9 Feb 2014

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ - ഓരോ ക്രിക്കറ്റ് പ്രേമിയും കണ്ടിരിക്കേണ്ട സിനിമ! 7.30/10

ഓരോ മലയാളികളുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ആവേശമാണ് ക്രിക്കറ്റ് കളിയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരവും. മേല്പറഞ്ഞ രണ്ടു വസ്തുതകളെ ഗൃഹതുരത്വമുണര്‍ത്തുന്ന രംഗങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ. നവാഗതനായ എബ്രിഡ്‌ ഷൈന്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും എബ്രിഡ്‌ ഷൈനും ചേര്‍ന്നാണ്. ഷാംസ് ഫിലിംസിന്റെ ബാനറില്‍ ടി.ആര്‍.ഷംസുദീനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ വിതരണ കമ്പനി എല്‍.ജെ.ഫിലിംസാണ് 1983 വിതരണം ചെയ്തിരിക്കുന്നത്. പ്രദീഷ് എം. വര്‍മ്മ ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

1983ല്‍ ക്രിക്കറ്റ് ലോകകപ്പ്‌ ഇന്ത്യ നേടിയതോടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ ഒരു ഭാഗമായി ക്രിക്കറ്റ് എന്ന വിനോദം. കേരളത്തിലെ ചെറിയ ഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റ് ഒരു ആവേശമായി മാറിയിരുന്ന 1983 കാലഘട്ടത്തില്‍ ആരംഭിക്കുന്ന കഥയാണ് 1983. സ്കൂള്‍ വിദ്യഭ്യാസ കാലഘട്ടം മുതല്‍ ക്രിക്കറ്റ് ലഹരിയായി മാറിയ ഒരു കൂട്ടം ചെറുപ്പക്കാരില്‍ പ്രധാനിയായിരുന്നു രമേശന്‍. വീട്ടില്‍ നിന്നുമുള്ള എതിര്‍പ്പുകളൊന്നും തന്നെ വകവെയ്ക്കാതെ ക്രിക്കറ്റ് കളിക്കുവാന്‍ ദിവസവും പോയിരുന്ന രമേശന്‍ പഠനം പോലും ഉപേക്ഷിച്ചു. കാലഘട്ടങ്ങള്‍ പലതും കടന്നു പോയിട്ടും, സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ നഷ്ടപെട്ടിട്ടും രമേശന് ക്രിക്കറ്റിനോടുള്ള ആവേശം നഷ്ടമായില്ല. തുടര്‍ന്ന് രമേശന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രമേശനായി നിവിന്‍ പോളിയാണ് അഭിനയിച്ചിരിക്കുന്നത്. 

കഥ, തിരക്കഥ: ഗുഡ്
സംവിധായകന്‍ എബ്രിഡ്‌ ഷൈനിന്റെ കഥയ്ക്ക്‌ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും എബ്രിഡ്‌ ഷൈനും ചേര്‍ന്നാണ്. 1983 മുതല്‍ 2013 വരെ ക്രിക്കറ്റ് എന്ന വിനോദവും സച്ചിന്‍ രമേശ്‌ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരവും രണ്ടു തലമുറകളെ സ്വാധീനിച്ചത്തിന്റെ കഥയാണ് ഈ സിനിമ. മേല്പറഞ്ഞ പ്രമേയം ഗൃഹാതുരത്വം ഉണര്‍ത്തുന്ന രംഗങ്ങളിലൂടെ തിരക്കഥയില്‍ എഴുതുവാനും രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുവാനും തിരക്കഥകൃത്തുക്കള്‍ നടത്തിയ ശ്രമം നൂറു ശതമാനം വിജയിച്ചു. ക്രിക്കറ്റ് കളി പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്ക്കുവാനും, തനിക്കാവാന്‍ പറ്റാത്ത ഉയരങ്ങളില്‍ മകനെ കൈപിടിച്ചുയര്‍ത്തണമെന്ന രമേശന്റെ ആഗ്രഹവും, അതിനായുള്ള അയാളുടെ പരിശ്രമങ്ങളും വിശ്വസനീയതയോടെ കഥാസന്ദര്‍ഭങ്ങളാക്കുവാന്‍ എബ്രിഡ്‌ ഷൈനിനും ബിപിന്‍ ചന്ദ്രനും സാധിച്ചു എന്നതാണ് സിനിമയുടെ വിജയം. അഭിനന്ദനങ്ങള്‍!

സംവിധാനം: വെരി ഗുഡ്
ഒരു പുതുമുഖ സംവിധായകന്‍ എന്ന തോന്നലുളവാക്കാതെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഹൃദയത്തില്‍ തോടുവാനും, ക്രിക്കറ്റ് ഒരു ലഹിരിയായി പ്രേക്ഷകരിലേക്ക് പകരുവാനും സാധിച്ചതാണ് എബ്രിഡ്‌ ഷൈനിന്റെ വിജയം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇഷ്ടമാകുന്ന രണ്ടു ഘടഗങ്ങളായ ഗൃഹതുരത്വവും ക്രിക്കറ്റും ഒരുപോലെ ചേര്‍ത്തുവെക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ സംവിധായകന് സാധിച്ചു. അതുകൂടാതെ, പ്രദീപ്‌ എം. വര്‍മ്മയുടെ ചായാഗ്രഹണവും, മനോജിന്റെ സന്നിവേശവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും, ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാലപിച്ച ഓലഞ്ഞാലി കുരുവി എന്ന പാട്ടും, അഭിനേതാക്കളുടെ പ്രകടനവും മികച്ച രീതിയില്‍ ഒത്തുചേര്‍ന്നു വന്നപ്പോള്‍ മികച്ച സിനിമ അണിയിചൊരുക്കുവാന്‍ എബ്രിഡ്‌ ഷൈനിന് സാധിച്ചു. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
ക്രിക്കറ്റ് കളി ഇത്രയും മികച്ച രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു മലയാള സിനിമയും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സിനിമയിലെ ഓരോ രംഗങ്ങളും കഥയ്ക്ക് അനുസൃതമായ രീതിയില്‍ ചിത്രീകരിക്കുവാന്‍ പ്രദീപ്‌ എം. വര്‍മ്മയ്ക്ക് സാധിച്ചു. വിവിധ കാലഘട്ടങ്ങളിലൂടെ കഥപറയുന്ന ഈ സിനിമയ്ക്ക് അതായതു കാലഘട്ടങ്ങളിലുള്ള മാറ്റങ്ങള്‍ വരുത്തുവാനും അവയെല്ലാം ഫ്രെയിമില്‍ ഉള്പെടുത്തുവാനും പ്രദീപ്‌ ശ്രമിച്ചിട്ടുണ്ട്. പ്രദീപ്‌ പകര്‍ത്തിയ രംഗങ്ങള്‍ മികച്ച രീതിയില്‍ സന്നിവേശം ചെയ്തത് മനോജാണ്. ഹരി നാരായണന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപി സുന്ദറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനം ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ്. ഗോപി സുന്ദര്‍ പകര്‍ന്ന പശ്ചാത്തല സംഗീതവും ഓരോ രംഗങ്ങള്‍ക്കും മാറ്റുക്കൂട്ടുന്നവയായിരുന്നു. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രാജകൃഷ്ണന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
നിവിന്‍ പോളി, അനൂപ്‌ മേനോന്‍, ജേക്കബ്‌ ഗ്രിഗറി, ജോയ് മാത്യു, സൈജു കുറുപ്പ്, സഞ്ജു, ദിനേശ് നായര്‍, ജോജു, പ്രജോദ് കലാഭവന്‍, ജിയാദ്, രാജീവ്‌ പിള്ള, നീരജ് മാധവ്, നിക്കി ഗല്‍റാണി, ശ്രിന്ദ ആഷബ്, സീമ ജി. നായര്‍, അംബിക മോഹന്‍, ശാന്ത ദേവി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ പോകുന്ന സിനിമയായിരിക്കും 1983. 20 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള രമേശന്റെ ജീവിതം മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. അതിഥി വേഷത്തിലെത്തിയ ഗ്രിഗറിയും, ക്രിക്കറ്റ് പരിശീലകന്റെ വേഷത്തിലെത്തിയ അനൂപ്‌ മേനോനും, രമേശന്റെ അച്ഛന്‍ വേഷത്തില്‍ അഭിനയിച്ച ജോയ് മാത്യുവും, രമേശന്റെ ഭാര്യയായി അഭിനയിച്ച ശ്രിന്ദയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. എബ്രിഡ്‌ ഷൈനിന്റെ സംവിധാനം
3. ഗോപി സുന്ദറിന്റെ സംഗീതം 
4. ചായാഗ്രഹണം 
5. നടീനടന്മാരുടെ അഭിനയം 

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ റിവ്യൂ: മലയാളികളുടെ ആവേശമായ ക്രിക്കറ്റ് കളിയും സച്ചിന്‍ തെണ്ടുല്‍ക്കറും, മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗൃഹതുരത്വവും വിശ്വസനീയമായ രംഗങ്ങളിലൂടെ കോര്‍ത്തിണക്കിക്കൊണ്ട് ആവിഷ്കരിച്ചിരിക്കുന്ന സിനിമയായ 1983 എല്ലാ തലമുറയിലെ പ്രേക്ഷകരെയും രസിപ്പിക്കുമെന്നുറപ്പ്.

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22/30 [7.30/10]

കഥ, സംവിധാനം: എബ്രിഡ്‌ ഷൈന്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ബിപിന്‍ ചന്ദ്രന്‍, എബ്രിഡ്‌ ഷൈന്‍ 
നിര്‍മ്മാണം: ടി.ആര്‍. ഷംസുദ്ദീന്‍ 
ബാനര്‍: ഷാംസ് ഫിലിംസ് 
ചായാഗ്രഹണം: പ്രദീപ്‌ എം. വര്‍മ്മ
ചിത്രസന്നിവേശം: മനോജ്‌
ഗാനരചന: ഹരി നാരായണന്‍, സന്തോഷ്‌ വര്‍മ്മ 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയന്‍ മാങ്ങാട് 
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എല്‍. ജെ. ഫിലിംസ്

2 Feb 2014

ലണ്ടന്‍ ബ്രിഡ്ജ് - കേട്ടുപഴകിയൊരു ത്രികോണ പ്രണയകഥയും നിരാശപെടുത്തുന്ന അവതരണവും! 3.90/10


ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതിഷ് ബി.സതിഷും ആന്റണി ബിനോയിയും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് ലണ്ടന്‍ ബ്രിഡ്ജ്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ആക്ഷന്‍ പശ്ചാത്തലമുള്ള സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള അനില്‍ സി. മേനോനാണ് ഈ സിനിമയുടെ സംവിധായാകന്‍. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആന്ധ്രിയ ജെര്‍മിയയും, പുതുമുഖം നന്ദിതയും നായികമാരാകുന്നു. ഇവരെ കൂടാതെ മുകേഷ്, പ്രതാപ് പോത്തന്‍, സുനില്‍ സുഖദ, ലെന, പ്രേം പ്രകാശ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജിത്തു ദാമോദര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, രാഹുല്‍ രാജ്, ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

ലണ്ടനിലെ വ്യവസായ പ്രമുഖനായ സി.എസ്. നമ്പ്യാര്‍ തന്റെ മകള്‍ പവിത്രയ്ക്കായി കണ്ടെത്തുന്ന വരാനാണ് വിജയ്‌ ദാസ്‌ എന്ന മിടുക്കനായ വ്യവസായി. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന വിജയ്‌ ദാസ് ഈ വാര്‍ത്ത‍ അറിഞ്ഞതുമുതല്‍ പവിത്രയെ പ്രണയിക്കുവാനും അവളുടെ ഇഷ്ടം പിടിച്ചുപറ്റുവാനും ശ്രമിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു സമയം ചിലവഴിക്കുന്ന പവിത്ര തന്റെ പ്രതിശ്രുത വരാനായ വിജയ്‌ ദാസിനെ കൂടുതല്‍ പരിച്ചയപെടുവാനായി അയാളുടെ കൂടെ സമയം ചിലവഴിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി മെറിന്‍ എന്ന പെണ്‍കുട്ടി വിജയ്‌ ദാസിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അതോടെ, പവിത്രയുടെയും മെറിറിന്റെയും ഇടയില്‍പെട്ട് വിജയ്‌ ദാസ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ചെന്നുപെടുന്നു. വിജയിയുടെയും പവിത്രയുടെയും മെറിന്റെയും ത്രികോണ പ്രണയകഥയാണ് ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമ. വിജയ്‌ ദാസായി പ്രിഥ്വിരാജും, മെറിനായി നന്ദിതയും, പവിത്രയായി ആന്ധ്രിയയും, നമ്പ്യാരായി പ്രതാപ്‌ പോത്തനും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
മാസ്റ്റേഴ്സ് എന്ന വ്യത്യസ്ത സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് ശേഷം ജിനു എബ്രഹാം തിരക്കഥയെഴുതിയ സിനിമയായ ലണ്ടന്‍ ബ്രിഡ്ജ് ഒരു പ്രണയകഥയാണ്. മൂന്ന് വ്യക്തികളുടെ പ്രണയമാണ് ഈ സിനിമയിലെ നായക കഥാപാത്രമായ വിജയ്‌ ദാസിന്റെ യാത്രവിവരണത്തിലൂടെ പ്രേക്ഷകരോട് കഥാകൃത്ത് പറയുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ കണ്ടുമടുത്തതും കേട്ടുപഴകിയതുമായ പ്രമേയമാണ് ത്രികോണ പ്രണയകഥകള്‍. അത് മനസ്സിലാകാതെ പോയതാണ് ജിനു അബ്രഹാമിന് പറ്റിയ പിഴവും. വിജയ്‌ ദാസ് മെറിനെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ ഒഴികെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു രംഗം പോലും ഈ സിനിമയിലില്ല. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളും, കേട്ടുപഴകിയ സംഭാഷണങ്ങളും പ്രിഥ്വിരാജിന്റെ ആരാധകരെ പോലും ബോറടിപ്പിക്കുന്നവയാണ്. ഈ   പ്രണയകഥയില്‍ വിജയ്‌ ദാസും നന്ദിതയും തമ്മില്‍ പ്രണയിക്കുന്ന ഒരൊറ്റ രംഗം പോലുമില്ല എന്നതാണ് പ്രേക്ഷകരെ നിരാശരാക്കുന്നത്. മാസ്റ്റേഴ്സ് എന്ന സിനിമയിലൂടെ ഒറ്റെറെ പ്രതീക്ഷകള്‍ നല്‍കിയ ജിനു എബ്രഹാമിന്റെ നിരാശപെടുത്തുന്ന ഈ പ്രകടനത്തില്‍ നിന്നും തിരിച്ചുവരുമെന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്
മത്സരം, ബെന്‍ ജോണ്‍സണ്‍, രാഷ്ട്രം, കളക്റ്റര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അനില്‍ സി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് അദ്ദേഹത്തിന്‍റെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമാണ്. ആക്ഷന്‍ പശ്ചാത്തലത്തില്‍ വേഗതയോടെ കഥപറയുന്ന രീതിയാണ് ആദ്യ നാല് സിനിമകള്‍ കണ്ടെതെങ്കില്‍, ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഈ പ്രണയകഥയ്ക്ക്‌  വേണ്ടി സംവിധായകന്‍ തിരഞ്ഞെടുത്തത്. സിനിമയുടെ ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലാണ് അനില്‍ സി. മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നല്ല പ്രണയ മുഹൂര്‍ത്തങ്ങളോ, നല്ല പ്രണയ ഗാനങ്ങളോ, ലണ്ടനിലെ മനോഹരമായ കാഴ്ചകളോ ഒന്നും തന്നെ ഈ സിനിമയിലില്ല. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരെ പൂര്‍ണമായി ഉപയോഗിക്കുവാനോ, പ്രിഥ്വിരാജ്, പ്രതാപ് പോത്തന്‍, മുകേഷ് തുടങ്ങിയവരെ വേഷം കെട്ടിച്ചു കൊണ്ടുനിര്‍ത്തി എന്നല്ലാതെ അഭിനയിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല സംവിധായകന്‍.

സാങ്കേതികം: ആവറേജ്
ലണ്ടനിലെ സമ്പന്നമായ കാഴ്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത് ജിത്തു ദാമോദറാണ്. കളര്‍ഫുള്‍ വിഷ്വല്‍സും ലണ്ടനിലെ കാണാകാഴ്ചകളും പ്രതീക്ഷിച്ചു തിയറ്ററില്‍ എത്തിയ ഭൂരിഭാഗം പ്രേക്ഷകരും നിരാശരായി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ടെലിവിഷന്‍ സീരിയലുകള്‍ ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ്. 2 മണിക്കൂറിനുള്ളില്‍ അവസാനിക്കെണ്ടിയിരുന്ന ഒരു കഥയെ രണ്ടര മണിക്കൂര്‍ വലിച്ചുനീട്ടിയത് ചിത്രസന്നിവേശകനായ പ്രവീണ്‍ പ്രഭാകര്‍ ഉറങ്ങിപ്പോയതിനാലാണോ എന്നറിയില്ല. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്ക്കിയത് രാഹുല്‍ രാജും ശ്രീവത്സന്‍ ജെ മേനോനും ചേര്‍ന്നാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരൊറ്റ പാട്ടുപോലും ഈ പ്രണയകഥയിലില്ല എന്നത് തീര്‍ത്തും നിരാശപെടുത്തുന്ന കാര്യം തന്നെ. ചിലയിടങ്ങളില്‍ മാത്രം കേള്‍വിക്ക് സുഖപ്രദമായിരുന്നു ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം. എം. ബാവയുടെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു.

അഭിനയം: എബവ് ആവറേജ്
അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പോലീസ്, മെമ്മറീസ് എന്നീ സിനിമകളിലെ മികച്ച വേഷങ്ങള്‍ക്ക് ശേഷം പ്രിഥ്വിരാജിന് ലഭിച്ച മോശമല്ലാത്തൊരു കഥാപാത്രമാണ് ഈ സിനിമയിലെ വ്യവസായി വിജയ്‌ ദാസ്. രണ്ടു പെണ്‍കുട്ടികളോട് തോന്നുന്ന പ്രണയത്തിനു മുമ്പില്‍ പെട്ടുപോകുന്ന വിജയ്‌ ദാസിനെ മോശമാക്കാതെ പ്രിഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. നായിക കഥാപാത്രമായ മെറിനെ അവതരിപ്പിച്ച പുതുമുഖം നന്ദിത പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. സംഭാഷണങ്ങള്‍ തെറ്റാതെ പറഞ്ഞു എന്നല്ലാതെ ആന്ധ്രിയയും കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല. മുകേഷും പ്രതാപ് പോത്തനും ലെനയും സുനില്‍ സുഖദയും പ്രേം പ്രകാശും അവരവരുടെ കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രിഥ്വിരാജ് 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാപാത്രങ്ങളും
2. സംവിധാനം
3. പാട്ടുകള്‍ 

ലണ്ടന്‍ ബ്രിഡ്ജ് റിവ്യൂ: കണ്ടുമടുത്തതും കേട്ടുപഴകിയതുമായ ത്രികോണ കഥയും, പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും, പരിതാപകരമായ സംവിധാനവും ഒത്തുചേര്‍ന്ന ലണ്ടന്‍ ബ്രിഡ്ജ് പ്രിഥ്വിരാജിന്റെ ആരാധകരെ പോലും നിരാശപെടുത്തുന്നു. 

ലണ്ടന്‍ ബ്രിഡ്ജ് റേറ്റിംഗ്: 3.90/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 11.5/30 [3.90/10]

സംവിധാനം: അനില്‍ സി മേനോന്‍
നിര്‍മ്മാണം: സതിഷ് ബി സതിഷ്, ആന്റണി ബിനോയ്‌
രചന: ജിനു എബ്രഹാം
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍, രാഹുല്‍ രാജ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ബാവ
മേക്കപ്പ്: റോഷന്‍ എന്‍.ജി.
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

19 Jan 2014

പ്രണയകഥ - ഈ അറുബോറന്‍ പ്രണയകഥയില്‍ പ്രണയവുമില്ല കഥയുമില്ല 2.00/10

പുതുമുഖം ആദി ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി, സംവിധാനം ചെയ്ത സിനിമയാണ് പ്രണയകഥ. സുര്യ ടി.വി. യിലെ അവതാരകനായിരുന്ന അരുണ്‍ വി. നാരായണന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയാണ് പ്രണയകഥ. അരുണിനെ കൂടാതെ പ്രതിനായക വേഷത്തില്‍ കൈരളി ടി.വി.യിലെ അവതാരകനായിരുന്ന ഗോവിന്ദന്‍കുട്ടിയും, നായികയായി സ്വര്‍ണ്ണ തോമസും അഭിനയിച്ചിരിക്കുന്നു. ഷേഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ്‌ പണ്ടാരക്കാട്ടിലാണ് ഈ സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചത്. മുരളി കൃഷ്ണന്‍ ചായഗ്രഹണവും, അല്‍ഫോന്‍സ്‌ ജൊസഫ് സംഗീത സംവിധാനവും, വിജയ്‌ ശങ്കര്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. 

സ്കൂള്‍ വിദ്യാര്‍ഥികളായ ആനന്ദും റീത്തയും പ്രണയത്തിലാണ്. ഇരുവരുടെയും ഉറ്റ സുഹൃത്ത സെബാനാണ് ഈ പ്രണയത്തിനു കൂട്ടുനില്‍ക്കുന്ന ഏക വ്യക്തി. രണ്ടു മതത്തില്‍ വിശ്വസിക്കുന്ന ആനന്ദും റീത്തയും മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടുന്നു. അങ്ങനെ, സെബാന്റെ സഹായത്തോടെ മൂവരും ഒരു കാട്ടില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നതും അതില്‍ നിന്നും അവര്‍ രക്ഷപെടുന്നതുമാണ് ഈ സിനിമയുടെ കഥ. ആനന്ദായി അരുണും, സെബാനായി ഗോവിന്ദന്‍കുട്ടിയും, റീത്തയായി സ്വര്‍ണയും വേഷമിട്ടിരിക്കുന്നു.

കഥ, തിരക്കഥ: മോശം
ഇതുവരെ ആരും പറയാത്ത ഒരു പ്രണയകഥ മലയാളികള്‍ക്ക് സംഭാവന ചെയ്യണം എന്ന ചിന്തയാണോ ആദി ബാലകൃഷ്ണന്റെ ഭാവനയില്‍ ഇത്തരത്തിലുള്ളൊരു തിരക്കഥ രചിക്കുവാന്‍ പ്രേരണയായത്? യുകതിയ്ക്ക് നിരക്കാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, അന്തവും കുന്തവുമില്ലാത്ത കഥാഗതിയിലൂടെ മുന്‍പോട്ടു നീങ്ങുന്ന രംഗങ്ങളും, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മപെടുത്തന്ന സംഭാഷണങ്ങളും സമന്വയിപ്പിച്ച തിരക്കഥയാണ് ഈ സിനിമയുടെത്. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ക്കൊടുവില്‍, ആര്‍ക്കും കഥ മനസ്സിലാവരുത് എന്ന ഉദ്ദേശത്തോടെ അവസാനിപ്പിച്ച ക്ലൈമാക്സും ചേര്‍ന്നപ്പോള്‍ ഈ സിനിമ പൂര്‍ണമായും ഒരു അറുബോറന്‍ പ്രണയകഥയായി അവസാനിച്ചു.

സംവിധാനം: മോശം
സമീപകാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് ഏറ്റവും മോശമായ തിരക്കഥയാണ് ഈ സിനിമയുടെത്. ആ തിരകഥയ്ക്ക് മാറ്റുകൂട്ടുവാന്‍ പരിതാപകരമായ സംവിധാനം ചേര്‍ന്നതോടെ സമ്പൂര്‍ണ്ണമായ മോശം സിനിമകളില്‍ ഒന്നായിമാറി പ്രണയകഥ. എന്താണ് ഈ സിനിമയിലൂടെ ആദി ബാലകൃഷ്ണന്‍ പ്രേക്ഷകരോട് പറയുവാന്‍ ഉദേശിച്ചത്‌ എന്നത് അവ്യക്തം. ഒരു ശതമാനം പോലും മേന്മ അവകാശപെടാനില്ലത്ത സാങ്കേതിക വശങ്ങളും സംവിധായകന്റെ കഴിവുകേട് ഒന്നുകൂടെ വെളിവാക്കിത്തന്നു. പരിതാപകരം എന്നല്ലാതെ മറ്റൊരു വിശേഷണവും ആദി ബാലകൃഷ്ണനും ഫിറോസ്‌ പണ്ടാരക്കാട്ടിലും അര്‍ഹിക്കുന്നില്ല!

സാങ്കേതികം: ബിലോ ആവറേജ്
കഥാപാത്രങ്ങള്‍ കാടുകയറുന്നതുവരെ ചായാഗ്രാഹകന്‍ മുരളി കൃഷ്ണന്‍ ഉറക്കതിലായിരുന്നോ എന്ന സംശയം തോന്നിപ്പിക്കുന്ന വിധം മോശമായിരുന്നു ഈ സിനിമയുടെ ദ്രിശ്യങ്ങള്‍. വിജയ്‌ ശങ്കറിന്റെ ചിത്രസന്നിവേശം രംഗങ്ങളെ കോര്‍ത്തിണക്കി എന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കഥയില്‍ പ്രണയം എന്ന സംഗതി കാണാതെ വിഷമിചിരിക്കുമ്പോള്‍ അല്‍ഫോന്‍സ്‌ ജോസഫില്‍ നിന്നും മികച്ച പാട്ടുകളെങ്കിലും പ്രതീഷിച്ചവരെയും നിരാശരക്കുന്ന പാട്ടുകളാണ് ഈ സിനിമയില്‍. റഫീക്ക് അഹമ്മദും മുരുകന്‍ കാട്ടാക്കടയും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചത്.

അഭിനയം: ബിലോ ആവറേജ് 
അഭിനയം എന്തെന്ന് പഠിക്കേണ്ടിയിരിക്കുന്ന നടീനടന്മാരെ തിരഞ്ഞുപിടിച്ച് അഭിനയപ്പിചിരിക്കുകയാണ് സംവിധായകന്‍. അരുണ്‍ നാരായണനും ഗോവിന്ദന്‍കുട്ടിയും സ്വര്‍ണ്ണ തോമസും അവരിതുവരെ അഭിനയിച്ചതില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സിനിമയിലെത്. ഇവരെ കൂടാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലിഷോയി, കോട്ടയം പ്രദീപ്‌, ദിനേശ് നായര്‍, ഉര്‍മ്മിള ഉണ്ണി, താര കല്യാണ്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. സംവിധാനം
3. അഭിനേതാക്കളുടെ പ്രകടനം
4. പാട്ടുകള്‍

പ്രണയകഥ റിവ്യൂ: യുക്തിയെ ചോദ്യം ചെയുന്ന കഥയും കഥാസന്ദര്‍ഭങ്ങളും, പരിതാപകരമായ സംവിധാനവും, അഭിനേതാക്കളുടെ മോശം പ്രകടനവും ഒത്തുചേര്‍ന്ന ഒരു അറുബോറന്‍ പ്രണയകഥ.

പ്രണയകഥ റേറ്റിംഗ്: 2.00/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 2/5[ബിലോ ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ 6/30 [2/10]

രചന, സംവിധാനം: ആദി ബാലകൃഷ്ണന്‍
നിര്‍മ്മാണം: ഫിറോസ്‌ പണ്ടാരക്കാട്ടില്‍
ബാനര്‍: ഷേഹ്നാസ് ക്രിയേഷന്‍സ്
ചായാഗ്രഹണം: മുരളി കൃഷ്ണന്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍
ഗാനരചന: റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട
സംഗീതം: അല്‍ഫോന്‍സ്‌ ജൊസഫ്
ശബ്ദലേഖനം: രംഗനാഥ് രവീ
കലാസംവിധാനം: സബ് മോഹന്‍
വിതരണം: ഷേഹ്നാസ് റിലീസ്

30 Dec 2013

ഒരു ഇന്ത്യന്‍ പ്രണയകഥ - കുടുംബങ്ങള്‍ക്ക് കണ്ടാസ്വദിക്കാനൊരു അന്തിക്കാടന്‍ നര്‍മ്മകഥ 5.30/10

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80-90റുകളില്‍ നിരവധി കുടുംബ ചിത്രങ്ങള്‍ക്ക് പണം മുടക്കിയിട്ടുള്ള സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മ്മിച്ച്‌, ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായൊരു വ്യതിമുദ്ര പതിപ്പിച്ച കഥാകൃത്ത്‌ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച്, മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു, മലയാളിയായ തെന്നിന്ത്യന്‍ താരം അമല പോളും നവയുഗ തരംഗമായി വിശേഷിപ്പിക്കപെടുന്ന ഫഹദ് ഫാസിലും നായികാനായകന്‍മാരായി അഭിനയിച്ച സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, കെ.രാജഗോപാല്‍ ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്ന യുവ രാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്‍ത്ഥന്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവക്കപെടുന്നു. അതില്‍ മനംനൊന്ത് നടക്കുന്ന സിദ്ധാര്‍ത്ഥനെ ഗുരുതുല്യനായ ഉതുപ്പ് വള്ളിക്കാടന്‍ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുന്നു. ഉതുപ്പിന്റെ പരിചയത്തിലുള്ള ഐറിന്‍ ഗാര്‍ഡനര്‍ എന്ന ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ സഹായിക്കുക എന്ന ദൗത്യം അയ്മനം സിദ്ധാര്‍ത്ഥന്‍ ഏറ്റെടുക്കുന്നു. പ്രത്യേക ലക്ഷ്യങ്ങളുമായി ഇന്ത്യയിലെത്തിയ ഐറിന്‍, സിദ്ധാര്‍ത്ഥന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിചേരുന്നു. എന്താണ് ഐറിന്റെ ലക്ഷ്യം, അവര്‍ എങ്ങനെ ലക്ഷ്യത്തിലെത്തിചേരുന്നു എന്നെല്ലാമാണ് ഈ സിനിമയുടെ കഥ. അയ്മനം സിദ്ധാര്‍ത്ഥനായി ഫഹദ് ഫാസിലും, ഐറിന്‍ ഗാര്‍ഡനറായി അമല പോളും, വള്ളിക്കാടനായി ഇന്നസെന്റും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഡയമണ്ട് നെക്ക്ലെയ്സിന് ശേഷം ഡോക്ടര്‍ ഇക്ക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥ തന്നെയാണ്. ആ കഥയെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ പ്രേക്ഷകര്‍ക്കും ഫഹദ് ഫാസിലിന്റെ ആരാധകര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുവാനാണ് തിരക്കഥകൃത്ത് ശ്രമിച്ചത്. ആദ്യ പകുതിയുടെ അവസാനത്തോടെ കഥ മനസ്സിലാവുന്ന പ്രേക്ഷകര്‍ക്ക്‌ തുടര്‍ന്നങ്ങോട്ടുള്ള രംഗങ്ങളെല്ലാം തന്നെ പ്രവചിക്കനാവുന്ന രീതിയിലായത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മരസമുളവാക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. അതുപോലെ, ഐറിന്‍ തന്റെ ലക്ഷ്യത്തിലെത്തിചേരുന്ന കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതുവാന്‍ സാധിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയുടെ മൂല കഥയെതെന്നു ചിന്തിക്കുമ്പോള്‍, ആദ്യപകുതിയിലെ അയ്മനം സിദ്ധാര്‍ത്ഥന്റെ രാഷ്ട്രീയ കളികളും പ്രേമവും ഒക്കെ ഈ സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചിന്തകുഴപ്പത്തിലാവും പാവം പ്രേക്ഷകര്‍. മികച്ച തിരക്കഥകള്‍ എഴുതിയിട്ടുള്ള ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തില്‍ നിന്നും ഇതിലും മികച്ച ഒരു തിരക്കഥയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.

സംവിധാനം: ആവറേജ്
ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ നിന്നും കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണോ ആ ഘടകങ്ങളെല്ലാം കൃത്യമായ ചേരുവയായി ഈ സിനിമയില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. പുതിയ തീരങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു അന്തിക്കാട്‌ കയോപ്പ് പതിഞ്ഞ സിനിമയല്ല. മുന്‍കാല അന്തിക്കാട്‌ സിനിമകള്‍ പോലെ, ലളിതമായ കഥയും അവതരണവും, ഏച്ചുകെട്ടല്ലിലാത്ത കഥാസന്ദര്‍ഭങ്ങളും, ലാളിത്യമാര്‍ന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കുടുംബബന്ധത്തിനെ ശക്തിയെതെന്നു മനസ്സിലാക്കിത്തരുന്ന രംഗങ്ങളും ഈ സിനിമയിലുണ്ടെങ്കിലും, അവയൊന്നും പുതുമ നല്‍ക്കുന്നവയോ പ്രേക്ഷകരെ തൃപ്തിപെടുത്തുന്നവയൊ അല്ല. രസകരമായ രീതിയില്‍ ഇക്ക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ ഇത്രയും വര്‍ഷത്തെ സംവിധായകന്റെ അനുഭവസമ്പതോന്നും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതായി തോന്നിയില്ല. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കുടുംബങ്ങള്‍ക്ക് അവധിക്കാലത്ത് കണ്ടാസ്വദിക്കാവുന്നൊരു സത്യന്‍ അന്തിക്കാട്‌ സിനിമ തന്നെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ.

സാങ്കേതികം: എബവ് ആവറേജ്
പ്രദീപ്‌ നായരുടെ ചായഗ്രഹണവും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ച ഘടഗങ്ങള്‍ തന്നെ. സത്യന്‍ അന്തിക്കാട്‌ ശൈലിയില്‍ തന്നെ കെ. രാജഗോപാല്‍ ചിത്രസന്നിവേശം നിര്‍വഹിച്ചു. റഫീക്ക് അഹമ്മദ് രചിച്ച വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓമനപ്പൂവേ എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷകരെ രസിപ്പികുന്നത്. പാണ്ട്യന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥ ആവശ്യപെടുന്ന രീതിയില്‍ തന്നെയാണ്.

അഭിനയം: എബവ് ആവറേജ്
നവയുഗ സിനിമകളുടെ അഭിവാജ്യഘടകമായ ഫഹദ് ഫാസില്‍ ജനകീയ നായകവേഷത്തിലെത്തിയ കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ത്ഥന്‍. സിദ്ധാര്‍ത്ഥനെ തനിക്കാവുംവിധം മികവോടെ അവതരിപ്പിക്കുവാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച അമല പോള്‍ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ഐറിന്‍ എന്ന കഥാപാത്രത്തെ അമിതാഭിനയം കാഴ്ച്ചവെക്കാതെ മിതത്വമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ അമല പോളിന് സാധിച്ചു. ഇവരെ കൂടാതെ, ഇന്നസെന്റ്, പ്രകാശ്‌ ബാരെ, നീരജ് മാധവ്, ലക്ഷ്മി ഗോപാലസ്വാമി, മുത്തുമണി, ഷഫ്ന, കൃഷ്ണപ്രഭ, വത്സല മേനോന്‍, റിയാ സൈറാ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസില്‍ - അമല പോള്‍
2. നര്‍മ്മ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും
3. പ്രദീപ്‌ നായരുടെ ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ: കേട്ടുപഴകിയ കഥയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയുടെ പോരായ്മകളാണെങ്കിലും, 2 മണിക്കൂര്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിചിരുത്തുവാന്‍ അന്തിക്കാടന്‍ ശൈലിയിലുള്ള അവതരണത്തിനും, ഫഹദ് ഫാസില്‍ - അമല പോള്‍ തരജോടികള്‍ക്കും സാധിക്കുന്നു. 

ഒരു ഇന്ത്യന്‍ പ്രണയകഥ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
നിര്‍മ്മാണം: സെന്‍ട്രല്‍ പിക്ചേഴ്സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: പാണ്ട്യന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

22 Dec 2013

ഏഴു സുന്ദര രാത്രികള്‍ - ജനപ്രിയ നായകനും ജനപ്രിയ സംവിധായകനും ഒന്നിച്ച ഏഴു സുന്ദരമല്ലാത്ത രാത്രികള്‍ 4.70/10

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല, സ്പാനിഷ് മസാല എന്നീ സിനിമകള്‍ക്ക്‌ ശേഷം ജനപ്രിയ നായകന്റെയും ജനപ്രിയ സംവിധായകന്റെയും ഏഴാമത്തെ വരവ്,  കേരളക്കരയാകെ ആസ്വദിച്ച സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച ക്ലാസ്മേറ്റസ് എന്ന സിനിമയുടെ തിരക്കഥകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടും സംവിധയകന്‍ ലാല്‍ ജോസും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന സിനിമ, ഏഴു കോടിയോളം ചാനല്‍ വിതരണ അവകാശം ലഭിച്ച മലയാള സിനിമ എന്നീ പ്രത്യേകതകളുള്ള സിനിമയാണ് ലാല്‍ ജോസ് - ദിലീപ് ടീമിന്റെ ഏഴു സുന്ദര രാത്രികള്‍. എബി എന്ന പരസ്യചിത്ര സംവിധായകന്റെ വിവാഹത്തിനു മുമ്പുള്ള ഏഴു ദിവസത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം. സുഹൃത്തുകള്‍ക്ക് നല്‍ക്കിയ അത്താഴവിരുന്നിടയില്‍ പ്രണയത്തെപറ്റി വാചാലനായ എബി തന്റെ പൂര്‍വ കാമുകിയായ സിനിയെ കുറിച്ച് ഓര്‍ക്കുകയും, പിന്നീട് അവളുടെ വീട്ടില്‍ ചെന്ന് കല്യാണം വിളിക്കുകയും ചെയുന്നു. ഈ സംഭവം എബിയുടെയും സിനിയുടെയും ജീവിതം മാറ്റിമറയ്ക്കുന്നതുമാണ് ഏഴു സുന്ദര രാത്രികളുടെ കഥ. എബിയായി ദിലീപും സിനിയായി റിമ കല്ലിങ്കലും വേഷമിടുന്നു.


സ്മോള്‍ ടൌണ്‍ സിനിമയുടെ ബാനറില്‍ രതിഷ് അമ്പാട്ട്, പ്രകാശ്‌ വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഏഴു സുന്ദര രാത്രികള്‍ ചിത്രീകരിച്ചത് പ്രദീഷ് എം. വര്‍മ്മയും, രംഗങ്ങള്‍ കോര്‍ത്തിണക്കിയത് രഞ്ജന്‍ അബ്രഹാമും, അവയ്ക്ക് അനിയോജ്യമായ സംഗീതം നല്ക്കിയത് പ്രശാന്ത്‌ പിള്ളയുമാണ്.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജെയിംസ് ആല്‍ബര്‍ട്ടിന്റെ ബുദ്ധിപരമായ തിരക്കഥകളായ ക്ലാസ്സ്‌മേറ്റ്സും സൈക്കിളും ഇവിടം സ്വര്‍ഗ്ഗമാണും പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടിരുന്ന സിനിമകളായിരുന്നു. എന്നാല്‍ മേല്പറഞ്ഞവയില്‍ നിന്നും ജവാന്‍ ഓഫ് വെള്ളിമലയും, ഇപ്പോള്‍ ഏഴു സുന്ദര രാത്രികളും ശരാശരി നിലവാരം പോലും പുലര്‍ത്താതെ പ്രേക്ഷകരെ നിരാശരക്കുന്നവിധം കെട്ടുറപ്പില്ലാത്ത രീതിയിലാണ് എഴുതിയിരിക്കുന്നത്. ഒരു രീതിയിലും വിശ്വസനീയമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പ്രധാന പ്രശ്നമായി പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. പൂര്‍വ കാമുകിയെ കല്യാണം ക്ഷണിക്കാന്‍ ചെല്ലുന്ന നായകന് പറ്റുന്ന അബദ്ധങ്ങളും, എന്തുകൊണ്ടാണ് തന്നെ അവള്‍ പണ്ട് വഞ്ചിച്ചത് എന്ന് അന്വേഷിക്കാതെ അവള്‍ക്കു എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതും, പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ ഭര്‍ത്താവില്‍ നിന്ന് ചില കാര്യങ്ങള്‍ സിനി ഒളുപ്പിച്ചുവെയ്ക്കുന്നതും അവിശ്വസനീയമായി അനുഭവപെട്ടു. ട്വിസ്റ്റുകള്‍ വരുന്ന രംഗങ്ങള്‍ കഥയുടെ അവാസന രംഗങ്ങളിലാണ് കാണിക്കുന്നത് എങ്കിലും, പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാവുന്നതിനപ്പുറം ഒന്നും തന്നെയില്ല ഈ സിനിമയില്‍. നായകനും നായികയും ചേര്‍ന്നുണ്ടാക്കുന്ന കുരുക്കള്‍ അവസാനിപ്പിച്ച്‌ നായികയുടെ കുടുംബ പ്രശ്നങ്ങള്‍ അവസാനിക്കുന്ന രംഗങ്ങളും, നായകന്റെ വിവാഹം നടക്കുന്നതിനുള്ള സാഹചര്യങ്ങളും സിനിമയില്‍ മികവു പുലര്‍ത്തിയ രംഗങ്ങളാണ്. ഇതിലും മികച്ച തിരക്കഥകള്‍ എഴുതുവാന്‍ ജെയിംസ് ആല്‍ബര്‍ട്ടിന് സാധിക്കട്ടെ.

സംവിധാനം: ആവറേജ്
ഇമ്മാനുവല്‍, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണിത്. മേല്പറഞ്ഞ രണ്ടു സിനിമകളും ശരാശരി വിജയം നേടിയ ചിത്രങ്ങളാണെങ്കിലും, ലാല്‍ ജോസ് കയോപ്പ് പതിയാത്ത സിനിമകളായിരുന്നു. രസകരമായ രീതിയില്‍ കഥപറയുന്ന ലാല്‍ ജോസ് ശൈലിയാണ് അദ്ദേഹത്തെ ജനപ്രിയ സംവിധയകനാക്കിയത്. ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയെ കണ്ടിരിക്കനാവുന്ന പരുവത്തിലെത്തിച്ചത് ലാല്‍ ജോസിന്റെ സംവിധാന മാജിക് തന്നെ. ലാല്‍ ജോസിന്റെ മികവുറ്റ സിനിമകള്‍ നോക്കിയാല്‍ അതെല്ലാം മികച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷെ, കഴിഞ്ഞ മൂന്ന് നാല് സിനിമകളായി അതില്‍ നിന്നും വേറിട്ട ശൈലിയിലുള്ള തിരക്കഥകളാണ് ലാല്‍ ജോസ് തിരഞ്ഞെടുക്കറുള്ളത്. അത് തന്നെയാവും ഏഴു സുന്ദര രാത്രികളെയും പ്രേക്ഷകര്‍ തിരസ്കരിക്കുന്നത്. യുക്തിയെ ചോദ്യം ചെയ്യുന്ന ഒരൊറ്റ രംഗം പോലും ലാല്‍ ജോസ് സിനിമകള്‍ കാണാറുണ്ടായിരുന്നില്ല. ഏഴു സുന്ദര രാത്രികളെ പല രംഗങ്ങളും യുക്തിയെ ചോദ്യം ചെയുന്നതും, പ്രേക്ഷകരെ കണ്‍ഫ്യൂഷണിലാക്കുന്നതുമാണ്. അവസാനത്തെ ഒന്ന് രണ്ടു ട്വിസ്റ്റുകള്‍ അല്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും ഈ ലാല്‍ ജോസ് സിനിമയിലില്ല എന്നത് ജനപ്രിയ സംവിധായകന്റെ ആരാധകരെ നിരാശരാകുന്ന കാര്യങ്ങളാണ്.

സാങ്കേതികം: എബവ് ആവറേജ്
പ്രദീഷ് എം വര്‍മ്മയാണ് ഏഴു സുന്ദര രാത്രികളുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. എല്ലാ ലാല്‍ ജോസ് ചിത്രങ്ങളെയും പോലെ ഏഴു സുന്ദര രാത്രികളും ദ്രിശ്യസുന്ദരമാണ്. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയിലുടനീളം നിലനിര്‍ത്തുവാന്‍ പ്രദീഷിനു സാധിച്ചിട്ടുണ്ട്. ലാല്‍ ജോസ് സിനിമകളുടെ സന്തത സഹചാരിയായ രഞ്ജന്‍ അബ്രഹാമാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. രസകരമായ രീതിയില്‍ തന്നെയാണ് രഞ്ജന്‍ എബ്രഹാം ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമേനിലൂടെ ശ്രദ്ധേയനായ പ്രശാന്ത്‌ പിള്ളയാണ് ഈ സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് പ്രശാന്ത്‌ പിള്ള ഈണമിട്ട 3 പാട്ടുകളാണ് സിനിമയിലുള്ളത്. പാട്ടുകള്‍ക്ക് ഏറെ പ്രധാന്യമുണ്ടാകാറുള്ള ലാല്‍ ജോസിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഈ സിനിമയിലെ പാട്ടുകള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
എബി എന്ന കഥാപാത്രത്തെ തന്റെ സ്ഥിരം മാനറിസങ്ങളില്‍ നിന്നും മോചിതനാക്കിയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ദിലീപിന്റെ വകയായി ഈ സിനിമയിലുണ്ട്. ഒരല്പം പരുക്കന്റെ വേഷത്തില്‍ മുരളി ഗോപിയും, ഭര്‍ത്താവിന്റെ ദാര്‍ഷ്ട്യം സഹിച്ചു ജീവിക്കുന്ന സിനിയായി റിമ കല്ലിങ്കലും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പാര്‍വതി നമ്പ്യാര്‍, ഹരിശ്രീ അശോകന്‍, ടിനി ടോം, പ്രവീണ, ശേഖര്‍ മേനോന്‍, അനില്‍ രാജഗോപാല്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത്‌ രവി, അരുണ്‍, ഷിജു, രാമു, സുജ, സുരഭി, അംബിക മോഹന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ദിലീപ്
2. ക്ലൈമാക്സ്
3. ചില ട്വിസ്റ്റുകള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങള്‍ 
2. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3. പാട്ടുകള്‍

ഏഴു സുന്ദര രാത്രികള്‍ റിവ്യൂ: പുതുമകളൊന്നും സമ്മാനിക്കാതെ കടന്നു പോയ സുന്ദരമല്ലാത്ത ഏഴു രാത്രികള്‍ ചിരിപ്പിക്കുന്നിമില്ല ചിന്തിപിക്കുന്നുമില്ല.

ഏഴു സുന്ദര രാത്രികള്‍ റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.70/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ജെയിംസ് ആല്‍ബര്‍ട്ട്
നിര്‍മ്മാണം: രതിഷ് അമ്പാട്ട്, പ്രകാശ്‌ വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട്
ബാനര്‍: സ്മോള്‍ ടൌണ്‍ സിനിമ
ചായാഗ്രഹണം: പ്രദീഷ് എം. വര്‍മ്മ
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: ഗോകുല്‍ ദാസ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: എല്‍.ജെ.ഫിലിംസ് റിലീസ്