27 Jul 2012

സിനിമ കമ്പനി - പുത്തന്‍ പ്രതീക്ഷ നല്‍ക്കുന്ന സിനിമ കമ്പനിയും മമ്മാസും 6.20/10

2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പുതിയ കഥാതന്തുവാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഒരുപറ്റം സുഹൃത്തുക്കള്‍ നല്ലൊരു സിനിമ ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നേരിടേണ്ടി വരുന്ന തടസ്സങ്ങളും, ആ തടസ്സങ്ങളെല്ലാം അവരെങ്ങനെ തരണം ചെയ്യുന്നു എന്നതും ഉദയനാണ് താരത്തിനു ശേഷം നിരവധി മലയാള സിനിമ സാക്ഷ്യം വഹിച്ച കഥയായിരുന്നു. സിനിമയ്ക്കുളിലെ സിനിമ എന്ന കഥ ചര്‍ച്ചചെയ്യപെട്ട വ്യതസ്ത സിനിമകളായിരുന്നു രഞ്ജിത്തിന്റെ തിരക്കഥയും, അക്കു അക്ബറിന്റെ ദിലീപ് സിനിമ വെള്ളരിപ്രാവിന്റെ ചങ്ങാതിയും. മേല്പറഞ്ഞ രണ്ടു സിനിമകളും പ്രമേയപരമായി വ്യതസ്തമായതിനാല്‍ ഏറെ ശ്രദ്ധിക്കപെട്ടു. ആ ശ്രേണിയിലേക്ക് മമ്മാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ കമ്പനി എന്ന സിനിമയും ചേരുന്നു. 

സിനിമയെ സ്നേഹിക്കുന്ന 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കുവാനും സംവിധാനം ചെയ്യുവാനും ശ്രമിക്കുന്നതും, അതിനിടയില്‍ അവര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, ആ പ്രശ്നങ്ങള്‍ അവരുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാമാണ് മമ്മാസിന്റെ സിനിമ കമ്പനി എന്ന സിനിമ. നാല്‍വര്‍ സംഘത്തിന്റെ സൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ഫലമാണ് അവരുടെ പുതിയ സിനിമ "സിനിമ കമ്പനി". പക്ഷെ, അവരുടെ ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങള്‍ സിനിമ കമ്പനി എന്ന സിനിമയെയും അവരുടെ സൌഹൃദത്തെയും ദോഷകരമായി ബാധിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമ എന്ന കഥതന്തുവില്‍ നിന്ന് കൊണ്ട് സൗഹൃദത്തിന്റെ ശക്തമായ കഥപറയുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ പുതുമുഖങ്ങളാണ്. പാപ്പി അപ്പച്ചാ എന്ന സിനിമയ്ക്ക് ശേഷം മമ്മാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത് ഫരീദ് ഖാനാണ്. 

കഥ, തിരക്കഥ: എബവ് ആവറേജ്
പാപ്പി അപ്പച്ചാ എന്ന സിനിമയില്‍ നിന്നും സിനിമ കമ്പനി എന്ന ഈ സിനിമയില്‍ എത്തിയപ്പോള്‍, തിരക്കഥകൃത്ത് എന്ന നിലയില്‍ മമ്മാസ് ഏറെ പക്വത കൈവരിച്ചിരിക്കുന്നു. ദിലീപിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന മോശമല്ലാത്ത ഒരു സിനിമയായിരുന്നു പാപ്പി അപ്പച്ചാ. പക്ഷെ, നല്ല സിനിമകളെ സ്നേഹിക്കുന്നവരില്‍ നിന്നും വിമര്‍ശനം ലഭിച്ചിട്ടുള്ള മമ്മാസ്, ഒരു തട്ടിക്കൂട്ട് സിനിമ സംവിധാനം ചെയ്ത ഒരു നവാഗത സംവിധായകന്റെ അവസ്ഥ ഈ സിനിമയിലൂടെ ഉണ്ണി ശിവപാല്‍ എന്ന നടന്‍ അവതരിപ്പിച്ച സംവിധായകന്റെ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് പ്രവചിക്കനാവുന്നതാണ് ഈ സിനിമയുടെ കഥയെങ്കിലും, കഥസന്ദര്‍ഭങ്ങളിലെ പുതുമ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. നാല്‍വര്‍ സംഘത്തിന്റെ സൗഹൃദവും, സ്നേഹവും, പരസ്പര വിശ്വാസവും ഒരു സിനിമ എടുക്കുന്നതിനു എങ്ങനെ ഗുണം ചെയ്യും എന്ന് ഈ സിനിമയിലൂടെ മമ്മാസ് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിതരുന്നു  എന്നത് തന്നെയാണ് ഈ സിനിമയുടെ സവിശേഷത. ഏതൊരു നല്ല സിനിമയുടെയും അടിസ്ഥാനം കൂട്ടായ്മയും പരസ്പര വിശ്വാസവുമാണെന്ന സന്ദേശം ഇന്നത്തെ ന്യൂ ജെനറേഷന്‍ സിനിമകള്‍ എടുക്കുന്നവര്‍ മനസ്സിലാക്കിയാല്‍ മമ്മാസ് വിജയിച്ചു. അതുപോലെ, നല്ല സുഹൃത്തുക്കളെ നഷ്ടപെടുത്തരുത് എന്ന സന്ദേശം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായാല്‍ മമ്മാസ് എന്ന സംവിധായകന്‍ പരാജയപെട്ടാലും, മമ്മാസ് എന്ന തിരക്കഥ രചയ്താവിനു ആശ്വസിക്കാം, സന്തോഷിക്കാം. 

സംവിധാനം: എബവ് ആവറേജ്
മേല്‍പറഞ്ഞതുപോലെ ഒരു തട്ടിക്കൂട്ട് സിനിമയ്ക്ക് ശേഷം മമ്മാസ് സംവിധാനം ചെയ്ത സൌഹൃദത്തിന്റെ സിനിമ കമ്പനി, സാധാരണ ന്യൂ ജെനറേഷന്‍ എന്ന വിശേഷിപ്പിക്കുന്ന സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമാണ്. ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍ക്ക്‌ ആവശ്യമുള്ള എല്ലാ ഘടഗങ്ങളും ഈ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ കഴിവ് തന്നെ. വേഗതയോടെ കഥ പറഞ്ഞുപോകുന്ന രീതിയും, എല്ലാ നടീനടന്മാരെയും നല്ല രീതിയില്‍ അഭിനയിപ്പിച്ചതും, കഥയില്‍ ആവശ്യമില്ലാത്ത തമാശകളോ പാട്ടുകളോ രംഗങ്ങളോ ഉള്പെടുത്തഞ്ഞതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് പരിശീലനം നല്ക്കിയതും, അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തിയതും, മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയില്‍ ഉപയോഗിച്ചതും, കളര്‍ഫുള്‍ രംഗങ്ങള്‍ ചിത്രീകരിച്ചതും മമ്മാസ് എന്ന സംവിധായകന്റെ കഴിവ് തന്നെ. ഈ കാര്യപ്രാപ്തി സിനിമയുടെ തിരക്കഥ രചനയിലും(രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍))) കണ്ടിരുന്നുവെങ്കില്‍, ട്രാഫിക്കും സോള്‍ട്ട് ആന്‍ഡ്‌ പെപ്പറും ബ്യൂട്ടിഫുളും പോലെ മറ്റൊരു വമ്പന്‍ ഹിറ്റ് പ്രതീക്ഷിക്കാമായിരുന്നു. 

സാങ്കേതികം: ഗുഡ്
ജിബൂ ജേക്കബ്‌ പകര്‍ത്തിയ കളര്‍ഫുള്‍ ദ്രിശ്യങ്ങളും, ശ്രീകുമാര്‍ നായര്‍ കൂട്ടിയോജിപ്പിച്ച രംഗങ്ങളും, അല്‍ഫോന്‍സ്‌ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും, സുനില്‍ ലവണ്യയുടെ കലാസംവിധാനവും മമ്മാസ് എന്ന സംവിധായകനെ സഹായിച്ച പ്രധാന ഘടഗങ്ങളാണ്. ഇവയില്‍ ഏറ്റവും മികച്ചത് എന്ന വിശേഷിപ്പിക്കാവുന്നത് ജിബൂ ജേക്കബിന്റെ ചായഗ്രഹണവും, അല്‍ഫോന്‍സ്‌ നിര്‍വഹിച്ച സംഗീതവുമാണ്. "വെള്ളിപറവകളായി..." എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ എന്നിവരാണ് പാട്ടുകളുടെ വരികള്‍ രചിച്ചത്. റസാക് തിരൂര്‍ നിര്‍വഹിച്ച വസ്ത്രാലങ്കാരം, റഹിം കൊടുങ്ങല്ലൂര്‍ ചെയ്ത മേക്കപ്പ്, ശ്രീജിത്തിന്റെ നൃത്ത സംവിധാനം എന്നിവയും മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ് 
പുതുമുഖങ്ങളായ ബേസില്‍, ബദ്രി, സഞ്ജീവ്, ശ്രുതി എന്നിവരാണ് സിനിമ കമ്പനിയിലെ പ്രധാന താരങ്ങള്‍... ഇവര്‍ യഥാക്രമം പോള്‍, ഫസല്‍, വര്‍ഗീസ്‌ പണിക്കര്‍, പാര്‍വതി എന്നീ കഥാപാത്രങ്ങളായാണ് ഈ സിനിമയിലെത്തുന്നത്. ഇവരെ കൂടാതെ സനം, ലക്ഷ്മി, നിതിന്‍, ശിബിയ, സ്വസിക എന്നീ പുതുമുഖങ്ങളും, ലാലു അലക്സ്, കോട്ടയം നസീര്‍, ടി.പി.മാധവന്‍,ബാബുരാജ്‌, കൃഷ്ണ, നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍, ബിജു പറവൂര്‍, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നാല്‍വര്‍ സംഘത്തിലെ സംവിധായകന്റെ വേഷത്തിലെത്തിയ സഞ്ജീവ് (വര്‍ഗീസ്‌ പണിക്കര്‍ - കഥാപാത്രം) മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ, പാര്‍വതിയായി അഭിനയിച്ച ശ്രുതിയും മികവു പുലര്‍ത്തി. ബേസിലും ബദ്രിയും നിതിനും സ്വസികയും ലക്ഷ്മിയും സനവും അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. ലാലു അലക്സും കോട്ടയും നസീറും ബാബു രാജും ടി.പി.മാധവനും പുതുമുഖങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മമ്മാസിന്റെ സംവിധാനം
2.സംഭാഷണങ്ങള്‍
3.സിനിമയുടെ ആദ്യപകുതി, ക്ലൈമാക്സ്
4.ജിബു ജേക്കബിന്റെ ചായാഗ്രഹണം
5.അല്‍ഫോന്‍സ്‌ നിര്‍വഹിച്ച പശ്ചാത്തല സംഗീതം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥ
2.രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍

സിനിമ കമ്പനി റിവ്യൂ: ഏതൊരു നല്ല സിനിമയ്ക്കും പിന്നില്‍ കെട്ടുറപ്പുള്ള ഒരുപറ്റം സുഹൃത്തുക്കള്‍ ഉണ്ടെന്നു തെളിയിക്കുന്ന മമ്മാസിന്റെ സിനിമ കമ്പനി ഇന്നത്തെ തലമുറയിലുള്ള സൗഹൃദത്തിനും മലയാള സിനിമയ്ക്കും പുത്തന്‍ പ്രതീക്ഷ നല്‍ക്കുന്നു. 


സിനിമ കമ്പനി റേറ്റിംഗ്: 6.20/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 18.5/30 [6.2/10]

രചന, സംവിധാനം: മമ്മാസ്
നിര്‍മ്മാണം: ഫരീദ് ഖാന്‍
ബാനര്‍: വൈറ്റ്സാന്റ്സ് മീഡിയ ഹൗസ്
ചായാഗ്രഹണം: ജിബൂ ജേക്കബ്‌
ചിത്രസന്നിവേശം: ശ്രീകുമാര്‍ നായര്‍
സംഗീതം, പശ്ചാത്തല സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്‌ 
വരികള്‍: റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ
കലാസംവിധാനം: സുനില്‍ ലാവണ്യ 
വസ്ത്രാലങ്കാരം: റസാക് തിരൂര്‍ 
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍ 
നൃത്ത സംവിധാനം: ശ്രീജിത്ത്‌ 

21 Jul 2012

ആകാശത്തിന്റെ നിറം - വൈവിധ്യമാര്‍ന്ന ചിന്തകളിലൂടെ കടന്നുപോകുന്ന മനുഷ്യ മനസ്സും ആകാശത്തിന്റെ നിറങ്ങളും...5.70/10

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ കെ.അനില്‍കുമാര്‍ നിര്‍മ്മിച്ച്‌, വീട്ടിലേക്കുള്ള വഴി എന്ന സിനിമയ്ക്ക് ശേഷം ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത സിനിമയാണ് ആകാശത്തിന്റെ നിറം. പ്രഭാതത്തില്‍ ആകാശത്തിന്റെ നിറം വെള്ളയും, ഉച്ചയ്ക്ക് നീലയും, പ്രദോഷത്തില്‍ അത് ഇളം ചുവപ്പുമാകുന്നു. ഇതില്‍ നിന്നുമൊക്കെ വ്യതസ്തമായി കര്‍ക്കിടക മാസത്തിലെ ആകാശത്തിന്റെ നിറം കറുപ്പുമാകുന്നു. വൈവിധ്യമാര്‍ന്ന ഈ നിറങ്ങള്‍ പോലെയാണ് മനുഷ്യ മനസ്സും ചിന്തകളും. ഓരോ സാഹചര്യത്തിനുനനുസരിച്ചു നമ്മുടെ ചിന്തകളും സ്വഭാവങ്ങളും മാറിക്കൊണ്ടേയിരിക്കും. അതുചിലപ്പോള്‍ മറ്റുള്ളവരുടെ ജീവിതമായിരിക്കാം നമ്മുടെ സ്വഭാവത്തിന്റെ മാറ്റത്തിന് കാരണമാകുക. ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലത്ത ഒരാള്‍ വളരെ കുറച്ചു മനുഷ്യര്‍ മാത്രം ജീവിക്കുന്ന ഒരു ദ്വീപില്‍ എത്തിപെടുകയും അവരുടെ ജീവിത ശൈലിയും ദിനച്ചര്യകളും അയാളുടെ ജീവിതത്തെയും ചിന്തകളെയും മാറ്റി മാറ്റിമറയ്ക്കുന്നതാണ് ഡോക്ടര്‍ ബിജുവിന്റെ ഈ സിനിമയുടെ കഥ. 

കഥാപാത്രങ്ങള്‍ക്ക് പേരുകളില്ലാത്ത ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ നെടുമുടി വേണു, ഇന്ദ്രജിത്ത്, അമല പോള്‍, അനൂപ്‌ ചന്ദ്രന്‍ എന്നിവരാണ്. ഇവരെ കൂടാതെ പ്രിഥ്വിരാജ്, ഇന്ദ്രന്‍സ്, ശ്രീരാമന്‍, ഗീത സലാം എന്നിവരുമുണ്ട് ഈ സിനിമയില്‍../..ആന്റമാന്‍ ദ്വീപില്‍ നിന്നും നാല്പതു കിലോമീറ്റര്‍ ദൂരത്തുള്ള ഒരു സ്ഥലത്താണ് ഈ സിനിമ ചിത്രീകരിച്ചത്. സംവിധായകന്‍ ഡോക്ടര്‍ ബിജുവാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. എം.ജെ.രാധാകൃഷ്ണന്റെ ചായാഗ്രഹണം ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകമാകുന്ന തരത്തിലുള്ള വിഷ്വല്‍സ് ആണ് ഈ സിനിമയിലുള്ളത്. ഐസക് തോമസിന്റെ പശ്ചാത്തല സംഗീതവും, ജയദേവന്‍ ചക്കടത്തിന്റെ ശബ്ദമിശ്രണവും മികച്ചു നില്‍ക്കുന്നു. നെടുമുടി വേണുവിന്റെ മികവുറ്റ അഭിനയവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്.


കഥ തിരക്കഥ: എബവ് ആവറേജ് 
വ്യതസ്ത സമീപനത്തോടൊപ്പം മികച്ചൊരു സന്ദേശം കൂടി ഈ സിനിമ നല്‍ക്കുന്നു എന്നതാണ് ഈ കഥയുടെ സവിശേഷത. ഇന്നത്തെ തലമുറയില്‍ നമ്മുക്ക് ചുറ്റും കാണാവുന്ന ലക്ഷ്യബോധമില്ലാത്ത ഒരുകൂട്ടം ചെറുപ്പകാര്‍ കാണേണ്ടതാണ് ഈ സിനിമ. മോശപെട്ട രീതിയില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിയും മോശമാകുന്നതും നല്ലവനാകുന്നതും അവന്റെ ചുറ്റുപാടുകള്‍ കാരണമാണെന്ന് ഈ സിനിമയിലൂടെ പറയുന്നു. ആരോരുംമില്ലത്ത ഒരുപറ്റം മനുഷ്യര്‍ സ്നേഹത്തോടെ കഴിയുന്ന കാഴ്ച കാണുമ്പോള്‍, ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനു വരുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. ഈ അവസ്ഥയെ കാലത്തിനനുസരിച്ചും സമയത്തിനനുസരിച്ചും മാറുന്ന ആകാശത്തിന്റെ നിറങ്ങളുമായി സംവിധായകന്‍ ഉപമിച്ചിരിക്കുന്നു. 

സംവിധാനം: ആവറേജ് 
മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമല്ലാത്ത രീതിയിലുള്ള കഥയും അവതരണരീതിയുമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. മലയാള സിനിമകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പശ്ചാത്തലമാണ് ഈ സിനിമയില്‍.. ഒരു ദ്വീപില്‍ ജീവിക്കുന്ന കുറെ മനുഷ്യര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു എന്ന പ്രത്യേകതയ്ക്കു പുറമേ, കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ ഇല്ലാതെ അവതരിപ്പിക്കപെടുമ്പോള്‍, അവര്‍ തമ്മിലുള്ള സംസാരം കുറയുമ്പോള്‍ അതെല്ലാം ഒരു പുതുമ നല്‍ക്കും എന്ന പ്രതീക്ഷയിലാകും ഡോക്ടര്‍ ബിജു ഈ സിനിമയെ സമീപിച്ചത്. മികച്ചൊരു സന്ദേശം ഇന്നത്തെ സമൂഹത്തിനു നല്ക്കുന്നുണ്ടേങ്കിലും, ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും, സാധാരണ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ മനസിലാകാത്ത കഥാസന്ദര്‍ഭങ്ങളും പ്രധാന പോരായ്മകളാണ്‌.... 

സാങ്കേതികം: എബവ് ആവറേജ് 
മികച്ച വിഷ്വല്‍സ് ഒരുക്കി ഓരോ ഫ്രെയിമുകള്‍ക്കും നിറങ്ങള്‍ നല്‍ക്കി ആകാശത്തിന്റെ നിറം എന്ന സിനിമയെ മികവുറ്റതാകി എം.ജെ.രാധാകൃഷ്ണന്‍ എന്ന ചായഗ്രഹകാന്‍. രാധാകൃഷ്ണന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂടിയോജിപ്പിച്ചത് മനോജാണ്. കടലിന്റെ പശ്ചാത്തത്തിലുള്ള സിനിമയായത് കൊണ്ട് അലയടിക്കുന്നതിന്റെ ശബ്ദവും, നാട്ടില്‍ കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെ ശബ്ദവുമൊക്കെ മികച്ച രീതിയില്‍ ഈ സിനിമയില്‍ ഉപയോഗിക്കാന്‍ ജയദേവന് സാധിച്ചിട്ടുണ്ട്. ഓ.എന്‍.. വി.കുറുപ്പ് എഴുതിയ കവിതകള്‍ ഈ സിനിമയിലുണ്ട്. മറ്റൊരു മികച്ച സാങ്കേതിക വശം എന്നത് ഈ സിനിമയുടെ പശ്ചാത്തല സംഗീതമാണ്. അത് നിര്‍വഹിച്ചിരിക്കുന്നത് ദേശിയ അവാര്‍ഡ്‌ ജേതാവ് കൂടിയായ ഐസക് തോമസാണ്. 
അഭിനയം: എബവ് ആവറേജ് 
ഭരത് അവാര്‍ഡ്‌ ലഭിക്കുന്നത് നായകന്മാര്‍ക്ക് മാത്രമല്ലയിരുന്നെങ്കില്‍, മലയാള സിനിമയിലെ അഭിനയ സാമ്രാട്ടുകളായ തിലകനും നെടുമുടി വേണുവിനും ഒടുവില്‍ ഉണ്ണികൃഷ്ണനും ജഗതി ശ്രീകുമാറിനും ഒക്കെ എത്രയോ തവണ ലഭിച്ചേനെ.മലയാള സിനിമയില്‍ നെടുമുടി വേണു എന്ന നടന്റെ അഭിനയത്തെ വെല്ലാന്‍ ഇനിയൊരു താരം ജനിക്കണം എന്ന് തെളിയിക്കുന്ന രീതിയിലാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാളായ ഇന്ദ്രജിത്തും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍.... ചെറിയ വേഷമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ചതിനു പ്രിഥ്വിരാജ് പ്രശംസ അര്‍ഹിക്കുന്നു. ബധിരയും മൂകയുമായി മറ്റൊരു വേഷത്തില്‍ അമല പോളും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍...  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം, കഥ 
2. മികച്ചൊരു സന്ദേശം നല്‍ക്കുന്ന സിനിമ 
3. ചായാഗ്രഹണം 
4. പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം 
5. നെടുമുടി വേണുവിന്റെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംവിധാനം 
2. വലിച്ചുനീട്ടിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ആകാശത്തിന്റെ നിറം റിവ്യൂ : ആകാശത്തിന്റെ പല നിറങ്ങള്‍ പോലെ സുന്ദരവും വൈവിധ്യവുമാണ് മനുഷ്യരുടെ ചിന്തകളും ജീവിതരീതിയും എന്ന സന്ദേശം നല്‍ക്കുന്ന സിനിമയാണ് ഡോക്ടര്‍ ബിജുവിന്റെ ആകാശത്തിന്റെ നിറം. 


ആകാശത്തിന്റെ നിറം റേറ്റിംഗ്: 5.70/10
കഥ തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 17/30 [5.7/10]

രചന,സംവിധാനം: ഡോക്ടര്‍ ബിജു 
നിര്‍മ്മാണം: കെ.അനില്‍കുമാര്‍ 
ബാനര്‍:: അമ്പലക്കര ഫിലിംസ് 
ചായാഗ്രഹണം: എം.ജെ.രാധാകൃഷ്ണന്‍ 
ചിത്രസന്നിവേശം:മനോജ്‌
വരികള്‍: ഓ. എന്‍. വി. കുറുപ്പ് 
സംഗീതം: രവിന്ദ്ര ജെയിന്‍  
പശ്ചാത്തല സംഗീതം: ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി 
ശബ്ദമിശ്രണം: ജയദേവന്‍ ചക്കടത് 
മേയിക്കപ്: പട്ടണം റഷീദ് 

14 Jul 2012

മുല്ലമൊട്ടും മുന്തിരിച്ചാറും - ഇന്ദ്രജിത്തിന്റെ ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങളുള്ള കണ്ടിരിക്കാവുന്ന ഒരു സിനിമ 4.80 / 10

നവാഗതരായ അനീഷ്‌ അന്‍വര്‍, സോമന്‍ പല്ലാട്ട്, ബിജു കെ.ജോസഫ്‌ എന്നിവരുടെ കൂട്ടായ്മയുടെ ഫലമാണ് ഇന്ദ്രജിത്ത് നായകനായ ഏറ്റവും പുതിയ സിനിമ മുല്ലമൊട്ടും മുന്തിരിച്ചാറും. ച്ചുരട്ട ജോസ് എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രജിത്ത് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മറ്റൊരു സുപ്രധാന കഥാപാത്രമായ വാഴക്കുല അച്ഛന്‍ എന്ന വിളി പേരുള്ള വികാരിയുടെ വേഷത്തില്‍ തിലകനും അഭിനയിച്ചിരിക്കുന്നു. കേരളത്തിലെ ഉള്‍ഗ്രാമത്തിലൊന്നായ മുട്ടം എന്ന സ്ഥലത്താണ് ജോസ് ജീവിക്കുന്നത്. ദിവസത്തില്‍ മുഴുവന്‍ നേരവും കള്ളുകുടിച്ചു അലസനായി ജോസ്, ആ ഗ്രാമത്തിലെ പാമ്പുകളെ പിടിച്ചു ഗ്രാമനിവാസികളെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നവനുമാണ്. ജോസ് ആകെ ഭയപെടുന്നതും ബഹുമാനിക്കുന്നതും വികാരിയായ വാഴക്കുളം അച്ഛനെ മാത്രമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍., രോഗാവസ്ഥയില്‍ കഴിയുന്ന ഒരു അച്ഛന്റെയും രണ്ടു പെണ്മക്കളുടെയും സംരക്ഷണ ചുമതല ജോസിനു ഏറ്റെടുക്കേണ്ടി വരുന്നു. അതില്‍ ഇളയ പെണ്‍കുട്ടി സുചിത്രയുമായി അടുപ്പത്തിലാകുന്നതോടെ ജോസ് അയാളുടെ ചീത്ത സ്വഭാവങ്ങളെല്ലാം മാറ്റി നേര്‍വഴിക്കു വന്നു തുടങ്ങുന്നു. ഇതിനിടയില്‍ മിത്രങ്ങളായിരുന്ന പലരുമായി ജോസിനു ശത്രുതയുണ്ടാകുന്നു. അതോടെ ജോസിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ചില സംഭവങ്ങളുണ്ടാകുന്നു. ജോസിന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് അതില്‍ നിന്നെല്ലാം രക്ഷപെടുന്നതുമാണ് ഈ സിനിമയുടെ കഥ. 

ജ്യോതിര്‍ഗമയയുടെ ബാനറില്‍ മേരി സോമന്‍, സോമന്‍ പല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌, ബിജു കെ.ജോസഫ്‌ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി, അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്ത മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന സിനിമയുടെ പ്രാധാന സവിശേഷത എന്നത് ഇന്ദ്രജിത്ത് എന്ന നടന്റെ മികവുറ്റ അഭിനയവും, ച്ചുരട്ട ജോസ് എന്ന കഥാപാത്രരൂപികരണവുമാണ്. നവാഗതനായ സുജിത് വാസുദേവാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ബാബു രത്നമാണ് ചിത്രസന്നിവേശം. കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മോഹന്‍ സിത്താരയാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതനായ ബിജു കെ.ജോസെഫിനു പുതുമയുള്ളൊരു കഥ തിരഞ്ഞെടുക്കുവാനോ, സിനിമയുടെ രണ്ടാം പകുതിയില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ എഴുതുവാനോ സാധിച്ചില്ല. പക്ഷെ, ചുരുട്ട ജോസ് എന്ന കഥാപാത്രരൂപികരണവും സിനിമയുടെ ആദ്യ പകുതിയിലുള്ള നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും കഥാഗതിയും മികച്ച രീതിയില്‍ എഴുതുവാന്‍ ബിജുവിന് സാധിച്ചു. ജോസും തിലകന്‍ അവതരിപ്പിക്കുന്ന വികാരിയച്ചനും തമ്മിലുള്ള ആത്മ ബന്ധവും, ഗ്രാമവാസികള്‍ക്ക്‌ ജോസിനോടുള്ള അടുപ്പവും, ജോസിന്റെ സംഭാഷണ രീതിയും മനോഹരമായിട്ടാണ് ബിജു എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയില്‍ പ്രവചിക്കാനവാത്ത കഥാഗതിയായിരുന്നുവെങ്കില്‍, രണ്ടാം പകുതിയില്‍ പ്രവചിക്കനാവുന്ന തരത്തിലായി സിനിമയുടെ കഥയും ക്ലൈമാക്സും. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കണ്ടിരിക്കാവുന്ന തരത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ സിനിമ അവസാനിപ്പിക്കാനും ബിജുവിന് സാധിച്ചു. 

സംവിധാനം: ആവറേജ്
ബിജു എഴുതിയ സാധാരണ കഥയായ ഈ സിനിമയെ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമയാക്കി മാറ്റിയത് അനീഷ്‌ അന്‍വര്‍ എന്ന സംവിധായകന്റെ സംവിധാന മികവാണ്. ഈ സിനിമയില്‍ ഓരോ രംഗങ്ങളിലും സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞു കിടക്കുന്നതായി അനുഭവപെടും. ഓരോ ദ്രിശ്യങ്ങളും പുതുമ നിറഞ്ഞ രീതിയില്‍ ചിത്രീകരിക്കുവാനും,കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, മനോഹരമായ ലോക്കെഷനുകളും, ഗ്രാമീണ ഭംഗി നഷ്ടപെടുത്താതെ ഫ്രെയിമുകള്‍ ഒരുക്കിയതും അനീഷ്‌ അന്‍വറിന്റെ കഴിവ് തന്നെ. സിനിമയുടെ രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സും പ്രവചിക്കനവുന്നതായതിനാല്‍ പ്രേക്ഷകരെ രസിപ്പിച്ചില്ല എന്നത് സംവിധായകന്റെ കുറ്റമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇന്ദ്രജിത്തിന് ഈ കഥാപാത്രം നല്‍ക്കിയ തീരുമാനം സംവിധയകന്റെത് ആണെങ്കില്‍, ആ തീരുമാനമാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിച്ചത്.

സാങ്കേതികം: എബവ് ആവറേജ്
മലയാള സിനിമ പ്രേക്ഷകര്‍ ഇന്നുവരെ കാണാത്ത ഇന്ദ്രജിത്തിന്റെ ചില മാനറിസങ്ങളും, സിനിമയുടെ ഫ്രെയിമുകള്‍ക്ക് ഭംഗികൂട്ടുവാന്‍ ഗ്രാമീണ ഭംഗി മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയതും സുജിത് വാസുദേവാണ്. മികച്ച ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ട് സംവിധായകനെ സഹായിച്ചതില്‍ സുജിത്തിന് പ്രധാന പങ്കുണ്ട്. ബാബു രത്നമാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടാതെ കൃത്യമായ വേഗതയില്‍ സിനിമ കൂട്ടിയോജിപ്പിച്ച ബാബു രത്നവും സംവിധയനെ സഹായിച്ചിട്ടുണ്ട്. കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്നു. "നീയോ നീയോ" എന്ന തുടങ്ങുന്ന പാട്ടാണ് ആ കൂട്ടത്തില്‍ ഏറ്റവും മികച്ചത്. ചില രംഗങ്ങളിലുള്ള പശ്ചാത്തല സംഗീതം ബോറായി അനുഭവപെട്ടു. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപ്പും മികവു പുലര്‍ത്തി. മാഫിയ ശശിയാണ് സംഘട്ടനം. 

അഭിനയം: ഗുഡ്  
ചുരുട്ട ജോസിനെ അവതരിപ്പിക്കുവാന്‍ ഇന്നത്തെ തലമുറയില്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഇന്ദ്രജിത്താണ് എന്ന് തെളിയിക്കുന്ന അഭിനയമാണ് ഈ സിനിമയിലെത്. ഇന്ദ്രജിത്തിനോപ്പം മികച്ച അഭിനയം കാഴ്ചവെച്ച മറ്റൊരു നടന്‍ തിലകനാണ്. മേഘ്ന രാജാണ്‌ ഈ സിനിമയിലെ നായികയെങ്കിലും, അനന്യ അവതരിപ്പിച്ച റാണിമോള്‍ എന്ന കഥാപാത്രമാണ് മികച്ചു നിന്ന്. അതിനു കാരണം അനന്യയുടെ അഭിനയം തന്നെയാണ്. ഇവര്‍ക്കൊപ്പം പ്രവീണയും അശോകനും കലാശാല ബാബുവും കലാഭവന്‍ ഷാജോണും അനില്‍ മുരളിയും കൊച്ചുപ്രേമാനും അവരവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി. 

സിനിമയുടെ പ്ലസ് പോയിന്റ്സ്: 
1.ഇന്ദ്രജിത്തിന്റെ ഉജ്ജ്വല അഭിനയം
2.അനീഷ്‌ അന്‍വറിന്റെ സംവിധാനം
3.സുജിത്ത് വാസുദേവിന്റെ ചായാഗ്രഹണം
4.സിനിമയുടെ ആദ്യ പകുതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.മൂല കഥ
2.രണ്ടാം പകുതിയിലെ കഥ സന്ദര്‍ഭങ്ങള്‍ 
3.പശ്ചാത്തല സംഗീതം

മുല്ലമൊട്ടും മുന്തിരിച്ചാറും റിവ്യൂ: കണ്ടുമടുത്ത കഥയും കഥാഗതിയും ഈ സിനിമയുടെ പോരായ്മകളാണെങ്കിലും, ഇന്ദ്രജിത്തിന്റെ മികച്ച അഭിനയവും നവാഗത സംവിധായകനാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള അനീഷ്‌ അന്‍വറിന്റെ സംവിധാനവും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌......

മുല്ലമൊട്ടും മുന്തിരിച്ചാറും റേറ്റിംഗ്: 4.80 / 10 
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്] 
ടോട്ടല്‍: : 14.5/30 [4.8/10]

സംവിധാനം: അനീഷ്‌ അന്‍വര്‍
നിര്‍മ്മാണം: ജ്യോതിര്‍ഗമയ
കഥ, തിരക്കഥ: ബിജു കെ.ജോസഫ്‌
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ബാബു രത്നം
വരികള്‍: കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിത്താര
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
സംഘട്ടനം: മാഫിയ ശശി 

6 Jul 2012

തട്ടത്തിന്‍ മറയത്ത് - തട്ടത്തിന്‍ മറനീക്കി സിനിമ പ്രേമികള്‍ക്ക് മുന്നിലെത്തിയ വിനീത് ശ്രീനിവാസന്റെ പ്രണയകാവ്യം 'തട്ടത്തിന്‍ മറയത്ത്' മലയാളികള്‍ക്ക് ഒരു വീക്നസ്സ് ആയിരിക്കുന്നു... - 7.20 / 10


മലയാള സിനിമകളില്‍ അധികമൊന്നും കാണപെടാത്ത കേരളത്തിലെ മലബാറില്‍ സ്ഥിതി ചെയുന്ന പയ്യന്നൂരിലെയും തലശ്ശേരിയിലെയും പുരാതനമായ റോഡുകളും വീടുകളും കെട്ടിടങ്ങളും സ്കൂളുകളും കോളേജുകളും, നന്മയുള്ള ഒരുകൂട്ടം ജനങ്ങളും സാക്ഷിയാകെ...വിനോദ് എന്ന ഹിന്ദു-നായര്‍ യുവാവും ആയിഷ എന്ന മുസ്ലിം പെണ്‍കുട്ടിയും തമ്മില്‍ പ്രണയിക്കുന്നതും, കഥാവസാനം അവര്‍ ഒന്നാകുന്നതുമാണ് വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ പ്രധാന കഥ. പ്രണയിതാക്കള്‍ നിഷ്കളംഗരാണെങ്കില്‍ അവരുടെ പ്രണയം നന്മയുള്ളതും സത്യസന്ധവുമായിരിക്കും. വിനോദിന് ആയിഷയോട് തോന്നുന്ന പ്രണയം സത്യമായത്‌ കൊണ്ട്, ആ നാട്ടിലെ ജനങ്ങളും വിനോദിന്റെയും ആയിഷയുടെയും സുഹൃത്തുകളും അവരുടെ പ്രണയസാഫല്യത്തിനായി പരിശ്രമിക്കുന്നു. വിനോദിന്റെയും ആയിഷയുടെയും മനസ്സുകളുടെ അനുഭവത്തിലൂടെ പറഞ്ഞുപോകുന്ന അവരുടെ സ്നേഹത്തിന്റെയും, അവരെ സ്നേഹിക്കുന്നവരുടെ ഹൃദയബന്ധങ്ങളുടെയും കഥയാണ് തട്ടത്തിന്‍ മറയത്ത്. 

ഇന്നത്തെ യുവാക്കള്‍ക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള വേഗതയുള്ള ദ്രിശ്യങ്ങളും, മനോഹരമായ പാട്ടുകളും, പാട്ടുകളുടെ ചിത്രീകരണവും, വിനോദും ആയിഷയും തമ്മിലുള്ള പ്രണയ രംഗങ്ങളും വിനീത് എഴുതിയ തിരക്കഥയുടെ ഭാഗമായത് കൊണ്ടും, നര്‍മ്മം കലര്‍ന്ന പഞ്ചുള്ള സംഭാഷണങ്ങളും, നിവിന്‍ പോളി, അജു വര്‍ഗീസ്‌, ദിനേശ് എന്നിവരുടെ അഭിനയവും ഒക്കെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയെ വ്യതസ്തമാക്കുന്നു. സാധാരണ ഒരു പൈങ്കിളി പ്രണയ കഥയായി മാറിയേക്കാവുന്ന ഒരു കഥയെ, മനോഹരമായ ഒരു പ്രണയകാവ്യമാക്കി മാറ്റുന്നതില്‍ ജോമോന്‍ ടി. ജോണ്‍ എന്ന ചായഗ്രഹകാനും, ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനും, രഞ്ജന്‍ എബ്രഹാം എന്ന സന്നിവേശകനും വിനീതിനെ സഹായിച്ചിട്ടുണ്ട്. 
  
കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ നടന്മാരായ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിച്ച തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഗായകനും, നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. വിനോദ് എന്ന യുവാവിന്റെ വേഷം അഭിനയിച്ചിരിക്കുന്നത് നിവിന്‍ പോളിയാണ്. ആയിഷയായി അഭിനയിക്കുന്നത് മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലെത്തിയ ഇഷ തല്‍വാറാണ്. ഇവരെ കൂടാതെ അജു വര്‍ഗീസ്‌, ഭഗത് മാനുവല്‍, ദിനേശ്, ശ്രീനിവാസന്‍, മനോജ്‌.കെ.ജയന്‍, മണികുട്ടന്‍, രാമു, അപര്‍ണ്ണ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു. സംവിധായകന്‍ ലാല്‍ ജോസിന്റെ വിതരണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ് ഈ സിനിമ പ്രദര്‍ശനശാലകളില്‍ റിലീസ് ചെയ്തിരിക്കുന്നത്. 

കഥ, തിരക്കഥ: ഗുഡ് 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. കണ്ടുമടുത്ത ഒരു പ്രമേയവും കഥയും ക്ലൈമാക്സും ഒക്കെയാണെങ്കിലും, വിനോദിന് ആയിഷയോട് പ്രണയം തോന്നുവാന്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും, അവര്‍ തമ്മില്‍ പ്രണയിതാക്കളാവുന്ന രംഗങ്ങളും, മനോഹരമായ പാട്ടുകളും ശ്ലോകങ്ങളും, വിനോദിന്റെയും ആയിഷയുടെയും സുഹൃത്തുകളുടെ ഇടപെടലുകളും സംഭാഷണങ്ങളും, അതിനിടയില്‍ ഉണ്ടാകുന്ന നര്‍മ്മവുമാണ് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയെ പ്രേക്ഷകരോട് കൂടതല്‍ അടുപ്പിച്ചത്. ഈ സിനിമയിലെ സുപ്രദാനമായ കഥാപാത്രമായ പ്രേംകുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം അഭിനയിച്ച മനോജ്‌.കെ.ജയന്റെ കഥാപാത്ര രൂപികരണം മോശമായി എന്നുതന്നെ പറയേണ്ടിവരും. പ്രേംകുമാര്‍ എന്ന കഥാപാത്രം ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും വളരെ റിയലിസ്റ്റിക് ആയി അനുഭവപെട്ടപ്പോള്‍, ആ കഥാപാത്രം പ്രതികരിക്കുന്ന രീതിയും, മനോജ്‌ കെ. ജയന്റെ ആ കഥാപാത്രത്തോടുള്ള സമീപനവും പിഴച്ചുപോയി എന്ന് തോന്നുന്നു. എല്ലാ പ്രണയകഥകളും ഒരല്‍പം പൈങ്കിളി ആണെങ്കിലും, ഈ സിനിമയിലെ ഒരൊറ്റ രംഗം പോലും പൈങ്കിളിയാക്കാതെ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാനും വിനീതിന് സാധിച്ചു. 

സംവിധാനം: ഗുഡ്

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ ശക്തമായ തിരക്കഥയും, നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും, നല്ല അഭിനയ മുഹൂര്‍ത്തങ്ങളും, മികച്ച പാട്ടുകളും, സുന്ദരമായ ദ്രിശ്യങ്ങളും ഒക്കെയുണ്ട്. ഏതൊരു സിനിമയും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകണമെങ്കില്‍ മേല്പറഞ്ഞ ഘടഗങ്ങളെല്ലാം അനിവാര്യമാണ്. ആ ഘടഗങ്ങളെല്ലാം ചേരുംപടി ചേര്‍ത്ത് വെയ്ക്കുക എന്നതാണ് നല്ലൊരു സംവിധായകന്റെ കര്‍ത്തവ്യം. മേല്പറഞ്ഞ ഘടഗങ്ങളെല്ലാം കോര്‍ത്തിണക്കി കവിത പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ വിനീത് ശ്രീനിവാസന്‍ ഒരു പ്രണയകാവ്യം ഒരുക്കി. വിണ്ണയ്താണ്ടി വരുവായ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ള കഥ സന്ദര്‍ഭങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും, അതൊന്നും പ്രേക്ഷരെ ബോറടിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ വിജയം. 
 
സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയിലെ പുതുമുഖ ചായഗ്രഹകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജോമോന്‍ ടി. ജോണാണ് തട്ടത്തിന്‍ മറയത്തിനു വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചാപ്പ കുരിശ്, ബ്യൂട്ടിഫുള്‍ എന്നീ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്‌ ദ്രിശ്യവിസ്മയം ഒരുക്കുവാന്‍ സാധിച്ച ജോമോന്‍, അയാളുടെ മൂന്നാമത്തെ സിനിമയുടെ ചായഗ്രഹണവും ഗംഭീരമാക്കി. ഇതില്‍ എടുത്തു പറയേണ്ടത് പാട്ടുകളുടെ ചിത്രീകരണമാണ്. കമല്‍, ലാല്‍ ജോസ് എന്നിവരുടെ സ്ഥിരം ചിത്ര സന്നിവേശകനായ രഞ്ജന്‍ എബ്രഹാമാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഒരു കൊച്ചു പ്രമേയം ലാളിത്യമാര്‍ന്ന രീതിയില്‍ പറഞ്ഞുപോകുന്ന സിനിമയായത് കൊണ്ട്, അധികമൊന്നും പ്രേക്ഷരെ ബോറടിപ്പിക്കാതെ ഓരോ രംഗങ്ങളും വേഗതയോടെ രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചതും നല്ലൊരു ചിത്രസന്നിവേശകന്റെ കഴിവ് തന്നെ. ഈ സിനിമയിലെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഷാന്‍ റഹ്മാന് ഈണമിട്ട പാട്ടുകളാണ്. അനുരാഗത്തിന്‍..., മുത്തുച്ചിപ്പി പോലൊരു...എന്നീ ഗാനങ്ങള്‍ കൂടാതെ നായകനും നായികയും തമ്മില്‍ കാണുമ്പോള്‍ സിനിമയില്‍ രണ്ടോ മൂന്നോ വരികള്‍ മാത്രമുള്ള പാട്ടുകള്‍ക്കും മികച്ച ഈണങ്ങള്‍ നല്‍ക്കുവാന്‍ ഷാനിനു സാധിച്ചു. 

അഭിനയം: ഗുഡ്
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലെ അഭിനയത്തിലൂടെ തന്നെ പ്രേക്ഷരുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളുകുവാന്‍ നിവിന്‍ പോളിയ്ക്ക് സാധിച്ചിരുന്നു. നിഷ്കളങ്കനായ യുവാവായി തട്ടത്തിന്‍ മറയത്ത് എന്ന ഈ സിനിമയിലൂടെ നിവിന്‍ വീണ്ടും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. വിനോദ് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ സാധിച്ചതാണ് നിവിന്‍ കൈവരിച്ച വിജയം. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ തന്നെ സിനിമയിലെത്തിയ അജു വര്‍ഗീസും ഭഗത് മാനുവലും മികച്ച പിന്തുണ നല്‍ക്കി നിവിന്‍ പോളിയോടൊപ്പം അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. മറ്റൊരു ശ്രദ്ധേയമായ പ്രകടനം നടത്തിയത് പുതുമുഖം ദിനേശാണ്. ഒരു തികഞ്ഞ കമ്മ്യുണിസ്റ്റ് നേതാവായും വിനോദിന്റെ സുഹൃത്തായും മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുവാന്‍ ദിനേശിന് സാധിച്ചു. പുതുമുഖം ഇഷ തല്‍വാര്‍ ആയിഷയായി മോശമല്ലാതെ അഭിനയിച്ചു. ഈ സിനിമയ്ക്ക് വേണ്ടി ഇഷ തല്‍വാര്‍ മലയാളം ഭാഷ പഠിച്ചിട്ടാണ് അഭിനയിച്ചത്. അതുകൊണ്ട് മോശമാക്കാതെ മലയാള ഭാഷ ഉച്ചരിക്കുവാന്‍ ഇഷയ്ക്ക് സാധിച്ചു. ഇവരെ കൂടാതെ ശ്രീനിവാസനും, മനോജ്‌.കെ.ജയനും, അപര്‍ണ്ണ നായരും, സണ്ണി വെയിനും, മണികുട്ടനും, രാമുവും ഒക്കെ അവരരുടെ രംഗങ്ങള്‍ മോശമാക്കിയില്ല.  
  
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍, സംവിധാനം
2. പാട്ടുകളും, പാട്ടുകളുടെ ചിത്രീകരണവും
3. ഷാന്‍ റഹ്മാന്റെ സംഗീതം
4. ജോമോന്‍ ടി. ജോണിന്റെ ചായാഗ്രഹണം
5. നിവിന്‍ പോളി, അജു വര്‍ഗീസ്‌ എന്നിവരുടെ അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാവുന്ന കഥ
2. മനോജ്‌.കെ.ജയന്റെ കഥാപാത്ര രൂപികരണം    
 


തട്ടത്തിന്‍ മറയത്ത് റിവ്യൂ: നര്‍മ്മം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ പഞ്ചുള്ള സംഭാഷണങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ തട്ടത്തിന്‍ മറയത്ത് ഒരു കവിത പോലെ മനോഹരമായ പ്രണയകാവ്യമാണ്.

തട്ടത്തിന്‍ മറയത്ത് റേറ്റിംഗ്: 7.20 / 10
കഥ, തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം:
7 / 10 [ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ടോട്ടല്‍: 21.5 / 30 [7.20 / 10]

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: വിനീത് ശ്രീനിവാസന്‍
നിര്‍മ്മാണം: മുകേഷ്, ശ്രീനിവാസന്‍
ബാനര്‍: ലൂമിയര്‍ ഫിലിംസ്
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: ആണ് എലിസബത്ത്‌ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനീത് ശ്രീനിവാസന്‍
സംഗീതം: ഷാന്‍ റഹ്മാന്‍
കല സംവിധാനം: അജയ് മങ്ങാട്
മേയിക്കപ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ് 

വിതരണം: ലെ.ജെ.ഫിലിംസ്