27 Nov 2011

നായിക

സിനിമ നടീനടന്മാരുടെ ജീവിതം സിനിമ കഥയാക്കിയാല്‍ അതെന്നും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീവിദ്യയുടെ കഥയുമായി രഞ്ജിത് തിരക്കഥ എന്ന സിനിമയൊരുക്കി. ആ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി വിജയിച്ച സിനിമയായിരുന്നു. രഞ്ജിത്തിനെ പോലെ തന്നെ മികവുറ്റ സംവിധയകാനായ ജയരാജ്നടി ഉര്‍വശി ശാരദയുമായി സാമ്യമുള്ള ഗ്രെയിസ് എന്ന പഴയകാല സിനിമ നടിയുടെ കഥയുമായി നായിക എന്ന സിനിമയുണ്ടാക്കി. ഗ്രെയിസ് എന്ന കഥപാത്രമായി ശാരദയാണ് അഭിനയിച്ചിരിക്കുന്നത്. ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെത്തിയ പത്മശ്രീ ജയറാമാണ് ഈ സിനിമയില്‍ നായക കഥാപാത്രമായ ആനന്ദ്‌ എന്ന സിനിമ നടനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ സത്യന്‍ എന്ന നടന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നതെങ്കിലും പ്രേംനസീറിന്റെ ഭാവചലനങ്ങലോടെയാണ്‌ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ഗ്രേയിസ് എന്ന പഴയകാല സിനിമ നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണവുമായി അലീന എത്തുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഗ്രെയിസിനെ കൂടുതല്‍ പരിച്ചയപെടുയും അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതോടെ അലീന ഗ്രെയിസിനെ കൂടുതല്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരനെ കണ്ടുപിടിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു അലീന. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ അവസാനിക്കുന്നത്. ദീദി ദാമോദരനാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. ദി ട്രെയിന്‍ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം നിര്‍വഹിച്ച നായികയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സിനി മുരുക്കുംപുഴയാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് ഈണം നല്ക്കിയത് എം.കെ.അര്‍ജുനനാണ്

കഥ - തിരക്കഥ: ബിലോ ആവറേജ്
പ്രശസ്ത തിരക്കഥ രചയ്താവായ ടി.ദാമോദരന്റെ പുത്രി ദീദി ദാമോദരനാണ് നായികയ്ക്ക് വേണ്ടി കഥയും,തിരക്കഥയും,സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പഴയകാല സിനിമ നടീനടന്മാരുടെ സിനിമ ജീവതത്തിലെ രീതികളും, സിനിമയുടെ ചിത്രീകരണ രീതികളെല്ലാം പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്നു. കേരള കഫേയിലെ മകള്‍ക്കും, ജയരാജിന്റെ തന്നെ സിനിമയായ ഗുല്‍മോഹറിന്റെയും തിരക്കഥ രചയ്താവായ ദീദി ദാമോദാരനില്‍ നിന്നും ഇതിലും മികച്ചതാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. മികവുറ്റ തിരക്കഥയാക്കാന്‍ സാധ്യതയുള്ള നല്ലൊരു കഥ ലഭിച്ചിട്ടും, അത് പൂര്‍ണമായും ഉപയോഗിക്കാത്തത് കൊണ്ട്, വെറുമൊരു ഡോകുമെന്ററി സിനിമ പോലെ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ സിനിമയിലെ പല രംഗങ്ങളും. കേന്ദ്ര കഥാപാത്രമായ ശാരദയുടെതുള്‍പ്പടെ മിക്ക കഥാപാത്രങ്ങളുടെയും അവതരണവും കഥാപാത്ര രൂപീകരണവും ഒക്കെ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ സിനിമ നന്നാവുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ തിരഞ്ഞെടുക്കുകയും, നല്ല അഭിനേതാക്കളെ കണ്ടെത്തി അവര്‍ക്ക് അനിയോജ്യമായ വേഷങ്ങള്‍ നല്‍ക്കുകയും ചെയ്തു. പക്ഷെ, തിരക്കഥയിലുള്ള പോരായ്മകള്‍ സംവിധാനത്തിലൂടെ പരിഹരിച്ചു ഹൃദയസ്പര്‍ശിയായ ഒരു സിനിമയുണ്ടാക്കുന്നതില്‍ ജയരാജ് പരാജയപെട്ടു. മഹത്തായ ഒരു സിനിമയാക്കാവുന്ന കഥയെ വെറും ഒരു ഡോകുമെന്ററി പോലെ ചിത്രീകരിച്ചത് എന്ത് കൊണ്ടാണ് എന്നറിയില്ല. മലയാളികളെന്നും ഇഷ്ടപെടുന്ന മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും എത്തിച്ചതിനു ജയരാജിന് നന്ദി!

സാങ്കേതികം: ആവറേജ്
നായിക എന്ന സിനിമ കാണുവാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം എന്നത് കസ്തൂരി മണക്കുന്നല്ലോ...എന്ന പഴയ സൂപ്പര്‍ ഹിറ്റ്‌ ഗാനവും, അതിന്റെ ചിത്രീകരണവും തന്നെ. ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ.അര്‍ജുനന്‍
ഈണമിട്ട ഈ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. പാട്ട് പോലെ തന്നെ ചിത്രീകരണവും മനോഹരമാക്കിയത് സിനു മുരുക്കുംപുഴ എന്ന ചായഗ്രഹനാണ്. സമീപകാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള ഏറ്റവും മോശം ചിത്രസന്നിവേശം ഈ സിനിമയിലേതാണ്. ഷോബിന്‍ സോമന്‍ എന്നയാളാണ് ഈ സിനിമയുടെ ചിത്രസന്നിവേശകന്‍. ചിത്രസന്നിവേശം ഒഴികെ ഈ സിനിമയിലുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
  
അഭിനയം: എബവ് ആവറേജ്
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നല്ല അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. പ്രേം നസീറെന്ന നടന്റെ ഭാവച്ചലനങ്ങള്‍ അവതരിപ്പിച്ച ജയറാമാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്. എടുത്തു പറയേണ്ട മറ്റൊരു മികച്ച പ്രകടനം ശാരദയുടെതാണ്. സിനിമയിലുടനീളം ഒരു മാനസിക രോഗിയായി മികച്ച അഭിനയമാണ് ശാരദ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, പഴകാല സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ അഭിനയിച്ച സിദ്ദിക്കും, ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ച പത്മപ്രിയയും നന്നായി. മമതയും, ജഗതിയും, സലിം കുമാറും, കെ.പി.എ.സി.ലളിതയും, സബിത ജയരാജുമെല്ലാം അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. ജയറാം, ശാരദ, പത്മപ്രിയ, മമ്ത, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കെ.പി.എ.സി.ലളിത, സുകുമാരി, സബിത ജയരാജ്, സരയൂ, ശശി കലിംഗ, വാവച്ചന്‍, ജോ എന്നിവരെ കൂടാതെ കുറെ പുതുമുഖ അഭിനേതാക്കളും ഉണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം- കഥ
2. കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍
3. പഴയ
കാല സിനിമകളിലെ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സംവിധാനം
 

നായിക റിവ്യൂ: ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്. 

നായിക റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ:
3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]

അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10 ]

സംവിധാനം: ജയരാജ്
നിര്‍മ്മാണം: തോമസ്‌ ബെഞ്ചമിന്‍
രചന: ദീദി ദാമോദരന്‍
ചായാഗ്രഹണം: സിന് മുരുക്കുംപുഴ
ചിത്രസന്നിവേശം: ഷോബിന്‍ സോമന്‍
വരികള്‍: ശ്രീകുമാരന്‍
തമ്പി
സംഗീതം: എം.കെ.അര്‍ജുനന്‍ 


15 Oct 2011

സാന്‍വിച്ച്

ലൈന്‍ ഓഫ് കളര്‍, സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ ബാനറുകള്‍ക്ക് വേണ്ടി എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച്‌, നവാഗതനായ എം.എസ്.മനു സംവിധാനം ചെയ്ത സിനിമയാണ് സാന്‍വിച്ച്. കുഞ്ചാക്കോ ബോബന്‍ നായകനായ സാന്‍വിച്ചില്‍ വാടമല്ലിയിലൂടെ സിനിമയിലെത്തിയ റിച്ച പാനായിയും, അനന്യയുമാണ് നായികമാര്‍. നവാഗതനായ രതീഷ്‌ സുകുമാരനാണ് ഈ സിനിമയുടെ തിരക്കഥയും, സംഭാഷണവും രചിച്ചത്. ഒരുപാട് ഊരാക്കുടുക്കുകളില്‍ അറിയാതെ അകപെടുന്ന നായക കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. അവസാനം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നായകന്‍ ബുദ്ധിപൂര്‍വ്വം രക്ഷപെടുന്നു. പ്രദീപ്‌ നായരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന സായി രാമചന്ദ്രന്‍ [ കുഞ്ചാക്കോ ബോബന്‍ ] ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി, അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്നിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയും, ആ അപകടത്തില്‍, അതില്‍ യാത്ര ചെയ്തിരുന്ന ഗുണ്ടാത്തലവന്‍ മരിക്കുകയും ചെയ്യുന്നു. ഇതൊരു അപകടമല്ലെന്നും ഗുണ്ടത്തലവന്റെ കൊല്ലാന്‍ വേണ്ടി തന്നെ സായി വണ്ടി കൊണ്ടിടിച്ചതാണെന്നും ഗുണ്ടയുടെ  അനിയനും സംഘവും കരുതുന്നു.അങ്ങനെ, സായിയോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍, മരിച്ച ഗുണ്ടയോട് ദേഷ്യമുള്ള ആണ്ടിപെട്ടി നായ്ക്കര്‍ [ സുരാജ് വെഞ്ഞാറമൂട് ] നടന്ന വിവരങ്ങളൊക്കെ അറിയുകയും, സായിയെ ഗുണ്ടകളില്‍ നിന്നും രക്ഷിക്കുവാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുണ്ടത്തലവനെ കൊല്ലുന്നയാള്‍ക്ക് മാത്രമേ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കയുള്ളു എന്ന തീരുമാനം എടുത്തിരുന്ന നായ്ക്കര്‍ സായിയെ തട്ടിക്കൊണ്ടു വരുകയും, സായിയെ കൊണ്ട് നായ്ക്കരുടെ മകളെ വിവാഹം കഴിപ്പിക്കുവാനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. നായ്ക്കരുടെ മകള്‍ കണ്മണിയ്ക്ക് [അനന്യ] സായിയെ ഇഷ്ടമാകുകയും, വിവാഹം കഴിക്കുവാന്‍ സമ്മതം മൂളുകയും ചെയ്യുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകള്‍ ശ്രുതിയുമായി [റിച്ച] വിവാഹം നിശ്ചയിച്ചിരിക്കുന്ന സായി ഇതിനെല്ലാം ഇടയില്‍ പെട്ട് കഷ്ടപ്പെടുകയും സാന്‍വിച്ച് പരുവത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന്, സായിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.


കഥ-തിരക്കഥ: മോശം

നവാഗതനായ രതീഷ്‌ സുകുമാരനാണ് സാന്‍വിച്ച് സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. പുതുമയുള്ള കഥകളുള്ള സിനിമകള്‍ മാത്രം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍, അവിശ്വസനീയമായ ഒരു കഥ തിരഞ്ഞെടുത്ത്, തമാശ എന്ന പേരില്‍ എന്തക്കയോ കോമാളിത്തരങ്ങള്‍ എഴുതിയാല്‍ തിരക്കഥയാകുകയില്ല എന്ന സത്യം രതീഷ്‌ മറന്നിരിക്കുന്നു. ഈ സിനിമയില്‍, കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രം ഉള്‍പ്പടെ എല്ലാ കഥാപാത്രങ്ങളും കണ്ടാല്‍, എച്ച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി ഓര്‍മ്മവരും. അത്രത്തോളം കൃത്രിമത്വം ആ കഥാപാത്രങ്ങള്‍ക്ക് അനുഭവപെട്ടു എന്നതാണ് സത്യം. ഒരു അന്തവും കുന്തവുമില്ലാതെ മുമ്പോട്ടുപോകുന്ന കഥാരീതിയും, തട്ടിക്കൂട്ട് തമാശകളും കുത്തിനിറച്ചു ഉണ്ടാക്കിയെടുത്ത ഒരു സിനിമ.


സംവിധാനം: മോശം
ഷാജി കൈലാസ്, ലെനിന്‍ രാജേന്ദ്രന്‍, എം.എസ്.വിജയന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് എം.എസ്. മനു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതരായ സംവിധായകരെല്ലാം മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പരിതാപകരമായ ഒരു കഥ തിരഞ്ഞെടുക്കുകയും, മോശമായി സംവിധാനം ചെയ്യുകയും ചെയ്തത് എം.എസ്.മനുവിന്റെ കഴിവുകേട് തന്നെയാണ്. ഈ സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാല്‍, സിനിമ എന്താണ് എന്ന് അറിയാത്ത ഒരാള്‍ സംവിധാനം ചെയ്‌താല്‍ ഇതിലും ഭേദമാകുമെന്നു തോന്നിപോയി. 


സാങ്കേതികം: ബിലോ ആവറേജ്
മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി എന്നിവരാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ രചിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ പിഷാരടിയാണ് സംഗീത സംവിധാനം. "പനിനീര്‍ ചെമ്പകങ്ങള്‍...", "ചെമ്പുള്ളി മാനെ...", "ശിവ ശംഭോ.." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ പനിനീര്‍ ചെമ്പകങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ മികച്ചതായിരുന്നു. ഈ പാട്ട് സിനിമയില്‍ മികച്ച രീതിയില്‍ ദ്രിശ്യവല്‍ക്കരിക്കുവാനും ചായഗ്രഹകാന്‍ പ്രദീപ്‌ നായര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. ഡോണ്‍മാക്സ് കമ്പനിയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത രീതിയിലുള്ള സാങ്കേതിക വശങ്ങളെങ്കിലും ഉള്ളതുകൊണ്ട് ഈ സിനിമ അരോചകമായി അനുഭവപെട്ടില്ല.

 
അഭിനയം: ബിലോ ആവറേജ്
കുഞ്ചാക്കോ ബോബന്‍, ലാലു അലെക്സ്, സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, വിജയകുമാര്‍, പി.ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ജയകൃഷ്ണന്‍, മനുരാജ്, പൂജപ്പുര രവി, കോട്ടയം നസീര്‍, ബിജു പപ്പന്‍, റിച്ച പാനായി, അനന്യ, ശാരി, സോണിയ, സുഭി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. അഭിനയ സാധ്യതകളൊന്നും ഇല്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലെല്ലാം. മോശമല്ലാത്ത രീതിയില്‍ സായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രമിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ കോമാളിത്തരങ്ങള്‍ മാത്രം കാണിച്ചു അഭിനയിച്ചിട്ടുള്ള സിനിമയാണ് സാന്‍വിച്ച്. അതുപോലെ തന്നെ, വില്ലനായി അഭിനയിച്ച വിജയകുമാറും, നായികയായി അഭിനയിച്ച റിച്ച പാനായിയും വളരെ മോശം അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.കുഞ്ചാക്കോ ബോബന്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:

1. അവിശ്വസനീയമായ കഥയും, തിരക്കഥയും 
2. സംവിധാനം
3. സുരാജും കൂട്ടരും നടത്തുന്ന കോമാളിത്തരങ്ങള്‍ 
4. തട്ടിക്കൂട്ട് തമാശകള്‍


സാന്‍വിച്ച് റിവ്യൂ: തട്ടിക്കൂട്ട് തമാശകളും അറുബോറന്‍ കഥ സന്ദര്‍ഭങ്ങളും ചേര്‍ത്തൊരുക്കിയ രുചിയില്ലാത്ത ഈ സാന്‍വിച്ച് പ്രേക്ഷകര്‍ ഒഴുവാക്കുന്നാതാവും ഭേദം. ശരാശരി നിലവാരത്തില്‍ പോലും സംവിധാനം ചെയ്യാതെ സിനിമയുണ്ടാക്കി പ്രേക്ഷകരെ പറ്റിക്കുന്ന കാലം കഴിഞ്ഞു എന്ന് എം.എസ്.മനുവും, രതീഷ്‌ സുകുമാരുനും മനസ്സിലാക്കുക! 


സാന്‍വിച്ച് റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1.5 / 10 [മോശം]
സംവിധാനം: 1.5 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2 / 5 [ബിലോ ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]


സംവിധാനം: എം.എസ്.മനു
നിര്‍മ്മാണം: എം.സി.അരുണ്‍, സുദീപ് കാരാട്ട്‌
തിരക്കഥ, സംഭാഷണം: രതീഷ്‌ സുകുമാരന്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍മാക്സ് 

സംഗീതം: ജയന്‍ പിഷാരടി വരികള്‍: മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി         

7 Oct 2011

ഇന്ത്യന്‍ റുപ്പി

ഉറുമിയ്ക്ക് ശേഷം ആഗസ്റ്റ്‌ സിനിമയ്ക്ക് വേണ്ടി പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ നിര്‍മ്മിച്ച്‌, പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഇന്ത്യന്‍ റുപ്പി. ജയപ്രകാശ് എന്ന സ്ഥല കച്ചവടക്കാരന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തിലകനാണ്. മലയാള സിനിമയിലെ മികച്ച അഭിനേതാവായ തിലകന് അച്ചുത മേനോന്‍ എന്ന ശക്തമായ കഥാപാത്രം നല്‍കി സിനിമയിലേക്ക് തിരിച്ചുകൊണ്ടു വന്ന സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. രഞ്ജിത്ത് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം സ്ഥല കച്ചവടവും, അതുമായി ബന്ധപെട്ടു കിടക്കുന്ന പണമിടപാടുകളുമാണ്. പണമുണ്ടാക്കാന്‍ വേണ്ടി കഷ്ടപെടുന്ന ജയപ്രകാശ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്ഥല കച്ചവടവും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, കുഴല്‍ പണവുമെല്ലാം ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നുണ്ട്. എസ്.കുമാറാണ് ചായാഗ്രഹണം.

കോഴിക്കോട് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാട് നടത്തുന്ന രായിന്‍ [മാമുക്കോയ], ജോയ് [ബിജു പപ്പന്‍] എന്നിവരുടെ കൂട്ടത്തില്‍ കൂടി സ്ഥല കച്ചവടം നടത്തി ചെറിയ ലാഭങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നവരാണ് ജെ.പി. എന്ന ജയപ്രകാശും[പ്രിഥ്വിരാജ്], ഹമീദും[ടിനി ടോം]. സ്ഥല കച്ചവടത്തില്‍ വലിയ ലാഭങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രായിന്‍-ജോയ് എന്നിവര്‍ ജെ.പി യെയും, ഹമീദിനെയും ഒഴിവാക്കുന്നതിന്റെ അമര്‍ഷം അവര്‍ക്ക് രായിനോടും, ജോയിയോടും ഉണ്ട്. പക്ഷെ, വേറൊരു വരുമാന മാര്‍ഗമില്ലത്തതിനാല്‍ അവര്‍ അത് സഹിച്ചു ജീവിക്കുന്നു. ഒരിക്കല്‍, ജെ.പി യെ തേടി അച്ചുത മേനോന്‍[തിലകന്‍] അയാളുടെ സ്ഥലം കച്ചവടമാക്കാന്‍ വരുന്നു. അങ്ങനെ, സ്വതന്ത്രരായി സ്ഥല കച്ചവടം നടത്താന്‍ ആഗ്രഹിക്കുന്ന ജെ.പിയും, ഹമീദും  സന്തോഷിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ കച്ചവടം മുടങ്ങിപോവുകയും അച്ചുത മേനോനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കിവിടകയും ചെയ്യുന്നു. പെരുവഴിയിലായ അച്ചുത മേനോനെ ജെ.പി അയാളുടെ കൂടെ കൂട്ടുന്നു. അങ്ങനെയിരിക്കെ, ഗോള്‍ഡ്‌ പാപ്പന്‍ [ജഗതി ശ്രീകുമാര്‍] എന്ന പണക്കാരന്റെ സ്ഥലവും, ഷോപ്പിംഗ്‌ മാളും കച്ചവടമാക്കാനുള്ള അവസരം ജെ.പി യെ തേടി വരുന്നു. അച്ചുത മേനോന്റെ ബുദ്ധിയും, ജെ.പി യുടെ കഴിവും ഉപയോഗിച്ച് അവര്‍ ആ അവസരം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: വെരി ഗുഡ്
മികവുറ്റ സിനിമകളുടെ അടിസ്ഥാനം ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്ട്നെയും, ബാലമണിയും, പ്രാഞ്ചിയെട്ടനെയും സൃഷ്ട്ടിച്ച രചയ്താവില്‍ നിന്നും രൂപപെട്ട മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ് ജയപ്രകാശും, അച്ചുത മേനോനും. കാലിക പ്രസക്തിയുള്ള കഥയാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. ആ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ എച്ചുകെട്ടലുകളിലാതെ, സത്യസന്ദമായ രീതിയിലാണ് രഞ്ജിത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും, കഥാസന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും, കഥാപാത്ര രൂപികരണവും എല്ലാം ഇന്ത്യന്‍ റുപ്പി എന്ന സിനിമയെ രഞ്ജിത്തിന്റെ തന്നെ മികച്ച സൃഷ്ടികളില്‍ ഒന്നാക്കിമാറ്റുന്നു. ഈ സിനിമയില്‍ തിലകന്‍ അവതരിപ്പിക്കുന്ന അച്ചുത മേനോന്‍ എന്ന കഥാപാത്രം സ്ത്രീധനത്തെ കുറിച്ച് പറയുന്ന സംഭാഷണവും, ഈ സിനിമയിലെ ആ രംഗവും മനോഹരമായി ചിത്രീകരിക്കാന്‍ രഞ്ജിത്തിനു സാധിച്ചിട്ടുണ്ട്. പത്മരാജനും, ഭരതനും, ലോഹിതദാസിനും ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ് രഞ്ജിത്ത് എന്നതില്‍ ഒരു സംശയവുമില്ല.


സംവിധാനം: ഗുഡ്
മലയാള സിനിമയിലെ നടീനടന്മാര്‍ക്ക് വിലക്കുകള്‍ ഏര്‍പെടുത്തുന്ന ഈ കാലഘട്ടത്തില്‍, തിലകനെ പോലുള്ള മഹാനടന്മാരെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രഞ്ജിത്ത് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അതുപോലെ തന്നെ, പ്രിഥ്വിരാജിനും, ജഗതി ശ്രീകുമാറിനും, മാമുകോയയ്ക്കും, ടിനി ടോമിനും സമീപ കാലത്ത് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളാണ് ജയപ്രകാശും, ഗോള്‍ഡ്‌ പാപ്പാനും, രായിനും,
ഹമീദും. സംഭാവവിപുലമായ കഥയല്ല ഈ സിനിമയുടെതെങ്കിലും, ഒരു രംഗം പോലും ബോറാക്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു. ജെ.പി യുടെ കാമുകി ബീനയുടെ [റീമ കല്ലിങ്ങല്‍] കോളേജില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒത്തുകൂടല്‍ ചടങ്ങില്‍ ജയപ്രകാശ് ഒരു ഗാനം ആലപിക്കുനുണ്ട്. ഷഹബാസ് അമന്‍ ചിട്ടപെടുത്തിയ ഈ പാട്ട് കേള്‍ക്കാന്‍ മികച്ചതാണെങ്കിലും ഈ സിനിമയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു രംഗമാണിത്. ഈ ചെറിയ കുറവൊഴികെ, രഞ്ജിത്ത് എന്ന സംവിധായകന്റെ മറ്റു സിനിമകള്‍ പോലെ ഇന്ത്യന്‍ റുപ്പിയും മികച്ചതാകുന്നു.

സാങ്കേതികം: എബവ് ആവറേജ്
എസ്. കുമാറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മോശമല്ലാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കുമാറിന് സാധിച്ചു. രഞ്ജിത്ത് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകനാണ് വിജയ്‌ ശങ്കര്‍. വിജയ്‌ ശങ്കറും ഈ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ രംഗങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. മുല്ലനെഴിയും, സന്തോഷും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമനാണ്. പുഴയും സന്ധ്യകളും..., പോകയായി..എന്ന പാടുകള്‍ നന്നായി ചിട്ടപെടുത്തന്‍ സാധിച്ചു. പക്ഷെ, ഷഹബാസ് ഒരുക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ല.


അഭിനയം: വെരി ഗുഡ്
ഇന്ത്യന്‍ റുപ്പിയുടെ നായകന്‍ പ്രിഥ്വിരാജണെങ്കിലും, ഈ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. ഈ മഹാനടനെയാണോ ഇത്രയും കാലം മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയത്? അച്ചുത മേനോനായി തിലകന്‍ അഭിനയിക്കുകയയിരുന്നില്ല, പകരം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. അച്ചുത മേനോന്‍ എന്ന കഥാപാത്രം ഇത്ര മനോഹരമാക്കാന്‍ തനിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് തിലകന് തെളിയിച്ചിരിക്കുന്നു. അതുപോലെ തന്നെ, ഗോള്‍ഡ്‌ പപ്പനെ മികവുറ്റതാക്കി കൊണ്ട് ജഗതി ശ്രീകുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പ്രിഥ്വിരാജ്, തിലകന്‍ , ടിനി ടോം, ജഗതി ശ്രീകുമാര്‍ , മാമുക്കോയ, ലാല് അലക്സ്‌, ബിജു പപ്പന്‍, ഷമ്മി തിലകന്‍, സാദിക്ക്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, ബാബു നമ്പൂതിരി, ശശി കലിംഗ, ഹമീദ്, റീമ കല്ലിങ്ങല്‍, മല്ലിക, രേവതി, സീനത്, കല്പന എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നിരിക്കുന്നു ഈ സിനിമയില്‍. സിനിമയുടെ അവസാനം ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു.

 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. രഞ്ജിത്ത് ഒരുക്കിയ തിരക്കഥയും, സംഭാഷണങ്ങളും
2. രഞ്ജിത്തിന്റെ സംവിധാനം
3. തിലകന്റെ അഭിനയം
4. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ പ്രാധാന്യമില്ലാത്ത ഒരു പാട്ടും, അതിന്റെ ചിത്രീകരണവും
2. പശ്ചാത്തല സംഗീതം 

ഇന്ത്യന്‍ റുപ്പി റിവ്യൂ: കാലികപ്രസക്തിയുള്ള കഥ തിരഞ്ഞെടുത്ത്, ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി, മികച്ച രീതിയില്‍ സംവിധാന ചെയ്ത്, തിലകനെ പോലുള്ള അതുല്യ നടന്മാര്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍ക്കി സമ്പന്നമാക്കിയ ഇന്ത്യന്‍ റുപ്പി, സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. അഭിനന്ദനങ്ങള്‍!

ഇന്ത്യന്‍ റുപ്പി റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്] 
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ആകെ മൊത്തം: 22 / 30 [7.3 / 10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: പ്രിഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍
ബാനര്‍: ആഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍ 
വരികള്‍:മുല്ലനേഴി, വി.ആര്‍. സന്തോഷ്‌
സംഗീതം, പശ്ചാത്തല സംഗീതം : ഷഹബാസ് അമന്‍ 

30 Sept 2011

സ്നേഹവീട്

മലയാളി സിനിമ പ്രേക്ഷകര്‍ എക്കാലവും കൗതുകത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് സ്നേഹവീട്. വിദേശവാസം ഉപേക്ഷിച്ചു ഗ്രാമത്തിന്റെ നന്മയും മനോഹാരിതയും ആസ്വദിക്കുവാനും, ശേഷിക്കുന്ന ജീവിതം അമ്മ അമ്മുകുട്ടിഅമ്മയോടൊപ്പം ചിലവഴിക്കുവാനും തീരുമാനിച്ചു നാട്ടില്‍ എത്തിയ അജയന്റെയും അമ്മയുടെയും കഥയാണ് സ്നേഹവീട്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മുകുട്ടിഅമ്മയുടെയും അജയന്റെയും സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പ്രശ്നങ്ങളും അടങ്ങുന്ന അവരുടെ ജീവിതത്തില്‍ കാര്‍ത്തിക് വരുന്നു. തുടര്‍ന്ന് അജയന്റെയും അമ്മുകുട്ടിഅമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച സ്നേഹവീട് എന്ന സിനിമയില്‍ മോഹന്‍ലാല്‍, ഷീല, പത്മപ്രിയ, രാഹുല്‍ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേണുവാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്ക്കിയിരിക്കുന്നു.

കൃഷിക്കാരനും, ഫാക്ടറി ഉടമയുമായ അവിവാഹിതനായ അജയന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അജയന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന മത്തായിച്ചനും, ബാലനും, കൃഷ്ണേട്ടനും അടങ്ങുന്ന സുഹൃത്ത് സംഘങ്ങളുമായി നാടകം കളിച്ചും, ഉത്സവങ്ങളില്‍ പങ്കെടുത്തും അജയന്‍ സമാധാനമായി ജീവിക്കുന്നു. ഒരിക്കല്‍ അജയനെ തേടി ചെന്നൈയില്‍ നിന്നും കാര്‍ത്തിക് എന്ന കുട്ടി എത്തുന്നു. അതോടെ, സമാധാനത്തോടെ ജീവിക്കുന്ന അജയന്റെ ജീവിതം മാറിമറയുന്നു. ആരാണ് കാര്‍ത്തിക്? എന്തിനാണ് അജയനെ തേടി കാര്‍ത്തിക് വന്നത്? ഇതാണ് ഈ സിനിമയുടെ കഥ. അജയനായി മോഹന്‍ലാലും, അമ്മുകുട്ടിഅമ്മയായി ഷീലയും, കാര്‍ത്തിക് ആയി പുതുമുഖം രാഹുല്‍ പിള്ളയും, മത്തായിയായി ഇന്നസെന്റും, ബാലനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. 

കഥ - തിരക്കഥ: ബിലോ ആവറേജ്
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ ടീം ഒന്നിച്ച സിനിമയാണ് സ്നേഹവീട്. സംവിധായകന്‍ സത്യന്‍ അന്തികാട് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തിരക്കഥയും സംഭാഷണങ്ങളും, നന്മകള്‍ ഏറെയുള്ള ഗ്രാമത്തിലെ കുറെ കഥാപാത്രങ്ങളും സത്യന്‍ അന്തികാട് സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവനെയും സ്ഥിരം ചേരുവകളെല്ലാം സത്യന്‍ അന്തിക്കാട്‌ ഭംഗിയായി ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. പക്ഷെ, സത്യന്‍ അന്തികാടിന്റെ എല്ലാ സിനിമയിലും ഇതേ കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും
ഉണ്ടെങ്കില്‍ , ഏതുതരം സിനിമ പ്രേക്ഷകനും അത് ബോറായി അനുഭവപെടും. അതുതന്നെയാണ് ഈ സിനിമയുടെയും പ്രധാന പ്രശ്നവും. അതുകൂടാതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള കഥയും, കെട്ടുറപ്പില്ലാത്ത തിരക്കഥയും കൂടെയായപ്പോള്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ സിനിമ സംവിധായകന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോയ അവസ്ഥയാണ് കണ്ടത്. പുതുമകള്‍ ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ഇതിലും മികച്ചത് സത്യന്‍ അന്തിക്കാടില്‍ നിന്നും പ്രതീക്ഷിക്കുന്നു, ഇനിയുള്ള സിനിമകളിലെങ്കിലും സ്ഥിരം സത്യന്‍ അന്തികാട് ചേരുവകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

സംവിധാനം: എബവ് ആവറേജ്
അന്നും ഇന്നും സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ സിനിമകള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സിനിമ വിരുന്ന് തന്നെയാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചിരുന്നു കാണുവാനും, ആസ്വദിക്കുവാനും വേണ്ടി ഒരുക്കിയതാണ്‌
സ്നേഹവീട് എന്ന സിനിമയും. സിനിമയുടെ ആദ്യപകുതിയിലുള്ള ഹാസ്യ രംഗങ്ങളും, കുടുംബംഗങ്ങളും,അയല്‍വാസികളും നാട്ടുകാരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും എല്ലാം മലയാളി സിനിമ പ്രേമികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നതാണ്.  നല്ല രീതിയിലുള്ള കഥയൊരുക്കി, നല്ല നടീനടന്മാരെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു, നല്ല സാങ്കേതിക മികവോടെ രംഗങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു സംവിധായകന്‍ വിജയിക്കുന്നത്. ശരാശരി നിലവാരമുള്ള ഈ കഥ, രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയില്‍ ഒരുക്കുവാന്‍ സാധിച്ചത് സത്യന്‍ അന്തികാട് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. പക്ഷെ, സന്മനസുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. 

സാങ്കേതികം: ഗുഡ്
പാലക്കാടിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട് വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്നുറപ്പ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം പറയുന്നത് പോലെ പച്ചപരവതാനി വിരിച്ച നെല്പാടങ്ങളും, ഇളം കാറ്റും, പഴയ തറവാട് വീടും എപ്രകാരം മനസ്സിനും കണ്ണിനും കുളിര്‍മയെകുന്നുവോ, അപ്രകാരം വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയ്ക്ക് ദ്രിശ്യഭംഗിയേകുന്നു. സിനിമയുടെ കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ്
പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ വരികള്‍ എഴുതുവാനും കേള്‍ക്കാന്‍ ഇമ്പമുള്ളതായ ഈണങ്ങള്‍ ഒരുക്കുവാനും റഫീക്ക് അഹമ്മദ്‌ - ഇളയരാജ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഹരിഹരന്‍ ആലപിച്ച "അമൃതമായി അഭയമായി" എന്ന തുടങ്ങുന്ന പാട്ടും,"ചെങ്ങതിര്‍ കൈയും വീശി" എന്ന പാട്ടും മനോഹരമായി ചിട്ടപെടുത്തിയിട്ടുണ്ട് ഇളയരാജ. കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ഗുഡ്
മലയാളി സിനിമ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പഴയ തമാശകളും, കുസൃതികളും, നല്ല അഭിനയവുമെല്ലാം കാഴ്ച്ചവെച്ചുകൊണ്ട് അതിമനോഹരമായ പ്രകടനമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഷീലയും നല്ല അഭിനയ പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, രാഹുല്‍ പിള്ള, ഇന്നസെന്റ്, മാമുക്കോയ, ശശി കലിംഗ, ചെമ്പില്‍ അശോകന്‍, പത്മപ്രിയ, ലെന, കെ.പി.എ.സി.ലളിത, മല്ലിക എന്നിവരുമുണ്ട്.      

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ , ഷീല എന്നിവരുടെ അഭിനയം
2. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്
3. വേണു ഒരുക്കിയ മനോഹരമായ വിഷ്വല്‍സ്    
4. ഇളയരാജ ഒരുക്കിയ പാട്ടുകള്‍
5. സിനിമയുടെ ആദ്യപകുതിയിലെ ഹാസ്യരംഗങ്ങള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനാവുന്ന കഥ
2. കെട്ടുറപ്പില്ലാത്ത തിരക്കഥ  
3. ക്ലൈമാക്സ്
4. സത്യന്‍ അന്തികാട് സിനിമകളില്‍ കണ്ടുമടുത്ത കഥാരീതി,
കഥാപാത്രങ്ങള്‍

സ്നേഹവീട് റിവ്യൂ: സത്യന്‍ അന്തികാട് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ, ഒരു കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രം.

സ്നേഹവീട് റേറ്റിംഗ്: 5.30 / 10 
കഥ - തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10  [എബവ് ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]

ആകെ മൊത്തം: 16 / 30  [ 5.3 / 10 ] 

രചന-സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
സംഗീതം: ഇളയരാജ
വരികള്‍: റഫീക്ക് അഹമ്മദ്‌
വിതരണം: ആശിര്‍വാദ് മാക്സ്ലാബ്
 

16 Sept 2011

സെവന്‍സ്

ട്വന്റി-20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ മെഗാ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്ത സിനിമയാണ് സെവന്‍സ്. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, വിനീത് കുമാര്‍ എന്നിവരാണ് സെവന്‍സ് സിനിമയിലെ ഏഴു ഫുട്ബോള്‍ കളികാരുടെ വേഷം അഭിനയിക്കുന്നത്. പവിത്രം സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ പവിത്രം, സിയോണ്‍ ഇന്റര്‍നാഷണലിനു വേണ്ടി സജയ് സെബാസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സെവന്‍സ് വിതരണം ചെയ്യുന്നത് മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ്. അറബിക്കഥയ്ക്ക് ശേഷം ഇഖ്‌ബാല്‍ കുറ്റിപുറം കഥ, തിരക്കഥ, സംഭാഷണം രചിച്ച സെവന്‍സ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് അജയന്‍ വിന്‍സെന്റ് ആണ്.

ശ്യാം, സൂരജ്, ഷൌക്കത്ത്, അരുണ്‍, ശരത്, സതീഷ്‌, ലിന്റോ എന്ന ഏഴു സുഹൃത്തുകളുടെ പ്രധാന വിനോദം എന്നത് ഫുട്ബോള്‍ കളിയാണ്. കോഴിക്കോട് സ്വദേശികളായ ഏഴുപേരും ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നവരാണ്. ജോലി ചെയ്തു സംബാധിക്കുന്നതിനു പുറമേ, സെവന്‍സ് ഫുട്ബോള്‍ കളിച്ചു അതില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്നു ഇവര്‍. ഒരിക്കല്‍, കോഴിക്കോടിലെ ഒരു ക്ലബിന് വേണ്ടു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റില്‍ കളിക്കുന്നതിനെടെ ഇവര്‍ ഏതിര്‍വശത്തെ ടീമിലെ അരവിന്ദന്‍ എന്ന കളിക്കാരനെ മനപ്പൂര്‍വം അപകടപെടുത്തന്‍ ശ്രമിക്കുകയും, അത് വലിയ ഒരു അപകടത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു.

ആളുമാറി അപകടപെടുത്തിയതാണെങ്കിലും അരവിന്ദന്റെ നില ഗുരുതരമായ അവസ്ഥയില്‍ ആകുമ്പോള്‍, അരവിന്ദനെ സഹായിക്കുവാനായി സെവന്‍സ് സംഘം പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ, അവര്‍ ചെറിയ ക്വോട്ടേഷന്‍സ് ഏറ്റെടുത്തു പണം ഉണ്ടാക്കുന്നു. പുതിയ ക്വോട്ടേഷന്‍ സംഘത്തിന്റെ വരവ്, പഴയ ചില ക്വോട്ടേഷന്‍ സംഘങ്ങള്‍ക്ക് ഇഷ്ടപെടുന്നില്ല. ചില പ്രത്യേക ആവശ്യത്തിനായി സെവന്‍സ് സംഘം കോഴിക്കോട് നഗരത്തിലെ പ്രധാന ക്വോട്ടേഷന്‍ സംഘത്തലവനായ ബേപ്പൂര്‍ ശ്രീധരനും സംഘവുമായി ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടല്‍ സെവന്‍സ് സംഘത്തിലെ ഓരോ അംഗങ്ങളെയും മോശമായ രീതിയില്‍ ബാധിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് സെവന്‍സ് സംഘം ജയിലില്‍ ആകുന്നു. അവരുടെ നിരപരാധിത്വം, പോലിസ് കമ്മിഷണര്‍ അമല വിശ്വനാഥിന്റെ സഹായത്തോടെ അവര്‍ തന്നെ തെളിയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ശ്യാമായി കുഞ്ചാക്കോ ബോബനും, സൂരജായി ആസിഫ് അലിയും, ഷൌക്കത്തായി നിവിന്‍ പോളിയും, അരുണായി അജു വര്‍ഗീസും, ശരത്തായി രേജിത് മേനോനും, സതീഷായി വിജീഷും, ലിന്റൊയായി അമീര്‍ നിയാസും, അരവിന്ദനായി വിനീത് കുമാറും, അമല വിശ്വനാഥായി നാദിയ മൊയ്ദുവും അഭിനയിച്ചിരിക്കുന്നു.

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്ത കഥ സിനിമയാക്കുവാനായി ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തെ പ്രേരിപ്പിച്ചതെന്താണ് എന്ന് മനസ്സിലാകുന്നില്ല. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഒരുപാട് സിനിമകള്‍ക്ക്‌ ചര്‍ച്ച വിഷയമായതാണ് ഗുണ്ട സംഘങ്ങളും, ചില പ്രത്യേക സാഹചര്യങ്ങളില്‍  നിരപരാധികള്‍ ഗുണ്ടകളായി മാറുന്നതും. അതെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതിനു പുറമേ, പ്രവചിക്കനാകുന്ന കഥാഗതിയും, സംഭാഷണങ്ങളും ഉള്‍പെടുത്തി വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ചത് സെവന്‍സ് എന്ന സിനിമയെ ദോഷകരമായി ബാധിച്ചു എന്നതാണ് സത്യം. സെവന്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍, ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലൂടെ പറഞ്ഞുപോകുന്ന പ്രണയകഥയോ, കുടുംബ കഥയോ എന്നെല്ലാം പ്രതീക്ഷിച്ചു സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ പറ്റിക്കപെടുന്നത് കൊണ്ടാണ് ഭൂരിഭാഗം പേര്‍ക്കും ഈ സിനിമ രസിക്കാത്തത്. ഈ സിനിമയുടെ കഥയും ഫുട്ബോള്‍ കളിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന വസ്തുത അറിയാവുന്ന കഥാകൃത്തും സംവിധായകനും ഈ സിനിമയ്ക്ക് സെവന്‍സ് എന്ന പേരിട്ടത് ഈ സിനിമയ്ക്ക് വിനയായി. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, അനാവശ്യമായ കഥാപാത്രങ്ങളോ, കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, തട്ടിക്കൂട്ട് തമാശകളോ ഒന്നുമില്ലാതെ തിരക്കഥ രചിക്കാന്‍ ഇഖ്‌ബാലിനു സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. അതുകൊണ്ട് തന്നെ, പ്രേക്ഷകരെ രണ്ടര മണിക്കൂര്‍
ബോറടിപ്പിക്കാതെ പിടിച്ചിരുത്താന്‍ സെവന്‍സ് സിനിമയ്ക്ക് കഴിഞ്ഞു. അറബിക്കഥ എന്ന സിനിമയുടെ തിരക്കഥ രചിച്ച തിരക്കഥകൃത്തില്‍ നിന്നും ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
സെവന്‍സ് കണ്ട ഒരൊറ്റ പ്രേക്ഷകന്‍ പോലും ഈ സിനിമയെ ഒരു ജോഷി സിനിമ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കില്ല. കാരണം, ജോഷി എന്ന സംവിധായകനില്‍ ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചാണ് പ്രേക്ഷര്‍ സിനിമ കാണാന്‍ പോകുന്നത്. തരക്കേടില്ലാത്ത രീതിയില്‍ സിനിമയെടുക്കാന്‍ ജോഷിയ്ക്ക് സാധിച്ചെങ്കിലും, സെവന്‍സ് എന്ന സിനിമ ഒരു പുതുമയും നല്‍കുന്നില്ല. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി എന്നിവരെയൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. നല്ല ഗാനങ്ങളോ, സംഘട്ടന രംഗങ്ങളോ ഒന്നുമില്ലാത്ത സാധാരണ രീതിയില്‍ ചിത്രീകരിച്ചത് കൊണ്ടാവും ഈ സിനിമ പ്രേക്ഷകരെ രസിപ്പിക്കാഞ്ഞത്. കണ്ടു മടുത്തതും, കേട്ട് പഴകിയതുമായ കഥയായാലും പുതിയ അവതരണ രീതി സ്വീകരിച്ചിരുന്നു എങ്കില്‍ ഈ സിനിമ മികച്ചതാക്കാമായിരുന്നു. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടന്മാരെ കൊണ്ട് നല്ല രീതിയില്‍ അഭിനയിപ്പിച്ചു എന്നതാണ് സംവിധായകന്‍ ചെയ്ത ഏറ്റവും നല്ല കാര്യം. വെറും ബിലോ ആവറേജ് തിരക്കഥയെ ബോറടിപ്പിക്കാത്ത രീതിയില്‍ സംവിധാനം ചെയ്തത് ജോഷി എന്ന സംവിധായകന്റെ സംവിധാന മികവു തന്നെ എന്നതില്‍ ഒരു സംശയവുമില്ല.


സാങ്കേതികം: ആവറേജ്
അജയന്‍ വിന്‍സെന്റ് ആണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാങ്കേതിക മികവു തെളിയിക്കുവാനുള്ള അവസരങ്ങളൊന്നും ഈ സിനിമയുടെ കഥയില്ലില്ല. മോശമല്ലാത്ത രീതിയില്‍ വിഷ്വല്‍സ് ഒരുക്കാന്‍ അജയന് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ കളി ചിത്രീകരിച്ചിരിക്കുന്നത് കണ്ടാല്‍ ചായാഗ്രാഹകന്‍ ഫുട്ബോള്‍ കളി കണ്ടിട്ടില്ല എന്ന് തോന്നും. ഈ സിനിമയുടെ കഥയില്‍ ഫുട്ബോള്‍ കളിക്ക് പ്രാധാന്യമില്ലാത്തത് കൊണ്ടാവണം ചായാഗ്രാഹകന്‍ ശ്രദ്ധിക്കാഞ്ഞത് എന്ന് കരുതാം. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം. സെവന്‍സ് സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ വര്‍മ്മയും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയത്. 

അഭിനയം: ഗുഡ്
ഈ സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. എല്ലാ ജോഷി സിനിമകളെയും പോലെ ഒരു നീണ്ട താരനിര തന്നെ ഈ സിനിമയില്‍ അണിനിരക്കുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, അമീര്‍ നിയാസ്, വിനീത് കുമാര്‍, സുമേഷ്, മണിയന്‍പിള്ള രാജു, മാമുക്കോയ, ശിവജി ഗുരുവായൂര്‍, ഭാമ, റീമ കല്ലുംഗല്‍, നാദിയ മോയ്ദു, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, സീനത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അഭിനേതാക്കളുടെ പ്രകടനം
2. യുവതാരനിരയും ജോഷിയും ഒന്നിക്കുന്ന സിനിമ
3. തട്ടിക്കൂട്ട് തമാശകള്‍, ആവശ്യമില്ലാത്ത രംഗങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഒഴുവാക്കിയത്.


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമയില്ലാത്ത കഥയും, പ്രവചിക്കനാകുന്ന കഥാഗതിയും
2. തിരക്കഥ, സംവിധാനം
3. പാട്ടുകള്‍ 


സെവന്‍സ് റിവ്യൂ: ഒരുപാട് മലയാള സിനിമകളിലും, അന്യഭാഷ സിനിമകളിലും ചര്‍ച്ച ചെയ്യപെട്ട ഒരു വിഷയം, പുതുമകളില്ലാത്ത കഥയിലൂടെ, തിരക്കഥയിലൂടെ, അവതരണത്തിലൂടെ ഒരിക്കല്‍ കൂടി കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് സെവന്‍സ് കാണാം!

സെവന്‍സ് റേറ്റിംഗ്: 4.70 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 14 / 30 [4.7 / 10] 

സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ്‌ പവിത്രം,
സജയ് സെബാസ്റ്റിന്‍
കഥ, തിരക്കഥ, സംഭാഷണം: ഇഖ്‌ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
വരികള്‍: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്‌
വിതരണം: പ്ലേ ഹൗസ്