20 Apr 2014

വണ്‍ ബൈ ടു - പുതുമയുള്ള പ്രമേയത്തിന്റെ പരിതാപകരമായ അവതരണം 4.50/10

അഭിനയകലയുടെ മുരളീരവമുയര്‍ത്തിയ നിമിഷങ്ങളായിരുന്നു വണ്‍ ബൈ ടു എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍. കൊടിയേറ്റം ഗോപി(ഭരത് ഗോപി) എന്ന അതുല്യ നടന്റെ മകന്‍ മുരളി ഗോപിയ്ക്ക് നാളിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അംഗീകാരങ്ങള്‍ നിരവധി ലഭിക്കുവാന്‍ സാധ്യതയുള്ള അഭിനയമാണ് മുരളി ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചത്. അമിതാഭിനയമായി തോന്നാവുന്ന കഥാസന്ദര്‍ഭങ്ങള്‍ വെല്ലുവിളിയുയര്‍ത്തുമ്പോഴും ഭാവഭിനയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചു. അഭിനന്ദനങ്ങള്‍!

ഡോക്ടര്‍ ഹരി നാരായണന്‍, ആര്‍ക്കിടെക്റ്റ് രവി നാരായണന്‍ എന്നിവര്‍ രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദങ്ങളാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കുന്ന ഇവരുടെ കുടുംബത്തിനു സ്വന്തമായൊരു ആശുപത്രിയുണ്ട്‌. അവിടെയാണ് ഹരി നാരായണന്‍ ജോലി ചെയ്യുന്നത്. ഒരു രോഗിയുടെ നില അതീവഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് വേഗമെത്തുവാന്‍ വേണ്ടി കാറില്‍ സഞ്ചരിച്ചിരുന്ന ഹരി നാരായണന് ഒരു അപകടമുണ്ടാകുന്നു. അയാള്‍ കാറപകടത്തില്‍ മരിക്കുന്നു. പിറ്റേന്ന് രവി നാരായണന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. കാറപകടത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് തോന്നുന്ന പോലീസ് ഉദ്യോഗസ്ഥന്‍ യുസഫ് മരിക്കാര്‍ ഹരി നാരായണനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നു. ഒരിക്കല്‍ മകന്റെ ചികിത്സയുമായി ആശുപത്രിയിലെത്തുന്ന യുസഫ് അവിടെവെച്ച് ഹരിയുമായി രൂപ സാദിര്‍ശ്യമുള്ള രവി നാരായണനെ കാണാനിടയാകുന്നു. രവി എന്ന സംശയിക്കപെടുന്ന ഇരട്ട സഹോദരില്‍ ഒരാള്‍ ആശുപത്രിയിലെ രോഗികളെ ചികിത്സിക്കുന്നു, ഡോക്ടറെ പോലെ തന്നെ പെരുമാറുന്നു. അതോടെ യുസഫിന്റെ അന്വേഷണം വേറൊരു ദിശയിലേക്കെത്തുന്നു. യഥാര്‍ഥത്തില്‍ രവി നാരായണനാണോ ഹരി നാരായനാണോ കാറപകടത്തില്‍ കൊല്ലപെട്ടത്‌? എന്നാണു യുസഫ് തേടുന്ന സത്യവും ഈ സിനിമയുടെ സസ്പെന്‍സും. ഹരിയും രവിയുമായി മുരളി ഗോപിയും, യുസഫ് മരിക്കാറായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രേക്ഷക ശ്രദ്ധ നേടിയ അങ്ങാടിതെരു, മണിരത്നം സിനിമ കടല്‍, മധുപാലിന്റെ ഒഴുമുറി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്തായ ജയമോഹന്‍ തിരക്കഥ രചിച്ച സിനിമയാണ് വണ്‍ ബൈ ടു. പുതുമകള്‍ ഏറെയുള്ള വ്യതസ്തമായ ഒരു കഥയാണ് ഈ സിനിമയുടെത്. ഇരട്ട സഹോദരില്‍ ഒരാള്‍ കൊല്ലപെടുന്നു, മറ്റെയാള്‍ തന്റെ വ്യക്തിത്വം മറന്നു പോകുന്നു. കൊല്ലപെട്ട സഹോദരന്‍ ആരാണെന്ന അന്വേഷണവുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍. ഈ പുതുമയുള്ള പ്രമേയം അടിസ്ഥാനമാക്കി ജയമോഹന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് കെട്ടുറപ്പില്ലാതെ പോയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ഒരു അന്തവും കുന്തവുമില്ലാതെ മുന്‍പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പതിലാക്കി. ഇത്തരത്തിലുള്ളൊരു ശക്തമായ പ്രമേയം ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ പ്രേക്ഷകര്‍ സ്വീകരിചേനെ. അപര വ്യക്തിത്വം, മരുന്ന് വേട്ട, കൊലപാതകം, മാനസിക രോഗം, കഥകളി തുടങ്ങി എല്ലവിധ ഘടഗങ്ങളും പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുവാന്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മറ്റൊരു മികച്ച തിരക്കഥയുമായി ജയമോഹന്‍ തിരിച്ചുവരും എന്ന് പ്രതീക്ഷയുമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

സംവിധാനം: ബിലോ ആവറേജ്
കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ക്ക്‌ ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമ തന്നെ. ലളിതമായ രീതിയില്‍ കഥ പറയുന്ന ശീലമില്ലാത്ത സംവിധായകരില്‍ ഒരാളാണ് അരുണ്‍കുമാര്‍ അരവിന്ദ്. സാധാരണ പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ പ്രയാസമുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ അവയോരോന്നും കൂടുതല്‍ കണ്‍ഫ്യൂഷണ്‍ ഉണ്ടാകുന്ന രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. രൂപ സാദിര്‍ശ്യമുള്ള ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ മരണപെട്ടാല്‍, അതാരാണ് എന്ന് കണ്ടുപിടിക്കാന്‍ ഇവിടെ പലവഴികളുണ്ട്. അവയിലേക്കൊന്നും പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ടുപോകാതെ അന്വേഷണം എന്ന പേരില്‍ ഫഹദ് ഫാസിലെ തെക്കോട്ടും വടക്കോട്ടും നടത്തിച്ചു. അതിനു പുറമേ, രവി ആശുപത്രിയിലെ രോഗിയെ ഓപറേഷന്‍ ചെയ്യുന്ന രംഗമൊക്കെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലയതും പ്രേക്ഷകരെ വെറുപ്പിച്ചു. അതിനു ആക്കം കൂട്ടുവാന്‍ വേണ്ടി, ഇഴഞ്ഞു നീങ്ങുന്ന രീതിയില്‍ മുന്‍പോട്ടു പോകുന്ന രംഗങ്ങളും, സിനിമയുടെ കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കിടപ്പറ രംഗങ്ങളും. അമിതമായാല്‍ അമൃതം വിഷം എന്ന പഴഞ്ചൊല്ല് അരുണ്‍കുമാര്‍ അരവിന്ദ് കേട്ടിട്ടില്ല എന്ന് കരുതണം. 

സാങ്കേതികം: ഗുഡ്
ജോമോന്‍ തോമസിന്റെ മികച്ച വിഷ്വല്‍സും, അരുണ്‍ കുമാറിന്റെ കൃത്യതയുള്ള ചിത്രസന്നിവേശവും, ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സാങ്കേതിക മികവോടെ ഈ സിനിമയൊരുക്കുവാന്‍ അരുണ്‍ കുമാറിനെ സഹായിച്ചു. ഓരോ രംഗങ്ങളിലും ദുരൂഹമായ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നതുപോലെയുള്ള തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുവാന്‍ ജോമോന്‍ തോമസിനും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച ഗോപി സുന്ദറിനും സാധിച്ചു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, അരുണ്‍ കുമാറിന്റെ ചിത്രസന്നിവേശവും നിരാശപെടുത്താതെ കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ സഹായിച്ചു. അതുപോലെ തന്നെ, പ്രതാപിന്റെ കലാസംവിധാനവും, റഹിമിന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മുരളി ഗോപിയുടെ അഭിനയ മികവില്‍ പ്രേക്ഷകര്‍ അമ്പരന്നുപോയി എന്നുതന്നെ പറയേണ്ടിവരും. ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള രംഗങ്ങളില്‍ അനായാസമായ ഭാവാഭിനയത്തിലൂടെ മുരളി ഗോപി നടത്തിയ പ്രകടനം ഓരോ പ്രേക്ഷകനും കയ്യടിയോടെയാണ് കണ്ടത്. മറ്റൊരു പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് സംവിധായകന്‍ ശ്യാമപ്രസാദാണ്. ഡോക്ടറിന്റെ വേഷത്തില്‍ മിതത്വമാര്‍ന്ന അഭിനയമാണ് ശ്യാമപ്രസാദ് കാഴ്ചവെച്ചത്. യുസഫ് മരിക്കാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഇവരെ കൂടാതെ മുരളി ഗോപിയുടെ അച്ഛന്റെ വേഷമഭിനയിച്ച തമിഴ് നടന്‍ അഴകര്‍ പെരുമാള്‍, ബാലകൃഷ്ണന്‍ എന്ന ഡോക്ടറുടെ വേഷമഭിനയിച്ച അശ്വിന്‍ മാത്യു, ഹണി റോസ് എന്നിവരും അഭിനയ മികവു പുലര്‍ത്തി. അഭിനയ, ശ്രുതി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപി, ശ്യാമ പ്രസാദ്‌ എന്നിവരുടെ അഭിനയം
2. സിനിമയുടെ പ്രമേയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ചായാഗ്രഹണം, ചിത്രസന്നിവേശം
5. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥയും സംഭാഷണങ്ങളും
2. സംവിധാനം
3. സിനിമയുടെ ദൈര്‍ഘ്യം

വണ്‍ ബൈ ടു റിവ്യൂ: പുതുമയുള്ള പ്രമേയവും, മുരളി ഗോപിയുടെ അസാധ്യമായ അഭിനയവും വണ്‍ ബൈ ടുവിനെ വ്യതസ്തമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും അലസമായ സംവിധാന രീതിയും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകര്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നു.

വണ്‍ ബൈ ടു റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്
നിര്‍മ്മാണം: രാകേഷ് ബാഹുലേയന്‍
ബാനര്‍: യൂണിവേഴ്സല്‍ സിനിമാസ്
ചായാഗ്രഹണം: ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം: അരുണ്‍ കുമാര്‍ അരവിന്ദ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: പ്രതാപ് ആര്‍.
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: എന്‍.ഹരികുമാര്‍
വിതരണം: തമീന്‍സ് റിലീസ്

14 Apr 2014

റിംഗ് മാസ്റ്റര്‍ - കുട്ടിക്കള്‍ക്കും കുടുംബങ്ങള്‍ക്കും കണ്ടിരിക്കാവുന്നൊരു എന്റര്‍റ്റെയിനര്‍ 5.30/10

സ്കൂള്‍ അവധികാലത്ത് കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ചിരിച്ചാസ്വദിക്കാവുന്നൊരു സിനിമയാണ് റാഫി-ദിലീപ് ടീമിന്റെ റിംഗ് മാസ്റ്റര്‍. വൈശാഖ സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സംവിധാനം നിര്‍വഹിച്ച റിംഗ് മാസ്റ്ററില്‍ ദിലീപിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മൂന്ന് പട്ടികളാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡയാന എന്ന പട്ടിയുടെ ചുമതല ഏറ്റെടുക്കേണ്ടി വരുന്ന പ്രിന്‍സ് എന്ന കഥാപാത്രമാണ് ദിലീപിന്റെത്. ഡയാനയെ കൂടാതെ കാര്‍ത്തിക എന്ന അന്ധയായ പെണ്‍കുട്ടിയുടെ ചുമതലയും പ്രിന്‍സ് ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തില്‍ പൂര്‍വ കാമുകി കൂടിയായ സിനിമ താരം ഡയാന പ്രിന്‍സിനെ വീണ്ടും കാണുന്നു. അതോടെ പ്രിന്‍സ് പ്രശ്നങ്ങളുടെ ഊരാക്കുടുക്കില്‍ ചെന്നെത്തുന്നു. പ്രിന്‍സ് നേരിടുന്ന പ്രശ്നങ്ങളും അവയെല്ലാം അയാള്‍ തരണം ചെയ്യുന്നതുമാണ് രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ റിംഗ് മാസ്റ്റര്‍ എന്ന സിനിമയിലൂടെ റാഫി അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തികയായി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും, ഡയാനയായി ഹണി റോസും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം, തിളക്കം, പാണ്ടിപ്പട എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച തിരക്കഥകൃത്തുക്കളാണ് റാഫി മെക്കാര്‍ട്ടിന്‍. റാഫി സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ആദ്യത്തെ സിനിമയായ റിംഗ് മാസ്റ്ററും മേല്പറഞ്ഞ സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന എല്ലാ ഘടഗങ്ങളും കൃത്യമായ അളവില്‍ ചേര്‍ത്തിരിക്കുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. പുതുമയുള്ള കഥയിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ മുന്‍പോട്ടു നീങ്ങുന്ന ഈ സിനിമ സമീപകാലത്തിറങ്ങിയ ദിലീപ് സിനിമകളെ അപേക്ഷിച്ച് ഭേദമാണ്. യുക്തിയെ ചോദ്യം ചെയുന്നവയാണ് ഭൂരിഭാഗം രംഗങ്ങളെങ്കിലും അവയൊന്നും തന്നെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയില്‍ തമാശ രംഗങ്ങള്‍ സമാസമം ചേര്‍ക്കുന്നത്തിലും റാഫി വിജയിച്ചു. ദിലീപ്, ഷാജോണ്‍, സുരാജ്, അജു, സംവിധായകന്‍ റാഫി എന്നിവരുടെ നര്‍മ്മ സംഭാഷണങ്ങള്‍ പ്രദര്‍ശനശാലകളെ ഇളക്കിമറിച്ചു. ഒരല്പം കൂടെ ശ്രദ്ധിച്ചു തിരക്കഥ എഴുതിയിരുന്നെങ്കില്‍, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കാമായിരുന്നു. രണ്ടു മാസത്തോളം കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുവാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്ന് തോന്നുന്നു. ലവ് ഇന്‍ സിംഗപ്പൂരും, ചൈന ടൌണും നല്‍ക്കിയ ചീത്തപേരില്‍ നിന്നുള്ള റാഫിയുടെ മോച്ചനമാകട്ടെ ഈ സിനിമ.

സംവിധാനം: ആവറേജ് 
റാഫിയുടെ സംവിധാനവും ദിലീപിന്റെ മിന്നുന്ന പ്രകടനവും ഒത്തുചേര്‍ന്നു വന്നാല്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസമാണ് റിംഗ് മാസ്റ്റര്‍ പോലുള്ള ഒരു വലിയ സിനിമയുണ്ടാക്കുന്നതില്‍ വൈശാഖ് രാജനെ പ്രേരിപ്പിച്ചത്. ആ വിശ്വാസം ശരിയാകുന്ന രീതിയില്‍ തന്നെയാണ് റാഫിയുടെ സംവിധാനവും, ദിലീപും സുരാജും ഷാജോണും അജുവും ചേര്‍ന്നുള്ള പ്രകടനവും. കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടി കാര്‍ട്ടൂണ്‍ രംഗങ്ങളിലൂടെ അവതരിപ്പിച്ച സിനിമയുടെ ടൈറ്റില്‍ മുതല്‍, ദിലീപും പട്ടികളും ചേര്‍ന്നുള്ള നൃത്ത രംഗങ്ങള്‍ വരെ കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ്. യുക്തിയെ ചോദ്യം ചെയ്യുന്നവയാണ്  ഇവയെങ്കിലും, കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി ഒരിക്കിയ കഥാസന്ദര്‍ഭങ്ങള്‍ ആയതിനാല്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. നര്‍മ്മത്തിന് വേണ്ടിയുള്ള കൃത്യമായ ചേരുവകള്‍ ചേര്‍ക്കുകയും, നര്‍മ്മ രംഗങ്ങള്‍ കൈകാര്യം ചെയുന്നതില്‍ കഴിവ് തെളിയിച്ചിട്ടുള്ള നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്തതുകൊണ്ട് റാഫിയ്ക്ക് ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു സിനിമയുണ്ടാക്കുവാന്‍ സാധിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം വെട്ടികുറചിരുന്നുവെങ്കില്‍, ഇതിലും മികച്ചതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുമായിരുന്നു. മൂന്ന് പാട്ടുകളും ക്ലൈമാക്സ് സംഘട്ടനവും സിനിമയുടെ കഥയില്‍ യാതൊരു പ്രധാന്യമില്ലായെങ്കിലും, അവ രണ്ടും നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന്‍ റാഫി. 

സാങ്കേതികം: എബവ് ആവറേജ് 
കളര്‍ഫുള്‍ വിഷ്വല്‍സ് ഒരുക്കി ഓരോ രംഗങ്ങള്‍ക്കും സിനിമയുടെ കഥ ആവശ്യപെടുന്ന ജീവന്‍ നല്ക്കുവാന്‍ ഷാജിയുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ രംഗങ്ങള്‍ എല്ലാം തന്നെ വൃത്തിയായി തന്നെ അവതരിപ്പിക്കുവാനും റാഫിയ്ക്കും ഗ്രാഫിക്സ് നിര്‍വഹിച്ച വ്യക്തിയ്ക്കും സാധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇത്രയും മികച്ച ഗ്രാഫിക്സ് മുമ്പ് ഒരു സിനിമയിലും കണ്ടിട്ടില്ല എന്നത് പ്രശംസനീയം തന്നെ. ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഗതിയിലായത് ശ്യാം ശശിധരന്റെ പിഴവ് തന്നെ. സിനിമയുടെ ദൈര്‍ഘ്യം പ്രാധാന പോരായ്മകളില്‍ ഒന്നാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്നുപോക്കുന്നവയായിരുന്നു.  പക്ഷെ, ഈ സിനിമയിലെ പാട്ടുകള്‍ ഒന്നും തന്നെ നിലവാരം പുലര്‍ത്തുന്നയായിരുന്നില്ല. ബി.കെ.ഹരിനാരായണനും നാദിര്‍ഷയും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മോശമായില്ല.


അഭിനയം: എബവ് ആവറേജ് 
ദിലീപ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്‌, സംവിധായകന്‍ റാഫി, വിജയരാഘവന്‍, സായി കുമാര്‍, അബു സലിം, ആനന്ദ്‌, മോഹന്‍ ജോസ്, ഗിന്നസ് പക്രു, അനില്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷിജു, സാജു കൊടിയന്‍, ഏലൂര്‍ ജോര്‍ജ്, നാരായണന്‍കുട്ടി, ദിനേശ് പണിക്കര്‍, ചാലി പാല, കലാഭവന്‍ ഹനീഫ്, മാഫിയ ശശി, കീര്‍ത്തി സുരേഷ്, ഹണി റോസ്, രഞ്ജിനി, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. തമാശ രംഗങ്ങളെല്ലാം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ദിലീപിന് സാധിച്ചു. ചിലയിടങ്ങളില്‍ അമിതാഭിനയമായിരുന്നുവെങ്കിലും കുട്ടികളെ രസിപ്പിക്കുന്നതില്‍ ദിലീപ് വിജയിച്ചു. സുരാജിന്റെ വക്കീല്‍ വേഷവും, ഷാജോണിന്റെ ഡോക്ടര്‍ വേഷവും, റാഫിയുടെ പാമ്പ് രവി എന്ന സംവിധായക വേഷവും പ്രേക്ഷകരെ രസിപ്പിച്ചു. കീര്‍ത്തിയും ഹണിയും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കിയില്ല. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നര്‍മ്മം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും 
2. ദിലീപ്, സുരാജ്, ഷാജോണ്‍, റാഫി എന്നിവരുടെ അഭിനയം
3. ഗ്രാഫിക്സ്
4. കളര്‍ഫുള്‍ വിഷ്വല്‍സ്
5. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ ദൈര്‍ഘ്യം
2. ലോജിക്കില്ലാത്ത ചില കഥാസന്ദര്‍ഭങ്ങള്‍

റിംഗ് മാസ്റ്റര്‍ റിവ്യൂ: കുട്ടികളെയും കുടുംബങ്ങളെയും ചിരിപ്പിക്കുവാനും രസിപ്പിക്കുവാനും ദിലീപ്-റാഫി ടീമിന്റെ റിംഗ് മാസ്റ്ററിന് സാധിച്ചു.

റിംഗ് മാസ്റ്റര്‍ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.30/10]

രചന, സംവിധാനം: റാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍
ബാനര്‍: വൈശാഖ് സിനിമ
ചായാഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍ 
വരികള്‍: ബി.കെ.ഹരിനാരായണന്‍, നാദിര്‍ഷ
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
സംഘട്ടനം: മാഫിയ ശശി 
വിതരണം: വൈശാഖ സിനിമാസ്.

സെവന്‍ത് ഡേ - സംവിധാനമികവിലൂടെ ഏഴു ത്രസിപ്പിക്കുന്ന ദിവസങ്ങള്‍ 6.50/10

സമീപ കാലത്തിറങ്ങിയ മലയാള സിനിമകളുടെ പരസ്യ വാചകങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് "ആറു ദിവസം കൊണ്ട് ഭൂമിയെ സൃഷ്‌ടിച്ച ദൈവം വിശ്രമിച്ച എഴാം നാള്‍" - സെവന്‍ത് ഡേ. ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം വിലമതിക്കുന്ന കള്ളപണവും, ഷാന്‍, വിനു രാമചന്ദ്രന്‍, എബി, സിറില്‍, ജെസ്സി എന്നീ സുഹൃത്തുക്കളെ കുറിച്ചുള്ള അന്വേഷണവുമായെത്തുന്ന ഡേവിഡ്‌ എബ്രഹാം ആറു ദിവസം കൊണ്ട് കണ്ടെത്തുന്ന രഹസ്യങ്ങളുമാണ് ഈ സിനിമയുടെ കഥ. ഡേവിഡ്‌ എബ്രഹാമായി പ്രിഥ്വിരാജും, വിനു രാമചന്ദ്രനായി അനു മോഹനും, ഷാനായി വിനയ് ഫോര്‍ട്ടും, എബിയായി ടോവിനോയും, സിറില്‍ ആയി പ്രവീണും, ജെസ്സിയായി ജനനിയും അഭിനയിച്ചിരിക്കുന്നു. ആരാണ് ഡേവിഡ്‌ എബ്രഹാം? എന്തിനാണ് അയാള്‍ അവരെ അന്വേഷിക്കുന്നത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

മുംബൈ പോലീസ്, മെമ്മറീസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം പ്രിഥ്വിരാജ് നായകനാവുന്ന കുറ്റാന്വേഷണ സിനിമയാണ് സെവന്‍ത് ഡേ. പുതുമുഖങ്ങളായ ശ്യാംധര്‍, അഖില്‍ പോള്‍ എന്നിവരാണ് ഈ സിനിമയുടെ സംവിധാനവും രചനയും നിര്‍വഹിച്ചത്. അഖില്‍ പോള്‍ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതുകയും, ശ്യാംധര്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്ത സെവന്‍ത് ഡേ നിര്‍മ്മിച്ചിരിക്കുന്നത് മൂവി ജങ്ക്ഷന്റെ ബാനറില്‍ ഷിബു ജി സുശീലനാണ്. 

കഥ, തിരക്കഥ: എബവ് ആവറേജ്
ആറു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ രഹസ്യങ്ങള്‍ കണ്ടെത്തുന്ന നായകനും, നായകനെ ചുറ്റിപറ്റിയുള്ള ദുരൂഹതകളും, കഥാവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു സസ്പെന്‍സും. ഇത്തരത്തിലുള്ള ഒരു പ്രമേയം മലയാള സിനിമയില്‍ പുതിയതൊന്നുമല്ലെങ്കിലും, കേള്‍ക്കുമ്പോള്‍ ഒരു ആകാംഷ മനസ്സില്‍ ഉയരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പുതുമുഖം അഖില്‍ പോള്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ഒരുപക്ഷെ പുതുമ നിറഞ്ഞതാവതിരുന്നതും പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാനയതും പുതുമകള്‍ ഇല്ലാത്ത കഥയായതുകൊണ്ടാവണം. അഞ്ചംഗ സുഹൃത്ത് സംഘം ചെന്നുപെടുന്ന പുലിവാലുകളും, അതിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകളും, അതുമൂലം അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും, അവസാനം നായകന്‍ അതെല്ലാം കണ്ടെത്തുന്നതുമെല്ലാം പ്രേക്ഷകര്‍ എത്രയോ സിനിമകളില്‍ കണ്ടതാണെന്ന് പാവം അഖില്‍ മനസ്സിലാക്കിയില്ല. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, പ്രിഥ്വിരാജിന്റെ കഥാപാത്രരൂപികരണത്തിലൂടെയും, മികച്ച സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരെ രണ്ടേകാല്‍ മണിക്കൂര്‍ ത്രസിപ്പിക്കുവാന്‍ അഖില്‍ പോള്‍ എഴുതിയ തിരക്കഥയ്ക്ക് സാധിച്ചു. ഇനിയും ഇതുപോലെയുള്ള സസ്പെന്‍സ് നിറഞ്ഞ കഥകള്‍ എഴുതുവാന്‍ അഖില്‍ പോളിന് സാധിക്കട്ടെ.

സംവിധാനം: ഗുഡ് 
ഒരു നവാഗത സംവിധയകന്റെ പരിച്ചയകുറവൊന്നും തോന്നിപ്പിക്കാതെയുള്ള കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെയാണ് ശ്യാംധര്‍ സെവന്‍ത് ഡേ ഒരുക്കിയിരിക്കുന്നത്. ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചുക്കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആസ്വദിപ്പിക്കുവാന്‍ ശ്യാംധറിനു സാധിച്ചു. അനാവശ്യമായ വിവരണങ്ങളോന്നും തന്നെ നല്‍കാതെ കഥ പറഞ്ഞു പോയതുകൊണ്ട് ഒരു നിമിഷം പോലും പ്രേക്ഷകര്‍ക്ക്‌ മുഷിഞ്ഞില്ല. പ്രിഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും മികച്ച രീതിയിലായതിനാല്‍ സസ്പെന്‍സ് അന്തരീക്ഷം നിലനിര്‍ത്തുവാന്‍ സംവിധായകന് സാധിച്ചു. പക്ഷെ, ഈ സിനിമയുടെ പ്രധാന സസ്പെന്‍സ് ആയ കാര്യം നിലനിര്‍ത്തിയിരിക്കുന്ന രീതി പാളിപ്പോയതുകൊണ്ടാണ് പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും സസ്പെന്‍സ് എന്തെന്ന് പ്രവചിച്ചത്. അത് നൂറു ശതമാനം ശെരിയാവുകയും ചെയ്തു. അത്തരത്തിലുള്ള തോന്നല്‍ സംവിധായകന് ഉണ്ടായതുകൊണ്ടാവാം ആരും പ്രതീക്ഷിക്കാത്ത മറ്റൊരു സസ്പെന്‍സ് കൂടി സിനിമയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമല്ലാത്ത ഒരു കഥകൂടി തിരഞ്ഞെടുക്കുവാന്‍ ശ്യംധറിന് സാധിചിരിന്നുവെങ്കില്‍, ഒരു പക്ഷെ ,മുംബൈ പോലീസും മെമ്മറീസും പോലെ ഈ സിനിമയും പ്രിഥ്വിരാജിന്റെ എക്കാലത്തെയും മികച്ച സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ ഒന്നാകുമായിരുന്നു. 

സാങ്കേതികം: ഗുഡ്
സുജിത് വാസുദേവ് എന്ന ചായഗ്രാഹകന്റെ മികവില്‍ പ്രേക്ഷകര്‍ ത്രില്ലടിച്ച സിനിമകളായിരുന്നു മെമ്മറീസും ദ്രിശ്യവും. അതെ രീതിയില്‍ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ ഈ സിനിമയ്ക്ക് വേണ്ടി  സുജിത് വാസുദേവ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചു. ഉദ്യോഗജനകമായ രംഗങ്ങളിലൂടെ സസ്പെന്‍സ് നിറഞ്ഞ അന്തരീക്ഷം സൃഷ്ട്ടിക്കുവാന്‍ സാധിക്കുക എന്നത് ഒരു കഴിവ് തന്നെ എന്ന് സുജിത് വാസുദേവ് വീണ്ടും തെളിയിച്ചിരിക്കുന്നു. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ ഓരോ രംഗങ്ങളും കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ ജോണ്‍കുട്ടിക്കും സാധിച്ചു. ഈ സിനിമയുടെ സസ്പെന്‍സിനു മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം എന്നത് ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ്. വിദേശ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ദീപക് ദേവ് നല്‍കിയത്. ബംഗ്ലാന്റെ കലാസംവിധാനവും, അരുണ്‍ മനോഹരിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സിനിമയുടെ കഥഗതിയോടു ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ് 
പ്രിഥ്വിരാജ്, വിനയ് ഫോര്‍ട്ട്‌, അനു മോഹന്‍, പ്രവീണ്‍, ടോവിനോ തോമസ്‌, ജനനി അയ്യര്‍, യോഗ് ജപീ, ജോയ് മാത്യു, വി.കെ.ബൈജു, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, അംബിക മോഹന്‍, ശ്രീദേവി ഉണ്ണി, ലക്ഷ്മിപ്രിയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മുംബൈ പോലീസിലെ കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നായിരുന്നു മെമ്മറീസിലെ പോലീസ് കഥാപാത്രം. മേല്പറഞ്ഞ രണ്ടു സിനിമകളില്‍ നിന്നും വ്യതസ്തമാണ് ഈ സിനിമയിലെ ഡേവിഡ്‌ എബ്രഹാം. മൂന്ന് കഥാപാത്രങ്ങളും കുറ്റാന്വേഷണ പശ്ചാത്തലത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, മൂന്നു കഥാപാത്രങ്ങളും വ്യതസ്തമായി തന്നെ അവതരിപ്പിക്കുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു എന്നതാണ് മൂന്നു സിനിമകളുടെയും വിജയ ഘടഗങ്ങളില്‍ ഒന്ന്. വി.കെ.ബിജുവിന്റെ പോലീസ് കഥാപാത്രവും, വിനയ് ഫോര്‍ട്ട്‌ അവതരിപ്പിച്ച ഷാനുമാണ് മറ്റു മികച്ചതായി. തീവ്രത്തിനു ശേഷം അനു മോഹന് ലഭിച്ച നല്ല കഥാപാത്രത്തില്‍ ഒന്നാണ് ഈ സിനിമയിലെ വിനു രാമചന്ദ്രന്‍. പ്രവീണും ടോവിനോയും ജനനിയും അവരവരുടെ രംഗങ്ങളോട് നീതി പുലര്‍ത്തി. ജോയ് മാത്യുവും, ചെമ്പില്‍ അശോകനും, സുനില്‍ സുഖദയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ശ്യാംധറിന്റെ സംവിധാനം 
2. പ്രിഥ്വിരാജിന്റെ അഭിനയം 
3. ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും 
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം 
5. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥ 
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി 

സെവന്‍ത് ഡേ റിവ്യൂ: ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്. 

സെവന്‍ത് ഡേ റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: ശ്യാംധര്‍
രചന: അഖില്‍ പോള്‍
നിര്‍മ്മാണം: ഷിബു ജി. സുശീലന്‍
ബാനര്‍: മൂവി ജങ്ക്ഷന്‍
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ജോണ്‍ കുട്ടി
പശ്ചാത്തല സംഗീതം: ദീപക് ദേവ്
ശബ്ദമിശ്രണം: രംഗനാഥ് രവി
കലാസംവിധാനം: ബംഗ്ലാന്‍ 
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ 
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വിതരണം: ആഗസ്റ്റ് സിനിമ റിലീസ്

12 Apr 2014

ഗ്യാംഗ്സ്റ്റര്‍ - അതിഭീകരമാം വിധം പൈശാചികം!!! 3.80/10

അധോലോക സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ വിഷയമാക്കിയിട്ടുള്ള നിരവധി സിനിമകള്‍ മലയാളത്തിലും അന്യഭാഷാ സിനിമകളിലും നിര്‍മ്മിക്കപെടാറുണ്ട്. അവയോരോന്നും കാണുവാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികള്‍. മമ്മൂട്ടിയുടെ തന്നെ സിനിമകളായ സാമ്ര്യജ്യവും അതിരാത്രവും ബിഗ്‌ ബി യുമൊക്കെ തന്നെ അതിനുദാഹരണം. അധോലോക പരിവേഷം നന്നായി ഇണങ്ങുന്ന നടന്മാരില്‍ ഒരാളായ മമ്മൂട്ടിയും, നവയുഗ സംവിധായകരില്‍ സ്വന്തം കഴിവ് തെളിയച്ച ആഷിക് അബുവും ചേരുമ്പോള്‍ മറ്റൊരു മികച്ച ആക്ഷന്‍ സിനിമ പ്രേക്ഷകര്‍ ആഗ്രഹിക്കുക തെറ്റല്ല. പ്രേക്ഷകരെല്ലാവരും അമിത പ്രതീക്ഷയിലാണെന്ന് അറിയാവുന്ന ഏതൊരു സംവിധായകനും തിരക്കഥകൃത്തും പുതുമയുള്ള എന്തെങ്കിലും അവര്‍ക്ക് നല്‍ക്കുവാനെ ശ്രമിക്കുകയുള്ളു. പക്ഷെ, ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത് വിപരീതമാണ്.

കണ്ടുമടുത്തതും കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥാഗതിയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കൃത്യമായി സമന്വയിപ്പിച്ചത് എങ്ങനെയെന്ന് ആഷിക് അബുവിനും അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും മാത്രമറിയാവുന്ന കാര്യമാണ്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന സിനിമയുടെ പരസ്യവാചകം അതിഭീകമാം വിധം സാധാരണം എന്നാണെങ്കില്‍, ഗ്യാംഗ്സ്റ്ററിന് പ്രേക്ഷകര്‍ നല്‍ക്കുന്ന അവസാനവാചകം അതിഭീകരമാം വിധം പൈശാചികം എന്നതാവും.

ഓ.പി.എം.ന്റെ ബാനറില്‍ സംവിധായകന്‍ ആഷിക് അബു തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടിയെ കൂടാതെ ശേഖര്‍ മേനോന്‍, കുഞ്ചന്‍, ജോണ്‍ പോള്‍, ടി.ജി.രവി, ഹരീഷ് പരേടി, ദിലീഷ് പോത്തന്‍, നൈല ഉഷ, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുമുണ്ട്. അഭിലാഷ് കുമാറും അഹമ്മദ് സിദ്ദികും(കെ.ടി.മിറാഷ് - സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഫെയിം) ചേര്‍ന്നാണ് ഗ്യംഗ്സ്റ്ററിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ആല്‍ബി ചായാഗ്രഹണവും, സൈജു ശ്രീധരന്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും, അജയന്‍ ചാലിശേരി കലാസംവിധാനവും, ഡാന്‍ ജോസ് ശബ്ദമിശ്രണവും, സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണക്സ്‌ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കും ചേര്‍ന്ന് എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് അവരോളം തന്നെ കാലപഴക്കമുള്ളതാണെന്ന് അറിയണമെങ്കില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച അധോലോക നായക കഥാപാത്രങ്ങള്‍ കണ്ടാലറിയാം. രണ്ടു അധോലോക സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലും അവയ്ക്കൊടുവില്‍ നായകന്‍ ജയിച്ചു വരുന്നതുമൊക്കെ എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണെന്ന് അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും അറിയാത്തതാണെന്ന് അവിശ്വസനീയമായ കാര്യമാണ്. മമ്മൂട്ടിയുടെ താരമൂല്യം വിറ്റുകാശാക്കാന്‍ സാധ്യതകള്‍ ഏറെയുള്ള ഒരു സാഹചര്യത്തില്‍ സിനിമ ലാഭകരമാവുക എന്നത് ഒരു പ്രശനമെയല്ല. ആ സ്ഥിതിയ്ക്ക് ഓരോ രംഗങ്ങളും പ്രവചിക്കാനാവുന്ന ഗതിയിലായാലും, മുന്‍കാല സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുമടുത്തതായാലും തിരക്കഥകൃത്തുക്കളെ ദോഷകരമായി ബാധികുകയില്ലല്ലോ എന്ന ചിന്തയാവും ഇതിനു പിന്നില്‍. ഒരു പുതുമയും അവകാശപെടാനില്ലാത്ത ഈ തിരക്കഥ മമ്മൂട്ടിയെ എങ്ങനെ ആകര്‍ഷിച്ചു എന്നത് മനസ്സിലാകാത്ത മറ്റൊരു കാര്യമാണ്. ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതിയാല്‍ ഉണ്ടാവുന്ന ഫലം മനസ്സിലാക്കാന്‍ അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കിനും സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ്
വെടിയും പുകയും നിറഞ്ഞ അന്തരീക്ഷം, സ്ലോ മോഷനില്‍ നടക്കുന്ന അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന നായകന്‍, കണ്ടാല്‍ മാന്യരെന്നു തോന്നിക്കാത്ത കുറെ അനുയായികള്‍, എന്തിനോ വേണ്ടി മരിക്കുന്ന നായകന്റെ കുടുംബം, തെറ്റുകള്‍ മാത്രം ചെയ്യുന്ന കുറെ വില്ലന്മാര്‍ക്ക് നടുവിലേക്ക് കഞ്ചാവ് വലിച്ചും പെണ്ണുങ്ങളെ പീഡിപ്പിച്ചും അവതരിക്കുന്ന പ്രധാന വില്ലന്‍, നായകനും വില്ലനും തമില്ലുള്ള മൗനം, പ്രതികാരം, പകവീട്ടല്‍, കൊലപാതകങ്ങള്‍, അങ്ങനെ കണ്ടുമടുത്ത കഥാപാത്രങ്ങളുടെയും കഥാസന്ദര്‍ഭങ്ങളുടെയും ഘോഷയാത്രയാണ് ഈ ആഷിക് അബു സിനിമ. മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമകള്‍ ഒന്നുംതന്നെ അവകാശപെടാനില്ലയെങ്കിലും, പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുംവിധമെങ്കിലും ചിത്രീകരിക്കാമായിരുന്നു. രണ്ടാം പകുതിയില്‍ അക്ബര്‍ അലി തിരിച്ചു വന്നതിനു ശേഷമുള്ള രംഗങ്ങള്‍ പലതിലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകണമെങ്കില്‍ ഈ സിനിമ ഒരുവട്ടം കൂടി കാണേണ്ടിവരും. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പ്രേക്ഷകര്‍ സ്വീകരിച്ചത് ബിഗ്‌ ബി എന്ന സിനിമയുടെ പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആ കഥാപാത്രം നടത്തുന്ന പ്രവര്‍ത്തികളാണ്. അതരത്തില്ലുള്ള പുതുമയുള്ള പശ്ചാത്തലമെങ്കിലും ഈ സിനിമയ്ക്ക് ആഷിക് അബുവിന് നല്‍കാമായിരുന്നു. മമ്മൂട്ടിയുടെ ആരാധകരെ വെറുപ്പിക്കുന്ന മറ്റൊരു ഘടകം എന്നത് ശേഖര്‍ മേനോന്‍ എന്ന നടന് മമ്മൂട്ടിയെക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ നല്‍ക്കി എന്നതിനാലാണ്. ഇതൊക്കെ ആഷിക് അബുവിന് പറ്റിയ അബദ്ധങ്ങള്‍ മാത്രമാണ്. ആല്‍ബി എന്ന ചായഗ്രഹകാന്‍ സംവിധയകനോടൊപ്പം കൂടെയില്ലയിരുന്നെങ്കില്‍, ഒരു പക്ഷെ ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമ രണ്ടാം ദിനം തിയറ്ററുകളില്‍ നിന്ന് പോകുമായിരുന്നു. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഇടുക്കി ഗോള്‍ഡ്‌ വരെ പ്രേക്ഷകരെ ആസ്വദിപ്പിച്ച ആഷിക് അബുവിനോട് എല്ലാവര്‍ക്കും ക്ഷമിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്


ആല്‍ബി എന്ന ചായഗ്രാഹകന്റെ ഏറ്റവും മികച്ച വിഷ്വല്‍സ് എന്നതിലുപരി മലയാള സിനിമയില്‍ കാണാത്തതരം ഉജ്വലമായ ചില ഫ്രെയിമുകള്‍ ഈ സിനിമയിലൂടെ മലയാളികള്‍ക്ക് കാണുവാന്‍ സാധിക്കും. സമീപകാല മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. അല്‍ബി പകര്‍ത്തിയ രംഗങ്ങള്‍ തരക്കേടില്ലാതെ കോര്‍ത്തിണക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് രംഗങ്ങള്‍ മുന്‍പോട്ടു പോകുന്നതെങ്കിലും, അവയൊന്നും ചിത്രസന്നിവേശകന്റെ കുഴപ്പമല്ല എന്ന പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാനാവും. ദീപക് ദേവ് ഈണമിട്ട പശ്ചാത്തല സംഗീതം ചില രംഗങ്ങളെ രസിപ്പിക്കുമെങ്കിലും, പ്രേക്ഷര്‍ക്കു ഓര്‍ത്തിരിക്കുവാനുള്ള മഹിമായൊന്നുമില്ല. അജയന്‍ ചാലിശേരിയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ഡാന്‍ ജോസിന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അക്ബര്‍ അലി എന്ന അധോലോക നായകനെ മികച്ച രീതിയില്‍ തന്നെ മമ്മൂട്ടി അവതരിപ്പിച്ചു. ഇതിലും മികച്ച രീതിയിലാണ് അദ്ദേഹം താരദാസിനെയും അലകസാണ്ടറെയും  ബിലാലിനെയും അവതരിപ്പിച്ചതെങ്കിലും, അക്ബര്‍ അലിയും മമ്മൂട്ടിയുടെ ആരാധകരെ ആവേശഭരിതരാകുമെന്നുറപ്പ്. ശേഖര്‍ മേനോന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം പല രംഗങ്ങളിലും അമിതാഭിനയമായി തീര്‍ന്നു. കുഞ്ചനും ജോണ്‍ പോളിനും കൈകാര്യം ചെയ്യുവാന്‍ സാധിക്കാത്ത കഥാപാത്രമായി ഈ സിനിമയിലെ വില്ലന്‍ വേഷങ്ങള്‍. നൈല ഉഷയും അപര്‍ണ്ണ ഗോപിനാഥും വെറുതെ വന്നുപോയി. ടി.ജി.രവിയും ദിലീഷ് പോത്തനും ഹരീഷ് പരേടിയും മോശമാക്കിയില്ല.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആല്‍ബിയുടെ ചായാഗ്രഹണം
2. മമ്മൂട്ടി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. സംഭാഷണങ്ങള്‍
3. സംവിധാനം
4. രണ്ടാം പകുതിയിലെ രംഗങ്ങള്‍

ഗ്യാംഗ്സ്റ്റര്‍ റിവ്യൂ: മമ്മൂട്ടി എന്ന താരത്തെ ആരാധിക്കുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന പരീക്ഷണം മാത്രമാണ് ഗ്യാംഗ്സ്റ്ററെങ്കില്‍, മമ്മൂട്ടി എന്ന നല്ല  നടനെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ഇതൊരു സിനിമ ദുരന്തം മാത്രം.

ഗ്യാംഗ്സ്റ്റര്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

നിര്‍മ്മാണം, സംവിധാനം: ആഷിക് അബു
ബാനര്‍: ഓ.പി.എം.
രചന: അഭിലാഷ് കുമാര്‍, അഹമ്മദ് സിദ്ദിക്ക്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: അജയന്‍ ചാലിശ്ശേരി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്