15 Oct 2011

സാന്‍വിച്ച്

ലൈന്‍ ഓഫ് കളര്‍, സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ ബാനറുകള്‍ക്ക് വേണ്ടി എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച്‌, നവാഗതനായ എം.എസ്.മനു സംവിധാനം ചെയ്ത സിനിമയാണ് സാന്‍വിച്ച്. കുഞ്ചാക്കോ ബോബന്‍ നായകനായ സാന്‍വിച്ചില്‍ വാടമല്ലിയിലൂടെ സിനിമയിലെത്തിയ റിച്ച പാനായിയും, അനന്യയുമാണ് നായികമാര്‍. നവാഗതനായ രതീഷ്‌ സുകുമാരനാണ് ഈ സിനിമയുടെ തിരക്കഥയും, സംഭാഷണവും രചിച്ചത്. ഒരുപാട് ഊരാക്കുടുക്കുകളില്‍ അറിയാതെ അകപെടുന്ന നായക കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. അവസാനം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നായകന്‍ ബുദ്ധിപൂര്‍വ്വം രക്ഷപെടുന്നു. പ്രദീപ്‌ നായരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന സായി രാമചന്ദ്രന്‍ [ കുഞ്ചാക്കോ ബോബന്‍ ] ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി, അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്നിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയും, ആ അപകടത്തില്‍, അതില്‍ യാത്ര ചെയ്തിരുന്ന ഗുണ്ടാത്തലവന്‍ മരിക്കുകയും ചെയ്യുന്നു. ഇതൊരു അപകടമല്ലെന്നും ഗുണ്ടത്തലവന്റെ കൊല്ലാന്‍ വേണ്ടി തന്നെ സായി വണ്ടി കൊണ്ടിടിച്ചതാണെന്നും ഗുണ്ടയുടെ  അനിയനും സംഘവും കരുതുന്നു.അങ്ങനെ, സായിയോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍, മരിച്ച ഗുണ്ടയോട് ദേഷ്യമുള്ള ആണ്ടിപെട്ടി നായ്ക്കര്‍ [ സുരാജ് വെഞ്ഞാറമൂട് ] നടന്ന വിവരങ്ങളൊക്കെ അറിയുകയും, സായിയെ ഗുണ്ടകളില്‍ നിന്നും രക്ഷിക്കുവാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുണ്ടത്തലവനെ കൊല്ലുന്നയാള്‍ക്ക് മാത്രമേ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കയുള്ളു എന്ന തീരുമാനം എടുത്തിരുന്ന നായ്ക്കര്‍ സായിയെ തട്ടിക്കൊണ്ടു വരുകയും, സായിയെ കൊണ്ട് നായ്ക്കരുടെ മകളെ വിവാഹം കഴിപ്പിക്കുവാനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. നായ്ക്കരുടെ മകള്‍ കണ്മണിയ്ക്ക് [അനന്യ] സായിയെ ഇഷ്ടമാകുകയും, വിവാഹം കഴിക്കുവാന്‍ സമ്മതം മൂളുകയും ചെയ്യുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകള്‍ ശ്രുതിയുമായി [റിച്ച] വിവാഹം നിശ്ചയിച്ചിരിക്കുന്ന സായി ഇതിനെല്ലാം ഇടയില്‍ പെട്ട് കഷ്ടപ്പെടുകയും സാന്‍വിച്ച് പരുവത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന്, സായിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.


കഥ-തിരക്കഥ: മോശം

നവാഗതനായ രതീഷ്‌ സുകുമാരനാണ് സാന്‍വിച്ച് സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. പുതുമയുള്ള കഥകളുള്ള സിനിമകള്‍ മാത്രം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍, അവിശ്വസനീയമായ ഒരു കഥ തിരഞ്ഞെടുത്ത്, തമാശ എന്ന പേരില്‍ എന്തക്കയോ കോമാളിത്തരങ്ങള്‍ എഴുതിയാല്‍ തിരക്കഥയാകുകയില്ല എന്ന സത്യം രതീഷ്‌ മറന്നിരിക്കുന്നു. ഈ സിനിമയില്‍, കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രം ഉള്‍പ്പടെ എല്ലാ കഥാപാത്രങ്ങളും കണ്ടാല്‍, എച്ച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി ഓര്‍മ്മവരും. അത്രത്തോളം കൃത്രിമത്വം ആ കഥാപാത്രങ്ങള്‍ക്ക് അനുഭവപെട്ടു എന്നതാണ് സത്യം. ഒരു അന്തവും കുന്തവുമില്ലാതെ മുമ്പോട്ടുപോകുന്ന കഥാരീതിയും, തട്ടിക്കൂട്ട് തമാശകളും കുത്തിനിറച്ചു ഉണ്ടാക്കിയെടുത്ത ഒരു സിനിമ.


സംവിധാനം: മോശം
ഷാജി കൈലാസ്, ലെനിന്‍ രാജേന്ദ്രന്‍, എം.എസ്.വിജയന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് എം.എസ്. മനു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതരായ സംവിധായകരെല്ലാം മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പരിതാപകരമായ ഒരു കഥ തിരഞ്ഞെടുക്കുകയും, മോശമായി സംവിധാനം ചെയ്യുകയും ചെയ്തത് എം.എസ്.മനുവിന്റെ കഴിവുകേട് തന്നെയാണ്. ഈ സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാല്‍, സിനിമ എന്താണ് എന്ന് അറിയാത്ത ഒരാള്‍ സംവിധാനം ചെയ്‌താല്‍ ഇതിലും ഭേദമാകുമെന്നു തോന്നിപോയി. 


സാങ്കേതികം: ബിലോ ആവറേജ്
മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി എന്നിവരാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ രചിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ പിഷാരടിയാണ് സംഗീത സംവിധാനം. "പനിനീര്‍ ചെമ്പകങ്ങള്‍...", "ചെമ്പുള്ളി മാനെ...", "ശിവ ശംഭോ.." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ പനിനീര്‍ ചെമ്പകങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ മികച്ചതായിരുന്നു. ഈ പാട്ട് സിനിമയില്‍ മികച്ച രീതിയില്‍ ദ്രിശ്യവല്‍ക്കരിക്കുവാനും ചായഗ്രഹകാന്‍ പ്രദീപ്‌ നായര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. ഡോണ്‍മാക്സ് കമ്പനിയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത രീതിയിലുള്ള സാങ്കേതിക വശങ്ങളെങ്കിലും ഉള്ളതുകൊണ്ട് ഈ സിനിമ അരോചകമായി അനുഭവപെട്ടില്ല.

 
അഭിനയം: ബിലോ ആവറേജ്
കുഞ്ചാക്കോ ബോബന്‍, ലാലു അലെക്സ്, സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, വിജയകുമാര്‍, പി.ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ജയകൃഷ്ണന്‍, മനുരാജ്, പൂജപ്പുര രവി, കോട്ടയം നസീര്‍, ബിജു പപ്പന്‍, റിച്ച പാനായി, അനന്യ, ശാരി, സോണിയ, സുഭി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. അഭിനയ സാധ്യതകളൊന്നും ഇല്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലെല്ലാം. മോശമല്ലാത്ത രീതിയില്‍ സായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രമിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ കോമാളിത്തരങ്ങള്‍ മാത്രം കാണിച്ചു അഭിനയിച്ചിട്ടുള്ള സിനിമയാണ് സാന്‍വിച്ച്. അതുപോലെ തന്നെ, വില്ലനായി അഭിനയിച്ച വിജയകുമാറും, നായികയായി അഭിനയിച്ച റിച്ച പാനായിയും വളരെ മോശം അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.കുഞ്ചാക്കോ ബോബന്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:

1. അവിശ്വസനീയമായ കഥയും, തിരക്കഥയും 
2. സംവിധാനം
3. സുരാജും കൂട്ടരും നടത്തുന്ന കോമാളിത്തരങ്ങള്‍ 
4. തട്ടിക്കൂട്ട് തമാശകള്‍


സാന്‍വിച്ച് റിവ്യൂ: തട്ടിക്കൂട്ട് തമാശകളും അറുബോറന്‍ കഥ സന്ദര്‍ഭങ്ങളും ചേര്‍ത്തൊരുക്കിയ രുചിയില്ലാത്ത ഈ സാന്‍വിച്ച് പ്രേക്ഷകര്‍ ഒഴുവാക്കുന്നാതാവും ഭേദം. ശരാശരി നിലവാരത്തില്‍ പോലും സംവിധാനം ചെയ്യാതെ സിനിമയുണ്ടാക്കി പ്രേക്ഷകരെ പറ്റിക്കുന്ന കാലം കഴിഞ്ഞു എന്ന് എം.എസ്.മനുവും, രതീഷ്‌ സുകുമാരുനും മനസ്സിലാക്കുക! 


സാന്‍വിച്ച് റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1.5 / 10 [മോശം]
സംവിധാനം: 1.5 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2 / 5 [ബിലോ ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]


സംവിധാനം: എം.എസ്.മനു
നിര്‍മ്മാണം: എം.സി.അരുണ്‍, സുദീപ് കാരാട്ട്‌
തിരക്കഥ, സംഭാഷണം: രതീഷ്‌ സുകുമാരന്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍മാക്സ് 

സംഗീതം: ജയന്‍ പിഷാരടി വരികള്‍: മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി         

7 Oct 2011

ഇന്ത്യന്‍ റുപ്പി

ഉറുമിയ്ക്ക് ശേഷം ആഗസ്റ്റ്‌ സിനിമയ്ക്ക് വേണ്ടി പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ നിര്‍മ്മിച്ച്‌, പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഇന്ത്യന്‍ റുപ്പി. ജയപ്രകാശ് എന്ന സ്ഥല കച്ചവടക്കാരന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തിലകനാണ്. മലയാള സിനിമയിലെ മികച്ച അഭിനേതാവായ തിലകന് അച്ചുത മേനോന്‍ എന്ന ശക്തമായ കഥാപാത്രം നല്‍കി സിനിമയിലേക്ക് തിരിച്ചുകൊണ്ടു വന്ന സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. രഞ്ജിത്ത് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം സ്ഥല കച്ചവടവും, അതുമായി ബന്ധപെട്ടു കിടക്കുന്ന പണമിടപാടുകളുമാണ്. പണമുണ്ടാക്കാന്‍ വേണ്ടി കഷ്ടപെടുന്ന ജയപ്രകാശ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്ഥല കച്ചവടവും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, കുഴല്‍ പണവുമെല്ലാം ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നുണ്ട്. എസ്.കുമാറാണ് ചായാഗ്രഹണം.

കോഴിക്കോട് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാട് നടത്തുന്ന രായിന്‍ [മാമുക്കോയ], ജോയ് [ബിജു പപ്പന്‍] എന്നിവരുടെ കൂട്ടത്തില്‍ കൂടി സ്ഥല കച്ചവടം നടത്തി ചെറിയ ലാഭങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നവരാണ് ജെ.പി. എന്ന ജയപ്രകാശും[പ്രിഥ്വിരാജ്], ഹമീദും[ടിനി ടോം]. സ്ഥല കച്ചവടത്തില്‍ വലിയ ലാഭങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രായിന്‍-ജോയ് എന്നിവര്‍ ജെ.പി യെയും, ഹമീദിനെയും ഒഴിവാക്കുന്നതിന്റെ അമര്‍ഷം അവര്‍ക്ക് രായിനോടും, ജോയിയോടും ഉണ്ട്. പക്ഷെ, വേറൊരു വരുമാന മാര്‍ഗമില്ലത്തതിനാല്‍ അവര്‍ അത് സഹിച്ചു ജീവിക്കുന്നു. ഒരിക്കല്‍, ജെ.പി യെ തേടി അച്ചുത മേനോന്‍[തിലകന്‍] അയാളുടെ സ്ഥലം കച്ചവടമാക്കാന്‍ വരുന്നു. അങ്ങനെ, സ്വതന്ത്രരായി സ്ഥല കച്ചവടം നടത്താന്‍ ആഗ്രഹിക്കുന്ന ജെ.പിയും, ഹമീദും  സന്തോഷിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ കച്ചവടം മുടങ്ങിപോവുകയും അച്ചുത മേനോനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കിവിടകയും ചെയ്യുന്നു. പെരുവഴിയിലായ അച്ചുത മേനോനെ ജെ.പി അയാളുടെ കൂടെ കൂട്ടുന്നു. അങ്ങനെയിരിക്കെ, ഗോള്‍ഡ്‌ പാപ്പന്‍ [ജഗതി ശ്രീകുമാര്‍] എന്ന പണക്കാരന്റെ സ്ഥലവും, ഷോപ്പിംഗ്‌ മാളും കച്ചവടമാക്കാനുള്ള അവസരം ജെ.പി യെ തേടി വരുന്നു. അച്ചുത മേനോന്റെ ബുദ്ധിയും, ജെ.പി യുടെ കഴിവും ഉപയോഗിച്ച് അവര്‍ ആ അവസരം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: വെരി ഗുഡ്
മികവുറ്റ സിനിമകളുടെ അടിസ്ഥാനം ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്ട്നെയും, ബാലമണിയും, പ്രാഞ്ചിയെട്ടനെയും സൃഷ്ട്ടിച്ച രചയ്താവില്‍ നിന്നും രൂപപെട്ട മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ് ജയപ്രകാശും, അച്ചുത മേനോനും. കാലിക പ്രസക്തിയുള്ള കഥയാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. ആ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ എച്ചുകെട്ടലുകളിലാതെ, സത്യസന്ദമായ രീതിയിലാണ് രഞ്ജിത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും, കഥാസന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും, കഥാപാത്ര രൂപികരണവും എല്ലാം ഇന്ത്യന്‍ റുപ്പി എന്ന സിനിമയെ രഞ്ജിത്തിന്റെ തന്നെ മികച്ച സൃഷ്ടികളില്‍ ഒന്നാക്കിമാറ്റുന്നു. ഈ സിനിമയില്‍ തിലകന്‍ അവതരിപ്പിക്കുന്ന അച്ചുത മേനോന്‍ എന്ന കഥാപാത്രം സ്ത്രീധനത്തെ കുറിച്ച് പറയുന്ന സംഭാഷണവും, ഈ സിനിമയിലെ ആ രംഗവും മനോഹരമായി ചിത്രീകരിക്കാന്‍ രഞ്ജിത്തിനു സാധിച്ചിട്ടുണ്ട്. പത്മരാജനും, ഭരതനും, ലോഹിതദാസിനും ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ് രഞ്ജിത്ത് എന്നതില്‍ ഒരു സംശയവുമില്ല.


സംവിധാനം: ഗുഡ്
മലയാള സിനിമയിലെ നടീനടന്മാര്‍ക്ക് വിലക്കുകള്‍ ഏര്‍പെടുത്തുന്ന ഈ കാലഘട്ടത്തില്‍, തിലകനെ പോലുള്ള മഹാനടന്മാരെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രഞ്ജിത്ത് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അതുപോലെ തന്നെ, പ്രിഥ്വിരാജിനും, ജഗതി ശ്രീകുമാറിനും, മാമുകോയയ്ക്കും, ടിനി ടോമിനും സമീപ കാലത്ത് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളാണ് ജയപ്രകാശും, ഗോള്‍ഡ്‌ പാപ്പാനും, രായിനും,
ഹമീദും. സംഭാവവിപുലമായ കഥയല്ല ഈ സിനിമയുടെതെങ്കിലും, ഒരു രംഗം പോലും ബോറാക്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു. ജെ.പി യുടെ കാമുകി ബീനയുടെ [റീമ കല്ലിങ്ങല്‍] കോളേജില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒത്തുകൂടല്‍ ചടങ്ങില്‍ ജയപ്രകാശ് ഒരു ഗാനം ആലപിക്കുനുണ്ട്. ഷഹബാസ് അമന്‍ ചിട്ടപെടുത്തിയ ഈ പാട്ട് കേള്‍ക്കാന്‍ മികച്ചതാണെങ്കിലും ഈ സിനിമയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു രംഗമാണിത്. ഈ ചെറിയ കുറവൊഴികെ, രഞ്ജിത്ത് എന്ന സംവിധായകന്റെ മറ്റു സിനിമകള്‍ പോലെ ഇന്ത്യന്‍ റുപ്പിയും മികച്ചതാകുന്നു.

സാങ്കേതികം: എബവ് ആവറേജ്
എസ്. കുമാറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മോശമല്ലാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കുമാറിന് സാധിച്ചു. രഞ്ജിത്ത് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകനാണ് വിജയ്‌ ശങ്കര്‍. വിജയ്‌ ശങ്കറും ഈ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ രംഗങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. മുല്ലനെഴിയും, സന്തോഷും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമനാണ്. പുഴയും സന്ധ്യകളും..., പോകയായി..എന്ന പാടുകള്‍ നന്നായി ചിട്ടപെടുത്തന്‍ സാധിച്ചു. പക്ഷെ, ഷഹബാസ് ഒരുക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ല.


അഭിനയം: വെരി ഗുഡ്
ഇന്ത്യന്‍ റുപ്പിയുടെ നായകന്‍ പ്രിഥ്വിരാജണെങ്കിലും, ഈ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. ഈ മഹാനടനെയാണോ ഇത്രയും കാലം മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയത്? അച്ചുത മേനോനായി തിലകന്‍ അഭിനയിക്കുകയയിരുന്നില്ല, പകരം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. അച്ചുത മേനോന്‍ എന്ന കഥാപാത്രം ഇത്ര മനോഹരമാക്കാന്‍ തനിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് തിലകന് തെളിയിച്ചിരിക്കുന്നു. അതുപോലെ തന്നെ, ഗോള്‍ഡ്‌ പപ്പനെ മികവുറ്റതാക്കി കൊണ്ട് ജഗതി ശ്രീകുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പ്രിഥ്വിരാജ്, തിലകന്‍ , ടിനി ടോം, ജഗതി ശ്രീകുമാര്‍ , മാമുക്കോയ, ലാല് അലക്സ്‌, ബിജു പപ്പന്‍, ഷമ്മി തിലകന്‍, സാദിക്ക്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, ബാബു നമ്പൂതിരി, ശശി കലിംഗ, ഹമീദ്, റീമ കല്ലിങ്ങല്‍, മല്ലിക, രേവതി, സീനത്, കല്പന എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നിരിക്കുന്നു ഈ സിനിമയില്‍. സിനിമയുടെ അവസാനം ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു.

 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. രഞ്ജിത്ത് ഒരുക്കിയ തിരക്കഥയും, സംഭാഷണങ്ങളും
2. രഞ്ജിത്തിന്റെ സംവിധാനം
3. തിലകന്റെ അഭിനയം
4. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ പ്രാധാന്യമില്ലാത്ത ഒരു പാട്ടും, അതിന്റെ ചിത്രീകരണവും
2. പശ്ചാത്തല സംഗീതം 

ഇന്ത്യന്‍ റുപ്പി റിവ്യൂ: കാലികപ്രസക്തിയുള്ള കഥ തിരഞ്ഞെടുത്ത്, ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി, മികച്ച രീതിയില്‍ സംവിധാന ചെയ്ത്, തിലകനെ പോലുള്ള അതുല്യ നടന്മാര്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍ക്കി സമ്പന്നമാക്കിയ ഇന്ത്യന്‍ റുപ്പി, സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. അഭിനന്ദനങ്ങള്‍!

ഇന്ത്യന്‍ റുപ്പി റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്] 
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ആകെ മൊത്തം: 22 / 30 [7.3 / 10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: പ്രിഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍
ബാനര്‍: ആഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍ 
വരികള്‍:മുല്ലനേഴി, വി.ആര്‍. സന്തോഷ്‌
സംഗീതം, പശ്ചാത്തല സംഗീതം : ഷഹബാസ് അമന്‍