10 Nov 2012

മൈ ബോസ് - ലോജിക്കില്ലാത്ത തമാശകളും, ദിലീപിന്റെ കോമാളി വേഷവും, ഒരല്പം കുടുംബകാര്യങ്ങളും...4.00/10

ജനപ്രിയ നായകന്‍ ദിലീപ്, മമ്ത മോഹന്‍ദാസ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് മൈ ബോസ്. ദിലീപ് അവതരിപ്പിക്കുന്ന മനു വര്‍മ്മ എന്ന കുട്ടനാട്ടുക്കാരന്റെ ബോസായ പ്രിയ എസ്. നായര്‍ എന്ന ഓസ്ട്രേലിയന്‍ വംശജയായ ഇന്ത്യക്കാരിയായാണ് മമ്ത അഭിനയിക്കുന്നത്. അഹങ്കാരിയും മുന്‍കോപിയുമായ പ്രിയയ്ക്ക് എല്ലാവരെയും പുച്ഛമാണ്. ക്രിത്യനിഷ്ടതയോടെ ജോലി ചെയ്യാത്ത എല്ലാവരെയും മര്യാദയില്ലാത്ത ചീത്തപറയുന്ന പ്രകൃതക്കാരിയാണ് പ്രിയ. അങ്ങനെയുള്ളൊരു ബോസിനെയാണ് മനു വര്‍മ്മയ്ക്ക് തന്റെ ജോലിയില്‍ ലഭിച്ചത്. കഠിനാധ്വാനീയായിരുന്നിട്ടു കൂടി മനു വര്‍മ്മയ്ക്ക് പ്രിയയുടെ ശകാരങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ഒരിക്കല്‍ ജോലിയില്‍ നിന്നും മനുവിനെ പിരിച്ചുവിടുന്ന ഘട്ടത്തില്‍ മനുവും പ്രിയയും വഴക്കടിക്കുന്നു. മറ്റൊരു സാഹചര്യത്തില്‍ പ്രിയയ്ക്ക് മനുവിന്റെ സഹായമില്ലാതെ മുമ്പോട്ടു പോകുവാന്‍ കഴിയില്ല എന്ന അവസ്ഥ വരുന്നു. തുടര്‍ന്ന് പ്രിയ മനുവിന്റെ ഭാര്യയാകുന്നു. എന്തിനാണ് പ്രിയ മനുവിനെ വിവാഹം ചെയ്തത്? എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത് എന്നതാണ് ഈ സിനിമയുടെ കഥ. 

നോവല്‍, മൊഹബത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന മൈ ബോസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ജോസഫാണ്. അനില്‍ നായര്‍ ചായഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, സാബു റാം കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോ ജോണാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപിന്റെ ആരാധകരായ കുട്ടികളും കുടുംബങ്ങളും ആസ്വദിക്കുവാന്‍ വേണ്ടി കുറെ കണ്ടുമടുത്ത തമാശകളും, കുടുംബ പശ്ചാത്തലത്തിലുള്ള നാടകീയമായ കഥാസന്ദര്‍ഭങ്ങളും തിരക്കഥയില്‍ ഉള്‍പെടുത്തിയതിനാല്‍ സിനിമ നൂറു ദിവസം പ്രദര്‍ശിപ്പിച്ചു നിര്‍മ്മാതാവിന് ലാഭം കൊയ്യാം എന്നല്ലാതെ, സിനിമയെ സ്നേഹിക്കുന്ന, ദിലീപ് എന്ന നടന്റെ മികച്ച ഒരു സിനിമ കാണുവാന്‍ ആഗ്രഹിക്കുന്ന പാവം പ്രേക്ഷകര്‍ക്ക് നിരാശ മാത്രം ബാക്കിയാവുകയുള്ളൂ. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കും, പിന്നീട് അവര്‍ തമ്മില്‍ ഒന്നിക്കുന്നതും, സമീപകാലത്തിറങ്ങിയ മലയാള സിനിമകളിലൊന്നും ചര്‍ച്ചചെയ്യപെടാത്ത കഥയായതു കൊണ്ട് ഒരല്പം പുതുമ നല്‍ക്കുന്നു ഈ സിനിമയുടെ ആദ്യ പകുതി. ഈ സിനിമയിലെ ദിലീപ് ജോലി ചെയ്യുന്ന ഓഫീസില്‍ ദിലീപും ഷാജോനും കൂടി കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ജിത്തു ജോസെഫ് എന്ന സംവിധായകന് സാമാന്യബോധം പോലുമില്ല എന്ന് തോന്നിപോകും. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു മുതലാളിയും തൊഴിലാളിയെ ഈ സിനിമയില്‍ കാണിക്കുന്ന പോലെ ചീത്ത പറയുകയോ ഒരു കാരണവും കൂടാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയോ ചെയ്യുകയില്ല. ഈ കുറവുകളൊക്കെയാണ് ആദ്യ പകുതിയില്‍ എങ്കില്‍ രണ്ടാം പകുതിയായപ്പോഴേക്കും കഥ മുമ്പോട്ടു നീങ്ങുന്ന രീതി കൊച്ചുകുട്ടികള്‍ക്ക് വരെ പ്രവചിക്കനാവുന്ന രീതിയിലായി. ജിത്തുവിന്റെ മുന്‍കാല സിനിമകളായ ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മി എന്നീ സിനിമാകളിലോന്നും ഈ സിനിമയിലെ പോലെ അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരുന്നില്ല. തിരക്കഥ രചയ്താവ് എന്ന നിലയില്‍ ജിത്തു പ്രേക്ഷകരെ നിരാശരാക്കി.

സംവിധാനം: ബിലോ ആവറേജ് 
തിരക്കഥകളില്‍ തെറ്റുകള്‍ ഉണ്ടായിരുന്ന സിനിമകളായിരുന്നു ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മീ എങ്കിലും, ജിത്തു ജോസഫിന്റെ സംവിധാനം കൃത്യതയുള്ളതായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സംവിധാനത്തിന്റെ കാര്യത്തില്‍ ജിത്തു അശ്രദ്ധയോടെയുള്ള സമീപനമായിരുന്നു. സിനിമയുടെ ആദ്യപകുതിയില്‍ പുതുമയുള്ള ഒരു പശ്ചാത്തലം തിരഞ്ഞെടുത്തു എന്നല്ലാതെ സംവിധാകന്റെ ചിന്തയില്‍ നിന്നും മറ്റൊന്നും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടില്ല. ദിലീപ് കാണിക്കുന്ന കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ മനു വര്‍മ്മ എന്ന കഥാപാത്രം വെറുമൊരു കോമാളിയാണോ എന്ന് തോന്നിപോകും. അതുപോലെ അനവസരത്തിലുള്ള പാട്ടുകളും സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചു. ഇതെല്ലാം സംവിധായകന്റെ മാത്രം കഴിവില്ലായ്മയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നിരുന്നാലും ഈ കാര്യങ്ങളിലെല്ലാം അഭിപ്രായം പറയുവാനുള്ള അവകാശം ഉപയോഗിച്ച് മേല്പറഞ്ഞ കാര്യങ്ങളെല്ലാം കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ് 
കുട്ടനാടിന്റെ കായലോരങ്ങളും കൊച്ചിയിലെ ബോള്‍ഗാട്ടി ബംഗ്ലാവും മുംബൈയിലെ നാഗരികതയും ഒരേപോലെ പകര്‍ത്തിയ അനില്‍ നായരിന്റെ ചായാഗ്രഹണം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, വി. സാജന്‍ നിര്‍വഹിച്ച ചിത്രസന്നിവേശവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. സാബു റാം ഒരുക്കിയ ഓഫീസും വീടും മികചാതാകുന്നു. പക്ഷെ, രാജീവ്‌ന്റെ മേക്കപ്പും സെജോ ജോണ് ഒരുക്കിയ പാട്ടുകളും സാങ്കേതിക മികവു പുലര്‍ത്തിയില്ല. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ പുറത്തിറക്കിയ സ്വന്തം എന്ന ആല്‍ബത്തിലെ എന്തിനെന്നറിയില്ല എന്ന് തുടങ്ങുന്ന പാട്ട് ഈ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആ പാട്ടൊഴികെ മറ്റൊന്നും ശരാശരി നിലവാരം പോലും തോന്നിപ്പിച്ചില്ല

അഭിനയം: എബവ് ആവറേജ് 
ദിലീപ്, മമ്ത മോഹന്‍ദാസ്‌, മുകേഷ്, സായികുമാര്‍, ആനന്ദ്‌, കലാഭവന്‍ ഷാജോണ്‍,ഗണേഷ്‌കുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി, സീത, വത്സല മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍... ദിലീപ് തന്റെ സ്ഥിരം മാനറിസങ്ങളായി മനു വര്‍മ്മയെ അവതരിപ്പിച്ചപ്പോള്‍, മമതയ്ക്ക് ലഭിച്ച പ്രിയയെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി തോന്നിയത് സായികുമാറിന്റെ അച്ഛന്‍ വേഷമാണ്. അതുപോലെ തന്നെ ദിലീപിന്റെ സുഹൃത്തായി കലാഭവന്‍ ഷാജോനും, മുത്തശ്ശിയായി വത്സല മേനോനും അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. വില്ലന്‍ വേഷത്തിലെത്തിയ ആനന്ദ്‌ നിരാശപെടുത്തി.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ 
2. മമ്ത മോഹന്‍ദാസ്‌, സായികുമാര്‍ എന്നിവരുടെ അഭിനയം 
3. അനില്‍ നായരിന്റെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, തമാശകള്‍ 
2. തിരക്കഥ, സംവിധാനം 
3. ദിലീപിന്റെ കണ്ടുമടുത്ത കോമാളിത്തരങ്ങള്‍ 
4. സിനിമയുടെ രണ്ടാം പകുതി 
5. അനവസരത്തിലുള്ള പാട്ടുകള്‍ 

മൈ ബോസ്: ആദ്യപകുതിയിലുള്ള കഥാപശ്ചാത്തലം പുതുമ നല്‍ക്കുനുണ്ടെങ്കിലും, ലോജിക്ക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും തമാശകളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാം എന്നല്ലാതെ, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ മൈ ബോസ് കണ്ടാല്‍ നിരാശരാകേണ്ടിവരും.

മൈ ബോസ്: 4.00 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍ 12/30 [4/10]

രചന, സംവിധാനം: ജിത്തു ജോസഫ്‌ 
നിര്‍മ്മാണം: ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
ബാനര്‍: റീല്‍ ആന്‍ഡ്‌ റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: വി.സാജന്‍ 
വരികള്‍: സന്തോഷ്‌ വര്‍മ്മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
സംഗീതം: സെജോ ജോണ്‍, എം ജയചന്ദ്രന്‍ 
കല സംവിധാനം: സാബു റാം 
മേയിക്കപ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കട് 
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ റിലീസ് 

9 Nov 2012

നയന്‍ വണ്‍ സിക്സ് - പ്രമേയത്തിലുള്ള പരിശുദ്ധി കഥയിലും തിരക്കഥയിലും സംവിധാനത്തിലും ഇല്ല! 4.20/10

ലളിതമായൊരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന,സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുവാന്‍ ഇഷ്ടപെടുന്ന, ഭാര്യയുമായി പിണങ്ങി ഒരേയൊരു മകളായ മീരയുമൊത്ത് ജീവിക്കുന്ന വ്യക്തിയാണ് ഡോക്ടര്‍ ഹരികൃഷ്ണന്‍...ഹരികൃഷ്ണനെ ഏറെ ഇഷ്ടമാണ് മകള്‍ മീരയ്ക്കും. ഇവര്‍ക്കൊപ്പം ഹരിയുടെ സഹായിയായ അയ്യപ്പ ഭക്തനായ അയ്യപ്പനും താമസിക്കുന്നു. ഹരിയുടെ സുഹൃത്തായ ഡോക്ടര്‍ രമേഷും ഭാര്യ ചന്ദ്രയും ഇടയ്ക്കിടെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കാറുണ്ട്. അച്ഛന്‍ പറയുന്നതനുസരിച്ച് ജീവിക്കുന്ന ഉത്തമയായ മകളാണ് മീര. ചീത്ത കൂട്ടുകെട്ടുകളില്‍ ചേരാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗികാതെ, മിടുക്കിയായി പഠിക്കുകയും, കൃത്യം സമയത്ത് വീട്ടില്‍ വരുകയും ചെയ്യുന്ന, ചിട്ടയോടെ വളര്‍ന്ന കുട്ടിയാണ് മീര. മകള്‍ മീരയുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഹരികൃഷ്ണന്‍... സന്തോഷകരമായ ഇവരുടെ ജീവിതത്തില്‍ പ്രശാന്ത്കുമാര്‍ എന്ന ചെറുപ്പക്കാരന്‍ വരുന്നു. പ്രശാന്തും മീരയും തമ്മിലുള്ള സൌഹൃദം ഹരിയെ അസ്വസ്ഥനാക്കുന്നു. തുടര്‍ന്ന് ഹരിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഹരിയായി അനൂപ്‌ മേനോനും, മീരയായി പുതുമുഖം മാളവിക മേനോനും, അയ്യപ്പനായി നന്ദുവും, ഡോക്ടര്‍ രമേഷായി മുകേഷും, പ്രശന്തായി ആസിഫ് അലിയും, ചന്ദ്രയായി മീര വാസുദേവും അഭിനയിച്ചിരിക്കുന്നു. 

ആദിത്-ഐശ്വര്യാ-സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലേക്കുന്നു നിര്‍മ്മിച നയന്‍ വണ്‍ സിക്സ് സിനിമയുടെ നിര്‍മ്മാണ പങ്കാളിയാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉടമ ബോബി ചെമ്മണ്ണൂര്‍.എം.മോഹനന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയുടെ ചായാഗ്രഹണം ഫൈസല്‍ അലിയും, ചിത്രസന്നിവേശം രഞ്ജന്‍ അബ്രഹാമുമാണ്. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ്‌ നായര്‍ എന്നിവര്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
പരിശുദ്ധ സൗഹൃദത്തിന്റെ കഥപറഞ്ഞ കഥപറയുമ്പോള്‍, പരിശുദ്ധമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ കഥപറഞ്ഞ മാണിക്യക്കല്ല് എന്നീ സിനിമകള്‍ക്ക്‌ ശേഷം, എം.മോഹനന്‍ എന്ന രചയ്താവിന്റെ മൂന്നാമത് സിനിമയാണ് കുടുംബ ബന്ധങ്ങളുടെ പരിശുദ്ധിയുടെ കഥപറയുന്ന നയന്‍ വണ്‍ സിക്സ്. പ്രേമയപരമായി ഈ സിനിമയ്ക്കുള്ളിലെ പരിശുദ്ധി, എം.മോഹനന്‍ എഴുതിയ കഥയ്ക്കോ, കഥാസന്ദര്‍ഭങ്ങള്‍ക്കോ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്രായമായ പെണ്‍മക്കളുള്ള അച്ചന്മാരുടെ വേവലാതിയും, അമ്മയില്ലാതെ വളരുന്ന പെണ്‍കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുവാനുള്ള സാധ്യതകളും,ദാമ്പത്യ ജീവിതത്തിലെ തെറ്റുധാരണകളും, കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ സിനിമയുടെ പ്രമേയം മികച്ചതാണെങ്കിലും, ഈ സന്ദേശങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ എം.മോഹനന്‍ തിരഞ്ഞെടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകള്‍... മേല്പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ പറയുന്നുണ്ടെങ്കിലും, ഒരു കാര്യത്തിലും കെട്ടുറപ്പില്ലാത്ത രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നത്‌... കഥയില്‍ പ്രാധാന്യമില്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും ഈ സിനിമയുടെ പ്രധാന ന്യൂനതയായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്.എന്നിരുന്നാലും കുടുംബ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്ന,അവരെ പലതും ഓര്‍മ്മപെടുത്തുന്ന പ്രമേയമായതിനാല്‍ നയന്‍ വണ്‍ സിക്സ് കണ്ടിരിക്കാവുന്ന സിനിമയായി മാറുന്നു. 

സംവിധാനം: ബിലോ ആവറേജ് 
കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ ഉണ്ടായ ഒരു അച്ചടക്കം ഈ സിനിമയുടെ സംവിധാനത്തില്‍ കണ്ടില്ല. ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ പാട്ടുകള്‍ കുത്തിനിറച്ചു സിനിമയുടെ കഥ വലിച്ചുനീട്ടി. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളാണ് ഈ സിനിമയിലെത് എങ്കിലും, അനവസരത്തിലായതിനാല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയി. സിനിമയുടെ ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ അനുഭവപെട്ടു. അച്ഛനില്‍ നിന്നും ഒരു രഹസ്യവും മറച്ചുവെയ്ക്കാത്ത മകള്‍ അമ്മയാണ് തന്നെ വിളിക്കുന്നത്‌ എന്ന സത്യം പറയാതിരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. അതുപോലെ കഥയില്‍ യാതൊരു പ്രസക്തിയുമില്ലാത്ത കുറെ രംഗങ്ങളും കോട്ടയം നസീര്‍ ഉളപ്പടെ പലവരും പറയുന്ന തമാശകളും എന്തിനാണെന്നും മനസ്സിലായില്ല. ഗൌരവം ഉള്ളൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, അതിനിടയില്‍ എന്തിനാണ് തമാശ എന്ന് പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നില്ല. 

സാങ്കേതികം: എബവ് ആവറേജ്  
ഓര്‍ഡിനറി എന്ന സിനിമയുടെ ചായഗ്രഹകാന്‍ ഫൈസല്‍ അലിയാണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. പുതുമകളൊന്നും അവകാശപെടനില്ലത്ത കഥയെ കണ്ടിരിക്കുവാന്‍ പറ്റുന്ന തരത്തിലെത്തിച്ചത് ഫൈസല്‍ അലി പകര്‍ത്തിയ ദ്രിശ്യങ്ങളാണ്. "ചെന്താമര..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണം തന്നെ ഉദാഹരണം. രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും സിനിമയോട് യോജിച്ചു പോകുന്നു. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍ എന്നിവരുടെ എം. ജയചന്ദ്രന്‍ ഈണമിട്ട നാല് പാട്ടുകളുണ്ട് ഈ സിനിമയില്‍.. അവയില്‍ "ചെന്താമര തേനോ", "നാട്ടുമാവിലൊരു മൈന", "പിസ്സ പിസ്സ" എന്നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും അനവസരത്തിലായതിനാല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നില്ല. അജയന്‍ മങ്ങടാണ്‌ കലാസംവിധാനം.

അഭിനയം: ഗുഡ് 
അനൂപ്‌ മേനോന്‍ എന്ന നടന്റെ മറ്റൊരു മികച്ച അഭിനയ പ്രകടനമാണ് ഈ സിനിമയിലെത്. ഒരച്ഛന്റെ സ്നേഹവും വേദനയും വേവലാതിയും മികച്ച ഭാവാഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ അനൂപിനു സാധിച്ചു. അതുപോലെ മീരയായി അഭിനയിച്ച പുതുമുഖം മാളവിക മേനോനും അഭിനയം മികവുറ്റതാക്കി. ഇവരെ കൂടാതെ ആസിഫ് അലി, മുകേഷ്, നന്ദു, ദേവന്‍, തലൈവാസല്‍ വിജയ്‌, ഉണ്ണി മേനോന്‍, മോണിക, കെ.പി.എ.സി ലളിത, മീര വാസുദേവ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ സിനിമയില്‍..

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം 
2. അനൂപ്‌ മേനോന്‍, മാളവിക എന്നിവരുടെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കാനവുന്ന കഥ
2. പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. എം.മോഹനന്റെ സംവിധാനം 
4. കഥയില്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലുള്ള പാട്ടുകള്‍ 

നയന്‍ വണ്‍ സിക്സ് റിവ്യൂ: കഥയിലും അവതരണത്തിലും സംവിധാനത്തിലും പുതുമ പുലര്‍ത്തുന്നില്ലയെങ്കിലും, കുടുംബബന്ധങ്ങളുടെ പരിശുദ്ധി ചര്‍ച്ചാവിഷയമാകുന്ന നയന്‍ വണ്‍ സിക്സ് കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തും.

നയന്‍ വണ്‍ സിക്സ് റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ് ]
ടോട്ടല്‍: 12.5/30 [4.2/10]

രചന, സംവിധാനം: എം.മോഹനന്‍ 
നിര്‍മ്മാണം: വിജയകുമാര്‍ പാലേക്കുന്നു 
ചായാഗ്രഹണം: ഫൈസല്‍ അലി 
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം 
വരികള്‍:റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍ 
സംഗീതം: എം. ജയചന്ദ്രന്‍ 
കല സംവിധാനം: അജയ് മങ്ങാട് 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് 

23 Oct 2012

അയാളും ഞാനും തമ്മില്‍ - നല്ല സിനിമയും പ്രേക്ഷകരും തമ്മില്‍ 7.50 / 10

മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവു കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍. 

ജീവിതത്തെ നിസ്സാരമായി കാണുന്ന രവി തരകന്‍ എന്ന യുവ ഡോക്ടര്‍ അയാളുടെ ജോലിയേക്കാള്‍ പഠനത്തെക്കള്‍ സ്നേഹിച്ചത് സഹപാഠിയായ സൈറയെയാണ്. 7 വര്‍ഷമെടുത്തു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ രവിയ്ക്ക് ജോലി ലഭിക്കുന്നത് മുന്നാറിലെ ഒരു സാധാരണ ആശുപത്രിയിലാണ്. പ്രഗല്‍ബനായ സാമുവല്‍ ഡോക്ടറാണ് ആ നാട്ടിലെ ഏക ആശുപത്രികൂടിയായ അവിടത്തെ ഡോക്ടര്‍. പണത്തേക്കാള്‍ പ്രശസ്തിയെക്കാള്‍ കൂടുതല്‍ രോഗികളെ സ്നേഹിച്ച സേവനമാനോഭാവത്തോടെ ജോലി ചെയ്യുന്ന വ്യക്തിയാണ് സാമുവല്‍ ഡോക്ടര്‍. അങ്ങനെയുള്ളൊരു ഗുരുവിനെയാണ് അലസനായ രവി തരകന് ലഭിക്കുന്നത്. ആ ഗുരുവിന്റെ ശിഷ്യത്ത്വം ഇഷ്ടമല്ലാതെ സ്വീകരിക്കുന്ന രവി തരകന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതില്‍ നിന്നും കുറെ നല്ല കാര്യങ്ങള്‍ രവി പഠിക്കുന്നു. തുടര്‍ന്ന് രവിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രവി തരകനായി പ്രിഥ്വിരാജും, സാമുവല്‍ ഡോക്ടറായി പ്രതാപ് പോത്തനും, സൈറയായി സംവൃത സുനിലും അഭിനയിക്കുന്നു. 

തിരക്കഥക്രുത്തുക്കളായ ബോബി-സഞ്ജയ്‌ ടീമിന്റെ അച്ഛനും സിനിമ നടനുമായ പ്രേം പ്രകാശാണ് പ്രകാശ് മുവീ ടോണിന്റെ ബാനറില്‍ അയാളും ഞാനും തമ്മില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളിലൂടെ കഴിവ് തെളിയച്ച ചായഗ്രഹകാന്‍ ജോമോന്‍ ടി.ജോണാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ് ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. 

കഥ, തിരക്കഥ: ഗുഡ്
കാസനോവയ്ക്ക് ശേഷം ബോബി-സഞ്ജയ്‌ ടീം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍. മലയാള സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള തിരക്കഥ രചയ്താക്കളില്‍ ഏറ്റവും മിടുക്കരായ ബോബി-സഞ്ജയ്‌ ടീമിന്റെ മുന്‍കാല സിനിമകള്‍ പോലെ വളരെ വ്യതസ്തമായ ഒരു പ്രമേയമാണ് ഈ ലാല്‍ജോസ് സിനിമയ്ക്ക് വേണ്ടി അവര്‍ തിരഞ്ഞെടുത്തത്. പഠനകാലത്ത്‌ കോളേജില്‍ നിന്നും പഠിക്കുന്നതിനപ്പുറം രോഗത്തെപറ്റിയും രോഗികളെപറ്റിയും ഒരു ഡോക്ടര്‍ എന്തെല്ലാം മനസ്സിലാക്കണം, എങ്ങനെ രോഗത്തെ സമീപിക്കണം, എങ്ങനെ രോഗികളോട് പെരുമാറണം എന്നൊക്കെ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. ഇന്നത്തെ തലമുറയില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നതോടൊപ്പം വലിയൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു. പ്രവചിക്കനവുന്ന കഥ എന്നല്ലാതെ ഈ സിനിമയ്ക്ക് വേറൊരു കുറവും കുഴപ്പങ്ങളും പറയുവാനില്ല. പ്രമേയത്തിനപ്പുറം, അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും സഹോദരന്മാര്‍ കൂടിയായ ബോബിസഞ്ജയ്മാര്‍ വിജയിച്ചിരിക്കുന്നു. ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ തന്റെ ശിഷ്യന് മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ഗുരുവായ സാമുവല്‍ ഡോക്ടര്‍ പറയുന്ന ചില സംഭാഷണങ്ങളും ഹൃദ്യമായി അനുഭവപെട്ടു. ഇനിയും ഇതുപോലെ മികച്ച തിരക്കഥകളും പ്രമേയങ്ങളും മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന ആശംസിക്കുന്നു.

സംവിധാനം: വെരി ഗുഡ്
സ്പാനിഷ്‌ മസാല, ഡയമണ്ട് നെക്ക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളി സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകരില്‍ ഒരാളായ ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമ, ലാല്‍ ജോസിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമകളില്‍ ഒന്നായി എന്നും എല്ലാവരും ഓര്‍മിക്കും എന്നുറപ്പ്. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതികതികവോടെ ചിത്രീകരിച്ചു എന്നതാണ് പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടപെടുവാനുള്ള കാരണം. എല്ലാതരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകരും ഈ സിനിമ കാണണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ച സന്ദേശം സമൂഹത്തിനു മനസ്സിലാകണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യമായ രീതിയില്‍ കുറച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളും, പാട്ടുകളും, പ്രണയവും, വിരഹവും ഒക്കെ സംവിധായകന്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.   


സാങ്കേതികം: വെരി ഗുഡ് 
മലയാളികള്‍ക്ക് ദ്രിശ്യവിരുന്നു നല്‍ക്കിക്കൊണ്ട് അത്യുഗ്രന്‍ ഫ്രെയിമുകള്‍ ഒരുക്കിയ ജോമോന്‍ ടി.ജോണിന്റെ ചായാഗ്രഹണമാണ് ഈ സിനിമയിലെ ഇത്രയും മികച്ചതാക്കിയതിലുള്ള ഒരു കാരണം. സിനിമയിലുടനീളം ഇഴച്ചില്‍ അനുഭവപെടാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ച രഞ്ജന്‍ അബ്രഹാമും നല്ലൊരു സിനിമയുണ്ടാക്കുന്നതില്‍ ലാല്‍ ജോസിനെ സഹായിച്ചു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചനാണ്. അഴലിന്റെ ആഴങ്ങളില്‍ എന്ന് തുടങ്ങുന്ന വിരഹ ഗാനവും, ജനുവരിയില്‍ എന്ന മെലഡിയുമാണ്‌ ഈ സിനിമയിലുളള പാട്ടുകള്‍. രണ്ടു പാട്ടുകളും കേള്‍വിക്കും കാഴ്ചയ്ക്കും സുഖം പകരുന്നവയാണ്. ഔസേപച്ചന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗോകുല്‍ ദാസ്‌-മോഹന്‍ ദാസ്‌ എന്നിവരുടെ കലാസംവിധാനവും, ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  

അഭിനയം: ഗുഡ്
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ്‌ നടത്തിയ നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ സാമുവല്‍. തികഞ്ഞ അച്ചടക്കത്തോടെ സാമുവലിനെ അവതരിപ്പിക്കുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ് പ്രതാപ്‌ പോത്തന്‍. വിജയചിത്രങ്ങളുടെ കാര്യത്തില്‍ 2012ല്‍ മോശം തുടക്കം ലഭിച്ച പ്രിഥ്വിരാജിന് മോളി ആന്റി റോക്ക്സിനു ശേഷം ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെ രവി തരകന്‍. ഇന്നത്തെ തലമുറയിലുള്ള നടന്മാരില്‍ പ്രിഥ്വിരാജിനെ മാത്രം സങ്കല്‍പ്പിക്കാന്‍ കഴിയുന്ന വേഷത്തിലാണ് കുറെ നാളുകള്‍ക്കു ശേഷം യുവ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചത്. ഇവരെ കൂടാതെ നരേന്‍, കലാഭവന്‍ മണി, പ്രേം പ്രകാശ്‌, സലിം കുമാര്‍, സിദ്ധാര്‍ഥ് ശിവ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേശ് പണിക്കര്‍, ടി.പി.മാധവന്‍, റോണി ഡേവിഡ്‌, അനില്‍ മുരളി, രാമു, സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, സുകുമാരി,സ്വസിക എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ലാല്‍ ജോസിന്റെ സംവിധാനം
3.ജോമോന്‍ ടി.ജോണ്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
4.പ്രിഥ്വിരാജ്, പ്രതാപ്‌ പോത്തന്‍ എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കാനവുന്ന കഥ

അയാളും ഞാനും തമ്മില്‍ റിവ്യൂ: മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവും കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍ റേറ്റിംഗ്: 7.50 / 10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ് ]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22.5/30 [7.50/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ: ബോബി സഞ്ജയ്‌
നിര്‍മ്മാണം: പ്രേം പ്രകാശ്‌
ബാനര്‍: പ്രകാശ്‌ മുവീ ടോണ്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: ഔസേപ്പച്ചന്‍
കലാസംവിധാനം:ഗോകുല്‍ ദാസ്‌, മോഹന്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്

7 Oct 2012

മാന്ത്രികന്‍ - കേട്ടുപഴകിയ യക്ഷിക്കഥ 3.00/10

പണം പലിശയ്ക്ക് കടം മേടിച്ചു മുങ്ങി നടക്കുന്ന പ്രാരബ്ദക്കരനാണ് മുകുന്ദന്‍ ഉണ്ണി. പലിശക്കാരുടെ ഇടയില്‍ നിന്ന് രക്ഷപെടുവാനായി മുകുന്ദന്‍ ഉണ്ണി യക്ഷിയെ എന്നേക്കുമായി തളയ്ക്കാമെന്ന ദൗത്യം ഏറ്റെടുക്കുന്നു. അതിനിടയില്‍ പരിച്ചയപെടുന്ന മാളുവുമായി മുകുന്ദന്‍ പ്രണയത്തിലാകുന്നു. പ്രതികാര ദാഹിയായ യക്ഷി രുക്മണി മാളുവിന്റെ ദേഹത്ത് പ്രവേശിക്കുന്നു. തുടര്‍ന്ന്, മുകുന്ദന്‍ യക്ഷിയെ ഒഴിപ്പിക്കുന്നതാണ് മാന്ത്രികന്റെ കഥ. കയം എന്ന സിനിമയ്ക്ക് ശേഷം അനില്‍ സംവിധാനം ചെയുന്ന മാന്ത്രികന്‍ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം യെസ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മാന്ത്രികനില്‍ ജയറാം കേന്ദ്രകഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നു. ചൈന ടൌണിലൂടെ സിനിമയിലെത്തിയ പൂനം ബാജ്വയാണ് നായിക. മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മുക്തയാണ്. രാജന്‍ കിരിയത്താണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വൈദി എസ് പിള്ളയാണ് ചായാഗ്രഹണം.

ദാരുണമായി കൊലചെയ്യപെട്ട പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരദാഹിയായ യക്ഷിയായി തന്നെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്ന ഒരായിരം കഥകളെങ്കിലും മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. ഇതേ പ്രമേയവും കഥയുമായി 2012ല്‍ ഒരു യക്ഷിക്കഥ പ്രേക്ഷകര്‍ നിരസ്സിക്കുവാനുള്ള സാധ്യതകള്‍ ഏറെയെന്നു അറിയാവുന്ന അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറെടുത്തത് ഒരു അത്ഭുതമായി തോന്നുന്നു.

കഥ,തിരക്കഥ: മോശം
യക്ഷിയുടെ പ്രതികാര കഥയില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതില്‍ നിന്നും തെല്ലിടെ വ്യതാസമില്ലത്ത കഥയാണ് രാജന്‍ കിരിയത്ത് രചന നിര്‍വഹിച്ച മാന്ത്രികന്‍ എന്ന സിനിമയുടെത്. രാജന്‍ കിരിയത്തിന്റെ സഹോദരന്‍ വിനു കിരിയത് രചന നിര്‍വഹിച്ചു അനില്‍-ബാബു ടീമിലെ അനില്‍ തന്നെ സംവിധാനം ചെയ്ത പകല്‍ പൂരം എന്ന സിനിമയുടെ കഥയുമായി കുറെ സാമ്യമുള്ള കഥയാണ് ഈ സിനിമയുടെത്. പുതുമകള്‍ മാത്രം പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്തരമൊരു പഴഞ്ജന്‍ കഥയുമായി സിനിമയുടെക്കുവാന്‍ രാജന്‍ കിരിയത്തിനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് മനസ്സിലാകുന്നില്ല. യക്ഷിയെ വെള്ളസാരി ഉടുപ്പിച്ചു പാട്ട് പാടിച്ചില്ല എന്നൊരു ഗുണം മാത്രമേ ഈ സിനിമയുടെ തിരക്കഥയ്ക്കുള്ളൂ. ജയറാമിനെയും രമേശ്‌ പിഷാരടിയും ഷാജോണിനെയും കൊണ്ട് വളിപ്പ് തമാശ പറയപ്പിച്ചു പ്രേക്ഷകരെ വെറുപ്പിക്കുകയും ചെയ്തു രാജന്‍ കിരിയത്ത്. പ്രേക്ഷകരുടെ ആസ്വാദന രീതി മാറിയിരിക്കുന്നു എന്ന പാഠം ഉള്‍ക്കൊള്ളാന്‍ രാജന്‍ കിരിയത്തിനു സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ് 
2002ല്‍ പുറത്തിറങ്ങിയ പകല്‍ പൂരം എന്ന സിനിമയുടെ സംവിധയകന്മാരില്‍ ഒരാളായ അനിലാണ് മാന്ത്രികനും സംവിധാനം ചെയ്തിരിക്കുന്നത്. ഒരേ സംവിധായകന്റെ രണ്ടു യക്ഷി സിനിമകളുടെ കഥ ഒരേപോലെ വരുന്നത് ഇതാദ്യമായാണ് എന്ന് തോന്നുന്നു. മാന്ത്രികന്‍ എന്ന സിനിമയുടെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ എന്താണ് ഈ സിനിമയുടെ ക്ലൈമാക്സ് എന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കാന്‍ പറ്റും. അതുകൂടാതെ, ഓരോ രംഗങ്ങളിലും എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്നും, എന്തായിരിക്കും സംഭാഷണം എന്നും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ പറ്റും. അത്രയ്ക്ക് കേട്ടുപഴകിയ കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടേതു. അത് എത്രത്തോളം നിലാവരമില്ലാതെ സംവിധാനം ചെയ്യുവാന്‍ സാധിക്കുമോ, അത്രത്തോളം ഭംഗിയായി ആ കര്‍മം അനില്‍ നിര്‍വഹിച്ചിട്ടുണ്ട്. പ്രേക്ഷകരോട് എന്തിനാണീ ചതി?

സാങ്കേതികം: ആവറേജ് 
വൈദി എസ് പിള്ളയുടെ ചായാഗ്രഹണം മാത്രമാണ് ഈ സിനിമയിലെ ഏക ആശ്വാസം. മനോഹരമായ ലോക്കെഷനുകളും ചടുലന്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ യക്ഷിയുടെ മേക്കപ്പ് ഒരുക്കിയ പട്ടണം റഷീദും മികവു തെളിയിച്ചു. പി.സി.മോഹനന്റെ ചിത്രസന്നിവേശവും, വയലാര്‍ ശരത്-സന്തോഷ്‌ വര്‍മ-എസ്.ബാലകൃഷ്ണന്‍ ടീമിന്റെ ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തി. ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകള്‍ക്ക്‌ ശേഷം എസ്.ബാലകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്.  

അഭിനയം: ആവറേജ്
ജയറാം, പൂനം ബാജ്വ, മുക്ത, റിയാസ് ഖാന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജെ.പല്ലശ്ശേരി, അനില്‍ മുരളി, മഹേഷ്‌, ജയന്‍ ചേര്‍ത്തല, കോട്ടയം നസീര്‍, വിജയകൃഷ്ണന്‍, ബിയോണ്‍, അംബിക മോഹന്‍, പ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ജയറാം തനിക്കു ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. യക്ഷിയുടെ ഭാവപ്രകടനങ്ങള്‍ അഭിനയിച്ച മുക്തയും മോശമക്കാതെ രുക്മണിയെ അവതരിപ്പിച്ചു. കലാഭവന്‍ ഷാജോനും രമേശ്‌ പിഷാരടിയും സുരാജും ഇന്ദ്രന്‍സും കോട്ടയം നസീറും തമാശ രംഗങ്ങള്‍ കൊഴിപ്പികാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. റിയാസ് ഖാനും ദേവനും അനില്‍ മുരളിയും വില്ലത്തരങ്ങള്‍ കാണിച്ചുകൊണ്ട് പതിവ് ശൈലിയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ചായാഗ്രഹണം
2.എഫെക്ട്സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംവിധാനം
3.തമാശകള്‍
4.പാട്ടുകള്‍

മാന്ത്രികന്‍ റിവ്യൂ: കേട്ടുപഴകിയ യക്ഷിക്കഥയ്ക്ക് മേമ്പോടിയായി കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും കേട്ടുമടുത്ത തമാശകളും വേണ്ടുവോളമുള്ള സിനിമയാണ് അനിലിന്റെ മാന്ത്രികന്‍.

മാന്ത്രികന്‍ റേറ്റിംഗ്: 3.00/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: അനില്‍
കഥ,തിരക്കഥ,സംഭാഷണം: രാജന്‍ കിരിയത്ത്
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ബാനര്‍: യെസ് സിനിമ
ചായാഗ്രഹണം: വൈദി എസ്.പിള്ള
ചിത്രസന്നിവേശം:പി.സി.മോഹനന്‍
ഗാനരചന:സന്തോഷ്‌ വര്‍മ്മ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:എസ്.ബാലകൃഷ്ണന്‍
മേക്കപ്പ്:പട്ടണം റഷീദ് 

6 Oct 2012

ബാങ്കിംഗ് അവേഴ്സ് 10 ടു 4 - ലോജിക്കില്ലാത്ത ബോറിംഗ് അവേഴ്സ്!

തിരക്കേറിയ ഒരു ബാങ്കും, ബാങ്ക് ജീവനക്കാരും, പണമിടപാടുകള്‍ നടത്തുവാന്‍ ബാങ്കിലെത്തിയ നിരവധി മനുഷ്യരും, അതിനടയില്‍ ബാങ്ക് ആക്രമിച്ചു പണം തട്ടാന്‍ അവിടെ എത്തിയ ഒരുപറ്റം ചെറുപ്പക്കാരും ലിമോ ബാങ്കില്‍ എത്തുന്ന ഒരു ദിവസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ബാങ്കിംഗ് അവേഴ്സ് 10 ടു  4 എന്ന ഈ സിനിമയുടെ കഥ. മകള്‍ മെറിനുമായി ബാങ്കില്‍ എത്തിയ ജോണ്‍, ഓസ്ട്രേലിയയിലേക്ക് ഉപരി പഠനത്തിനു പോകുന്ന അജയ് വാസുദേവന്‍, ഒരു പള്ളി വികാരി, മെറിന്റെ കാമുകന്‍ രാഹുല്‍, രാഹുലിന്റെ സുഹൃത്തുക്കളായ വിഷ്ണു, രഞ്ജിത്ത്, മകളെ തട്ടികൊണ്ടുപോയ സംഘം ആവശ്യപെട്ട തുക എടുക്കുവാന്‍ ബാങ്കില്‍ എത്തിയ ഒരാള്‍, ബാങ്ക് ലോണ്‍ എടുക്കുവാന്‍ വേണ്ടി എത്തിയ നാല് സുഹൃത്തുക്കള്‍, ബാങ്ക് മോഷണത്തിനായി അവിടെ എത്തിയ മൂവര്‍ സംഘം, ബാങ്ക് മോഷണത്തെ കുറിച്ച് നേരത്തെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ ശ്രാവണ്‍ വര്‍മ്മ, രേവതി വര്‍മ്മ, അവിനാഷ് ശേഖര്‍, ഇടിക്കുള എന്നീ പോലീസ് ഉദ്യോഗസ്ഥര്‍, ബാങ്ക് മാനേജര്‍, പ്യൂണ്‍ രവികുമാര്‍, ലക്ഷ്മി എന്ന വീട്ടമ്മ എന്നിങ്ങനെ നീളുന്നു അന്നേ ദിവസം ബാങ്കിനകത്ത് വന്നവര്‍. തിരക്കേറിയ ആ ദിവസത്തിനിടയില്‍ ബാങ്കിനകത്ത് വെച്ച് അജയ് വാസുദേവന്‍ കൊല്ലപെടുന്നു. ആരാണ് ആ കൊലപാതകം നടത്തിയത്? എന്തിനാണ് അജയെ അയാള്‍ കൊല്ലുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത് ശ്രാവണും കൂട്ടരും ചേര്‍ന്നാണ്.

ശ്രാവണായി അനൂപ്‌ മേനോനും, രേവതി വര്‍മ്മയായി മേഘ്ന രാജും, അവിനാഷായി ജിഷ്ണുവും, ഇടിക്കുളയായി ടിനി ടോമും, അജയ് വാസുദേവനായി കൈലാഷും, ജോണായി ശങ്കറും, പള്ളി വികാരിയായി അശോകനും, രാഹുലായി മുന്നയും, വിഷ്ണുവായി മിഥുനും, പ്യൂണ്‍ രവിയായി സുധീഷും, ബാങ്ക് മാനേജരായി കൃഷ്ണയും, ബാങ്ക് മോഷണത്തിനെത്തിയവരായി നിഷാന്ത് സാഗറും, അരുണും, കിരണ്‍ രാജും, മെറിനായി ഷഫ്നയും, ലക്ഷ്മിയായി ലക്ഷ്മിപ്രിയയും അഭിനയിച്ചിരിക്കുന്നു. ലിമോ ഫിലിംസിനു വേണ്ടി ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സ്റ്റീഫന്‍ പാത്തിക്കലാണ്. കുറ്റാന്വേഷണ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച കെ.മധുവാണ് ഈ സിനിമയുടെ സംവിധായകന്‍. നവാഗതരായ സുമേഷും അമലും ചേര്‍ന്നാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാലൂ ജോര്‍ജാണ് ചായാഗ്രഹണം. രാജാമണിയാണ് പശ്ചാത്തല സംഗീതം.


കഥ,തിരക്കഥ: മോശം
നവാഗതരായ സുമേഷ്-അമല്‍ ടീമിന്റെ ആദ്യ തിരക്കഥ രചന 2012ലെ ദുരന്തമായി തീര്‍ന്നു എന്ന് തന്നെ പറയേണ്ടി വരും. ഏതൊരു കുറ്റാന്വേഷണ കഥയുടെ അടിസ്ഥാനം എന്നത് ലോജിക്കുള്ള കഥയും കഥാസന്ദര്‍ഭങ്ങളുമാണ്. ഈ സിനിമയുടെ കഥയോ കഥാഗതിയോ ഒന്നും തന്നെ യാതൊരു ലോജിക്ക് ഇല്ലാതെയാണ് മുമ്പോട്ടു നീങ്ങുന്നത്‌. ബാങ്കിനുള്ളില്‍ കറന്റ് പോകുമ്പോളുള്ള കൂരാകൂരിരുട്ടും, കൊല്ലപെട്ട വ്യക്തിയുടെ പോസ്റ്റ്‌മാര്‍ട്ടം ബാങ്കിനുള്ളില്‍ വെച്ച് തന്നെ നടത്തിയതും ഒരല്പം കടന്നകയ്യായി പോയി. അതുപോലെ തന്നെ, കഥയില്‍ യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ കഥാപാത്രങ്ങളും സംഭാഷണങ്ങളും സിനിമയെ കൊന്നൊടുക്കി. സസ്പെന്‍സിന്റെ ആക്കം കൂട്ടുന്നതിനായി യഥാര്‍ത്ഥ പ്രിതിയെ ആദ്യമൊന്നും സംശയിക്കാതെ മറ്റുള്ളവരെ ചുറ്റിപറ്റിയുള്ള കേസ് അന്വേഷണവും തിരക്കഥയിലെ ഏറ്റവും മോശമാക്കുന്നതില്‍ സഹായിച്ചു. 2012ല്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ മോശം സിനിമകളില്‍ ഒന്നാണ് ബാങ്കിംഗ് അവേഴ്സ്. ഇതിലും ഭേദം സുമെഷിനും അമലിനും മറ്റെതെങ്കിലും ഭാഷയിലുള്ള കുറ്റാന്വേഷണ സിനിമകളില്‍ നിന്നും മോഷ്ടിക്കാമായിരുന്നു.

സംവിധാനം:മോശം 
കെ.മധുവിന്റെ മുന്‍കാല കുറ്റാന്വേഷണ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തത പുലര്‍ത്തുന്ന സിനിമയാണ് ബാങ്കിംഗ് അവേഴ്സ്. ബാങ്കിനുള്ളില്‍ ഒരു പകല്‍ നടക്കുന്ന സംഭവങ്ങളാണ് സസ്പെന്‍സ് നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ കെ.മധു പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തികുന്നത്. സി.ബി.ഐ.ഡയറികുറിപ്പും, മൂന്നാംമുറയും, ഇരുപതാം നൂറ്റാണ്ടും, ക്രൈം ഫയലും പോലുള്ള സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച സസ്പെന്‍സ് ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്ത ആ പഴയ കെ.മധുവിന്റെ കഴിവുകളൊക്കെ നഷ്ടമായത് പോലെയുണ്ട് ഈ സിനിമ കാണുമ്പോള്‍. കുറെ കഥാപാത്രങ്ങളും അവരുടെ ഉദ്ദേശങ്ങളും ഓരോ ആളുകളെയായി സംശയിക്കുന്നതും, അവസാനം എങ്ങനെയൊക്കെയോ കുറെ കാരണങ്ങളുണ്ടാക്കി മറ്റൊരാളെ കൊലപാതകിയാക്കുന്നു. സിനിമയിലെ പല രംഗങ്ങളും പരിതാപകരമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രഗല്‍ബരായ പല നടന്മാരുടെയും ഏറ്റവും മോശം പ്രകടനം ഈ സിനിമയിലായതും സംവിധായകന്റെ കഴിവുകേടാണ്. ഇനിയൊരു കെ.മധു സിനിമയും ഇത്രയും മോശമാകതിരിക്കട്ടെ.

സാങ്കേതികം: ആവറേജ് 
സാലൂ ജോര്‍ജാണ് ഈ സിനിമയ്ക്ക് വേണ്ടി രംഗങ്ങള്‍ ചിത്രീകരിച്ചത്. പല രംഗങ്ങളും ഫോക്കസ് നഷ്ടപ്പെട്ട് പ്രേക്ഷര്‍ക്കു നടീനടന്മാരുടെ മുഖം പോലും വ്യക്തമാകാതെ വന്നതൊക്കെ സാലൂ ജോര്‍ജിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല. ചിത്രസന്നിവേശം നിര്‍വഹിച്ചത് പി.സി.മോഹനനാണ്. മലയാള സിനിമയില്‍ ഇന്നുള്ള കലാകാരന്മാരില്‍ വെച്ച് ഏറ്റവും പ്രായമുള്ള വ്യക്തിയാണ് പി.സി.മോഹന്‍. തരക്കേടില്ലാത്ത രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ അദ്ദേഹത്തിനും സാധിച്ചു. രാജാമണിയുടെ പശ്ചാത്തല സംഗീതമാണ് സാങ്കേതിക വശങ്ങളില്‍ മികച്ചു നിന്നത്. ത്രില്ലടിപ്പിക്കാത്ത രംഗങ്ങള്‍ക്കിടയില്‍ ഏക ആശ്വാസം എന്നത് പശ്ചാത്തല സംഗീതമായിരുന്നു. ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും റഹീമിന്റെ മേക്കപും മോശമായില്ല.  

അഭിനയം: ബിലോ ആവറേജ്
അനൂപ്‌ മേനോന്‍, ജിഷ്ണു രാഘവന്‍, കൈലെഷ്, ടിനി ടോം, ശങ്കര്‍, അശോകന്‍, സുധീഷ്‌, നിഷാന്ത് സാഗര്‍, മുന്ന, വിജയ്‌ മേനോന്‍, മിഥുന്‍ രമേശ്‌, കൃഷ്ണ, അരുണ്‍, മാസ്റ്റര്‍ അരുണ്‍, ബിയോണ്‍, കിരണ്‍ രാജ്, സത്താര്‍, മജീദ്‌, ചാലി പാല, റോഷന്‍, ഇര്‍ഷാദ്, രാഘവന്‍, വിജയകൃഷ്ണന്‍, മേഘ്ന രാജ്, വിഷ്ണുപ്രിയ, സരയൂ, ഷഫ്ന, അംബിക മോഹന്‍, ശ്രീലത, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ശ്രാവണ്‍ വര്‍മ്മ എന്ന കുറ്റാന്വേഷകന്റെ കഥാപാത്രം അനൂപ്‌ മേനോന്‍ അദ്ദേഹത്തിന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചു. ടിനി ടോമും, ജിഷ്ണുവും അവരവുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കൈലെഷ്, സത്താര്‍, ശങ്കര്‍ എന്നിവര്‍ അഭിനയം മറന്നുപോയ രീതിയിലാണ് അഭിനയിച്ചത്. മറ്റുള്ള നടീനടന്മാര്‍ അവരവരുടെ രംഗങ്ങള്‍ ബോറാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സസ്പെന്‍സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംഭാഷണങ്ങള്‍
3.സംവിധാനം
4.ചായാഗ്രഹണം
5.അഭിനയം

ബാങ്കിംഗ് അവേഴ്സ്  10 ടു 4 റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും സംവിധാനവും അഭിനയവും ചായാഗ്രഹണവും ബാങ്കിംഗ് അവേഴ്സ് എന്ന സിനിമയെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോറിംഗ് അവേഴ്സാക്കി മാറ്റി.

ബാങ്കിംഗ് അവേഴ്സ്  10 ടു 4 റേറ്റിംഗ്: 2.20/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2/5 [ബിലോ ആവറേജ്]
ടോട്ടല്‍ 6.5/30 [2.2/10]

സംവിധാനം: കെ.മധു
കഥ, തിരക്കഥ, സംഭാഷണം:സുമേഷ്-അമല്‍
നിര്‍മ്മാണം:സ്റ്റീഫന്‍ പാത്തിക്കല്‍
ബാനര്‍: ലിമോ ഫിലിംസ്
ചായാഗ്രഹണം:സാലൂ ജോര്‍ജ്
ചിത്രസന്നിവേശം:പി.സി.മോഹന്‍
പശ്ചാത്തല സംഗീതം: രാജാമണി
കലാസംവിധാനം:സാലൂ കെ. ജോര്‍ജ്
വസ്ത്രാലങ്കാരം:ഇന്ദ്രന്‍സ് ജയന്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വിതരണം: വൈശാഖ സിനിമാസ്