7 Sept 2014

വില്ലാളിവീരന്‍ - ആരാധകരെ തൃപ്തിപെടുത്തുന്ന വീരന്‍! 4.00/10

കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമകളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ, അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തു തയ്യാറാക്കപെട്ട സിനിമയാണ് വില്ലാളിവീരന്‍. ബിസിനെസ്സുകാരനായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടുവാന്‍ നെന്നോട്ടമൊടുന്ന കഥാനായകന്‍. ഈ തിരക്കുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലുമിടപെടാനും അതില്‍ നിന്നും വലിയ കുഴപ്പങ്ങളിലും ചെന്നുചാടനും, അതൊക്കെ നിസ്സാരമായി പരിഹരിക്കാനും, നായികയെ പ്രേമിക്കാനും, പാട്ടും ഡാന്‍സും ചെയ്യാനുമൊക്കെ കഥാനായകന്‍ സമയം കണ്ടെത്തുന്നു. മേല്പറഞ്ഞ എല്ലാ സവിശേഷതകളും കഥാനായകന് ഉള്ളതുകൊണ്ടാവണം ഈ സിനിമയ്ക്ക് വില്ലാളിവീരന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 

കീര്‍ത്തിചക്രയ്ക്ക് ശേഷം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൌധരി നിര്‍മ്മിച്ച മലയാള സിനിമയാണ് വില്ലാളിവീരന്‍. ദിലീപും നമിത പ്രമോദും നായികാനായകന്മാരായ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം സുധീഷ്‌ ശങ്കറാണ്. സുധീഷിന്റെ തന്നെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നവാഗതനായ ദിനേശ് പള്ളത്താണ്. അനില്‍ നായര്‍ ചായഗ്രഹണവും, ജയശങ്കര്‍ ചിത്രസന്നിവേശവും, എസ്.എ.രാജ്കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
വില്ലാളിവീരനിലെ ആദ്യ പകുതി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ യുക്തി എന്നത് മഷിയിട്ടു നോക്കിയാല്‍ കാണില്ല. കേട്ടു പഴകിയ കഥയും കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടുണ്ടാക്കിയ തിരക്കഥ ദിലീപ് വായിച്ചിട്ടില്ല എന്നതും വ്യക്തം. ആദ്യപകുതിയിലെ ഷാജോണ്‍-ധര്‍മജന്‍ ടീമിന്റെ ഒന്ന് രണ്ടു സംഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നു എന്നതല്ലത്തെ 3 മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഈ സിനിമ തീരുന്നതുവരെ ഒരൊറ്റ പ്രേക്ഷന്‍ പോലും ചിരിച്ചിട്ടില്ല. രസകരമായ രീതിയില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍, ദിലീപിന്റെ ആരാധകരെ പോലും വെറുപ്പിക്കുന്ന രീതിയിലുളള കഥാസന്ദര്‍ഭങ്ങളാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിലും കുത്തിനിറചിരിക്കുന്നത്. ദിലീപിന്റെ കഥാപാത്രത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വില്ലന്മാര്‍ ഇടികൊള്ളുന്നു, സ്ത്രീകള്‍ പ്രശംസിക്കുന്നു, നായികമാര്‍ പുറകെ നടക്കുന്നു, കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ദിലീപിനെ എല്ലാവരും തെറ്റുധരിക്കുന്നു, പിന്നീട് മാപ്പ് അപേക്ഷിക്കുന്നു, ഒടുവില്‍ ദിലീപ് വില്ലന്മാരെ കൊല്ലുന്നു. ശരാശരി പോലും നിലവാരമില്ലാത്ത ഈ തിരക്കഥയൊക്കെ സിനിമയാക്കുവാന്‍ സമ്മതിച്ച സുധീഷ്‌ ശങ്കറിനും, നിര്‍മ്മാതാവ് ചൌധരിക്കും പ്രണാമം!

സംവിധാനം: ബിലോ ആവറേജ്
സുധീഷ്‌ ശങ്കറിന്റെ ആദ്യ സിനിമയായ വില്ലാളിവീരന്‍ ഒരു പക്ഷെ ദിലീപിന്റെ മുന്‍കാല സിനിമകള്‍ പോലെ പ്രേക്ഷകര്‍ സ്വീകരിചേക്കാം, ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടി ലാഭമുണ്ടാക്കുമായിരിക്കാം. പക്ഷെ, തന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാകണം എന്ന ആഗ്രഹം ഒരു നവാഗത സംവിധായകന് ഉണ്ടാകില്ലേ എന്നതാണ് ഇവിടത്തെ ചോദ്യം. ഒരു ശരാശരി കുടുംബത്തിനു ഓണം അവധിക്കാലത്ത്‌ കണ്ടു രസിക്കാന്‍ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള എഴുത്തുകാരും സംവിധായകരും മലയാള സിനിമയില്‍ ഇല്ലാത്തതു കൊണ്ടാണോ ദിലീപ് ഇതുപോലുള്ള ചവറു സിനിമകളില്‍ അഭിനയിച്ചു സ്വന്തം ആരാധകരെ ചതിക്കുന്നത്? നവാഗതനെന്ന നിലയില്‍ സിനിമയുടെ ആദ്യ പകുതി രസകരമായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപിന്റെ, ഷജോണിന്റെ, ധര്‍മ്ജനറെ തമാശകള്‍ ഏറെകുറെ നന്നായിത്തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, അവയെല്ലാം കഥയില്‍ യാതൊരു വഴിത്തിരുവുകളും ഉണ്ടാക്കുന്നതല്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ നിരാശരാകുന്നു. സിനിമയിലെ 3 പാട്ടുകള്‍ കേള്‍ക്കാന്‍ ഗുണമില്ലെങ്കിലും, നല്ല നൃത്ത സംവിധാനത്തിന്റെ അകമ്പടിയോടെ, നല്ല കലാസംവിധാനത്തോടെ ചിത്രീകരിക്കുവാന്‍ സുധീഷ്‌ ശങ്കറിന് സാധിച്ചു.

സാങ്കേതികം: ആവറേജ്
സിനിമയ്ക്ക് ഒരു കളര്‍ഫുള്‍ അന്തരീക്ഷം നല്ക്കുവാന്‍ അനില്‍ നായരുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. ദിലീപിന്റെ അവതരണവും, ആക്ഷന്‍ രംഗങ്ങളും, ഡാന്‍സും എല്ലാം തന്നെ പുതുമകളോടെ അവതരിപ്പിക്കുവാന്‍ അനില്‍ നായര്‍ ശ്രമിച്ചിട്ടുണ്ട്. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ജയ്ശങ്കറാണ്. രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ജയ്ശങ്കര്‍ സന്നിവേശം ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ എസ്.എ.രാജ്കുമാറാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അടിപൊളി ചിത്രത്തിന്‍റെ പാട്ടുകള്‍ എന്ന രീതിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരെ മുഷിപ്പിക്കതെയാണ് പാട്ടുകള്‍ ചിട്ടപെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം എന്ന പേരില്‍ കുറെ ശബ്ദകോലാഹലങ്ങള്‍ നല്ക്കിയിരിക്കുന്നു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. റോഷന്റെ മേക്കപ്പും, സുജിത് രാഘവിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ് 
സ്ഥിരം ദിലീപ് സിനിമകളിലെ അഭിനേതാക്കളെല്ലാം ഈ സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപെടുന്നുണ്ട്. ദിലീപ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്ക്, സായികുമാര്‍, ബാബു ആന്റണി, ലാലു അലക്സ്, നെടുമുടി വേണു, ധര്‍മ്മജന്‍, റിയാസ് ഖാന്‍, സുരേഷ് കൃഷ്ണ, ഗണേഷ്കുമാര്‍, സംവിധായകന്‍ റാഫി, നിഷാന്ത് സാഗര്‍, നാരായണന്‍കുട്ടി, ശ്രീജിത്ത്‌ രവി, ഷിജു, ബൈജു വി.കെ, ജോബി, ദിനേശ് ബാബു, അനീഷ്‌ മേനോന്‍, കലാഭവന്‍ ഹനീഫ്, നമിത പ്രമോദ്, മൈഥിലി, സീത, വിനയ പ്രസാദ്‌, നീന കുറുപ്പ്, വത്സല മേനോന്‍, അംബിക മോഹന്‍, സജിത ഭേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കുട്ടികളെല്ലാം ഇഷ്ടപെടുന്ന രീതിയിലുള്ള ദിലീപിന്റെ അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ്‌ പോയിന്‍റ്. ലാലു അലക്സും, നെടുമുടി വേണുവും, സിദ്ദികും, സായികുമാറും, ഗണേഷ് കുമാറും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കി. ബാബു ആന്റണി ഈ സിനിമയില്‍ കോമഡി കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു. നമിത പ്രമോദ് നായിക കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആദ്യ പകുതിയിലെ ദിലീപിന്റെ അഭിനയം 
2. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. രണ്ടാം പകുതിയും ക്ലൈമാക്സും 
3. തമാശകളുടെ അഭാവം 
4. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ 

വില്ലാളിവീരന്‍: കേട്ടുപഴകിയ കഥയും കണ്ടുമടുത്ത സ്ഥിരം ചേരുവകളും കോര്‍ത്തിണക്കിയ വില്ലാളിവീരന്‍ ആരാധകരെ ത്രിപ്തിപെടുത്തുന്നു.

വില്ലാളിവീരന്‍ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4/10]

കഥ, സംവിധാനം: സുധീഷ്‌ ശങ്കര്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ദിനേശ് പള്ളത്ത്
നിര്‍മ്മാണം: ആര്‍. ബി. ചൌധരി
ബാനര്‍: സൂപ്പര്‍ ഗുഡ് ഫിലിംസ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: ജയശങ്കര്‍ 
സംഗീതം: എസ്.എ.രാജ്കുമാര്‍ 
ഗാനരചന: ഹരിനാരായണന്‍, മുരുകന്‍ കാട്ടാക്കട, റഫീക്ക് അഹമ്മദ് 
വസ്ത്രാലങ്കാരം: സുജിത് രാഘവ് 
മേക്കപ്പ്: റോഷന്‍ ജി 
വിതരണം: രമ്യ റിലീസ് 

2 Sept 2014

പെരുച്ചാഴി - ആരാധകരുടെ മനസ്സും നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ പണവും തുരക്കുമീ പെരുച്ചാഴി! 4.30/10

കേരള രാഷ്ട്രീയത്തിലെ പെരുച്ചാഴി എന്നറിയപെടുന്ന ജഗന്നാഥന്‍ ഒരു പ്രത്യേക ദൗത്യവുമായി അമേരിക്കയിലെത്തുന്നു. അവിടെ നടക്കാന്‍ പോകുന്ന ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിനു മുന്നോടിയായി ചില രാഷ്ട്രീയ കളികള്‍ക്ക് പദ്ധതി ആഹ്വാനം ചെയ്യുവാനായാണ് ജഗന്നാഥനും വര്‍ക്കിയും ജബ്ബാറും അമേരിക്കയിലെത്തുന്നത്. തുടര്‍ന്ന് അവിടെ നടക്കുന്ന രസകരമായ സംഭാവികാസങ്ങളാണ് പെരുച്ചാഴിയുടെ കഥ. ജഗന്നഥനായി മോഹന്‍ലാലും, വര്‍ക്കിയായി അജു വര്‍ഗീസും, ജബ്ബാറായി ബാബുരാജും അഭിനയിച്ചിരിക്കുന്നു. തമിഴ് സിനിമയും സീരിയലുകളും ധാരാളം സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന പെരുച്ചാഴിയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ വൈദ്യനാഥനാണ്. അജയന്‍ വേണുഗോപാലും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ ചിത്രസന്നിവേശവും, അറോറ സംഗീത സംവിധാനവും നിര്‍വഹിചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ അവതരിപ്പിച്ചിട്ടുള്ള മലയാള സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ സസന്തോഷം സ്വീകരിച്ചിട്ടുള്ളതാണ്. അതെ ശ്രേണിയിലേക്ക് രസകരമായൊരു പ്രമേയവുമായാണ് അരുണ്‍ വൈദ്യനാഥന്‍ ഈ ഓണം കാലഘട്ടത്തില്‍ കേരളത്തിലെത്തിയിരിക്കുന്നത്. മേല്പറഞ്ഞ പ്രമേയം ഇന്നത്തെ സിനിമാ പ്രേക്ഷകരുടെ അഭിരുചി അറിയാവുന്ന ഒരു എഴുത്തുകാരനെ ഉപയോഗിച്ചു തിരക്കഥ രചിച്ചിരുന്നുവെങ്കില്‍ വെള്ളാനകളുടെ നാടും വരവേല്‍പ്പും പോലെ പെരുച്ചാഴിയും പ്രേക്ഷകര്‍ സ്വീകരിചേനെ. മോഹന്‍ലാല്‍ എന്ന താരത്തിന്റെ ആരാധകരെ മാത്രം ത്രിപ്ത്തിപെടുത്തുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥഗതിയിലൂടെ ഒരു തട്ടികൂട്ട്‌ സിനിമയുണ്ടാക്കാനാണ് അരുണ്‍ വൈദ്യനാഥനും അജയന്‍ വേണുഗോപാലും ശ്രമിച്ചത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകള്‍ ഒന്നും തന്നെ ചിരിയുണര്‍ത്തിയില്ല. മോഹന്‍ലാലിന്‍റെ പഴയകല സിനിമകളുടെ അവതരണം പുതുമയുള്ള ഒരു പരീക്ഷണമായിരുന്നു. സിനിമയുടെ ആദ്യ പകുതിയിലെ ചില തമാശകള്‍ ഒഴിച്ചാല്‍ വേറൊരു സവിശേഷതയും അവകാശപെടനില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെത്. 

സംവിധാനം: ആവറേജ്
രസകരമായി അവതരിപ്പിക്കാന്‍ അവസരമുള്ള ഒരു പ്രമേയത്തെ പൂര്‍ണമായി പ്രയോജനപെടുത്താതെ ആരാധകര്‍ക്ക് വേണ്ടി തട്ടിക്കൂട്ട് തമാശകള്‍ കുത്തിനിറച്ചു അവതരിപ്പിച്ചത് സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ വൈദ്യനാഥന്റെ വിവരക്കേട് തന്നെയാണ്. സിനിമയുടെ ആദ്യപകുതി രസകരമായി തന്നെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രത്യേകിച്ച് പ്രണയ രംഗങ്ങളൊക്കെ സിനിമയുടെ കഥയ്ക്ക്‌ യാതൊരു പ്രയോജനവുമില്ലാത്തവയാണ്. ഇന്നുവരെ മലയാളികള്‍ കാണാത്ത കുറെ ലോക്കെഷനുകളും അമേരിക്കയുടെ സമ്പന്ന ഹോട്ടല്‍ മുറികളും കാണിക്കുന്നു എന്നല്ലാതെ സിനിമയ്ക്ക് ഗുണം ചെയ്യുന്ന ഒന്നും തന്നെ അമേരിക്കയില്‍ ചിത്രീകരിച്ചതുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ലഭിച്ചില്ല. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം വിറ്റഴിക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ നല്ലൊരു ആക്ഷേപ ഹാസ്യ സിനിമ അവതരിപ്പിക്കാന്‍ ഒരു ശ്രമവും അരുണ്‍ വൈദ്യനാഥന്റെ ഭാഗത്തും നിന്നുമുണ്ടായിട്ടില്ല എന്നത് വ്യക്തം. മോഹന്‍ലാല്‍ എന്ന നടന്റെ കഴിവും ഹാസ്യ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മികവും ഒന്നുകൊണ്ടു മാത്രമാണ് പെരുച്ചാഴി ഈ ഓണം കാലഘട്ടത്തില്‍ പ്രദര്‍ശനശാലകളില്‍ തുടരാന്‍ പോകുന്നത്. 

സാങ്കേതികം: ആവറേജ്
അരവിന്ദ് കൃഷ്ണയുടെ ചായാഗ്രഹണം സിനിമയ്ക്ക് രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്നതല്ലാതെ വലിയൊരു മികവൊന്നും പറയുവാനില്ല. വിവേക് ഹര്‍ഷന്റെ ചടുതലയുള്ള സന്നിവേശം സിനിമയ്ക്ക് വേഗത നല്ക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഒന്ന് രണ്ടു രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഗതിയിലായിരുന്നെങ്കിലും, ആകെമൊത്തം ഒരു വേഗത സിനിമയ്ക്ക് നല്‍ക്കുവാന്‍ വിവേകിന് സാധിച്ചിട്ടുണ്ട്. അറോറയുടെ സംഗീത സംവിധാനത്തില്‍ ബ്ലാസേ പാടിയ അടിപോളിക്ക എന്ന പാട്ട് മാത്രമാണ് അല്പമെങ്കിലും ഭേദപെട്ടത്‌. അന്‍പറിവിന്റെ സംഘട്ടന രംഗങ്ങള്‍ മികവു പുലര്‍ത്തി. രാജീവ്‌ അങ്കമാലിയുടെ മേക്കപ്പ് മോഹന്‍ലാലിനെ കൂടുതല്‍ സുന്ദരനാക്കിയിട്ടുണ്ട്. സൂപ്പര്‍ മാന്‍, അവതാര്‍, കിംഗ്‌ കോംഗ് മേക്കപ്പും മികവു പുലര്‍ത്തി. 

അഭിനയം: ആവറേജ് 
മോഹന്‍ലാല്‍, മുകേഷ്, വിജയ്‌ ബാബു, ബാബുരാജ്, അജു വര്‍ഗീസ്‌, ഡല്‍ഹി ഗണേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, സീന്‍ ജെയിംസ്, ജോണ്‍ വുസഹ്, രമേശ്‌ പിഷാരടി, അശ്വിന്‍ മാത്യു, അനീഷ്‌ മേനോന്‍, ജോര്‍ജ്കുട്ടി, മാസ്റ്റര്‍ സനൂപ്, രാഗിണി നന്ദ്വാനി, സാന്ദ്ര തോമസ്‌, ദേവി അജിത്‌, പൂനം ബജ്വ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജഗന്നാഥനെ രസകരമായി തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. മുകേഷും, അജു വര്‍ഗീസും, ബാബു രാജും അവരവരുടെ കഥാപാത്രങ്ങള്‍ മികവോടെ തന്നെ അവതരിപ്പിച്ചു. ഗവര്‍ണറായി മത്സരിക്കുന്ന ജോണ്‍ കോറിയുടെ വേഷമിട്ട സീന്‍ ജെയിംസും, വിജയ്‌ ബാബുവും, നായികയായി പുതുമുഖം രാഗിണിയും മികച്ച അഭിനയം തന്നെ കാഴ്ച്ചവെചിട്ടുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മോഹന്‍ലാലിന്‍റെ അഭിനയം
2. പ്രമേയം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ 
2. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ 
3. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 
4. ക്ലൈമാക്സ് 
5. ഐറ്റം ഡാന്‍സ് 

പെരുച്ചാഴി റിവ്യൂ: ആരാധകര്‍ക്ക് ഓണാഘോഷം പൊടിപൊടിക്കാന്‍ ഒരു ഉത്സവചിത്രം എന്നതിലുപരി യാതൊരു ഗുണമേന്മയും അവകാശപെടാനില്ലത്ത വെറുമൊരു തട്ടിക്കൂട്ട് സിനിമയാണ് പെരുച്ചാഴി.

പെരുച്ചാഴി റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 13/30 [4.3/10]

കഥ, തിരക്കഥ, സംവിധാനം: അരുണ്‍ വൈദ്യനാഥന്‍ 
സംഭാഷണം: അജയന്‍ വേണുഗോപാലന്‍, അരുണ്‍ വൈദ്യനാഥന്‍ 
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: അരവിന്ദ് കൃഷ്ണ
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍ 
സംഗീതം: അറോറ 
സംഘട്ടനം: അന്‍പറിവ്
മേക്കപ്പ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: പ്രീതി കാന്തന്‍ 
നൃത്ത സംവിധാനം: ബ്രിന്ദ 
വിതരണം: ഫ്രൈഡേ ഫിലിം ഹൗസ് 

3 Aug 2014

അവതാരം - ഇത് അവതാരമല്ല, അപരാധമാണ്! 3.00/10

ലോക്പാല്‍ ദുരന്തത്തിനും, സലാം കാശ്മീര്‍ സ്പോടനത്തിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ അപരാധമാണ് ജനപ്രിയനായകന്റെ അവതാരം. നസീര്‍-ജയന്‍ കാലഘട്ടത്തില്‍ തന്നെ പ്രേക്ഷകര്‍ കണ്ടുമടുത്തതും കേട്ടുപഴകിയതുമായ കഥയാണ് ചേട്ടനെ കൊല്ലുന്നവരോടുള്ള അനിയന്റെ പ്രതികാരം. ഈ പഴകിയ വീഞ്ഞ് യാതൊരു മടിയും കൂടാതെ അവതാരമെന്ന പുതിയ കുപ്പിയിലാക്കി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ച സംവിധായകന്‍ ജോഷിയുടെയും നടന്‍ ദിലീപിന്റെയും നിര്‍മ്മാതാക്കളായ ദിലീപ് കുന്നത്തിന്റെയും, തിരക്കഥരചയ്താവ് വ്യാസന്‍ ഇടവനക്കാടിന്റെയും ധൈര്യം അപാരം തന്നെ. 

ഈ ലോകത്തിലെ തന്നെ ഏറ്റവും സല്‍സ്വഭാവിയും അതീവ ബുദ്ധിമാനും സര്‍വോപരി സ്നേഹസമ്പന്നനുമായ അനിയന്‍ മാധവന്‍ ചേട്ടന്റെ മരണത്തിനു ഉത്തരവാദികളായവരെ അന്വേഷിച്ചു ഒരു തെളിവും കൂടാതെ വധിക്കുന്ന പ്രതികാരകഥയാണ് അവതാരം. വ്യാസന്‍ എഴുതിയ ഈ ദുരന്ത തിരനാടകത്തെ എത്രത്തോളം യുക്തിയില്ലാതെ സംവിധാനം ചെയ്യാമോ അത്രയും ഭംഗിയായി തന്നെ ജോഷി സംവിധാനം ചെയ്തിട്ടുമുണ്ട്. 

കഥ, തിരക്കഥ: മോശം
ഇന്ദ്രിയം, മെട്രോ എന്നീ സിനിമകള്‍ക്ക്‌ ശേഷം വ്യാസന്‍ എടവനക്കാട് തിരക്കഥ എഴുതിയ സിനിമയാണിത്. ഓരോ രംഗങ്ങളും സിനിമയില്‍ കാണുമ്പോള്‍ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്, കഥാപാത്രങ്ങള്‍ എന്ത് സംഭാഷണമാണ് പറയാന്‍ പോകുന്നത് എന്നുവരെ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഒരു സിനിമയുടെ തിരക്കഥ എഴുതുക എന്നത് ഒരു കഴിവ് തന്നെ. മാധവന്‍ എന്ന കഥാപാത്രം വില്ലന്മാരെ തമ്മില്‍ തല്ലിപ്പിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്നതൊക്കെ പരിതാപകരമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്. 1994ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്- രഞ്ജിത്ത്- സുരേഷ് ഗോപി ടീമിന്റെ രുദ്രാക്ഷം എന്ന സിനിമയുടെ ക്ലൈമാക്സും, അവതാരത്തിന്റെ ക്ലൈമാക്സും ഒരെപോലെയായത് തികച്ചും യാദിര്‍ശ്ചികം മാത്രം എന്നത് പ്രേക്ഷകര്‍ ഓര്‍ക്കുക. ദിലീപും ജോഷിയും ക്ഷമിച്ചാലും, ദിലീപിന്റെ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഒരുകാലത്തും വ്യാസനോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.

സംവിധാനം: ബിലോ ആവറേജ്
മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനില്‍ നിന്നും ഇതുപോലൊരു സിനിമ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനേകം കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്. മാധവന്‍ എന്ന കഥാപാത്രം ജബ്ബാര്‍ എന്ന ഗുണ്ടയെ കണ്ടിട്ടുപോലുമില്ല, ശബ്ദം കേട്ടിട്ടുപോലുമില്ല. പിന്നെ എങ്ങനെയാണ് ജോബി എന്ന കഥാപാത്രത്തെ ജബ്ബാറിന്റെ ശബ്ദത്തില്‍ മാധവന്‍ ഫോണ്‍ ചെയ്യുക? അതുകൂടാതെ, ജബ്ബാറിന്റെ കൊലപാതകം അയാളുടെ വലതു വശത്ത്‌ നിന്ന് ക്യാമറയില്‍ പകര്‍ത്തിയത്, യുട്യൂബിലും മോബൈലിലും എത്തുമ്പോള്‍ എങ്ങനെയാണ് മുമ്പില്‍ നിന്നും പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ആകുന്നത്? ഇതുപോലുള്ള നിരവധി മണ്ടത്തരങ്ങലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും കാണുന്നത്. പാട്ടുകളുടെ ചിത്രീകരണമല്ലാതെ ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടിരിക്കാന്‍ പറ്റുന്ന ഒരൊറ്റ രംഗം പോലുമില്ല എന്നത് ഏറെ ദുഃഖകരമായ ഒന്നാണ്. 

സാങ്കേതികം: ആവറേജ്
ആര്‍. ഡി. രാജശേഖര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഒരുപരുധിവരെ പ്രേക്ഷകരെ പ്രദര്‍ശനശാലകള്‍ വിട്ടുപോകാതിരിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാട്ടുകളുടെ ചിത്രീകരണം. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള പശ്ചാത്തലമൊക്കെ ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ രാജശേഖറിന് സാധിച്ചിട്ടുണ്ട്. ശ്യാം ശശിധരന്‍ രംഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത്തിനിടയില്‍ ഉറക്കത്തില്‍ പെട്ടതായതുകൊണ്ടാവണം ഈ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 45മിനിട്ടുകള്‍ ആകുവാന്‍ കാരണമെന്നു സംശയിക്കുന്നു. കൈതപ്രവും, ഹരിനാരയണനും എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയത്. കൊഞ്ചി കൊഞ്ചി ചിരിച്ചാല്‍ പുഞ്ചിരി തോട്ടം, ഞാന്‍ കാണും നേരംതോട്ടെ എന്നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. കുറെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടെന്നല്ലാതെ യാതൊരു മികവും ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തിനില്ല. സാബു റാമിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
മാധവന്‍ മഹാദേവനായി ദിലീപ് തന്റെ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിച്ചു. തമിഴിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി കൊണ്ടിരിക്കുന്ന ലക്ഷ്മി മേനോനാണ് ഈ സിനിമയിലെ മണി മേഘല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ ജോയ് മാത്യു, മിഥുന്‍ രമേശ്‌, സിജോയ് വര്‍ഗീസ്‌, ബാബു നമ്പൂതിരി, സിദ്ദിക്ക്, ദേവന്‍, ജനാര്‍ദനന്‍, ഗണേഷ്, ഷമ്മി തിലകന്‍, കലാഭവന്‍ ഷാജോണ്‍, വി.കെ.ബൈജു, ശ്രീരാമന്‍, അനില്‍ മുരളി, കണ്ണന്‍ പട്ടാമ്പി, ഷിജു, പ്രശാന്ത്, നന്ദു പൊതുവാള്‍, ചാലി പാല, ശിവജി ഗുരുവായൂര്‍, പ്രേം പ്രകാശ്, ശ്രീജയ, വിനയ പ്രസാദ്, ലക്ഷ്മിപ്രിയ, വത്സല മേനോന്‍, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, അഞ്ചു അരവിന്ദ് എന്നിവരാണ് അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. ജോഷിയുടെ സംവിധാനം
4. പശ്ചാത്തല സംഗീതം 

അവതാരം റിവ്യൂ: ലോക്പാല്‍ ദുരന്തത്തിനും, സലാം കാശ്മീര്‍ സ്പോടനത്തിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ അപരാധം!

അവതാരം റേറ്റിംഗ്: 3.00/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: ദിലീപ് കുന്നത്, സിബി-ഉദയകൃഷ്ണ 
രചന: വ്യാസന്‍ എടവനക്കാട്
ചായാഗ്രഹണം: ആര്‍.ഡി.രാജശേഖര്‍
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍
സംഗീതം: ദീപക് ദേവ്
ഗാനരചന: കൈതപ്രം, ഹരിനാരായണന്‍ 
കലാസംവിധാനം: ബാബുറാം
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍

26 Jul 2014

വിക്രമാദിത്യന്‍ - കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാം 4.70/10

ഒരേ ദിവസം ഒരേ സമയം ജനിച്ച രണ്ടു കുട്ടികളാണ് വിക്രമനും(ഉണ്ണി മുകുന്ദന്‍) ആദിത്യനും(ദുല്‍ഖര്‍ സല്‍മാന്‍). വാസുദേവ ഷേണായി(അനൂപ്‌ മേനോന്‍)എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകനായി വളര്‍ന്നതുകൊണ്ട് വിക്രമന്‍ പഠിത്തത്തിലും കായികാഭ്യസത്തിലും മിടുക്കനായി. നാട്ടിലെ പ്രധാന മോഷ്ടക്കളില്‍ ഒരാളായ കുഞ്ഞുണ്ണിയുടെ മകനായ ആദിത്യന്‍, കള്ളന്റെ മകന്‍ എന്ന ചീത്തപേരിലാണ് കുട്ടിക്കാലം മുതലേ വളര്‍ന്നത്‌. എന്നാലും പഠനത്തിലും കായികഭ്യാസത്തിലും ആദിത്യനും മോശമായിരുന്നില്ല. വിക്രമനും ആദിത്യനും വളര്‍ന്നത്തോടെ അവരുടെ മനസ്സിലെ വാശിയും വളര്‍ന്നു. ഒടുവില്‍, അവര്‍ തമ്മിലുള്ള സൗഹൃദപരമായ മത്സരം ബാല്യകാലസുഹൃത്തായ ദീപികയുടെ(നമിത പ്രമോദ്)ഇഷ്ടം നേടുവാന്‍ വേണ്ടിയായിരുന്നു. വിക്രമനും ആദിത്യനും തമ്മിലുള്ള മത്സരത്തില്‍ ആര് ജയിക്കും? അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? എന്നതാണ് ഈ സിനിമയുടെ കഥ.

ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയ്ക്ക് ശേഷം ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച വിക്രമാദിത്യന്‍ നിര്‍മ്മിച്ചിരിക്കുന്നത് ലാല്‍ ജോസിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ്. ജോമോന്‍ ടി. ജോണ്‍ ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണ് വിക്രമാദിത്യന്‍. ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുന്ന രണ്ടു വ്യക്തികള്‍ തമിലുള്ള മത്സരത്തിന്റെ കഥ എന്നത് മലയാള സിനിമയില്‍ പുതുതല്ല. പുതുമയില്ലാത്ത പല കഥകള്‍ മനോഹരമായി തന്നെ അവതരിപ്പിച്ച ഒരു സംവിധയകനായതിനാലവും ഇത്തരത്തിലുള്ള ഒരു കഥ തിരഞ്ഞെടുക്കുവാന്‍ ഡോക്ടര്‍ ഇക്ബാല്‍ തയ്യാറായത്. പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എല്ലാ സിനിമയിലും എഴുതുവാന്‍ ഒരുപക്ഷെ തിരക്കഥ രചയ്താക്കള്‍ക്ക് സാധിക്കില്ലയെങ്കിലും, ഇക്ബാല്‍ കുറ്റിപ്പുറത്തെ പോലെ കഴിവ് തെളിയിച്ച ഒരാള്‍ക്ക്‌ വിശ്വസനീയത തോന്നിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളെങ്കിലും എഴുതാമായിരുന്നു. സിനിമയുടെ അവസാനഭാഗത്തെ ചില കഥാസന്ദര്‍ഭങ്ങള്‍ തികച്ചും അവിശ്വസനീയമായി അനുഭവപെട്ടു എന്നത് സിനിമയുടെ പോരായ്മകള്‍ ഒന്നായാണ് പ്രേക്ഷകര്‍ കാണുന്നത്. കഥയുടെ അവതരണവും ഒട്ടും പുതുമ നല്ക്കാത്തതും പ്രേക്ഷകരെ മുഷിപ്പിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് സിനിമയുടെ ആദ്യഭാഗത്തെ കഥാസന്ദര്‍ഭങ്ങള്‍. കേട്ടുപഴകിയതും പ്രവചിക്കനവുന്നതുമായ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പ്രധാന രസക്കേടുകളായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടു. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ തന്നെ കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാന്‍ പറ്റുന്ന സിനിമതന്നെയാണ് വിക്രമാദിത്യന്‍.

സംവിധാനം: ആവറേജ്
ഏതു പ്രതികൂല കാലവസ്ഥകളാണെങ്കിലും പ്രേക്ഷകര്‍ എന്നും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലാല്‍ ജോസ് സിനിമ. മുന്‍കാലത്തിലുള്ള ചില സിനിമകളുടെ പരാജയത്തില്‍ നിന്നും പ്രേക്ഷകര്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയാവുന്ന സംവിധായകന്‍ ഒരിക്കലും പുതുമയില്ലാത്ത ഒരു കഥ തിരഞ്ഞെടുക്കരുതായിരുന്നു. ലാല്‍ ജോസിന്റെ സംവിധാന മികവുകൊണ്ട് മാത്രം വിജയിച്ചിട്ടുള്ള സിനിമകളുടെ ഗണത്തില്‍ ഒരുപക്ഷെ വിക്രമാദിത്യനും ഇടംനേടാം. പക്ഷെ, നല്ലൊരു സിനിമ സംവിധാനം ചെയ്തു പ്രേക്ഷകര്‍ക്ക്‌ നല്ക്കാനായി എന്നതില്‍ സംതൃപ്തി നേടാന്‍ ലാല്‍ ജോസിനു സാധിക്കില്ല. ഇക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു എന്നത് മാത്രമാണ് സംവിധായകന്‍ എന്ന രീതിയില്‍ ലാല്‍ ജോസ് ചെയ്തത്. മുന്‍കാല ലാല്‍ ജോസ് സിനിമകളിലെ പോലെ നല്ല കഥാസന്ദര്‍ഭങ്ങളോ, നല്ല തമാശകളോ, നല്ല പാട്ടുകളോ, നല്ല പശ്ചാത്തല സംഗീതമോ ഈ സിനിമയില്‍ കണ്ടില്ല എന്നത് തന്നെയാണ് ഈ സിനിമയുടെയും പ്രധാന പോരായ്മ. കുറവുകള്‍ ഏറെയുണ്ടെങ്കിലും, കുടുംബസമേതം കണ്ടിരിക്കാവുന്ന രീതിയില്‍ ഈ സിനിമയുണ്ടാക്കുവാന്‍ അഭിനേതാക്കളുടെ പ്രകടനവും, ജോമോന്‍ ടി ജോണ്‍ ഒരുക്കിയ വിഷ്വല്‍സും ലാല്‍ ജോസിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

സാങ്കേതികം: എബവ് ആവറേജ്
ജോമോന്‍ ടി ജോണിന്റെ ചായാഗ്രഹണമികവില്‍ മറ്റൊരു തട്ടിക്കൂട്ട് സിനിമ കൂടി വിജയപാതയിലേക്ക് കുതിക്കുന്നു എന്നതാണ് സത്യം. ഈ സിനിമയിലെ കഥാപാത്രങ്ങളായ ആദിത്യനും ലക്ഷ്മിയും കഴിഞ്ഞകാലത്തിലെ രംഗങ്ങള്‍ ഓര്‍ക്കുന്നത് എല്ലാം തന്നെ വിശ്വസനീയമായി അനുഭവപെട്ടത്‌ ആ രംഗങ്ങളുടെ വിഷ്വല്‍സിന് കാലത്തിനനുസരിച്ചുള്ള പഴക്കം നല്ക്കിയതുകൊണ്ടാണ്. ജോമോനെ പോലെ കഴിവുള്ള ഒരാള്‍ക്ക്‌ മാത്രമേ അത്തരത്തിലുള്ള വിഷ്വല്‍സ് ചിത്രീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബിജിബാലിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. മൂന്ന് കാലഘട്ടങ്ങളിലുളള രംഗങ്ങള്‍ കൃത്യതയോടെ പ്രേക്ഷകരെ കുഴപ്പിക്കാതെ തന്നെ രഞ്ജന്‍ അബ്രഹാം കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ്
ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, അനൂപ്‌ മേനോന്‍, ജോയ് മാത്യു, സാദിക്ക്, സിദ്ധാര്‍ഥ് ശിവ, ഇര്‍ഷാദ്, നമിത പ്രമോദ്, ലെന, ചാര്‍മിള എന്നിവരെ കൂടാതെ ഏതാനും പുതുമുഖങ്ങളും ഈ സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മോശമാക്കാതെ തന്നെ അവതരിപ്പിച്ചപ്പോള്‍, അഭിനയത്തിന്റെ കാര്യത്തില്‍ കയ്യടി നേടിയത് അനൂപ്‌ മേനോനും നമിത പ്രമോദും ലെനയുമാണ്. അതിഥി വേഷമായിരുന്നുവെങ്കിലും നിവിന്‍ പോളിയും തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. നാളിതുവരെ ലഭിച്ചതില്‍ അനൂപ്‌ മേനോന്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ വില്ലന്‍ വാസുദേവ് ഷേണായി. മികച്ച ഭാവാഭിനയത്തിലൂടെ തന്നെ അനൂപ്‌ വാസുദേവ ഷേണായിയെ അവതരിപ്പിച്ചു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം
2. ജോമോന്‍ ടി ജോണിന്റെ ചായാഗ്രഹണം
3. ലാല്‍ ജോസിന്റെ സംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
2. പാട്ടുകള്‍

വിക്രമാദിത്യന്‍ റിവ്യൂ: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമ എന്നതിലുപരി ലാല്‍ ജോസിന്റെയോ ദുല്‍ഖര്‍ സല്‍മാന്റെയോ ആരാധകരെ പൂര്‍ണമായി ത്രിപ്ത്തിപെടുത്തവാന്‍ വിക്രമാദിത്യനു സാധിച്ചില്ല.

വിക്രമാദിത്യന്‍ റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

നിര്‍മ്മാണം, സംവിധാനം: ലാല്‍ ജോസ്
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ഗോകുല്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: ദിലിപ് സുബ്ബരായന്‍
വിതരണം: എല്‍.ജെ.ഫിലിംസ്

15 Jun 2014

ബാംഗ്ലൂര്‍ ഡെയ്സ് - മലയാളികളുടെ മനംകവര്‍ന്ന ദിനങ്ങള്‍ 7.10/10

എം.ടി.വാസുദേവന്‍ നായര്‍, പി.പത്മരാജന്‍, ലോഹിതദാസ്, ടി. ദാമോദരന്‍, ശ്രീനിവാസന്‍, രഞ്ജിത്ത് അങ്ങനെ നീളുന്ന മികച്ച തിരക്കഥ രചയ്താക്കളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ച ആദ്യ വനിതയാണ്‌ അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ തിരക്കഥയിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച പ്രതിഭയാണ് അഞ്ജലി മേനോന്‍. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. മലയാള സിനിമയിലെ പുതിയ വാഗ്ദാനങ്ങളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നാസിം, പാര്‍വതി മേനോന്‍, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകനായ അന്‍വര്‍ റഷീദും, സോഫിയ പോളും ചേര്‍ന്നാണ്. സമീര്‍ താഹിര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, പ്രതാപ് പോത്തന്‍, സാജിദ് യഹിയ, സിജോയ് വര്‍ഗീസ്‌, സാഗര്‍ ഷിയാസ്, ഹരിശാന്ത്, കല്പന, പ്രവീണ, രേഖ, വിനയ പ്രസാദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

മൂന്ന് സഹോദരങ്ങളുടെ മക്കളായ അര്‍ജുന്‍, ദിവ്യ, കുട്ടന്‍ എന്നിവര്‍ അവരുടെ സ്വപ്ന നഗരമായ ബാംഗ്ലൂരില്‍ വിവിധ ആവശ്യങ്ങളായി എത്തിച്ചേരുന്നു. ഈ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബാംഗ്ലൂര്‍ ഡെയ്സ്. കുട്ടികാലം മുതല്‍ നല്ലൊരു സൗഹൃദം മനസ്സില്‍ സൂക്ഷിച്ച മൂന്ന് കൂട്ടുകാരുടെ ജീവിതത്തിലേക്ക് ദിവ്യയുടെ ഭര്‍ത്താവ് ദാസും, കുട്ടന്റെ കാമുകി മീനാക്ഷിയും, അര്‍ജുന്റെ സുഹൃത്ത് സാറയും വരുന്നത്തോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അര്‍ജുനായി ദുല്‍ഖര്‍ സല്‍മാനും, കുട്ടനായി നിവിന്‍ പോളിയും, ദാസായി ഫഹദ് ഫാസിലും, ദിവ്യയായി നസ്രിയയും, സാറയായി പാര്‍വതി മേനോനും, മീനാക്ഷിയായി ഇഷ തല്‍വാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
ഓരോ മലയാള സിനിമയും തിരക്കഥകൃത്തുക്കളുടെ പേരില്‍ അറിയപെടുന്ന കാലം വിദൂരമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്സും. അഞ്ജലി മേനോന്റെ സിനിമ എന്ന ഒരൊറ്റ കാരണത്താല്‍ സിനിമ ആദ്യം ദിവസം തന്നെ കാണുവാന്‍ പോയ സിനിമ പ്രേമികളുണ്ട്. അവരെയും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാനുള്ള എല്ലാ ഘടഗങ്ങളും സമന്വയിപ്പിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലത്ത ഒരു കഥയെ രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ തിരക്കഥയുടെ വിജയം. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ സംഭാഷണങ്ങള്‍ കൂടിയായപ്പോള്‍ പ്രേക്ഷകര്‍ ഓരോ രംഗങ്ങളും ആസ്വദിച്ചാണ് കണ്ടിരുന്നത്‌. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോലെ തന്നെ ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും മികച്ചതായിരുന്നു. നിവിന്‍ പോളിയെ നാളിതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വ്യതസ്തമാക്കിയത് പ്രേക്ഷകമരെ രസിപ്പിച്ചു. ഉസ്താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖറിന് ലഭിച്ച ജീവവായുവാണ് ഈ സിനിമയിലെ അര്‍ജുന്‍ എന്ന കഥാപാത്രം. ക്ലൈമാക്സ് രംഗങ്ങള്‍ മികച്ചു അഭിനയം കാഴ്ച്ചവെക്കുവാന്‍ ദുല്‍ഖറിന് സാധിച്ചു. ഫഹദിന്റെ ശിവ ദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനംകവര്‍ന്ന കാഴ്ചയും കണ്ടു. ഒരല്പം അതിശയോക്തി നിറഞ്ഞതാണെങ്കിലും കല്പനയുടെ കഥാപാത്രവും രസകരമായി അനുഭവപെട്ടു. അഞ്ജലി മേനോന് ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം: ഗുഡ്
മഞ്ചാടിക്കുരു, ഹാപ്പി ജേര്‍ണി(കേരള കഫെ) എന്നീ സിനിമകള്‍ക്ക്‌ ശേഷം അഞ്ജലി മേനോന്‍ സംവിധായകയായ സിനിമ എന്ന രീതിയില്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ സിനിമ കാണുവാന്‍ കാത്തിരുന്നത്. എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുവാന്‍ അഞ്ജലിയ്ക്കു സാധിച്ചു. ഇത്തരത്തിലുള്ള ഒരു പ്രമേയം ഇത്ര മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിക്കുക എന്നത് എളുപ്പമല്ല. ഓരോ കഥാസന്ദര്‍ഭങ്ങള്‍ക്കും അനിയോജ്യമായ ലോക്കെഷനുകള്‍ കണ്ടുപിടിക്കുകയും, ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്‍മാരെ കണ്ടെത്തുകയും, നല്ല സിനിമയുണ്ടാക്കുവാന്‍ മിടുക്കരായ സാങ്കേതിക വിദഗ്ദരെ ഉപയോഗിക്കുകയും ചെയ്തതാണ് അഞ്ജലി മേനോന്‍ എന്ന സംവിധയകയുടെ വിജയം. ചില സിനിമകള്‍ അവസാനിക്കാതെ മതിയാവുവോളം കണ്ടുകൊണ്ടിരിക്കുവാന്‍ തോന്നാറുണ്ട്. അങ്ങനെ തോന്നിയ വിരളം സിനിമകളില്‍ ഒന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
സമീര്‍ താഹിറിന്റെ ചായാഗ്രഹണ മികവില്‍ മികച്ച വിഷ്വല്‍സിന്റെ പിന്തുണയോടെ കഥ പറയുവാന്‍ സാധിച്ചത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ നഗരത്തിന്റെ ഇതുവരെ കാണാത്ത സുന്ദര മുഖം അവതരിപ്പിക്കുവാന്‍ സമീറിന് സാധിച്ചു. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയുടെ അവതരണ രീതിയോട് ചേര്‍ന്ന് നിന്നു. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നിട്ടും പ്രേക്ഷകരെ ബോറടിപ്പിക്കാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ പ്രവീണിന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഏതു കരിരാവിലും എന്ന പാട്ടാണ് മറ്റു നാല് പാട്ടുകളില്‍ മികച്ചു നിന്നത്. സന്തോഷ്‌ വര്‍മ്മയും അന്ന കത്രീനയും എഴുതിയ തുമ്പി പെണ്ണെയും, നമ്മ ഊര് ബാംഗ്ലൂര്‍, മാംഗല്യം എന്നീ പാട്ടുകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. സമീര്‍ താഹിറിന്റെ വിഷ്വല്‍സിന് അനിയോജ്യമാകുന്ന പശ്ചാത്തല സംഗീതം നല്‍ക്കി ഓരോ രംഗങ്ങളും മിഴിവേകി പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചു. സിനിമയുടെ പ്രമേയത്തോട് നീതിപുലര്‍ത്തുന്ന സെറ്റുകള്‍ നിര്‍മ്മിക്കാന്‍ സുനില്‍ ബാബുവിനു കഴിഞ്ഞിട്ടുണ്ട്. റോണക്സ്‌ സേവ്യറിന്റെ മേക്കപ്പും പമ്പ ബിസ്വാസ് വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴാണ് അവര്‍ക്ക് നന്നായി അഭിനയിക്കാന്‍ കഴിയുന്നതും പ്രേക്ഷകര്‍ അവരെ സ്വീകരിക്കുന്നതും. ഈ സിനിമയുടെ കഥാപാത്ര രൂപികരണവും അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതും മികച്ച രീതിയിലായതിനാല്‍ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപെട്ടവയായി മാറിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും, നിവിന്‍ പോളിയും, ഫഹദ് ഫാസിലും അവരവര്‍ക്ക് ലഭിച്ച രംഗങ്ങള്‍ മികവുറ്റതാക്കി. യുവാക്കളുടെ ഹരമാകാന്‍ സാധ്യതയുള്ള അര്‍ജുനും, പെണ്‍മനസ്സുകളെ കീഴടക്കിയ കുട്ടനും, പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്ന ദാസും നാളിതുവരെ ദുല്‍ഖറിനും നിവിനും ഫഹദിനും ലഭിച്ച നല്ല കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നുറപ്പ്. അലസനായ യുവത്വത്തിന്റെ പ്രതീകമായി അര്‍ജുനും, സരസനും നിഷ്കളങ്കനുമായ കഥാപാത്രമായി കുട്ടനും, വെറുപ്പിച്ചു വെറുപ്പിച്ചു കഥാവസാനം പ്രേക്ഷരുടെ കയ്യടി നേടുന്ന ശിവദാസും ദുല്‍ഖര്‍-നിവിന്‍-ഫഹദ് എന്നിവരുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ചാര്‍ത്തുന്നു. നസ്രിയയും, പാര്‍വതിയും ഇഷയും നിത്യയും മോശമക്കാതെ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കല്പനയും പ്രവീണയും വിജയരാഘവനും രാജുവും പ്രതാപ് പോത്തനും മികച്ച പിന്തുണ നല്ക്കുവാനും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചായാഗ്രഹണം
4. അഭിനേതാക്കളുടെ പ്രകടനം
5. പശ്ചാത്തല സംഗീതം
6. ഗോപി സുന്ദറിന്റെ പാട്ടുകള്‍

ബാംഗ്ലൂര്‍ ഡെയ്സ് റിവ്യൂ: ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അഞ്ജലി മേനോനും അന്‍വര്‍ റഷീദിനും ഗോപി സുന്ദറിനും സമീര്‍ താഹിറിനും ദുല്‍ഖര്‍-ഫഹദ്-നിവിന്‍-നസ്രിയ-പാര്‍വതി തുടങ്ങിയവര്‍ക്കും ഇനി അഭിമാനിക്കാവുന്ന ദിനങ്ങള്‍.

ബാംഗ്ലൂര്‍ ഡെയ്സ് റേറ്റിംഗ്: 7.10/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

രചന, സംവിധാനം: അഞ്ജലി മേനോന്‍
നിര്‍മ്മാണം: അന്‍വര്‍ റഷീദ്, സോഫിയ പോള്‍
ബാനര്‍: എ ആന്‍ഡ്‌ എ, വീക്ക്‌ഏന്‍ഡ് ബ്ലോക്ക്ബസ്റ്റെഴ്സ്
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്, അന്ന കത്രീന
കലാസംവിധാനം: സുനില്‍ ബാബു
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: പമ്പ ബിസ്വാസ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എ ആന്‍ഡ്‌ എ, ആഗസ്റ്റ് സിനിമാസ്