14 Sept 2011

ഡോക്ടര്‍ ലൗ

മലയാള സിനിമയുടെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ കെ.ബിജു രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഡോക്ടര്‍ ലൗ. മമ്മി ആന്‍ഡ്‌ മി എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥപാത്രമാക്കി ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ നിര്‍മിച്ച ഡോക്ടര്‍ ലൗ ഒരു ക്യാമ്പസ്‌ പ്രണയകഥയാണ്. നിറം, കസ്തൂരിമാന്‍, സീനിയേഴ്സ് എന്നി സിനിമകള്‍ക്ക്‌ ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും ക്യാമ്പസ്സില്‍ എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ഈ സിനിമയില്‍, കോളേജ് കാന്റീനിലെ ജോലിക്കാരനായ വിനയചന്ദ്രന്‍ എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്‌.

പ്രണയിക്കുന്നവര്‍ക്കായി കഥകള്‍ എഴുതി പുസ്തകമാക്കി വില്‍ക്കുക എന്നതായിരുന്നു വിനയചന്ദ്രന്റെ തൊഴില്‍. അങ്ങനെയിരിക്കെ, ഒരു പ്രത്യേക സാഹചര്യത്തില്‍ കോളേജ് കാന്റീനിലെ ജോലി വിനയചന്ദ്രന് സ്വീകരിക്കേണ്ടി വരുന്നു. കോളേജില്‍ എത്തുന്ന വിനയചന്ദ്രന്‍, പ്രേമിക്കുവാന്‍ ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കുന്ന ദൌത്യം ഏറ്റെടുക്കുന്നു. വിനയചന്ദ്രന്റെ സുഹൃത്തുക്കളായ വെങ്കിടി [മണികുട്ടന്‍], സുധി[ഭഗത് മാനുവല്‍], റോയ്[ഹേമന്ത് മേനോന്‍], എന്നിവരെയെല്ലാം പ്രേമിപ്പിക്കുവാനായി വിനയചന്ദ്രന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയകരമാകുന്നു. അതോടെ, ആ കോളേജില്‍ വിനയചന്ദ്രന്‍ ഡോക്ടര്‍ ലൗ എന്ന പേരില്‍ അറിയപെട്ടു തുടങ്ങുന്നു. കോളേജിലെ ഒട്ടുമിക്ക ആണ്‍കുട്ടികളുടെയും സ്വപ്നമായ എബിനിനെ [ഭാവന] പ്രേമിക്കുവാനായി, റോയ് വിനയചന്ദ്രന്റെ സഹായം തേടുന്നു. ഇതു മനസ്സിലാക്കുന്ന എബിന്‍, റോയിയുടെ പ്രണയ അഭ്യര്‍ഥന നിരസിക്കുകയും, വിനയചന്ദ്രനെ തോല്പിക്കുവാന്‍ വേണ്ടി എബിന്‍ സ്നേഹിക്കുന്നത് വിനയചന്ദ്രനെ ആണെന്ന് എല്ലാ കുട്ടികളുടെയും മുമ്പില്‍ വെച്ച് പറയുന്നോതോടെ വിനയചന്ദ്രന്‍ കൂടുതല്‍ കുഴപ്പിത്തിലാകുന്നു. എബിനെ കൊണ്ട് റോയിയെ പ്രേമിപ്പിക്കും എന്ന വെല്ലുവെളി ഏറ്റെടുക്കുന്ന വിനയചന്ദ്രന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ - തിരക്കഥ: ബിലോ ആവറേജ്
എക്കാലവും നല്ല കെട്ടുറപ്പുള്ള കഥകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു വിജയമാക്കിയിട്ടുള്ള മലയാളി സിനിമ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍, ഒരു ലോജിക് ഇല്ലാത്ത കഥയുമായി സിനിമയെടുക്കാന്‍ കാണിച്ച കെ.ബിജുവിന്റെ ധൈര്യം അപാരം തന്നെ. ഈ സിനിമയിലെ കോളേജില്‍ ക്യാമ്പസ്‌ കാണുമ്പോള്‍ കുട്ടികള്‍ പടിക്കുവാനാണോ കോളേജില്‍ വരുന്നത്, അതോ പ്രേമിക്കുവാനാണോ എന്ന് തോന്നിപ്പോകും. രസകരമായ കഥയാണെങ്കിലും, അത് വിശ്വസനീയമായ തിരക്കഥയിലൂടെയും, കഥാസന്ദര്ഭങ്ങളിലൂടെയും സംവിധായകന്‍ പറയാന്‍ ശ്രമിച്ചിലെങ്കില്‍, പാഴായിപോയ ശ്രമമായെ പ്രേക്ഷകര്‍ വിലയിരുത്തുകയുള്ളൂ. കെ. ബിജു ഒരുക്കിയ കഥയും, തിരക്കഥയും തികച്ചും അവിശ്വസനീയമായി അനുഭവപെട്ടു. ബോറടിപ്പിക്കാത്ത രംഗങ്ങള്‍ ആണെങ്കിലും, സിനിമ അവസാനിക്കുമ്പോള്‍, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നുന്നത്തില്‍ തെറ്റില്ല.


സംവിധാനം: ആവറേജ്
ഒരുപാട് പ്രമുഖ സംവിധായകരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ബിജു അരൂക്കുറ്റിയാണ് കെ. ബിജു എന്ന പേരില്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയോടുള്ള സമീപനവും, സംവിധാന രീതിയും കണ്ടാല്‍ ഒരു നവാഗതനാനെന്ന തോന്നുകയേയില്ല. വിശ്വസനീയമായ കഥയല്ലെങ്കിലും, ബോറടിപ്പിക്കാത്ത രീതിയില്‍ കളര്‍ഫുള്‍ വിഷ്വല്സും, നല്ല പാട്ടുകളും, കോളേജ് ക്യാമ്പസ്‌ പ്രണയവുമെല്ലാം നല്ലരീതിയില്‍ സമന്വയിപ്പിച്ച് ചിത്രീകരിച്ചതു കൊണ്ട്, ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നായിമാറി. ഇതു, ബിജു എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. കുറെ അനാവശ്യ കഥാപാത്രങ്ങളും, സിനിമയുടെ രണ്ടര മണിക്കൂര്‍ ദൈര്‍ഗ്യവും ഒഴിവാക്കിയിരുന്നു എങ്കില്‍ ഈ സിനിമ കുറെക്കൂടെ മികച്ചതാക്കാമായിരുന്നു.


സാങ്കേതികം: ഗുഡ്
ഈ സിനിമയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഷാജി ഒരുക്കിയ വിഷ്വല്‍സ് തന്നെയാണ്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ഓരോ രംഗങ്ങളും കളര്‍ഫുള്ളായി ചിത്രീകരിച്ചത് കൊണ്ട് രണ്ടര മണിക്കൂര്‍ നീളമുള്ള ഈ സിനിമയില്‍ ബോറടിപ്പിക്കുന്ന തരത്തിലുള്ള ഒരു രംഗം പോലും ഇല്ലതായായത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ചായഗ്രഹകനോടൊപ്പം പ്രശംസ അര്‍ഹിക്കുന്ന മറ്റൊരു വ്യെക്തിയാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദര്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാന്‍ ഗോപി സുന്ദറിനു സാധിച്ചു. അതുപോലെ തന്നെ, വിനു തോമസ്‌ ഒരുക്കിയ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരിന്നു. കാര്‍ത്തിക് ആലപിച്ച "ഓര്‍മ്മകള്‍ വേരോടും..." എന്ന പാട്ടും, പുതുമുഖം റിയാ രാജു പാടിയ "നിന്നോട് എനിക്കുള്ള പ്രണയം..." എന്ന പാട്ടും അതിമനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു.


അഭിനയം: എബവ് ആവറേജ്  
സീനിയേഴ്സ്  എന്ന മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ ക്യാമ്പസ്‌ പ്രണയകഥയിലെ നായകനാക്കിയ സിനിമയാണ് ഡോക്ടര്‍ ലൗ. മിതമായ വികാരപ്രകടനങ്ങളും, അതില്‍ കുഞ്ചാക്കോ ബോബന്‍ കാട്ടിയ സ്വഭാവീകതയും, വിനയചന്ദ്രന്‍ എന്ന കഥാപാത്രം അഭിനയിക്കാന്‍ അനിയോജ്യനായ നടന്‍ താന്‍ തന്നെ എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിക്കും വിധം കുഞ്ചാക്കോ ബോബന്‍ മനോഹരമാക്കി. താരതമ്യെനേ പുതുമുഖങ്ങളാണെങ്കിലും മണികുട്ടനും, ഭഗത് മാനുവലും, രെജിത് മേനോനും, അജു വര്‍ഗീസും അവരവരുടെ കഥപാത്രങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. ഒരു ക്യാമ്പസ്‌ സിനിമയായത് കൊണ്ട് വലിയ ഒരു താരനിര തന്നെ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, ഭഗത് മാനുവല്‍, മണികുട്ടന്‍, ഇന്നസെന്റ്, രെജിത് മേനോന്‍, ഹേമന്ത് മേനോന്‍, അജു വര്‍ഗീസ്, ശ്രാവന്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സലിം കുമാര്‍, കലാഭവന്‍ ഹനീഫ്, മജീദ്‌, ബിയോണ്‍, ബൈജു എഴുപുന്ന, ഭാവന, അനന്യ, വിദ്യ ഉണ്ണി, കെ.പി.എ.സി.ലളിത, ശാരി, ബിന്ദു പണിക്കര്‍, നിമിഷ, റോസ്‌ലിന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഇവരെ കൂടാതെ, ലാലും, ആസിഫ് അലിയും ഈ സിനിമയിലെ കഥയുടെ ആമുഖം പറയുവാനായി ആദ്യ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്..

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കളര്‍ഫുള്‍ വിഷ്വല്‍സ്
2. ബോറടിപ്പിക്കാത്ത രംഗങ്ങള്‍ 
3. ചായാഗ്രഹണം, പശ്ചാത്തല സംഗീതം
4. പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങള്‍


ഡോക്ടര്‍ ലൗ റിവ്യൂ: ലോജിക് കുറവുള്ള കഥകള്‍ കാണുവാന്‍ കുഴപ്പമില്ലാത്ത പ്രേക്ഷകര്‍ക്കും, കോളേജില്‍ നടക്കുന്ന സ്ഥിരം തമാശകളും, പാരവെപ്പുകളും, കണ്‍ഫ്യുഷനുകളും, അടിപിടിയുമെല്ലാം കോര്‍ത്തിണക്കിയ കുറെ സന്ദര്ഭങ്ങളുള്ള സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള സിനിമയാണ് ഡോക്ടര്‍ ലൗ.

ഡോക്ടര്‍ ലൗ റേറ്റിംഗ്: 4.80 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 14.5 / 30 [4.8 / 10 ]

രചന, സംവിധാനം: കെ.ബിജു
നിര്‍മ്മാണം: ജോയ് തോമസ്‌ ശക്തികുളങ്ങര
ബാനര്‍: ജിതിന്‍ ആര്‍ട്സ്
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: വി. സാജന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: വിനു തോമസ്‌
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
വിതരണം: ആശിര്‍വാദ് മാക്സ് ലാബ്
     

2 Sept 2011

പ്രണയം

"സ്വപ്നത്തെക്കാള്‍ മനോഹരമാണ് ജീവിതം" എന്ന സന്ദേശം മനോഹരമായ സന്ദര്‍ഭങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത പ്രണയം. നടനകലയുടെ ഇതിഹാസം പത്മശ്രീ ഭരത് മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ തുല്യവേഷങ്ങളില്‍ അഭിനയിച്ച പ്രണയം എന്ന സിനിമ, മലയാള സിനിമയില്‍ എന്നുവരെ ആരും പറയാത്ത പ്രണയ കഥയാണ്  . ഫ്രാഗ്രന്റ്റ് നേച്ചര്‍ ഫിലിംസിന് വേണ്ടി സജീവും, ആനി സജീവും ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമയില്‍ അനൂപ്‌ മേനോന്‍, നവ്യ നടരാജന്‍, ശ്രീനാഥ്, നിവേദ തോമസ്‌, നിയാസ്, ധന്യ മേരി വര്‍ഗീസ്‌,അപൂര്‍വ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഫിലോസഫി പ്രൊഫസര്‍ ആയിരുന്ന മാത്യൂസ്‌ [മോഹന്‍ലാല്‍], മാത്യൂസിന്റെ ഭാര്യ ഗ്രെയിസ് [ജയപ്രദ], മുന്‍ ഫുട്ബോള്‍ കളിക്കാരനായ അച്ചുത മേനോന്‍ [അനുപം ഖേര്‍] എന്നിവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ് പ്രണയം. അച്ചുത മേനോനും, മാത്യൂസും, ഗ്രെയിസും വാര്‍ദ്ധക്യപരമായ അസുഖങ്ങള്‍ ബാധിച്ചവരാണെങ്കിലും, മനസ്സില്‍ ഇപ്പോഴും പ്രണയം സൂക്ഷിക്കുന്നവരാണ്. ഇവരുടെ ജീവിതത്തിലൂടെ, ചിന്തകളിലൂടെ, സ്വപ്നങ്ങളിലൂടെ, പ്രതീക്ഷയിലൂടെ, വികാരങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ സിനിമയുടെ കഥ.

കഥ - തിരക്കഥ: വെരി ഗുഡ്
ഒരിക്കല്‍ പോലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഏതു പ്രായത്തിലുള്ളവരായാലും പ്രണയം എന്ന സുഖമുള്ള വേദനയെന്തെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഈ സിനിമയില്‍ പ്രണയത്തിന്റെ മധുരവും, വേദനയും ഒരേപോലെ പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാന്‍ ബ്ലെസ്സിയുടെ തിരക്കഥയ്ക്കും, സംഭാഷണങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള പ്രണയവും, കാമുകിക്ക് കാമുകനോടുള്ള പ്രണയവും, മകന് അച്ഛനോടുള്ള പ്രണയവും, ഇന്നത്തെ തലമുറയിലുള്ള കുട്ടികളുടെ പ്രണയവുമെല്ലാം തിരക്കഥയില്‍ ഉള്പെടുത്തിയ സംവിധായകന്‍, പ്രണയം എന്ന അവസ്ഥയുടെ പല മുഖങ്ങള്‍ ഈ സിനിമയിലൂടെ വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. നാളിതുവരെയുള്ള ബ്ലെസ്സിയുടെ ഏറ്റവും മികച്ച തിരക്കഥ ഈ സിനിമയുടേതു തന്നെ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

സംവിധാനം: വെരി ഗുഡ്
ഏതൊരു നല്ല സിനിമയുടെയും നട്ടെല്ല് എന്ന വിശേഷിപ്പിക്കാവുന്നത് ആ സിനിമയുടെ തിരക്കഥയാണ്. അങ്ങനെയുള്ള തിരക്കഥയെ മനോഹരമായ വിഷ്വല്‍സ് ഒരുക്കി വിശ്വസനീയമായ രീതിയില്‍ സംവിധാനം ചെയ്യുക എന്നത് മാത്രമാണ് ഒരു സംവിധായകന്‍ ചെയ്യേണ്ടത്. ആ കാര്യത്തില്‍ ബ്ലെസി വിജയിച്ചിരിക്കുന്നു. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മാത്യൂസും, ഗ്രെയിസും, അച്ചുത മേനോനും തമ്മിലുള്ള രംഗങ്ങള്‍ ഏറെ  മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ സൂക്ഷ്മതയോടെ സമീപിചിട്ടില്ലയിരുനെങ്കില്‍, ഇവര്‍ മൂവരും തമ്മിലുള്ള സൌഹൃദത്തിന് വേറൊരു അര്‍ത്ഥമാകുമായിരുന്നു. ബ്ലെസ്സിയുടെ മുന്‍കാല സിനിമകളില്‍ അതിശയോക്തി തോന്നിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടെങ്കിലും, ഈ സിനിമയില്‍ ഒരൊറ്റ രംഗത്തില്‍ പോലും അതിശയോക്തി ഇല്ലാതെയാണ് ബ്ലെസി സമീപിച്ചിരിക്കുന്നത്. 
 

സാങ്കേതികം: എബവ് ആവറേജ്
സതീഷ്‌ കുറുപ്പ് ഒരുക്കിയ വിഷ്വല്‍സ് അതിമനോഹരം എന്നല്ലാതെ വേറൊന്നും പറയുവാനാകില്ല. രാജാ മുഹമ്മദിന്റെ ചിത്രസന്നിവേശവും, സമീറ സനീഷിന്റെ വസ്ത്രലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ്പും ഈ സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. പക്ഷെ, അനുപം ഖേറിന്റെ മലയാള ഉച്ചാരണവും, അനുപം ഖേറിനു വേണ്ടി ശബ്ദം നല്‍ക്കിയ വ്യെക്തിയുടെ മലയാളവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നത് വളരെ മോശം എന്ന് പറയുന്നതില്‍ ഖേദിക്കുന്നു. ഈ കുറവ്, ഈ സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഓ.എന്‍.വി- ജയചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ പാട്ടുകള്‍ മനോഹരമായിട്ടുണ്ട്. ശ്രേയ ഗോഷാല്‍ പാടിയ "പാട്ടില്‍, ഈ പാട്ടില്‍..." എന്ന പാട്ടും, വിജയ്‌ യേശുദാസ്, ശ്രേയ ഗോഷാല്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ "മഴത്തുള്ളി പളുങ്കുകള്‍..." എന്ന പാട്ടും, ശരത് ആലപിച്ച "കളമൊഴികളെ..." എന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു.  

അഭിനയം: വെരി ഗുഡ്  
മോഹന്‍ലാലും, അനൂപ്‌ മേനോനും, ജയപ്രദയും മനോഹരമായി അവരവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ മലയാള ഉച്ചാരണവും, ചില രംഗങ്ങളിലുള്ള അഭിനയവുമൊക്കെ കാണുമ്പോള്‍, അച്യുതമേനോന്‍ എന്ന കഥാപാത്രം ഒരു മലയാളി നടന്‍ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നിപ്പോയി.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ, തിരക്കഥ
2. ബ്ലെസ്സിയുടെ സംവിധാന മികവ്
3. മോഹന്‍ലാല്‍, അനൂപ്‌ മേനോന്‍, ജയപ്രദ എന്നിവരുടെ അഭിനയം
4. എം.ജയചന്ദ്രന്‍ - ഓ.എന്‍.വി ടീം ഒരുക്കിയ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. അനുപം ഖേറിന്റെ മലയാള ഉച്ചാരണം

പ്രണയം റിവ്യൂ: ഹൃദയസ്പര്‍ശിയായ കഥയൊരുക്കി, ജീവിതതോടടുത്തു നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന മനോഹരമായ ഒരു പ്രണയ കാവ്യം ഒരുക്കിയ ബ്ലെസ്സിയ്ക്കും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍! 

പ്രണയം റേറ്റിംഗ്:  7.70 / 10
കഥ,തിരക്കഥ: 8 / 10 [വെരി ഗുഡ്]
സംവിധാനം: 8 / 10 [
വെരി ഗുഡ്]]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]      
ആകെ മൊത്തം: 23 / 30 [ 7.7 / 10 ]  


രചന, സംവിധാനം: ബ്ലെസി
നിര്‍മ്മാണം: സജീവ്‌, ആനി സജീവ്‌
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
വരികള്‍: ഓ. എന്‍.വി.കുറുപ്പ്
സംഗീതം: എം.ജയചന്ദ്രന്‍
മേയിക്കപ്: രഞ്ജിത്ത് അമ്പാടി
വസ്ത്രലങ്കാരം: സമീറ സനീഷ്

31 Aug 2011

തേജാഭായ് ആന്‍ഡ്‌ ഫാമിലി

2011 ഓണം സിനിമകളില്‍ ആദ്യം പുറത്തിറങ്ങിയത് പ്രിഥ്വിരാജിനെ നായകനാക്കി അനന്ത വിഷന്സിനു വേണ്ടി ശാന്ത മുരളീധരന്‍, പി.കെ.മുരളീധരന്‍ എന്നിവര്‍ നിര്‍മിച്ചു ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജഭായ് ആന്‍ഡ്‌ ഫാമിലിയാണ്. പ്രിഥ്വിരാജിന്റെ ആദ്യ മുഴുനീള ഹാസ്യ സിനിമ എന്ന പരസ്യ വാചകത്തോടെ സിനിമ ശാലകളില്‍ പ്രദര്‍ശനത്തിനെത്തിയ ഈ സിനിമയില്‍ മലയാള സിനിമയിലുള്ള പ്രഗല്‍ഭരായ എല്ലാ ഹാസ്യ താരങ്ങളും അഭിനയിച്ചിട്ടുണ്ട് . വിന്റര്‍,ക്രെയിസി ഗോപാലന്‍ എന്നി സിനിമകള്‍ക്ക്‌ ശേഷം ദീപു കരുണാകരന്‍ രചന നിര്‍വഹിച്ചു സംവിധാനം ചെയ്ത ഈ സിനിമയില്‍ തേജഭായ് എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് പ്രിഥ്വിരാജാണ്. കാര്യസ്ഥനിലൂടെ സിനിമയിലെത്തിയ അഖില ശശിധരനാണ് പ്രിഥ്വിരാജിന്റെ നായികയാകുന്നത്. പ്രിഥ്വിയുടെ മുന്‍കാല സിനിമകളായ ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ ഹൂഡ് എന്നി സിനിമകള്‍ നിര്‍മിച്ച അനന്ത വിഷന്‍സ് ഒരു ഇടവേളയ്ക്കു ശേഷം നിര്‍മ്മിച്ച സിനിമയാണ് തേജഭായ്. 

മലേഷ്യ നഗരത്തെ വിറപ്പിക്കുന്ന അധോലോക നായകന്‍ തേജഭായ്, ഒരിക്കല്‍ വേദിക[അഖില] എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി ജീവിക്കുന്ന വേദികയുടെ സ്നേഹം പിടിച്ചുപറ്റാന്‍, തേജ അധോലോക പരിവേഷം മാറ്റിവെച്ചു സാധരണക്കാരനായി റോഷന്‍ വര്‍മ്മ എന്ന പേരില്‍  വേദികയോട് സൌഹൃദം പുലര്‍ത്തുന്നു. വേദികയുടെ അച്ഛന്‍ ദാമോദര്‍ ജി [തലൈവാസല്‍ വിജയ്‌] മകളുടെ വിവാഹം ഉറപ്പിക്കുന്ന അവസരത്തില്‍ വേദികയെ നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി, തേജ, റോഷന്‍ വര്‍മ്മയായി ദാമോദര്‍ ജിയുടെ മുമ്പില്‍ അഭിനയിച്ചു അയാളുടെ മകളെ വിവാഹം കഴിക്കുവാനുള്ള അഭ്യര്‍ത്ഥന നടത്തുന്നു. കേരളത്തിലെ പേരുകേട്ട തറവാട്ടിലെ പയ്യനെ കൊണ്ട് മാത്രമേ മകളുടെ വിവാഹം നടത്താന്‍ സമ്മതം നല്‍കുകയുള്ളൂ എന്ന തീരുമാനത്തിലാണ് ദാമോദര്‍ ജി. അങ്ങനെ, തേജഭായ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്ക് വരുന്നു. അനാഥനായ തേജ, കുറെ നാടക നടന്മാരെയും, തട്ടിപ്പുവീരന്മാരെയും കൂടെക്കൂട്ടി ഒരു ഫാമിലി ഉണ്ടാക്കി എടുക്കുന്നു. റോഷന്‍ വര്‍മ്മയുടെ ബന്ധുക്കളെ കൂടുതല്‍ അറിയുവാന്‍ വേണ്ടി മകള്‍ വേദികയെ റോഷന്‍ വര്‍മ്മയുടെ അടുത്തേക്ക്‌ ദാമോദര്‍ ജി അയക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദാമോദര്‍ ജിയും അവിടെ എത്തുന്നതോടെ തേജ കൂടുതല്‍ കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് തേജയുടെ ജീവിതത്തില്‍ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാളി സിനിമ പ്രേക്ഷകര്‍ എത്രയോ പ്രാവശ്യം കണ്ടുമടുത്ത കഥ ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു എന്നത് എന്ത് കാരണത്താലാണ് എന്ന് മനസിലാകുന്നില്ല. അതുകൂടാതെ, മലയാള സിനിമകളിലും, ചില തമിഴ് സിനിമകളിലും കണ്ടിട്ടുള്ള കഥസന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ ദീപു കരുണാകരന്‍ കാണിച്ച ധൈര്യം അപാരം തന്നെ. ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തുന്ന നായകന്റെ കഥകള്‍ മലയാളികള്‍ 15 ഉം, 20 ഉം വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുമടുത്തതാണ്. തമാശ രംഗങ്ങള്‍ തിരക്കഥയില്‍ കുത്തി നിറയ്ക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചത് ഈ സിനിമയ്ക്ക് വിനയായി. ജഗതി ശ്രീകുമാറും, സുരാജ് വെഞ്ഞാറമൂടും, സലിം കുമാറും, ജഗദീഷും ഒരുക്കിയ ഒന്നോ രണ്ടോ തമാശകള്‍ ഒഴികെ മറ്റെല്ലാം വെറും കൊമാളിതരങ്ങളായി മാറി. കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി മലയാളത്തില്‍ ഇറങ്ങിയ തട്ടിക്കൂട്ട്
തമാശകളുള്ള സിനിമകള്‍ വിജയിച്ചത് കൊണ്ടാവണം ദീപു കരുണാകരന്‍ ഈ സിനിമയിലും അങ്ങനത്തെ തമാശകള്‍ ഉള്കൊള്ളിച്ചത് എന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്
കളര്‍ഫുള്‍ പശ്ചാത്തലത്തിലൂടെ ഈ സിനിമ ഒരുക്കാന്‍ സാധിച്ചു എന്നതല്ലാതെ ഒരു സംവിധായകനെന്ന നിലയില്‍ ദീപു വിജയിച്ചിട്ടില്ല. കുറച്ചു നാളുകളായി മോശം പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന സുരാജിനെ നല്ലരീതിയില്‍ ഉപയോഗിക്കാന്‍ ദീപു ശ്രമിച്ചത് നന്നായി. അതുപോലെ തന്നെ, എല്ലാ ഹാസ്യ താരങ്ങളെയും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചത് കൊണ്ട് ഈ സിനിമ മോശമാണെങ്കിലും അരോചകമായി തോന്നിയില്ല. സിനിമ ഇറങ്ങുന്നതിനു മുന്‍പേ ഈ സിനിമയിലെ ഒരു മധുരക്കിനാവിന്റെ എന്ന റീമിക്സ് പാട്ട് ശ്രദ്ധിക്കപെട്ടു. പക്ഷെ, അങ്ങനെയൊരു പാട്ടോ, ഈ സിനിമയില്‍ അതിന്റെ ആവശ്യകതയോ മനസിലാകുന്നില്ല. അതുപോലെ തന്നെ, നായകന്‍ സ്ലോ മോഷനില്‍ നടക്കുമ്പോള്‍ സിനിമയിലുള്ള പശ്ചാത്തല സംഗീതം മമ്മൂട്ടി അഭിനയിച്ച രൗദ്രം സിനിമയില്‍ കേട്ടതാണ്. ഇതു മനപ്പൂര്‍വം ഉള്പെടുത്തിയതാണോ? അതോ, അറിയാതെ സംഭവിച്ചതാണോ? 


സാങ്കേതികം: ആവറേജ്
ശ്യാംദത്ത് ഒരുക്കിയ ചായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുന്നു. സിനിമയുടെ ആദ്യപകുതിയില്‍ മലേഷ്യയിലുള്ള രംഗങ്ങളെല്ലാം കളര്‍ഫുള്ളായിരുന്നു. "ഹേ ബേബി...." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണം വെത്യസ്തവും മനോഹരവുമായിരുന്നു. പക്ഷെ, മധുരകിനാവിന്റെ എന്ന പാട്ടില്‍ പ്രിഥ്വിരാജിന്റെയോ, അഖിലയുടെയോ മുഖം പോലും വ്യക്തമാകാത്ത തരത്തില്‍ ചിത്രീകരിച്ചത് ആ പാട്ടിന്റെ ആസ്വാദനത്തെ ബാധിച്ചു. പുതിയമുഖം, ഉറുമി എന്നി സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവ്‌ നടത്തിയ ദീപക് ദേവ് നിരാശപെടുത്തി. ഈ സിനിമയിലെ പാട്ടുകളൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.
 

അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്ക് ശേഷമാണ് പ്രിഥ്വിരാജ് തമാശ വേഷം കൈകാര്യം ചെയ്യുന്നത്. തേജഭായ് ആയും, റോഷന്‍
വര്മ്മയായും മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ പ്രിഥ്വിരാജിന് സാധിച്ചു. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്,നെടുമുടി വേണു,അശോകന്‍, കൊല്ലം തുളസി, സുമന്‍, തലൈവാസല്‍ വിജയ്‌, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സിദ്ധാര്‍ത്, കോട്ടയം നസീര്‍, കൊല്ലം അജിത്‌, ഭീമന്‍ രഘു, അഖില, ബിന്ദു പണിക്കര്‍, ശോഭ മോഹന്‍, മങ്ക മഹേഷ്‌, മഞ്ജു പിള്ള, കുളപുള്ളി ലീല, ഷക്കീല എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. എല്ലാ അഭിനേതാക്കളും തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രിഥ്വിരാജ് എന്ന നടന്റെ താരമൂല്യം
2. ജഗതി - സലിം കുമാര്‍ - സുരാജ് എന്നിവര്‍ ഒരുക്കിയ ഒന്നോ
രണ്ടോ നല്ല തമാശ രംഗങ്ങള്‍    

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, തിരക്കഥ
2. സംവിധാനം
3. തട്ടികൂട്ട്‌ തമാശകള്‍, കഥ സന്ദര്‍ഭങ്ങള്‍ 
4. ദീപക് ദേവിന്റെ പാട്ടുകള്‍ 


തേജാഭായ് ആന്‍ഡ്‌ ഫാമിലി റിവ്യൂ: തട്ടികൂട്ട്‌ തമാശ രംഗങ്ങളും, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കഥ സന്ദര്‍ഭങ്ങളും, കണ്ടുമടുത്ത കോമാളിത്തരങ്ങളും വീണ്ടും കാണാന്‍ താല്പര്യമുള്ളവര്‍ക്ക് തേജഭായ് ആന്‍ഡ്‌ ഫാമിലി ഇഷ്ടമാകും.  

തേജാഭായ് ആന്‍ഡ്‌ ഫാമിലി റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 11 / 30 [ 3.6 / 10 ]


രചന, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: ശാന്ത മുരളിധരന്‍, പി.കെ.മുരളിധരന്‍
ബാനര്‍: അനന്ത വിഷന്‍സ്
ചായാഗ്രഹണം: ശ്യാംദത്ത്
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം
       

28 Aug 2011

വെണ്‍ശംഖുപോല്‍ ...

മിഴികള്‍ സാക്ഷി’ എന്ന സിനിമയ്ക്ക്  ശേഷം അശോക്‌.ആര്‍.നാഥ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ്വെണ്‍ശംഖുപോല്‍’. അനില്‍ മുഖത്തല തിരക്കഥയും, സംഭാഷണങ്ങളും രചിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സനല്‍ തോട്ടം എന്നയാളാണ്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നന്ദകിഷോര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്. യുദ്ധഭൂമിയിലെ വാര്‍ത്തകള്‍ എഴുതുന്ന സാഹസികനായ ഒരു പത്രപ്രവര്‍ത്തകനാണ് നന്ദകിഷോര്‍. ധൈര്യശാലിയായ നന്ദകിഷോര്‍ കാന്‍സര്‍ രോഗത്തിന് അടിമയാണ്. മരുന്നുകള്‍ക്കൊന്നും മാറ്റാനാവാത്ത തരത്തില്‍ അതീവ ഗുരുതരാവസ്ഥയിലാണ് നന്ദകിഷോറിന്റെ രോഗാവസ്ഥ. കല്‍ക്കട്ടയിലെ വസതിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നന്ദകിഷോര്‍ മൂന്ന് വര്‍ഷമായി പാലക്കാടുള്ള തന്റെ വീട്ടില്‍ പോയിട്ടും, ഭാര്യയെയും[ജ്യോതിര്‍മയി], അനിയത്തിയെയും[മീര നന്ദന്‍], മക്കളെയും കണ്ടിട്ടും. അനിയത്തിയുടെ വിവാഹത്തിന്റെ കല്യാണകുറിയോടൊപ്പം ഭാര്യ ഇന്ദുവിന്റെ എഴുത്ത് ലഭിക്കുന്ന നന്ദകിഷോര്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. പക്ഷെ നാട്ടിലെത്തുന്ന നന്ദകിഷോര്‍ ഭാര്യയുടെയും സുഹൃത്തുകളുടെയും അടുത്തു നിന്നും അയാളുടെ രോഗം മറച്ചുവെയ്ക്കുന്നു. ഭാര്യയുടെയും, മക്കളുടെയും സ്നേഹം കിട്ടുമ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ ജീവികണമെന്ന ആഗ്രഹം നന്ദന് തോന്നുന്നു. പക്ഷെ, ഓരോ ദിവസം കഴിയുമ്പോഴും നന്ദന്റെ രോഗം കൂടുന്നു. തുടര്‍ന്ന് നന്ദന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

തിരക്കഥ: ആവറേജ് 
മിഴികള്‍ സാക്ഷിയ്ക്ക് ശേഷം അനില്‍ മുഖത്തല എഴുതിയ തിരക്കഥയില്‍ രോഗബാധിതനായ നായക കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കാണ്  പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാള സിനിമകളില്‍ മുമ്പ് കണ്ടിട്ടുള്ള കഥയും, കഥാ സന്ദര്‍ഭങ്ങളുമാണെങ്കിലും ചില രംഗങ്ങളും, സംഭാഷണങ്ങളും മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതുവാന്‍ അനിലിനു സാധിച്ചു. അയാള്‍ മരിച്ചാല്‍ ,അതിനു ശേഷമുള്ള കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് നന്ദന്‍ വേദനിക്കുന്നതും, രോഗം മൂര്ചിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന നന്ദനെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി നന്ദന്റെ വല്യച്ചന്‍ ഉപദേശിക്കുന്ന രംഗങ്ങളും മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ അനില്‍ മുഖതലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, കഥയുടെ അവസാന ചില രംഗങ്ങള്‍ നന്ദന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഒട്ടും വിശ്വസനീയമല്ലാത്തതുപോലെ അനുഭവപെട്ടു. ഇതിലും നന്നായി ഈ സിനിമ അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നിപോയി.
 
സംവിധാനം: ആവറേജ്  
ഒരുപാടു മലയാള സിനിമകളില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമാണ് ഈ സിനിമയുടെത്. ആ വിഷയത്തിലോ അതിന്റെ അവതരണത്തിലോ ആത്മാര്‍ത്ഥത പുലര്‍ത്തുവാന്‍ സംവിധായകന് കഴിയാത്തതു കൊണ്ട്, സിനിമ കാണുന്ന പ്രേക്ഷകന് ഇങ്ങനെയൊരു സിനിമയുടെ ആവശ്യമെന്ത് എന്ന് തോന്നിപോകുന്നതില്‍ തെറ്റില്ല. പ്രഥമചിത്രമായ 'സഫലം' എന്ന സിനിമയുടെ നിലവാരം പുലര്‍ത്തുവാന്‍ അശോക്‌ ആര്‍ നാഥിന്റെ തുടര്‍ന്നുള്ള സിനിമകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

സാങ്കേതികം: ആവറേജ് 
രാമചന്ദ്ര ബാബു പകര്‍ത്തിയിരിക്കുന്ന സിനിമയിലെ ദൃശ്യങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ചിത്രസംയോജകനെന്ന നിലയില്‍ വിപിന്‍ മണ്ണൂറിന് കാര്യമായൊന്നും ചെയ്യാനില്ല. മനുഷ്യരുടെ ജീവിതാവസ്ഥയെ കുറിച്ചുള്ള മധുസൂദനന്‍ നായരുടെ കവിത കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഓ.എന്‍.വിയുടെ വരികള്‍ക്ക് അനില്‍ പോങ്ങുമൂട് സംഗീത സംവിധാനം നിര്‍വഹിച്ച ഒരു പാട്ട് മാത്രമേയുള്ളൂ ഈ സിനിമയില്‍. രാജാമണിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ രംഗങ്ങളിനോട് നന്നായി ചേര്‍ന്നു പോവുന്നു.

അഭിനയം: ഗുഡ്
കാന്‍സര്‍ രോഗിയായ നന്ദകിഷോര്‍ എന്ന കഥാപാത്രത്തിലൂടെ ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണ് സുരേഷ് ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭാര്യയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ എല്ലാ രംഗങ്ങളിലും മികവുകാട്ടി, തനിക്കു ലഭിച്ച അവസരം മികച്ചതാക്കാന്‍ ജ്യോതിര്മയിക്കും സാധിച്ചു. നന്ദന്റെ വല്യച്ചനായി അഭിനയിച്ച ഭരത് മുരളിയും, നന്ദനെ ജേഷ്ടനെപോലെ സ്നേഹിക്കുന്ന സുഹൃത്ത് ജയരാമന്റെ വേഷം അഭിനയിച്ച മനോജ്‌.കെ.ജയനും മികവു പുലര്‍ത്തി. ഇവരെ കൂടാതെ ലാലു അലക്സ്, അനൂപ്‌ മേനോന്‍, കൊച്ചുപ്രേമന്‍, മീര നന്ദന്‍, സുകുമാരി എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം 
2. അഭിനേതാക്കളുടെ പ്രകടനം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1. അവിശ്വസനീയമായ ക്ലൈമാക്സ്

വെണ്‍ശംഖുപോല്‍ റിവ്യൂ: വിനോദമെന്നതിനുമപ്പുറം, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, നൊമ്പരപെടുത്തുന്ന, ഗൌരവമുള്ള കഥകള്‍ ഇഷ്ടപെടുന്ന സിനിമ പ്രേമികള്‍ക്ക് നല്ലൊരു അനുഭാവമായേക്കാം വെണ്‍ശംഖുപോല്‍ എന്ന സിനിമ

വെണ്‍ശംഖുപോല്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]
 
സംവിധാനം: അശോക്‌.ആര്‍.നാഥ്
തിരക്കഥ, സംഭാഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം: സനല്‍ തോട്ടം
ചായാഗ്രഹണം: രാമചന്ദ്ര ബാബു
ചിത്രസംയോജനം: വിപിന്‍ മണ്ണൂര്‍
വരികള്‍: ഓ.എന്‍.വീ.കുറുപ്പ്, മധുസൂദനന്‍ നായര്‍
സംഗീതം: അനില്‍ പോങ്ങുമൂട് 

27 Jul 2011

കളക്ടര്‍

രാഷ്ട്രത്തിനു ശേഷം അനില്‍. സി. മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് കളക്ടര്‍ . ക്യൂബ് - വി.വി സിനിമാക്സ് എന്നീ ബാനറുകള്‍ക്ക് വേണ്ടി വി.വി.സാജന്‍, അബ്ദുല്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ്‌ ജയരാമനാണ്. മനോജ്‌ പരമഹംസ, ഗുണശേഖരന്‍ എന്നിവരാണ് സിനിമയുടെ ചായഗ്രാഹകര്‍. സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വീ.ടി.ശ്രീജിത്താണ്. യശശരീരനായ ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് രഘുകുമാര്‍ ഈണം നല്ക്കിയിരിക്കുന്ന ഒരേയൊരു പാട്ട് മാത്രമാണ് സിനിമയിലുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന അവിനാഷ് വര്‍മ്മ എന്ന ജില്ല കളക്ടറുടെ വേഷമാണ് ഭരത് സുരേഷ് ഗോപി സിനിമയില്‍ അവതരിപ്പിക്കുന്നത്‌. എറണാകുളം നഗരത്തില്‍ ലാന്‍ഡ്‌ മാഫിയയും, കള്ളനോട്ടും, ഗൂണ്ട പ്രവര്‍ത്തനങ്ങളുംകൊണ്ട് സാധരക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസരത്തിലാണ് മുഖ്യമന്ത്രി അവിനാഷ് വര്‍മ്മയോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപെടുന്നത്. ദുഷ്ട ശക്തികളെ കിഴടക്കി എറണാകുളം നഗരത്തെ നന്നാക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ കളക്ടര്‍ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കഥ.

തിരക്കഥ: മോശം
എന്താണ് സിനിമയുടെ
കഥ കൊണ്ട് രാജേഷ്‌ ജയരാമന്‍ ഉദ്ദേശിച്ചത്? മുന്‍കാല ആക്ഷന്‍ സിനിമകളിലുള്ള രംഗങ്ങളെല്ലാം തിരക്കഥയില്‍ ഉള്കൊള്ളിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണോ? കളക്ടര്‍ എന്ന സിനിമയിലെ കഥയും, കഥ സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, എന്നിവേണ്ട അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ വരെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടുള്ളതാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ മോശം തിരക്കഥയാണ് സിനിമയ്ക്ക് വേണ്ടി രാജേഷ്‌ ഒരുക്കിയത്.

സംവിധാനം: ബിലോ ആവറേജ്
20 വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം വിഭവങ്ങളെല്ലാം ചേര്‍ത്ത് എഴുതപെട്ട സിനിമയുടെ തിരക്കഥയില്‍ എന്ത് പുതുമയും, സവിശേഷതയുമാണ് സംവിധായകനെ ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. ഷാജി കൈലാസ് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുപഴകിയ സംവിധാന ശൈലിയെങ്കിലും സ്വീകരിക്കാതിരിക്കമായിരുന്നു അനില്‍ സി. മേനോന്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ ഒരുക്കിയ സിനിമ സുരേഷ് ഗോപിയുടെ തന്നെ മോശം സിനിമകളില്‍ പെടുത്താം.

സാങ്കേതികം: ആവറേജ്
മനോജ്‌ പരമഹംസയും ഗുണശേഖരനും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. തരക്കെടില്ലത്തെ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ച ശ്രീജിത്തും മോശമാക്കിയില്ല. ഒരു ആവശ്യവുമില്ലാതെ സിനിമയില്‍ പാട്ട് ഉള്കെള്ളിക്കാന്‍ സംവിധായകന്‍ മറക്കാത്തത് കൊണ്ട് തരക്കേടില്ലാത്ത പാട്ട് ഉണ്ടാക്കാന്‍ ഗിരീഷ്‌ പുത്തഞ്ചേരിക്കും, രഘുകുമാറിനും സാധിച്ചു.


അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്കു ശേഷം തീപാറുന്ന സംഭാഷങ്ങളുമായി നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചു. സിനിമയുടെ ഏക ആശ്വാസം സുരേഷ് ഗോപിയാണ്.
രാജീവ്‌ [ഉസ്താദ്, എഫ്. . ആര്‍ എന്നീ സിനിമകളിലെ വില്ലന്‍], ബാബുരാജ് എന്നിവര്‍ ഭേദപെട്ട പ്രകടനം നടത്തിയിരിക്കുന്നു. ഇവരെ കൂടാതെ, നെടുമുടി വേണു, കലാശാല ബാബു, കൃഷ്ണകുമാര്‍, ബിജു പപ്പന്‍, അബു സലിം, അനില്‍ ആദിത്യന്‍, മണിയന്‍പിള്ളരാജു, സുധീഷ്‌, മോഹിനി, ലക്ഷ്മി ശര്‍മ, യാമിനി വര്‍മ, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന്‍ എന്നിവരുമുണ്ട് സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
സുരേഷ് ഗോപി

സിനിമയുടെ മൈനസ് പോയിന്റ്സ്
1. മുന്‍കാല ആക്ഷന്‍ സിനിമകളിലൂടെ കണ്ടുമടുത്ത കഥയും, കഥ സന്ദര്‍ഭങ്ങളും.
2. സംവിധാന
ശൈലി.

കളക്ടര്‍ റിവ്യൂ: കണ്ടുമടുത്ത കഥയും, കഥാപാത്രങ്ങളും, കഥ സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും , സംവിധാന ശൈലിയും, അഭിനയ രീതിയും ഒക്കെയുള്ള ഒരു സുരേഷ് ഗോപി ആക്ഷന്‍ സിനിമ.

കളക്ടര്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: അനില്‍.സി.മേനോന്‍
നിര്‍മ്മാണം: അബ്ദുല്‍ അസീസ്‌, വി.വി. സാജന്‍
കഥ, തിരക്കഥ, സംഭാഷണം: രാജേഷ്‌ ജയരാമന്‍
ചായാഗ്രഹണം: മനോജ്‌ പരമഹംസ, ഗുണശേഖരന്‍
ചിത്രസംയോജനം: വി.ടി.ശ്രീജിത്ത്‌
സംഗീതം: രഘുകുമാര്‍
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി, സുധാംശു