12 Apr 2014

ഗ്യാംഗ്സ്റ്റര്‍ - അതിഭീകരമാം വിധം പൈശാചികം!!! 3.80/10

അധോലോക സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ വിഷയമാക്കിയിട്ടുള്ള നിരവധി സിനിമകള്‍ മലയാളത്തിലും അന്യഭാഷാ സിനിമകളിലും നിര്‍മ്മിക്കപെടാറുണ്ട്. അവയോരോന്നും കാണുവാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികള്‍. മമ്മൂട്ടിയുടെ തന്നെ സിനിമകളായ സാമ്ര്യജ്യവും അതിരാത്രവും ബിഗ്‌ ബി യുമൊക്കെ തന്നെ അതിനുദാഹരണം. അധോലോക പരിവേഷം നന്നായി ഇണങ്ങുന്ന നടന്മാരില്‍ ഒരാളായ മമ്മൂട്ടിയും, നവയുഗ സംവിധായകരില്‍ സ്വന്തം കഴിവ് തെളിയച്ച ആഷിക് അബുവും ചേരുമ്പോള്‍ മറ്റൊരു മികച്ച ആക്ഷന്‍ സിനിമ പ്രേക്ഷകര്‍ ആഗ്രഹിക്കുക തെറ്റല്ല. പ്രേക്ഷകരെല്ലാവരും അമിത പ്രതീക്ഷയിലാണെന്ന് അറിയാവുന്ന ഏതൊരു സംവിധായകനും തിരക്കഥകൃത്തും പുതുമയുള്ള എന്തെങ്കിലും അവര്‍ക്ക് നല്‍ക്കുവാനെ ശ്രമിക്കുകയുള്ളു. പക്ഷെ, ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത് വിപരീതമാണ്.

കണ്ടുമടുത്തതും കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥാഗതിയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കൃത്യമായി സമന്വയിപ്പിച്ചത് എങ്ങനെയെന്ന് ആഷിക് അബുവിനും അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും മാത്രമറിയാവുന്ന കാര്യമാണ്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന സിനിമയുടെ പരസ്യവാചകം അതിഭീകമാം വിധം സാധാരണം എന്നാണെങ്കില്‍, ഗ്യാംഗ്സ്റ്ററിന് പ്രേക്ഷകര്‍ നല്‍ക്കുന്ന അവസാനവാചകം അതിഭീകരമാം വിധം പൈശാചികം എന്നതാവും.

ഓ.പി.എം.ന്റെ ബാനറില്‍ സംവിധായകന്‍ ആഷിക് അബു തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടിയെ കൂടാതെ ശേഖര്‍ മേനോന്‍, കുഞ്ചന്‍, ജോണ്‍ പോള്‍, ടി.ജി.രവി, ഹരീഷ് പരേടി, ദിലീഷ് പോത്തന്‍, നൈല ഉഷ, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുമുണ്ട്. അഭിലാഷ് കുമാറും അഹമ്മദ് സിദ്ദികും(കെ.ടി.മിറാഷ് - സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഫെയിം) ചേര്‍ന്നാണ് ഗ്യംഗ്സ്റ്ററിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ആല്‍ബി ചായാഗ്രഹണവും, സൈജു ശ്രീധരന്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും, അജയന്‍ ചാലിശേരി കലാസംവിധാനവും, ഡാന്‍ ജോസ് ശബ്ദമിശ്രണവും, സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണക്സ്‌ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കും ചേര്‍ന്ന് എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് അവരോളം തന്നെ കാലപഴക്കമുള്ളതാണെന്ന് അറിയണമെങ്കില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച അധോലോക നായക കഥാപാത്രങ്ങള്‍ കണ്ടാലറിയാം. രണ്ടു അധോലോക സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലും അവയ്ക്കൊടുവില്‍ നായകന്‍ ജയിച്ചു വരുന്നതുമൊക്കെ എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണെന്ന് അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും അറിയാത്തതാണെന്ന് അവിശ്വസനീയമായ കാര്യമാണ്. മമ്മൂട്ടിയുടെ താരമൂല്യം വിറ്റുകാശാക്കാന്‍ സാധ്യതകള്‍ ഏറെയുള്ള ഒരു സാഹചര്യത്തില്‍ സിനിമ ലാഭകരമാവുക എന്നത് ഒരു പ്രശനമെയല്ല. ആ സ്ഥിതിയ്ക്ക് ഓരോ രംഗങ്ങളും പ്രവചിക്കാനാവുന്ന ഗതിയിലായാലും, മുന്‍കാല സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുമടുത്തതായാലും തിരക്കഥകൃത്തുക്കളെ ദോഷകരമായി ബാധികുകയില്ലല്ലോ എന്ന ചിന്തയാവും ഇതിനു പിന്നില്‍. ഒരു പുതുമയും അവകാശപെടാനില്ലാത്ത ഈ തിരക്കഥ മമ്മൂട്ടിയെ എങ്ങനെ ആകര്‍ഷിച്ചു എന്നത് മനസ്സിലാകാത്ത മറ്റൊരു കാര്യമാണ്. ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതിയാല്‍ ഉണ്ടാവുന്ന ഫലം മനസ്സിലാക്കാന്‍ അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കിനും സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ്
വെടിയും പുകയും നിറഞ്ഞ അന്തരീക്ഷം, സ്ലോ മോഷനില്‍ നടക്കുന്ന അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന നായകന്‍, കണ്ടാല്‍ മാന്യരെന്നു തോന്നിക്കാത്ത കുറെ അനുയായികള്‍, എന്തിനോ വേണ്ടി മരിക്കുന്ന നായകന്റെ കുടുംബം, തെറ്റുകള്‍ മാത്രം ചെയ്യുന്ന കുറെ വില്ലന്മാര്‍ക്ക് നടുവിലേക്ക് കഞ്ചാവ് വലിച്ചും പെണ്ണുങ്ങളെ പീഡിപ്പിച്ചും അവതരിക്കുന്ന പ്രധാന വില്ലന്‍, നായകനും വില്ലനും തമില്ലുള്ള മൗനം, പ്രതികാരം, പകവീട്ടല്‍, കൊലപാതകങ്ങള്‍, അങ്ങനെ കണ്ടുമടുത്ത കഥാപാത്രങ്ങളുടെയും കഥാസന്ദര്‍ഭങ്ങളുടെയും ഘോഷയാത്രയാണ് ഈ ആഷിക് അബു സിനിമ. മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമകള്‍ ഒന്നുംതന്നെ അവകാശപെടാനില്ലയെങ്കിലും, പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുംവിധമെങ്കിലും ചിത്രീകരിക്കാമായിരുന്നു. രണ്ടാം പകുതിയില്‍ അക്ബര്‍ അലി തിരിച്ചു വന്നതിനു ശേഷമുള്ള രംഗങ്ങള്‍ പലതിലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകണമെങ്കില്‍ ഈ സിനിമ ഒരുവട്ടം കൂടി കാണേണ്ടിവരും. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പ്രേക്ഷകര്‍ സ്വീകരിച്ചത് ബിഗ്‌ ബി എന്ന സിനിമയുടെ പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആ കഥാപാത്രം നടത്തുന്ന പ്രവര്‍ത്തികളാണ്. അതരത്തില്ലുള്ള പുതുമയുള്ള പശ്ചാത്തലമെങ്കിലും ഈ സിനിമയ്ക്ക് ആഷിക് അബുവിന് നല്‍കാമായിരുന്നു. മമ്മൂട്ടിയുടെ ആരാധകരെ വെറുപ്പിക്കുന്ന മറ്റൊരു ഘടകം എന്നത് ശേഖര്‍ മേനോന്‍ എന്ന നടന് മമ്മൂട്ടിയെക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ നല്‍ക്കി എന്നതിനാലാണ്. ഇതൊക്കെ ആഷിക് അബുവിന് പറ്റിയ അബദ്ധങ്ങള്‍ മാത്രമാണ്. ആല്‍ബി എന്ന ചായഗ്രഹകാന്‍ സംവിധയകനോടൊപ്പം കൂടെയില്ലയിരുന്നെങ്കില്‍, ഒരു പക്ഷെ ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമ രണ്ടാം ദിനം തിയറ്ററുകളില്‍ നിന്ന് പോകുമായിരുന്നു. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഇടുക്കി ഗോള്‍ഡ്‌ വരെ പ്രേക്ഷകരെ ആസ്വദിപ്പിച്ച ആഷിക് അബുവിനോട് എല്ലാവര്‍ക്കും ക്ഷമിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്


ആല്‍ബി എന്ന ചായഗ്രാഹകന്റെ ഏറ്റവും മികച്ച വിഷ്വല്‍സ് എന്നതിലുപരി മലയാള സിനിമയില്‍ കാണാത്തതരം ഉജ്വലമായ ചില ഫ്രെയിമുകള്‍ ഈ സിനിമയിലൂടെ മലയാളികള്‍ക്ക് കാണുവാന്‍ സാധിക്കും. സമീപകാല മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. അല്‍ബി പകര്‍ത്തിയ രംഗങ്ങള്‍ തരക്കേടില്ലാതെ കോര്‍ത്തിണക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് രംഗങ്ങള്‍ മുന്‍പോട്ടു പോകുന്നതെങ്കിലും, അവയൊന്നും ചിത്രസന്നിവേശകന്റെ കുഴപ്പമല്ല എന്ന പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാനാവും. ദീപക് ദേവ് ഈണമിട്ട പശ്ചാത്തല സംഗീതം ചില രംഗങ്ങളെ രസിപ്പിക്കുമെങ്കിലും, പ്രേക്ഷര്‍ക്കു ഓര്‍ത്തിരിക്കുവാനുള്ള മഹിമായൊന്നുമില്ല. അജയന്‍ ചാലിശേരിയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ഡാന്‍ ജോസിന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അക്ബര്‍ അലി എന്ന അധോലോക നായകനെ മികച്ച രീതിയില്‍ തന്നെ മമ്മൂട്ടി അവതരിപ്പിച്ചു. ഇതിലും മികച്ച രീതിയിലാണ് അദ്ദേഹം താരദാസിനെയും അലകസാണ്ടറെയും  ബിലാലിനെയും അവതരിപ്പിച്ചതെങ്കിലും, അക്ബര്‍ അലിയും മമ്മൂട്ടിയുടെ ആരാധകരെ ആവേശഭരിതരാകുമെന്നുറപ്പ്. ശേഖര്‍ മേനോന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം പല രംഗങ്ങളിലും അമിതാഭിനയമായി തീര്‍ന്നു. കുഞ്ചനും ജോണ്‍ പോളിനും കൈകാര്യം ചെയ്യുവാന്‍ സാധിക്കാത്ത കഥാപാത്രമായി ഈ സിനിമയിലെ വില്ലന്‍ വേഷങ്ങള്‍. നൈല ഉഷയും അപര്‍ണ്ണ ഗോപിനാഥും വെറുതെ വന്നുപോയി. ടി.ജി.രവിയും ദിലീഷ് പോത്തനും ഹരീഷ് പരേടിയും മോശമാക്കിയില്ല.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആല്‍ബിയുടെ ചായാഗ്രഹണം
2. മമ്മൂട്ടി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. സംഭാഷണങ്ങള്‍
3. സംവിധാനം
4. രണ്ടാം പകുതിയിലെ രംഗങ്ങള്‍

ഗ്യാംഗ്സ്റ്റര്‍ റിവ്യൂ: മമ്മൂട്ടി എന്ന താരത്തെ ആരാധിക്കുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന പരീക്ഷണം മാത്രമാണ് ഗ്യാംഗ്സ്റ്ററെങ്കില്‍, മമ്മൂട്ടി എന്ന നല്ല  നടനെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ഇതൊരു സിനിമ ദുരന്തം മാത്രം.

ഗ്യാംഗ്സ്റ്റര്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

നിര്‍മ്മാണം, സംവിധാനം: ആഷിക് അബു
ബാനര്‍: ഓ.പി.എം.
രചന: അഭിലാഷ് കുമാര്‍, അഹമ്മദ് സിദ്ദിക്ക്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: അജയന്‍ ചാലിശ്ശേരി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ് 

30 Mar 2014

ഒന്നും മിണ്ടാതെ - കണ്ടുമടുത്ത കഥയും ഒന്നും മിണ്ടാതെ മടങ്ങിയ പ്രേക്ഷകരും 4.80/10

സല്‍ഗുണസമ്പന്നനായ ഭര്‍ത്താവും, ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഉത്തമയായ ഭാര്യയും, ഓമനത്തമുള്ള മകളും തുടങ്ങി എല്ലാവിധ സൗഭാഗ്യങ്ങളും നിറഞ്ഞ ഒരു സന്തുഷ്ട്ട കുടുംബം. ആ സന്തുഷ്ട്ട കുടുംബജീവിതത്തിലേക്ക് പ്രശ്നങ്ങളുടെ വിത്തുപാകുവാന്‍ ഭര്‍ത്താവിന്റെ ബാല്യകാലസുഹൃത്ത്‌ വരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ ചെന്നെത്തുന്ന നൂലാമാലകളും, അതുമൂലം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, കഥാവസാനം അവയെല്ലാം പരിഹരിച്ചു വീണ്ടും ഉത്തമ കുടുംബജീവിതം തുടങ്ങുന്നതുമാണ് ഒന്നും മിണ്ടാതെ എന്ന സിനിമയുടെ പ്രമേയം. ഇത്തരമൊരു പഴഞ്ചന്‍ പ്രമേയത്തിനു തിരക്കഥയും സംഭാഷണങ്ങളും എഴുതുമ്പോള്‍ അവ പുതുമകള്‍ നിറഞ്ഞതല്ലായെങ്കില്‍ ഉണ്ടാകുന്ന അനന്തര ഫലം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത തിരക്കഥകൃത്തും സംവിധായകനും ആണെങ്കില്‍, പ്രതീക്ഷയോടെ സിനിമ കാണാന്‍ പോകുന്ന പാവം പ്രേക്ഷകരാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. രാജേഷ്‌ രാഘവന്‍ തിരക്കഥ എഴുതി, സുഗീത് സംവിധാനം നിര്‍വഹിച്ച ഒന്നും മിണ്ടാതെ എന്ന സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരുടെ അവസ്ഥയും മറിച്ചല്ല.

കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ട് നിര്‍മ്മിച്ച ഒന്നും മിണ്ടാതെ സംവിധാനം ചെയ്തിരിക്കുന്നത് ഓര്‍ഡിനറി, 3 ഡോട്ട്സ് എന്നീ സിനിമകള്‍ സംവിധാനം നിര്‍വഹിച്ച സുഗീതാണ്. രാജേഷ്‌ രാഘവന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഒന്നും മിണ്ടാതെയില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകന്‍ ജയറാമും, മീര ജാസ്മിനും, മനോജ്‌ കെ. ജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫൈസല്‍ അലി ചായാഗ്രഹണവും, അനില്‍ ജോണ്‍സണ്‍ സംഗീത സംവിധാനവും, വി.സാജന്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജയസുര്യയുടെ വാദ്ധ്യാര്‍, കുഞ്ചാക്കോ ബോബന്റെ 3 ഡോട്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം രാജേഷ്‌ രാഘവന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഒന്നും മിണ്ടാതെ ജയറാമിന്റെ സിനിമകള്‍ ഇഷ്ടപെടുന്ന കുടുംബ പ്രേക്ഷകര്‍ക്ക്‌ വേണ്ടിയാണ്. ആദ്യ പകുതിയില്‍ ഒരല്പം നര്‍മ്മ കലര്‍ന്നുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന നായകന്റെ കുടുംബജീവിതവും, രണ്ടാം പകുതിയില്‍ ചില തെറ്റുധാരണകള്‍ മൂലം കുടുംബത്തിലുണ്ടാകുന്ന രസകേടുകളും എത്രയോ സിനിമകള്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണ്. ഓരോ രംഗങ്ങളും പ്രവചിക്കാനവുന്ന രീതിയില്‍ ചെന്നെത്തുന്നത് പ്രേക്ഷകരെ ബോറടിപ്പിച്ചു. കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒന്നും മിണ്ടാതെ മുമ്പോട്ടു പോവുകയല്ല, പരസ്പരം ചര്‍ച്ച ചെയ്തു തെറ്റുധാരണകള്‍ മാറ്റുകയാണ് ചെയ്യേണ്ടത് എന്ന സന്ദേശം നല്‍ക്കുന്നു എന്നല്ലാതെ ഒരു സവിശേഷതയുമില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെത്. ആദ്യ പകുതിയില്‍ ഒന്ന് രണ്ടു തമാശകള്‍ ഉണ്ടെന്നല്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടഗങ്ങള്‍ ഒന്നുംതന്നെ ഈ സിനിമയിലില്ല. സത്യന്‍ അന്തിക്കാട്-ജയറാം സിനിമകളിലും, കമല്‍-ജയറാം സിനിമകളിലും, സിബി മലയില്‍-ജയറാം സിനിമകളിലും പ്രേക്ഷകര്‍ കണ്ട അതെ രീതിയിലാണ് ഈ സിനിമയുടെ തിരക്കഥയും മുമ്പോട്ടു പോകുന്നത്. വാദ്ധ്യാരും 3 ഡോട്ട്സും പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയതും ആവര്‍ത്തന വിരസതയുള്ള തിരക്കഥകള്‍ കാരണമാണെന്ന് രാജേഷ്‌ രാഘവന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഒന്നും മിണ്ടാതെയും.

സംവിധാനം: ആവറേജ്
പുതുമകള്‍ ഏറെ സമ്മാനിച്ച അവതരണമാണ് ഓര്‍ഡിനറി എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കി മാറ്റിയത്. 3 ഡോട്ട്സ് എന്ന സിനിമ പ്രേക്ഷകരെ രസിപ്പിച്ചുവെങ്കിലും, പ്രവചിക്കാനവുന്ന കഥയായതിനാല്‍ പ്രേക്ഷകര്‍ നിരസിച്ചു. ഒരു വിജയവും ഒരു പരാജയവും രുചിച്ചരിഞ്ഞ സുഗീത്, തന്റെ മൂന്നാമത്തെ സംരംഭത്തില്‍ തെറ്റുകളെല്ലാം തിരിച്ചറിഞ്ഞു ഒരു നല്ല സിനിമ നല്ക്കുമെന്നു പ്രതീക്ഷയ്ക്ക് വിപരീതമായി അവസാനിച്ചു ഒന്നും മിണ്ടാതെ എന്ന സിനിമ. കേട്ടുപഴകിയ കഥയും കണ്ടുമടുത്ത കഥാഗതിയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും കയ്യില്‍ ലഭിച്ച സുഗീതിനു സാങ്കേതിക തികവോടെ ആ കഥ അവതരിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലയിരുന്നു. കളര്‍ഫുള്‍ ദ്രിശ്യങ്ങളിലൂടെ ഓരോ രംഗങ്ങളും അവതരിപ്പിക്കുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാനും സുഗീതിനു സാധിച്ചു. പാട്ടുകളുടെ ച്ത്രീകരണവും മികച്ചു നിന്ന ഘടഗങ്ങളില്‍ ഉള്‍പെടുന്നു. പക്ഷെ, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളുടെ അവതരണവും, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകരെ ബോറടിപ്പിച്ചു. പുതുമകളുള്ള കഥകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരിലേക്ക് ഇത്തരത്തിലുള്ള ഒരു കഥ സിനിമയാക്കുവാന്‍ സുഗീതിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മനസ്സിലാകുന്നില്ല. കമല്‍ ശിഷ്യന്റെ ശക്തമായ തിരിച്ചുവരവിന് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്
ഓര്‍ഡിനറി എന്ന സിനിമയിലൂടെ ഗവി എന്ന സ്ഥലത്തെ മനോഹാരിത ഒപ്പിയെടുത്ത ഫൈസല്‍ അലിയുടെ മറ്റൊരു മികച്ച ചായാഗ്രഹണമാണ് ഈ സിനിമയിലെത്. ഓരോ രംഗങ്ങളും, സിനിമയിലെ രണ്ടു പാട്ടുകളും മനോഹരമായി തന്നെ ചിത്രീകരിക്കുവാന്‍ ഫൈസല്‍ അലിയ്ക്ക് സാധിച്ചു. വി. സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും രണ്ടാം പകുതിയും സിനിമയുടെ പ്രധാന പോരയ്മകളാണ്. അതികൂടീതെ ഓരോ രംഗങ്ങളും കൂട്ടിയോജിപ്പിക്കുന്നതില്‍ പുതുമകള്‍ ഒന്നുതന്നെയുണ്ടായിരുന്നില്ല. റഫീക്ക് അഹമ്മദ്, വി. ആര്‍. സന്തോഷ്‌ എന്നിവരുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍ക്കിയ രണ്ടു മോശമല്ലാത്ത പാട്ടുകളുണ്ട് ഈ സിനിമയില്‍. സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയിലെ പ്രധാന നടീനടന്മാരെല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ചവെച്ച സിനിമയാണ് ഒന്നും മിണ്ടാതെ. ജയറാം, മനോജ്‌ കെ. ജയന്‍, ലാലു അലക്സ്, ധര്‍മജന്‍, വിനോദ് കെടാമംഗലം, മീര ജാസ്മിന്‍, സരയു, ചിന്നു കുരുവിള, ദേവി അജിത്‌, മീന ഗണേഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജയറാമും മനോജ്‌ കെ ജയനും ലാലു അലക്സും മീര ജാസ്മിനും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. എടുത്തു പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് മനോജ്‌ കെ ജയനും ലാല് അലക്സുമാണ്. ഈ സിനിമ ഒരുപരുധി വരെ കണ്ടിരിക്കാവുന്ന തരത്തിലായത് അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം തന്നെയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നടീനടന്മാരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഗീതം
4. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. ഇഴഞ്ഞു നീങ്ങുന്ന കഥ
3. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സിനിമയുടെ ദൈര്‍ഘ്യം

ഒന്നും മിണ്ടാതെ റിവ്യൂ: പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന പഴഞ്ചന്‍ കുടുംബകഥ യാതൊരു ചലനവും സൃഷ്ടിക്കാതെ, പ്രേക്ഷകരെ ചിരിപ്പിക്കാതെ ചിന്തിപ്പിക്കാതെ, ഒന്നും മിണ്ടാതെ പ്രദര്‍ശനശാലകള്‍ വിട്ടുപോകുമെന്നു തോന്നുന്നു.

ഒന്നും മിണ്ടാതെ റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 14.5/30 [4.8/10]

സംവിധാനം: സുഗീത്
രചന: രാജേഷ്‌ രാഘവന്‍
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്
ചായാഗ്രഹണം: ഫൈസല്‍ അലി
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്, വി.ആര്‍.സന്തോഷ്‌
സംഗീതം: അനില്‍ ജോണ്‍സണ്‍
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍ മുഹമ്മദ്‌
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

23 Mar 2014

പ്രെയ്സ് ദി ലോര്‍ഡ്‌ - സംവിധായകനോട് ദൈവവും പ്രേക്ഷകരും ക്ഷമിക്കട്ടെ!!! 3.70/10


പോള്‍ സക്കറിയ എഴുതിയ പ്രെയ്സ് ദി ലോര്‍ഡ്‌ എന്ന നോവലിന്റെ കഥയെ ആസ്പദമാക്കി പുതുമുഖം ഷിബു ഗംഗാധരന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് പ്രെയ്സ് ദി ലോര്‍ഡ്‌. മുല്ലത്താഴത്ത് ജോയ് എന്ന പാലക്കാരന്‍ അച്ചായന്റെ കുടുംബത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയിലൂടെ ഷിബു ഗംഗധരന്‍ അവതരിപ്പിക്കുന്നത്‌. ആത്മാര്‍ത്ഥ സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടി ഒളിചോടിവരുന്ന കമിതാക്കളെ സംരക്ഷിക്കേണ്ടി വരുന്ന ജോയ് ചെന്നെത്തുന്ന പ്രശ്നങ്ങളും, അതിലൂടെ ഇന്നത്തെ തലമുറയുടെ ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹവും, ജോയിയ്ക്ക് തന്റെ ഭാര്യയോടുള്ള സ്നേഹത്തിന്റെ അളവ് തിരിച്ചറിയുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ. മുല്ലത്താഴത്ത്ജോയ് ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി ഇമ്മാനുവല്‍ ഫെയിം റീനു മാത്യൂസും അഭിനയിച്ചിരിക്കുന്നു.

താപ്പാന, റണ്‍ ബേബി റണ്‍, ലക്കി സ്റ്റാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച്‌ മമ്മൂട്ടി നായകനാകുന്ന പ്രെയ്സ് ദി ലോര്‍ഡിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടി.പി.ദേവരാജന്‍ എന്ന പുതുമുഖമാണ്. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, സിയാന്‍ ശ്രീകാന്ത് ചിത്രസന്നിവേശവും, ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി, മുകേഷ്, അഹമ്മദ് സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, നോബി, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ജോയ് മാത്യു, സാദിക്ക്, അനൂപ്‌ ചന്ദ്രന്‍, ദിനേശ് പണിക്കര്‍, മനോജ്‌, കലാഭവന്‍ ഹനീഫ്, റീനു മാത്യൂസ്‌, അകാന്ക്ഷ പുരി, സജിത ബേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

കഥ, തിരക്കഥ: ബിലോ ആവറേജ്
രസകരമായ ഒരു പ്രമേയമാണ് ഈ സിനിമയുടേത്.ആ പ്രമേയത്തെ അടിസ്ഥാനമാക്കി നല്ലൊരു കഥയോ, കെട്ടുറപ്പുള്ള കഥാസന്ദര്‍ഭങ്ങളോ, നര്‍മ്മമുള്ള സംഭാഷണങ്ങളോ എഴുതുവാന്‍ ടി.പി. ദേവരാജന് സാധിച്ചില്ല. കുറെ കഥാപാത്രങ്ങള്‍ ജോയിയെ ചുറ്റിപറ്റി നില്‍ക്കുന്നു എന്നല്ലാതെ ഒരു കഥാപാത്രം പോലും ജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്നില്ല. നര്‍മ്മം കലര്‍ന്ന ലളിതമായ അവതരണമാണ് കഥാസന്ദര്‍ഭങ്ങളിലൂടെ കഥാകൃത്ത്‌ ഉദ്ദേശിച്ചത് എങ്കിലും, ഒരൊറ്റ കഥാസന്ദര്‍ഭം പോലും പ്രേക്ഷകരുടെ മനസ്സിനെ തോട്ടുണര്‍ത്തുന്നില്ല. കുടുംബത്തിന്റെ അടിത്തറ ഭാര്യയും ഭര്‍ത്താവും തമ്മില്ലുള്ള ആത്മബന്ധമാണെന്ന ഓര്‍മ്മപെടുത്തല്‍ സിനിമ കണ്ടിറങ്ങുന്ന പാവം പ്രേക്ഷകര്‍ പത്തു വട്ടം ചിന്തിച്ചാലും മനസ്സിലാവാത്ത തരത്തിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ ഏതു രീതിയിലാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത് എന്നത് മനസ്സിലാക്കാത്ത മറ്റൊരു വസ്തുത.

സംവിധാനം: ബിലോ ആവറേജ്
പുതുമുഖം ഷിബു ഗംഗധാരന്റെ ആദ്യ സിനിമ സംരംഭം ഒരു പാഴ്ശ്രമായി അവസാനിച്ചത്‌ഖേദകരമാണ്. ഒരുപാട് പുതുമുഖ സംവിധായകര്‍ വ്യതസ്ത പ്രമേയങ്ങള്‍ പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഇത്തരത്തിലുള്ള കോമാളിത്തരങ്ങള്‍ കുത്തിനിറച്ച സിനിമകള്‍ ഈ കാലഘട്ടത്തിലുള്ള സിനിമാ പ്രേമികളുടെ മുമ്പില്‍ അവതരിപ്പിച്ചത് ഒരു വലിയ തിരിച്ചടിയകുമെന്നുറപ്പ്.നല്ലൊരു കുടുംബ കഥ അവതരിപ്പിക്കവാന്‍ സാധ്യതയുള്ള ഒരു പ്രമേയം ലഭിച്ചിട്ടും, ആ അവസരം പ്രയോജനപെടുത്തിയില്ല ഷിബു. ജോയിയും ഭാര്യയും തമ്മിലുള്ള പ്രണയ രംഗങ്ങളും, നവയുഗ കമിതാക്കളുടെ പ്രണയ രംഗങ്ങളും അസ്സഹനീയമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കുറെ രംഗങ്ങളും സംഘട്ടന രംഗങ്ങളും കണ്ടിരിക്കാന്‍ പ്രയാസമാണ്. ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ടു നീങ്ങുന്ന കഥ, ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാതായത് മമ്മൂട്ടിയുടെ ആരാധകരെ വരെ നിരാശപെടുത്തി.

സാങ്കേതികം: ആവറേജ്
പ്രദീപ്‌ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ പ്രമേയത്തോട് ചേര്‍ന്നുപോകുന്നവയാണെങ്കിലും പ്രത്യേകിച്ച് പുതുമ സമ്മാനിക്കുന്നവയൊന്നുമല്ല. സിയാന്‍ ശ്രീകാന്താണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. കഥാസന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയില്‍ അവതരിപ്പിച്ചതില്‍ സംവിധയകനോടൊപ്പം സന്നിവേശനും ഉത്തരവാദിത്വമുണ്ട്. സിനിമയിലെ ഏക ആശ്വാസം എന്നത് ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപെടുത്തിയ ഇന്നലയോളം..., ഷാരോണ്‍ വനിയില്‍...എന്നീ പാട്ടുകളാണ്.ബിജിബാല്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തിയില്ല. 

അഭിനയം: ആവറേജ്
നസ്രാണി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന അച്ചായന്‍ കഥാപാത്രമാണ് ഈ സിനിമയിലെ ജോയ്. കഥാപാത്രത്തോട് നീതിപുലര്‍ത്തുവാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ടെങ്കിലും, കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള സിനിമകളില്‍ ഇതിലും മികച്ച രീതിയില്‍ നര്‍മ്മ രംഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലൂടെ ഈ രംഗത്തെത്തിയ അഹമ്മദ് സിദ്ദിക്കാണ് മറ്റൊരു സുപ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ അമിതാഭിനയായിരുന്നു എങ്കിലും, അഹമ്മദ് സിദ്ദിക്ക് അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഗുണ്ടയുടെ വേഷത്തില്‍ നര്‍മ്മം കൈകാര്യം ചെയ്തു നോബി അഭിനയ മികവു പുലര്‍ത്തി. മുകേഷ്, ഷാജോണ്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. ആനി എന്ന കഥാപാത്രമായി അഭിനയിക്കുവാന്‍ മറ്റൊരു നടിയായിരുന്നു ഉചിതം.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഷാന്‍ റഹ്മാന്റെ സംഗീതം  
 
സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
2. സംവിധാനം
3. നിലവാരമില്ലാത്ത നര്‍മ്മ രംഗങ്ങള്‍
4. അനവസരത്തിലുള്ള പാട്ടുകള്‍ 

പ്രെയ്സ് ദി ലോര്‍ഡ്‌ റിവ്യൂ: രസകരമായൊരു പ്രമേയത്തെ ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളാലും, നിലവാരമില്ലാത്ത നര്‍മ്മ രംഗങ്ങളാലും, പരിതാപകരമായ സംവിധാനത്താലും അവതരിപ്പിച്ച സിനിമയാണ് പ്രെയ്സ് ദി ലോര്‍ഡ്‌.

പ്രെയ്സ് ദി ലോര്‍ഡ്‌ റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍: 11/30 [3.7/10]

സംവിധാനം: ഷിബു ഗംഗധരന്‍
രചന: ടി.പി.ദേവരാജന്‍
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍: ഗാലക്സി ഫിലിംസ്
ചായഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: സിയാന്‍ ശ്രീകാന്ത്
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഷാന്‍ റഹ്മാന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
വസ്ത്രാലങ്കാരം: സമീറ സനീഷ് 
വിതരണം: ഗാലക്സി റിലീസ്

9 Feb 2014

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ - ഓരോ ക്രിക്കറ്റ് പ്രേമിയും കണ്ടിരിക്കേണ്ട സിനിമ! 7.30/10

ഓരോ മലയാളികളുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ആവേശമാണ് ക്രിക്കറ്റ് കളിയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരവും. മേല്പറഞ്ഞ രണ്ടു വസ്തുതകളെ ഗൃഹതുരത്വമുണര്‍ത്തുന്ന രംഗങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ. നവാഗതനായ എബ്രിഡ്‌ ഷൈന്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും എബ്രിഡ്‌ ഷൈനും ചേര്‍ന്നാണ്. ഷാംസ് ഫിലിംസിന്റെ ബാനറില്‍ ടി.ആര്‍.ഷംസുദീനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ വിതരണ കമ്പനി എല്‍.ജെ.ഫിലിംസാണ് 1983 വിതരണം ചെയ്തിരിക്കുന്നത്. പ്രദീഷ് എം. വര്‍മ്മ ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

1983ല്‍ ക്രിക്കറ്റ് ലോകകപ്പ്‌ ഇന്ത്യ നേടിയതോടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ ഒരു ഭാഗമായി ക്രിക്കറ്റ് എന്ന വിനോദം. കേരളത്തിലെ ചെറിയ ഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റ് ഒരു ആവേശമായി മാറിയിരുന്ന 1983 കാലഘട്ടത്തില്‍ ആരംഭിക്കുന്ന കഥയാണ് 1983. സ്കൂള്‍ വിദ്യഭ്യാസ കാലഘട്ടം മുതല്‍ ക്രിക്കറ്റ് ലഹരിയായി മാറിയ ഒരു കൂട്ടം ചെറുപ്പക്കാരില്‍ പ്രധാനിയായിരുന്നു രമേശന്‍. വീട്ടില്‍ നിന്നുമുള്ള എതിര്‍പ്പുകളൊന്നും തന്നെ വകവെയ്ക്കാതെ ക്രിക്കറ്റ് കളിക്കുവാന്‍ ദിവസവും പോയിരുന്ന രമേശന്‍ പഠനം പോലും ഉപേക്ഷിച്ചു. കാലഘട്ടങ്ങള്‍ പലതും കടന്നു പോയിട്ടും, സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ നഷ്ടപെട്ടിട്ടും രമേശന് ക്രിക്കറ്റിനോടുള്ള ആവേശം നഷ്ടമായില്ല. തുടര്‍ന്ന് രമേശന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രമേശനായി നിവിന്‍ പോളിയാണ് അഭിനയിച്ചിരിക്കുന്നത്. 

കഥ, തിരക്കഥ: ഗുഡ്
സംവിധായകന്‍ എബ്രിഡ്‌ ഷൈനിന്റെ കഥയ്ക്ക്‌ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും എബ്രിഡ്‌ ഷൈനും ചേര്‍ന്നാണ്. 1983 മുതല്‍ 2013 വരെ ക്രിക്കറ്റ് എന്ന വിനോദവും സച്ചിന്‍ രമേശ്‌ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരവും രണ്ടു തലമുറകളെ സ്വാധീനിച്ചത്തിന്റെ കഥയാണ് ഈ സിനിമ. മേല്പറഞ്ഞ പ്രമേയം ഗൃഹാതുരത്വം ഉണര്‍ത്തുന്ന രംഗങ്ങളിലൂടെ തിരക്കഥയില്‍ എഴുതുവാനും രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുവാനും തിരക്കഥകൃത്തുക്കള്‍ നടത്തിയ ശ്രമം നൂറു ശതമാനം വിജയിച്ചു. ക്രിക്കറ്റ് കളി പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്ക്കുവാനും, തനിക്കാവാന്‍ പറ്റാത്ത ഉയരങ്ങളില്‍ മകനെ കൈപിടിച്ചുയര്‍ത്തണമെന്ന രമേശന്റെ ആഗ്രഹവും, അതിനായുള്ള അയാളുടെ പരിശ്രമങ്ങളും വിശ്വസനീയതയോടെ കഥാസന്ദര്‍ഭങ്ങളാക്കുവാന്‍ എബ്രിഡ്‌ ഷൈനിനും ബിപിന്‍ ചന്ദ്രനും സാധിച്ചു എന്നതാണ് സിനിമയുടെ വിജയം. അഭിനന്ദനങ്ങള്‍!

സംവിധാനം: വെരി ഗുഡ്
ഒരു പുതുമുഖ സംവിധായകന്‍ എന്ന തോന്നലുളവാക്കാതെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഹൃദയത്തില്‍ തോടുവാനും, ക്രിക്കറ്റ് ഒരു ലഹിരിയായി പ്രേക്ഷകരിലേക്ക് പകരുവാനും സാധിച്ചതാണ് എബ്രിഡ്‌ ഷൈനിന്റെ വിജയം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇഷ്ടമാകുന്ന രണ്ടു ഘടഗങ്ങളായ ഗൃഹതുരത്വവും ക്രിക്കറ്റും ഒരുപോലെ ചേര്‍ത്തുവെക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ സംവിധായകന് സാധിച്ചു. അതുകൂടാതെ, പ്രദീപ്‌ എം. വര്‍മ്മയുടെ ചായാഗ്രഹണവും, മനോജിന്റെ സന്നിവേശവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും, ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാലപിച്ച ഓലഞ്ഞാലി കുരുവി എന്ന പാട്ടും, അഭിനേതാക്കളുടെ പ്രകടനവും മികച്ച രീതിയില്‍ ഒത്തുചേര്‍ന്നു വന്നപ്പോള്‍ മികച്ച സിനിമ അണിയിചൊരുക്കുവാന്‍ എബ്രിഡ്‌ ഷൈനിന് സാധിച്ചു. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
ക്രിക്കറ്റ് കളി ഇത്രയും മികച്ച രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു മലയാള സിനിമയും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സിനിമയിലെ ഓരോ രംഗങ്ങളും കഥയ്ക്ക് അനുസൃതമായ രീതിയില്‍ ചിത്രീകരിക്കുവാന്‍ പ്രദീപ്‌ എം. വര്‍മ്മയ്ക്ക് സാധിച്ചു. വിവിധ കാലഘട്ടങ്ങളിലൂടെ കഥപറയുന്ന ഈ സിനിമയ്ക്ക് അതായതു കാലഘട്ടങ്ങളിലുള്ള മാറ്റങ്ങള്‍ വരുത്തുവാനും അവയെല്ലാം ഫ്രെയിമില്‍ ഉള്പെടുത്തുവാനും പ്രദീപ്‌ ശ്രമിച്ചിട്ടുണ്ട്. പ്രദീപ്‌ പകര്‍ത്തിയ രംഗങ്ങള്‍ മികച്ച രീതിയില്‍ സന്നിവേശം ചെയ്തത് മനോജാണ്. ഹരി നാരായണന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപി സുന്ദറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനം ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ്. ഗോപി സുന്ദര്‍ പകര്‍ന്ന പശ്ചാത്തല സംഗീതവും ഓരോ രംഗങ്ങള്‍ക്കും മാറ്റുക്കൂട്ടുന്നവയായിരുന്നു. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രാജകൃഷ്ണന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
നിവിന്‍ പോളി, അനൂപ്‌ മേനോന്‍, ജേക്കബ്‌ ഗ്രിഗറി, ജോയ് മാത്യു, സൈജു കുറുപ്പ്, സഞ്ജു, ദിനേശ് നായര്‍, ജോജു, പ്രജോദ് കലാഭവന്‍, ജിയാദ്, രാജീവ്‌ പിള്ള, നീരജ് മാധവ്, നിക്കി ഗല്‍റാണി, ശ്രിന്ദ ആഷബ്, സീമ ജി. നായര്‍, അംബിക മോഹന്‍, ശാന്ത ദേവി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ പോകുന്ന സിനിമയായിരിക്കും 1983. 20 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള രമേശന്റെ ജീവിതം മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. അതിഥി വേഷത്തിലെത്തിയ ഗ്രിഗറിയും, ക്രിക്കറ്റ് പരിശീലകന്റെ വേഷത്തിലെത്തിയ അനൂപ്‌ മേനോനും, രമേശന്റെ അച്ഛന്‍ വേഷത്തില്‍ അഭിനയിച്ച ജോയ് മാത്യുവും, രമേശന്റെ ഭാര്യയായി അഭിനയിച്ച ശ്രിന്ദയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. എബ്രിഡ്‌ ഷൈനിന്റെ സംവിധാനം
3. ഗോപി സുന്ദറിന്റെ സംഗീതം 
4. ചായാഗ്രഹണം 
5. നടീനടന്മാരുടെ അഭിനയം 

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ റിവ്യൂ: മലയാളികളുടെ ആവേശമായ ക്രിക്കറ്റ് കളിയും സച്ചിന്‍ തെണ്ടുല്‍ക്കറും, മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗൃഹതുരത്വവും വിശ്വസനീയമായ രംഗങ്ങളിലൂടെ കോര്‍ത്തിണക്കിക്കൊണ്ട് ആവിഷ്കരിച്ചിരിക്കുന്ന സിനിമയായ 1983 എല്ലാ തലമുറയിലെ പ്രേക്ഷകരെയും രസിപ്പിക്കുമെന്നുറപ്പ്.

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22/30 [7.30/10]

കഥ, സംവിധാനം: എബ്രിഡ്‌ ഷൈന്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ബിപിന്‍ ചന്ദ്രന്‍, എബ്രിഡ്‌ ഷൈന്‍ 
നിര്‍മ്മാണം: ടി.ആര്‍. ഷംസുദ്ദീന്‍ 
ബാനര്‍: ഷാംസ് ഫിലിംസ് 
ചായാഗ്രഹണം: പ്രദീപ്‌ എം. വര്‍മ്മ
ചിത്രസന്നിവേശം: മനോജ്‌
ഗാനരചന: ഹരി നാരായണന്‍, സന്തോഷ്‌ വര്‍മ്മ 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയന്‍ മാങ്ങാട് 
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എല്‍. ജെ. ഫിലിംസ്

2 Feb 2014

ലണ്ടന്‍ ബ്രിഡ്ജ് - കേട്ടുപഴകിയൊരു ത്രികോണ പ്രണയകഥയും നിരാശപെടുത്തുന്ന അവതരണവും! 3.90/10


ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതിഷ് ബി.സതിഷും ആന്റണി ബിനോയിയും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് ലണ്ടന്‍ ബ്രിഡ്ജ്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ആക്ഷന്‍ പശ്ചാത്തലമുള്ള സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള അനില്‍ സി. മേനോനാണ് ഈ സിനിമയുടെ സംവിധായാകന്‍. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആന്ധ്രിയ ജെര്‍മിയയും, പുതുമുഖം നന്ദിതയും നായികമാരാകുന്നു. ഇവരെ കൂടാതെ മുകേഷ്, പ്രതാപ് പോത്തന്‍, സുനില്‍ സുഖദ, ലെന, പ്രേം പ്രകാശ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജിത്തു ദാമോദര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, രാഹുല്‍ രാജ്, ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

ലണ്ടനിലെ വ്യവസായ പ്രമുഖനായ സി.എസ്. നമ്പ്യാര്‍ തന്റെ മകള്‍ പവിത്രയ്ക്കായി കണ്ടെത്തുന്ന വരാനാണ് വിജയ്‌ ദാസ്‌ എന്ന മിടുക്കനായ വ്യവസായി. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന വിജയ്‌ ദാസ് ഈ വാര്‍ത്ത‍ അറിഞ്ഞതുമുതല്‍ പവിത്രയെ പ്രണയിക്കുവാനും അവളുടെ ഇഷ്ടം പിടിച്ചുപറ്റുവാനും ശ്രമിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു സമയം ചിലവഴിക്കുന്ന പവിത്ര തന്റെ പ്രതിശ്രുത വരാനായ വിജയ്‌ ദാസിനെ കൂടുതല്‍ പരിച്ചയപെടുവാനായി അയാളുടെ കൂടെ സമയം ചിലവഴിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി മെറിന്‍ എന്ന പെണ്‍കുട്ടി വിജയ്‌ ദാസിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അതോടെ, പവിത്രയുടെയും മെറിറിന്റെയും ഇടയില്‍പെട്ട് വിജയ്‌ ദാസ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ചെന്നുപെടുന്നു. വിജയിയുടെയും പവിത്രയുടെയും മെറിന്റെയും ത്രികോണ പ്രണയകഥയാണ് ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമ. വിജയ്‌ ദാസായി പ്രിഥ്വിരാജും, മെറിനായി നന്ദിതയും, പവിത്രയായി ആന്ധ്രിയയും, നമ്പ്യാരായി പ്രതാപ്‌ പോത്തനും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
മാസ്റ്റേഴ്സ് എന്ന വ്യത്യസ്ത സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് ശേഷം ജിനു എബ്രഹാം തിരക്കഥയെഴുതിയ സിനിമയായ ലണ്ടന്‍ ബ്രിഡ്ജ് ഒരു പ്രണയകഥയാണ്. മൂന്ന് വ്യക്തികളുടെ പ്രണയമാണ് ഈ സിനിമയിലെ നായക കഥാപാത്രമായ വിജയ്‌ ദാസിന്റെ യാത്രവിവരണത്തിലൂടെ പ്രേക്ഷകരോട് കഥാകൃത്ത് പറയുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ കണ്ടുമടുത്തതും കേട്ടുപഴകിയതുമായ പ്രമേയമാണ് ത്രികോണ പ്രണയകഥകള്‍. അത് മനസ്സിലാകാതെ പോയതാണ് ജിനു അബ്രഹാമിന് പറ്റിയ പിഴവും. വിജയ്‌ ദാസ് മെറിനെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ ഒഴികെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു രംഗം പോലും ഈ സിനിമയിലില്ല. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളും, കേട്ടുപഴകിയ സംഭാഷണങ്ങളും പ്രിഥ്വിരാജിന്റെ ആരാധകരെ പോലും ബോറടിപ്പിക്കുന്നവയാണ്. ഈ   പ്രണയകഥയില്‍ വിജയ്‌ ദാസും നന്ദിതയും തമ്മില്‍ പ്രണയിക്കുന്ന ഒരൊറ്റ രംഗം പോലുമില്ല എന്നതാണ് പ്രേക്ഷകരെ നിരാശരാക്കുന്നത്. മാസ്റ്റേഴ്സ് എന്ന സിനിമയിലൂടെ ഒറ്റെറെ പ്രതീക്ഷകള്‍ നല്‍കിയ ജിനു എബ്രഹാമിന്റെ നിരാശപെടുത്തുന്ന ഈ പ്രകടനത്തില്‍ നിന്നും തിരിച്ചുവരുമെന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്
മത്സരം, ബെന്‍ ജോണ്‍സണ്‍, രാഷ്ട്രം, കളക്റ്റര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അനില്‍ സി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് അദ്ദേഹത്തിന്‍റെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമാണ്. ആക്ഷന്‍ പശ്ചാത്തലത്തില്‍ വേഗതയോടെ കഥപറയുന്ന രീതിയാണ് ആദ്യ നാല് സിനിമകള്‍ കണ്ടെതെങ്കില്‍, ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഈ പ്രണയകഥയ്ക്ക്‌  വേണ്ടി സംവിധായകന്‍ തിരഞ്ഞെടുത്തത്. സിനിമയുടെ ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലാണ് അനില്‍ സി. മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നല്ല പ്രണയ മുഹൂര്‍ത്തങ്ങളോ, നല്ല പ്രണയ ഗാനങ്ങളോ, ലണ്ടനിലെ മനോഹരമായ കാഴ്ചകളോ ഒന്നും തന്നെ ഈ സിനിമയിലില്ല. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരെ പൂര്‍ണമായി ഉപയോഗിക്കുവാനോ, പ്രിഥ്വിരാജ്, പ്രതാപ് പോത്തന്‍, മുകേഷ് തുടങ്ങിയവരെ വേഷം കെട്ടിച്ചു കൊണ്ടുനിര്‍ത്തി എന്നല്ലാതെ അഭിനയിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല സംവിധായകന്‍.

സാങ്കേതികം: ആവറേജ്
ലണ്ടനിലെ സമ്പന്നമായ കാഴ്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത് ജിത്തു ദാമോദറാണ്. കളര്‍ഫുള്‍ വിഷ്വല്‍സും ലണ്ടനിലെ കാണാകാഴ്ചകളും പ്രതീക്ഷിച്ചു തിയറ്ററില്‍ എത്തിയ ഭൂരിഭാഗം പ്രേക്ഷകരും നിരാശരായി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ടെലിവിഷന്‍ സീരിയലുകള്‍ ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ്. 2 മണിക്കൂറിനുള്ളില്‍ അവസാനിക്കെണ്ടിയിരുന്ന ഒരു കഥയെ രണ്ടര മണിക്കൂര്‍ വലിച്ചുനീട്ടിയത് ചിത്രസന്നിവേശകനായ പ്രവീണ്‍ പ്രഭാകര്‍ ഉറങ്ങിപ്പോയതിനാലാണോ എന്നറിയില്ല. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്ക്കിയത് രാഹുല്‍ രാജും ശ്രീവത്സന്‍ ജെ മേനോനും ചേര്‍ന്നാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരൊറ്റ പാട്ടുപോലും ഈ പ്രണയകഥയിലില്ല എന്നത് തീര്‍ത്തും നിരാശപെടുത്തുന്ന കാര്യം തന്നെ. ചിലയിടങ്ങളില്‍ മാത്രം കേള്‍വിക്ക് സുഖപ്രദമായിരുന്നു ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം. എം. ബാവയുടെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു.

അഭിനയം: എബവ് ആവറേജ്
അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പോലീസ്, മെമ്മറീസ് എന്നീ സിനിമകളിലെ മികച്ച വേഷങ്ങള്‍ക്ക് ശേഷം പ്രിഥ്വിരാജിന് ലഭിച്ച മോശമല്ലാത്തൊരു കഥാപാത്രമാണ് ഈ സിനിമയിലെ വ്യവസായി വിജയ്‌ ദാസ്. രണ്ടു പെണ്‍കുട്ടികളോട് തോന്നുന്ന പ്രണയത്തിനു മുമ്പില്‍ പെട്ടുപോകുന്ന വിജയ്‌ ദാസിനെ മോശമാക്കാതെ പ്രിഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. നായിക കഥാപാത്രമായ മെറിനെ അവതരിപ്പിച്ച പുതുമുഖം നന്ദിത പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. സംഭാഷണങ്ങള്‍ തെറ്റാതെ പറഞ്ഞു എന്നല്ലാതെ ആന്ധ്രിയയും കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല. മുകേഷും പ്രതാപ് പോത്തനും ലെനയും സുനില്‍ സുഖദയും പ്രേം പ്രകാശും അവരവരുടെ കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രിഥ്വിരാജ് 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാപാത്രങ്ങളും
2. സംവിധാനം
3. പാട്ടുകള്‍ 

ലണ്ടന്‍ ബ്രിഡ്ജ് റിവ്യൂ: കണ്ടുമടുത്തതും കേട്ടുപഴകിയതുമായ ത്രികോണ കഥയും, പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും, പരിതാപകരമായ സംവിധാനവും ഒത്തുചേര്‍ന്ന ലണ്ടന്‍ ബ്രിഡ്ജ് പ്രിഥ്വിരാജിന്റെ ആരാധകരെ പോലും നിരാശപെടുത്തുന്നു. 

ലണ്ടന്‍ ബ്രിഡ്ജ് റേറ്റിംഗ്: 3.90/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 11.5/30 [3.90/10]

സംവിധാനം: അനില്‍ സി മേനോന്‍
നിര്‍മ്മാണം: സതിഷ് ബി സതിഷ്, ആന്റണി ബിനോയ്‌
രചന: ജിനു എബ്രഹാം
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍, രാഹുല്‍ രാജ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ബാവ
മേക്കപ്പ്: റോഷന്‍ എന്‍.ജി.
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്