ്ഞുകിടക്കും. ഈ സിനിമയില്‍ അത് കണ്ടില്ല. 
  
ചായാഗ്രഹണം - ചിത്രസംയോജനം: ഗുഡ്
മനോജ്‌ പിള്ളയുടെ ചായഗ്രഹണവും, അജിത്‌ നിര്‍വഹിച്ച ചിത്രസംയോജനവും പുതിയ രതിനിര്‍വ്വേദം സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്
. അഭിനന്ദനങള്‍! 

പാട്ടുകള്‍: ഗുഡ്
എം.ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത 100-മത് സിനിമയാണ് രതിനിര്‍വ്വേദം.നിഖില്‍ രാജ് ആലപിച്ച "നാട്ടുവഴിയിലെ" എന്ന തുടങ്ങുന്ന പാട്ടും, സുദീപ്കുമാര്‍ ആലപിച്ച "ചെമ്പകപ്പൂ" എന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ശ്രേയ ഘോഷാല്‍ ആലപിച്ച "കണ്ണോരം" എന്ന പാട്ടും, "മധുമാസം" എന്ന പാട്ടും നന്നായിത്തന്നെ വന്നിട്ടുണ്ട്.  മുരുകന്‍ കാട്ടകടയാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

അഭിനയം: ആവറേജ്
രതിയായി അഭിനയിച്ച ശ്വേത മേനോന്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ സിനിമയില്‍ പല രംഗങ്ങളിലും കുലീനയായ നാട്ടിന്‍പുറത്തെ യുവതി എന്നതിനേക്കാള്‍..., പൗരുഷ സ്വഭാവമുള്ള ഒരു സ്ത്രീയെപോലെയാണ് ശ്വേത മേനോനെ കാണുമ്പോള്‍ തോന്നുന്നത്. പപ്പുവായി അഭിനയിച്ച ശ്രീജിത്തും മോശമാക്കിയില്ല. കെ.പി.എ.സി.ലളിതയും, ഷമ്മി തിലകനും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ, മണിയന്‍പിള്ള രാജു, പക്രു[ഗിന്നസ് അജയന്‍], ശോഭ മോഹന്‍, മായ വിശ്വനാഥ് എന്നിവരും ഈ സിനിമയിലുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. കഥ-തിരക്കഥ
2. ക്ലൈമാക്സ്‌
3. ചായാഗ്രഹണം, പാട്ടുകള്‍
 
സിനിമയുടെ മൈനസ് പോയിന്റ്സ്
1. തിരക്കഥയോട് നീതിപുലര്‍താത്ത സംവിധാന രീതി.
2. അഭിനയം

രതിനിര്‍വ്വേദം റിവ്യൂ: പഴയ കാലഘട്ടത്തിന്റെ കഥയും കഥപശ്ചാത്തലവും ഇഷ്ടമാകുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു അനുഭവമായി തോന്നിയേക്കാം. പുതിയ തലമുറയിലുള്ള സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടമാകാനുള്ള സാധ്യതകള്‍ കുറവാണ്.

രതിനിര്‍വ്വേദം റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ] 

രചന: പത്മരാജന്‍
തിരക്കഥ മേല്‍നോട്ടം: വിനു എബ്രഹാം
സംവിധാനം: ടി.കെ.രാജീവ്കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ്
കുമാര്‍
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: അജിത്‌
വരികള്‍: മുരുകന്‍ കാട്ടാക്കട
സംഗീതം: എം.ജയചന്ദ്രന്‍