25 Sept 2012

ഹസ്ബന്റ്സ് ഇന്‍ ഗോവ - ഭാര്യമാരെ പറ്റിച്ചുകൊണ്ടുള്ള ഭര്‍ത്താക്കന്മാരുടെ സ്ഥിരം കോമാളിത്തരങ്ങള്‍ 4.00/10


കുഞ്ഞളിയന്‍ എന്ന സിനിമയ്ക്ക് ശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതി സജി സുരേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ, ലാല്‍, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, പ്രവീണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ. ഇന്ത്യയിലെ പ്രമുഖ സിനിമ-സീരിയല്‍ നിര്‍മ്മാണ കമ്പിനികളില്‍ ഒന്നായ യു.ടി.വി.മോഷന്‍ പിക്ചേഴ്സ് മോഹന്‍ലാലിന്‍റെ ഗ്രാന്റ്മാസ്റ്ററിനു ശേഷം നിര്‍മ്മിക്കുന്ന രണ്ടാമത്തെ മലയാള സിനിമാകൂടിയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ. അനില്‍ നായരാണ് കൊച്ചിയിലും ഗോവയിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മോഹന്‍ലാല്‍-മമ്മൂട്ടി ഒന്നിച്ചഭിനയിച്ച ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലെ പിച്ചകപൂങ്കാവുകള്‍ക്ക്മപ്പുറം എന്ന തുടങ്ങുന്ന പാട്ട് ഈ സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു എന്നത്  ഈ സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. എം.ജി.ശ്രീകുമാറാണ് സംഗീത സംവിധാനം. മനോജാണ് ചിത്രസന്നിവേശം.

ഭാര്യമാരെ പേടിച്ചും അനുസരിച്ചും ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാരാണ് ജെറിയും ഗോവിന്ദും അര്‍ജുനും. വക്കീലായ ജെറിയാണ് ഭാര്യ ടീനയെ അനുസരിച്ച് വീട്ടുജോലികളും ചെയ്തു ദുരിതമനുഭവിക്കുന്ന ഒരു ഭര്‍ത്താവ്. ഭാര്യ അഭിരാമിയെ പേടിച്ചു ദിവസവും അമ്പലങ്ങളായ അമ്പലങ്ങള്‍ തോറും ശയന പ്രദക്ഷിണം നടത്തി കഷ്ടപെടുന്ന മറ്റൊരു ഭര്‍ത്താവാണ് ചാര്‍ടെര്‍ഡക്കൌണ്‍റ്റന്റ് ഗോവിന്ദ്. ഇന്റീരിയര്‍ ഡിസൈനിങ്ങ് ഇഷ്ട ജോലിയായി തിരഞ്ഞെടുത്ത അര്‍ജുന്‍, ഭാര്യ വീണയുടെ നിര്‍ദേശപ്രകാരം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. മൂന്ന് തരത്തില്‍ ദുരതമനുഭവിക്കുന്ന ഈ സുഹൃത്തുക്കളായ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരറിയാതെ ഗോവയിലേക്ക് അടിച്ചുപൊളിക്കാന്‍ പോക്കുന്നു. ആ യാത്രക്കിടയില്‍ ട്രെയിനില്‍ വെച്ച് മറ്റൊരു രീതിയില്‍ ദുരിതമനുഭവിക്കുന്ന സണ്ണി എന്ന സിനിമ ചായഗ്രാഹകനെ പരിച്ചയപെടുന്നു. ബോംബയിലേക്ക് പോകേണ്ടിയിരുന്ന സണ്ണി മൂവരുമായി സൗഹ്രിദത്തിലാവുകയും അവരോടൊപ്പം ഗോവയിലേക്ക് പോവുകയും ചെയ്യുന്നു. ഗോവയിലെത്തിയ ഈ നാല്‍വര്‍ സംഘം ചില കുഴപ്പങ്ങളില്‍ ചെന്ന് ചാടുകയും അതില്‍ നിന്നും കേമികളായ ഭാര്യമാര്‍ ഇവരെ രക്ഷപെടുത്തുന്നതുമാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: ബിലോ ആവറേജ്
ജയറാമും ജയസുര്യയും ഇന്ദ്രജിത്തും ഒന്നിച്ച ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമയുടെ പ്രമേയവുമായി സാമ്യമുള്ള ഒന്നുതന്നെയാണ് കൃഷ്ണ പൂജപ്പുര ഈ സിനിമയ്ക്ക് വേണ്ടിയും രൂപപെടുത്തിയിരിക്കുന്ന കഥ. ദാമ്പത്യ ജീവിതത്തില്‍ ഭാര്യമാരുടെ അമിത സ്നേഹവും സംശയങ്ങളും ഭര്‍ത്താക്കന്മാരെ മാനസികമായ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് എന്നും, അതില്‍ നിന്നും സ്വയം രക്ഷപെടുവാന്‍ വേണ്ടി ഭാര്യമാര്‍ അറിയാതെ അടിച്ചുപൊളിക്കാന്‍ പോകുന്നതും ഒക്കെ രസകരമായ കഥാതന്തു തന്നെയാണ്. ഇത്തരത്തിലുള്ള ഒരു കഥ ആവര്‍ത്തവിരസതയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുന്നുവെങ്കില്‍, ഇതുപോലുള്ള സിനിമകള്‍ ഏതു കാലഘട്ട്ത്തില്‍ ഇറങ്ങിയാലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഹസ്ബന്റ്സ് ഇന്‍ ഗോവയുടെ കാര്യത്തില്‍ കൃഷ്ണ പൂജപ്പുരയ്ക്ക് പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സാധിച്ചില്ല. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥയും വികസിക്കുന്നത്. രസകരമാക്കുവാന്‍ സാധ്യത ഏറെയുള്ള കഥാപാത്രമായിരുന്നു ലാല്‍ അവതരിപ്പിച്ച സണ്ണി. അതുപോലെ നമ്പര്‍ 20 മദ്രാസ്‌ മെയില്‍ എന്ന സിനിമയിലെ നാടാര്‍ എന്ന കഥാപാത്രത്തെയും പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ തിരക്കഥകൃത്തിനു സാധിച്ചില്ല. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും കണ്ടുമടുത്ത കഥയാണെങ്കിലും, കുടുംബത്തിനൊപ്പം കുട്ടികള്‍ക്കൊപ്പം ഒന്നിച്ചിരുന്നു കണ്ടിരിക്കാവുന്ന സിനിമയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ.

സംവിധാനം: ബിലോ ആവറേജ്
ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമ എത്രത്തോളം രസകരമായി കളര്‍ഫുള്ളായി സംവിധാനം ചെയ്തിട്ടുണ്ടോ, അത്രയും കളര്‍ഫുള്ളായി തന്നെ ഈ സിനിമയും സംവിധാനം ചെയ്തിട്ടുണ്ട് സജി സുരേന്ദ്രന്‍. ഹാപ്പി ഹസ്ബന്റ്സ് സിനിമയില്‍ കുറെ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ആ സിനിമ ഒരു വിജയ സിനിമയായി മാറി. ഹസ്ബന്റ്സ് ഇന്‍ ഗോവയുടെ കാര്യത്തില്‍ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കിലും, അവയൊക്കെ ആവര്‍ത്തനവിരസത അനുഭവപെടുന്നവയാണ്. അതുകൊണ്ട് സജി സുരേന്ദ്രന് പകരം പ്രിയദര്‍ശന്‍ ഈ സിനിമ സംവിധാനം ചെയ്താലും ഇതില്‍ കൂടുതലൊന്നും സംഭവിക്കാന്‍ പോകുന്നില്ല. നാടാര്‍ എന്ന കഥാപാത്രത്തെ ഒരു ആവശ്യവുമില്ലാതെ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. അതുപോലെ പിച്ചകപ്പൂങ്കവുകള്‍ക്ക് എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനം രണ്ടാമാത് സംഗീതം നല്‍ക്കി ഈ സിനിമയില്‍ ഒരു പ്രധാന ഗാനമായി ഉള്പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞ രണ്ടും പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നില്ല. രണ്ടും പാഴയിപോയ ശ്രമങ്ങള്‍ മാത്രം. ഹിന്ദി സിനിമ മസ്തിയുടെ കഥയുമായി സാമ്യമുള്ള ഒന്നാണ് സജി സുരന്ദ്രനും കൃഷ്ണ പൂജപ്പുരയും ഇത്തവണെയും തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാണാവോ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഇവരുടെ തന്നെ ഒരു ശ്രിഷ്ടി മലയാള സിനിമയാക്കുന്നത്.

സാങ്കേതികം: എബവ് ആവറേജ്
അനില്‍ നായരുടെ കളര്‍ഫുള്‍ ദ്രിശ്യങ്ങളാണ് സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകം. കൊച്ചിയിലെയും ഗോവയിലെയും ദ്രിശ്യങ്ങള്‍ കളര്‍ഫുള്ളായി ചിത്രീകരിക്കുവാന്‍ അനില്‍ നായരിന് സാധിച്ചു. സുഹൃത്തുക്കള്‍ ട്രെയിനില്‍ സഞ്ചരിച്ച രംഗങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപിച്ചത് കാര്യമായൊന്നും സിനിമയുടെ വേഗതയെ ബാധിച്ചിട്ടില്ല. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മനോജാണ് സന്നിവേശം ചെയ്തത്. കഥയുടെ വേഗത നഷ്ടപെടാതെ ചടുലമായി തന്നെ രംഗങ്ങള്‍ സന്നിവേശം ചെയ്യുവാന്‍ മനോജിനു സാധിച്ചു. വയലാര്‍ ശരത്, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജി.ശ്രീകുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. പിച്ചക്കപ്പൂങ്കളുകള്‍ക്ക്മപ്പുറം എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ പുനാരവിഷ്കരണത്തെക്കാള്‍ മികച്ചു നിന്ന ഗാനം നീല നീല കടലിനു കണ്മണി...എന്ന തുടങ്ങുന്ന ഗാനമായിരുന്നു. പ്രദീപ്‌ രംഗന്റെ മേക്കപ്പും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും, പ്രസന്നയുടെ  നൃത്ത സംവിധാനവും സിനിമയ്ക്കുതക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്

ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയുന്ന അഞ്ചാമത്തെ സിനിമയായ ഹസ്ബന്റ്സ് ഇന്‍ ഗോവയിലും ജയസൂര്യ നായകതുല്യമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. തുടര്‍ച്ചയായി ഒരേ സംവിധായകന്റെ അഞ്ചു സിനിമകളിലും നായകനാകുവാനുള്ള ഭാഗ്യം ജയസൂര്യക്ക് ലഭിച്ചു. ഗോവിന്ദ് എന്ന കഥാപാത്രത്തെ രസകരമായ രീതിയില്‍ തന്നെ ജയസൂര്യ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം ഇന്ദ്രജിത്തിന് ലഭിച്ച രസകരമായ കഥാപാത്രമാണ് ഈ സിനിമയിലെ ജെറി. കോമഡി  കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ ജെറിയെ അവതരിപ്പിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലെ പോലെ  മറ്റൊരു തരികിട കഥാപാത്രവുമായി ആസിഫ് അലിയും തനിക്കു ലഭിച്ച വേഷത്തോട് നീതിപുലര്‍ത്തി. ഒരല്പം അമിതാഭിനയം കാഴ്ച്ചവെച്ചുകൊണ്ട് സണ്ണി എന്ന കഥാപാത്രമായി ലാലും മോശമാക്കിയില്ല. നീതിമാനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കലാഭവന്‍ മണിയും സിനിമയുടെ യോജിച്ചു പോകുന്ന രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ്‌ മെയിലിലെ നാടാര്‍ എന്ന കഥാപാത്രമായി ഇന്നസെന്റ് ഈ സിനിമയിലൂടെ വീണ്ടുമെത്തുന്നുണ്ട്. പ്രവീണ, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, സരയൂ, ലീന മരിയ, മായ ഉണ്ണി എന്നിവരാണ് ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.കളര്‍ഫുള്‍ ലോക്കെഷന്‍സ്
2.അനില്‍ നായരിന്റെ ചായഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനവുന്ന കഥസന്ദര്‍ഭങ്ങള്‍ 
3.തമാശയ്ക്ക് വേണ്ടി ഉണ്ടാക്കപെട്ട രംഗങ്ങള്‍
4.നാടാറിനെ പോലെ കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ 

ഹസ്ബന്റ്സ് ഇന്‍ ഗോവ റിവ്യൂ: കഥയെപറ്റിയൊന്നും ചിന്തിക്കാതെ കുടുംബപ്രേക്ഷകര്‍ക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമിന്റെ ഹാപ്പി ഹസ്ബന്റ്സ് പോലെയുള്ള മറ്റൊരു സിനിമ.

ഹസ്ബന്റ്സ് ഇന്‍ ഗോവ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: സജി സുരേന്ദ്രന്‍
കഥ,തിരക്കഥ,സംഭാഷണം: കൃഷ്ണ പൂജപ്പുര
ബാനര്‍: യു.ടി.വി.മോഷന്‍ പിക്ചേഴ്സ്
നിര്‍മ്മാണം: റോണി സക്രൂവാല, സിദ്ധാര്‍ത് റോയ് കപൂര്‍
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം:മനോജ്‌
ഗാനരചന: വയലാര്‍ ശരത്, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍ 
സംഗീതം: എം.ജി.ശ്രീകുമാര്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
നൃത്ത സംവിധാനം:പ്രസന്ന
വിതരണം: യു.ടി.വി. റിലീസ്

22 Sept 2012

ട്രിവാന്‍ഡ്രം ലോഡ്ജ് - പ്രണയവും കാമവും ഓര്‍മകളും വസിക്കുന്ന ന്യൂ ജനറേഷന്‍ ചിന്തകളുടെ ലോഡ്ജ് മുറികള്‍ 6.80 / 10

സ്ഥിര വരുമാനമൊന്നും ഇല്ലാതെ ഏതു ജോലിയും ചെയ്തു ജീവിക്കുന്ന അബ്ദു[ജയസുര്യ], വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കഥാകൃത്ത്‌ ധ്വനി നമ്പ്യാര്‍[ഹണി റോസ്], സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിരമിച്ച കോര[പി.ബാലചന്ദ്രന്‍], സിനിമ വാരികയില്‍ എഴുതുന്ന ഷിബു വെള്ളയിനി[സൈജു കുറുപ്പ്], പിയാനോ വിദ്വാന്‍ ആര്‍തര്‍[ജനാര്‍ദനന്‍], ചായക്കട നടത്തുന്ന പെഗ്ഗി[സുകുമാരി], സിനിമ നടനാവാന്‍ നടക്കുന്ന സതീശന്‍[അരുണ്‍] എന്നിവരുടെ വാസസ്ഥലമാണ് കൊച്ചി നഗരത്തിലെ പുരാതനമായ ട്രിവാന്‍ഡ്രം ലോഡ്ജ്. കൊച്ചിയിലെ വന്‍കിട മുതലാളിയായ രവി ശങ്കറാണ്[അനൂപ്‌ മേനോന്‍] ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഉടമ. രവിയുടെ 12 വയസ്സുകാരന്‍ മകന്‍ അര്‍ജുനും[മാസ്റ്റര്‍ ധനന്ജയ്] മാനേജര്‍ സദാനന്ദനുമാണ്[കൊച്ചുപ്രേമന്‍] ലോഡ്ജിലെ താമസക്കാരുടെ വാടക മേടിക്കുവാന്‍ മാസംതോറും ലോഡ്ജില്‍ വരാറുള്ളത്. ലോഡ്ജില്‍ നിരന്തരം അര്‍ജുന്‍ സന്ദര്‍ശിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. അവന്റെ കൂട്ടുകാരി അമല[ബേബി നയന്‍‌താര] അവിടെയാണ് പിയാനോ പഠിക്കുവാന്‍ വരുന്നത്. 12 വയസ്സുകാരന്‍ അര്‍ജുനെ പോലെ..., ആ ലോഡ്ജില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ട്. പക്ഷെ അവിടത്തെ ഭൂരിഭാഗം ആളുകള്‍ക്കുമുള്ള സമാനതയുള്ള ഒരേയൊരു വികാരം എന്നത് കാമമാണ്‌. അബ്ദുവിന് ആരെയെങ്കിലും ജീവിതത്തില്‍ ഒരു പ്രാവശ്യം പ്രാപിക്കണം എന്നതാണ് ആഗ്രമെങ്കില്‍, 999 സ്ത്രീകളുമായി പ്രാപിച്ചിട്ടുള്ള കോരയും, നിരന്തരം സ്ത്രീകളുമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന ഷിബുവും, ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കുന്നതിനായി മറ്റൊരാളുമായി ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് ആഗ്രഹിക്കുന്ന ധ്വനിയും അബ്ദുവിനെ പോലെ ചിന്തിക്കുന്ന ആളുകള്‍ തന്നെയാണ്. ഇവരില്‍ നിന്നുമൊക്കെ വ്യതസ്തനായി രവിശങ്കര്‍, മരിച്ചുപോയ ഭാര്യ മാളവികയുടെ[ഭാവന] ഓര്‍മകളുമായി ജീവിക്കുന്നു. ഇവരുടെയെല്ലാം ജീവിതമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നത്.

ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം ജയസുര്യ - അനൂപ്‌ മേനോന്‍ - വി.കെ.പ്രകാശ്‌ എന്നിവര്‍ ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രചന നിര്‍വഹിച്ചത് അനൂപ്‌ മേനോനാണ്. ടൈം ആഡ്സിന്റെ ബാനറില്‍ പി.എ.സെബാസ്റ്റിനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌. 

കഥ, തിരക്കഥ: എബവ് ആവറേജ്
ഒരിക്കലും നടക്കാത്ത സംഭവങ്ങളും, അല്ലെങ്കില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളും വിശ്വസനീയമായി അവതരിപ്പിക്കുക എന്നതാണ് സിനിമ എന്ന കലാരൂപം കൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഒരു നല്ല സിനിമ തന്നെയാണ്. സിനിമ ഒരു ആസ്വാദനത്തിനുള്ള ഉപാധിയായി മാത്രം കണ്ടുകൊണ്ടു ഈ സിനിമയെ നോക്കിക്കാണുമ്പോള്‍, ഈ സിനിമയുടെ കഥയ്ക്ക്‌ ആവശ്യമായത് തന്നെയാണ് ഈ സിനിമയിലെ അശ്ലീലം എന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങള്‍. അമീര്‍ ഖാന്‍ നിര്‍മ്മിച്ച ഡെല്ലി ബെല്ലി എന്ന ഹിന്ദി സിനിമയിലെ പ്രശസ്ത ഗാനം "ഡി കെ ബോസ്സ് ഡികെ..." അര്‍ഥം അറിഞ്ഞോ അറിയാതയോ പാടി നടക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക്, ഹിന്ദി സിനിമയിലും ഇംഗ്ലീഷ് സിനിമയിലും കാണിക്കുന്ന അശ്ലീലങ്ങള്‍ കാണുന്നതില്‍ കുഴപ്പമില്ല. ചില തുറന്ന സംഭാഷണങ്ങള്‍ മലയാള സിനിമയില്‍ കാണിച്ചാല്‍ അത് അശ്ലീലമായി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാണാന്‍ കൊള്ളില്ലതതായി എന്ന് പറയുന്നതിനോട് യോജിക്കാന്‍ പ്രയാസമുണ്ട്. മേല്പറഞ്ഞ വസ്തുത അനൂപ്‌ മേനോന്‍ രചിച്ച ഈ സിനിമയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രസ്താവനയല്ല. ഈ സിനിമയില്‍ ഒരല്പം അശ്ലീല സംഭാഷണങ്ങള്‍ കൂടിപോയി എന്നത് സത്യമാണ്. പക്ഷെ, ക്ലാസ്സിക് എന്ന് വിശേഷിപിക്കുന്ന പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയിലും, കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ആദമിന്റെ വാരിയെല്ല് എന്ന സിനിമയിലും ചര്‍ച്ച ചെയ്യപെട്ട കാര്യങ്ങളെ അപേക്ഷിച്ച് ഈ സിനിമ എത്രയോ ഭേദമാണ്. ഇതിന്റെ മറുവശം എന്ന രീതിയില്‍ ആലോചിക്കുമ്പോള്‍, പ്രമേയത്തോടും കഥയോടും അനൂപ്‌ മേനോന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നീതിപുലര്‍ത്തുന്നുണ്ടെങ്കിലും, എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാവണം ഒരു നല്ല സിനിമ എന്ന രീതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടും ദഹിക്കാത്ത രീതിയിലുള്ള അശ്ലീല സംഭാഷണങ്ങള്‍ ഒഴിവാക്കാമായിരുന്നു. 


സംവിധാനം: ഗുഡ് 
മുന്‍കാല വി.കെ.പ്രകാശ്‌ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തത തോന്നിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ലോഡ്ജില്‍ താമസിക്കുന്ന പല വ്യക്തികളുടെ ദിനചര്യകളിലൂടെയും ഓര്‍മകളിലൂടെയും കടന്നുപോകുന്ന കഥാഗതിയും, സാധാരണ സിനിമകളില്‍ നിന്നും വേറിട്ട രീതിയിലുള്ള കഥാപാത്ര രൂപികരണവും, അവരുടെ സംഭാഷണങ്ങളും പുതുമ നല്‍ക്കുന്നു. ഇടയ്ക്കിടെ അശ്ലീല സംഭാഷണങ്ങള്‍ ഉണ്ടെങ്കിലും, കഥയ്ക്ക് അനിവാര്യമായത് കൊണ്ട് അവയൊന്നും സിനിമയുടെ ആസ്വാദനത്തിനെ കാര്യമായി ബാധിച്ചിട്ടില്ല. ബ്യൂട്ടിഫുള്‍ പോലൊരു മനോഹരമായ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊരു സിനിമയെടുക്കുമ്പോള്‍, കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളും ആ സിനിമയില്‍ ഒരുപോലെ പ്രതീക്ഷവെയ്ക്കും. പക്ഷെ, ഈ സിനിമയുടെ കാര്യത്തില്‍, സിനിമ കണ്ടുകൊണ്ടിരിക്കുന്ന വേളയില്‍ തന്നെ കുടുംബങ്ങളും കുട്ടികളും നിരാശാരക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ തിരക്കഥകൃത്തിനെ നിയന്ത്രിക്കേണ്ട ചുമതലയുള്ള വി.കെ.പ്രകാശ്‌ അത് ചെയ്യാത്തത് സിനിമയെ ചെറിയ രീതിയില്‍ മോശമായി  ബാധിച്ചിട്ടുണ്ട്. ഇനിയൊരു വി.കെ.പ്രകാശ്‌-അനൂപ്‌ മേനോന്‍ സിനിമയ്ക്ക് കുടുംബ പ്രേക്ഷകരെ തിയട്ടരിലേക്ക് ആകര്‍ഷിക്കുവാന്‍ അവര്‍ നന്നായി പരിശ്രമിക്കേണ്ടി വരുമെന്ന് തോന്നുന്നു.

സാങ്കേതികം: വെരി ഗുഡ്
ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വിഷ്വല്‍സ് ഒരുക്കി പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാത്ത തരത്തില്‍ ഈ സിനിമയെ കൊണ്ടെത്തിച്ചതിന്റെ പ്രധാന പങ്കു പ്രദീപ്‌ നായര്‍ എന്ന ചായഗ്രാഹാകനുള്ളതാണ്. അതിമനോഹരം എന്നല്ലാതെ മറ്റൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തെ കുറിച്ച് പറയുവാനില്ല. അതുപോലെ ഓരോ രംഗങ്ങളും കൃത്യമായി സന്നിവേശം ചെയ്ത മഹേഷ്‌ നാരായണനും പ്രശംസ അര്‍ഹിക്കുന്നു. റഫീക്ക് അഹമ്മദ്, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ കണ്ണിനുള്ളില്‍ നീ..., കിളികള്‍ പറന്നതോ...എന്നീ രണ്ടു പാട്ടുകള്‍ മികച്ചു നില്‍ക്കുന്നു. ഗാനരചനയും, കേള്‍ക്കാന്‍ ഇമ്പമുള്ള സംഗീതവും, ചിത്രീകരണവും ഈ പാട്ടുകളെ പ്രേക്ഷകരുടെ 2012ലെ പ്രിയഗാനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട, പ്രശംസിക്കേണ്ട വ്യക്തിയാണ് ബിജിബാല്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ ബിജിബാലിനു സാധിച്ചു. എം.ബാവയുടെ കലാസംവിധാനവും, ഹസ്സന്റെ മേക്കപും, പ്രദീപിന്റെ വസ്ത്രാലങ്കാരവും ഈ സിനിമയുടെ മാറ്റുക്കൂട്ടുന്ന ഘടഗങ്ങളാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: ഗുഡ്
ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ ലൂയിസിനു ശേഷം ജയസുര്യയ്ക്ക് ലഭിച്ച അഭിനയ സാധ്യതയുള്ളൊരു വേഷമാണ് ഈ സിനിമയിലെ അബ്ദു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, മുഖത്ത് വികാരങ്ങളൊന്നും വരാതെ പെരുമാറുന്ന, പഠിപ്പും വിവരവുമില്ലാത്ത സാധരണക്കാരന്റെ വേഷം തന്മയത്ത്വോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ജയസുര്യക്ക് സാധിച്ചു. തന്റെ സ്ഥിരം മാനറിസങ്ങളുമായി രവി ശങ്കറിനെ അവതരിപ്പിക്കുവാന്‍ അനൂപ്‌ മേനോനും കഴിഞ്ഞിട്ടുണ്ട്. ഭാഗ്യലക്ഷ്മി എന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശബ്ദം നല്ക്കിയത് കൊണ്ട്, ധ്വനി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കുവാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം നല്ലൊരു കഥാപാത്രം ലഭിച്ച നടനാണ്‌ സൈജു കുറുപ്പ്. ഷിബു വെള്ളയിനിയായി  അഭിനയിച്ചു, ആ കഥാപാത്രം മികവുറ്റതാക്കാന്‍ സൈജുവിന് സാധിച്ചു. സംവിധായകനും തിരക്കഥകൃത്തുമായ പി.ബാലചന്ദ്രന്‍ നല്ലൊരു അഭിനേതാവ് കൂടിയാണെന്ന് തെളിയിച്ചു ഈ സിനിമയിലെ കോര എന്ന കഥാപാത്രത്തിലൂടെ. തൂവാനതുമ്പികള്‍ എന്ന സിനിമയുടെ ആരധകനായ അനൂപ്‌ മേനോന്‍, ആ സിനിമയിലെ തങ്ങള്‍ എന്ന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാബു നമ്പൂതിരിയാണ് ആ വേഷം അഭിനയിച്ചത്. മാസ്റ്റര്‍ ധനന്ജയ് മിടുക്കനാണെന്ന് ഈ ചെറുപ്രായത്തില്‍ തന്നെ തെളിയിക്കുന്ന രീതിയില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഗായകനായ പി. ജയചന്ദ്രന്‍, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, ജിജോ, അരുണ്‍, നന്ദു, നിഖില്‍, ഭാവന, തെസ്നി ഖാന്‍, സുകുമാരി, ദേവി അജിത്‌, കൃഷ്ണപ്രഭ, പൊന്നമ്മ ബാബു, ബേബി നയന്‍താര എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.വ്യതസ്ത പ്രമേയം
2.വി.കെ.പ്രകാശിന്റെ സംവിധാനം
3.ജയസൂര്യ, അനൂപ്‌ മേനോന്‍, സൈജു കുറുപ്പ് എന്നിവരുടെ അഭിനയം
4.ചായാഗ്രഹണം, ചിത്രസന്നിവേശം
5.പാട്ടുകള്‍, പശ്ചാത്തല സംഗീതം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കുട്ടികളുടെ പ്രണയ രംഗങ്ങളുള്ള കഥാസന്ദര്‍ഭങ്ങള്‍
2.അശ്ലീല സംഭാഷണങ്ങള്‍

ട്രിവാന്‍ഡ്രം ലോഡ്ജ് റിവ്യൂ: സമീപ കാലത്തിറങ്ങിയ മലയാള സിനിമകളില്‍ കണ്ടിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, കേട്ടിട്ടില്ലത്ത സംഭാഷണങ്ങളും യുവാക്കള്‍ക്ക് ഇഷ്ടപെടുന്നുണ്ടെങ്കിലും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടും ദഹിക്കാത്ത അനുഭവമായി മാറുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.

ട്രിവാന്‍ഡ്രം ലോഡ്ജ് റേറ്റിംഗ്: 6.80 / 10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20.5/30 [6.8/10]

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ,സംഭാഷണങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: പി.എ.സെബാസ്റ്റിന്‍
ബാനര്‍: ടൈം ആഡ്സ്
ചായാഗ്രഹണം:പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന:റഫീക്ക് അഹമ്മദ്, രാജീവ്‌ നായര്‍
സംഗീതം: എം.ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം:ബിജിബാല്‍
കലാസംവിധാനം:എം.ബാവ
വസ്ത്രാലങ്കാരം:പ്രദീപ്‌ കളമശ്ശേരി
മേക്കപ്പ്:ഹസ്സന്‍ വണ്ടൂര്‍

16 Sept 2012

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം - ഭൂപടത്തില്‍ ഇല്ലാത്ത ഒരിടവും ലോകത്തോരിടത്തും സംഭവിക്കാത്ത കഥാസന്ദര്‍ഭങ്ങളും 2.30 / 10

പ്രശസ്ത എഴുത്തുകാരന്‍ സേതുമാധവന്റെ ദേശത്തിന്റെ കഥ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ജോ ചാലിശ്ശേരിയാണ് ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്തിന്റെ തിരക്കഥ രചിച്ചത്. നവാഗതനായ രതീഷ്‌ സുകുമാരനാണ്  സംഭാഷണങ്ങള്‍ എഴുതിയതു. തിരക്കഥകൃത്ത് ജോ ചാലിശേരിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡേവിഡ്‌ കാച്ചപ്പിള്ളി നിര്‍മ്മിച്ച ഈ സിനിമയില്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, ഇനിയ, രാജശ്രീ നായര്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാധവന്‍കുട്ടി അധ്യാപകനായി ജോലി ചെയ്യുന്നത് കേരളത്തിലെ ഒരോണംകേറാമൂലയിലാണ്. ആ നാട്ടുവാസികള്‍ക്കെല്ലാം മാധവന്‍കുട്ടി മാഷ്‌ പ്രിയപെട്ടവനാണ്. കവലയിലെ പീടിയുടെ മുകളിലാണ് മാധവന്‍കുട്ടി മാഷ്‌ താമസിക്കുന്നത്. ഭാര്യയും കുട്ടികളും താമസിക്കുന്നത് മറ്റൊരു നാട്ടിലായാതിനാല്‍, തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടി ഭാമയാണ് മാഷിന്റെ വീട്ടിലെ ഭക്ഷണം പാചകം ചെയ്യുന്നത്. മാധവന്‍കുട്ടി മാഷിനു അവള്‍ സ്വന്തം അനുജത്തിയെ പോലെയാണ്. അതെ നാട്ടിലെ തൊഴില്‍രഹിതനായ മുരളിയുമായി ഭാമ അടുപ്പത്തിലായിരുന്നു. മുരളിയും ഭാമയും തമ്മിലുള്ള അടുപ്പം അറിയാവുന്നത് മാധവന്‍കുട്ടി മാഷിനു മാത്രമാണ്. 

ആ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ്‌ എഴുത്തച്ചനും, പ്രതിപക്ഷ നേതാവ് സുഗുണനും തമ്മില്‍ എന്നും പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി തകര്‍ക്കമാണ്. അതിനിടയില്‍ ആ നാട്ടില്‍ ഒരു മോഷണം നടക്കുന്നു. ആ കുറ്റം ചെയ്തവരെ പിടികൂടാനായി എഴുത്തച്ചന്‍  പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അയാളുടെ സുഹൃത്തു ഇടിക്കുളയെ സമീപിക്കുന്നു. ഇരുവരും ചേര്‍ന്ന് കള്ളനെ പിടികൂടാന്‍ സാധിക്കാതെ നാട്ടുകാരുടെ വിമര്‍ശനത്തിനു ഇരകളാകുന്നു. അങ്ങനെയിരിക്കെ എഴുത്തച്ചന്‍ മാധവന്‍കുട്ടി മാഷിനെ സമീപിക്കുകയും കള്ള സാക്ഷി പറയുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനു താല്പര്യമില്ലാത്ത മാഷ് നാടുവിടുന്നു. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ആ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. ഭാമയെ ആരോ പീഡിപ്പിച്ചു കൊല്ലുന്നു. തുടര്‍ന്ന് കഥ വേറൊരു വഴിത്തിരിവിലാകുന്നു. ആരാണ് ഭാമയെ കൊന്നത് എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും ക്ലൈമാക്സും. മാധവന്‍കുട്ടി മാഷായി ശ്രീനിവാസനും, മുരളിയായി നിവിന്‍ പോളിയും, ഭാമയായി പുതുമുഖം ഇനിയയും, എഴുത്തച്ചനായി നെടുമുടി വേണുവും, ഇടിക്കുളയായി ഇന്നസെന്റും, സുഗുണനായി സുരാജും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: മോശം 
സേതുമാധവന്‍ (സേതു) എഴുതിയ ചെറുകഥ ദേശത്തിന്റെ വിജയം എന്ന ചെറുകഥയുടെ തിരക്കഥ രൂപമാണ് സംവിധായകന്‍ ജോ ചാലിശ്ശേരി എഴുതിയിരിക്കുന്നത്. സമീപകാലത്തിറങ്ങിയ മലയാള സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് തന്നെ പറയുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ. ഒരന്തവും കുന്തവുമില്ലാതെ മുന്നോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അവര്‍ തമിലുള്ള സംഭാഷണങ്ങളും. ശ്രീനിവാസനെയും നെടുമുടി വേണുവിനെയും പോലുള്ള അതുല്യ നടന്മാര്‍ ഇത്തരം പരിതാപകരമായ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഇവരോട് പ്രേക്ഷകര്‍ക്ക്‌ വെറുപ്പാണ് തോന്നുന്നത്. ജോ ചാലിശേരിയുടെ പാഴയിപോയ ഒരു ശ്രമം എന്ന നിലയില്‍ പ്രേക്ഷകര്‍ ജോവിനോട് ക്ഷമിക്കട്ടെ. 

സംവിധാനം: മോശം 
തിരക്കഥയുടെ കാര്യം പറഞ്ഞപോലെയാണ് ജോവിന്റെ സംവിധാന രീതിയും. ലോകത്തൊരിടത്തും സംഭവിക്കാന്‍ സാധ്യതയില്ലാത്ത രീതിയില്‍ ഈ സിനിമയുടെ കഥയും സിനിമയെയും കൊണ്ടെത്തിച്ചത് സംവിധായകന്റെ ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ എന്തെന്ന് പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സന്തോഷ്‌ പണ്ഡിട്ടിനെ പോലുള്ളവരെ പോലെ മുദ്രകുത്തപെടാന്‍ സ്വയം വഴിയോരുക്കിയിരിക്കയാണ് ഈ പുതുമുഖ സംവിധായകന്‍. 

സാങ്കേതികം: ആവറേജ് 
സമീര്‍ ഹക്ക് ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ ലൊക്കേഷനുകള്‍ മാത്രമാണ് ഏക ആശ്വാസം. സമീറിന് നന്ദി! സമീര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സജിത്ത് ഉണ്ണികൃഷ്ണന്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. മോഹന്‍ സിതാര ഈണമിട്ട ഒരു പാട്ടു കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഗിരീഷ്‌ മേനോന്റെ കലാസംവിധാനം മികവു പുലര്‍ത്തുന്നു. 

അഭിനയം: ആവറേജ് 
ശ്രീനിവാസന്‍, നിവിന്‍ പോളി, നെടുമുടി വേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ശശി കലിങ്ക, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, രാജശ്രീ നായര്‍, ഇനിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.... ശ്രീനിവാസനും നെടുമുടിയും അവരവരുടെ രംഗങ്ങള്‍ ബോറാക്കിയില്ല. പക്ഷെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം അദേഹത്തിന്റെ ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നാണ്. പരിതാപകരം എന്ന് തന്നെ പറയേണ്ടി വരും. നിവിന്‍ പോളിയും സുരാജും ഒക്കെ സിനിമയുടെ ഒരു ഭാഗം എന്നല്ലാതെ അഭിനയ സാധ്യത ഒന്നുമില്ലാത്ത വേഷങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. രാജശ്രീയും ഇനിയും നിരാശപെടുത്തിയില്ല.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ലോക്കെഷന്‍സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സംവിധാനം 
2. തിരക്കഥ, സംഭാഷണങ്ങള്‍ 
3. ക്ലൈമാക്സ് 
4. ചിത്രസന്നിവേശം 

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം റിവ്യൂ: ജോ ചാലിശ്ശേരി എന്ന നവാഗത സംവിധായകന്‍ സിനിമയോടുള്ള സ്നേഹംകൊണ്ടാണോ അതോ നിര്‍മ്മാതാവിന്റെ പ്രേരണയിലാണോ ഈ സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിച്ചത്? പ്രേക്ഷകരോട് എന്തിനീ കൊലവെറി?

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം റേറ്റിംഗ്: 2.30/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 7 / 30 [2.3/10]

തിരക്കഥ, സംവിധാനം:ജോ ചാലിശ്ശേരി 
കഥ: സേതുമാധവന്‍ 
സംഭാഷണങ്ങള്‍: രതീഷ്‌ സുകുമാരന്‍
നിര്‍മ്മാണം: ഡേവിഡ്‌ കാച്ചപ്പിള്ളി
ചായാഗ്രഹണം: സമീര്‍ ഹക്
ചിത്രസന്നിവേശം: സജിത്ത് ഉണ്ണികൃഷ്ണന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിത്താര 
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ 

14 Sept 2012

മോളി ആന്റി റോക്ക്സ് - രേവതി & രഞ്ജിത്ത് ശങ്കര്‍ റോക്ക്സ് 6.60/10


പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ക്ക്‌ ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മോളി ആന്റി റോക്ക്സ്. രഞ്ജിത്ത് ശങ്കറിന്റെ നിര്‍മ്മാണ ചുമതലയിലുള്ള ഡ്രീംസ്‌ ആന്‍ഡ്‌ ബിയോണ്ട് എന്ന കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന മോളി ആന്റി റോക്ക്സില്‍ ടൈറ്റില്‍ റോളായ മോളിയാന്റിയായി അഭിനയിച്ചിരിക്കുന്നത് രേവതിയാണ്‌. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ പ്രണവ് റോയ് എന്ന നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രിഥ്വിരാജാണ്‌. മോളിയുടെ ഭര്‍ത്താവായ ബെന്നി എന്ന അമേരിക്കന്‍ മലയാളിയുടെ വേഷത്തിലെത്തുന്നത് ലാലു അലക്സാണ്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മോളിയും, ആദായ നികുതി വകുപ്പിലെ പ്രണവ് റോയിയും തമ്മിലുള്ള ഔദ്യോഗികമായ വഴക്കും അതിനെ തുടര്‍ന്നുള്ള പകപോക്കലും ഇതിവൃത്തമാകുന്ന ഈ സിനിമയുടെ പ്രമേയവും കഥയും പുതുമ നിറഞ്ഞതാണ്‌. മോളി ആന്റി എന്ന കഥാപാത്ര രൂപികരണവും, രേവതിയുടെ അഭിനയവും, രഞ്ജിത്ത് ശങ്കറിന്റെ സംവിധാനവും ഈ സിനിമയെ സമീപ കാലത്തിറങ്ങിയ മികച്ച മറ്റു സിനിമകള്‍ പോലെ മികച്ചതാക്കുന്നു. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചായാഗ്രഹണം.


കഥ, തിരക്കഥ: എബവ് ആവറേജ്
ആദായ നികുതി ഓഫീസിലുള്ള ചില ഉദ്യോഗസ്ഥരുടെ ക്രമകേടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് രേവതി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ മോശമായ സേവനത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, മോളി ആന്റിയെ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കില്‍ പെടുത്തുന്നു. സത്യസന്ധമായ രീതിയില്‍ പണം ചിലവാക്കിയ മോളിയാന്റിയെ വ്യക്തിപരമായ പകപോക്കലിന്റെ പേരിലാണ് നിയമകുരുക്കില്‍ പെടുത്തിയത് എന്ന സത്യം തെളിയുന്നതോടെ ഈ സിനിമയുടെ കഥ അവസാനിക്കുന്നു. മേല്പറഞ്ഞ ഈ കഥയിലൂടെ ഇന്ത്യയിലെ നിയമത്തിലുള്ള ചില ക്രമകേടുകള്‍ നര്‍മ്മത്തിന്റെ മേമ്പോടിയോടെ പ്രേക്ഷകരിലേക്ക് എത്തുക്കുവാന്‍ തിരക്കഥകൃത്ത് ശ്രമിച്ചിരിക്കുന്നു. ആ ശ്രമം ഒരു പരുധി വരെ വിജയിച്ചിരിക്കുന്നു. കഥ പറഞ്ഞു പോക്കുന്ന രീതിയും, മോളി ആന്റി എന്ന കഥാപാത്രവും മികച്ചു നില്‍ക്കുമ്പോള്‍, കഥ അവസാനിപ്പിച്ച രീതിയും, അതിനു വേണ്ടി ഉപയോഗിച്ച കാരണങ്ങളിലും ചില അപാകതകള്‍ സിനിമയെ ദോഷകരമായി ബാധിക്കുന്നു. ഒരു വ്യക്തിയോട് നികുതി അടയ്ക്കണം എന്ന് പറയുന്നതിന് മുമ്പേ, ആ വ്യക്തി പണം ചിലവാക്കിയ വഴിയും അന്വേഷിക്കേണ്ട ചുമതല നികുതി വകുപ്പിനില്ലേ എന്ന സംശയം ബാക്കി നില്കുന്നു. മോളി ആന്റി എന്ന കഥാപാത്രം നമ്മുടെ നാട്ടിലെ ഇന്നത്തെ തലമുറയിലുള്ള പലവരുടെയും പ്രതിനിധിയാണ്. ആ തരത്തില്‍ നോക്കിയാല്‍ മേല്പറഞ്ഞ ചെറിയ തെറ്റുകളൊക്കെ ക്ഷമിക്കാവുന്നതെയുള്ളൂ. 


സംവിധാനം: ഗുഡ്
കാലികപ്രസക്തിയുള്ളൊരു പ്രമേയം തിരഞ്ഞെടുത്തു, വലിയ തെറ്റുകുറ്റങ്ങള്‍ ഒന്നുമില്ലാത്ത കഥയുണ്ടാക്കി, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ചു, അതിശയോക്തി തോന്നാത്ത രീതിയില്‍ സംവിധാനം ചെയ്തു, അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരേയും പൂര്‍ണമായി പ്രയോജനപെടുത്തി, നല്ലൊരു കുടുംബ ചിത്രം ഒരുക്കിയ രഞ്ജിത്ത് ശങ്കറിനു അഭിനന്ദനങ്ങള്‍! ഇന്നത്തെ സമൂഹത്തില്‍ മോളിയെ പോലെ നിസ്സഹായാവസ്ഥ നേരിടേണ്ടി വരുന്ന നിരവധിപേരുണ്ട്‌. അവര്‍കെല്ലാം പ്രചോദനമാകുന്ന രീതിയില്‍ ഈ സിനിമ മാറുമെങ്കില്‍, രഞ്ജിത്ത് ശങ്കര്‍ വിജയിച്ചിരിക്കുന്നു. സാധാരണക്കാരനായ ഒരാള്‍ക്ക് അസാധാരണമായി പലതും ചെയ്യുവാന്‍ സാധിക്കും എന്ന് പാസഞ്ചര്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ തെളിയിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ അര്‍ജുനന്‍ സാക്ഷിയിലൂടെ, ഒരു സാധാരണക്കാരന്റെ വ്യക്തിത്വം തെറ്റുധരിക്കപെടുന്ന സാഹചര്യത്തില്‍, സ്വന്തം ജീവിതം നോക്കാതെ ഒരു സത്യം തെളിയിക്കുവാന്‍ വേണ്ടി അയാള്‍ സമൂഹത്തിനോട് പ്രതിബദ്ധതയോടെ പെരുമാറുന്ന കഥയും പ്രേക്ഷകര്‍ കണ്ടതാണ്. നല്ല സിനിമ തിരിച്ചറിയുന്ന പ്രേക്ഷകര്‍ നിന്നും മേല്പറഞ്ഞ രണ്ടു സിനിമകളും സ്വീകരിച്ചതാണ്‌, ആ സിനിമയില്‍ പലതും പഠിച്ചതാണ്. അതേപോലെ, ഈ സിനിമയില്‍ നിന്ന് പലതും പ്രേക്ഷകര്‍ മനസിലാക്കട്ടെ, സിനിമ സ്വീകരിക്കപെടട്ടെ. ഇനിയും ഇതുപോലുള്ള സിനിമകള്‍ രഞ്ജിത്ത് ശങ്കറിന് മലയാളത്തിനു സമ്മാനിക്കാന്‍ സാധിക്കട്ടെ. 



സാങ്കേതികം: ഗുഡ്
സുജിത് വാസുദേവിന്റെ ചായാഗ്രഹണവും, ലിജോ പോളിന്റെ ചിത്രസന്നിവേശവും തരക്കെടില്ലാത്തെ സിനിമയോട് ചേര്‍ന്ന് പോകുന്നു. ക്യാമറ ഗിമ്മികുകള്‍ ഒന്നും കാണിക്കാതെ വൃത്തിയായി രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ സുജിത്തിന് സാധിച്ചു. ആ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ലിജോയും മികവു പുലര്‍ത്തി. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ ആനന്ദ്‌ മധുസൂദനന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആനന്ദ്‌ തന്നെ ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ബാവയുടെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപും, സമീറ സനീഷയുടെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. 


അഭിനയം: ഗുഡ്  

കിലുക്കം, ദേവാസുരം, മായാമയൂരം, രാവണപ്രഭു, നന്ദനം എന്നീ സിനിമകള്‍ക്ക്‌ ശേഷം രേവതിയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് മോളി ആന്റി. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഈ സിനിമയില്‍ രേവതിയുടെ ഉജ്വല അഭിനയ പ്രകടനമാണ് പ്രേക്ഷകര്‍ കണ്ടത്. അക്ഷരാര്‍ഥത്തില്‍ രേവതി റോക്ക്സ്. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് മാമുകോയയാണ്. നാടോടിക്കാറ്റിലെ ഗഫൂറും, കണ്‍കെട്ടിലെ കീലേരി അച്ചുവും, പെരുമഴക്കാലത്തിലെ നിസ്സഹാനായ ഉപ്പയും പോലെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ് ഈ സിനിമയിലെ വക്കീല്‍ വേഷവും. അതുപോലെ ബെന്നിയായി  ലാലു അലക്സും മികച്ച അഭിനയം കാഴ്ച്ചവേചിട്ടുണ്ട് ഈ സിനിമയില്‍. നല്ല സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ ഈ സിനിമയില്‍ അഭിനയിച്ച പ്രിഥ്വിരാജും മികച്ച രീതിയില്‍ പ്രണവ് റോയിയിനെ അവതരിപ്പിച്ചു. രേവതി, പ്രിഥ്വിരാജ്, ലാലു അലക്സ്, മാമുക്കോയ, കൃഷ്ണകുമാര്‍, ശരത്, സുനില്‍ സുഖദ, രാജേഷ്‌ ഹെബ്ബാര്‍, മജീദ്‌, കെ.പി.എ.സി.ലളിത, ലക്ഷ്മിപ്രിയ എന്നിവരും അവരവരുടെ റോളുകള്‍ മികവുറ്റതാക്കി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.കഥാപാത്ര രൂപികരണം, സംഭാഷണങ്ങള്‍
3.സംവിധാനം
4.രേവതി, ലാലു അലക്സ്, മാമുക്കോയ എന്നിവരുടെ അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ക്ലൈമാക്സ്
2.പാട്ടുകള്‍ 


മോളി ആന്റി റോക്ക്സ് റിവ്യൂ: കാലികപ്രസക്തിയുള്ളൊരു പ്രമേയം, അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങള്‍, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍, എല്ലാത്തിനുമുപരി നല്ല ഉദ്ദേശത്തോടെ നിര്‍മ്മിക്കപെട്ടിരിക്കുന്ന ഒരു നല്ല കുടുംബചിത്രം.

മോളി ആന്റി റോക്ക്സ് റേറ്റിംഗ്: 6.60 / 10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20/30 [6.60/10]

നിര്‍മ്മാണം, രചന, സംവിധാനം: രഞ്ജിത്ത് ശങ്കര്‍
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം, പശ്ചാത്തല സംഗീതം: ആനന്ദ്‌ മധുസൂദനന്‍
കലാസംവിധാനം: ബാവ
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഓഗസ്റ്റ്‌ സിനിമാസ്

9 Sept 2012

ഒഴിമുറി - മധുപാല്‍ എന്ന സംവിധായകനും പി.എന്‍. വേണുഗോപാല്‍ എന്ന നിര്‍മ്മാതാവും മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ സിനിമ 7.50/10

തലപ്പാവ് എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച സിനിമയ്ക്കും, സംവിധായകനും, അങ്ങനെ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നടന്‍ കൂടിയായ മധുപാല്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഒഴിമുറി. ഒഴിമുറി എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള ഉടമ്പടി. തമിഴ് പിള്ളമാര്‍ വാണിരുന്ന തിരുവിതാംക്കൂരില്‍ പണ്ടുകാലത്ത് ആചരിച്ചു വന്നിരുന്ന ഒരു സമ്പ്രദായമാണ് ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നത്. ശിവന്‍ പിള്ള ചട്ടമ്പി എന്നയാളിന്റെ മകന്‍ താണു പിള്ളയും അയാളുടെ ഭാര്യ മീനക്ഷിയമ്മയും ഇരുവരുടെയും മകന്‍ ശരത്ച്ചന്ദ്രനുമാണ് ഈ സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നത്‌.... മോശടനും മുന്‍കോപിയുമായ താണു പിള്ളയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുവാന്‍, അതായത് കോടതിയില്‍ ഒഴിമുറിയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് മീനാക്ഷിയമ്മ. 30 വര്‍ഷത്തെ മാനസിക പീഡനത്തില്‍ നിന്നും മോചിതയാകുവാന്‍ മീനാക്ഷി അമ്മയ്ക്ക് അവരുടെ മകന്‍ കൂട്ടുണ്ട്. അച്ഛന്‍ എന്നയാളെ കുറിച്ചോര്‍ക്കുമ്പോള്‍ ദേഷ്യം വരുന്ന ശരത്, അമ്മയെ അനുസരിച്ച് ജീവിക്കുന്ന ഒരു പാവത്താനാണ്. ശരത്തും അമ്മയും അവരുടെ വക്കീലും ചേര്‍ന്ന് താണു പിള്ളയുടെ സ്വത്തും സമ്പത്തും ഭാര്യയായ മീനാക്ഷിയമ്മയുടെ പേര്‍ക്ക് എഴുതിവെയ്പ്പിക്കുവാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. കാരണം, ആ സ്വത്തും സംബാദ്യവുമെല്ലാം മീനാക്ഷിയമ്മയുടെതായിരുന്നു. ഇതിനിടയില്‍ താണു പിള്ളയുടെ വക്കീല്‍ ബാലാമാണിയും ശരത് ചന്ദ്രനും തമ്മില്‍ സുഹൃത്തുക്കളാകുന്നു. അവളില്‍ നിന്നും ശരത് ചന്ദ്രന്‍ പലതും അറിയുന്നു. ക്രൂരനാണെന്ന് കരുതിയ അച്ഛന്‍ സ്നേഹനിധിയായ ഒരു വ്യക്തിത്വതിനുടമായന്നു ശരത് തിരിച്ചറിയുന്നു. അമ്മ മീനക്ഷിയില്‍ നിന്നും അച്ഛന്‍ എങ്ങനെയുള്ള ആളായിരുന്നു എന്നറിയുന്നു. ചില ആളുകള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ക്രൂരമായിട്ടയിരിക്കും എന്ന സത്യം ശരത് തിരിച്ചറിയുന്നു. തുടര്‍ന്ന് താണു പിള്ളയുടെയും ശരത്തിന്റെയും മീനാക്ഷിയമ്മയുടെയും ബാലാമണിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

താണു പിള്ളയായി ലാലും, മീനക്ഷിയമ്മയായി മല്ലികയും, ശരത്ച്ചന്ദ്രനായി ആസിഫ് അലിയും, ബാലാമണിയായി ഭാവനയും അഭിനയിച്ചിരിക്കുന്നു. അങ്ങാടിതെരു എന്ന തമിഴ് സിനിമയുടെ രചയ്താവ് ജെയമോഹന്‍ എഴുതിയ ഉറവിടങ്ങള്‍ എന്ന കഥയെ ആസ്പദമാക്കി ജെയമോഹനും മധുപാലും ചേര്‍ന്നാണ് ഒഴിമുറിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അഴഗപ്പന്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും, സിറില്‍ കുരുവിള കലാസംവിധാനവും, രഞ്ജിത്ത് അമ്പാടി മേയിക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. 


കഥ, തിരക്കഥ: വെരി ഗുഡ്
മലയാള സിനിമകളില്‍ ഇന്നുവരെ ചര്‍ച്ചചെയ്യപെടാത്ത ഒരു വിഷയമാണ് ഒഴിമുറിയില്‍ മധുപാല്‍ വിഷയമാക്കിയിരിക്കുന്നത്. ഉറവിടങ്ങള്‍ എന്ന കഥയെ ആസ്പദമാക്കി ഗൗരവമുള്ള ഒരു കഥയാണ് ജെയമോഹന്‍ രചിചിരിക്കുന്നതെങ്കിലും, സിനിമയുടെ ആസ്വാദനത്തിനു വേണ്ടിയുള്ള ചേരുവകളെല്ലാം ചേര്‍ക്കുവാന്‍ സംവിധായകന്‍ മറന്നില്ല. അങ്ങാടിതെരു എന്ന സിനിമയുടെ തിരക്കഥയിലെ റിയാലസ്റ്റിക്ക് സമീപനരീതിയാണ് ആ സിനിമയെ വ്യതസ്തമാക്കിയത്. മലയാള സിനിമയായ ഒഴിമുറിയിലും കഥയെ നയിക്കുന്നത് റിയാലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ്. ഭാര്യയോടും മക്കളോടും അമിതമായി കോപിക്കുന്ന, അവരെ ശകാരിക്കുന്ന അച്ചന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. അവരെയെല്ലാം വെറുപ്പോടെയാണ് നമ്മള്‍ കണ്ടിരിന്നത്. സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് കോപം എന്ന സത്യം ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുവാന്‍ ജെയമോഹനും മധുപാലിനും സാധിച്ചു. മുന്‍കോപത്തോടെ പെരുമാറുന്ന പലരും ഉള്ളില്‍ ഭയം ഉള്ളവരായിരിക്കും എന്നും, ആ ഭയം പ്രകടിപ്പിക്കുന്നത് മുന്‍കോപമായിട്ടയിരിക്കും എന്നൊക്കെ ഈ സിനിമയിലൂടെ പ്രേക്ഷകര്‍ മനസ്സിലാക്കുന്നുണ്ട്. അമിതമായി സ്നേഹിക്കുന്നവരോടാണ് ചിലര്‍ അമിതമായി കോപിക്കുന്നത് എന്നും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ങ്ങനെ ചില സന്ദേശങ്ങള്‍.,സത്യങ്ങള്‍ മധുപാലിനും ജെയമോഹനും നല്ക്കനായി എന്നതാണ് ഈ സിനിമയുടെ വിജയം.


സംവിധാനം: വെരി ഗുഡ്
തലപ്പാവിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് താനൊരു മികച്ച സംവിധായകന്‍ കൂടിയാണ് എന്ന് തെളിയിച്ച നടനാണ്‌ മധുപാല്‍...... കുറേനാളുകളായി അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതമില്ല. ഒരുപാട് ഗവേഷണം ആവശ്യമുള്ള ഒരു കഥയാണ് ഈ സിനിമയുടേതു. മധുപാല്‍ ഇത്രയും മനോഹരമായ ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പോലും അറിയാത്ത കാര്യമായിരുന്നു എന്ന് തോന്നുന്നു. തലപ്പാവിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. മലയാള സിനിമയിലെ മറ്റേതെങ്കിലും സംവിധായകനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നതെങ്കില്‍, സാധാരണ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകാത്ത വിധം ചിത്രീകരിക്കുമായിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രവും സംസാരിക്കുന്ന പെരുമാറുന്ന രീതിയും വിശ്വസനീയമായി അനുഭവപെട്ടിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ ഗവേഷണത്തിന്റെ ഫലമാണ്. ഇനിയും മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ മധുപാലിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.   


സാങ്കേതികം: എബവ് ആവറേജ് 
തിരുവിതാംകൂറിന്റെ ഇന്നുവരെ കാണാത്ത മുഖം ഒപ്പിയെടുത്തത് അഴഗപ്പനാണ്. ആ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സാജനും. അഴഗപ്പന്റെ ചായാഗ്രഹണം, വി.സാജന്റെ ചിത്രസന്നിവേശം എന്നിവ നിരാശപെടുത്തുത്താതെ മുന്നോട്ടു പോകുന്നു. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തതില്‍ മികച്ചു നില്കുന്നത് സിറില്‍ കുരുവിളയുടെ കലാസംവിധനമാണ്. വയലാര്‍ ശരത് എഴുതി ബിജിബാല്‍ സംഗീതം നിര്‍വഹിച്ച ഒരു പാട്ടും മികവു പുലര്‍ത്തുന്നു. ലാലിനെ വ്യതസ്തനാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത് രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ്പാണ്.  


അഭിനയം: ഗുഡ്
തലപ്പാവിന് ശേഷം ലാലിന് ലഭിച്ച മറ്റൊരു മികച്ച വേഷമാണ് ഈ സിനിമയിലെ താണു പിള്ളയും ശിവന്‍ പിള്ളയും. മലയാള സിനിമയില്‍ ഈ വേഷം അഭിനയിക്കാന്‍ ലാലിന് മാത്രമേ കഴിയുകയുള്ളൂ എന്ന് തെളിയിക്കുന്ന രീതിയില്‍. സംസ്ഥാന അവാര്‍ഡ്‌ ഉള്ള്പ്പാടെ നിരവധി പുരസ്കാരങ്ങള്‍ നേടുവാന്‍ സാധ്യതയുള്ള രീതിയില്‍ അതിമനോഹരമായി അഭിനയിക്കുവാന്‍ ലാലിന് സാധിച്ചു. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് മല്ലികയാണ്. സ്നേഹവീടിനു ശേഷം മല്ലികയ്ക്ക് ലഭിച്ച നല്ലൊരു വേഷമാണ് ഈ സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രം. ചെറിയ വേഷമാണെങ്കിലും നന്ദു അവതരിപ്പിച്ച വേഷവും മികച്ചു നില്‍ക്കുന്നതായിരുന്നു. ആസിഫ് അലിയും, ശ്വേത മേനോനും, ഭാവനയും, ജഗദീഷും നിരശപെടുത്തിയില്ല. ഇവരെ കൂടാതെ നിരവധി പുതുമുഖ നടന്മാരും നാടക നടന്മാരും ഈ സിനിമയിലുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. കഥ, പ്രമേയം 
2. ജെയമോഹന്‍--മധുപാല്‍ ടീമിന്റെ തിരക്കഥ
3. മധുപാലിന്റെ സംവിധാനം 
4. ലാല്‍, മല്ലിക, നന്ദു എന്നിവരുടെ അഭിനയം

ഒഴിമുറി റിവ്യൂ: മധുപാല്‍ എന്ന സംവിധായകന്റെ, ജെയമോഹന്‍ എന്ന രചയ്താവിന്റെ, ലാല്‍ എന്ന നടന്റെ, പി.എന്‍.. വേണുഗോപാല്‍ എന്ന നിര്‍മ്മാതാവിന്റെ നാളിതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഒഴിമുറി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!

ഒഴിമുറി റേറ്റിംഗ്: 7.50/10 
കഥ, തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ്]
സാങ്കേതികം: 3 /5 [എബവ് ആവറേജ് ]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍: 22.5/30 [7.5/10]

സംവിധാനം: മധുപാല്‍ 
രചന: മധുപാല്‍, ജെയമോഹന്‍
നിര്‍മ്മാണം: പി.എന്‍വേണുഗോപാല്‍
ബാനര്‍:: പി.എന്‍. വി അസ്സോസിയേറ്റ്സ് 
ചായാഗ്രഹണം: അഴഗപ്പന്‍ 
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍:: വയലാര്‍ ശരത്, ജെയമോഹന്‍ 
സംഗീതം: ബിജിബാല്‍ 
കലാസംവിധാനം: സിറില്‍ കുരുവിള
മേയിക്കപ്: രഞ്ജിത്ത് അമ്പാടി 
ശബ്ദമിശ്രണം: വിനോദ് പി. ശിവറാം