23 Dec 2012

ഡാ തടിയാ - പ്രകാശം പരന്നു, പ്രേക്ഷകര്‍ ചിരിച്ചു, മേഘരൂപനായി തടിയന്‍ ജനഹൃദയങ്ങളിലേക്ക്...6.80/10

ഡാ തടിയാ എന്ന് ഒരു തവണ പോലും ജീവിതത്തില്‍ വിളികേള്‍ക്കാത്ത തടിയന്മാരുണ്ടാവില്ല. കാരണം, സ്വഭാവമായാലും പെരുമാറ്റമായാലും തടിയുള്ളവര്‍ മറ്റുള്ളവരിലില്‍ നിന്നും ഏറെ വ്യതസ്ത പുലര്‍ത്തുന്നവണ്. അവരുടെ ശരീരത്തിലുള്ള വലുപ്പം പോലെ, മനസ്സും ചിന്തയും വളരെ വലുതാണ്‌ എന്നാണു ഈ സിനിമയിലൂടെ ആഷിക് അബുവും കൂട്ടരും പ്രേക്ഷകരോട് പറയുന്നത്. 140 കിലോ തൂക്കമുള്ള ലുക്കാ ജോണ്‍ പ്രകാശ് എന്ന ലൂക്കാച്ചനാണ് ഡാ തടിയായിലെ നായകന്‍. പ്രകാശ്‌ കോണ്‍ഗ്രസ്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച അന്തരിച്ച പ്രകാശിന്റെ കൊച്ചുമകനാണ് ലൂക്കാ. ലൂക്കാച്ചന്റെ ഭക്ഷണ കാര്യത്തിലും ജീവിതത്തിലും ത്രിപ്ത്തരല്ലാത്ത മാതാപിതാക്കള്‍, ഒട്ടുമിക്ക ദിവസങ്ങളിലും ലൂക്കച്ചനെ ശകാരിക്കുമായിരുന്നു. ആ വീട്ടില്‍ ലൂക്കാച്ചനെ സ്നേഹിച്ചിരുന്നത് അമ്മുമ്മയും, ഷഡി എന്ന വിളിപെരുള്ള അച്ഛന്റെ അനുജന്റെ മകന്‍ സണ്ണിയുമാണ്

വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്റെ സന്തത സഹചാരിയാണ് സണ്ണി. ചെറുപ്പം മുതലേ അവന്‍ കാട്ടികൂട്ടുന്ന വിക്രിയകളില്‍ നിന്നും അവനെ രക്ഷിക്കുന്നത് ലൂക്കാച്ചനാണ്. അവര്‍ വളര്‍ന്നു വലുതായപോഴും സ്ഥിതി മറിചൊന്നുമല്ല. ബാല്യകാലസഖി ആയിരുന്ന ആന്‍ മേരി താടിക്കാരന്‍ ഒരിക്കല്‍ ലൂക്കാച്ചനെ തേടി വരുന്നതോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് തോന്നിയ പ്രണയം വീണ്ടും തോന്നുന്നു. ചെറുപ്പത്തില്‍ തടിച്ചും ഇപ്പോള്‍ മെലിഞ്ഞും ഇരിക്കുന്ന ആന്‍, ലൂക്കാച്ചനോട് തടി കുറയ്ക്കാന്‍ ആവശ്യപെടുന്നു. അങ്ങനെ, ആന്‍ മേരിയുടെ നിര്‍ദേശ പ്രകാരം ലൂക്കാച്ചന്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്നു. തുടര്‍ന്ന്, ലൂക്കാച്ചന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്‍ രക്ഷപെട്ടു ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നതുമാണ് ഈ സിനിമയുടെ കഥ.

ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്ക് വേണ്ടി ആന്റോ ജോസഫ് നിര്‍മ്മിച്ച്‌, ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയില്‍ പുതുമുഖം ശേഖര്‍ മേനോനാണ് തടിയനായി അഭിനയിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ രചയ്താക്കളായ ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവരാണ് ഈ സിനിമയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം - ഷൈജു ഖാലിദ്‌, ചിത്രസന്നിവേശം - മനോജ്‌, ഭവന്‍ ശ്രീകുമാര്‍, സംഗീതം - ബിജിബാല്‍, കലാസംവിധാനം - ബാവ, ശബ്ദമിശ്രണം - ഡാന്‍ ജോസ്, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്, വസ്ത്രാലങ്കാരം - സമീറ സനീഷ്.

കഥ,തിരക്കഥ: ഗുഡ് 
പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കികൊണ്ട്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന രചയ്തക്കളാണ് ശ്യാം പുഷ്കരനും, ദിലീഷ് നായരും, അഭിലാഷ് കുമാറും. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത കഥയാണ് ഈ സിനിമയുടെതെങ്കിലും, പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. എച്ചുകെട്ടില്ലാത്ത രംഗങ്ങളും, സത്യസന്ധമായ നര്‍മ്മവും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പുതുമയും. തടിയന്മാര്‍ അനുഭവിക്കുന്ന മാനസിക പ്രശനങ്ങളിലേക്ക് മാത്രം കഥ ഒതുക്കാതെ, രാഷ്ട്രീയത്തിലെ ചില ഉള്ളുകളിലും ആക്ഷേപ ഹാസ്യത്തിലൂടെ പറഞ്ഞുപോകാനും രചയ്താക്കള്‍ മറക്കുന്നില്ല.അതുപോലെ, ഔഷദ മരുന്നകള്‍ വിറ്റഴിയാന്‍ പരസ്യങ്ങളിലൂടെ പ്രേക്ഷകരെ വഞ്ചിക്കുന്നതും ആക്ഷേപ ഹാസ്യത്തിലൂടെ ഈ സിനിമയില്‍ ചര്‍ച്ചചെയുന്നു. ശ്യാമിനും, ദിലീഷിനും, അഭിലാഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
ഇന്നത്തെ സിനിമ പ്രേമികളുടെ പള്‍സ്‌ അറിഞ്ഞ സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെ തെളിയിച്ചതാണ് മേല്പറഞ്ഞ വസ്തുത. ഡാ തടിയാ എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ഇത്തവണെയും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. രസകരമായി വികസിക്കുന്ന കഥ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ ആഷികിനു കഴിഞ്ഞു. സിനിമയുടെ രണ്ടാം പകുതിയുടെ അവസാനം നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു എന്നതും, രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയതായും അനുഭവപെട്ടു. ആദ്യപകുതി 45 മിനിട്ടുകള്‍ക്കുള്ളില്‍ അവസാനികുകയും, രണ്ടാം പകുതി 1 മണിക്കൂര്‍ 15 മിനുറ്റ് നീണ്ട നിന്നതും ചിത്രസന്നിവേശകന്റെ അശ്രദ്ധയാണോ, അതോ സംവിധായകന്റെ തീരുമാനമാണോ എന്നറിയില്ല. ഈ കാരണം കൊണ്ടാണ് രണ്ടാം പകുതി വലിച്ചുനീട്ടിയതായി തോന്നിയത്. പ്രകാശം പരന്നതിനും, പ്രേക്ഷകര്‍ ചിരിച്ചതിനും, മേഘരൂപനായി തടിയന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്തിനും സംവിധാന മികവു തന്നെ. ആഷികിനും അഭിനന്ദനങ്ങള്‍! 

സാങ്കേതികം: ഗുഡ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കി ഈ സിനിമയെ ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റിയതിന്റെ കഴിവ് ഷൈജു ഖാലിദ് എന്ന ചായഗ്രഹകന്റെതാണ്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ചിത്രീകരിച്ചതും പുതുമയോടെയാണ്. ഷൈജു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് മനോജും, ഭവന്‍ ശ്രീകുമാറും ചേര്‍ന്നാണ്. രണ്ടാം പകുതി എന്തുകൊണ്ടാണ് കൂടുതല്‍ സമയം നീട്ടിയത് എന്ന് മനസിലാകുന്നില്ല. രണ്ടാം പകുതിയില്‍ പ്രേക്ഷര്‍ക്കു ഒരല്പം ബോറടിച്ചതിന്റെ കാരണവും ഇത് തന്നെയാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. മേലെ മോഹവാനം, എന്താണ് ഭായ് എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ രസമുള്ളവയാണ്. ഇത് കൂടാതെ ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുവാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗാനവും, സിനിമയുടെ ആദ്യമുള്ള പഞ്ചാരപാട്ടും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നുണ്ട്. ഈ സിനിമയെ ഹൃദ്യമായ അനുഭാവമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബിജിബാല്‍. മനസ്സിന് കുളിര്‍മ നല്‍ക്കുന്ന പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും പുതിയ ഒരു ഉണര്‍വ് നല്‍ക്കി. അതുപോലെ തന്നെ, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്ത ഓരോ വ്യക്തിയും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, നിവിന്‍ പോളി, ആന്‍ അഗസ്റ്റിന്‍, അരുന്ധതി നാഗ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ശ്രീരാമന്‍, കുഞ്ചന്‍, വിനയ് ഫോര്‍ട്ട്‌, ജയരാജ് വാരിയര്‍, എന്‍.എല്‍.ബാലകൃഷ്ണന്‍, മജീദ്‌, ജോസ്മോന്‍, തേസ്നി ഖാന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ആഷിക് അബു കണ്ടെത്തിയ ശേഖര്‍ മേനോന്‍ ഈ സിനിമയിലെ തടിയന്റെ വേഷം ചെയ്യുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഒന്നുമില്ലാത്ത കഥാപാത്രം മോശമക്കാതെ അഭിനയിക്കുവാന്‍ ശേഖറിന് സാധിച്ചു. മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയാണ്. തന്മയത്ത്വോടെ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രീനാഥിനും സാധിച്ചു. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് നിവിന്‍ പോളിയാണ്. ഒരല്പം സസ്പെന്‍സ് നിറഞ്ഞ വേഷമായത് കൊണ്ട് നിവിന്‍ അവതരിപ്പിച്ച രാഹുല്‍ വൈദ്യര്‍ എന്ന കഥാപാത്രത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല. അരുന്ധതി നാഗാണ് ലൂകാച്ചന്റെ അമ്മുമ്മയുടെ വേഷം അഭിനയിച്ചത്. അരുന്ധതിയും അവരുടെ കഥാപാത്രം മികവുറ്റതാക്കി. ശ്രീരാമനും, കുഞ്ചനും, മണിയന്‍പിള്ള രാജുവും, വിനയ് ഫോര്‍ട്ടും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. നായികയായി അഭിനയിച്ച ആന്‍ അഗസ്റ്റിനൊഴിച്ചാല്‍ മറ്റെല്ലാവരും അവരവുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനേതാക്കളുടെ കഥാപാത്ര രൂപികരണം
2.ആഷിക് അബുവിന്റെ സംവിധാനം 
3.തിരക്കഥ, സംഭാഷണങ്ങള്‍
4.ചായാഗ്രഹണം
5.പാട്ടുകള്‍, പശ്ചാത്തല സംഗീതം
6.ശ്രീനാഥ് ഭാസി, നിവിന്‍ പോളി എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ക്ലൈമാക്സ് സംഘട്ടന രംഗങ്ങള്‍
2.ആന്‍ അഗസ്റ്റിന്റെ അഭിനയം 

ഡാ തടിയാ റിവ്യൂ: പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഡാ തടിയാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുവഴി നന്മയുടെ പ്രകാശം പരത്തുകയും ചെയുന്നു.

ഡാ തടിയാ റേറ്റിംഗ്: 6.80 / 10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20.5/30 [6.8/10] 

സംവിധാനം: ആഷിക് അബു
കഥ,തിരക്കഥ,സംഭാഷണം:ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്റോ ജോസഫ് ഫിലിം കമ്പനി
ചായാഗ്രഹണം: ഷൈജു ഖാലിദ്‌
ചിത്രസന്നിവേശം: മനോജ്‌, ഭവന്‍ ശ്രീകുമാര്‍
ഗാനരചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ബാവ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്‍ മെഗാ മീഡിയ

21 Dec 2012

ഐ ലൗ മി - പ്രേക്ഷകരെ ആസ്വദിപ്പിക്കാത്ത ത്രസിപ്പിക്കാത്ത, എന്നാല്‍ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സിനിമ 4.00/10


വൈശാഖ സിനിമാസിന് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌, സച്ചി-സേതു ടീമിലെ സേതു സ്വന്തത്രമായി തിരക്കഥ എഴുതി, ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ലൗ മി. കൊച്ചിയിലും, ബാങ്കോകിലും വിയറ്റ്നാമിലുമായി ചിത്രീകരിച്ച ഐ ലൗ മിയില്‍ അനൂപ്‌ മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ റാം മോഹന്‍, പ്രേം, സാവി, സമാന്ത എന്നിവരെ അവതരിപ്പിക്കുന്നു. ബാങ്കോക്ക്‌ നഗരത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ റാം മോഹന്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി സാവിയിയെയും പ്രേമിനെയും സമാന്തയെയും ഉപയോഗിക്കുന്നു. കൊച്ചി നഗരത്തില്‍ ചെറിയ ഗുണ്ടപണികളൊക്കെ ചെയ്തു ജീവിച്ചിരുന്ന സാവിയും, സ്ഥലകച്ചവടത്തിലൂടെ തട്ടിപ്പ് കാണിച്ചു ജീവിച്ചു വന്നിരുന്ന പ്രേമും, ഗള്‍ഫില്‍ താമസിച്ചിരുന്ന സമാന്തയും, റാം മോഹന്റെ നിര്‍ദേശപ്രകാരം ബാങ്കോകിലെത്തുന്നു. അവിടെയെത്തിയ മൂവര്‍ സംഘം സൗഹൃദത്തിലാകുന്നു. അതിബുദ്ധിമാനായ റാം മോഹന്‍ മൂന്ന് പേര്‍ക്കും വളരെ നിര്‍ണ്ണായകമായ ഓരോ ജോലികള്‍ നല്‍ക്കുന്നു. തുടര്‍ന്ന് മൂവരുടെയും റാംമോഹന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഐ ലൗ മിയുടെ കഥ. 

മല്ലു സിംഗിന് ശേഷം സേതു തിരക്കഥ നിര്‍വഹിക്കുന്ന ഐ ലൗ മിയുടെ പ്രമേയം പുതുമയുള്ളതാണ്. മറ്റൊരു തിരക്കഥകൃത്തിന്റെ രചനയില്‍ ആദ്യമായാണ് ബി.ഉണ്ണികൃഷ്ണന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം, ദീപക് ദേവിന്റെ സംഗീതം, മനോജിന്റെ ചിത്രസന്നിവേശം, അന്‍പു അറിവ്-ജോളി ടീമിന്റെ സംഘട്ടന രംഗങ്ങള്‍ എന്നിവ ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്.

കഥ,തിരക്കഥ: ബിലോ ആവറേജ്
സ്വന്തത്ര തിരക്കഥ രചയ്താവയത്തിനു ശേഷം സേതു എഴുതുന്ന രണ്ടാമത്തെ സിനിമയാണ് ഐ ലൗ മി. തിരക്കഥയില്‍ പോരായ്മകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ച സിനിമയായിരുന്നു മല്ലു സിംഗ്. ഒരു തിരക്കഥ രചയ്താവെന്ന നിലയില്‍ ശക്തമായൊരു തിരക്കഥ രചിക്കുന്നതില്‍ സേതു ഒരു രീതിയിലും മെച്ചപ്പെട്ടിട്ടില്ല. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും, രസിപ്പിക്കാത്ത സംഭാഷണങ്ങളും ഐ ലൗ മിയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആകാംഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തുവാന്‍ ലഭിച്ച ഒട്ടുമിക്ക അവസരങ്ങളും കെട്ടുറപ്പില്ലാത്ത സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രചിച്ചുകൊണ്ട് സേതു നഷ്ടപെടുത്തി. അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന കഥാഗതിയും, യാതൊരു പ്രയോജനവുമില്ലാത്ത കുറെ വളിപ്പ് തമാശകളും, സസ്പെന്‍സ് തോന്നിപ്പിക്കുന്ന എന്നാല്‍ കഥയില്‍ വഴിത്തിരിവ് ഉണ്ടാക്കാത്ത രംഗങ്ങളും സിനിമയെ തളര്‍ത്തി. ഈ കുറവുകള്‍ക്കൊക്കെ ഉണ്ടെങ്കിലും, സസ്പെന്‍സും ചില ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക്‌ ആശ്വാസം നല്‍ക്കുന്നു. സച്ചി എഴുതിയ റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ സിനിമകളില്‍ കണ്ട രചനയിലുള്ള കൈയ്യടക്കം സേതുവിന്റെ തിരക്കഥയില്‍ കാണുന്നില്ല.

സംവിധാനം: ബിലോ ആവറേജ്
ഗ്രാന്റ്മാസ്റ്ററിന്റെ വിജയത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയുന്ന ഐ ലൗ മി തികച്ചും പുതുമയുള്ളൊരു പ്രമേയമാണ് ചര്ച്ചചെയുന്നത്‌. ഒരു സംവിധായകന്‍ എന്ന നിലയില്‍ തിരക്കഥയിലുള്ള അപാകതകള്‍ തിരിച്ചറിഞ്ഞു തിരുത്തുവാന്‍ ഉണ്ണികൃഷ്ണന് സാധിച്ചില്ല. മുന്‍കാല ബി.ഉണ്ണികൃഷ്ണന്‍ സിനിമകളായ സ്മാര്‍ട്ട്‌ സിറ്റി, ഗ്രാന്റ്മാസ്റ്റര്‍ എന്നിവയില്‍ കണ്ട സംവിധാനത്തിലെ അച്ചടക്കം ഈ സിനിമയിലില്ല. സേതു എഴുതിയ കഥ, സാങ്കേതിക തികവോടെ സംവിധാനം ചെയ്തു എന്നല്ലാതെ ഒരു സംവിധായകന്റെ ചുമതലയില്‍ പെടുന്ന കൃത്യത ഈ സിനിമയിലില്ല. നടീനടന്മാരെ കൈകാര്യം ചെയുന്നതില്‍ പോലും സംവിധായകന്‍ പരാജയപെട്ടു. സസ്പെന്‍സ് നിലനിര്‍ത്തി ചില ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ബി.ഉണ്ണികൃഷ്ണന്‍ വിജയിച്ചുവെങ്കിലും, ഒരു മുഴുനീള സസ്പെന്‍സ് സിനിമയക്കുന്നതില്‍ സംവിധായകന്‍ പരാജയപെട്ടു. ബിജു പപ്പനു തമാശ വേഷം നല്‌ക്കിയ സംവിധായകന്‍, ബിജുവിന്റെ അഭിനയം മെച്ചപെടുത്തുന്നതില്‍ പരാജയപെട്ടു. അതുപോലെ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നിവരുടെ അഭിനയത്തിന്റെ കാര്യവും തദൈവ തന്നെ. സതീഷ്‌ കുറുപ്പിന്റെ ചായഗ്രഹണവും, ദീപക് ദേവിന്റെ സംഗീതവും, മനോജിന്റെ സന്നിവേശവും, അന്‍പിന്റെ സംഘട്ടന രംഗങ്ങളും മികച്ചതായത് കൊണ്ട് കണ്ടിരിക്കാവുന്ന പരുവത്തിലുള്ള ഒരു സിനിമയായിമാറി ഐ ലൗ മി. പ്രേക്ഷകരെ രസിപ്പിക്കുവാനും ത്രസിപ്പിക്കുവാനും ലഭിച്ച നല്ലൊരു അവസരം നഷ്ടപെടുത്തിയിരിക്കുന്നു തിരക്കഥകൃത്ത് സേതുവും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും. 

സാങ്കേതികം: ഗുഡ്
സതീഷ്‌ കുറുപ്പിന്റെ ഉജ്വല ചായാഗ്രഹണവും, മനോജിന്റെ ചിത്രസന്നിവേശവും, ദീപക് ദേവ് ഒരുക്കിയ പാട്ടുകളും സിനിമയുടെ മാറ്റുകൂട്ടുന്നു. വിദേശ ലോക്കെഷനുകളുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചു. ചടുലമായ ദ്രിശ്യങ്ങളും, പാട്ടുകളുടെ ചിത്രീകരണവും പ്രേക്ഷകര്‍ക്ക്‌ ആസ്വാദനം നല്‍ക്കുന്നു. സിനിമയുടെ രംഗങ്ങള്‍ വേഗതയോടെ കോര്‍ത്തിണക്കി പ്രേക്ഷകരെ കൂടുതല്‍ ബോറടിപ്പിക്കാതെ, രണ്ടു മണിക്കൂറിനുള്ളില്‍ സിനിമ അവസാനിപ്പിച്ചതും മനോജിന്റെ കഴിവ് തന്നെ. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഈണമിട്ട 2 പാട്ടുകളുണ്ട് ഈ സിനിമയില്‍. രണ്ടു പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. അന്‍പു അറിവ്-ജോളി ടീമിന്റെ സംഘട്ടന രംഗങ്ങളും മികവുറ്റതായിരുന്നു. അതുപോലെ ജോസഫ് നെല്ലികലിന്റെ കലാസംവിധാനവും, എസ്.ബി.സതീഷിന്റെ മേക്കപ്പും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ആവറേജ്
റാം മോഹന്‍ എന്ന കോടീശ്വരന്റെ കഥാപാത്രം അനൂപ്‌ മേനോനില്‍ ഭദ്രം. ചില രംഗങ്ങളില്‍ മികച്ചു നിന്നെങ്കിലും, ഒരു കഥാപാത്രം അച്ചടക്കത്തോടെ അവസാനം വരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇനിയും ആസിഫ് അലിയ്ക്ക് കഴിഞ്ഞിട്ടില്ല. സംഘട്ടന രംഗങ്ങളില്‍ ശോഭിചെങ്കിലും, പ്രണയ രംഗങ്ങളിലോ അമ്മയോടുള്ള അടുപ്പം പ്രകടിപ്പിക്കുന്ന രംഗങ്ങളിലോ മികവു തെളിയിക്കാന്‍ ഉണ്ണി മുകുന്ദന് സാധിച്ചില്ല. മലയാള ഉച്ചാരണം തെറ്റിച്ചുകൊണ്ട് നിരശപെടുത്തുന്ന പ്രകടനമായിരുന്നു ഇഷ തല്‍വാറിന്റെത്. ആദ്യമായി തമാശ കൈകാര്യം ചെയ്ത ബിജു പപ്പനും നിരാശപെടുത്തി. ഇവരെ കൂടാതെ വിജയകുമാര്‍, ജോജോ, മജീദ്‌, രൂപ മഞ്ജരി, വനിതാ കൃഷ്ണചന്ദ്രന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം, ലോകേഷന്‍സ്
2.ദീപക് ദേവിന്റെ പാട്ടുകള്‍, പശ്ചാത്തല സംഗീതം
3.സിനിമയുടെ വേഗത
4.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ, സംഭാഷണങ്ങള്‍
2.ബി.ഉണ്ണികൃഷ്ണന്റെ സംവിധാനം
3.സിനിമയുടെ ആദ്യ പകുതി
4.പ്രധാന നടീനടന്മാരുടെ അഭിനയം
5.ബിജു പപ്പന്റെ തമാശകള്‍

ലൗ മി റിവ്യൂ: അവിശ്വസനീയമായ കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും കൃത്യതയില്ലാത്ത സംവിധാനവും നടീനടമാരുടെ ജീവനില്ലാത്ത അഭിനയവും ഐ ലൗ മി എന്ന സിനിമയുടെ മാറ്റുകുറയ്ക്കുന്നു.

ലൗ മി റേറ്റിംഗ്: 4.00 / 10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
കഥ,തിരക്കഥ,സംഭാഷണം: സേതു
നിര്‍മ്മാണം: വൈശാഖ രാജന്‍
ബാനര്‍: വൈശാഖ സിനിമാസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം:മനോജ്‌
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഹരിനാരായണന്‍
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരം:എസ്.ബി.സതീഷ്‌
മേക്കപ്പ്:പ്രദീപ്‌ രംഗന്‍
സംഘട്ടനം: അന്‍പു അറിവ്, ജോളി
വിതരണം: വൈശാഖ റിലീസ്

9 Dec 2012

ചാപ്‌റ്റേഴ്‌സ് - വിവിധ അദ്ധ്യായങ്ങള്‍ മികവുറ്റ അവതരണത്തിലൂടെ കോര്‍ത്തിണക്കിയ ഹൈപ്പര്‍ ലിങ്ക് സിനിമ 6.20/10

2012ലെ പരീക്ഷണ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന പുതിയ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമ കൂടി നിര്‍മ്മിക്കപെട്ടിരിക്കുന്നു - ചാപ്‌റ്റേഴ്‌സ്. നവാഗതരായ സുനില്‍ ഇബ്രാഹിം[കഥ,തിരക്കഥ,സംവിധാനം], ഷഫീര്‍ സേട്ട്[നിര്‍മ്മാണം], എം.ആര്‍.വിബിന്‍ [സംഭാഷണങ്ങള്‍,ഗാനരചന] എന്നിവരാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. മലയാള സിനിമയില്‍ ഇന്നോളം പരീക്ഷിക്കപെടാത്ത അവതരണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നാല് അദ്ധ്യായങ്ങളിലൂടെ നാല് സ്ഥലങ്ങളില്‍ നടക്കുന്ന കുറെ സംഭവങ്ങള്‍. ആ സംഭവങ്ങളില്‍ അറിഞ്ഞോ അറിയാതയോ പെട്ടുപോകുന്ന കുറെ മനുഷ്യര്‍. മേല്പറഞ്ഞ സംഭവങ്ങള്‍ തമ്മില്‍, അതിലെ വ്യക്തികള്‍ തമ്മില്‍, അവര്‍ പോലും അറിയാതെ ഒരു ബന്ധം ഉണ്ടാകുന്നു. കഥാവസാനം, ആരും ഒന്നും തിരിച്ചറിയാതെ ആര്‍കും ദോഷകരമായി ഒന്നും സംഭവിക്കാതെ എല്ലാരും ചില നന്മകള്‍ തിരിച്ചറിയുന്നു. ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും, പ്രേക്ഷകരെ നിരാശപെടുത്താതെ മുമ്പോട്ടു നീങ്ങുന്ന സന്ദര്‍ഭങ്ങളും സംവിധാനവും ഈ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്ക്കുന്നുണ്ട്. സുനില്‍ ഇബ്രാഹിമിന്റെ കഥയ്ക്ക്‌, സുനില്‍ തന്നെ തിരക്കഥ എഴുതി, എം.ആര്‍.വിബിനുമായി ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതി, സംവിധാനം നിര്‍വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഷഫീര്‍ സേട്ടാണ്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, മെജോ ജോസഫ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കൃഷ്ണകുമാര്‍, അന്‍വര്‍, ജോബി, കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചുരുങ്ങിയ കാലയളവില്‍ പണം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതാണ് ഒന്നാം അദ്ധ്യയമെങ്കില്‍..., രണ്ടാം അദ്ധ്യയത്തില്‍ സേതു എന്ന വ്യക്തിയും അമ്മയുടെ പ്രായമുള്ള മറ്റൊരു സ്ത്രീയും നടത്തുന്ന ബസ്‌ യാത്രയും, അതിലൂടെ അവര്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങളുമാണെങ്കില്‍..., അരുണ്‍, ചൂണ്ട, കാനു, ജിന്‍സി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് അവരുടെ സുഹൃത്തുക്കളും കമിതാക്കളുമായ ശ്യാമിനെയും പ്രിയയും ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നതാണ് മൂന്നാം  അദ്ധ്യായത്തിലെങ്കില്‍..., സേതുവിന്റെയും ഭാര്യ ആനിയുടെയും സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന മകന്റെയും കഥയാണ് നാലാം അദ്ധ്യായത്തില്‍ പറഞ്ഞുപോകുന്നത്. മേല്പറഞ്ഞ എല്ലാ സംഭവങ്ങളുടെയും ചുരുളഴിയുന്നത് തുടര്‍ന്നുള്ള രംഗങ്ങളിലാണ്. എന്താണ് മേല്പറഞ്ഞ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്നാണു ഈ സിനിമയുടെ സസ്പെന്‍സ്. കൃഷ്ണകുമാറായി നിവിന്‍ പോളിയും, അന്‍വര്‍ ആയി ഹേമന്ത് മേനോനും, ജോബിയായി വിജീഷും, കണ്ണനായി ധര്‍മജന്‍ ബോള്‍ഗാട്ടിയും, സേതുവായി ശ്രീനിവാസനും, അരുണായി വിനീത് കുമാറും, ചൂണ്ടയായി ഷൈനും, ശ്യാമായി രെജത് മേനോനും, കാനുവായി അജു വര്‍ഗീസും, പ്രിയയായി ഗൌതമി നായരും, ജിന്‍സിയായി റിയ സൈറയും, ആനിയായി ലെനയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: എബവ് ആവറേജ്
നാല് സ്ഥലങ്ങളിലായി സംഭവിക്കുന്ന നാല് വ്യതസ്ത സംഭവങ്ങള്‍. ആ സംഭവങ്ങള്‍ക്ക് കാരണക്കാരായ ആളുകള്‍ അറിയാതെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു. ഇതിനു മുമ്പും മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപെട്ട പ്രമേയമാണെങ്കിലും, മേല്പറഞ്ഞ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ തിരക്കഥകൃത്ത് സുനില്‍ ഇബ്രാഹിം തിരഞ്ഞെടുത്ത കഥാസന്ദര്‍ഭങ്ങള്‍ പുതുമയുള്ളതും, പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമാണ്. വിവിധ സ്ഥലങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ തമ്മില്‍ കഥാവസാനം വിശ്വസനീയമായ ഒരു ബന്ധം ഇല്ലായെങ്കില്‍, ആ സിനിമ ഒരു ദുരന്തമായി തീരുമായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സുനില്‍ ഇബ്രാഹിം വിശ്വസനീയമായ രീതിയില്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഓരോ കഥാസന്ദര്‍ഭങ്ങളെയും, ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെയാണ് ഓരോ അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേകതയാണ് മറ്റുള്ള ഹൈപ്പര്‍ ലിങ്ക് സിനിമകളില്‍ നിന്നും ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നവാഗതനായ എം.ആര്‍.വിബിന്‍ എന്നയാളുമായി ചേര്‍ന്നാണ് സുനില്‍ ഇബ്രാഹിം ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗങ്ങളിലുള്ള സംഭാഷണങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപ്പിച്ചു.നിവിന്‍ പോളി അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തോട് അയാളുടെ അച്ഛന്‍ സ്വന്തം മകളുടെ[കൃഷ്ണകുമാറിന്റെ അനുജത്തിയുടെ] വിവാഹ കാര്യം സംസാരിക്കുന്ന സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം. സിനിമയുടെ മൂല കഥയിലും ഒട്ടനേകം തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും, പുതുമയുള്ള അവതരണം സിനിമയെ രക്ഷിച്ചു. 
 
സംവിധാനം: എബവ് ആവറേജ്
സുനില്‍ ഇബ്രാഹിമിന്റെ ആദ്യ സിനിമ സംരംഭം ഒരു വിജയചിത്രമാകുവാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം, ഇന്നത്തെ തലമുറയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരാണ് സിനിമ തിയറ്ററില്‍ പോയി കാണുന്നത്. യഥാര്‍ത്ഥ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് സുനില്‍ ഇബ്രാഹിമും കൂട്ടരും ഉണ്ടാക്കിയിരിക്കുന്നത്. പുതുമയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും രചിച്ച സംവിധായകന്, വിശ്വസനീയതയോടെ കഥപറയുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ പ്രതീക്ഷ രീതിയില്‍ അവരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള, സസ്പെന്‍സ് നിറഞ്ഞ ത്രില്ലിംഗ് ആയ രംഗങ്ങളോ ഒരുക്കുവാന്‍ സാധിച്ചില്ല. സിനിമയുടെ ആദ്യഭാഗം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് മുമ്പോട്ടു പോകുന്നത്. ശ്രീനിവാസനും കെ.പി.എ.സി.ലളിതയും യാത്ര ചെയ്യുന്ന ബസ്‌ അടങ്ങുന്ന രണ്ടാം അദ്ധ്യായം അനാവശ്യമായി വലിച്ചുനീട്ടിയിരിക്കുന്നു. അതുപോലെ ആദ്യം അവതരിപ്പിച്ച അദ്ധ്യായത്തിലെ സുഹൃത്തുക്കള്‍ തമ്മിലുള്ള രംഗങ്ങളും വെട്ടിചുരുക്കമായിരുന്നു. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ആദ്യ സിനിമ സംരംഭം എന്ന രീതിയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാം. 

സാങ്കേതികം: ഗുഡ്
താരതമ്യേനെ പുതുമുഖമായ ചായഗ്രഹകാന്‍ കൃഷ്‌ കൈമളിന്റെ മികച്ച വിഷ്വല്‍സ് ഈ സിനിമയെ പുതുമ തോന്നിപ്പിക്കുന്ന രീതിയിലാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. പുതുമയുള്ള ചിത്രസന്നിവേശത്തിലൂടെ വി.സാജനും സിനിമയുടെ മാറ്റുകൂട്ടുവാന്‍ സഹായിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്, എം.ആര്‍.വിബിന്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് ഈണമിട്ട പാട്ടുകളും വ്യതസ്തത പുലര്‍ത്തുന്നു. മെജോ തന്നെ നല്‍ക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് ചേരുന്നവയാണ്‌. കലാസംവിധാനം നിര്‍വഹിച്ച ജോതിഷ് ശങ്കര്‍, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ്, സമീറ സനീഷ് നിര്‍വഹിച്ച വസ്ത്രാലങ്കാരം എന്നിവയും സിനിമയോട് ചേര്‍ന്നുപോകുന്നു. 

അഭിനയം: എബവ് ആവറേജ്
ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത് മേനോന്‍, രെജത് മേനോന്‍, വിജീഷ്, ധര്‍മജന്‍, അജു വര്‍ഗീസ്‌, വിനീത് കുമാര്‍, ഷൈന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഹനീഫ്, സാദിക്ക്, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, ചാലി പാല, ഗൌതമി നായര്‍, റിയ സൈറ, ലെന,കെ.പി.എ.സി.ലളിത,വിനീത കൃഷ്ണചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടിനടന്മാരെയാണ് ഈ സിനിമയില്‍ അഭിനയിപ്പിചിരിക്കുന്നത്. അഭിനയ സാധ്യതകള്‍ ഏറെയൊന്നും ഇല്ലാത്ത കഥാപാത്ര രൂപികരണമാണെങ്കിലും, തികഞ്ഞ ആത്മാര്‍ഥതയോടെ ഓരോ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചേട്ടായീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുരേഷ് കൃഷ്ണ അദേഹത്തിന്റെ ശബ്ദത്തിലൂടെ ഈ സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1.കഥ,തിരക്കഥ
2.കഥയുടെ അവതരണം
3.ചായാഗ്രഹണം, ചിത്രസന്നിവേശം
4.പശ്ചാത്തല സംഗീതം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1.സിനിമയുടെ ആദ്യ ഭാഗം

ചാപ്‌റ്റേഴ്‌സ് റിവ്യൂ: സംഭവബഹുലമല്ലാത്ത ഒരു കഥയുടെ സാങ്കേതിക തികവോടുകൂടിയ വ്യതസ്തമായ അവതരണവും സുനില്‍ ഇബ്രഹിന്റെ ചാപ്‌റ്റേഴ്‌സിനെ പുതുമയുള്ള ഹൈപ്പര്‍ ലിങ്ക് സിനിമയാക്കുന്നു. 
 
ചാപ്‌റ്റേഴ്‌സ് റേറ്റിംഗ്: 6.20 / 10
കഥ,തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍  18.5/30 [6.20/10]


കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: എം.ആര്‍. വിബിന്‍, സുനില്‍ ഇബ്രാഹിം
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്, ക്യാമ്പസ്‌ ഓക്സ്
ചായാഗ്രഹണം:കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം:വി. സാജന്‍
ഗാനരചന:റഫീക്ക് അഹമ്മദ്, എം.ആര്‍. വിബിന്‍
സംഗീതം:മെജോ ജോസഫ്
പശ്ചാത്തല സംഗീതം:മെജോ ജോസഫ്
കലാസംവിധാനം:ജോതിഷ് ശങ്കര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: രമ്യ മുവീസ് റിലീസ്

30 Nov 2012

ഫെയ്സ് ടു ഫെയ്സ് - മമ്മൂട്ടി ഫാന്‍സ്‌ ടു മമ്മൂട്ടി ഫാന്‍സ്‌ 4.00 / 10

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസര്‍ നിര്‍മ്മിച്ച്‌, നവാഗതനായ മനോജ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതി, വി.എം.വിനു സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമയാണ് ഫെയ്സ് ടു ഫെയ്സ്. പത്മശ്രീ ഭരത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ പുതുമുഖങ്ങളായ ഗൌതം, ഋഷികേശ്, രോഹിത്, ബിനോയ്‌ എന്നിവരും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ഇവരെ കൂടാതെ സിദ്ദിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍, ടി.വി.അവതാരകന്‍ ഫിറോസ്‌, മാമുക്കോയ, രാജേഷ്‌ ഹെബ്ബാര്‍, വിനീത് കുമാര്‍, ശിവജി ഗുരുവായൂര്‍, മജീദ്‌, അബു സലിം, റോമ, രാഗിണി ദ്വിവേദി,റീന ബഷീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു ഈ സിനിമയില്‍. അജയന്‍ വിന്‍സെന്റ് ചായാഗ്രഹണവും, സംജിത്ത് ചിത്രസന്നിവേശവും, അല്‍ഫോന്‍സ്‌ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സദാസമയം മദ്യപിക്കുന്ന ഒരാളായ ബാലചന്ദ്രന്‍, എല്ലാവരുമായും ആവശ്യത്തിനും അനാവശ്യത്തിനും വഴക്കടിക്കുന്ന സ്വഭാവക്കരനായിരുന്നു. ഇതേ കാരണങ്ങളാല്‍ ബാലചന്ദ്രന് ഒരുപാട് ശത്രുക്കള്‍ ഉണ്ടായിരുന്നു. ആ കൂട്ടത്തിലുള്ള ഒരു ശത്രുവായിരുന്നു പുഞ്ചക്കാടന്‍ വര്‍ക്കി എന്ന രാഷ്ട്രീയ നേതാവ്. വര്‍ക്കിയുടെ മകനും ലോകതെമ്മാടിയുമായ തോമസ്‌ പുഞ്ചക്കാടനുമായുള്ള വഴക്ക് ചെന്നവസാനിച്ചത്‌ ബാലചന്ദ്രന്റെ സസ്പെന്‍ഷനിലായിരുന്നു. താല്‍കാലികമായാണെങ്കിലും ഉദ്യോഗം നഷ്ടപെട്ട ബാലചന്ദ്രന്‍, ഉത്തരവാദിത്വമില്ലാത്ത ഭര്‍ത്താവായി മുഴുക്കുടിയനായ അവസ്ഥയിലാണ് ഭാര്യയുമായി പിണങ്ങുന്നത്. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് ബാലചന്ദ്രന്‍ സ്ഥലകച്ചവടത്തിലേക്ക് ഇറങ്ങുന്നത്. അങ്ങനെയിരിക്കെ നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം ഉണ്ടാകുന്നു. ഉദ്യോഗത്തിലില്ലാതിരുന്നിട്ടും ചില പ്രത്യേക കാരണങ്ങളാല്‍ ബാലചന്ദ്രന്‍ ആ കൊലപാതകത്തിന്റെ ചുരുളഴിക്കുവാന്‍ വേണ്ടി വീണ്ടും അന്വേഷണത്തിനിറങ്ങുന്നു. തുടര്‍ന്നുള്ള രംഗങ്ങളിലൂടെ ക്ലൈമാക്സില്‍ എത്തുന്നതോടെ ബാലചന്ദ്രന്‍ കുറ്റവാളികളെ കണ്ടുപിടിക്കുന്നു. ഇതാണ് ഈ സിനിമയുടെ കഥ. ബാലചന്ദ്രനായി മമ്മൂട്ടിയും, തോമസ്‌ പുഞ്ചക്കടനായി ഫിറോസും, ബാലചന്ദ്രന്റെ ഭാര്യ വേഷത്തില്‍ കന്നഡ നടി രാഗിണി ദ്വിവേദിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം, കൊല്ലപെട്ടത്‌ രാഷ്ട്രീയ നേതാവിന്റെ തന്തോന്നിയായ സന്തതി, കേസ് അന്വേഷണം നായക കഥാപാത്രം ഏറ്റെടുക്കുന്നു, കൊലപാതകിയെ കണ്ടുപിടിക്കുന്നു, ഇതിനിടയില്‍ നായകന്റെ കുടുംബം, കുട്ടികള്‍, പ്രാരാബ്ദം എന്നിങ്ങനെ കുറെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായ എത്രയോ സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. ഇതേ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ കണ്ടുമടുത്തു ഇരിക്കുമ്പോഴാണ് അതെ കഥയുമായി വീണ്ടുമൊരു താരത്തിന്റെ സിനിമ. എന്താണ് ഈ സിനിമ കൊണ്ട് മനോജ്‌ പയ്യന്നൂര്‍ എന്ന തിരക്കഥ രചയ്താവ് ഉദേശിച്ചത്‌? സിനിമയുടെ ആദ്യപകുതിയിലുള്ള കുറെ കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പം ആശ്വാസം നല്ക്കുന്നുണ്ട്. അതിനു കാരണം മമ്മൂട്ടിയുടെ അഭിനയവും, കഥയ്ക്ക്‌ ആവശ്യം എന്ന് തോന്നുന്ന രംഗങ്ങളും മാത്രമുള്ളത് കൊണ്ടാണ്. സിനിമയുടെ രണ്ടാം ഭാഗത്തിലുള്ള രണ്ടു പാട്ടുകളും, സസ്പെന്‍സ് എല്ലാം ക്ലൈമാക്സിനു മുമ്പേ പ്രേക്ഷകരോട് പറഞ്ഞതിന് ശേഷമുള്ള കുടുംബ കാര്യങ്ങളും അവരെ വെറുപ്പിച്ചു. മികച്ച ഒരു സസ്പെന്‍സ് സിനിമയുടെ കഥയെങ്കിലും മനോജിനു എഴുതാമായിരുന്നു. അതിനിടയില്‍ കുടുംബവും, ഭാര്യയുമായുള്ള വഴക്കും ചേര്‍ത്തു സിനിമയുടെ വേഗതയെ നശിപ്പിച്ചു. ശരാശരി നിലവാരം പോലുമില്ലാത്ത ഇതേപോലുള്ള തിരക്കഥയാണ് ഫെയ്സ് ടു ഫെയ്സ് പോലെയുള്ള സിനിമകളുടെ നിരാശാജനകമായ അന്ത്യത്തിന് കാരണം.

സംവിധാനം: ബിലോ ആവറേജ്
പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌ കണ്ടക്ടര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രധാന പ്രശ്നം എന്നത് സംവിധായകന്റെ കഴിവുകേടാണ്. പ്രവചിക്കാനവുന്ന കഥഗതിയുള്ള ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യം മികച്ച അവതരണ രീതിയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിലെ പ്രശ്നങ്ങളും, കഥയില്‍ യാതൊരു ചലനവും സൃഷ്ട്ടിക്കാത്ത രണ്ടു മൂന്ന് പാട്ടുകളും സിനിമയുടെ രണ്ടാം ഭാഗത്ത് കൂട്ടി ചേര്‍ത്തു സിനിമയുടെ വേഗതയെ ഇല്ലാതാക്കി. ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമ എന്ന തലവാചകം നല്‍ക്കി പുറത്തിറക്കിയ ഈ സിനിമയില്‍ എന്ത് പുതിയ കാര്യങ്ങളാണ് സംവിധായകന്‍ മാതാപിതാക്കളോട് പറയുന്നത്? സിനിമയുടെ ആദ്യ ഭാഗം കൃത്യതയോടെ സംവിധാനം ചെയ്ത വിനു, രണ്ടാം ഭാഗത്തില്‍ സിനിമയെ കൈവിട്ടു കളഞ്ഞ കാഴ്ചയാണ് കണ്ടത്. 


സാങ്കേതികം: എബവ് ആവറേജ്
മികച്ച വിഷ്വല്‍സ് ഒരുക്കിയ അജയന്‍ വിന്‍സെന്റ് എന്ന ചായഗ്രഹകനാണ് ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നാക്കി മാറ്റുന്നത്തില്‍ വി.എം.വിനുവിനെ സഹായിച്ചത്. അജയന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മോശമാക്കാതെ കൂട്ടിയോജിപിക്കുവാന്‍ സംജിതിന്റെ കഴിഞ്ഞിട്ടുണ്ട്. അജയന്‍ വിന്‍സെന്റിന്റെ മികവുറ്റ ചായഗ്രഹണവും സാംജിതിന്റെ ചിത്രസന്നിവേശവും സിനിമയെ രക്ഷിക്കുമ്പോള്‍, ആര്‍കും മനസ്സിലാകാത്ത രീതിയിലുള്ള പാട്ടിന്റെ വരികളും അല്‍ഫോന്‍സ്‌ ജോസഫിന്റെ സംഗീതവും സിനിമ തകര്‍ത്തുകളഞ്ഞു. ഈ പാട്ടുകള്‍ സിനിമയുടെ അനവസരത്തില്‍ വരുന്നതോടു കൂടി പാട്ടുകളെ കൂടുതല്‍ വെറുത്തുപോയി. ഗിരീഷ്‌ മേനോന്റെ കലാസംവിധാനം, പി.വി.ശങ്കറിന്റെ മേക്കപ്പ് എന്നിവ സിനിമയോട് ചേര്‍ന്ന് പോകുന്നു.
 
അഭിനയം: എബവ് ആവറേജ്

ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ തികഞ്ഞ ആത്മാര്‍ഥതയോടെയാണ് മമ്മൂട്ടി സമീപിച്ചിരിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നതെങ്കിലും, ഈ സിനിമ രണ്ടേകാല്‍ മണിക്കൂര്‍ കണ്ടിരിക്കാവുന്ന രീതിയില്‍ കൊണ്ടെത്തിച്ചത് മമ്മൂട്ടിയുടെ സാന്നിധ്യമാണ്. പുതുമുഖങ്ങളായ 4 ആണ്‍കുട്ടികളും നല്ല അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ഒരല്പം നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രമായി സീരിയല്‍ നടന്‍ രാജേഷ്‌ ഹെബ്ബറും ഈ സിനിമയില്‍ അഭിനയ മികവുകാട്ടി. സിദ്ദിക്കും കലാഭവന്‍ മണിയും വിജയരാഘവനും നിഷാന്ത് സാഗറും മാമുക്കോയയും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച രാഗിണി ദ്വിവേദിയുടെ അഭിനയം പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയര്‍ന്നില്ല. മറ്റെല്ലാ നടീ നടന്മാരും നിരശപെടുത്താതെ അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍.  

സിനിമയുട പ്ലസ്‌ പോയിന്റ്സ്:
1.സിനിമയുടെ ആദ്യ ഭാഗം
2.അജയന്‍ വിന്‍സെന്റിന്റെ ചായാഗ്രഹണം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ രണ്ടാം ഭാഗം 
2.ത്രില്ലടിപ്പിക്കാത്ത കഥാസന്ദര്‍ഭങ്ങള്‍
3.വി.എം.വിനുവിന്റെ സംവിധാനം
4.പാട്ടുകള്‍ 


ഫെയ്സ് ടു ഫെയ്സ് റിവ്യൂ: പുതുമയില്ലാത്ത പ്രമേയം ടു പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ ടു കണ്ടുമടുത്ത കഥാപാത്രങ്ങള്‍ ടു ത്രില്ലടിപ്പിക്കാത്ത സസ്പെന്‍സ് ടു ഇഴഞ്ഞു നീങ്ങുന്ന ക്ലൈമാക്സ്. - ഇതാണ് ഫെയ്സ് ടു ഫെയ്സ്.

ഫെയ്സ് ടു ഫെയ്സ് റേറ്റിംഗ് : 4.00 / 10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ് ]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4.00/10] 

സംവിധാനം: വി.എം.വിനു
തിരക്കഥ, സംഭാഷണങ്ങള്‍: മനോജ്‌
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: സംജിത്ത്
ഗാനരചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ജോഫി തരകന്‍
സംഗീതം, പശ്ചാത്തല സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്
കലാസംവിധാനം:ഗിരീഷ്‌ മേനോന്‍
മേക്കപ്പ്: പി.വി.ശങ്കര്‍
വസ്ത്രാലങ്കാരം: ഷീബ റോഹന്‍
വിതരണം: ഗുഡ് ലൈന്‍ റിലീസ്

ചേട്ടായീസ് - സൗഹൃദത്തിന്റെ രസകരമായ ചിരിക്കൂട്ട്‌ 6.60/10

അധികമായാല്‍ അമൃതും വിഷം എന്ന പോലെ, ആത്മാര്‍ത്ഥ സൗഹൃദമായാലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹമായാലും, അധികമായാല്‍ അത് സൗഹൃദവും കുടുംബബന്ധങ്ങളും തകര്‍ക്കും എന്ന സന്ദേശം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച സിനിമയാണ് ഷാജൂണ്‍ കാര്യാലിന്റെ ചേട്ടായീസ്. തക്കാളി ഫിലിംസിന്റെ ബാനറില്‍ നടന്മാരായ ബിജു മേനോന്‍, സുരേഷ് കൃഷ്ണ, ചായാഗ്രാഹകന്‍ പി.സുകുമാര്‍, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥകൃത്ത് സച്ചി എന്നിവര്‍ ചേര്‍ന്നാണ് ചേട്ടായീസ് നിര്‍മ്മിച്ചിരിക്കുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് ശേഷം സച്ചിയുടെ കഥയ്ക്ക്‌, തിരക്കഥയും സംഭാഷണങ്ങളും എഴുതിയതും സച്ചി തന്നെയാണ്. വിനോദ് ഇല്ലംപിള്ളി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് ബിജിത്ത് ബാലയാണ്. രാജീവ്‌ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ദീപക് ദേവാണ്.

കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ വേണ്ടി ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ജോണ്‍ പള്ളന്‍ എന്ന വക്കീലും, സംഗീത സംവിധായകന്‍ കൃഷ്ണകുമാര്‍ എന്ന കിച്ചുവും, സിനിമ-സീരിയല്‍ നടന്‍ രൂപേഷ് കൃഷ്ണയും, പാചക വിദഗ്ദ്ധന്‍ ബാവയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാബുമോനും തലേന്ന് തന്നെ ഒത്തുചേരുന്നു. 36 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അഞ്ചു പേരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. മിയ[ജിമ്മി ജോര്‍ജ്] എന്ന പുതുമുഖമാണ് ഈ സിനിമയിലെ നായിക. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കിച്ചുവിന്റെ ഭാര്യ മെര്‍ലിന്‍ എന്ന കഥാപാത്രത്തെയായാണ്‌  മിയ അവതരിപ്പിക്കുന്നത്‌. അഞ്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടാവുന്ന വെറും സൗഹൃദം മാത്രം ചര്‍ച്ചചെയ്യാതെ, സൗഹൃദത്തിലായാലും വിവാഹ ബന്ധത്തിലായാലും അമിതമായ സ്നേഹം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളും ഈ സിനിമയില്‍ ചര്‍ച്ചചെയ്യപെടുന്നു. 

കഥ, തിരക്കഥ: ഗുഡ്
സൗഹൃദത്തിന്റെ കഥപറഞ്ഞ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അതില്‍ നിന്നുമൊക്കെ വേറിട്ട തിരക്കഥയാണ് സച്ചി ഈ സിനിമയ്ക്ക് വേണ്ടി എഴുതിയിരിക്കുന്നത്. മികച്ചൊരു സന്ദേശവും നല്‍ക്കികൊണ്ടു സച്ചി എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സച്ചിയ്ക്ക് സാധിച്ചതാണ് ഈ സിനിമയ്ക്ക് തുണയായത്. തട്ടിക്കൂട്ട് തമാശകളും നായകന്മാരുടെ കോമാളി അഭിനയവും കണ്ടു നിവര്‍ത്തിയില്ലാതെ ചിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വലിയൊരു ആശ്വാസമാണ് ഈ സിനിമ. രസകരങ്ങളായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് പുറമേ സംഭാഷണങ്ങ
ളിലുള്ള തമാശകള്‍ വേറെ. ഈ സിനിമയുടെ രണ്ടാം പകുതിയില്‍ കുടുംബ ജീവിതത്തിലെ താളപിഴകള്‍ ഉണ്ടാവുന്ന ചില കാരണങ്ങളും ചര്‍ച്ച ചെയുന്നു. റണ്‍ ബേബി റണ്ണിനു ശേഷം മറ്റൊരു വിജയ സിനിമ കൂടി സച്ചിയുടെ പേരില്‍...അഭിനന്ദനങ്ങള്‍!

സംവിധാനം: എബവ് ആവറേജ്
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വടക്കുംനാഥന്‍ എന്ന സിനിമയ്ക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ചേട്ടായീസ്. ന്യൂ ജനറേഷന്‍ സിനിമകളും ഓള്‍ഡ്‌ ജനറേഷന്‍ സിനിമകളും ഇഷ്ടപെടുന്ന രണ്ടുതരം പ്രേക്ഷകരാണ് ഇന്ന് കേരളത്തിലുള്ളത്. ഇവയില്‍ രണ്ടുകൂട്ടരെയും ത്രിപ്പ്തിപെടുത്തുന്ന സിനിമകള്‍ എടുക്കുവാന്‍ ഒരല്പം ബുദ്ധിമുട്ടേണ്ടിവരും. ഷാജൂണ്‍ കാര്യലിന്റെ ചേട്ടായീസിലൂടെ സംവിധായകന്‍ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്നവരെയും അനായാസം തൃപ്തിപെടുത്തി
യിരിക്കുന്നു. നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തോടെ, മികച്ച നടീനടന്മാരുടെ സഹായത്തോടെ, നല്ല സാങ്കേതിക മികവോടെ പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തോര്‍ത്തു ചിരിക്കുവാനും ഒരല്‍പം ചിന്തിക്കുവാനുമുള്ള അവസരം ഷാജൂണ്‍ കാര്യാല്‍ ഉണ്ടാക്കിയിരിക്കുന്നു. കഴിവ് തെളിയിച്ച നടന്മാരായ ബിജു മേനോനെയും ലാലിനെയും കൂടാതെ സുരേഷ് കൃഷ്ണ, പി.സുകുമാര്‍ എന്നിവര്‍ക്ക് വ്യതസ്ത വേഷങ്ങള്‍ നല്‍കിയതിനും, പുതുമുഖങ്ങളായ സുനില്‍ ബാബു, മിയ എന്നിവരെ കണ്ടെത്തിയത്തിനും സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു.

സാങ്കേതികം: ഗുഡ്
കൊച്ചിയിലെ നവോദയയുടെ സ്റ്റുഡിയോയില്‍ ആണ് ഈ സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിനോദ് ഇല്ലംപ്പിള്ളിയാണ് ചായഗ്രഹകാന്‍. ഫ്ലാറ്റില്‍ ഒത്തുകൂടുന്ന രംഗങ്ങള്‍ കളര്‍ഫുള്ളായി ചിത്രീകരിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ബിജിത്ത് ബാലയുടെ ചില രസകരങ്ങളായ രംഗങ്ങളുടെ കൂട്ടിയോജിപ്പികലുകളും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. രാജീവ്‌ നായര്‍ എഴുതി ദീപക് ദേവ് ഈണമിട്ട "എറുനോട്ടം എന്തിനു വെറുതെ..." എന്ന പാട്ട് മികവു പുലര്‍ത്തുന്നു. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, കുക്കുവിന്റെ വസ്ത്രാലങ്കാരവും, റോഷന്റെ മേക്കപും സിനിമയോട് ചേര്‍ന്ന് പോകുന്നു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.


അഭിനയം: ഗുഡ്
ജോണ്‍ പള്ളനായി ലാലും, കിച്ചുവായി ബിജു മേനോനും മികച്ച അഭിനയം കാഴ്ചവെച്ച ഈ സിനിമയില്‍, സുരേഷ് കൃഷ്ണ, സുനില്‍ ബാബു, നായിക മിയ എന്നിവരും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി. പി.സുകുമാര്‍, പി.ശ്രീകുമാര്‍, സാദിക്ക്, അഗസ്റ്റിന്‍, ഷാജു, നന്ദു പൊതുവാള്‍, ഗീത വിജയന്‍, പൊന്നമ്മ ബാബു, സജിത ബേട്ടി എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുനുണ്ട്. ഓര്‍ഡിനറി എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ കിച്ചു. അതുപോലെ ഒഴിമുറി എന്ന സിനിമയിലൂടെ അഭിനയത്തിന്റെ പുതിയമുഖം കാണിച്ചുതന്ന ലാലിന് കിട്ടിയ മറ്റൊരു നല്ല വേഷമാണ് ഈ സിനിമയിലെ ജോണ്‍ എന്ന വക്കീല്‍. വില്ലന്‍ വേഷങ്ങളില്‍ നിന്നും ശാപമോക്ഷം ലഭിക്കുവാന്‍ കാത്തിരുന്ന സുരേഷ് കൃഷ്ണയ്ക്കും ഈ സിനിമയിലെ കോമഡി വേഷം ഗുണം ചെയ്യും. പുതുമുഖം എന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ നായിക മിയും ഉജ്ജ്വമായി അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 



സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സച്ചിയുടെ തിരക്കഥ
2. ചിരിയുണര്‍ത്തുന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍
3. നടീനടന്മാരുടെ അഭിനയം
4. എറുനോട്ടം എന്തിനു വെറുതെ...എന്ന പാട്ട്
5. ചായാഗ്രഹണം, ചിത്രസന്നിവേശം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ചില അശ്ലീല സംഭാഷണങ്ങള്‍[തെറി വിളികള്‍]


ചേട്ടായീസ് റിവ്യൂ: ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്നവരെയം ഓള്‍ഡ്‌ ജനറേഷന്‍ സിനിമ ഇഷ്ടപെടുന്ന പ്രേക്ഷകരെയും, സൗഹൃദത്തിന്റെ കഥപറയുന്ന ചേട്ടായീസ് ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഷാജൂണ്‍ കര്യാലിനും സച്ചിയ്ക്കും തക്കാളി ഫിലിംസിനും അഭിനന്ദനങ്ങള്‍!

ചേട്ടായീസ് റേറ്റിംഗ്: 6.60/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍: 20/30 [6.6/10]

സംവിധാനം: ഷാജൂണ്‍ കാര്യാല്‍
കഥ, തിരക്കഥ, സംഭാഷണം: സച്ചി
നിര്‍മ്മാണം: ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി.സുകുമാര്‍, ഷാജൂണ്‍ കര്യാല്‍, സച്ചി
ബാനര്‍: തക്കാളി ഫിലിംസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം:ബിജിത്ത് ബാല
ഗാനരചന:രാജീവ്‌ നായര്‍
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം:കുക്കു പരമേശ്വരന്‍
മേക്കപ്പ്: റോഷന്‍ ചിറ്റൂര്‍
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ[എറണാകുളം]