22 Dec 2013

ദൃശ്യം - നടന വൈഭവവും സംവിധാന മികവും ചേര്‍ന്ന ദൃശ്യ വിസ്മയം! 7.20/10

"മനപ്പൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ദൃശ്യങ്ങള്‍ ചിലപ്പോള്‍ സത്യങ്ങളെക്കാള്‍ വിശ്വസനീയമാകും" എന്നാണ് ജീത്തു ജോസഫ്‌ അണിയിച്ചൊരുക്കിയ ദൃശ്യം എന്ന സിനിമ പ്രേക്ഷകരോട് പറയുന്നത്. മേല്പറഞ്ഞ വാചകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാകണമെങ്കില്‍ മോഹന്‍ലാല്‍-ജീത്തു ജൊസഫ് ടീമിന്റെ ദൃശ്യം എന്ന സിനിമ കാണുകതന്നെ ചെയ്യണം. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അനാഥനായ ജോര്‍ജുകുട്ടി സ്വപ്രയത്നത്താല്‍ ജീവിച്ചു ഭദ്രതയുള്ള കുടുംബം കെട്ടിപടുത്തയാളാണ്. മലയോര ഗ്രാമപ്രദേശത്തെ കേബിള്‍ ടി.വി. നടത്തിപ്പുക്കാരനും, കൃഷിക്കാരനുമായ ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഭാര്യ റാണിമോളും, മക്കളായ അഞ്ചുവും അനുമോളുമാണുള്ളത്. സമാധാനപരമായ അവരുടെ കുടുംബ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടാകുന്നു. ആ പ്രശ്നങ്ങള്‍ അവര്‍ കുടുംബസമേതം നേരിടുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ദൃശ്യം എന്ന സിനിമയുടെ കഥ. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും, റാണിയായി മീനയും, മക്കളുടെ വേഷത്തില്‍ അന്‍ഷിബയും ബേബി എസ്തറും അഭിനയിച്ചിരിക്കുന്നു. 

ആശിവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌, ജീത്തു ജൊസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. പുതുമുഖം അയൂബ് ഖാനാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത്. സന്തോഷ്‌ വര്‍മ്മ രചിച്ച വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍-വിനു തോമസ്‌ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. അനിലും വിനും ചേര്‍ന്നാണ് സിനിമയുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. മാക്സ്ലാബ് ആണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

കഥ, തിരക്കഥ: ഗുഡ്
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതുമ്പോള്‍, ആ രംഗങ്ങള്‍ കുടുംബ പ്രേക്ഷകരെയും ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപെടുത്തണം. അതിലുപരി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളോ, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ പാളിപോകാതെയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനുള്ള കഴിവും വേണം. മേല്പറഞ്ഞ എല്ലാ വസ്തുതകളും മികച്ച രീതിയില്‍ തന്നെ ജീത്തു ജോസഫിന്റെ തിരക്കഥ രചനയില്‍ ഒത്തുചേര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. കുടുംബത്തെ രക്ഷപെടുത്തുന്നതിനു വേണ്ടി ജോര്‍ജുകുട്ടി നടത്തുന്ന ശ്രമങ്ങള്‍ വിശ്വസനീയതയോടെ തിരക്കഥയിലാക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. കുറ്റാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ചോദ്യോത്തരവേളയില്‍ ജോര്‍ജുകുട്ടിയും കുടുംബവും നടത്തുന്ന ചെറുത്തുനില്‍പ്പും അത്യുഗ്രമായ രംഗങ്ങളിലൂടെ തിരക്കഥയില്‍ അവതരിപ്പിച്ചു. രണ്ടാം പകുതിയും ക്ലൈമാക്സ് രംഗങ്ങളിലുമുള്ള ഓരോ രംഗങ്ങളും സംഭാഷണങ്ങളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. അഭിനന്ദനങ്ങള്‍!!!

സംവിധാനം: വെരി ഗുഡ്
മൈ ബോസ്, മെമ്മറീസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായത്തിന്റെ കാരണം ജീത്തു ജോസഫിന്റെ സംവിധാന മികവു തന്നെ. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ നന്മയുള്ള ഗ്രാമീണന്റെ കുടംബകഥ എന്നൊരു തോന്നലുണ്ടാക്കുകയും, ഇതേ തോന്നലുളവാക്കുന്ന രംഗങ്ങളോടെ മുന്‍പോട്ടു നീങ്ങുന്ന ആദ്യപകുതി ശരാശരി നിലവാരത്തിനു മുകളില്‍ കൊണ്ടെത്തിച്ചതും സംവിധായകന്റെ കഴിവ് തന്നെ. ചില അപ്രതീക്ഷിത വഴിതിരുവകളോടെ അവസാനിച്ച ആദ്യപകുതിയും, ഉദ്യോഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കഥാഗതിയെ നിയന്ത്രിക്കുന്ന രണ്ടാം പകുതിയും, ഓരോ പ്രേക്ഷകനെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അവസാനിക്കുന്ന ക്ലൈമാക്സും വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചതാണ് ഈ സിനിമയുടെ വിജയം. സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിന് നല്‍ക്കുവാനുള്ള സംവിധായകന്റെ തീരുമാനം പ്രശംസനീയം തന്നെ. കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, സംഭാഷണങ്ങളോ, അഭിനേതാക്കളോ ഈ സിനിമയില്ലത്തതും സംവിധാന മികവു തന്നെ. ഒരുപാട് നാളുകള്‍ക്കു ശേഷം മലയാളികള്‍ ഇഷ്ടപെടുന്ന പഴയ ലാലേട്ടനെ തിരികെ തന്നതിനും, കുടുംബസമേതം ത്രില്ലടിച്ചുക്കൊണ്ട് കാണുവാന്‍ ഒരു ക്രിസ്തുമസ് സമ്മാനം തന്നതിനും ഒരു പ്രേക്ഷകനെന്ന നിലയില്‍ ജീത്തു ജോസഫിനും, ആന്റണി പെരുമ്പാവൂരിനും നന്ദി!

സാങ്കേതികം: എബവ് ആവറേജ്
കഥ ആവശ്യപെടുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അമിതമായ ക്യാമറ ഗിമ്മിക്സുകള്‍ കാണിക്കാതെ ലളിതമായ ഫ്രെയിമുകള്‍ ഒരുക്കി ദൃശ്യവല്ക്കരിക്കുകയും ചെയ്ത സുജിത് വാസുദേവന്‍‌ നല്ലൊരു ത്രില്ലര്‍ ഒരുക്കുന്നതില്‍ ജീത്തു ജോസഫിനെ സഹായിച്ചിട്ടുണ്ട്. പുതുമുഖം ആയുബ് ഖാന്‍ കോര്‍ത്തിണക്കിയ രംഗങ്ങള്‍ ആദ്യപകുതിയില്‍ ഇഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ വേഗത നിലനിര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറച്ചിരിന്നുവെങ്കില്‍, പ്രേക്ഷകര്‍ ഇതിലും ത്രില്ലടിക്കുമായിരുന്നു. അനില്‍ ജോണ്‍സണ്‍-വിനു തോമസ്‌ എന്നിവര്‍ ചേര്‍ന്നു നല്‍ക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ആസ്വാദനത്തെ സഹായിച്ചിട്ടുണ്ട്. സന്തോഷ്‌ വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്കിയതും അനില്‍ ജോണ്‍സണും വിനു തോമസും ചേര്‍ന്നാണ്. സാബു റാമിന്റെ കലാസംവിധാനവും ലിന്റയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: ഗുഡ്
മോഹന്‍ലാല്‍, മീന, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, ഇര്‍ഷാദ്, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കെ.ശ്രീകുമാര്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ്, കലാഭവന്‍ ഹനീഫ്, കലാഭവന്‍ റഹ്മാന്‍, ആന്റണി പെരുമ്പാവൂര്‍, ബൈജു വി.കെ, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പ്രദീപ്‌ ചന്ദ്രന്‍, ശോഭ മോഹന്‍, അന്ഷിബ, ബേബി എസ്തര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഭ്രമരത്തിലെ ശിവന്‍കുട്ടിയ്ക്ക് ശേഷം ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രമാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടി. പ്രേക്ഷകരെ ആവേശഭരിതരാക്കിക്കൊണ്ട് അവിസ്മരണീയമായ അഭിനയമാണ് ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം കാഴ്ചവെച്ചിരിക്കുന്നത്. നാളിതുവരെ ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും വ്യതസ്തവും അഭിനയ പ്രാധാന്യമുള്ളതുമായ വേഷമാണ് ഈ സിനിമയില്‍ കലാഭവന്‍ ഷാജോണിനു ലഭിച്ചത്. സഹദേവന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ ഷജോണിനു സാധിച്ചിട്ടുണ്ട്. റാണിയായി മീനയും, അഞ്ചുവായി ആന്‍ശിബയും, അനുമോളായി എസ്തെറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. പുത്രദുഃഖം അനുഭവിക്കുന്ന വേഷത്തില്‍ സിദ്ദിക്കും, കര്‍മ്മനിരധയായ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ആശ ശരത്തും മോശമല്ലാതെ അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. ജീത്തു ജോസഫിന്റെ സംവിധാനം
3. മോഹന്‍ലാലിന്‍റെ അഭിനയം
4. കലാഭവന്‍ ഷജോണിന്റെ വില്ലന്‍ വേഷം
5. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
6. ക്ലൈമാക്സ് രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ ദൈര്‍ഘ്യം

ദൃശ്യം റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, ഉദ്യോഗജനകമായ ക്ലൈമാക്സിലൂടെ, കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെ, മികവുറ്റ അഭിനയത്തിലൂടെ മോഹന്‍ലാലും ജീത്തു ജോസഫും കൂട്ടരും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ച ക്രിസ്തുമസ് സമ്മാനമാണ് ദൃശ്യം. അഭിനന്ദനങ്ങള്‍!!!

ദൃശ്യം റേറ്റിംഗ്: 7.20/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 8/10[വെരി ഗുഡ്]
സാങ്കേതികം: 3/5[എബവ് ആവറേജ്] 
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍: 21.5/30 [7.20/10]

രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: അയൂബ് ഖാന്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: അനില്‍ ജോണ്‍സണ്‍ - വിനു തോമസ്‌
പശ്ചാത്തല സംഗീതം: അനില്‍ ജോണ്‍സണ്‍ - വിനു തോമസ്‌
കലാസംവിധാനം: സാബുറാം
മേക്കപ്പ്: റോഷന്‍ എന്‍.ജി.
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
വിതരണം: മാക്സ്ലാബ് റിലീസ്

17 Dec 2013

വെടിവഴിപാട് - ചീറ്റിപ്പോയ നവയുഗ വഴിപാട് 3.20/10

തിരുവനന്തപുരം നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം രാഹുല്‍, പ്രദീപ്‌, സഞ്ജയ്‌ എന്നീ മൂന്ന് ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് ഒരു വെടിവഴിപാട് നേരുന്നു. രാഹുലിന്റെ ഭാര്യ രാധിക പൊങ്കാലയിടുവാന്‍ സുഹൃത്തിന്റെ വീട്ടിലും, പ്രദീപിന്റെ ഭാര്യ വിദ്യ പ്രദീപിന്റെ സുഹൃത്ത് ജോസഫിന്റെ വീട്ടിലും, ടെലിവിഷന്‍ അവതാരകയായ സഞ്ജയ്‌യിന്റെ ഭാര്യ രശ്മി പൊങ്കാലയുടെ ചിത്രീകരണത്തിനായി അമ്പലത്തിന്റെ പരിസരത്തും എത്തിച്ചേരുന്നു. ദാമ്പത്യ ജീവിതത്തില്‍ പലതരം കല്ലുകടികള്‍ മൂലം ദുരിതം അനുഭവിക്കുന്ന രാഹുലും പ്രദീപും സഞ്ജയ്‌യും ഭാര്യമാര്‍ വീട്ടിലില്ലാത്ത സന്ദര്‍ഭം മുതലെടുക്കുവാനയാണ് അനുമോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രാഹുലിന്റെ വീട്ടിലെത്തിക്കുന്നത്. ഇതേ അവസരത്തില്‍, രശ്മിയുടെ മേലുദ്യോഗസ്ഥന്‍ തെറ്റായ ഉദ്ദേശത്തില്‍ രശ്മിയെ സമീപിക്കുകയും, അതില്‍ നിന്നും ബുദ്ധിപരമായി രക്ഷപെടുകയും ചെയ്യുന്നു. ജോസഫിന്റെ ഫ്ലാറ്റില്‍ പോങ്കലയ്ക്കാവശ്യമായാ സാധനങ്ങള്‍ പാചകം ചെയ്യുവാനെത്തുന്ന വിദ്യയും ജോസഫുമായി തെറ്റായ രീതിയിലുള്ള സൗഹൃദം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ, ഒരുപാട് തിരക്കുള്ള ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ അരങ്ങേറുന്ന മേല്പറഞ്ഞ സംഭവങ്ങളും, അതിനു ശേഷം അന്നേ ദിവസം രാഹുലിന്റെയും പ്രദീപിന്റെയും സഞ്ജയ്‌യുടെയും ജോസഫിന്റെയും വിദ്യയുടെയും രശ്മിയുടെയും രാധികയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അനന്തര ഫലങ്ങലുമാണ് വെടിവഴിപാടിന്റെ കഥ. രാഹുലായി മുരളി ഗോപിയും, ജോസഫായി ഇന്ദ്രജിത്തും, പ്രദീപായി ശ്രീജിത്ത്‌ രവിയും, സഞ്ജയ്‌യായി സൈജു കുറുപ്പും, വിദ്യയായി മൈഥിലിയും, രശ്മിയായി അനുശ്രീ നായരും, രാധികയായി അഞ്ജന ഹരിദാസും അഭിനയിച്ചിരിക്കുന്നു.

കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളുടെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മിച്ചിരിക്കുന്ന വെടിവഴിപാട് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ശംഭു പുരുഷോത്തമനാണ്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ സംവിധായകന്റെ സഹപാടിയായിരുന്ന ഷെഹ്നാദ് ജലാലാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. പ്രജിഷ് പ്രകാശ് ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിചിരിക്കുക്കുന്നു. തമീന്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ദാമ്പത്യ ജീവിതത്തിലെ രസക്കെടുകള്‍ മൂലം മനസ്സമാദനം നഷ്ടപെട്ട കഥയിലെ നായകന്മാര്‍ ഒരല്പം വഴിവിട്ട പ്രവര്‍ത്തി ചെയ്യുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മൂവരും ഭാര്യമാരുടെ സാന്നിധ്യമില്ലാതെ തന്നെ തെറ്റു ചെയ്യാതെ പരാജയപെടുന്നു. മറുവശത്ത് സദാചാരവാദികള്‍ എന്ന സ്വയം അവകാശപെടുന്ന ചിലര്‍ വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ശ്രമിക്കുന്നു. അവരും പരാജയപെടുന്നു. ഇതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്ന പ്രമേയം. ഇത്തരത്തിലുള്ള ഒരു പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ശംഭു പുരുഷോത്തമന്‍ എന്ന തിരക്കഥകൃത്തിനു സാധിച്ചില്ല. പുതുമയോടെ അവതരിപ്പിച്ചു തുടങ്ങിയ കഥാസന്ദര്‍ഭങ്ങള്‍, പ്രവചിക്കാനവുന്ന കണ്ടുമടുത്ത സന്ദര്‍ഭങ്ങലിലേക്ക് എത്തിച്ചേര്‍ന്നു. അതിലുപരി, കണ്ടിരിക്കാന്‍ പ്രയാസമുള്ള ഒട്ടനവധി രംഗങ്ങളും സംഭാഷണങ്ങളും ചേര്‍ന്നപ്പോള്‍, മലയാള സിനിമ ഇത്രയ്ക്ക് അധപധിച്ചോ എന്നുവരെ തോന്നിപോയ പ്രേക്ഷകരുണ്ടായിരുന്നു. പാഴായിപ്പോയ നവയുഗ സിനിമകളുടെ പട്ടികയില്‍ വെടിവഴിപാടിന്റെ രസീതി കൂടെ ചേര്‍ക്കുന്നു.

സംവിധാനം: മോശം
ന്യൂ ജനറേഷന്‍ സിനിമ അഥവാ നവയുഗ സിനിമ എന്നാല്‍ കള്ളുകുടിയും പുകവലിയും സെക്സും അസഭ്യവും അടങ്ങുന്നതാണെന്നും, പുതിയ തലമുറ കാണുവാന്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയാണെന്നുമുള്ള തെറ്റുധാരണയിലാണ് മലയാള സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്ന ചില സംവിധായകര്‍. ശംഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകനും മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പെടുത്തവുന്ന ഒരാളാണ് എന്ന തെളിയിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ സംരംഭമായ വെടിവഴിപാട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും, അത് ഭാര്യ ഭര്‍ത്താക്കന്മാരെ ഏതു തരത്തില്‍ ബാധിക്കുന്നു എന്നും ഈ സിനിമയിലെ ഒരു ചര്‍ച്ച വിഷയമാണ്. മേല്പറഞ്ഞതാണ് പ്രമേയമെങ്കിലും, ന്യൂ ജനറേഷന്‍ പ്രേക്ഷകരെ തൃപ്തിപെടുത്തുവാന്‍ വേണ്ടി കഥയുടെ അവതരണ രീതി സംവിധായകന്‍ മാറ്റിമറിച്ചു. അങ്ങനെ, കള്ളുകുടിയും സെക്സും അസഭ്യവും അശ്ലീലവും നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും മാത്രമായ ചീറ്റിപോയ നവയുഗ വഴിപാടായി അവസാനിച്ചു ഈ സിനിമ. മലയാള സിനിമയിലെ നവയുഗ പ്രേക്ഷകര്‍ക്ക്‌ പുതുമയുള്ള പ്രമേയത്തിന്റെ പുതുമയുള്ള അവതരണമാണ് കാണേണ്ടത്. ആ സിനിമയ്ക്ക് വേഗതയില്ലെങ്കിലും തമാശകള്‍ ഇല്ലെങ്കിലും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലെങ്കിലും വിജയ്ക്കുമെന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഉറപ്പാണ്. അന്നയും റസൂലും എന്ന സിനിമ തന്നെ ഉദാഹരണം.

സാങ്കേതികം: ആവറേജ്
ഷെഹ്നാദ് ജലാല്‍ തനിക്കാവും വിധം മികച്ച രീതിയില്‍ തന്നെ ആറ്റുകാല്‍ പൊങ്കാലയിടുന്ന ഭക്തരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു. അതുകൂടാതെ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രേക്ഷകരിലെക്കിത്തിക്കുവാന്‍ കഴിയുന്ന രംഗങ്ങള്‍ പുതുമയൊന്നും നല്‍ക്കാതെ ചിത്രീകരിച്ചു. പ്രജിഷ് പ്രകാശാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഇത്തരത്തിലുള്ള ഒരു പ്രമേയം വേഗതയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമായിരുന്നു. ആദ്യ പകുതിയും രണ്ടാം പകുതിയും ഒരേ പോലെ ഇഴഞ്ഞു നീങ്ങുന്ന പരുവത്തിലാണ് പ്രജിഷ് സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. പല രംഗങ്ങളും നിശബ്ദമായി തന്നെ അവസാനിച്ചത്‌ പ്രേക്ഷകര്‍ക്ക്‌ ബോറന്‍ അനുഭവമായി. സുഭാഷ് കരുണിന്റെ കലാസംവിധാനവും, ഷിബു പരമേശ്വറിന്റെ വസ്ത്രങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
ചുരിങ്ങിയ കാലയളവുകൊണ്ട് തന്നെ നല്ലൊരു അഭിനേത്രി എന്ന പേര് കരസ്ഥമാക്കിയ നടിമാരില്‍ ഒരാളാണ് അനുമോള്‍. മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ആരും തന്നെ സ്വീകരിക്കുവാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രത്തെയാണ് അനുമോള്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഈ കഥയിലെ പ്രധാന്യമുള്ള മറ്റു വേഷങ്ങള്‍ അഭിനയിച്ചത് മുരളി ഗോപി, ഇന്ദ്രജിത്ത്, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ്, സുനില്‍ സുഖദ, അശ്വിന്‍ മാത്യു, മൈഥിലി, അനുശ്രീ നായര്‍, അഞ്ജന ഹരിദാസ്, ആശ എന്നിവരാണ്. അവരവരുടെ കഥാപാത്രങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഓരോ അഭിനേതാക്കള്‍ക്കും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. കഥയും കഥാപാത്രങ്ങളും
3. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സംവിധാനം

വെടിവഴിപാട് റിവ്യൂ: നല്ല ഉദ്ദേശത്തോടെ സിനിമയെടുക്കുന്ന അണിയറപ്രവര്‍ത്തകരും, കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരും സദാചാരവാദികള്‍ക്ക് പുറമേ ശംഭു പുരുഷോത്തമാനോടും അരുണ്‍ കുമാറിനോടും പൊറുക്കട്ടെ!

വെടിവഴിപാട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 9.5/30 [3/10]

രചന, സംവിധാനം: ശംഭു പുരുഷോത്തമന്‍
നിര്‍മ്മാണം: അരുണ്‍ കുമാര്‍ അരവിന്ദ്
ബാനര്‍: കര്മ്മയുഗ് മുവീസ്
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സുഭാഷ് കരുണ്‍
മേക്കപ്പ്: ബൈജു ബാലരാമപുരം
വസ്ത്രാലങ്കാരം: ഷിബു പരമേശ്വര്‍
ശബ്ദമിശ്രണം: ഗോട്ലിന്‍ ടിമോ കോശി
വിതരണം: തമീന്‍സ് റിലീസ്

10 Dec 2013

സൈലന്‍സ് - മമ്മൂട്ടിയുടെ ആരാധകരെ മാത്രം ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ സിനിമ! 4.80/10

ഗുലുമാല്‍, ത്രീ കിംഗ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈ.വി.രാജേഷിന്റെ രചനയില്‍ വി.കെ.പ്രകാശ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് സൈലന്‍സ്. ട്വന്റി 20 എന്ന സിനിമയ്ക്ക് ശേഷം ശേഷം മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന കുറ്റാന്വേഷണ സിനിമ എന്ന രീതിയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് സൈലന്‍സ്. അയ്ഷ ഫിലിംസിന്റെ ബാനറില്‍ അഫ്സീന സലീമാണ് സൈലന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. പോലിസ് എന്ന പ്രിഥ്വിരാജ്-ഇന്ദ്രജിത്ത് സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ്‌ സംവിധാനം ചെയുന്ന കുറ്റാന്വേഷണ സ്വഭാവമുള്ള സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് സൈലന്‍സ്. മമ്മൂട്ടിയെ കൂടാതെ അനൂപ്‌ മേനോനും പ്രധാനപെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ചന്ദ്രനാണ് ഈ സിനിമയിലെ മമ്മൂട്ടിയുടെ നായിക. പുതുമുഖം മനോജ്‌ കട്ടോയിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, രതീഷ്‌ വേഗ സംഗീത സംവിധാനവും, എം.ബാവ കലാസംവിധാനവും, റോഷന്‍ മേക്കപ്പും, ലിജി പ്രേമന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

ജഡ്ജ് പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകന്മാരില്‍ ഒരാളാണ് അരവിന്ദ് ചന്ദ്രശേഖര്‍. ഔദ്യോഗിക ജീവിതത്തില്‍ മറ്റാര്‍ക്കും കൈവരിക്കാനാവത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയതിന്റെ പിറ്റേന്ന് അരവിന്ദിന് ഒരു അഞ്ജാതന്റെ ഫോണ്‍ കോള്‍ വരുന്നു. അരവിന്ദ് വാദിച്ച ഒരു കേസില്‍ ശിക്ഷിക്കപെട്ട നിരപരാധികളാണ് അവര്‍ എന്നും, അവരെ ശിക്ഷിച്ചതിന്റെ പ്രതികാരം തീര്‍ക്കുമെന്നും ഭീഷണിപെടുത്തുന്നു. അങ്ങനെ അരവിന്ദ് ചന്ദ്രശേഖറിനെ വേട്ടയാടുന്ന ഒരുകൂട്ടം അഞ്ജാതര്‍ക്കെതിരെ അരവിന്ദും സുഹൃത്ത് നീല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തുന്ന കുറ്റാന്വേഷണവും അതില്‍ നിന്നും ചില സത്യങ്ങള്‍ മനസ്സിലാകുന്നതുമാണ് സൈലന്‍സ് എന്ന സിനിമയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
വൈ.വി.രാജേഷും വി.കെ.പ്രകാശും ഒന്നിക്കുന്ന മൂന്നാമത് സിനിമയാണ് സൈലന്‍സ്. ആദ്യ രണ്ടു സിനിമകളും ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ആയിരുന്നുവെങ്കില്‍, സൈലന്‍സ് പൂര്‍ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന സിനിമയാകുന്നു. മുന്‍കാല ഔദ്യോഗിക ജീവിതത്തിലുണ്ടായ ചില പിഴവുകളുടെ നിജസ്ഥിതി അറിവുവാനായി ഇറങ്ങിതിരിക്കുകയും ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്യുന്ന കഥയ്ക്ക്‌ അനിയോജ്യമാല്ലത്ത കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി വൈ വി രാജേഷ്‌ എഴുതിയിരിക്കുന്നത്. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പുതുമ നിറഞ്ഞ രീതിയില്‍ രചിച്ച രാജേഷ്‌, പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ കുത്തിനിറച്ചു കഥ അവസാനിപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ രണ്ടാം പകുതിയില്‍ കണ്ടത്. യുക്തിയെ ചോദ്യം ചെയുന്ന രംഗങ്ങളോ, സംഭാഷണങ്ങളോ, ദ്വയാര്‍ഥ പ്രയോഗങ്ങളോ ഒന്നുമില്ലാത്ത സിനിമയാണ് എന്നല്ലാതെ പ്രേക്ഷകര്‍ക്ക്‌ പുതുമ സമ്മാനിക്കുന്ന കഥയോ കഥാഗതിയോ സസ്പെന്‍സോ ഈ സിനിമയിലില്ല. അതുപോലെ കൊലപാതകം ചെയ്യുവാനുള്ള ശക്തമായ കാരണങ്ങളോ, പ്രതിനായകന്റെ കഥാപാത്ര രൂപികരണമോ, പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന സസ്പെന്‍സ് രംഗങ്ങളോ സിനിമയിലില്ലാത്തത് ഈ സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ആവറേജ്
വൈ.വി.രാജേഷിന്റെ ശരാശരി നിലവാരത്തിലുള്ള തിരക്കഥയെ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ വി.കെ.പ്രകാശിന് സാധിച്ചതിനാല്‍ കണ്ടിരിക്കാവുന്ന ഒരു ആദ്യ പകുതി ഈ സിനിമയ്ക്ക് ലഭിച്ചു. മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തന്നെ അരവിന്ദ് ചന്ദ്രശേഖറിനെ സംവിധായകന്‍ അവതരിപ്പിച്ചു. ആദ്യ പകുതി സംവിധാനം നിര്‍വഹിച്ച അതെ തീവ്രതയോടെയാണോ വി.കെ.പി ഈ സിനിമയുടെ രണ്ടാം പകുതി സംവിധാനം ചെയ്തത് എന്ന് സംശയിക്കുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളെ ത്രസിപ്പിക്കാത്ത രീതിയില്‍ ചിത്രീകരിച്ചതും, നായകന്‍ സസ്പെന്‍സ് കണ്ടെത്തുന്ന രംഗങ്ങള്‍ ലാഘവത്തോടെ ചിത്രീകരിച്ചതും, ക്ലൈമാക്സില്‍ അനാവശ്യമായ സംഘട്ടന രംഗം ഉള്‍പെടുത്തിയതും സംവിധായകന്റെ കഴിവുകേട് തന്നെ. അതിലുപരി വെള്ളത്തിനടിയില്‍ വെച്ചുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി തോന്നുകയും ചെയ്തു. കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ നായകന്‍ കുറ്റവാളിയെ കണ്ടെത്തുന്ന രംഗത്തിലെ നിശബ്ദതയായിരിക്കാം ഈ സിനിമയ്ക്ക് സൈലന്‍സ് എന്ന പേര് നല്‍ക്കുവാനുള്ള കാരണം. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ പേരാണ് സൈലന്‍സ് എങ്കിലും, അതൊന്നും മനസ്സിലാകാത്ത പാവം പ്രേക്ഷകര്‍ ഇന്നും ചിന്താകുഴപ്പതിലാണ്. ഇതിലും മികച്ച സസ്പെന്‍സ് ത്രില്ലറുകള്‍ക്കായി വി.കെ.പ്രകാശും മമ്മൂട്ടിയും ഒന്നിക്കട്ടെ.

സാങ്കേതികം: ആവറേജ്
മനോജ്‌ കട്ടോയിയാണ് ത്രസിപ്പിക്കുന്ന രീതിയില്‍ ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പാലക്കാടിന്റെ ഗ്രമീണതയില്‍ തുടങ്ങി, ബംഗളൂരൂവിന്റെ നാഗരികതയുടെ ചടുലതയും നെല്ലിയാമ്പതിയിലെ ഡാമും ചുറ്റുമുള്ള കാടിന്റെ ദുരൂഹതയും ഒരേപോലെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ മനോജിനു സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടണ്ട്. ത്രസിപ്പിക്കുന്ന പാശ്ചാത്തല സംഗീതത്തോടെ രതീഷ്‌ വേഗ നല്‍കിയ ശബ്ദങ്ങള്‍ സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റുകൂട്ടി. ഈ നല്ല വശങ്ങളുടെ മറുവശം എന്ന രീതിയില്‍ മഹേഷ്‌ നാരായണന്‍ നിര്‍വഹിച്ച ചിത്രസന്നിവേശം ഇത്തരത്തിലുള്ള ഒരു സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നില്ല. വേഗത്തെ നഷ്ടപെട്ട പോലെ രണ്ടാം പകുതിയിലെ രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായത് സന്നിവേശകന്റെ അലസമായ സമീപനമാണ്. എം.ബാവയുടെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, ലിജി പ്രേമന്റെ വസ്ത്രാലങ്കാരവും ശരാശരി മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
അരവിന്ദ് ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയിലാണ് മമ്മൂട്ടി അഭിനയിച്ചത്. തന്നെ വേട്ടയാടുന്ന ഒരുകൂട്ടം അഞ്ജാതരില്‍ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്ന ആദ്യപകുതിയിലെ രംഗങ്ങളില്‍ മികച്ച അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയോടൊപ്പം അനൂപ്‌ മേനോനും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയുടെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇവരെ കൂടാതെ പല്ലവി ചന്ദ്രന്‍, ബേസില്‍, ജോയ് മാത്യു, ജയപ്രകാശ് കുളൂര്‍, ഷാജു ശ്രീധര്‍, രവി വള്ളത്തോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാഘവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ്ണ നായര്‍, ശ്രീലത എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.  മമ്മൂട്ടിയുടെ അഭിനയം
2. വി.കെ.പ്രകാശിന്റെ സംവിധാനം
3. സിനിമയുടെ ആദ്യ പകുതി
4. മനോജിന്റെ ചായാഗ്രഹണം
5. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. രണ്ടാം പകുതിയും, ക്ലൈമാക്സ് സംഘട്ടനവും
3. ചിത്രസന്നിവേശം

സൈലന്‍സ് റിവ്യൂ: സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും, ആദ്യ പകുതിയിലെ രംഗങ്ങളുടെ ത്രസിപ്പിക്കുന്ന അവതരണവും, പശ്ചാത്തല സംഗീതവും, മമ്മൂട്ടിയുടെ സാന്നിധ്യവുമൊക്കെ ആരാധകരെ സന്തോഷിപ്പിക്കുമെങ്കിലും, കണ്ടുമടുത്ത കഥയും കഥാപശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും നല്ല ത്രില്ലര്‍ സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെ നിശബ്ദരാക്കുന്നു.

സൈലന്‍സ് റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14.5/30 [4.8/10]

സംവിധാനം: വി.കെ.പ്രകാശ്
നിര്‍മ്മാണം: അഫ്സീന സലിം
ബാനര്‍: ആയിഷ ഫിലിംസ്
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: മനോജ്‌ കട്ടോയി
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: എം.ബാവ 
വസ്ത്രാലങ്കാരം: ലിജി പ്രേമന്‍
മേക്കപ്പ്: റോഷന്‍
വിതരണം: ആയിഷ ഫിലിംസ് റിലീസ്

9 Dec 2013

ബൈസിക്കിള്‍ തീവ്സ് - ട്വിസ്റ്റുകളാല്‍ ചലിക്കുന്ന ബൈസിക്കിള്‍ ഒരുവട്ടം കണ്ടിരിക്കാം 4.50/10

ഹണി ബീ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ബൈസിക്കിള്‍ തീവ്സ് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ജിസ് ജോയ് ആണ്. സംവിധായകന്‍ ജിസ് തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ എസ്.സജികുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ബൈസിക്കിള്‍ തീവ്സ്, യു.ടി.വി.യാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പുതുമുഖം ബൈനേന്ദ്ര മേനോനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. രതീഷ്‌ രാജ് ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എ ബി സി ഡി എന്ന മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ അപര്‍ണ്ണ ഗോപിനാഥാണ് ഈ സിനിമയിലെ ആസിഫ് അലിയുടെ നായിക. 22 ഫീമെയില്‍ കോട്ടയത്തിലൂടെ സിനിമയിലെത്തിയ നിര്‍മ്മാതാവ്(ഫ്രൈഡേ ഫിലിം ഹൗസ്)കൂടിയായ വിജയ്‌ ബാബു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അനാഥനായ ചാക്കോച്ചന്‍ എന്ന ചാക്കോയാണ് കഥാനായകന്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ സൈക്കിള്‍ മോഷ്ടാക്കളുടെ കൂടെ ചെറുപ്പത്തില്‍ എത്തിച്ചേരുന്ന ചാക്കോ, വളര്‍ന്നു വലുതായപ്പോള്‍ മോഷണം തന്നെ തൊഴിലായി സ്വീകരിക്കുന്നു. ചാക്കോവിന്റെ മോഷണ ശ്രമങ്ങള്‍ക്കിടയില്‍ മീര എന്ന യുവതിയെയും, കാശിനാഥന്‍ എന്ന കോടീശ്വരനെയും പരിച്ചയപെടുന്നു. തുടര്‍ന്ന്‍ ചാക്കോചന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറുന്നു. കഥാവസാനം ചില വഴിത്തിരിവുകളിലൂടെ ചാക്കോയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷട്ടിക്കുന്നവരെ കണ്ടുപിടിക്കുന്നു. മീരയായി അപര്‍ണ്ണ ഗോപിനാഥും, കാശിനാഥനായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
സംവിധാന രംഗത്തേക്ക് ആദ്യ കാല്‍വെപ്പ്‌ നടത്തിയ ജിസ് ജോയ് തന്നെയാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രചിച്ചത്. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, കഥയില്‍ അനിവാര്യമല്ലാത്ത കുറെ കഥാപാത്രങ്ങളും പ്രധാന രസംകൊല്ലികളായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ കേട്ടുപഴകിയ ഒന്ന് രണ്ടു തമാശകളും സിനിമയുടെ ദൂഷ്യ ഫലങ്ങളായി. ഈ കുറവകളൊക്കെ ഏറെക്കുറെ പ്രേക്ഷകര്‍ മറക്കുന്നത് ഇടയ്ക്കിടെയുള്ള നര്‍മ്മരസമായ സംഭാഷണങ്ങളാണ്. കൃത്രിമമല്ലാത്ത സംഭാഷണങ്ങളും, തിരക്കഥയില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമാണ് ജിസ് ജോയിയുടെ ആദ്യ തിരക്കഥ രചനയെ രക്ഷിച്ചത്‌. സിനിമയിലെ ചില രംഗങ്ങള്‍ മികച്ചു നിന്നപ്പോള്‍, മറ്റുചിലത് ബോറന്‍ അനുഭവമായി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടുമടുക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം ആശ്വാസം പകരുന്നത് പുതുമയുള്ള ട്വിസ്റ്റുകള്‍ നിറഞ്ഞ ക്ലൈമാക്സ് രംഗങ്ങളാണ്. കുറേക്കൂടി പരിച്ചയസമ്പത്തുള്ള ഒരു തിരക്കഥ രചയ്താവിന്റെ സഹായത്തോടെ രചന നിര്‍വഹിചിരുന്നുവെങ്കില്‍, ഇതേ കഥ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിക്കുമായിരുന്നു. 

സംവിധാനം: ആവറേജ്
സിനിമയിലെ ഡബ്ബിംഗ് രംഗത്ത് സജീവമായിരുന്ന ജിസ് ജോയ് ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിചിട്ടുണ്ടുമുണ്ട്. അത്തരത്തില്‍ ലഭിച്ച ചെറിയ പരിചയസമ്പത്ത് ഉപയോഗിച്ചാണ് ആദ്യ സിനിമ ജിസ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയിലെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ കണ്ടു രസിക്കുവാനുള്ള ഘടഗങ്ങള്‍ ചേര്‍ത്തുക്കൊണ്ട് ബൈസിക്കിള്‍ തീവ്സ് എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ ജിസ് ജോയിയ്ക്കും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുകയും, വേഗതയോടെ കഥ അവതരിപ്പിക്കുകയും, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍(ഉദാഹരണം: മോഷണ രംഗങ്ങള്‍) ഒഴിവാകുകയും ചെയ്തിരുന്നുവെങ്കില്‍, പ്രേഷകര്‍ ഈ സിനിമ മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുമായിരുന്നു. പ്രധാന നടിനടന്മാരായ ആസിഫ് അലി, വിജയ്‌ ബാബു, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുടെ അഭിനയവും, ക്ലൈമാക്സിലെ ചില വഴിത്തിരുവുകളുടെ യുക്തിയോടെയുള്ള അവതരണവും, പാട്ടുകളുടെ ചിത്രീകരണവും ഒക്കെയാണ് ജിസ് എന്ന സംവിധായകനെ രക്ഷിച്ചത്. ഇതിലും മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ ജിസ് ജോയ്ക്ക് സാധിക്കട്ടെ എന്ന്‍ ആശംസിക്കുന്നു.

സാങ്കേതികം: ആവറേജ് 
പ്രത്യേകിച്ച് പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്തെ സംവിധായകന്‍ നിര്‍ദേശിച്ച രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ ചായാഗ്രാഹകന്‍ ബൈനേന്ദ്ര മേനോന് സാധിച്ചിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന പരുവത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രതീഷ്‌ രാജ് വിമര്‍ശനം അര്‍ഹിക്കുന്നു. അനു എലിസബത്ത്‌ തോമസും ജിസ് ജോയ്യും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ച പുഞ്ചിരി തഞ്ചും എന്ന പാട്ട് കേള്‍ക്കുവാന്‍ ഇമ്പമുള്ളതാണ്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്ന ഘടഗങ്ങളില്‍ ഒന്നാണ്. ജോ കൊരട്ടിയുടെ മേക്കപും, ധന്യയുടെ വസ്ത്രാലങ്കാരവും ശരാശരി നിലവാരം പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഭേദപെട്ട അഭിനയമാണ് ആസിഫ് അലി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ചാക്കോ എന്ന കഥാപാത്രത്തെ രസകരമായ മാനറിസങ്ങളിലൂടെ ആസിഫ് അവതരിപ്പിച്ചിട്ടുണ്ട്. വളരെ തന്മയത്തത്ത്വോടെ കാശിനാഥനെ അവതരിപ്പിച്ചുക്കൊണ്ട് കാശിനാഥനായി ജീവിക്കുകയായിരുന്നു വിജയ്‌ ബാബു. ക്ലൈമാക്സ് രംഗത്തിലെ ചെറിയൊരു അമിതാഭിനയം ഒഴിച്ചുനിര്‍ത്തിയാല്‍ വിജയ്‌ ബാബു നാളിതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് ഈ സിനിമയിലെ അഭിനയം. താരതമ്യേനെ പുതുമുഖമായ നായിക അപര്‍ണ്ണ ഗോപിനാഥും നിരാശപെടുത്താത മീരയെ അവതരിപ്പിച്ചു. ഇവരെ കൂടാതെ സിദ്ദിക്ക്, സായികുമാര്‍, ദേവന്‍, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്‌, ബാലു വര്‍ഗീസ്‌, സലിം കുമാര്‍, സൈജു കുറുപ്പ്, ബിനിഷ് കോടിയേരി, സുനില്‍ സുഖദ, കെ.പി.എ.സി.ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആസിഫ് അലി, വിജയ്‌ ബാബു എന്നിവരുടെ അഭിനയം
2. സംഭാഷണങ്ങള്‍
3. പാട്ടുകള്‍
4. ക്ലൈമാക്സിലെ ട്വിസ്റ്റുകള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍
3. സിനിമയുടെ ദൈര്‍ഘ്യം
4. യുക്തിയെ ചോദ്യം ചെയുന്ന മോഷണ രംഗങ്ങള്‍ 

ബൈസിക്കിള്‍ തീവ്സ്  റിവ്യൂ: പ്രവചിക്കാനവുന്ന കഥയും ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ടെങ്കിലും, നടീനടന്മാരുടെ അഭിനയവും, രസകരമായ സംഭാഷണങ്ങളും, ക്ലൈമാക്സിലെ ട്വിസ്റ്റുകളും ആസ്വാദ്യകരമാണ്.

ബൈസിക്കിള്‍ തീവ്സ് റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

തിരക്കഥ, സംഭാഷണങ്ങള്‍, സംവിധാനം: ജിസ് ജോയ്
നിര്‍മ്മാണം: ഡോക്ടര്‍ എസ്. സജികുമാര്‍
ബാനര്‍: ധാര്‍മ്മിക് ഫിലിംസ്
ചായാഗ്രഹണം: ബൈനേന്ദ്ര മേനോന്‍
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌, ജിസ് ജോയ്
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ഉണ്ണി
മേക്കപ്പ്: ജോ കൊരട്ടി
വസ്ത്രാലങ്കാരം: ധന്യ
വിതരണം: യു.ടി.വി. റിലീസ്

30 Nov 2013

പുണ്യാളന്‍ അഗര്‍ബത്തീസ് - ആസ്വാദനത്തിന്റെ സുഖന്ധം പരത്തുന്ന അഗര്‍ബത്തികള്‍! 6.50/10

മലയാളികളെ എക്കാലവും ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തിട്ടുള്ള ആക്ഷേപഹാസ്യപരമായ സിനിമകള്‍ അവര്‍ക്കെന്നും പ്രിയപെട്ടവയാണ്. പഞ്ചവടിപ്പാലവും, വെള്ളാനകളുടെ നാടും, വരവേല്‍പ്പും, സന്ദേശവും, പ്രാഞ്ചിയേട്ടനുമെല്ലാം മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമകളാണ്. സമൂഹത്തിലെ തിന്മകളെ പരിഹസിക്കുന്ന കഥകള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കും എന്നതിലാണ് രഞ്ജിത്ത് ശങ്കര്‍ അത്തരത്തിലുള്ള പ്രമേയങ്ങള്‍ സിനിമാകളാക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ പാസഞ്ചറും അര്‍ജുനന്‍ സാക്ഷിയും മോളി ആന്റി റോക്ക്സും പോലെയൊരു സിനിമയിലേക്ക് സംവിധായകന്‍ വീണ്ടുമെത്തിയത് ഇതേ കാരണങ്ങളാണ്. ഇത്തവണെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം നടന്‍ ജയസുര്യയും സംയുക്തമായി നിര്‍മ്മിച്ച്‌, രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ അഭിനയിച്ച സിനിമയായ പുണ്യാളന്‍ അഗര്‍ബത്തീസും സമൂഹത്തിലെ അനീതികളെ ചോദ്യം ചെയുന്ന ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നാകുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം, നവാഗതരായ അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രചന നിര്‍വഹിച്ചത്. സുജിത് വാസുദേവ് ചായഗ്രഹണവും, ലിജോ പോള്‍ ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് സെന്‍ട്രല്‍ പിക്ചേഴ്സ് ആണ്. 

തൃശൂര്‍ നിവാസിയായ ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവകച്ചവടക്കാരന്‍ അയാളുടെ പുതിയ കച്ചവട സംരംഭം തുടങ്ങുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടവുമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ കഥ. ആനപിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി വില്‍ക്കുന്ന കച്ചവടം തുടങ്ങുവാന്‍ തീരുമാനിക്കുന്ന ജോയ് താക്കോല്‍ക്കാരന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ആക്ഷേപഹാസ്യപരമായ ആവിഷ്ക്കാരമാണ് ഈ സിനിമ. ജോയ് താക്കോല്‍കാരനായി ജയസുര്യ അഭിനയിച്ചിരിക്കുന്നു. ക്ലാസ്മേറ്റ്സിലെ സതീശനും, ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ ലൂയിസിനും ശേഷം ജയസുര്യയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍.

കഥ, തിരക്കഥ: ഗുഡ്
അഭയകുമാറും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. ലളിതമായ ഒരു കഥ തിരഞ്ഞെടുത്ത മൂവരും, എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമയുടെ കഥ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു കച്ചവടം തുടങ്ങുവാന്‍ ശരാശരി മലയാളി അനുഭവിക്കേണ്ടി വരുന്ന കഷ്ടപാടുകള്‍ രസകരമായി അവതരിപ്പിച്ചത് രഞ്ജിത്ത് ശങ്കറിന്റെ കഴിവ് തന്നെ. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ എഴുതിയിരിക്കുന്ന ഓരോ രംഗങ്ങളും, കഥാപാത്രങ്ങളുടെ സ്വഭാവത്തിലുള്ള നര്‍മ്മവും, ദ്വയാര്‍ഥ പ്രയോഗങ്ങളില്ലാത്ത സത്യസന്ധമായ തമാശകളും, ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. ഇതുപോലുള്ള രസകരമായ തിരക്കഥകള്‍ രചിക്കുവാന്‍ അഭയകുമാറിനും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സംവിധാനം: എബവ് ആവറേജ്
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന വ്യക്തികളുടെ കഥകളാണ് രഞ്ജിത്ത് ശങ്കറിന്റെ കഴിഞ്ഞ മൂന്ന് സിനിമകളിലും നമ്മള്‍ കണ്ടത്. അവയില്‍ നിന്നെല്ലാം ഒരല്പം വ്യസ്തസ്തമായി കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് ഇക്കുറി രഞ്ജിത്ത് ശങ്കര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. നര്‍മ്മങ്ങള്‍ ഏറെയുള്ള കതസന്ദര്‍ഭങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ രഞ്ജിത്ത് ശങ്കറിന് സാധിച്ചു. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കുവാനും, സുജിത് വാസുദേവിനെയും ബിജിബാലിനെയും പോലുള്ള മികച്ച കലാകാരന്മാരെ സാങ്കേതിക വശങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സവിശേഷതകളൊക്കെ വേണ്ടുവോളം ഉണ്ടെങ്കിലും, സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇഴച്ചില്‍ അനുഭവപെട്ടിരുന്നു. കുറച്ചുകൂടി വേഗതയോടെ രംഗങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, രഞ്ജിത്ത് ശങ്കറിന്റെ മുന്‍കാല സിനിമകളേക്കാള്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. കണ്ടുമടുത്ത പ്രമേയങ്ങളും വിദേശ സിനിമകളുടെ പകര്‍പ്പും മലയാള സിനിമയില്‍ ദുര്‍ഗന്ധം പരത്തുന്നതിനിടയില്‍, രഞ്ജിത്ത് ശങ്കറിന്റെ ഈ പുണ്യാളന്‍ അഗര്‍ബത്തികള്‍ ഒരല്പം സുഗന്ധം പരത്തുന്നുണ്ട് എന്ന രീതിയില്‍ അദേഹത്തിന് അഭിമാനിക്കാം.

സാങ്കേതികം: എബവ് ആവറേജ്
മെമ്മറിസിന് ശേഷം സുജിത് വാസുദേവ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. മികച്ച ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ സുജിത് വാസുദേവിന്റെ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരല്പം ഇഴച്ചില്‍ പലയിടങ്ങളിയായി അനുഭവപെട്ടിട്ടുണ്ടെങ്കിലും, ലിജോ പോളിന്റെ ചിത്രസന്നിവേശം മോശമാവാതെ സിനിമയുടെ കഥയോട് ചേര്‍ന്നുനിന്നു. സന്തോഷ് വര്‍മ്മ രചിച്ചു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ബിജിബാലാണ്. ഈ സിനിമയിലെ ഒരു പാട്ട് പാടിയിരിക്കുന്നത് നടന്‍ ജയസുര്യയാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കികൊണ്ടു ബിജിബാല്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. നാഥന്‍ മണ്ണൂരിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേക്കപ്പും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ജയസുര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍. തൃശൂര്‍ ഭാഷ ജയസുര്യ കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രശംസനീയമാണ്. അതിഭാവുകത്വമല്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ തന്മയത്ത്വത്തോടെ ജോയ് എന്ന കഥാപാത്രത്തെ ജയസുര്യ അവതരിപ്പിച്ചിരിക്കുന്നു. വില്ലത്തരങ്ങളെല്ലാം ഉപേക്ഷിച്ച് തമാശ കഥാപാത്രങ്ങള്‍ അഭിനയിക്കുവാന്‍ തുടങ്ങിയ നടന്മാരുടെ പട്ടികയില്‍ ശ്രീജിത്ത്‌ രവിയും ചേര്‍ന്നിരിക്കുന്നു. അഭയകുമാര്‍ എന്ന ഓട്ടോ റിക്ഷ ഡ്രൈവറുടെ വേഷത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുവാന്‍ ശ്രീജിത്ത്‌ രവിയ്ക്ക് സാധിച്ചു. ഗ്രീനി എന്ന ജോയിയുടെ സുഹൃത്തിന്റെ വേഷം അഭിനയിച്ച അജു വര്‍ഗീസും, അനു എന്ന ജോയിയുടെ ഭാര്യ വേഷം അഭിനയിച്ച നൈല ഉഷയും, വക്കീല്‍ വേഷത്തിലെത്തിയ രചന നാരയണന്‍കുട്ടിയും, ജഡ്ജിന്റെ കഥാപാത്രം അവതരിപ്പിച്ച സുനില്‍ സുഖദയും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ ഇന്നസെന്റ്, ടീ,ജി.രവി, മാള അരവിന്ദന്‍, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഇര്‍ഷാദ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, വിജയന്‍ പെരിങ്ങോട്, മുസ്തഫ, തരികിട സാബു, തൃശൂര്‍ എല്‍സി, പൊന്നമ്മ ബാബു, തെസ്നി ഖാന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം
3. ജയസുര്യ, ശ്രീജിത്ത്‌ രവി എന്നിവരുടെ അഭിനയം
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
5. ബിജിബാലിന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 

പുണ്യാളന്‍ അഗര്‍ബത്തീസ് റിവ്യൂ: ആക്ഷേപഹാസ്യപരമായ കഥാസന്ദര്‍ഭങ്ങളിലൂടെ ലളിതമായൊരു കഥ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കറും, കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ മാറ്റുകൂട്ടുന്ന അഭിനയം കാഴ്ചവെച്ച നടീനടന്മാരും ആസ്വാദനത്തിന്റെ സുഖന്ധം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചു!

പുണ്യാളന്‍ അഗര്‍ബത്തീസ് റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: രഞ്ജിത്ത് ശങ്കര്‍
കഥ, തിരക്കഥ: രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍, അനില്‍ കുര്യന്‍
ബാനര്‍: ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്
നിര്‍മ്മാണം: രഞ്ജിത്ത് ശങ്കര്‍, ജയസുര്യ
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്