10 Aug 2013

മെമ്മറീസ് - എ മെമ്മറബിള്‍ സസ്പെന്‍സ് ത്രില്ലര്‍! 6.50/10

സുരേഷ് ഗോപി നായകനായ ഡിറ്റെക്റ്റീവ്, കുഞ്ചാക്കോ ബോബന്‍-മുകേഷ്-ഉര്‍വശി എന്നിവര്‍ അഭിനയിച്ച മമ്മി ആന്‍ഡ്‌ മി, ദിലീപിന്റെ മൈ ബോസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മെമ്മറീസ്. സംവിധായകന്‍ ജീത്തു തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുയിരിക്കുന്നത്. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ.മുരളീധരന്‍-ശാന്ത മുരളി എന്നിവരാണ് മെമ്മറീസ് നിര്‍മ്മിച്ചിരിക്കുന്നത്. അനന്ത വിഷസിന്റെ ബാനറില്‍ പ്രിഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ചിരിക്കുന്ന അഞ്ചാമത്തെ സിനിമായാണ് മെമ്മറീസ്. ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ഹൂഡ്, തേജഭായ് ആന്‍ഡ്‌ ഫാമിലി എന്നീ സിനിമകളാണ് അനന്ത വിഷന്‍സിന്റെ മുന്‍കാല പ്രിഥ്വിരാജ് സിനിമകള്‍. സുജിത് വാസുദേവ് ചായാഗ്രഹണവും, ജോണ്‍കുട്ടി ചിത്രസന്നിവേശവും, അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതവും, മാഫിയ ശശി സംഘട്ടന സംവിധാനവും, സെജോ ജോണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സാം അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അലസമായ ജീവിതത്തിലൂടെയാണ് മെമ്മറീസ് എന്ന ഈ സിനിമയുടെ തുടക്കം. ഒരുകാലത്ത് കൃത്യനിഷ്ഠതയോടെ ജോലിചെയ്തിരുന്ന സാം അലക്സിനു ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുടെ കുടുംബത്തെ നഷ്ടപെടുന്നു. ആ ദുഃഖത്തില്‍ നിന്നും മോചിതനാവാത്ത സാം, തുടര്‍ന്നുള്ള ജീവിതത്തില്‍ മുഴുക്കുടിയനായി ജീവിക്കുന്നു. സാം ജീവിക്കുന്ന അതെ നഗരത്തില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ നടക്കുന്നു. ആ കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസരത്തിലാണ് ഡി.ജി.പി. അരവിന്ദാക്ഷ മേനോന്‍ സാമിന്റെ സഹായം തേടിയെത്തുന്നത്. തുടര്‍ന്ന്, സാമിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. സാം അലക്സായി പ്രിഥ്വിരാജാണ് വേഷമിടുന്നത്.

കഥ,തിരക്കഥ: എബവ് ആവറേജ് 
കുറ്റാന്വേഷണ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമുള്ള പ്രേക്ഷകരാണ് മലയാളികള്‍. എസ്.എന്‍.സ്വാമി-കെ.മധു ടീമിന്റെയും എ.കെ.സാജന്‍-ഷാജി കൈലാസ് ടീമിന്റെയും സസ്പെന്‍സ് സിനിമകള്‍ ഇഷ്ടപെട്ടിരുന്ന സിനിമാ പ്രേമികള്‍ക്ക് കുറെ കാലഘട്ടങ്ങളായി മികച്ചൊരു സസ്പെന്‍സ് സിനിമ അവരില്‍ നിന്നും ലഭിച്ചിട്ട്. മികച്ച തിരക്കഥ രചയ്താക്കള്‍ പോലും ലോജിക്കില്ലാത്ത കുറ്റാന്വേഷണ സിനിമകളാണ് എഴുതിയിരുന്നത്. ഇതിനിടയില്‍ ഒരല്പം ആശ്വാസം നല്ക്കിയത് ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഗ്രാന്‍ഡ്‌മാസ്റ്ററും,ബോബി-സഞ്ജയ്‌ ടീമിന്റെ മുംബൈ പോലീസുമാണ്. കൊലപാതകം ചെയ്യുവാന്‍ കുറ്റവാളിയെ പ്രേരിപ്പിക്കുന്ന കാരണം  ശകതമാണെങ്കില്‍, കുറ്റവാളി ആരാണെന്ന സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി ത്രസിപ്പിക്കുന്നതാണെങ്കില്‍, നായകന്‍ കുറ്റവാളിയെ കണ്ടെത്തുന്നത് യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലാണെങ്കില്‍ സിനിമ വിജയമായിരിക്കും എന്നുറപ്പ്. മെമ്മറീസിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സംവിധായകന്‍ ജീത്തു ജോസഫ്‌ മേല്‍പറഞ്ഞ വിജയ തന്ത്രങ്ങളില്‍ രണ്ടെണ്ണം മികച്ച രീതിയിയില്‍ ഉപയോഗിച്ചു. കുറ്റവാളിയെ കൊലപാതകം ചെയ്യിപ്പിക്കുവാന്‍ പ്രേരിപ്പിച്ച കാര്യങ്ങളാണ് ഈ സിനിമയുടെ ഏക പ്രശനമായി തോന്നിയത്. കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ കുറെക്കൂടെ വ്യക്തതയോടെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, ഒരുപക്ഷെ ഈ ദശകത്തില്‍ നിര്‍മ്മിക്കപെട്ട സസ്പെന്‍സ് സിനിമകളില്‍ ഏറ്റവും മികച്ചതാകുമായിരുന്നു ഈ സിനിമ.

സംവിധാനം: ഗുഡ്
ജീത്തു ജോസഫിന്റെ ആദ്യ സിനിമയായ ഡിറ്റെക്റ്റീവിനു ശേഷം, അതെ ഗണത്തില്‍പെടുത്താവുന്ന കുറ്റാന്വേഷണ സിനിമയാണ് മെമ്മറീസ്. ജീത്തുവിന്റെ മമ്മി ആന്‍ഡ്‌ മി, മൈ ബോസ് എന്നീ സിനിമകളില്‍ നിന്നും വ്യസ്തസ്തമായ കഥയും സമീപനവുമാണ് ഈ സിനിമയുടേത്. ഒരു കുറ്റാന്വേഷണ സിനിമ ഏതു രീതിയില്‍ സംവിധാനം ചെയ്യണമോ, അത് മികച്ച രീതിയില്‍ ചെയ്തിരിക്കുകയാണ് ജീത്തു ജോസഫ്‌. സിനിമയുടെ കഥ പറഞ്ഞ രീതിയും, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും, ഇഴച്ചില്‍ തോന്നാതെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും, ത്രസിപ്പിക്കുന്ന ക്ലൈമാക്സും മെമ്മറീസ് എന്ന സിനിമയെ ഒരു മെമ്മറബിള്‍ സിനിമയാക്കി. മേല്പറഞ്ഞ ഘടഗങ്ങള്‍ കൂടാതെ, സാങ്കേതിക പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സംഭാവന മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ ജീത്തു ജോസെഫിനു സാധിച്ചു. ക്ലൈമാക്സ് രംഗങ്ങള്‍ക്ക് മുമ്പ് തന്നെ കുറ്റവാളിയെ സ്ക്രീനില്‍ കാണിക്കുന്നുണ്ടെങ്കിലും, മുഖം വ്യക്തമാക്കാതെ ചിത്രീകരിച്ചതും സംവിധായകന്റെ മികവു തന്നെ. അതിശയോക്തിയില്ലാതെ വിശ്വസനീയത തോന്നുന്ന രീതിയില്‍ ഓരോ രംഗങ്ങളും ചിത്രീകരിച്ചതും സംവിധാന മികവുകൊണ്ട് തന്നെ. ജീത്തു ജോസഫിന്റെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടില്ലാത്ത സംവിധാന മികവു വെളിവാകുന്ന സിനിമാകൂടിയായി മെമ്മറീസ്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
സുജിത് വാസുദേവിന്റെ ചടുലമായ ദ്രിശ്യങ്ങളും, ജോണ്‍കുട്ടിയുടെ മികച്ച കോര്‍ത്തിണക്കലുകളും, അനില്‍ ജോണ്‍സണിന്റെ പശ്ചാത്തല സംഗീതവും മെമ്മറീസ് എന്ന സിനിമയുടെ പ്രധാന സവിശേഷതകളാണ്. സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായ വേഗതയിലാണ് ജോണ്‍കുട്ടി ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ആദ്യപകുതിയിലോ രണ്ടാം പകുതിയിലോ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൃത്യതയോടെ രംഗങ്ങള്‍ സന്നിവേശം ചെയ്തത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതിയും എടുത്തു പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. ഇതിനു പുറമേ, അനില്‍ ജോണ്‍സണ്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതം കൂടിയായപ്പോള്‍ ഒരു മികച്ച സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. സെജോ ജോണ്‍-ഷെല്‍റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് സെജോ ജോണ്‍ തന്നെയാണ്. മാഫിയ ശശിയുടെ സംഘട്ടനവും, ലിന്റ ജീത്തുവിന്റെ വസ്ത്രാലങ്കാരവും, സാബു റാമിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
അലസനായ മദ്യപാനിയായി ആദ്യപകുതിയിലും, ഉത്തരവാദിത്വമുള്ള കര്‍മ്മനിരധനായ പോലീസ് ഉദ്യോഗസ്ഥനായി രണ്ടാം പകുതിയിലും ഒരേ പോലെ തിളങ്ങിയ പ്രിഥ്വിരാജിന്റെ മറ്റൊരു മികച്ച അഭിനയ പ്രകടനമാണ് ഈ സിനിമയിലെത്. അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ക്കും, സെല്ലുലോയ്ഡിലെ ജെ.സി.ഡാനിയലിനും, മുംബൈ പോലീസിലെ ആന്റണി മോസസിനും ശേഷം പ്രിഥ്വിയ്ക്ക് ലഭിച്ച മറ്റൊരു നല്ല കഥാപാത്രമാണ് സാം അലക്സ്. പ്രിഥ്വിരാജിനെ കൂടാതെ രാഹുല്‍ മാധവ്, നെടുമുടി വേണു, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത്‌ രവി, വി.കെ.ബൈജു, ശ്രീകുമാര്‍ (മറിമായം ഫെയിം),ബാലാജി, ഇര്‍ഷാദ്, മധുപാല്‍, ജിജോയ്, കോഴിക്കോട് നാരായണന്‍ നായര്‍, കുട്ടിക്കല്‍ ജയചന്ദ്രന്‍, മേഘ്ന രാജ്, മിയ ജോര്‍ജ്, വനിതാ കൃഷ്ണചന്ദ്രന്‍, പ്രവീണ, ഡിസ്നി ജെയിംസ്‌, മഹാലക്ഷ്മി, സീമ ജി. നായര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ജീത്തു ജോസഫിന്റെ സംവിധാനം
2. ത്രസിപ്പിക്കുന്ന രംഗങ്ങള്‍
3. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
4. പ്രിഥ്വിരാജിന്റെ അഭിനയം
5. ജോണ്‍കുട്ടിയുടെ ചിത്രസന്നിവേശം
6. അനില്‍ ജോണ്‍സണ്‍ന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കൊലപാതകം ചെയ്യുവാനുള്ള കാരണം


മെമ്മറീസ് റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, മികച്ച സാങ്കേതികത്തികവോടെ, നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ, ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങളിലൂടെ ജീത്തു ജോസഫും കൂട്ടരും ഒരു മെമ്മറബിള്‍ സസ്പെന്‍സ് ത്രില്ലര്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നു.

മെമ്മറീസ് റേറ്റിംഗ്: 6.50/10
കഥ,തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 19.5/30 [6.5/10]

രചന,സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: പി.കെ.മുരളിധരന്‍, ശാന്ത മുരളി
ബാനര്‍: അനന്ത വിഷന്‍സ്
ചായാഗ്രഹണം: സുജിത് വാസുദേവന്‍
ചിത്രസന്നിവേശം: ജോണ്‍കുട്ടി
ഗാനരചന:സെജോ ജോണ്‍, ഷെല്‍റ്റണ്‍
സംഗീതം: സെജോ ജോണ്‍
പശ്ചാത്തല സംഗീതം: അനില്‍ ജോണ്‍സണ്‍
കലാസംവിധാനം: സാബുറാം
മേക്കപ്പ്: റോഷന്‍ 
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
സംഘട്ടനം: മാഫിയ ശശി
വിതരണം: മുരളി ഫിലിംസ്

9 Aug 2013

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും - ഒരുവട്ടം കണ്ടിരിക്കാം പുള്ളിപ്പുലികളെയും ആട്ടിന്‍കുട്ടിയേയും 5.00/10

കുട്ടനാട്ടിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ പുള്ളിപ്പുലികള്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന പോക്കിരികളായ മൂന്ന് സഹോദരങ്ങളുടെയും, അവരുടെ അനിയന്‍ ആടു ഗോപന്‍ എന്ന് വിളിപ്പേരുള്ള ചക്കാട്ട് ഗോപന്റെയും രസകരമായ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ദിലീപ് നായകനായ മുല്ലയ്ക്കും, കുഞ്ചാക്കോ ബോബന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും ശേഷം, എം.സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയുന്ന മൂന്നാമത്തെ സിനിമയാണിത്. ബാല്‍ക്കണി 6ന്റെ ബാനറില്‍ നവാഗതരായ ഷെബിന്‍ ബേക്കര്‍, സുല്‍ഫിക്കര്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍, കുഞ്ചാക്കോ ബോബനാണ് നായക കഥാപാത്രമായ ആടു ഗോപനെ അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക്‌ എന്ന സിനിമയിലൂടെ വന്ന്, പിന്നീട് പുതിയ തീരങ്ങള്‍, സൗണ്ട് തോമ എന്നീ സിനിമകളില്‍ നായികയായ നമിത പ്രമോദാണ് ഈ സിനിമയിലെ നായിക.

കൈനകരിയിലെ ചക്കാട്ട് തറവാട്ടിലെ ചക്ക മണിയന്‍, ചക്ക സുകു, ചക്ക വിജയന്‍ എന്നിവരാണ് ആ ഗ്രാമത്തിലെ പോക്കിരികള്‍. ഇവര്‍ മൂവരും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് അടികിട്ടുന്നതും, അവര്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതും അവരുടെ അനിയനായ ചക്ക ഗോപനാണ്‌. ബാങ്ക് ലോണില്‍ വാങ്ങിയ ഹൗസ് ബോട്ട് ഉപജീവനമാര്‍ഗമായി ഉപയോഗിക്കുന്ന ഗോപന്‍, വിദേശികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ബോട്ടില്‍ നൃത്ത പരിപാടികള്‍ ആരംഭിക്കുന്നു. അതിനു വേണ്ടി കൈനകരി ജയശ്രീ എന്ന നര്‍ത്തകിയുടെ സഹായം തേടുന്നു. അതോടെ ഗോപന്റെ ബോട്ടില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ കയറുന്നു. ഈ അവസരത്തില്‍ കുര്യച്ചന്‍ നടത്തുന്ന ബോട്ട് നഷ്ടത്തിലാകുകയും, അയാള്‍ക്ക് ഗോപനോട് പക തോന്നുകയും ചെയ്യുന്നത്. ഈ പ്രശനങ്ങള്‍ക്കിടയിലാണ്, ഗോപന്റെ ജീവിതത്തില്‍ ഒരാശ്വാസമായി വരുന്ന ജയശ്രീയോടു ഗോപന് പ്രേമം തുടങ്ങുന്നത്. അങ്ങനെ, ഒരുവശത്ത് ചേട്ടന്മാരെ കൊണ്ടുള്ള ഉപദ്രവങ്ങളും, മറുവശത്ത്‌ ജയശ്രീയോടുള്ള പ്രണയവും, ഇതിനിടയില്‍ കുര്യച്ചന്റെ പകവീട്ടലും ഗോപനെ വലയ്ക്കുന്നു. തുടര്‍ന്ന് ഗോപന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ കഥ. ഗോപനായി കുഞ്ചാക്കോ ബോബനും, ജയശ്രീയായി നമിത പ്രമോദും, കുര്യച്ചനായി ഷമ്മി തിലകനും, ഗോപന്റെ ചേട്ടന്മാരായി ഇര്‍ഷാദും, ഷിജുവും, ജോജുവും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ താപ്പാനയ്ക്ക് ശേഷം എം.സിന്ധുരാജിന്റെ രചനയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ലാല്‍ ജോസ് എന്ന സംവിധായകന്റെ സിനിമ ജീവിതത്തില്‍ അദ്ദേഹം കൂടുതല്‍ വിജയിച്ചിട്ടുള്ളത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകള്‍ സംവിധാനം ചെയ്തപ്പോഴാണ് എന്ന കാരണത്താലാണ് എം.സിന്ധുരാജ് ലാല്‍ ജോസിനു വേണ്ടി മറ്റൊരു ഗ്രാമീണ കഥ എഴുതിയത്. പുതുമ നിറഞ്ഞ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍, പല പ്രാവശ്യം പറഞ്ഞിട്ടുള്ള കഥ വീണ്ടും പറഞ്ഞാല്‍ സ്വീകരിക്കുമോ എന്നെങ്കിലും സിന്ധുരാജ് ചിന്തിക്കേണ്ടതായിരുന്നു. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്ത ഒരു കഥയെ, പ്രവചിക്കാനവുന്നതാണെങ്കിലും വിശ്വസനീയമായ രംഗങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുവാനാണ് ശ്രമിച്ചത്. സിനിമയുടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ സിന്ധുരാജിന്റെ തീരുമാനം തെറ്റിയില്ല എന്നാണ് തോന്നിയത്. പക്ഷെ, രണ്ടാം പകുതി കണ്ടപ്പോള്‍ പ്രേക്ഷകര്‍ തീര്‍ത്തും നിരാശരായി. പുതുമകളൊന്നും ഇല്ലാതെ പ്രേക്ഷകരെ ത്രസിപ്പിക്കാതെ സിനിമ എങ്ങനയോ അവസാനിച്ചു. അതിനിടയില്‍ കഥയ്ക്ക്‌ അനിവാര്യമാല്ലാത്ത കുറെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കല്ലുകടിയായി അനുഭവപെട്ടു. അശ്ലീല തമാശകള്‍ ഒന്നുമില്ലാതെ പ്രേക്ഷകരെ കുറെയൊക്കെ ചിരിപ്പിക്കുവാന്‍ സിന്ധുരാജിനു സാധിച്ചു. പക്ഷെ, നല്ലൊരു തിരക്കഥ രചിക്കുന്നതില്‍ അദ്ദേഹം പരാജയപെട്ടു.

സംവിധാനം: ആവറേജ്
ഡയമണ്ട് നെക്ലെയ്സ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍ എന്നീ മികച്ച സിനിമകള്‍ ഒരുക്കി ഹാട്രിക് വിജയം കൈവരിച്ചു നില്‍ക്കുന്ന ലാല്‍ ജോസ് എന്ന സംവിധായകന്റെ 19 സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയെ, സംവിധാന മികവു കൊണ്ട് ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിവുള്ള വിരളം സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. മേല്‍പ്പറഞ്ഞ സന്ദര്‍ഭത്തിനു ഉത്തമ ഉദാഹരണമാണ് ഈ ലാല്‍ ജോസ് സിനിമ. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ ഉള്ള തിരക്കഥയെ, മികച്ച രീതിയിലുള്ള ദ്രിശ്യങ്ങള്‍ ഒരുക്കി കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു സാങ്കേതികത്തികവോടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ചതും ലാല്‍ ജോസിന്റെ കഴിവ് തന്നെ. പക്ഷെ, മീശമാധവനും ചാന്തുപൊട്ടും എല്‍സമ്മ എന്ന ആണ്‍കുട്ടിയും പോലെയുള്ളൊരു ലാല്‍ ജോസ് സിനിമ കാണാന്‍ കൊതിച്ചിരുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുന്നത്തില്‍ തെറ്റില്ല. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ഈ സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകനും ഇതൊരു ലാല്‍ ജോസ് സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായ രീതിയിലാണ് ഈ സിനിമ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. എസ്.കുമാറിന്റെ ചായാഗ്രഹണവും വിദ്യാസാഗറിന്റെ പാട്ടുകളും കുട്ടനാടിന്റെ പച്ചപ്പും പ്രധാന നടീനടന്മാരുടെ അഭിനയവും ലാല്‍ ജോസിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. 

സാങ്കേതികം: ഗുഡ് 
സാങ്കേതിക പ്രവര്‍ത്തകരുടെ സംഭാവന ഒരു സിനിമയുടെ പ്രധാന സവിശേഷതകളായി മാറുക എന്നത് ഒരു പുതുമയല്ല. ഒട്ടുമിക്ക ലാല്‍ ജോസ് സിനിമകളെയും പോലെ ഈ സിനിമയുടെ സാങ്കേതിക വശങ്ങള്‍ മികവു പുലര്‍ത്തുന്നവയാണ്. കുട്ടനാടിന്റെ ദ്രിശ്യഭംഗി മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടുത്ത എസ്.കുമാര്‍, മികച്ച ചായാഗ്രഹണത്തിലൂടെ സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്ക്കിയിരിക്കുന്നു. ഓരോ രംഗങ്ങളിലും കായലിന്റെ ഭംഗിയും കരയിലെ പച്ചപ്പും ദ്രിശ്യങ്ങള്‍ക്ക് മിഴിവേകി. ഈ സിനിമയുടെ മറ്റൊരു സവിശേഷതയായി അനുഭവപെട്ടത്‌ വയലാര്‍ ശരത്-വിദ്യാസാഗര്‍ ടീമിന്റെ പാട്ടുകളും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവുമാണ്. ശങ്കര്‍ മഹാദേവനും ചിത്രയും ചേര്‍ന്നാലപിച്ച "ഒറ്റ തുമ്പി",നജിം അര്‍ഷാദ് പാടിയ "കൂട്ടിമുട്ടിയ", അഫ്സല്‍ യുസഫ് പാടിയ "ചെറു ചെറു ഞാറു നട്ട" എന്നീ പാട്ടുകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റും എന്നുറപ്പ്. മോഹന്‍ദാസ്‌-ഗോകുല്‍ദാസ് എന്നിവരുടെ കലാസംവിധാനവും മികവു പുലര്‍ത്തി. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്താത്തതിനാലാണ് സിനിമയുടെ ദൈര്‍ഘ്യം രണ്ടര മണിക്കൂറിനു മുകളില്‍ എത്തിയത്. എന്നാലും ഇടയ്ക്കിടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത് മോശമായതുമില്ല. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഈ സിനിമയിലെ ആട്ടിന്‍കുട്ടി അഥവാ ആടു ഗോപന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ ചാക്കോച്ചനു സാധിച്ചു. ഹ്യൂമര്‍ കൈകാര്യം ചെയ്യുവാന്‍ ചാക്കോച്ചനും സാധിക്കും എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ചാക്കോച്ചനു മികച്ച പിന്തുണ നല്‍ക്കികൊണ്ട്, മാമച്ചന്‍ എന്ന കഥാപാത്രമായി സുരാജും സുശീലന്‍ എന്ന കഥാപാത്രമായി ഹരിശ്രീ അശോകനും മികച്ച പ്രകടനം കാഴ്ച്ചവെചിട്ടുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ ഷമ്മി തിലകനും, പുള്ളിപ്പുലികളായി ഇര്‍ഷാദും ഷിജുവും ജോജുവും അവരവരുടെ രംഗങ്ങള്‍ മികവു പുലര്‍ത്തി. ആടു ഗോപന്റെ നായികയായി കൈനകരി ജയശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നമിത പ്രമോദും മികവു പുലര്‍ത്തി. കൈനകരി രേവമ്മയായി ബിന്ദു പണിക്കരും, ചക്കാട്ട് വീട്ടിലെ മാധവിയമ്മമയായി കെ.പി.എ.സി.ലളിതയും നന്നായി അഭിനയിച്ചു. ഇവരെ കൂടാതെ, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്‍, ദിനേശ് നായര്‍, ചാലി പാല, സുബീഷ്, കൃഷ്ണപ്രസാദ്, അനുശ്രീ നായര്‍, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, അഞ്ജന, റീന ബഷീര്‍, സീമ ജി.നായര്‍, കോട്ടയം ശാന്ത എന്നിവരും ഈ സിനിമയിലുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1.ആദ്യപകുതിയിലെ തമാശകള്‍
2.കുട്ടനാടിന്റെ ദ്രിശ്യ ഭംഗി
3.എസ്.കുമാറിന്റെ ചായാഗ്രഹണം
4.വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍
5.ചാക്കോച്ചന്‍-സുരാജ്-ഹരിശ്രീ അശോകന്‍ ടീം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.പ്രവചിക്കാനാകുന്ന കഥാസന്ദര്‍ഭങ്ങള്‍
2.ഇഴഞ്ഞു നീങ്ങുന്ന കഥാഗതി
3.സിനിമയുടെ രണ്ടാം പകുതി
4.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം
5.ചിത്രസന്നിവേശം


പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റിവ്യൂ: ആദ്യ പകുതിയിലെ തമാശകള്‍, എസ്.കുമാറിന്റെ ചായാഗ്രഹണം, കുട്ടനാടിന്റെ ദ്രിശ്യ ഭംഗി, വിദ്യാസാഗറിന്റെ പാട്ടുകള്‍ എന്നിവ ചില പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും മറ്റുചില പ്രേക്ഷകരെ നിരാശപെടുത്തുന്നുമുണ്ട്.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 15/30 [5/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: എം.സിന്ദുരാജ്
നിര്‍മ്മാണം: ഷെബിന്‍ ബെക്കെര്‍, സുല്‍ഫിക്കര്‍ അസീസ്‌
ബാനര്‍: ബാല്‍ക്കണി 6
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: വിദ്യാസാഗര്‍ 
കലാസംവിധാനം: മോഹന്‍ദാസ്‌-ഗോകുല്‍ദാസ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: ഷീബ മോഹന്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം:എല്‍. ജെ.ഫിലിംസ്

8 Aug 2013

കടല്‍ കടന്ന് ഒരു മാത്തുകുട്ടി - മനസ്സ് നിറയ്ക്കാത്ത മാത്തുകുട്ടിയും അഭിനയ മികവിന്റെ മമ്മൂട്ടിയും 4.20/10

ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പത്മശ്രീ ഭരത് മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ കടല്‍ കടന്നു ഒരു മാത്തുകുട്ടി. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ രചനയിലും സംവിധാനത്തിലും മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി താരങ്ങളായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ പ്രിഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന കടല്‍ കടന്നു ഒരു മാത്തുകുട്ടിയില്‍, മാത്തുകുട്ടി എന്ന വിദേശ മലയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. നാടിനെയും നാട്ടുകാരെയും ഇഷ്ടപെടുന്ന നന്മയുള്ള മനസ്സിന്റെ ഉടമയായ മാത്തുകുട്ടി 15 വര്‍ഷമായി ജര്‍മ്മനിയില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. ജര്‍മ്മനിയിലെ മലയാളി സംഘടനയുടെ നിര്‍ദേശ പ്രകാരം ഒരു പ്രത്യേക ദൌത്യവുമായി നാട്ടിലെത്തുന്ന മാത്തുകുട്ടി അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഈ സിനിമയില്‍ ആവിഷ്കരിക്കുവാന്‍ സംവിധായകന്‍ രഞ്ജിത്ത് ശ്രമിച്ചത്.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, സിദ്ദിക്ക്, പി.ബാലചന്ദ്രന്‍, നന്ദു, സുരേഷ് കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്നയും റസൂലും എന്ന സിനിമയുടെ ചായാഗ്രഹണത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച മധു നീലകണ്‌ഠനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സന്ദീപ്‌ നന്ദകുമാര്‍ ചിത്രസന്നിവേശവും, ഷഹബാസ് അമ്മന്‍ സംഗീത സംവിധാനവും, സന്തോഷ്‌ രാമന്‍ കലാസംവിധാനവും, തേജ് മെര്‍വിന്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്ന ഒരു മാത്തുകുട്ടിയില്‍, നന്മയുടെ പ്രതീകമായ മറ്റൊരു നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥ തിരഞ്ഞെടുത്തു കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വികസിപ്പിച്ചതിന് ശേഷം, ആ കഥയ്ക്ക്‌ അനിയോജ്യനായ നായകനെ കണ്ടെത്തുകയാണ് രഞ്ജിത്ത് എന്ന സംവിധായകന്റെ പ്രത്യേകത എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, ഈ സിനിമയുടെ കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് തോന്നിയത് മറിച്ചാണ്. ബാവൂട്ടിയുടെ ബാക്കി വന്ന നന്മ മുഴുവന്‍ മാത്തുകുട്ടിയുടെ സ്വഭാവത്തിലേക്കു ചേര്‍ത്തതിനു ശേഷം, കഥയും കഥാസന്ദര്‍ഭങ്ങളും തട്ടിക്കൂട്ടി രചിച്ചതാണോ ഈ സിനിമയുടെ തിരക്കഥ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. അതുപോലെ തന്നെ, കുറെ പ്രഗല്‍ഭ സിനിമ നടന്മാരെ സിനിമയില്‍ ഉള്‍പെടുത്തിയാല്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുവാനും വിപണയില്‍ വിറ്റഴിയുവാനും കഴിയും എന്ന തന്ത്രവും രഞ്ജിത്ത് പരീക്ഷിച്ചു. ഈ കുറവുകളൊക്കെ സിനിമയില്‍ ഉണ്ടെകിലും, ഹരിശ്രീ അശോകന്റെ കഥാപാത്രത്തത്തിന്റെ നിസ്സഹായാവസ്ഥ വിവരിക്കുന്ന രംഗങ്ങളും, മാത്തുകുട്ടിയും അയാളുടെ കാമുകിയായിരുന്ന റോസിയും തമ്മിലുള്ള പറയാതെ പറയുന്ന ആത്മബന്ധം വെളിവാക്കുന്ന രംഗങ്ങളും രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മികവു തന്നെ. മമ്മൂട്ടിയ്ക്ക് വേണ്ടി ഒരു സിനിമ എഴുതാതെ, നല്ലൊരു കഥ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തെ ആ സിനിമയില്‍ ഉള്‍പെടുത്തിയിരുന്നുവെങ്കില്‍, പ്രേക്ഷകര്‍ ഇതിലും മികച്ച പ്രതികരണം ഈ സിനിമയ്ക്ക് നല്‍ക്കുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളായ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനും, പ്രിഥ്വിയുടെ ഇന്ത്യന്‍ റുപ്പിയും, മോഹന്‍ലാലിന്‍റെ സ്പിരിറ്റും മികച്ച സന്ദേശം നല്‍ക്കിയ നല്ലൊരു സിനിമ എന്ന രീതിയിലായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്. അത്തരത്തിലുള്ള ഒരു സിനിമ പ്രതീക്ഷിച്ചു മാത്തുകുട്ടിയെ കാണാനെത്തിയ പ്രേക്ഷകര്‍ തീര്‍ത്തും നിരാശരായ കാഴ്ചയാണ് കണ്ടത്. നന്മയില്‍ നീരാടിയ നായക കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നത് കഴിഞ്ഞ കുറെ കാലഘട്ടങ്ങളിലായി മറ്റു സിനിമകളുടെ പരാജയം ബോധ്യപെടുത്തി തന്നതാണ്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും, കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങളും, നല്ല പാട്ടുകളുടെ അഭാവവും ഈ സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഘടഗങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കാതെ ഈ സിനിമയെ സമീപിച്ച രഞ്ജിത്ത് എന്ന സംവിധായകന്റെ പിടിപ്പുകേടാണ് സിനിമയ്ക്ക് വിനയായത്. മികച്ച അഭിനേതാക്കളുടെ സാനിധ്യവും അവരുടെ അഭിനയ മികവും അശ്ലീലമില്ലാത്തെ സംഭാഷണങ്ങളും മാത്രമാണ് സിനിമയുടെ ഗുണമായി അനുഭവപെട്ടത്‌. രഞ്ജിത്ത് എന്ന സംവിധായകനില്‍ നിന്നും അമിതമായ പ്രതീക്ഷ അര്‍പ്പിക്കുന്നത് കൊണ്ടാണ് പ്രേക്ഷകര്‍ എല്ലായിപ്പോഴും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നത്. രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മറ്റൊരു പ്രാഞ്ചിയേട്ടനെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു. 

സാങ്കേതികം: എബവ് ആവറേജ്
ജര്‍മ്മനി കാഴ്ച്ചകളോടെ തുടങ്ങുന്ന സിനിമ പിന്നീടു ഗ്രാമീണ പശ്ചാത്തലത്തിലേക്ക് മാറുന്നു. നാഗരികതയും ഗ്രമീണതയും ഒരേപോലെ ഒപ്പിയെടുത്ത മധു നീലകണ്‌ഠന്റെ ചായാഗ്രഹണം ശരാശരിക്കു മുകളില്‍ നിലവാരം പുലര്‍ത്തിയിട്ടുണ്ട്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും നിലവാരം പുലര്‍ത്തി. തേജ് മെര്‍വിന്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് അനിയോജ്യമായി അനുഭവപെട്ടു. സന്ദീപ്‌ നന്ദകുമാറിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലര്‍ത്തിയില്ലാത്തതിനാല്‍ രംഗങ്ങള്‍ക്ക് പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെട്ടു. ഷഹബാസ് അമ്മന്‍ ഈണമിട്ട രണ്ടു പാട്ടുകളും ശ്രദ്ധ ആകര്‍ഷിച്ചില്ല. 

അഭിനയം: ഗുഡ് 
കേരളത്തിലെ ഏതു സ്ഥലത്തെ ഭാഷ ശൈലിയും അവിടത്തെ നാട്ടുകാരുടെ മാനറിസങ്ങളും അനായാസം ഗ്രഹിക്കുവാനും മികച്ച രീതിയില്‍ അത് അഭിനയിച്ചു ഫലിപ്പിക്കുവാനുമുള്ള മമ്മൂട്ടിയുടെ കഴിവ് കാലങ്ങളായി പ്രേക്ഷകര്‍ കണ്ടുവരുന്നതാണ്. തിരുവല്ലയിലെ നാട്ടുകാര്‍ സംസാരിക്കുന്ന അതെ ശൈലിയില്‍ സംഭാഷണങ്ങള്‍ പറയുകയും, നന്മയുള്ള ഒരു വിദേശ മലയാളിയുടെ മാനറിസങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കുവാനും മമ്മൂട്ടിക്ക് സാധിച്ചു. മമ്മൂട്ടിയെ പോലെ തന്നെ മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ നെടുമുടി വേണുവിനും, പി. ബാലചന്ദ്രനും, നന്ദുവിനും, ബാലചന്ദ്ര മേനോനും, ടിനി ടോമിനും, ഹരിശ്രീ അശോകനും ഒക്കെ സാധിച്ചു. അതിഥി വേഷങ്ങളില്‍ ആണെങ്കിലും മോഹന്‍ലാലും, ദിലീപും, ജയറാമും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി മമ്മൂട്ടി, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, പി.ബാലചന്ദ്രന്‍, സിദ്ദിക്ക്, ശേഖര്‍ മേനോന്‍, ഹരിശ്രീ അശോകന്‍, നന്ദു, ടിനി ടോം, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, കലാഭവന്‍ നിയാസ്, പ്രേം പ്രകാശ്, അരുണ്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ചെമ്പന്‍ ജോസ്, പുതുമുഖം അലീഷ, മീര നന്ദന്‍, മുത്തുമണി, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, കൃഷ്ണപ്രഭ എന്നിവരും, സംവിധായകനായ ജോണി ആന്റണി, നടന്മാരായ മനോജ്‌ കെ.ജയന്‍, ജഗദീഷ്, ഇടവേള ബാബു, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിക്കുനുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടിയുടെ അഭിനയം
2. അഭിനേതാക്കളുടെ പ്രകടനം
3. പശ്ചാത്തല സംഗീതം
4. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. പ്രവചിക്കാനാകുന്ന കഥാസന്ദര്‍ഭങ്ങള്‍
3. രഞ്ജിത്തിന്റെ സംവിധാനം
4. ഇഴഞ്ഞു നീങ്ങുന്ന കഥാഗതി

കടല്‍ കടന്നു ഒരു മാത്തുകുട്ടി റിവ്യൂ: പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും, മമ്മൂട്ടിയുടെ ആരാധകര്‍ക്കും മാത്രം ഇഷ്ടമായേക്കാവുന്ന ഒരു കുടുംബചിത്രം! 

കടല്‍ കടന്നു ഒരു മാത്തുകുട്ടി റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 12.5/30 [4.2/10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: ഷാജി നടേശന്‍, പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍
ബാനര്‍: ആഗസ്റ്റ് സിനിമാസ്
ചായാഗ്രഹണം: മധു നീലകണ്ഠന്‍
ചിത്രസന്നിവേശം: സന്ദീപ്‌ നന്ദകുമാര്‍
ഗാനരചന: അനു എലിസബത്ത്‌ ജോസ്
സംഗീതം: ഷഹബാസ് അമ്മന്‍
പശ്ചാത്തല സംഗീതം: തേജ് മെര്‍വിന്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആഗസ്റ്റ്‌ സിനിമ റിലീസ്

31 Jul 2013

101 ചോദ്യങ്ങള്‍ - കുട്ടികള്‍ കണ്ടിരിക്കേണ്ട നന്മയുള്ള കൊച്ചു ചിത്രം! 7.00/10

2013ലെ ദേശീയ/സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല നടനുള്ള പുരസ്കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും. മേല്പറഞ്ഞ രണ്ടു പുരസ്കാരങ്ങള്‍ക്കും അര്‍ഹാരായവരാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനില്‍ കുമാര്‍ ബൊക്കാറോയെ അവതരിപ്പിച്ച മാസ്റ്റര്‍ മിനണും, നടനായി സിനിമയിലെത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും. കേരളത്തിലെ കവിയൂര്‍ എന്ന ഗ്രാമത്തിലെ ഫാക്ടറി തൊഴിലാളിയായ ശിവാനന്ദന്റെ മകനാണ് അനില്‍ കുമാര്‍ എന്ന 10 വയസ്സുകാരന്‍. തൊഴിലാളി പ്രശ്നം മൂലം ജോലി നഷ്ടപെട്ട ശിവാനന്ദന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ കുടുംബത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിലാണ് മകന്‍ അനില്‍ കുമാര്‍ ബൊക്കാറോ അവന്റെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം 101 രൂപ പ്രതിഫലത്തിന് വേണ്ടി 101 ചോദ്യങ്ങള്‍ തയ്യാറാക്കി നല്ക്കാമെന്ന കരാറിലെത്തുന്നത്. അങ്ങനെ, അനില്‍ കുമാര്‍ അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ചോദ്യങ്ങളായി പുസ്തകത്തില്‍ കുറിച്ചിടുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ നിന്ന് അവനും സമൂഹവും പലതും മനസ്സിലാക്കുന്നു. ഇതാണ് സിദ്ധാര്‍ഥ് ശിവയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ, നന്മ നിറഞ്ഞ സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്ന 101 ചോദ്യങ്ങള്‍ എന്ന സിനിമ.

കഥ, തിരക്കഥ: ഗുഡ്
മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപെട്ടിരിക്കുന്ന സിനിമകളായ ടി.ഡി.ദാസനും മഞ്ചാടിക്കുരുവും മികച്ച സന്ദേശങ്ങള്‍ നല്‍കിയ സിനിമകളായിരുന്നു. അതെ ശ്രേണിയിലേക്ക്, സിദ്ധാര്‍ഥ് ശിവയുടെ ചിന്തകളിലൂടെ എഴുതപെട്ട പ്രമേയവും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുള്ള നന്മയുള്ള ഒരു സിനിമ കൂടി നിര്‍മ്മിക്കപെട്ടു. മികച്ചൊരു പ്രമേയം ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 10 വയസ്സുകാരന്‍ കണ്ടെത്തുന്ന ചോദ്യങ്ങളും, ആ ചോദ്യങ്ങള്‍ക്ക് അവന്‍ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങള്‍ ഒരു വശത്തും, അവന്റെ അച്ഛന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മറുവശത്തും വിശ്വസനീയതയോടെ കോര്‍ത്തിണക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം, ഒരു സമൂഹവും രാഷ്ട്രീയ ചുറ്റുപാടുകളും എങ്ങനെ ഒരു കുടുംബത്തെ ബാധിക്കുന്നു എന്നും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ചരിത്രവും ശാസ്ത്രവും മറ്റും പഠിക്കുമ്പോള്‍, അവരുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നുണ്ടെന്നും ഈ സിനിമയിലൂടെ സിദ്ധാര്‍ഥ് പറഞ്ഞുപോകുന്നു.

സംവിധാനം: ഗുഡ്
മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍ക്കുന്ന സംവിധായകനാണ് താനെന്നു ആദ്യ സിനിമയിലൂടെ തെളിയിക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചു. അതിശയോക്തിയില്ലാതെ പറഞ്ഞുപോകുന്ന രംഗങ്ങളും, ഓരോ രംഗങ്ങള്‍ക്കും അനിവാര്യമായിട്ടുള്ള ലോക്കെഷനുകളും, രംഗങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പറ്റുന്ന പശ്ചാത്തല സംഗീതവും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ അഭിനേതാക്കളും, അവരുടെ മിതത്വമാര്‍ന്ന അഭിനയവുമെല്ലാം സിദ്ധാര്‍ഥ് ശിവയുടെ സംവിധാന മികവിന്റെ ഭാഗമാണ്. ഒരു അവാര്‍ഡ്‌ സിനിമ എന്ന് തോന്നിപ്പിക്കാത്ത വിധം രംഗങ്ങളെ കോര്‍ത്തിണക്കി, സാധാരണ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ വരെ കണ്ടിരിക്കുവാനും ആസ്വദിക്കുവാനും ഒരല്പം ചിന്തിക്കുവാനും വക നല്‍ക്കുന്ന രീതിയില്‍ ഈ സിനിമയെ സമീപിച്ചതാണ് കലാപരമായും സാമ്പത്തികമായും ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. ഇതുപോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ തന്നെ പോയി കണ്ടിരിന്നുവെങ്കില്‍, ഇനിയും നല്ല സിനിമകള്‍ നിര്‍മ്മിക്കപെടും. ഇത്തരത്തിലുള്ള ഒരു സിനിമയുണ്ടാക്കുവാന്‍ സിദ്ധാര്‍ഥ് ശിവയെ സഹായിച്ച തോമസ്‌ കൊട്ടക്കം എന്ന നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍.

സാങ്കേതികം: ഗുഡ്
പുതുമുഖം പ്രബാതാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കഥയ്ക്ക്‌ അനിയോജ്യമായ ലോക്കെഷനുകളും ചായാഗ്രഹണ മികവിന് കാരണമായിട്ടുണ്ട്. പ്രഭാത് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ബിബിന്‍ പോള്‍ സാമുവലാണ്. ഷോബിന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.കെ.അര്‍ജുനന്‍ മാസ്റ്ററാണ്. ദൂരെ ദൂരെ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ബിജിബലാണ് പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചത്. മേല്പറഞ്ഞവയെല്ലാം ഈ സിനിമയെ മികവുറ്റത്താക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഘടഗങ്ങളാണ്.

അഭിനയം: ഗുഡ് 
മാസ്റ്റര്‍ മിനണ്‍ എന്ന 10 വയസ്സുകാരന്റെ അത്യുജ്വല അഭിനയമാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നത്. അതുപോലെ മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ലെനയാണ്. ലെനയുടെ ഭര്‍ത്താവായി മുരുകനും മികവു പുലര്‍ത്തി. തനതായ ശൈലിയില്‍ ഇന്ദ്രജിത്തും അധ്യാപകന്റെ കഥാപാത്രം ഭംഗിയാക്കി. ഇവരെ കൂടാതെ നിഷാന്ത് സാഗര്‍, സുധീഷ്‌, മണികണ്ടന്‍, കലാഭവന്‍ ഹനീഫ്, പ്രശാന്ത്‌, രചന നാരയണന്‍കുട്ടി എന്നിവരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥ, പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. സംവിധാനം
4. അഭിനയം

101 ചോദ്യങ്ങള്‍ റിവ്യൂ: 10 വയസ്സുകാരന്റെ ചിന്തകളിലൂടെ കുട്ടികള്‍ക്കായി നന്മയുള്ള ഒരു സന്ദേശം നല്‍കുകയും, സമൂഹത്തിനു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു ചിത്രമാണ് 101 ചോദ്യങ്ങള്‍.

101 ചോദ്യങ്ങള്‍ റേറ്റിംഗ്: 7.00/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: സിദ്ധാര്‍ഥ് ശിവ
ബാനര്‍: സെവന്‍ത്ത് പാരഡെയ്സ്
നിര്‍മ്മാണം: തോമസ്‌ കൊട്ടക്കകം
ചായാഗ്രഹണം: പ്രഭാത്
ചിത്രസന്നിവേശം: ബിബിന്‍ പോള്‍ സാമുവല്‍
ഗാനരചന: ഷോബിന്‍ കന്നങ്ങാട്
സംഗീതം: എം.കെ.അര്‍ജുനന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍

10 Jul 2013

ബഡി - കണ്ടിരിക്കാവുന്ന ന്യൂ ജനറേഷന്‍ ഫാമിലി എന്റര്‍റ്റെയിനര്‍ 4.80/10

ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജാക്സണ്‍,ഗ്രീനി ജാക്സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌, പുതുമുഖം രാജ് പ്രഭാവതി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ബഡി. പ്രശസ്ത സാഹിത്യകാരി മീനാക്ഷി, പ്രശസ്ത നര്‍ത്തകി പത്മ എന്നീ രണ്ടു അമ്മമാര്‍ ചേര്‍ന്ന് വളര്‍ത്തിയ വിഷ്ണു എന്ന 18 വയസ്സുകാരന്‍, അവന്റെ അച്ഛന്‍ ആരെണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നതും,എന്തുകൊണ്ടാണ് തന്റെ ജന്മ രഹസ്യം പരസ്യമാക്കാത്തത് എന്ന് കണ്ടെത്തുകയും ചെയുന്നതാണ് ഈ സിനിമയുടെ പ്രമേയം. എല്ലാ ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും അകന്നു കൂട്ടുകാരോടൊപ്പം അലസമായൊരു ജീവിതം നയിക്കുന്ന മാണികുഞ്ഞു താടിക്കാരന്‍ എന്ന അച്ഛനും, രണ്ടു അമ്മമാര്‍ ചേര്‍ന്ന് ലാളിച്ചു വളര്‍ത്തിയ വിഷ്ണുവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബഡി. മാണികുഞ്ഞു താടിക്കരനായി അനൂപ്‌ മേനോനും, മീനാക്ഷിയായി ആശാ ശരത്തും, പത്മയായി ഭൂമിക ചൌളയും, വിഷ്ണുവായി മിഥുന്‍ മുരളിയും അഭിനയിച്ചിരിക്കുന്നു.

സംവിധായകനെ കൂടാതെ ചായഗ്രാഹകനായ പ്രകാശ്‌ കുട്ടി, സന്നിവേശകന്‍ ദിലീപ് ഡെന്നിസ്, സംഗീത സംവിധായകന്‍ നവനീത് സുന്ദര്‍ എന്നിവരുടെയും ആദ്യ സിനിമയാണ് ബഡി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ബാലചന്ദ്ര മേനോനും പ്രധാനപെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെ നാളുകള്‍ക്കു ശേഷം ബാബു ആന്റണിയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ സര്‍ദാര്‍ജി കഥാപാത്രം. ഇവരോടൊപ്പം അരുണും, അക്കരകാഴ്ച്ചകള്‍ ഫെയിം ജോസുകുട്ടിയും, തമിഴ് നടന്‍ ശ്രീകാന്തും, അതിഥി വേഷത്തില്‍ ലാലും ഹണി റോസും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ആവറേജ്
മലയാള സിനിമയില്‍ അധികമൊന്നും ചര്‍ച്ചചെയ്യപെടാത്ത ഒരു പ്രമേയവും, പ്രമേയത്തോട് നീതിപുലര്‍ത്തുന്ന ഒരു കഥയും രൂപപെടുത്തിയെടുക്കുവാന്‍ സംവിധായകന് സാധിച്ചു. രാജ് പ്രഭാവതി മേനോന്റെ തിരകഥയ്ക്ക്‌ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. അമ്മമാരും മകനും തമിലുള്ള കൌതുകമുണര്‍ത്തുന്ന രംഗങ്ങളും, അച്ഛനും കൂട്ടുകാരും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. ഇതോടൊപ്പം നര്‍മ്മമുള്ള ചില സംഭാഷണങ്ങളും, മികച്ച പാട്ടുകളും കൂടിയാകുമ്പോള്‍ സിനിമ മൊത്തത്തില്‍ രസിപ്പിക്കുന്നത് തന്നെ. പക്ഷെ, ലോജികില്ലാത്ത കുറെ കഥാസന്ദര്‍ഭങ്ങളും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമൊക്കെ ഇടയ്ക്കിടെ രസംകൊല്ലികളായി വരുന്നുമുണ്ട്. അസഭ്യ സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സംഭാഷണങ്ങളില്‍ നിന്ന് ഒഴിവാക്കാമായിരുന്നു ബിപിന്‍ ചന്ദ്രന്. എന്നിരുന്നാലും പുതുമയുള്ള ഒരു കഥയും പ്രമേയവും തിരഞ്ഞെടുത്തു ശരാശരി നിലവാരത്തിലുള്ള ഒരു തിരക്കഥ രൂപപെടുത്തിയെടുക്കാന്‍ രാജ് പ്രഭാവതി മേനോനു സാധിച്ചു എന്നതും അഭിമാനിക്കാവുന്ന കാര്യങ്ങളില്‍ ഒന്നാണ്.


സംവിധാനം: ബിലോ ആവറേജ്
ഒരു പുതുമുഖ സംവിധായകന്റെ പരിചയക്കുറവ് വെളിവാകുന്ന രീതിയിലാണ് രാജ് പ്രഭവതി മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചൊരു പ്രമേയം ലഭിച്ചിട്ടും, അതിശയോക്തി തോന്നിപ്പിക്കാത്ത കഥാസന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഉണ്ടായിരിന്നിട്ടും, മികച്ചൊരു സിനിമയാക്കുന്നതില്‍ രാജ് പരാജയപെട്ടു എന്ന് തന്നെ പറയേണ്ടി വരും. കേള്‍വിക്ക് ഇമ്പമുള്ളതാണെങ്കിലും, അനവസരത്തിലുള്ള പാട്ടുകളുടെ വരവ് അതിന്റെ രസം കളഞ്ഞു. മികച്ച ചിത്രീകരണവും ലോക്കെഷനുകളും ഏറെക്കുറെ രംഗങ്ങള്‍ മികവുറ്റതായി ചിത്രീകരിക്കുവാന്‍ സംവിധായകനെ തുണച്ചു. അതുപോലെ തന്നെ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഓരോ രംഗങ്ങളെയും മികച്ചതക്കുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കവും ഒടുക്കവും വളരെ മോശമായി തോന്നുകയും, അതിനിടയിലുള്ള രംഗങ്ങള്‍ മികവുറ്റതായി തോന്നുകയും ചെയ്തു. കുറേക്കൂടി പക്വതയോടെ ഈ സിനിമയെ സമീപിചിരുന്നുവെങ്കില്‍, പ്രേക്ഷകരുടെ കയ്യടി നേടുവാന്‍ സാധ്യതയുള്ള പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്.

സാങ്കേതികം: എബവ് ആവറേജ്
പുതുമുഖം പ്രകാശ് കുട്ടിയുടെ ചായാഗ്രഹണം ഈ സിനിമയുടെ മുതല്‍ക്കൂട്ടുകളില്‍ ഒന്നാണ്. ഓരോ ഫ്രെയിമുകളും അതിമനോഹരമായി തന്നെ ചിത്രീകരിക്കുവാന്‍ പ്രകാശിന് സാധിച്ചു. അതുപോലെ, ദിലീപ് ഡെന്നിസിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ചേരുന്ന രീതിയില്‍ തന്നെയാണ്. പക്ഷെ, ഒന്നര മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കേണ്ട ഒരു കഥ, രണ്ടേകാല്‍ മണിക്കൂര്‍ നീട്ടുമെന്നു കരുതിയില്ല. കുറെക്കൂടെ കൃത്യതയോടെ സന്നിവേശം നിര്‍വഹിച്ചുവെങ്കില്‍, പ്രേക്ഷകര്‍ക്ക്‌ ബോറടിക്കാതെ ആസ്വദിക്കാമായിരുന്നു ഈ സിനിമ. അനൂപ്‌ മേനോന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖം നവനീത് സുന്ദരാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കടലില്‍ കണ്മഷി പോലെ...എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഗീതം നല്‍കിയ ഗോപി സുന്ദറും അഭിനന്ദനങ്ങള്‍. അര്‍ഹിക്കുന്നു. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
അനൂപ്‌ മേനോന്‍ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ഭൂരിഭാഗം കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യതസ്തമായ ഒന്നാണ് ഈ സിനിമയിലെ മാണികുഞ്ഞു താടിക്കാരന്‍. എന്ന അച്ചായന്‍. കഥാപാത്രം. ചില രംഗങ്ങളില്‍ ലാലിസം കയറിവരുന്നുണ്ടെങ്കിലും, സിനിമ ഒന്നാകെ നോക്കുമ്പോള്‍ മികച്ച അഭിനയമാണ് അനൂപ്‌ മേനോന്‍ കാഴ്ചവെച്ചത്. നായകതുല്യമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് മിഥുന്‍ മുരളിയാണ്. വിഷ്ണു എന്ന 18ക്കാരനെ മികച്ച രീതിയില്‍ തന്നെ മിഥുന്‍ അവതരിപ്പിച്ചിട്ടുണ്ട്. ശങ്കു ഭായ് എന്ന കഥാപാത്രമായി ബാലചന്ദ്ര മേനോനും, ചന്ദ്രന്‍ സിംഗായി ബാബു ആന്റണിയും വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. വിഷ്ണുവിന്റെ അമ്മമാരായി ആശ ശരത്തും ഭൂമിക ചൌളയും മോശമല്ലാത്ത അഭിനയം കാഴവെചിട്ടുണ്ട്. ഇവരെ കൂടാതെ ലാല്‍, അരുണ്‍, ടി.ജി.രവി, ജോസുകുട്ടി, ശ്രീകാന്ത്, ഹണി റോസ്, ലക്ഷ്മി പ്രിയ, നീരജ് മാധവ്, തിരക്കഥകൃത്ത് ഗിരീഷ്‌ കുമാര്‍, സ്വര്‍ണ തോമസ്‌, മാസ്റ്റര്‍ ധനന്ജയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. പാട്ടുകളും ചിത്രീകരണവും
3. ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം
5. അനൂപ്‌ മേനോന്റെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. സിനിമയുടെ ദൈര്‍ഘ്യം
3. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍
4. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ബഡി റിവ്യൂ: പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു, മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേത്താക്കളെയും വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന എന്റര്‍റ്റെയിനര്‍ ഒരുക്കുവാന്‍ രാജ് പ്രഭാവതി മേനോനും ബഡിസിനും സാധിച്ചു.

ബഡി റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 14.5/30 [4.8/10]

കഥ,തിരക്കഥ,സംവിധാനം: രാജ് പ്രഭാവതി മേനോന്‍
സംഭാഷണങ്ങള്‍: ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: അഗസ്റ്റിന്‍ ജാക്സണ്‍, ഗ്രീനി ജാക്സണ്‍
ബാനര്‍: ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്സ്
ചായാഗ്രഹണം: പ്രകാശ്‌ കുട്ടി
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: അനൂപ്‌ മേനോന്‍, സന്തോഷ്‌വര്‍മ്മ
സംഗീതം: നവനീത് സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സിറില്‍ കുരുവിള
മേക്കപ്പ്: റോണക്സ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: യു.ടി.വി.മോഷന്‍ പിക്ചേഴ്സ്