4 May 2014

ലോ പോയിന്‍റ് - പ്രേക്ഷകരെ വിഡ്ഢികളാക്കിയ നിയമങ്ങളും ട്വിസ്റ്റുകളും 4.50/10

ഫ്രൈഡേ എന്ന ആദ്യ സിനിമയിലൂടെ തന്നെ തനതായ ഒരു അവതരണ ശൈലി കൊണ്ടുവരാന്‍ ശ്രമിച്ച ലിജിന്‍ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ലോ പോയിന്‍റ്. ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ഡേവിഡ്‌ കാച്ചപ്പിള്ളിയാണ് ലോ പോയിന്‍റ് നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം ദേവദാസാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. നീല്‍ ഡികൂഞ്ഞ ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, മെജോ ജോസഫ്‌ പാട്ടുകളുടെ സംഗീതവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ ഇതാദ്യമായി ഒരു അഭിഭാഷകന്റെ റോളില്‍ അഭിനയിക്കുന്ന സിനിമാകൂടിയായ ലോ പോയിന്റില്‍ നമിത പ്രമോദാണ് നായിക. 

ഒരു കേസ് ജയിക്കുവാന്‍ വേണ്ടി ഏതറ്റവും വരെ പോകുന്ന മിടുക്കനായ യുവ അഭിഭാഷകനാണ് സത്യമോഹന്‍. പീഡന കേസിലെ പ്രതിയെ വരെ നിഷ്പ്രയാസം കുറ്റവിമുക്തനാക്കി കോടതിയില്‍ നിന്ന് രക്ഷിക്കുവാന്‍ കഴിവുള്ള സത്യമോഹനെ തേടി ഒരു ഒത്തുതീര്‍പ്പ് കേസെത്തുന്നു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച മായ എന്ന പെണ്‍കുട്ടിയുടെ കാമുകന്റെ പിതാവാണ് സത്യയെ തേടിയെത്തുന്നത്. തന്റെ മകന്‍ ചെയ്ത വഞ്ചനയ്ക്ക് നഷ്ടപരിഹാരം ചോദിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പ് കേസാണ് സത്യെയെ ഏല്‍പ്പിക്കുന്നത്. മായയുടെ ആത്മഹത്യ ശ്രമത്തിനു പിന്നിലെ സത്യങ്ങള്‍ തേടിയിറങ്ങുന്ന സത്യയുടെ കഥയാണ് ലോ പോയിന്‍റ്. സത്യമോഹനായി കുഞ്ചാക്കോ ബോബനും മായയായി നമിത പ്രമോദും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഓരോ കഥയും അതിനുള്ളിലുളള പ്രമേയം ആവശ്യപെടുന്ന രീതിയില്‍ പറയുവാന്‍ ശ്രമിച്ചില്ലയെങ്കില്‍ ആ സിനിമ സ്വീകരിക്കുവാനുള്ള സാധ്യത വരെ കുറവാണ്. ലോ പോയിന്‍റ് എന്ന സിനിമയുടെ തിരക്കഥ രചയ്താവായ ദേവദാസ് ഒരു വ്യതസ്തമായ സസ്പെന്‍സ് ത്രില്ലറാണ് ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തുവാന്‍ വേണ്ടി വളച്ചൊടിച്ച ഒരു അവിശ്വസനീയമായ കഥയും, അതിനു വേണ്ടി രൂപപെടുത്തിയെടുത്ത കുറെ കഥാപാത്രങ്ങളും സിനിമയുടെ പ്രധാന രസംകൊല്ലികളായി. വിശ്വസനീയമായ ഒരു കഥ എഴുതിയതിനു ശേഷം, ആ കഥയില്‍ സസ്പെന്‍സ് ഉള്പെടുത്തുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ഈ സിനിമ ഒരുപക്ഷെ നല്ലൊരു സസ്പെന്‍സ് ത്രില്ലര്‍ ആയേനെ. കുഞ്ചാക്കോ ബോബന്റെ ഹീറോയിസവും, പ്രേക്ഷകരെ വിഡ്ഢികളാക്കുവാന്‍ വേണ്ടി എഴുതപെട്ട കഥാസന്ദര്‍ഭങ്ങളുമാണ് തിരിച്ചടിയായത്. കുഞ്ചാക്കോ ബോബന്റെ വക്കീല്‍ കഥാപാത്രവും മായയും വാഗമണിലേക്ക് നടത്തുന്ന യാത്ര മാത്രമാണ് ഈ സിനിമയിലെ രസകരമായ രംഗങ്ങള്‍. ക്ലൈമാക്സ് രംഗങ്ങളിലെ ട്വിസ്റ്റുകള്‍ കൊള്ളാമെന്ന് ആദ്യം കാണുമ്പോള്‍ തോന്നുന്നുണ്ടെങ്കിലും, അവയെല്ലാം അടിസ്ഥാനരഹിതമെന്ന് പിന്നീടു തോന്നുന്നതിനു കാരണം വിശ്വസനീയമായ കഥയുടെയും ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുടെയും അഭാവം തന്നെ.

സംവിധാനം: ആവറേജ്
ഫ്രൈഡേ എന്ന സിനിമയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കികൊണ്ടു മലയാള സിനിമയിലേക്ക് കടന്നുവന്ന സംവിധായകനാണ് ലിജിന്‍ ജോസ്. ആദ്യ സിനിമയിലൂടെ കുറെ മനുഷ്യരുടെ കഥ പറഞ്ഞ ലിജിന്‍ രണ്ടാമൂഴത്തില്‍ തിരഞ്ഞെടുത്തത് രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ്. ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മിലുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. കഥാവസാനം അപ്രതീക്ഷിത വഴിത്തിരുവകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ ഉള്പെടുത്തവുന്ന സിനിമകളില്‍ ഒന്നാണ്. പക്ഷെ, സംവിധാനത്തിന്റെ പോരായ്മകള്‍കൊണ്ട് പ്രേക്ഷകരെ ഒരുതരത്തിലും ഈ സിനിമ ത്രസിപ്പിക്കുന്നില്ല. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ, അവയിലുള്ള യുക്തിപരമായ വസ്തുതകളോ ഒന്നും തന്നെ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നില്ല. പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരിക്കാന്‍ തോന്നുന്ന രീതിയിലായത് രണ്ടു മണിക്കൂറില്‍ താഴെയുള്ള ദൈര്‍ഘ്യവും, നീല്‍ ഡികൂഞ്ഞയുടെ ചായാഗ്രഹണവുമാണ്. വാഗമണ്‍ യാത്രയും, ഒരു പാട്ടും മാത്രമാണ് കുറച്ചെങ്കിലും നിലവാരം പുലര്‍ത്തിയ രംഗങ്ങള്‍. ഒരുപക്ഷെ കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ സിനിമയുടെതെങ്കില്‍, ലിജിന്‍ ജോസിനു നല്ലൊരു സിനിമ അവതരിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. 

സാങ്കേതികം: എബവ് ആവറേജ്
നാഗരികതയുടെ ചടുലതയും, പച്ചപ്പിന്റെ സൗന്ദര്യവും ഒപ്പിയെടുത്ത നീല്‍ ഡികൂഞ്ഞയുടെ ചായാഗ്രഹണം മികവു പുലര്‍ത്തി. ഈ സിനിമ ഒരുപരുധി വരെ പ്രേക്ഷകരെ തിയറ്ററുകളില്‍ 2 മണിക്കൂര്‍ നേരം പിടിചിരുത്തിയതിന്റെ ഒരു കാരണം നീല്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ്. മനോജിന്റെ സന്നിവേശവും സിനിമയുടെ രണ്ടാം ഭാഗത്തില്‍ മികച്ചു നിന്നിരുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് രസം പകര്‍ന്നിരുന്നു. സന്തോഷ്‌ വര്‍മ്മയുടെയും ജോഫി തരകന്റെയും വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം നല്ക്കിയത്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനവും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും, മനോജ്‌ അങ്കമാലിയുടെ മേക്കപ്പും സിനിമയുടെ കഥയോട് ചേര്‍ന്നുപോകുന്നവയാണ്. 

അഭിനയം: ആവറേജ്
സത്യ എന്ന വക്കീല്‍ വേഷമഭിനയിച്ചു ഫലിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ആദ്യപകുതിയില്‍ കുറെ കഷ്ടപെട്ടു. വളരെ ഗൗരവമുള്ള ഭാവം മുഖത്ത് വരുത്തിയപ്പോഴും എവിടെയെക്കയോ ആ പഴയ പ്രണയ നായകനെ കണ്ടു. രണ്ടാം പകുതിയില്‍ ഭേദപെട്ട പ്രകടനമാണ് ചാക്കോച്ചന്‍ കാഴ്ചവെച്ചത്. മായ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ നമിത പ്രമോദിന് സാധിച്ചു. കൃഷ്ണ ശങ്കര്‍, ജോയ് മാത്യു, നെടുമുടി വേണു, ദേവന്‍, പ്രജോദ് കലാഭവന്‍, പി. ബാലചന്ദ്രന്‍, സുരാജ് വെഞ്ഞാറമൂട്, മുകുന്ദന്‍, റിയ സാറ, കെ.പി.എ.സി. ലളിത, ശാരി, പ്രവീണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. നമിത പ്രമോദിന്റെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
3. ലോജിക്കില്ലാത്ത ട്വിസ്റ്റുകള്‍

ലോ പോയിന്‍റ് റിവ്യൂ: അവിശ്വസനീയമായൊരു കഥയും പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങളും ത്രസിപ്പിക്കാത്ത അവതരണ രീതിയും കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് കണ്ടുനോക്കം ലോ പോയിന്‍റ്.

ലോ പോയിന്‍റ് റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: ലിജിന്‍ ജോസ്
രചന: ദേവദാസ്
നിര്‍മ്മാണം: ഡേവിഡ്‌ കാച്ചപ്പള്ളി
ചായാഗ്രഹണം: നീല്‍ ഡികൂഞ്ഞ
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: മെജോ ജൊസഫ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, ജോഫി തരകന്‍
കലാസംവിധാനം: ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
മേക്കപ്പ്: മനോജ്‌ അങ്കമാലി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

3 May 2014

മോസയിലെ കുതിര മീനുകള്‍ - യുക്തിയില്ലാതെ ഇഴയുന്ന മീനുകള്‍ എന്നതാവും ഉചിതം! 4.20/10

അസിഫ് അലി നായകനായി അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം സിനിമകള്‍ക്കും കൌതുകമുണര്‍ത്തുന്ന സിനിമാപേരുകളാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍ക്കാറുള്ളത്. ലക്ഷദ്വീപിലെ കടലില്‍ കാണപെടാറുള്ള ഉയരമുള്ള തിരമാലകളെ അവിടത്തുക്കാര്‍ വിളിക്കുന്നത്‌ മോസ എന്നാണ്. സ്വന്തം ലക്ഷ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍ക്കാറുള്ള ചില മനുഷ്യരെ പോലെ, ചില മീനുകളുമുണ്ട്. അത്തരത്തിലുള്ള മീനുകളെയാണ് കുതിര മീനുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ലക്ഷദ്വീപിലെത്തുന്ന അക്ബര്‍ അലിയും അലക്സ് കുര്യനുമാണ് ഈ സിനിമയിലെ കുതിര മീനുകള്‍. അക്ബര്‍ അലിയായി സണ്ണി വെയ്നും അലക്സ് കുര്യനായി ആസിഫ് അലിയുമാണ് അഭിനയിച്ചിരിക്കുന്നത്.

ഫ്രെയ്മ്സ് ഇനവെറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മെയ്ല്‍ നിര്‍മ്മിച്ച്‌, പുതുമുഖം അജിത്‌ പിള്ള സംവിധാനം നിര്‍വഹിച്ച മോസയിലെ കുതിര മീനുകളിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് സംവിധായകന്‍ അജിത്‌ പിള്ളയും വിപിന്‍ രാമചന്ദ്രനും ചേര്‍ന്നാണ്. അമേന്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനന്ദന്‍ രാമാനുജന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമാകൂടിയണിത്. പ്രശാന്ത്‌ പിള്ളയാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് ചിത്രസന്നിവേശം.

കഥ, തിരക്കഥ: ബിലോ ആവറേജ്
വെള്ളമടി, ബീഡി വലി, കള്ളപണം, ജയില്‍ ചാട്ടം എന്നിവയെല്ലാമാണല്ലോ ആസിഫ് അലി അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ സ്ഥിരം സ്വഭാവ സവിശേഷതകള്‍. മേല്പറഞ്ഞ സ്വഭാവവിശേഷണങ്ങളുളള അലസമായ ജീവിതം നയിക്കുന്ന ചെറുപ്പകാരനായാണ് തിരക്കഥകൃത്തുക്കള്‍ ഈ സിനിമയിലും ആസിഫ് അലിയുടെ അലക്സ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. കണ്ടുമടുത്തതാണെങ്കിലും അതെല്ലാം ക്ഷമിച്ചു സിനിമ കാണുന്ന പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു അലക്സ് ജയില്‍ ചാടുന്ന രംഗങ്ങള്‍. ഇരുട്ടറയിലെ കുറ്റവാളികളെ പൂട്ടിയിടാറില്ല എന്നതിലുപരി, തൂക്കികൊല്ലാന്‍ ഉപയോഗിക്കുന്ന മുറയില്‍ എളുപ്പത്തില്‍ കടന്നു ചെല്ലുന്നതും അവിടെ നിന്ന് രക്ഷപെടുന്നതും കൂടി കണ്ടപ്പോള്‍ ഈ സിനിമയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ നഷ്ടപെട്ടു. അലക്സ് ജയില്‍ ചാടുന്നതിനോപ്പം ജയില്‍ ചാടിയ അക്ബര്‍ അലിയ്ക്ക് ലോക്കപ്പിന്റെ പൂട്ട്‌ തല്ലിപൊളിക്കാനുള്ള കമ്പിപാര എവിടെ നിന്ന് കിട്ടി എന്ന സംശയം ബാക്കിനിര്‍ത്തികൊണ്ട് പ്രേക്ഷകര്‍ ആദ്യപകുതി കണ്ടവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ അലക്സും അക്ബറും ലക്ഷദ്വീപില്‍ എത്തിച്ചേരുവാന്‍ വേണ്ടി കപ്പില്‍ കയറുന്ന രംഗം കൂടി കണ്ടപ്പോള്‍, തീര്‍ത്തും നിരാശരായി പാവം പ്രേക്ഷകര്‍. ഒരു കൂട്ടം ജനങ്ങളെയും കപ്പലിലെ ജീവനക്കാരെയും വിഡ്ഢികളാക്കി, തിരിച്ചറിയല്‍ കാര്‍ഡു പോലുമില്ലാതെ ഇരുവരെയും കപ്പലില്‍ കയറ്റിയ തിരക്കഥകൃത്തുക്കളുടെ ബുദ്ധി അപാരം തന്നെ. കഥയുടെ അവസാനം അക്ബര്‍ തിമീംഗലത്തെ നിസ്സാരമായി കീഴ്പെടുത്തുന്ന രംഗങ്ങള്‍ കൂടി കണ്ടപ്പോള്‍ പ്രേക്ഷകരുടെ ക്ഷമ പൂര്‍ണമായും നശിച്ചു. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി രംഗങ്ങളുടെ ഘോഷയാത്രയാണ് ഈ സിനിമയുടെ തിരക്കഥ. ഏതൊരു സിനിമയുടെയും നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണെന്ന് എന്നാണാവോ അജിത്‌ പിള്ളയും വിനു രാമചന്ദ്രനും മനസ്സിലാക്കുവാന്‍ പോക്കുന്നത്.

സംവിധാനം: ബിലോ ആവറേജ്
യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ എഴുതിയുണ്ടാക്കിയത്തിനു ശേഷം അവ ഓരോന്നും പ്രവചിക്കാനാവുന്ന രീതിയില്‍ പുതുമകളില്ലാതെ ചിത്രീകരിക്കുകയും കൂടി ചെയ്തു അജിത്‌ പിള്ള എന്ന നവാഗത സംവിധായകന്‍. കണ്ടുമടുത്തതും യുക്തിയെ ചോദ്യം ചെയ്യുന്നതുമായിരുന്നു ആദ്യ പകുതിയുടെ പ്രശ്നമെങ്കില്‍, ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങളായിരുന്നു സിനിമയുടെ രണ്ടാം പകുതിയുടെ പ്രശ്നം. ആദ്യ പകുതിയില്‍ അലക്സിന്റെ കുത്തഴിഞ്ഞ ജീവിതത്തില്‍ തുടങ്ങിയ കഥ, രണ്ടാം പകുതിയിലെത്തിയപ്പോള്‍ അക്ബറിന്റെ പ്രണയകഥയായി മാറി. കഥയിലെ ചില വഴിത്തിരുവുകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ഈ വഴിത്തിരുവുകള്‍ സംഭവിക്കുന്നത്‌ മന്ദഗതിയിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. ഒരു സംവിധായകനെന്ന നിലയില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചു എന്നതല്ലാതെ അജിത്‌ പിള്ളയ്ക്ക് ആശ്വസിക്കാവുന്ന ഒന്നും ഈ സിനിമ നല്ക്കുന്നില്ല. ഇന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ലക്ഷദ്വീപിലെ മനോഹരമായ ലോക്കെഷനുകളിലൂടെ സഞ്ചരിക്കുന്ന കഥാഗതിയാണ് ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഏക ഘടകം. എത്ര മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചാലും കഥയില്‍ ലോജിക്കില്ലയെങ്കില്‍ മലയാള സിനിമ പ്രേക്ഷകര്‍ അതു സ്വീകരിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ.

സാങ്കേതികം: ഗുഡ്
ആമേന്‍ എന്ന സിനിമയ്ക്ക് വേണ്ടി ആലപ്പുഴയിലെ കായലോരങ്ങളെ അത്ഭുതഭൂമിയാക്കി സൃഷ്ട്ടിച്ച അഭിനന്ദന്‍ രാമാനുജന്റെ രണ്ടാമത്തെ സിനിമയാണ് മോസയിലെ കുതിര മീനുകള്‍. ലക്ഷദ്വീപിലെ കാണാകാഴ്ചകള്‍ മനോഹരമായിതന്നെ ചിത്രീകരിക്കുവാന്‍ അഭിനന്ദന് സാധിച്ചിട്ടുണ്ട്. അമേനിലെ ചായാഗ്രഹണ മികവോന്നും ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ക്കില്ല എങ്കിലും, കടലിനടിയില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും തിമീംഗലത്തെ കീഴ്പെടുത്തുന്ന രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. രതീഷ്‌ രാജിന്റെ ചിത്രസന്നിവേശവും പ്രശാന്ത്‌ പിള്ളയുടെ പാട്ടുകളും സിനിമയുടെ കഥയ്ക്കും സംവിധായകന്‍ സിനിമ അവതരിപ്പിക്കുന്ന രീതിയിക്കും അനിയോജ്യമായിരുന്നു. മറ്റൊരു എടുത്ത പറയേണ്ട പ്രശംസിക്കേണ്ടതാണ് പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം. സംവിധായകന്റെ മനസ്സറിഞ്ഞു രംഗങ്ങള്‍ക്ക് സംഗീതം നല്‍ക്കുന്ന വിരളം സംഗീത സംവിധായകരില്‍ ഒരാളാണ് പ്രശാന്ത്‌ പിള്ള. എം. ബാവയുടെ കലാസംവിധാനവും, ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥയോടും അവതരണത്തോടും യോജിച്ചുപോകുന്നവയാണ്. 

അഭിനയം: എബവ് ആവറേജ്
ആസിഫ് അലി, സണ്ണി വെയ്ന്‍, ജിജോയ്, ജോജോ, നെടുമുടി വേണു, നിഷാന്ത് സാഗര്‍, ചെമ്പന്‍ വിനോദ്, വിനോദ് കെടാമംഗലം, ജനനി അയ്യര്‍, സ്വാതി റെഡി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. അക്ബര്‍ എന്ന കഥാപാത്രമായി സണ്ണി വെയ്നും അലക്സ് എന്ന കഥാപാത്രമായി അസിഫ് അലിയും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. അമേനിലെ പോലെ മികച്ച രീതിയില്‍ തന്നെ തന്റെ കഥാപാത്രത്തെ സ്വാതി റെഡി അവതരിപ്പിച്ചിട്ടുണ്ട്. ജിജോയിയും ജോജോയും നെടുമുടി വേണുവും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനന്ദന്‍ രാമാനുജന്റെ ചായാഗ്രഹണം
2. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം
3. ലക്ഷദ്വീപിലെ ലോക്കെഷന്‍സ് 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതിയിലെ രംഗങ്ങള്‍

മോസയിലെ കുതിര മീനുകള്‍ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളുള്ള ആദ്യപകുതിയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളുള്ള രണ്ടാം പകുതിയും കൃത്യമായി കോര്‍ത്തിണക്കി അവതരിപ്പിച്ച ഈ സിനിമയ്ക്ക് അനിയോജ്യമായ പേര് "യുക്തിയില്ലാതെ ഇഴയുന്ന മീനുകള്‍" എന്നതായിരുന്നു.

മോസയിലെ കുതിര മീനുകള്‍ റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12.5/30[4.2/10]

സംവിധാനം: അജിത്‌ പിള്ള
രചന: അജിത്‌ പിള്ള, വിനു രാമചന്ദ്രന്‍
നിര്‍മ്മാണം: നിയാസ് ഇസ്മെയ്ല്‍  
ബാനര്‍: ഫ്രെയ്മ്സ് ഇനെവെറ്റിബിള്‍
ചായാഗ്രഹണം: അഭിനന്ദന്‍ രാമാനുജന്‍
ചിത്രസന്നിവേശം: രതീഷ്‌ രാജ്
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ 
വിതരണം: വി.കെ.എം ഫിലിംസ്

20 Apr 2014

വണ്‍ ബൈ ടു - പുതുമയുള്ള പ്രമേയത്തിന്റെ പരിതാപകരമായ അവതരണം 4.50/10

അഭിനയകലയുടെ മുരളീരവമുയര്‍ത്തിയ നിമിഷങ്ങളായിരുന്നു വണ്‍ ബൈ ടു എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍. കൊടിയേറ്റം ഗോപി(ഭരത് ഗോപി) എന്ന അതുല്യ നടന്റെ മകന്‍ മുരളി ഗോപിയ്ക്ക് നാളിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അംഗീകാരങ്ങള്‍ നിരവധി ലഭിക്കുവാന്‍ സാധ്യതയുള്ള അഭിനയമാണ് മുരളി ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചത്. അമിതാഭിനയമായി തോന്നാവുന്ന കഥാസന്ദര്‍ഭങ്ങള്‍ വെല്ലുവിളിയുയര്‍ത്തുമ്പോഴും ഭാവഭിനയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചു. അഭിനന്ദനങ്ങള്‍!

ഡോക്ടര്‍ ഹരി നാരായണന്‍, ആര്‍ക്കിടെക്റ്റ് രവി നാരായണന്‍ എന്നിവര്‍ രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദങ്ങളാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കുന്ന ഇവരുടെ കുടുംബത്തിനു സ്വന്തമായൊരു ആശുപത്രിയുണ്ട്‌. അവിടെയാണ് ഹരി നാരായണന്‍ ജോലി ചെയ്യുന്നത്. ഒരു രോഗിയുടെ നില അതീവഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് വേഗമെത്തുവാന്‍ വേണ്ടി കാറില്‍ സഞ്ചരിച്ചിരുന്ന ഹരി നാരായണന് ഒരു അപകടമുണ്ടാകുന്നു. അയാള്‍ കാറപകടത്തില്‍ മരിക്കുന്നു. പിറ്റേന്ന് രവി നാരായണന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. കാറപകടത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് തോന്നുന്ന പോലീസ് ഉദ്യോഗസ്ഥന്‍ യുസഫ് മരിക്കാര്‍ ഹരി നാരായണനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നു. ഒരിക്കല്‍ മകന്റെ ചികിത്സയുമായി ആശുപത്രിയിലെത്തുന്ന യുസഫ് അവിടെവെച്ച് ഹരിയുമായി രൂപ സാദിര്‍ശ്യമുള്ള രവി നാരായണനെ കാണാനിടയാകുന്നു. രവി എന്ന സംശയിക്കപെടുന്ന ഇരട്ട സഹോദരില്‍ ഒരാള്‍ ആശുപത്രിയിലെ രോഗികളെ ചികിത്സിക്കുന്നു, ഡോക്ടറെ പോലെ തന്നെ പെരുമാറുന്നു. അതോടെ യുസഫിന്റെ അന്വേഷണം വേറൊരു ദിശയിലേക്കെത്തുന്നു. യഥാര്‍ഥത്തില്‍ രവി നാരായണനാണോ ഹരി നാരായനാണോ കാറപകടത്തില്‍ കൊല്ലപെട്ടത്‌? എന്നാണു യുസഫ് തേടുന്ന സത്യവും ഈ സിനിമയുടെ സസ്പെന്‍സും. ഹരിയും രവിയുമായി മുരളി ഗോപിയും, യുസഫ് മരിക്കാറായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രേക്ഷക ശ്രദ്ധ നേടിയ അങ്ങാടിതെരു, മണിരത്നം സിനിമ കടല്‍, മധുപാലിന്റെ ഒഴുമുറി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്തായ ജയമോഹന്‍ തിരക്കഥ രചിച്ച സിനിമയാണ് വണ്‍ ബൈ ടു. പുതുമകള്‍ ഏറെയുള്ള വ്യതസ്തമായ ഒരു കഥയാണ് ഈ സിനിമയുടെത്. ഇരട്ട സഹോദരില്‍ ഒരാള്‍ കൊല്ലപെടുന്നു, മറ്റെയാള്‍ തന്റെ വ്യക്തിത്വം മറന്നു പോകുന്നു. കൊല്ലപെട്ട സഹോദരന്‍ ആരാണെന്ന അന്വേഷണവുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍. ഈ പുതുമയുള്ള പ്രമേയം അടിസ്ഥാനമാക്കി ജയമോഹന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് കെട്ടുറപ്പില്ലാതെ പോയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ഒരു അന്തവും കുന്തവുമില്ലാതെ മുന്‍പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പതിലാക്കി. ഇത്തരത്തിലുള്ളൊരു ശക്തമായ പ്രമേയം ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ പ്രേക്ഷകര്‍ സ്വീകരിചേനെ. അപര വ്യക്തിത്വം, മരുന്ന് വേട്ട, കൊലപാതകം, മാനസിക രോഗം, കഥകളി തുടങ്ങി എല്ലവിധ ഘടഗങ്ങളും പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുവാന്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റൊരു മികച്ച തിരക്കഥയുമായി ജയമോഹന്‍ തിരിച്ചുവരും എന്ന് പ്രതീക്ഷയുമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

സംവിധാനം: ബിലോ ആവറേജ്
കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ക്ക്‌ ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമ തന്നെ. ലളിതമായ രീതിയില്‍ കഥ പറയുന്ന ശീലമില്ലാത്ത സംവിധായകരില്‍ ഒരാളാണ് അരുണ്‍കുമാര്‍ അരവിന്ദ്. സാധാരണ പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ പ്രയാസമുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ അവയോരോന്നും കൂടുതല്‍ കണ്‍ഫ്യൂഷണ്‍ ഉണ്ടാകുന്ന രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ മരണപെട്ടാല്‍, അതാരാണ് എന്ന് കണ്ടുപിടിക്കാന്‍ ഇവിടെ പലവഴികളുണ്ട്. അവയിലേക്കൊന്നും പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ടുപോകാതെ അന്വേഷണം എന്ന പേരില്‍ ഫഹദ് ഫാസിലെ തെക്കോട്ടും വടക്കോട്ടും നടത്തിച്ചു. അതിനു പുറമേ, രവി ആശുപത്രിയിലെ രോഗിയെ ഓപറേഷന്‍ ചെയ്യുന്ന രംഗമൊക്കെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലയതും പ്രേക്ഷകരെ വെറുപ്പിച്ചു. അതിനു ആക്കം കൂട്ടുവാന്‍ വേണ്ടി, ഇഴഞ്ഞു നീങ്ങുന്ന രീതിയില്‍ മുന്‍പോട്ടു പോകുന്ന രംഗങ്ങളും, സിനിമയുടെ കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കിടപ്പറ രംഗങ്ങളും. അമിതമായാല്‍ അമൃതം വിഷം എന്ന പഴഞ്ചൊല്ല് അരുണ്‍കുമാര്‍ അരവിന്ദ് കേട്ടിട്ടില്ല എന്ന് കരുതണം. 

സാങ്കേതികം: ഗുഡ്
ജോമോന്‍ തോമസിന്റെ മികച്ച വിഷ്വല്‍സും, അരുണ്‍ കുമാറിന്റെ കൃത്യതയുള്ള ചിത്രസന്നിവേശവും, ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സാങ്കേതിക മികവോടെ ഈ സിനിമയൊരുക്കുവാന്‍ അരുണ്‍ കുമാറിനെ സഹായിച്ചു. ഓരോ രംഗങ്ങളിലും ദുരൂഹമായ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നതുപോലെയുള്ള തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുവാന്‍ ജോമോന്‍ തോമസിനും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച ഗോപി സുന്ദറിനും സാധിച്ചു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, അരുണ്‍ കുമാറിന്റെ ചിത്രസന്നിവേശവും നിരാശപെടുത്താതെ കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ സഹായിച്ചു. അതുപോലെ തന്നെ, പ്രതാപിന്റെ കലാസംവിധാനവും, റഹിമിന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മുരളി ഗോപിയുടെ അഭിനയ മികവില്‍ പ്രേക്ഷകര്‍ അമ്പരന്നുപോയി എന്നുതന്നെ പറയേണ്ടിവരും. ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള രംഗങ്ങളില്‍ അനായാസമായ ഭാവാഭിനയത്തിലൂടെ മുരളി ഗോപി നടത്തിയ പ്രകടനം ഓരോ പ്രേക്ഷകനും കയ്യടിയോടെയാണ് കണ്ടത്. മറ്റൊരു പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് സംവിധായകന്‍ ശ്യാമപ്രസാദാണ്. ഡോക്ടറിന്റെ വേഷത്തില്‍ മിതത്വമാര്‍ന്ന അഭിനയമാണ് ശ്യാമപ്രസാദ് കാഴ്ചവെച്ചത്. യുസഫ് മരിക്കാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഇവരെ കൂടാതെ മുരളി ഗോപിയുടെ അച്ഛന്റെ വേഷമഭിനയിച്ച തമിഴ് നടന്‍ അഴകര്‍ പെരുമാള്‍, ബാലകൃഷ്ണന്‍ എന്ന ഡോക്ടറുടെ വേഷമഭിനയിച്ച അശ്വിന്‍ മാത്യു, ഹണി റോസ് എന്നിവരും അഭിനയ മികവു പുലര്‍ത്തി. അഭിനയ, ശ്രുതി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപി, ശ്യാമ പ്രസാദ്‌ എന്നിവരുടെ അഭിനയം
2. സിനിമയുടെ പ്രമേയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ചായാഗ്രഹണം, ചിത്രസന്നിവേശം
5. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥയും സംഭാഷണങ്ങളും
2. സംവിധാനം
3. സിനിമയുടെ ദൈര്‍ഘ്യം

വണ്‍ ബൈ ടു റിവ്യൂ: പുതുമയുള്ള പ്രമേയവും, മുരളി ഗോപിയുടെ അസാധ്യമായ അഭിനയവും വണ്‍ ബൈ ടുവിനെ വ്യതസ്തമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും അലസമായ സംവിധാന രീതിയും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകര്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നു.

വണ്‍ ബൈ ടു റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്
നിര്‍മ്മാണം: രാകേഷ് ബാഹുലേയന്‍
ബാനര്‍: യൂണിവേഴ്സല്‍ സിനിമാസ്
ചായാഗ്രഹണം: ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം: അരുണ്‍ കുമാര്‍ അരവിന്ദ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: പ്രതാപ് ആര്‍.
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: എന്‍.ഹരികുമാര്‍
വിതരണം: തമീന്‍സ് റിലീസ്

14 Apr 2014

റിംഗ് മാസ്റ്റര്‍ - കുട്ടിക്കള്‍ക്കും കുടുംബങ്ങള്‍ക്കും കണ്ടിരിക്കാവുന്നൊരു എന്റര്‍റ്റെയിനര്‍ 5.30/10

സ്കൂള്‍ അവധികാലത്ത് കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ചിരിച്ചാസ്വദിക്കാവുന്നൊരു സിനിമയാണ് റാഫി-ദിലീപ് ടീമിന്റെ റിംഗ് മാസ്റ്റര്‍. വൈശാഖ സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സംവിധാനം നിര്‍വഹിച്ച റിംഗ് മാസ്റ്ററില്‍ ദിലീപിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മൂന്ന് പട്ടികളാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡയാന എന്ന പട്ടിയുടെ ചുമതല ഏറ്റെടുക്കേണ്ടി വരുന്ന പ്രിന്‍സ് എന്ന കഥാപാത്രമാണ് ദിലീപിന്റെത്. ഡയാനയെ കൂടാതെ കാര്‍ത്തിക എന്ന അന്ധയായ പെണ്‍കുട്ടിയുടെ ചുമതലയും പ്രിന്‍സ് ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തില്‍ പൂര്‍വ കാമുകി കൂടിയായ സിനിമ താരം ഡയാന പ്രിന്‍സിനെ വീണ്ടും കാണുന്നു. അതോടെ പ്രിന്‍സ് പ്രശ്നങ്ങളുടെ ഊരാക്കുടുക്കില്‍ ചെന്നെത്തുന്നു. പ്രിന്‍സ് നേരിടുന്ന പ്രശ്നങ്ങളും അവയെല്ലാം അയാള്‍ തരണം ചെയ്യുന്നതുമാണ് രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ റിംഗ് മാസ്റ്റര്‍ എന്ന സിനിമയിലൂടെ റാഫി അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തികയായി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും, ഡയാനയായി ഹണി റോസും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം, തിളക്കം, പാണ്ടിപ്പട എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച തിരക്കഥകൃത്തുക്കളാണ് റാഫി മെക്കാര്‍ട്ടിന്‍. റാഫി സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ആദ്യത്തെ സിനിമയായ റിംഗ് മാസ്റ്ററും മേല്പറഞ്ഞ സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന എല്ലാ ഘടഗങ്ങളും കൃത്യമായ അളവില്‍ ചേര്‍ത്തിരിക്കുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. പുതുമയുള്ള കഥയിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ മുന്‍പോട്ടു നീങ്ങുന്ന ഈ സിനിമ സമീപകാലത്തിറങ്ങിയ ദിലീപ് സിനിമകളെ അപേക്ഷിച്ച് ഭേദമാണ്. യുക്തിയെ ചോദ്യം ചെയുന്നവയാണ് ഭൂരിഭാഗം രംഗങ്ങളെങ്കിലും അവയൊന്നും തന്നെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയില്‍ തമാശ രംഗങ്ങള്‍ സമാസമം ചേര്‍ക്കുന്നത്തിലും റാഫി വിജയിച്ചു. ദിലീപ്, ഷാജോണ്‍, സുരാജ്, അജു, സംവിധായകന്‍ റാഫി എന്നിവരുടെ നര്‍മ്മ സംഭാഷണങ്ങള്‍ പ്രദര്‍ശനശാലകളെ ഇളക്കിമറിച്ചു. ഒരല്പം കൂടെ ശ്രദ്ധിച്ചു തിരക്കഥ എഴുതിയിരുന്നെങ്കില്‍, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കാമായിരുന്നു. രണ്ടു മാസത്തോളം കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുവാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്ന് തോന്നുന്നു. ലവ് ഇന്‍ സിംഗപ്പൂരും, ചൈന ടൌണും നല്‍ക്കിയ ചീത്തപേരില്‍ നിന്നുള്ള റാഫിയുടെ മോച്ചനമാകട്ടെ ഈ സിനിമ.

സംവിധാനം: ആവറേജ് 
റാഫിയുടെ സംവിധാനവും ദിലീപിന്റെ മിന്നുന്ന പ്രകടനവും ഒത്തുചേര്‍ന്നു വന്നാല്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസമാണ് റിംഗ് മാസ്റ്റര്‍ പോലുള്ള ഒരു വലിയ സിനിമയുണ്ടാക്കുന്നതില്‍ വൈശാഖ് രാജനെ പ്രേരിപ്പിച്ചത്. ആ വിശ്വാസം ശരിയാകുന്ന രീതിയില്‍ തന്നെയാണ് റാഫിയുടെ സംവിധാനവും, ദിലീപും സുരാജും ഷാജോണും അജുവും ചേര്‍ന്നുള്ള പ്രകടനവും. കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടി കാര്‍ട്ടൂണ്‍ രംഗങ്ങളിലൂടെ അവതരിപ്പിച്ച സിനിമയുടെ ടൈറ്റില്‍ മുതല്‍, ദിലീപും പട്ടികളും ചേര്‍ന്നുള്ള നൃത്ത രംഗങ്ങള്‍ വരെ കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ്. യുക്തിയെ ചോദ്യം ചെയ്യുന്നവയാണ്  ഇവയെങ്കിലും, കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി ഒരിക്കിയ കഥാസന്ദര്‍ഭങ്ങള്‍ ആയതിനാല്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. നര്‍മ്മത്തിന് വേണ്ടിയുള്ള കൃത്യമായ ചേരുവകള്‍ ചേര്‍ക്കുകയും, നര്‍മ്മ രംഗങ്ങള്‍ കൈകാര്യം ചെയുന്നതില്‍ കഴിവ് തെളിയിച്ചിട്ടുള്ള നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്തതുകൊണ്ട് റാഫിയ്ക്ക് ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു സിനിമയുണ്ടാക്കുവാന്‍ സാധിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം വെട്ടികുറചിരുന്നുവെങ്കില്‍, ഇതിലും മികച്ചതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുമായിരുന്നു. മൂന്ന് പാട്ടുകളും ക്ലൈമാക്സ് സംഘട്ടനവും സിനിമയുടെ കഥയില്‍ യാതൊരു പ്രധാന്യമില്ലായെങ്കിലും, അവ രണ്ടും നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന്‍ റാഫി. 

സാങ്കേതികം: എബവ് ആവറേജ് 
കളര്‍ഫുള്‍ വിഷ്വല്‍സ് ഒരുക്കി ഓരോ രംഗങ്ങള്‍ക്കും സിനിമയുടെ കഥ ആവശ്യപെടുന്ന ജീവന്‍ നല്ക്കുവാന്‍ ഷാജിയുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ രംഗങ്ങള്‍ എല്ലാം തന്നെ വൃത്തിയായി തന്നെ അവതരിപ്പിക്കുവാനും റാഫിയ്ക്കും ഗ്രാഫിക്സ് നിര്‍വഹിച്ച വ്യക്തിയ്ക്കും സാധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇത്രയും മികച്ച ഗ്രാഫിക്സ് മുമ്പ് ഒരു സിനിമയിലും കണ്ടിട്ടില്ല എന്നത് പ്രശംസനീയം തന്നെ. ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഗതിയിലായത് ശ്യാം ശശിധരന്റെ പിഴവ് തന്നെ. സിനിമയുടെ ദൈര്‍ഘ്യം പ്രാധാന പോരായ്മകളില്‍ ഒന്നാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്നുപോക്കുന്നവയായിരുന്നു.  പക്ഷെ, ഈ സിനിമയിലെ പാട്ടുകള്‍ ഒന്നും തന്നെ നിലവാരം പുലര്‍ത്തുന്നയായിരുന്നില്ല. ബി.കെ.ഹരിനാരായണനും നാദിര്‍ഷയും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മോശമായില്ല.


അഭിനയം: എബവ് ആവറേജ് 
ദിലീപ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്‌, സംവിധായകന്‍ റാഫി, വിജയരാഘവന്‍, സായി കുമാര്‍, അബു സലിം, ആനന്ദ്‌, മോഹന്‍ ജോസ്, ഗിന്നസ് പക്രു, അനില്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷിജു, സാജു കൊടിയന്‍, ഏലൂര്‍ ജോര്‍ജ്, നാരായണന്‍കുട്ടി, ദിനേശ് പണിക്കര്‍, ചാലി പാല, കലാഭവന്‍ ഹനീഫ്, മാഫിയ ശശി, കീര്‍ത്തി സുരേഷ്, ഹണി റോസ്, രഞ്ജിനി, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. തമാശ രംഗങ്ങളെല്ലാം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ദിലീപിന് സാധിച്ചു. ചിലയിടങ്ങളില്‍ അമിതാഭിനയമായിരുന്നുവെങ്കിലും കുട്ടികളെ രസിപ്പിക്കുന്നതില്‍ ദിലീപ് വിജയിച്ചു. സുരാജിന്റെ വക്കീല്‍ വേഷവും, ഷാജോണിന്റെ ഡോക്ടര്‍ വേഷവും, റാഫിയുടെ പാമ്പ് രവി എന്ന സംവിധായക വേഷവും പ്രേക്ഷകരെ രസിപ്പിച്ചു. കീര്‍ത്തിയും ഹണിയും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കിയില്ല. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നര്‍മ്മം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും 
2. ദിലീപ്, സുരാജ്, ഷാജോണ്‍, റാഫി എന്നിവരുടെ അഭിനയം
3. ഗ്രാഫിക്സ്
4. കളര്‍ഫുള്‍ വിഷ്വല്‍സ്
5. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ ദൈര്‍ഘ്യം
2. ലോജിക്കില്ലാത്ത ചില കഥാസന്ദര്‍ഭങ്ങള്‍

റിംഗ് മാസ്റ്റര്‍ റിവ്യൂ: കുട്ടികളെയും കുടുംബങ്ങളെയും ചിരിപ്പിക്കുവാനും രസിപ്പിക്കുവാനും ദിലീപ്-റാഫി ടീമിന്റെ റിംഗ് മാസ്റ്ററിന് സാധിച്ചു.

റിംഗ് മാസ്റ്റര്‍ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.30/10]

രചന, സംവിധാനം: റാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍
ബാനര്‍: വൈശാഖ് സിനിമ
ചായാഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍ 
വരികള്‍: ബി.കെ.ഹരിനാരായണന്‍, നാദിര്‍ഷ
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
സംഘട്ടനം: മാഫിയ ശശി 
വിതരണം: വൈശാഖ സിനിമാസ്.

സെവന്‍ത് ഡേ - സംവിധാനമികവിലൂടെ ഏഴു ത്രസിപ്പിക്കുന്ന ദിവസങ്ങള്‍ 6.50/10

സമീപ കാലത്തിറങ്ങിയ മലയാള സിനിമകളുടെ പരസ്യ വാചകങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് "ആറു ദിവസം കൊണ്ട് ഭൂമിയെ സൃഷ്‌ടിച്ച ദൈവം വിശ്രമിച്ച എഴാം നാള്‍" - സെവന്‍ത് ഡേ. ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം വിലമതിക്കുന്ന കള്ളപണവും, ഷാന്‍, വിനു രാമചന്ദ്രന്‍, എബി, സിറില്‍, ജെസ്സി എന്നീ സുഹൃത്തുക്കളെ കുറിച്ചുള്ള അന്വേഷണവുമായെത്തുന്ന ഡേവിഡ്‌ എബ്രഹാം ആറു ദിവസം കൊണ്ട് കണ്ടെത്തുന്ന രഹസ്യങ്ങളുമാണ് ഈ സിനിമയുടെ കഥ. ഡേവിഡ്‌ എബ്രഹാമായി പ്രിഥ്വിരാജും, വിനു രാമചന്ദ്രനായി അനു മോഹനും, ഷാനായി വിനയ് ഫോര്‍ട്ടും, എബിയായി ടോവിനോയും, സിറില്‍ ആയി പ്രവീണും, ജെസ്സിയായി ജനനിയും അഭിനയിച്ചിരിക്കുന്നു. ആരാണ് ഡേവിഡ്‌ എബ്രഹാം? എന്തിനാണ് അയാള്‍ അവരെ അന്വേഷിക്കുന്നത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

മുംബൈ പോലീസ്, മെമ്മറീസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം പ്രിഥ്വിരാജ് നായകനാവുന്ന കുറ്റാന്വേഷണ സിനിമയാണ് സെവന്‍ത് ഡേ. പുതുമുഖങ്ങളായ ശ്യാംധര്‍, അഖില്‍ പോള്‍ എന്നിവരാണ് ഈ സിനിമയുടെ സംവിധാനവും രചനയും നിര്‍വഹിച്ചത്. അഖില്‍ പോള്‍ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതുകയും, ശ്യാംധര്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്ത സെവന്‍ത് ഡേ നിര്‍മ്മിച്ചിരിക്കുന്നത് മൂവി ജങ്ക്ഷന്റെ ബാനറില്‍ ഷിബു ജി സുശീലനാണ്. 

കഥ, തിരക്കഥ: എബവ് ആവറേജ്
ആറു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ രഹസ്യങ്ങള്‍ കണ്ടെത്തുന്ന നായകനും, നായകനെ ചുറ്റിപറ്റിയുള്ള ദുരൂഹതകളും, കഥാവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു സസ്പെന്‍സും. ഇത്തരത്തിലുള്ള ഒരു പ്രമേയം മലയാള സിനിമയില്‍ പുതിയതൊന്നുമല്ലെങ്കിലും, കേള്‍ക്കുമ്പോള്‍ ഒരു ആകാംഷ മനസ്സില്‍ ഉയരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പുതുമുഖം അഖില്‍ പോള്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ഒരുപക്ഷെ പുതുമ നിറഞ്ഞതാവതിരുന്നതും പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാനയതും പുതുമകള്‍ ഇല്ലാത്ത കഥയായതുകൊണ്ടാവണം. അഞ്ചംഗ സുഹൃത്ത് സംഘം ചെന്നുപെടുന്ന പുലിവാലുകളും, അതിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകളും, അതുമൂലം അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും, അവസാനം നായകന്‍ അതെല്ലാം കണ്ടെത്തുന്നതുമെല്ലാം പ്രേക്ഷകര്‍ എത്രയോ സിനിമകളില്‍ കണ്ടതാണെന്ന് പാവം അഖില്‍ മനസ്സിലാക്കിയില്ല. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, പ്രിഥ്വിരാജിന്റെ കഥാപാത്രരൂപികരണത്തിലൂടെയും, മികച്ച സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരെ രണ്ടേകാല്‍ മണിക്കൂര്‍ ത്രസിപ്പിക്കുവാന്‍ അഖില്‍ പോള്‍ എഴുതിയ തിരക്കഥയ്ക്ക് സാധിച്ചു. ഇനിയും ഇതുപോലെയുള്ള സസ്പെന്‍സ് നിറഞ്ഞ കഥകള്‍ എഴുതുവാന്‍ അഖില്‍ പോളിന് സാധിക്കട്ടെ.

സംവിധാനം: ഗുഡ് 
ഒരു നവാഗത സംവിധയകന്റെ പരിച്ചയകുറവൊന്നും തോന്നിപ്പിക്കാതെയുള്ള കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെയാണ് ശ്യാംധര്‍ സെവന്‍ത് ഡേ ഒരുക്കിയിരിക്കുന്നത്. ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചുക്കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആസ്വദിപ്പിക്കുവാന്‍ ശ്യാംധറിനു സാധിച്ചു. അനാവശ്യമായ വിവരണങ്ങളോന്നും തന്നെ നല്‍കാതെ കഥ പറഞ്ഞു പോയതുകൊണ്ട് ഒരു നിമിഷം പോലും പ്രേക്ഷകര്‍ക്ക്‌ മുഷിഞ്ഞില്ല. പ്രിഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും മികച്ച രീതിയിലായതിനാല്‍ സസ്പെന്‍സ് അന്തരീക്ഷം നിലനിര്‍ത്തുവാന്‍ സംവിധായകന് സാധിച്ചു. പക്ഷെ, ഈ സിനിമയുടെ പ്രധാന സസ്പെന്‍സ് ആയ കാര്യം നിലനിര്‍ത്തിയിരിക്കുന്ന രീതി പാളിപ്പോയതുകൊണ്ടാണ് പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും സസ്പെന്‍സ് എന്തെന്ന് പ്രവചിച്ചത്. അത് നൂറു ശതമാനം ശെരിയാവുകയും ചെയ്തു. അത്തരത്തിലുള്ള തോന്നല്‍ സംവിധായകന് ഉണ്ടായതുകൊണ്ടാവാം ആരും പ്രതീക്ഷിക്കാത്ത മറ്റൊരു സസ്പെന്‍സ് കൂടി സിനിമയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമല്ലാത്ത ഒരു കഥകൂടി തിരഞ്ഞെടുക്കുവാന്‍ ശ്യംധറിന് സാധിചിരിന്നുവെങ്കില്‍, ഒരു പക്ഷെ ,മുംബൈ പോലീസും മെമ്മറീസും പോലെ ഈ സിനിമയും പ്രിഥ്വിരാജിന്റെ എക്കാലത്തെയും മികച്ച സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ ഒന്നാകുമായിരുന്നു. 

സാങ്കേതികം: ഗുഡ്
സുജിത് വാസുദേവ് എന്ന ചായഗ്രാഹകന്റെ മികവില്‍ പ്രേക്ഷകര്‍ ത്രില്ലടിച്ച സിനിമകളായിരുന്നു മെമ്മറീസും ദ്രിശ്യവും. അതെ രീതിയില്‍ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ ഈ സിനിമയ്ക്ക് വേണ്ടി  സുജിത് വാസുദേവ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചു. ഉദ്യോഗജനകമായ രംഗങ്ങളിലൂടെ സസ്പെന്‍സ് നിറഞ്ഞ അന്തരീക്ഷം സൃഷ്ട്ടിക്കുവാന്‍ സാധിക്കുക എന്നത് ഒരു കഴിവ് തന്നെ എന്ന് സുജിത് വാസുദേവ് വീണ്ടും തെളിയിച്ചിരിക്കുന്നു. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ ഓരോ രംഗങ്ങളും കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ ജോണ്‍കുട്ടിക്കും സാധിച്ചു. ഈ സിനിമയുടെ സസ്പെന്‍സിനു മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം എന്നത് ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ്. വിദേശ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ദീപക് ദേവ് നല്‍കിയത്. ബംഗ്ലാന്റെ കലാസംവിധാനവും, അരുണ്‍ മനോഹരിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സിനിമയുടെ കഥഗതിയോടു ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ് 
പ്രിഥ്വിരാജ്, വിനയ് ഫോര്‍ട്ട്‌, അനു മോഹന്‍, പ്രവീണ്‍, ടോവിനോ തോമസ്‌, ജനനി അയ്യര്‍, യോഗ് ജപീ, ജോയ് മാത്യു, വി.കെ.ബൈജു, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, അംബിക മോഹന്‍, ശ്രീദേവി ഉണ്ണി, ലക്ഷ്മിപ്രിയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മുംബൈ പോലീസിലെ കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നായിരുന്നു മെമ്മറീസിലെ പോലീസ് കഥാപാത്രം. മേല്പറഞ്ഞ രണ്ടു സിനിമകളില്‍ നിന്നും വ്യതസ്തമാണ് ഈ സിനിമയിലെ ഡേവിഡ്‌ എബ്രഹാം. മൂന്ന് കഥാപാത്രങ്ങളും കുറ്റാന്വേഷണ പശ്ചാത്തലത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, മൂന്നു കഥാപാത്രങ്ങളും വ്യതസ്തമായി തന്നെ അവതരിപ്പിക്കുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു എന്നതാണ് മൂന്നു സിനിമകളുടെയും വിജയ ഘടഗങ്ങളില്‍ ഒന്ന്. വി.കെ.ബിജുവിന്റെ പോലീസ് കഥാപാത്രവും, വിനയ് ഫോര്‍ട്ട്‌ അവതരിപ്പിച്ച ഷാനുമാണ് മറ്റു മികച്ചതായി. തീവ്രത്തിനു ശേഷം അനു മോഹന് ലഭിച്ച നല്ല കഥാപാത്രത്തില്‍ ഒന്നാണ് ഈ സിനിമയിലെ വിനു രാമചന്ദ്രന്‍. പ്രവീണും ടോവിനോയും ജനനിയും അവരവരുടെ രംഗങ്ങളോട് നീതി പുലര്‍ത്തി. ജോയ് മാത്യുവും, ചെമ്പില്‍ അശോകനും, സുനില്‍ സുഖദയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ശ്യാംധറിന്റെ സംവിധാനം 
2. പ്രിഥ്വിരാജിന്റെ അഭിനയം 
3. ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും 
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം 
5. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥ 
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി 

സെവന്‍ത് ഡേ റിവ്യൂ: ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്. 

സെവന്‍ത് ഡേ റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: ശ്യാംധര്‍
രചന: അഖില്‍ പോള്‍
നിര്‍മ്മാണം: ഷിബു ജി. സുശീലന്‍
ബാനര്‍: മൂവി ജങ്ക്ഷന്‍
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ജോണ്‍ കുട്ടി
പശ്ചാത്തല സംഗീതം: ദീപക് ദേവ്
ശബ്ദമിശ്രണം: രംഗനാഥ് രവി
കലാസംവിധാനം: ബംഗ്ലാന്‍ 
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ 
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വിതരണം: ആഗസ്റ്റ് സിനിമ റിലീസ്