28 Sept 2014

വെള്ളിമൂങ്ങ - പ്രേക്ഷകപ്രീതി നേടി പറന്നുയരുന്ന സ്വര്‍ണ്ണമൂങ്ങ! 6.70/10

കേരളത്തിലെ ശാന്തിപുരം എന്ന ഗ്രാമത്തിലെ ജനപ്രതിനിധിയായ സി.പി.മാമച്ചന് നാട്ടുകള്‍ നല്‍ക്കിയ വിളിപ്പേരാണ് വെള്ളിമൂങ്ങ. 40 വയസ്സിനു മുകളില്‍ പ്രായമുള്ള മാമച്ചന്റെ രാഷ്ട്രീയ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. സി.പി.മാമച്ചന്‍ എന്ന വെള്ളിമൂങ്ങയുടെ വേഷത്തില്‍ ഒരു ചെറിയ ഇടവേളയ്ക്കു വേഷം ബിജു മേനോന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അജു വര്‍ഗീസ്‌, ആസിഫ് അലി, സിദ്ദിക്ക്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, നിക്കി ഗല്‍റാണി, ലെന, കെ.പി.എ.സി. ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നവാഗതനായ ജോജി തോമസാണ് വെള്ളിമൂങ്ങയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. 25ഓളം മലയാള സിനിമകള്‍ക്ക്‌ ക്യാമറ ചലിപ്പിച്ചിട്ടുള്ള ജിബു ജേക്കബ് ആണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ഭാവന മീഡിയ വിഷന് വേണ്ടി ശശിധരന്‍ ഉള്ളാട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന വെള്ളിമൂങ്ങയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് വിഷ്ണു നാരായണനും, ചിത്രസന്നിവേശം നിര്‍വഹിച്ചത് സൂരജും, സംഗീതം നല്ക്കിയത് ബിജിബാലുമാണ്. 

കഥ, തിരക്കഥ: ഗുഡ് 
പുതുമുഖം ജോജി തോമസ്‌ എഴുതിയ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പുതുമയുള്ളതായിരുന്നു. ഓരോ രംഗങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള ഘടഗങ്ങള്‍ കൃത്യമായ അളവില്‍ ചേര്‍ക്കുവാന്‍ ജോജിയ്ക്ക് സാധിച്ചു. യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളോ, കഥയില്‍ പ്രധാന്യമില്ലാത്ത രംഗങ്ങളോ, തമാശയ്ക്ക് വേണ്ടി എഴുതപെട്ട തമാശകളോ ഒന്നുംതന്നെയില്ല ഈ സിനിമയില്‍. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ജയിക്കാന്‍ വേണ്ടി മാമച്ചന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ എല്ലാം രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇനിയും ഇത്തരത്തിലുള്ള കഥകള്‍ എഴുതുവാന്‍ ജോജി തോമസിന് സാധിക്കട്ടെ. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ് 
വയലന്‍സ് എന്ന സിനിമയിലൂടെ ചായഗ്രഹണ രംഗത്തെത്തിയ ജിബു ജേക്കബ് സ്വതന്ത്ര സംവിധായകനായ വെള്ളിമൂങ്ങ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ആക്ഷേപഹാസ്യ സിനിമയാണ്. ഇന്നത്തെ രാഷ്ട്രീയത്തിലെ പാരവെപ്പുകളും, അതിനെതിര ചെറുത്തു നില്‍ക്കുന്ന നായകകഥാപാത്രത്തിനെ തന്ത്രങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഒരു സിനിമ ലളിതമായ രീതിയില്‍ സംവിധാനം ചെയ്തതാണ് ജിബു ജേക്കബിന്റെ കഴിവ്. സിനിമയുടെ കഥയ്ക്ക്‌ ദോഷമാകുന്ന രീതിയിലുള്ള ഒരൊറ്റ രംഗമോ, അനാവശ്യമായി തിരുകികേറ്റിയ തമാശ രംഗങ്ങളോ ഈ സിനിമയിലില്ല. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ലൊക്കേഷന്‍ തിരെഞ്ഞെടുത്തും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചതും സിനിമയ്ക്ക് ഗുണകരമായി. ഇനിയും ഇതുപോലുള്ള ലളിതമായ കഥകള്‍ സിനിമയാക്കുവാന്‍ ജിബു ജേക്കബിന് സാധിക്കട്ടെ.

സാങ്കേതികം: എബവ് ആവറേജ്
വെള്ളിമൂങ്ങയുടെ കഥയ്ക്ക്‌ അനിയോജ്യമായ ഒരു ലൊക്കേഷനും, ആ സ്ഥലത്തെ മനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുവാനും വിഷ്ണു നാരായണന് സാധിച്ചിട്ടുണ്ട്.  വിഷ്ണു നാരായണന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടലുകളില്ലാതെ കൃത്യതയോടെ സന്നിവേശം ചെയ്യുവാന്‍ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ സിനിമയുടെ പശ്ചാത്തലത്തിന് അനിയോജ്യമാകുന്നവയാണ്. സന്തോഷ്‌ വര്‍മ്മയും രാജീവ്‌ നായരും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അജയന്‍ മാങ്ങാട് കലാസംവിധാനവും, സഖി എല്‍സ വസ്ത്രാലങ്കാരവും, ഹസ്സന്‍ വണ്ടൂര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

അഭിനയം: എബവ് ആവറേജ് 
ബിജു മേനോന്‍, അജു വര്‍ഗീസ്‌, ആസിഫ് അലി, സിദ്ദിക്ക്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, ശിവാജി ഗുരുവായൂര്‍, ശശി കലിങ്ക, ചെമ്പില്‍ അശോകന്‍, ബേസില്‍, സാജു നവോദയ, നിക്കി ഗല്‍റാണി, ലെന, കെ.പി.എ.സി.ലളിത, അനു ജോസഫ്‌ എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. ചേട്ടായീസിനു ശേഷം ബിജു മേനോന്‍ നായകനാവുന്ന മുഴുനീള ഹാസ്യസിനിമയായ വെള്ളിമൂങ്ങയിലെ സി.പി.മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ബിജു മേനോന്റെ തനതായ ശൈലിയില്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാമച്ചന്റെ സഹായിയായ പാപ്പന്റെ വേഷത്തില്‍ അജു വര്‍ഗീസ്‌ തിളങ്ങി. ഒരല്പം വില്ലന്‍ സ്വഭാവമുള്ളതാണെങ്കിലും സിദ്ദിക്കും, ടിനി ടോമും ഹാസ്യം കൈവിടാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസിഫ് അലിയുടെ അതിഥി വേഷം മികച്ചതായി. ലെനയും കെ.പി.എ.സി.ലളിതയും അഭിനയ മികവു പുലര്‍ത്തി. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍ 
2. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ 
3. ലളിതമായ അവതരണ രീതി 
4. ബിജു മേനോന്‍ - അജു വര്‍ഗീസ്‌ കൂട്ടുകെട്ട് 


വെള്ളിമൂങ്ങ റിവ്യൂ: കഥയുടെ ലളിതമായ അവതരണ രീതിയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളുമുള്ള വെള്ളിമൂങ്ങയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പ്!

വെള്ളിമൂങ്ങ റേറ്റിംഗ്: 6.70/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20/30 [6.70/10]

സംവിധാനം: ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം: ജോജി തോമസ്‌
നിര്‍മ്മാണം: ശശിധരന്‍ ഉള്ളാട്ടില്‍ 
ബാനര്‍: ഭാവന മീഡിയ വിഷന്‍ 
ചായാഗ്രഹണം: വിഷ്ണു നാരായണന്‍ 
ചിത്രസന്നിവേശം: സൂരജ്
സംഗീതം: ബിജിബാല്‍ 
ഗാനരചന: സന്തോഷ്‌ വര്‍മ്മ, രാജിവ് നായര്‍
കലാസംവിധാനം: അജയ് മാങ്ങാട് 
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ 
വസ്ത്രാലങ്കാരം: സഖി എല്‍സ
വിതരണം: ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ 

15 Sept 2014

സപ്തമ.ശ്രീ.തസ്കരാ: - പ്രേക്ഷക ഹൃദയം കവര്‍ന്ന തസ്കരവീരന്മാര്‍ 6.20/10

ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ ജീവിതത്തില്‍ നടന്ന രസകരമായ കഥപറയുന്ന സിനിമയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സപ്തമ.ശ്രീ.തസ്കരാ: സാഹചര്യങ്ങള്‍ മൂലം ചെറിയ തെറ്റുകളില്‍ ചെയ്തു ജയിലില്‍ ചെന്നുപെടുന്ന ഏഴുപേരും സുഹൃത്തുക്കളാകുന്നു. തുടര്‍ന്ന് അവരെ ഈ അവസ്ഥയിലാക്കിയവരോട് പ്രിതികാരം ചെയ്യുവാന്‍ തീരുമാനിക്കുന്നു. എങ്ങനെ അവരെ പ്രതികാരം ചെയ്യുന്നു? എന്തിനു വേണ്ടി പ്രതികാരം ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ കഥ. പ്രിഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്‍ കരമന, ചെമ്പന്‍ ജോസ്, നീരജ് മാധവ്, സലിം ഭുഖാരി എന്നിവരാണ്‌ ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ വേഷത്തിലെത്തുന്നത്.

പ്രിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സപ്തമ.ശ്രീ.തസ്കരാ:യുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. മനോജ്‌ കണ്ണോത്താണ് ചിത്രസന്നിവേശം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് റെക്സ് വിജയനാണ്.

കഥ, തിരക്കഥ: എബവ് ആവറേജ്
ഒരു ദിവസത്തെ യാത്രയിലൂടെ ഒരാളുടെ കാഴ്ച്പാടുകള്‍ക്ക് വരുന്ന മാറ്റങ്ങള്‍ പ്രമേയമാക്കിയ സിനിമയായിരുന്നു നോര്‍ത്ത് 24 കാതം. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ബഹുമതി വരെ നേടികൊടുത്ത ഒരു പ്രമേയമായിരുന്നു നോര്‍ത്ത് 24 കാതം. ഏഴു കള്ളന്മാരുടെ രസകരമായ പ്രതികാരകഥയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ രണ്ടാമത്തെ സിനിമയായ സപ്തമ.ശ്രി.തസ്കര:യുടെ പ്രമേയം. ഈ സിനിമയിലെ ഏഴു കള്ളന്മാര്‍ എങ്ങനെ ജയിലിലെത്തി, അവര്‍ എങ്ങനെ സുഹൃത്തുക്കളായി എന്നെല്ലാമാണ് സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങള്‍. ഏഴു കള്ളന്മാരില്‍ ചിലരൊക്കെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിച്ചവരാണ്. അവരില്‍ ചിലര്‍ തങ്ങളെ ഈ അവസ്ഥയിലാക്കിയവരോട് പ്രതികാരം ചെയ്യുന്നതാണ് രണ്ടാം പകുതിയിലെ രംഗങ്ങള്‍. വിശ്വസനീയതയോടെ എഴുതിയ ഓരോ കഥാസന്ദര്‍ഭങ്ങളും, ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും, ചിരിയുണര്‍ത്തുന്ന സംഭാഷണങ്ങളും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. കഥയുടെ അവസാന നിമിഷങ്ങളിലുള്ള മോഷണ രംഗങ്ങള്‍ ഒരല്പം യുക്തിയോടെ എഴുതിയിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും മികച്ച രീതിയില്‍ ശ്രദ്ധിക്കപെടുമായിരുന്നു. എന്നിരുന്നാലും ഓണക്കാലത്ത് കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ഏക സിനിമയാണ് സപ്തമ.ശ്രി.തസ്കര:.

സംവിധാനം: എബവ് ആവറേജ്
ആദ്യ സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കാന്‍ ശ്രമിച്ച സംവിധായന്റെ രണ്ടാമത്ത സിനിമയിലും ശക്തമായ ഒരു പ്രമേയമുണ്ടാകും എന്ന മുന്‍വിധിയോടെ സിനിമകണ്ട ചില പ്രേക്ഷകരെ നിരാശപെടുത്തി. ഒരു ഓണാവധികാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുവട്ടം കണ്ടുരസിക്കാവുന്ന ഒരു എന്റര്‍റ്റെയിനര്‍ എന്ന രീതിയിലുള്ള ഒരു സിനിമയുണ്ടാക്കുവാനാണ് സംവിധയകന്‍ ശ്രമിച്ചത് എന്നത് വ്യക്തം. അതില്‍ ഒരുപരുധിവരെ വിജയിക്കുവാന്‍ സാധിച്ചു. ഓരോ രംഗങ്ങളും വിശ്വസനീയമായി ചിത്രീകരിക്കുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുത്ത് അഭിനയിപ്പിച്ചതും സംവിധായകന്റെ കഴിവ് തന്നെയാണ്. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു കഥാസന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ടെങ്കിലും, കഥയെ ബാധിക്കാത്തവയാണ് അവയെല്ലാം. ഉദാഹരണത്തിന്, പണം സൂക്ഷിച്ചുവെച്ചിരിക്കുന്ന അലമാരിയുടെ നമ്പര്‍ ലോക്ക് തുറക്കുന്ന ക്രമം എങ്ങനെയാണ് കൃത്യമായി കള്ളന്മാര്‍ക്ക് മനസ്സിലായത്‌. പ്രിഥ്വിരാജ് അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെപറ്റിയും ധാരാളം ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ തോന്നിയിട്ടുണ്ടാവണം. മേല്പറഞ്ഞപോലെ ഇവയൊന്നും കഥയെ പ്രതികൂലമായി ബാധിക്കുന്നവയല്ല. 

സാങ്കേതികം: എബവ് ആവറേജ്
ജയേഷ് നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ഒരു പുതുജീവന്‍ നല്‍കി. മോഷണ രംഗങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത ലഭിച്ചിരുന്നുവെങ്കില്‍ വിശ്വസനീയത ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു. ജയേഷ് പകര്‍ത്തിയ രംഗങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്യുവാന്‍ മനോജ്‌ കണ്ണോത്തിനു സാധിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന രീതിയില്‍ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പുതുമുഖം സുഷിന്‍ ശ്യാമിനും സാധിച്ചത് സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. 

അഭിനയം: ഗുഡ്
ചെമ്പന്‍ ജോസിനും, സുധീര്‍ കരമനയ്ക്കും, നീരജ് മാധവിനും നാളിതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ മൂന്ന്പേര്‍ക്കും സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഏറെ നാളുകള്‍ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച വലിയൊരു ആശ്വാസമായിരിക്കും ഈ സിനിമയും ഇതിലെ കഥാപാത്രവും. പ്രിഥ്വിരാജും നെടുമുടി വേണും, ജോയ് മാത്യുവും, ഇര്‍ഷാദും, മുകുന്ദനും, സലിം ഭുഖാരിയും, സനുഷയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ലിയോഷി, രമ ദേവി, അനു ജോസഫ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നടീനടന്മാരുടെ അഭിനയം
2. കഥാപാത്രങ്ങളുടെ രൂപികരണം 
3. സംഭാഷണങ്ങള്‍ 
4. ചിത്രസന്നിവേശം
5. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ക്ലൈമാക്സ്
2. രണ്ടാം പകുതിയുടെ അവസാന രംഗങ്ങള്‍

സപ്തമ.ശ്രീ.തസ്കരാ: റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയും രസകരമായ അവതരണത്തിലൂടെയും പ്രേക്ഷക ഹൃദയം കവരുവാന്‍ ഐശ്വര്യമുള്ള ഏഴു കള്ളന്മാര്‍ക്കും സാധിച്ചു!

സപ്തമ.ശ്രീ.തസ്കരാ: റേറ്റിംഗ്: 6.20/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 18.5/30 [6.2/10]

രചന, സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം: സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ്
ബാനര്‍: ആഗസ്റ്റ് സിനിമാസ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: മനോജ്‌ കണ്ണോത്ത്
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: സുശിന്‍ ശ്യാം 
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
റിലീസ്: ആഗസ്റ്റ്‌ സിനിമ റിലീസ്

9 Sept 2014

ഭയ്യാ ഭയ്യാ - നിരാശമാത്രം സമ്മാനിക്കുന്ന ഭയ്യമാര്‍! 3.80/10

ബംഗാളി ബാബുവും ബാബുറാം ചാറ്റര്‍ജിയും സഹോദരന്മാരെ പോലെ ഒരേ വീട്ടില്‍ ജീവിക്കുന്നവരാണ്. ബംഗാളില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ ജോലിയ്ക്ക് നല്‍ക്കുന്നതാണ് ഇരുവരുടെയും പ്രധാന ജോലി. മലയാളിയായ ബാബുവിന്റെയും ബംഗാളിയായ ബാബുറാമിന്റെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ബംഗാളി ബാബുവായി കുഞ്ചാക്കോ ബോബനും, ബാബുറാമായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജേകബ് ഗ്രിഗറി, സുധീര്‍, മകരന്ദ് ദേശ്പാണ്ടേ, നിഷ അഗര്‍വാള്‍, വിനുത ലാല്‍, തെസ്നി ഖാന്‍, അംബിക മോഹന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഭയ്യാ ഭയ്യാ. ലൈസമ്മ പോട്ടൂര്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ചായാഗ്രഹണം. വിദ്യാസാഗര്‍ ഈണമിട്ട 2 പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം.

കഥ, തിരക്കഥ: ബിലോ ആവറേജ്
സഹോദരന്മാരെ പോലെ കഴിയുന്ന രണ്ടു ഭയ്യാമാരുടെ കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള യാത്രയിലൂടെയാണ് കഥയുടെ തുടക്കം. ഇരുവരും പോകുന്ന യാത്രയില്‍ അവരുടെ കാമുകിമാരും, ഒരു സുഹൃത്തും, ഒരു ശവശരീരവും കൂടെയുണ്ട്. എന്തിനാണ് അവര്‍ ബംഗാളിലേക്ക് പോകുന്നത്? ഇത്രയും കേള്‍ക്കുമ്പോള്‍ ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് അറിയുവാന്‍ ഒരു സാധാരണ പ്രേക്ഷകന് തോന്നുകയും ഈ സിനിമ കാണുവാന്‍ പ്രേരണയാകും ചെയ്യും. ഇത്രയും മാത്രമേ ഒരുപക്ഷെ കുഞ്ചാക്കോ ബോബനോടും ബിജു മേനോനോടും നിര്‍മ്മാതാക്കളോടും ജോണി ആന്റണിയും ബെന്നിയും പറഞ്ഞിട്ടുണ്ടാകുക. അതുകൊണ്ടായിരിക്കണം ഈ സിനിമയില്‍ അഭിനയിക്കാന്‍ പുതിയ ഹിറ്റ്‌ ജോടികളും പണം മുടക്കാന്‍ ലൈസമ്മയും തയ്യറായിട്ടുണ്ടാവുക. ഇതുവരെ ഭയ്യാ ഭയ്യാ കാണാത്തവര്‍ക്ക് മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം അതിശയോക്തി തോന്നുന്നുണ്ടെങ്കിലും, സിനിമ കണ്ടവര്‍ക്ക് ഇത് തികച്ചും സത്യമാണെന്ന് മനസ്സിലാകും. നാളിതുവരെ ബെന്നി പി. നായരമ്പലം എഴുതിയതില്‍ ഏറ്റവും മോശം തിരക്കഥ ഈ സിനിമയുടെതാണെന്ന് നിസംശയം പറയാം. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള നിലവാരമില്ലാത്ത തമാശകളും, അറുബോറന്‍ ക്ലൈമാക്സും സമന്വയിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. ചാന്തുപൊട്ടും, മേരിക്കൊണ്ടൊരു കുഞ്ഞാടും എഴുതിയത് ഇതേ ബെന്നി പി.നായരമ്പലം തന്നെയാണോ എന്നതാണ് പ്രേക്ഷകരുടെ പുതിയ സംശയം.

സംവിധാനം: ബിലോ ആവറേജ് 
താപ്പാന എന്ന സിനിമയ്ക്ക് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞാണ് ഒരു ജോണി ആന്റണി സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ കഥ എന്താണെന്ന് സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകന് പോലും മനസ്സിലായിട്ടുണ്ടാവില്ല. കാരണം, ഒരു കഥയും ഇല്ലാത്ത ഒരു സിനിമയാണ് ഭയ്യാ ഭയ്യാ. ശരാശരി നിലവാരം പോലും ഇല്ലാത്ത ഒരു തിരക്കഥ സിനിമയാക്കുവാന്‍ കാണിച്ച ധൈര്യം അപാരം തന്നെ. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ താരമൂല്യം വിറ്റുകാശാക്കാന്‍ ശ്രമിച്ചതാണോ എന്നൊരു സംശയവും സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തോന്നിയാല്‍ തെറ്റുപറയാനാകില്ല. സിനിമയുടെ ആദ്യ പകുതി മുതലേ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഏറ്റവും മോശമായി തോന്നിയത്. അതിനു കൂട്ടായി യുക്തിയെ ചോദ്യം ചെയ്യുന്ന കുറെ രംഗങ്ങളും. ആംബുലന്‍സ് മറഞ്ഞു ഒരൊറ്റ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെടുന്ന രംഗങ്ങളൊക്കെ ജോണി ആന്റണിയെ പോലെ പരിച്ചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീഷിക്കുന്നില്ല. കഥാവസാനം മാവോയിസ്റ്റ് തീവ്രവാദികളെ കോമാളികളാക്കി ചിത്രീകരിച്ചു, കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലൈമാക്സ് എന്ന ലേബലില്‍ തടിതപ്പിയാല്‍ പ്രേക്ഷകര്‍ ക്ഷമിക്കുമെന്ന് കരുതിയെങ്കില്‍ ജോണി ആന്റണിയ്ക്ക് തെറ്റിപോയി. 2014 ഓണക്കാലത്തെ ഏറ്റവും മോശം സിനിമ എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നേറുവാന്‍ ഭയ്യാ ഭയ്യായ്ക്ക് സാധിച്ചതില്‍ ജോണി ആന്റണിയ്ക്കും ബെന്നിയ്ക്കും അഭിമാനിക്കാം!

സാങ്കേതികം: എബവ് ആവറേജ്
2 മണിക്കൂര്‍ നേരം ഭയ്യാ ഭയ്യാ പ്രേക്ഷകര്‍ കണ്ടിരിക്കാനുള്ള പ്രധാന കാരണം വിനോദ് ഇല്ലംപിള്ളിയുടെ ചായാഗ്രഹണം തന്നെ. പുതുമകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഫ്രെയിമുകള്‍ ആയിരുന്നെങ്കിലും, കണ്ടുമടുത്ത ലോക്കെഷനുകള്‍ ആയിരുന്നെങ്കിലും, സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ചായാഗ്രഹണം നിര്‍വഹിക്കാന്‍ വിനോദിന് സാധിച്ചു. അതുപോലെ, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയ്ക്ക് ഗുണം ചെയ്തു. വെയില്‍ പോയാല്‍ വെണ്ണിലവില്ലേ...എന്ന വിദ്യാസാഗര്‍ ഈണമിട്ട പാട്ടാണ് ഈ ഓണകാലത്തെ സിനിമകളെ ഏറ്റവും മികച്ചത്. 

അഭിനയം: ആവറേജ് 
ബാബുറാം എന്ന ബംഗാളിയായി മലയാള ഉച്ചാരണം തെറ്റിച്ചു പറയുന്ന രസകരമായ കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. തനതായ ശൈലിയില്‍ തന്നെ ബിജു മേനോന്‍ ബാബുറാമിനെ അവതരിപ്പിച്ചു. ബാബുമോനായി കുഞ്ചാക്കോ ബോബനും തന്റെ വേഷം ഭംഗിയായി ചെയ്തു. സുരാജും സലിംകുമാറും ഇന്നസെന്റും ഗ്രിഗറിയും തെസ്നി ഖാനും ഷമ്മി തിലകനും കോമഡി വേഷങ്ങളില്‍ തിളങ്ങി. വിജയരാഘവനും സുധീറും തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ അനിയത്തി നിഷ അഗര്‍വാള്‍ ആണ് ഈ സിനിമയിലെ നായികമാരില്‍ ഒരാള്‍. പറങ്കിമല എന്ന സിനിമയിലെ നായികയായി അഭിനയിച്ച വിനുത ലാലാണ് ബിജു മേനോന്റെ നായികയായി അഭിനയിച്ചത്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. ബിജു മേനോന്‍ 
3. പാട്ടുകള്‍ 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, കഥാസന്ദര്‍ഭങ്ങള്‍
2. സംവിധാനം
3. ദ്വയാര്‍ഥ പ്രയോഗങ്ങള്‍
4. ക്ലൈമാക്സ് 

ഭയ്യാ ഭയ്യാ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള തമാശകളും, ബോറടിപ്പിക്കുന്ന അവതരണരീതിയും കണ്ടിരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ഭയ്യമാരെ കാണാം!

ഭയ്യാ ഭയ്യാ റേറ്റിംഗ്: 3.80/10 
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: ജോണി ആന്റണി 
രചന: ബെന്നി പി.നായരമ്പലം 
നിര്‍മ്മാണം: ലൈസമ്മ പോട്ടൂര്‍ 
ബാനര്‍: നോബല്‍ ആന്ദ്രെ പ്രൊഡക്ഷന്‍സ് 
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: വിദ്യാസാഗര്‍
ഗാനരചന: ശരത് വയലാര്‍, സന്തോഷ് വര്‍മ്മ, മുരുകന്‍ കാട്ടാക്കട
കലാസംവിധാനം: മോഹന്‍ദാസ്‌
വിതരണം: നോബല്‍ ആന്ദ്രെ റിലീസ് 

8 Sept 2014

രാജാധിരാജ - ആരാധകര്‍ക്ക് താരരാജാവിന്റെ ഓണസമ്മാനം! 4.80/10

മലയാള സിനിമയുടെ താരരാജാവ് മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ രാജാ വേഷമാണ് പുതുമുഖം അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാജാധിരാജ. രാജമാണിക്യവും, പോക്കിരിരാജയും നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് ഓണം ഒരു ആഘോഷമാക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ത്താണ് ഉദയകൃഷ്ണ-സിബി കെ.തോമസ്‌ ടീം രാജാധിരാജയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫേസ് ടു ഫേസ് എന്ന സിനിമയ്ക്ക് ശേഷം ഗുഡ് ലൈന്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നാസറും സ്റ്റാന്‍ലിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന രാജാധിരാജായില്‍ ഒരു നീണ്ട താരനിര അണിനിരക്കുന്നു. ഷാജി ചായാഗ്രഹണവും, മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും, സ്റ്റണ്ട് ശിവ സംഘട്ടനവും നിര്‍വഹിച്ചിരിക്കുന്നു. 

പാലക്കാട്‌ - കോയമ്പത്തൂര്‍ റോഡില്‍ പെട്രോള്‍ പമ്പും അതിനടുത്തുള്ള ഹോട്ടലും നടത്തി കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്ന സാധുവായ വ്യക്തിയാണ് ശേഖരന്‍ കുട്ടി(മമ്മൂട്ടി). അയാളുടെ ജീവിതത്തില്‍ അയാള്‍ പോലും മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമുണ്ട്. ആ കാലഘട്ടത്തിലെ അയാളുടെ ജീവിതം പില്‍കാലത്തുള്ള ജീവിതത്തിലേക്ക് കുറെ പ്രശ്നങ്ങള്‍ സമ്മാനിക്കുകയും, അതില്‍ നിന്നും അയാളുടെ കുടുംബത്തെ രക്ഷിക്കുവാന്‍ വേണ്ടി ശേഖരന്‍കുട്ടി നടത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ് രാജാധിരാജയുടെ കഥ.  

കഥ, തിരക്കഥ: ബിലോ ആവറേജ്
കാലാകാലങ്ങളായി ഡോണ്‍ സിനിമകളില്‍ കണ്ടുവരുന്ന ഒരു കഥ, പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, കഥാപശ്ചാത്തലങ്ങള്‍, സംഭാഷണങ്ങള്‍ എന്നീ വിഭവങ്ങളോടുകൂടി ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് എഴുതിയ തിരക്കഥ. സാധുവായ നായകന്‍, അയാളുടെ കുറെ ശിങ്കിടികള്‍, ഉത്തമയായ ഭാര്യ, നായകന്റെ വേഷപകര്‍ച്ച, അന്യസംസ്ഥാന വില്ലന്മാര്‍ അങ്ങനെ എല്ലാ ആക്ഷന്‍ സിനിമകളിലും കണ്ടിട്ടുള്ള അതെ രീതിയിലാണ് ഈ സിനിമയുടെയും കഥയുടെ സഞ്ചാരം. മറ്റു സിനിമകളില്‍ നിന്നും ഒരല്പം വ്യതസ്തമായി തോന്നിയത് അയപ്പന്‍ എന്ന അളിയന്റെ കഥാപാത്രം മാത്രമാണ്. ആദ്യ പകുതിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ അയപ്പന്റെ തമാശകള്‍ക്ക് സാധിച്ചു. പിന്നീടുള്ള രംഗങ്ങളെല്ലാം തന്നെ നൂറു ആവര്‍ത്തി കണ്ടത് തന്നെ. തിരക്കഥ ഒരല്പം ഭേദമായത് രണ്ടാം പകുതിയിലാണ്. നായകന്റെ ഭൂതകാലം ഭാര്യയും വീട്ടുകാരും അറിയാതെ അയാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പും, സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നായകന്റെ ബുദ്ധിപരമായ നീക്കങ്ങളും, വിശ്വസനീയമായ ക്ലൈമാക്സും ഒക്കെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. 

സംവിധാനം: എബവ് ആവറേജ്
ശരാശരി നിലവാരം പോലുമില്ലത്ത അവിശ്വസനീയമായ ഒരു കഥയെ തരക്കേടില്ലാത്ത ഒരു എന്റര്‍റ്റെയിനറാക്കി മാറ്റുവാന്‍ അജയ് വാസുദേവന് സാധിച്ചിട്ടുണ്ടെങ്കില്‍, അത് അയാളുടെ സംവിധാന മികവു തന്നെ. ഒരേ സമയം മമ്മൂട്ടിയുടെ ആരാധകരെയും, ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും, ഓണകാലഘട്ടത്തില്‍ സിനിമ കാണുവാന്‍ വരുന്ന കുടുംബ പ്രേക്ഷകരെയും തൃപ്തിപെടുത്തുവാന്‍ സംവിധയകനായിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അവതരണം, മികച്ച ലോക്കെഷന്‍സ്, ചായാഗ്രഹണം, പശ്ചാത്തല സംഗീതം, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം വിശ്വസനീയതയോടെ അവതരിപ്പിച്ചതുകൊണ്ടാണ് ഈ സിനിമ ശരാശരി നിലവാരം പുലര്‍ത്തിയത്‌. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരല്പം അതിമാനുഷികത തോന്നിയെങ്കിലും, പ്രേക്ഷകരെ മുഷിപ്പിക്കാതെ ചിത്രീകരിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കുറേകൂടി കെട്ടുറപ്പുള്ള ഒരു തിരക്കഥ ലഭിച്ചിരുന്നുവെങ്കില്‍, മറ്റൊരു രാജമാണിക്യമാകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു രാജാധിരാജ. 

സാങ്കേതികം: എബവ് ആവറേജ്
ഒരു ആക്ഷന്‍ സിനിമയ്ക്ക് അനിവാര്യമായ ചടുലമായ ദ്രിശ്യങ്ങളും, കുടുംബ പശ്ചാത്തലത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ ലോക്കെഷനുകളും ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഷാജിയുടെ ചായാഗ്രഹണപാടവം വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് സംവിധായകന്‍ അജയ് വാസുദേവ്. ആദ്യപകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എങ്കിലും, മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശം സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ രാജ വേഷത്തിന് നല്‍ക്കിയ പശ്ചാത്തല സംഗീതം മികച്ചതായിട്ടുണ്ട്. അത് കൂടാതെ സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും രസകരമായിട്ടുണ്ട്. ഗോപി സുന്ദറിനു അഭിനന്ദനങ്ങള്‍! ഹരിനാരായണന്‍, പാ വിജയ്‌ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കാര്‍ത്തിക് രാജയും, ബേര്‍ണി ഇഗ്നേഷ്യസും ചേര്‍ന്നാണ്. 3 പാട്ടുകളുള്ള ഈ സിനിമയില്‍ ഒരെണ്ണം പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയില്ല. ബേര്‍ണി ഇഗ്നേഷ്യസിന്റെ ഈണത്തില്‍ കല്യാണ വീട്ടിലുള്ള പാട്ടുമാത്രമാണ് ഒരല്പം ഭേദമായി തോന്നിയത്. സ്റ്റണ്ട് ശിവയുടെ ആക്ഷന്‍ രംഗങ്ങളെല്ലാം അന്യഭാഷാ സിനിമകളെ ഓര്‍മ്മിപ്പിച്ചു. ഗിരീഷ്‌ മേനോന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും സിനിമയോട് ചേര്‍ന്നുപോകുന്നവയായിരുന്നു.

അഭിനയം: ആവറേജ്
ഒരു അഭിനേതാവെന്ന നിലയില്‍ ഇതിലും മികച്ച രീതിയില്‍ ഇതേപോലുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ആക്ഷന്‍ രംഗങ്ങളില്‍ അനായാസം അഭിനയിക്കുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു എന്നത് ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ്‌ ജോജു. ജോജുവിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഈ സിനിമയിലെ അയ്യപ്പന്‍ എന്ന കഥാപാത്രം. വില്ലന്‍ വേഷത്തില്‍ ജോയ് മാത്യു നീതി പുലര്‍ത്തി. ശക്തിമാന്‍ സീരിയലിലൂടെ പ്രശസ്തനായ മുകേഷ് ഖന്ന ആദ്യമായി മലയാളത്തിലെത്തുന്ന സിനിമയാണ് രാജാധിരാജ. ചെറിയ വേഷമാണെങ്കിലും സുപ്രധാനമായൊരു വേഷമാണ് മുകേഷ് ഖന്നയ്ക്ക്. മമ്മൂട്ടി, മുകേഷ് ഖന്ന, സിദ്ദിക്ക്, ജോജു, ജോയ് മാത്യു, ബാബു നമ്പൂതിരി, നെല്‍സണ്‍, സിജോയ് വര്‍ഗീസ്‌, ഭീമന്‍ രഘു, കസാന്‍ ഖാന്‍, രാഹുല്‍ ദേവ്, നവാബ് ഷാ, ഷാജു, വിനോദ് കെടാമംഗലം, ജോര്‍ജ്, റായി ലക്ഷ്മി, ലെന, ടാനിയ സ്റ്റാന്‍ലി, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും ഷംന കാസിമും അതിഥി വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടി
2. സംവിധാനം
3. പശ്ചാത്തല സംഗീതം 
4. ക്ലൈമാക്സ് 
5. ജോജുവിന്റെ അയപ്പന്‍ എന്ന കഥാപാത്രം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. പ്രവചിക്കനാവുന്ന കഥാഗതി
3. പാട്ടുകള്‍ 
4. ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ 

രാജാധിരാജ റിവ്യൂ: മമ്മൂട്ടിയുടെ ആരാധകര്‍ക്കും ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും അജയ് വാസുദേവനും കൂട്ടരും നല്‍ക്കുന്ന ഓണവിരുന്നാണ് രാജാധിരാജ! 

രാജാധിരാജ റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍: 14.5/30 [4.8/10]

സംവിധാനം: അജയ് വാസുദേവ്
രചന: ഉദയകൃഷ്ണ-സിബി കെ.തോമസ്‌
നിര്‍മ്മാണം: എം.കെ.നാസ്സര്‍-സ്റാന്‍ലി സി.എസ്.
ബാനര്‍: ഗുഡ് ലൈന്‍ പ്രോഡക്ഷന്‍സ് 
ചായഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍ 
ഗാനരചന: ഹരിനാരായണന്‍, പാ വിജയ്‌
സംഗീതം: കാര്‍ത്തിക് രാജാ, ബേര്‍ണി ഇഗ്നേഷ്യസ് 
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍ 
സംഘട്ടനം: സ്റ്റണ്ട് ശിവ 
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌ 
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ 
വിതരണം: ഗുഡ് ലൈന്‍ റിലീസ് 

7 Sept 2014

വില്ലാളിവീരന്‍ - ആരാധകരെ തൃപ്തിപെടുത്തുന്ന വീരന്‍! 4.00/10

കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമകളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ, അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തു തയ്യാറാക്കപെട്ട സിനിമയാണ് വില്ലാളിവീരന്‍. ബിസിനെസ്സുകാരനായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടുവാന്‍ നെന്നോട്ടമൊടുന്ന കഥാനായകന്‍. ഈ തിരക്കുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലുമിടപെടാനും അതില്‍ നിന്നും വലിയ കുഴപ്പങ്ങളിലും ചെന്നുചാടനും, അതൊക്കെ നിസ്സാരമായി പരിഹരിക്കാനും, നായികയെ പ്രേമിക്കാനും, പാട്ടും ഡാന്‍സും ചെയ്യാനുമൊക്കെ കഥാനായകന്‍ സമയം കണ്ടെത്തുന്നു. മേല്പറഞ്ഞ എല്ലാ സവിശേഷതകളും കഥാനായകന് ഉള്ളതുകൊണ്ടാവണം ഈ സിനിമയ്ക്ക് വില്ലാളിവീരന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 

കീര്‍ത്തിചക്രയ്ക്ക് ശേഷം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൌധരി നിര്‍മ്മിച്ച മലയാള സിനിമയാണ് വില്ലാളിവീരന്‍. ദിലീപും നമിത പ്രമോദും നായികാനായകന്മാരായ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം സുധീഷ്‌ ശങ്കറാണ്. സുധീഷിന്റെ തന്നെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നവാഗതനായ ദിനേശ് പള്ളത്താണ്. അനില്‍ നായര്‍ ചായഗ്രഹണവും, ജയശങ്കര്‍ ചിത്രസന്നിവേശവും, എസ്.എ.രാജ്കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
വില്ലാളിവീരനിലെ ആദ്യ പകുതി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ യുക്തി എന്നത് മഷിയിട്ടു നോക്കിയാല്‍ കാണില്ല. കേട്ടു പഴകിയ കഥയും കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടുണ്ടാക്കിയ തിരക്കഥ ദിലീപ് വായിച്ചിട്ടില്ല എന്നതും വ്യക്തം. ആദ്യപകുതിയിലെ ഷാജോണ്‍-ധര്‍മജന്‍ ടീമിന്റെ ഒന്ന് രണ്ടു സംഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നു എന്നതല്ലത്തെ 3 മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഈ സിനിമ തീരുന്നതുവരെ ഒരൊറ്റ പ്രേക്ഷന്‍ പോലും ചിരിച്ചിട്ടില്ല. രസകരമായ രീതിയില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍, ദിലീപിന്റെ ആരാധകരെ പോലും വെറുപ്പിക്കുന്ന രീതിയിലുളള കഥാസന്ദര്‍ഭങ്ങളാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിലും കുത്തിനിറചിരിക്കുന്നത്. ദിലീപിന്റെ കഥാപാത്രത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വില്ലന്മാര്‍ ഇടികൊള്ളുന്നു, സ്ത്രീകള്‍ പ്രശംസിക്കുന്നു, നായികമാര്‍ പുറകെ നടക്കുന്നു, കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ദിലീപിനെ എല്ലാവരും തെറ്റുധരിക്കുന്നു, പിന്നീട് മാപ്പ് അപേക്ഷിക്കുന്നു, ഒടുവില്‍ ദിലീപ് വില്ലന്മാരെ കൊല്ലുന്നു. ശരാശരി പോലും നിലവാരമില്ലാത്ത ഈ തിരക്കഥയൊക്കെ സിനിമയാക്കുവാന്‍ സമ്മതിച്ച സുധീഷ്‌ ശങ്കറിനും, നിര്‍മ്മാതാവ് ചൌധരിക്കും പ്രണാമം!

സംവിധാനം: ബിലോ ആവറേജ്
സുധീഷ്‌ ശങ്കറിന്റെ ആദ്യ സിനിമയായ വില്ലാളിവീരന്‍ ഒരു പക്ഷെ ദിലീപിന്റെ മുന്‍കാല സിനിമകള്‍ പോലെ പ്രേക്ഷകര്‍ സ്വീകരിചേക്കാം, ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടി ലാഭമുണ്ടാക്കുമായിരിക്കാം. പക്ഷെ, തന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാകണം എന്ന ആഗ്രഹം ഒരു നവാഗത സംവിധായകന് ഉണ്ടാകില്ലേ എന്നതാണ് ഇവിടത്തെ ചോദ്യം. ഒരു ശരാശരി കുടുംബത്തിനു ഓണം അവധിക്കാലത്ത്‌ കണ്ടു രസിക്കാന്‍ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള എഴുത്തുകാരും സംവിധായകരും മലയാള സിനിമയില്‍ ഇല്ലാത്തതു കൊണ്ടാണോ ദിലീപ് ഇതുപോലുള്ള ചവറു സിനിമകളില്‍ അഭിനയിച്ചു സ്വന്തം ആരാധകരെ ചതിക്കുന്നത്? നവാഗതനെന്ന നിലയില്‍ സിനിമയുടെ ആദ്യ പകുതി രസകരമായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപിന്റെ, ഷജോണിന്റെ, ധര്‍മ്ജനറെ തമാശകള്‍ ഏറെകുറെ നന്നായിത്തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, അവയെല്ലാം കഥയില്‍ യാതൊരു വഴിത്തിരുവുകളും ഉണ്ടാക്കുന്നതല്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ നിരാശരാകുന്നു. സിനിമയിലെ 3 പാട്ടുകള്‍ കേള്‍ക്കാന്‍ ഗുണമില്ലെങ്കിലും, നല്ല നൃത്ത സംവിധാനത്തിന്റെ അകമ്പടിയോടെ, നല്ല കലാസംവിധാനത്തോടെ ചിത്രീകരിക്കുവാന്‍ സുധീഷ്‌ ശങ്കറിന് സാധിച്ചു.

സാങ്കേതികം: ആവറേജ്
സിനിമയ്ക്ക് ഒരു കളര്‍ഫുള്‍ അന്തരീക്ഷം നല്ക്കുവാന്‍ അനില്‍ നായരുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. ദിലീപിന്റെ അവതരണവും, ആക്ഷന്‍ രംഗങ്ങളും, ഡാന്‍സും എല്ലാം തന്നെ പുതുമകളോടെ അവതരിപ്പിക്കുവാന്‍ അനില്‍ നായര്‍ ശ്രമിച്ചിട്ടുണ്ട്. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ജയ്ശങ്കറാണ്. രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ജയ്ശങ്കര്‍ സന്നിവേശം ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ എസ്.എ.രാജ്കുമാറാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അടിപൊളി ചിത്രത്തിന്‍റെ പാട്ടുകള്‍ എന്ന രീതിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരെ മുഷിപ്പിക്കതെയാണ് പാട്ടുകള്‍ ചിട്ടപെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം എന്ന പേരില്‍ കുറെ ശബ്ദകോലാഹലങ്ങള്‍ നല്ക്കിയിരിക്കുന്നു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. റോഷന്റെ മേക്കപ്പും, സുജിത് രാഘവിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ് 
സ്ഥിരം ദിലീപ് സിനിമകളിലെ അഭിനേതാക്കളെല്ലാം ഈ സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപെടുന്നുണ്ട്. ദിലീപ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്ക്, സായികുമാര്‍, ബാബു ആന്റണി, ലാലു അലക്സ്, നെടുമുടി വേണു, ധര്‍മ്മജന്‍, റിയാസ് ഖാന്‍, സുരേഷ് കൃഷ്ണ, ഗണേഷ്കുമാര്‍, സംവിധായകന്‍ റാഫി, നിഷാന്ത് സാഗര്‍, നാരായണന്‍കുട്ടി, ശ്രീജിത്ത്‌ രവി, ഷിജു, ബൈജു വി.കെ, ജോബി, ദിനേശ് ബാബു, അനീഷ്‌ മേനോന്‍, കലാഭവന്‍ ഹനീഫ്, നമിത പ്രമോദ്, മൈഥിലി, സീത, വിനയ പ്രസാദ്‌, നീന കുറുപ്പ്, വത്സല മേനോന്‍, അംബിക മോഹന്‍, സജിത ഭേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കുട്ടികളെല്ലാം ഇഷ്ടപെടുന്ന രീതിയിലുള്ള ദിലീപിന്റെ അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ്‌ പോയിന്‍റ്. ലാലു അലക്സും, നെടുമുടി വേണുവും, സിദ്ദികും, സായികുമാറും, ഗണേഷ് കുമാറും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കി. ബാബു ആന്റണി ഈ സിനിമയില്‍ കോമഡി കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു. നമിത പ്രമോദ് നായിക കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആദ്യ പകുതിയിലെ ദിലീപിന്റെ അഭിനയം 
2. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. രണ്ടാം പകുതിയും ക്ലൈമാക്സും 
3. തമാശകളുടെ അഭാവം 
4. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ 

വില്ലാളിവീരന്‍: കേട്ടുപഴകിയ കഥയും കണ്ടുമടുത്ത സ്ഥിരം ചേരുവകളും കോര്‍ത്തിണക്കിയ വില്ലാളിവീരന്‍ ആരാധകരെ ത്രിപ്തിപെടുത്തുന്നു.

വില്ലാളിവീരന്‍ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4/10]

കഥ, സംവിധാനം: സുധീഷ്‌ ശങ്കര്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ദിനേശ് പള്ളത്ത്
നിര്‍മ്മാണം: ആര്‍. ബി. ചൌധരി
ബാനര്‍: സൂപ്പര്‍ ഗുഡ് ഫിലിംസ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: ജയശങ്കര്‍ 
സംഗീതം: എസ്.എ.രാജ്കുമാര്‍ 
ഗാനരചന: ഹരിനാരായണന്‍, മുരുകന്‍ കാട്ടാക്കട, റഫീക്ക് അഹമ്മദ് 
വസ്ത്രാലങ്കാരം: സുജിത് രാഘവ് 
മേക്കപ്പ്: റോഷന്‍ ജി 
വിതരണം: രമ്യ റിലീസ്